ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടഞ്ഞുകിടക്കുന്നതു കൗമാരക്കാരുടെ മനോനിലയെയും വ്യക്തിത്വവികസനത്തെയും ദോഷകരമായി ബാധിക്കാതിരിക്കാൻ ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ കണ്ടെത്തണം
കോവിഡ് കാലത്തു വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അവയെ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്കൂൾ അന്തരീക്ഷം വിട്ടു പൂർണമായി വീടുകളിലേക്കു ദീർഘകാലം ഒതുങ്ങുന്നത് അവരുടെ മാനസികഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. ഒരുവശത്ത് അത് കുടുംബബന്ധങ്ങൾ ദൃഢമാക്കാൻ ഉപയുക്തമാണെങ്കിലും ചിലപ്പോഴെങ്കിലും അത് ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും വഴിതുറക്കാം. മാതാപിതാക്കളും വീടുകളിലെ മുതിർന്നവരും അധ്യാപകരും അതു മനസിലാക്കുകയും അതനുസരിച്ചു കുട്ടികളോട് ഇടപെടുകയും ചെയ്യണം.
കോവിഡ് വ്യാപനം എല്ലാവർക്കുംതന്നെ ബാഹ്യലോകവുമായുള്ള ബന്ധത്തിനു പരിമിതി സൃഷ്ടിക്കുന്നുണ്ട്. അതു പരിഹരിക്കാൻ നവമാധ്യമങ്ങൾ ഉപകരിക്കുമെങ്കിലും അവ അവരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ലോക്ക്ഡൗൺ നമ്മുടെ കുട്ടികൾക്കു പകർന്നുനൽകുന്ന, നൽകേണ്ട, വലിയൊരു പാഠം ക്ലേശങ്ങളും പ്രയാസങ്ങളും നേരിടാൻ ഓരോരുത്തരും മനഃശക്തിയും കർമശേഷിയും കൈവരിക്കണമെന്നതാണ്. നമ്മുടെ വിദ്യാർഥികളിൽ നല്ലൊരു ഭാഗവും സമൂഹത്തിലെ പ്രശ്നങ്ങളെന്നല്ല, ബന്ധുക്കളുടെയോ അയൽക്കാരുടെയോ, എന്തിന്, സ്വന്തം മാതാപിതാക്കളുടെയോപോലും പ്രശ്നങ്ങളോ വിഷമങ്ങളോ അറിയാതെ വളർന്നവരാണ്. കുടുംബത്തിന്റെ സാന്പത്തികപ്രശ്നങ്ങൾ കുട്ടികളെ ബാധിക്കാത്ത വിധത്തിലാണു പല മാതാപിതാക്കളും അവരെ വളർത്തുന്നത്.
എന്നാൽ കൊറോണ അവരുടെ മുന്നിലേക്ക് ഇതുവരെ ഇല്ലാതിരുന്ന ചില പ്രശ്നങ്ങൾ കൊണ്ടുവന്നിട്ടിട്ടുണ്ട്. സാമൂഹ്യമായ ഒറ്റപ്പെടൽ, സാന്പത്തികമായ പരാധീനത, മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും തൊഴിൽപരമായ വിഷമങ്ങൾ തുടങ്ങി പല പ്രശ്നങ്ങളും ഇപ്പോൾ കുട്ടികളെയും തൊടുന്നു. സഹപാഠികളും കൂട്ടുകാരുമൊക്കെയുമായുള്ള സഹവർത്തിത്വത്തിന് അവസരം ലഭിക്കാത്തത് അവരിൽ പലർക്കും മാനസികമായ വിഷമമുണ്ടാക്കുന്നുണ്ടാവും- പ്രത്യേകിച്ച്, അംഗങ്ങൾ കുറവായ കുടുംബങ്ങളിലെ കുട്ടികൾക്ക്.
കൗമാരപ്രായക്കാർക്കു കൂട്ടുകാരുമൊത്തുള്ള സ്കൂൾ ജീവിതം പലതരത്തിലും പ്രധാനമാണ്. അവരുടെ വ്യക്തിത്വ വികസനവും സ്വഭാവ രൂപവത്കരണവുമൊക്കെ ഈ സഹവർത്തിത്വവുമായി ഇഴചേർന്നു കിടക്കുന്നു. ഒരു അധ്യയനവർഷത്തിന്റെ അവസാനഘട്ടത്തിൽ തുടങ്ങി അവധിക്കാലവും കഴിഞ്ഞ് മറ്റൊരു അധ്യയനവർഷത്തിലേക്കു കടന്നിട്ടും വിദ്യാർഥികൾ ലോക്ക്ഡൗണിൽ തന്നെയാണ്. വീട്ടുകാരുമൊത്തു കഴിയുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാൽ, കുടുംബാംഗങ്ങളോടുള്ളതിനേക്കാൾ ദൃഢമായ ബന്ധം ടിവിയോടും സ്മാർട്ട്ഫോണിനോടും സ്ഥാപിച്ചാൽ അതു നല്ലതാണെന്നു പറയാനാവില്ല. കോവിഡ് ഭീതിയും സാമൂഹിക അകലം പാലിക്കണമെന്ന കർശന നിബന്ധനയും കുട്ടികൾക്ക് അയൽപക്കത്തെ കൂട്ടുകാരുമായിപ്പോലും അടുത്തിടപഴകുന്നതിനു തടസം സൃഷ്ടിക്കുന്നു.
സ്കൂൾ വിദ്യാർഥികൾക്കു ജൂൺ ഒന്നിനുതന്നെ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും വളരെ ചുരുങ്ങിയ സമയം മാത്രമേ അവർ അതിനായി ചെലവഴിക്കേണ്ടിവരുന്നുള്ളൂ. ഓൺലൈൻ ക്ലാസുകളെക്കുറിച്ചു പലതരത്തിലുള്ള വിമർശനങ്ങളുയരുന്നുണ്ടെങ്കിലും വലിയൊരു ഭാഗം കുട്ടികൾക്കും അവ പ്രയോജനകരമാണ്. ഓൺലൈൻ വിദ്യാഭ്യാസം വിപുലപ്പെടുത്തണമെങ്കിൽ കൂടുതൽ തയാറെടുപ്പുകൾ വേണ്ടിവരും.
ലോക്ക്ഡൗണിൽ ഇളവുകൾ വന്നിട്ടുണ്ടെങ്കിലും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ എന്നു തുറക്കാനാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ നല്ലൊരുഭാഗം വിദ്യാർഥികൾ വീടുകൾക്കുള്ളിൽത്തന്നെ പഠനം തുടരേണ്ടിവരും. പുറത്തേക്കു പോകാനോ മറ്റുള്ളവരുമായിച്ചേർന്നു കളികളിൽ ഏർപ്പെടാനോ തത്കാലം സാധിക്കില്ല. പുറത്തുപോകുന്നത് ഇപ്പോൾ അപകടസാധ്യതയുള്ള കാര്യവുമാണ്. എന്നാൽ, ലോക്ക്ഡൗൺ നീളുംതോറും വിദ്യാർഥികളെ കൂടുതൽ സജീവമാക്കാൻ മാർഗങ്ങൾ തേടേണ്ടിയിരിക്കുന്നു. അതു വലിയ വെല്ലുവിളിയാണ്. അതേറ്റെടുക്കാൻ വിദ്യാഭ്യാസവകുപ്പു തയാറാകണം.
കോവിഡ്കാല നിയന്ത്രണങ്ങൾപാലിച്ച്, വീടുകളിലിരുന്നുതന്നെ പഠിക്കാനും കളിക്കാനും പ്രായോഗികമായ അറിവുകൾ നേടാനും വിദ്യാർഥികൾക്കു കഴിയണം. അവരുടെ വ്യക്തിത്വവികസനത്തിന് ഏറ്റവും നല്ല അവസരമായി ഇതിനെ മാറ്റിയെടുക്കാവുന്നതാണ്. ലോക്ക്ഡൗൺ കാലം പെൺകുട്ടികൾക്കു പാചകത്തിൽ പ്രാവീണ്യം നേടാനുള്ള അവസരമായി മാറിയിട്ടുണ്ടെന്നതു ചെറിയ കാര്യമല്ല. കുടുംബാംഗങ്ങളെല്ലാവരും ചേർന്നുള്ള കാർഷിക പ്രവർത്തനങ്ങൾക്കും ഇത് അവസരമാണ്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ലോക്ക്ഡൗൺകാലം മാതാപിതാക്കൾക്കു മികച്ച അവസരമാണു നൽകിയിരിക്കുന്നത്.
ഇന്നലെ വായനാദിനമായിരുന്നു. വായനശാലകളുടെ പ്രസക്തിയെക്കുറിച്ച് പുതിയ തലമുറ ഇപ്പോൾ മനസിലാക്കിയാൽ നന്ന്. കേരളത്തിൽ പലേടത്തും ഇപ്പോഴും വായനശാലകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ചെറുപ്പത്തിൽ വായന ഇല്ലായിരുന്നുവെങ്കിൽ തനിക്കു ജീവിതത്തിൽ ഒന്നുമായിത്തീരാൻ കഴിയുമായിരുന്നില്ലെന്നാണു ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവൻ നായർ പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് മലയാളികൾ വായനയ്ക്കായി ഏറെസമയം ചെലവഴിച്ചുവെന്നാണു കാണുന്നത്. കോട്ടയം കിടങ്ങൂരിലെ പികെവി വനിതാ ലൈബ്രറിയുടെ പ്രവർത്തകർ ലോക്ക്ഡൗണിൽ വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതുപോലെ നല്ല വായനാ സംസ്കാരത്തിന്റെ കഥകൾ നാട്ടിൽ പലേടത്തുനിന്നും കേൾക്കുന്നുണ്ട്. പുതുതലമുറയും വായനയോട് കൂടുതൽ ആഭിമുഖ്യം കാട്ടിത്തുടങ്ങിയിരിക്കുന്നു. ഓൺലൈൻ വായനയാണു കൂടുതലും. കേരള സാഹിത്യ അക്കാദമിയുടെ ഡിജിറ്റൽ ലൈബ്രറിയിൽ പതിനായിരത്തിലേറെ പുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗൺ കാലത്തു കുട്ടികളുടെ ഇടയിൽ ആത്മഹത്യാ പ്രവണത വർധിച്ചുവരുന്നതായും ഇതെക്കുറിച്ചു പഠനം നടത്തുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറയുകയുണ്ടായി. ഒറ്റപ്പെടലും ഏകാന്തതയും കുട്ടികളെ, പ്രത്യേകിച്ചു കൗമാരക്കാരെ, ഏറെ വിഷമിപ്പിക്കും. ലോക്ക് ഡൗൺ അവരെ ആ അവസ്ഥയിലേക്കു കൊണ്ടുപോകാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. അധ്യാപകർ ഇതിനായും നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തട്ടെ. പാഠ്യേതര പ്രവർത്തനങ്ങളിലും മാനസിക പ്രശ്നങ്ങളിലും കുട്ടികളെ സഹായിക്കാൻ അധ്യാപകർക്കു സാധിക്കണം. നാല്പതു ലക്ഷത്തിലേറെ സ്കൂൾ വിദ്യാർഥികളുടെ സമഗ്ര വളർച്ചയ്ക്കാവശ്യമായ സാഹചര്യം ഒരുക്കേണ്ടതു കേരളത്തിന്റെ നല്ല ഭാവിക്ക് അത്യന്താപേക്ഷിതമാണ്.
കോവിഡ് കാലത്തു വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അവയെ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്കൂൾ അന്തരീക്ഷം വിട്ടു പൂർണമായി വീടുകളിലേക്കു ദീർഘകാലം ഒതുങ്ങുന്നത് അവരുടെ മാനസികഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. ഒരുവശത്ത് അത് കുടുംബബന്ധങ്ങൾ ദൃഢമാക്കാൻ ഉപയുക്തമാണെങ്കിലും ചിലപ്പോഴെങ്കിലും അത് ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും വഴിതുറക്കാം. മാതാപിതാക്കളും വീടുകളിലെ മുതിർന്നവരും അധ്യാപകരും അതു മനസിലാക്കുകയും അതനുസരിച്ചു കുട്ടികളോട് ഇടപെടുകയും ചെയ്യണം.
കോവിഡ് വ്യാപനം എല്ലാവർക്കുംതന്നെ ബാഹ്യലോകവുമായുള്ള ബന്ധത്തിനു പരിമിതി സൃഷ്ടിക്കുന്നുണ്ട്. അതു പരിഹരിക്കാൻ നവമാധ്യമങ്ങൾ ഉപകരിക്കുമെങ്കിലും അവ അവരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ലോക്ക്ഡൗൺ നമ്മുടെ കുട്ടികൾക്കു പകർന്നുനൽകുന്ന, നൽകേണ്ട, വലിയൊരു പാഠം ക്ലേശങ്ങളും പ്രയാസങ്ങളും നേരിടാൻ ഓരോരുത്തരും മനഃശക്തിയും കർമശേഷിയും കൈവരിക്കണമെന്നതാണ്. നമ്മുടെ വിദ്യാർഥികളിൽ നല്ലൊരു ഭാഗവും സമൂഹത്തിലെ പ്രശ്നങ്ങളെന്നല്ല, ബന്ധുക്കളുടെയോ അയൽക്കാരുടെയോ, എന്തിന്, സ്വന്തം മാതാപിതാക്കളുടെയോപോലും പ്രശ്നങ്ങളോ വിഷമങ്ങളോ അറിയാതെ വളർന്നവരാണ്. കുടുംബത്തിന്റെ സാന്പത്തികപ്രശ്നങ്ങൾ കുട്ടികളെ ബാധിക്കാത്ത വിധത്തിലാണു പല മാതാപിതാക്കളും അവരെ വളർത്തുന്നത്.
എന്നാൽ കൊറോണ അവരുടെ മുന്നിലേക്ക് ഇതുവരെ ഇല്ലാതിരുന്ന ചില പ്രശ്നങ്ങൾ കൊണ്ടുവന്നിട്ടിട്ടുണ്ട്. സാമൂഹ്യമായ ഒറ്റപ്പെടൽ, സാന്പത്തികമായ പരാധീനത, മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും തൊഴിൽപരമായ വിഷമങ്ങൾ തുടങ്ങി പല പ്രശ്നങ്ങളും ഇപ്പോൾ കുട്ടികളെയും തൊടുന്നു. സഹപാഠികളും കൂട്ടുകാരുമൊക്കെയുമായുള്ള സഹവർത്തിത്വത്തിന് അവസരം ലഭിക്കാത്തത് അവരിൽ പലർക്കും മാനസികമായ വിഷമമുണ്ടാക്കുന്നുണ്ടാവും- പ്രത്യേകിച്ച്, അംഗങ്ങൾ കുറവായ കുടുംബങ്ങളിലെ കുട്ടികൾക്ക്.
കൗമാരപ്രായക്കാർക്കു കൂട്ടുകാരുമൊത്തുള്ള സ്കൂൾ ജീവിതം പലതരത്തിലും പ്രധാനമാണ്. അവരുടെ വ്യക്തിത്വ വികസനവും സ്വഭാവ രൂപവത്കരണവുമൊക്കെ ഈ സഹവർത്തിത്വവുമായി ഇഴചേർന്നു കിടക്കുന്നു. ഒരു അധ്യയനവർഷത്തിന്റെ അവസാനഘട്ടത്തിൽ തുടങ്ങി അവധിക്കാലവും കഴിഞ്ഞ് മറ്റൊരു അധ്യയനവർഷത്തിലേക്കു കടന്നിട്ടും വിദ്യാർഥികൾ ലോക്ക്ഡൗണിൽ തന്നെയാണ്. വീട്ടുകാരുമൊത്തു കഴിയുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാൽ, കുടുംബാംഗങ്ങളോടുള്ളതിനേക്കാൾ ദൃഢമായ ബന്ധം ടിവിയോടും സ്മാർട്ട്ഫോണിനോടും സ്ഥാപിച്ചാൽ അതു നല്ലതാണെന്നു പറയാനാവില്ല. കോവിഡ് ഭീതിയും സാമൂഹിക അകലം പാലിക്കണമെന്ന കർശന നിബന്ധനയും കുട്ടികൾക്ക് അയൽപക്കത്തെ കൂട്ടുകാരുമായിപ്പോലും അടുത്തിടപഴകുന്നതിനു തടസം സൃഷ്ടിക്കുന്നു.
സ്കൂൾ വിദ്യാർഥികൾക്കു ജൂൺ ഒന്നിനുതന്നെ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും വളരെ ചുരുങ്ങിയ സമയം മാത്രമേ അവർ അതിനായി ചെലവഴിക്കേണ്ടിവരുന്നുള്ളൂ. ഓൺലൈൻ ക്ലാസുകളെക്കുറിച്ചു പലതരത്തിലുള്ള വിമർശനങ്ങളുയരുന്നുണ്ടെങ്കിലും വലിയൊരു ഭാഗം കുട്ടികൾക്കും അവ പ്രയോജനകരമാണ്. ഓൺലൈൻ വിദ്യാഭ്യാസം വിപുലപ്പെടുത്തണമെങ്കിൽ കൂടുതൽ തയാറെടുപ്പുകൾ വേണ്ടിവരും.
ലോക്ക്ഡൗണിൽ ഇളവുകൾ വന്നിട്ടുണ്ടെങ്കിലും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ എന്നു തുറക്കാനാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ നല്ലൊരുഭാഗം വിദ്യാർഥികൾ വീടുകൾക്കുള്ളിൽത്തന്നെ പഠനം തുടരേണ്ടിവരും. പുറത്തേക്കു പോകാനോ മറ്റുള്ളവരുമായിച്ചേർന്നു കളികളിൽ ഏർപ്പെടാനോ തത്കാലം സാധിക്കില്ല. പുറത്തുപോകുന്നത് ഇപ്പോൾ അപകടസാധ്യതയുള്ള കാര്യവുമാണ്. എന്നാൽ, ലോക്ക്ഡൗൺ നീളുംതോറും വിദ്യാർഥികളെ കൂടുതൽ സജീവമാക്കാൻ മാർഗങ്ങൾ തേടേണ്ടിയിരിക്കുന്നു. അതു വലിയ വെല്ലുവിളിയാണ്. അതേറ്റെടുക്കാൻ വിദ്യാഭ്യാസവകുപ്പു തയാറാകണം.
കോവിഡ്കാല നിയന്ത്രണങ്ങൾപാലിച്ച്, വീടുകളിലിരുന്നുതന്നെ പഠിക്കാനും കളിക്കാനും പ്രായോഗികമായ അറിവുകൾ നേടാനും വിദ്യാർഥികൾക്കു കഴിയണം. അവരുടെ വ്യക്തിത്വവികസനത്തിന് ഏറ്റവും നല്ല അവസരമായി ഇതിനെ മാറ്റിയെടുക്കാവുന്നതാണ്. ലോക്ക്ഡൗൺ കാലം പെൺകുട്ടികൾക്കു പാചകത്തിൽ പ്രാവീണ്യം നേടാനുള്ള അവസരമായി മാറിയിട്ടുണ്ടെന്നതു ചെറിയ കാര്യമല്ല. കുടുംബാംഗങ്ങളെല്ലാവരും ചേർന്നുള്ള കാർഷിക പ്രവർത്തനങ്ങൾക്കും ഇത് അവസരമാണ്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ലോക്ക്ഡൗൺകാലം മാതാപിതാക്കൾക്കു മികച്ച അവസരമാണു നൽകിയിരിക്കുന്നത്.
ഇന്നലെ വായനാദിനമായിരുന്നു. വായനശാലകളുടെ പ്രസക്തിയെക്കുറിച്ച് പുതിയ തലമുറ ഇപ്പോൾ മനസിലാക്കിയാൽ നന്ന്. കേരളത്തിൽ പലേടത്തും ഇപ്പോഴും വായനശാലകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ചെറുപ്പത്തിൽ വായന ഇല്ലായിരുന്നുവെങ്കിൽ തനിക്കു ജീവിതത്തിൽ ഒന്നുമായിത്തീരാൻ കഴിയുമായിരുന്നില്ലെന്നാണു ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവൻ നായർ പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് മലയാളികൾ വായനയ്ക്കായി ഏറെസമയം ചെലവഴിച്ചുവെന്നാണു കാണുന്നത്. കോട്ടയം കിടങ്ങൂരിലെ പികെവി വനിതാ ലൈബ്രറിയുടെ പ്രവർത്തകർ ലോക്ക്ഡൗണിൽ വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതുപോലെ നല്ല വായനാ സംസ്കാരത്തിന്റെ കഥകൾ നാട്ടിൽ പലേടത്തുനിന്നും കേൾക്കുന്നുണ്ട്. പുതുതലമുറയും വായനയോട് കൂടുതൽ ആഭിമുഖ്യം കാട്ടിത്തുടങ്ങിയിരിക്കുന്നു. ഓൺലൈൻ വായനയാണു കൂടുതലും. കേരള സാഹിത്യ അക്കാദമിയുടെ ഡിജിറ്റൽ ലൈബ്രറിയിൽ പതിനായിരത്തിലേറെ പുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗൺ കാലത്തു കുട്ടികളുടെ ഇടയിൽ ആത്മഹത്യാ പ്രവണത വർധിച്ചുവരുന്നതായും ഇതെക്കുറിച്ചു പഠനം നടത്തുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറയുകയുണ്ടായി. ഒറ്റപ്പെടലും ഏകാന്തതയും കുട്ടികളെ, പ്രത്യേകിച്ചു കൗമാരക്കാരെ, ഏറെ വിഷമിപ്പിക്കും. ലോക്ക് ഡൗൺ അവരെ ആ അവസ്ഥയിലേക്കു കൊണ്ടുപോകാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. അധ്യാപകർ ഇതിനായും നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തട്ടെ. പാഠ്യേതര പ്രവർത്തനങ്ങളിലും മാനസിക പ്രശ്നങ്ങളിലും കുട്ടികളെ സഹായിക്കാൻ അധ്യാപകർക്കു സാധിക്കണം. നാല്പതു ലക്ഷത്തിലേറെ സ്കൂൾ വിദ്യാർഥികളുടെ സമഗ്ര വളർച്ചയ്ക്കാവശ്യമായ സാഹചര്യം ഒരുക്കേണ്ടതു കേരളത്തിന്റെ നല്ല ഭാവിക്ക് അത്യന്താപേക്ഷിതമാണ്.