ലോകം കോവിഡ് മഹാമാരിക്കെതിരേ പൊരുതുന്പോൾ ഇന്ത്യൻ അതിർത്തിയോടു ചേർന്നു ചൈന നടത്തുന്ന നീക്കങ്ങൾ ആശങ്കയുണർത്തുന്നു. ഇന്ത്യ വളരെ കരുതൽ പുലർത്തേണ്ട സന്ദർഭമാണിത്.
ഇന്ത്യ-ചൈന അതിർത്തിയിൽ മുളയെടുത്ത സംഘർഷം ഉത്കണ്ഠാജനകമായൊരു സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും സൈനികോദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇരുപക്ഷത്തെയും സൈനികർ ഏറ്റുമുട്ടി. യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപമായിരുന്നു ഇത്. ഒരു കേണൽ അടക്കം നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായാണ് ആദ്യ റിപ്പോർട്ട്. നാലര ദശകത്തിന്റെ ഇടവേളയ്ക്കു ശേഷമാണു ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യക്കു സൈനികരെ നഷ്ടമാകുന്നത്. ചൈനയ്ക്കും ഏറ്റുമുട്ടലിൽ സൈനികരെ നഷ്ടമായി.
ഇന്ത്യ-ചൈന അതിർത്തിയിൽ രണ്ടുമാസത്തിലേറെയായി സംഘർഷം നിലനിൽക്കുന്നുണ്ട്. ഇപ്പോഴത്തെ ഏറ്റുമുട്ടൽ പൊടുന്നനേയുണ്ടായൊരു പ്രകോപനത്താലാണെന്നു കരുതാനാവില്ല. മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണി ചൂണ്ടിക്കാട്ടിയതുപോലെ, ചൈനയുടെ ഈ നീക്കങ്ങൾക്കു പിന്നിൽ ഗൂഢമായ എന്തോ ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിച്ചതു ചൈനയെ ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നു പല പ്രതിരോധ, വിദേശകാര്യ വിദഗ്ധരും പറയുന്നു. അതോടൊപ്പം കാഷ്മീരിന്റെ കാര്യത്തിൽ ഇന്ത്യൻ ഭരണകൂടം സമീപകാലത്തെടുത്ത ചില തീരുമാനങ്ങളും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണു ജമ്മു- കാഷ്മീരിനെ വിഭജിച്ച് ലഡാക്കിനെയും ജമ്മു കാഷ്മീരിനെയും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടി. ലഡാക്കിന്റെ ഒരു ഭാഗവും അക്സായി ചിൻ പ്രദേശവും ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യക്ക് അവകാശപ്പെട്ട ഈ പ്രദേശം തിരിച്ചുപിടിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞിരുന്നു.
കാഷ്മീർ കാര്യത്തിൽ ഇന്ത്യ സ്വീകരിച്ച പല നയങ്ങളും നടപടികളും പാക്കിസ്ഥാനെ മാത്രമല്ല ചൈനയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയും മറ്റും ചൈനയെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്പോൾ ഇന്ത്യ അമേരിക്കയോടു സൗഹൃദം പുലർത്തുന്നതും ചൈനയെ അസ്വസ്ഥമാക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധങ്ങളിൽ വലിയ വിള്ളലാണ് അടുത്തകാലത്തുണ്ടായിരിക്കുന്നത്. ഇതു ചൈനയുടെ വ്യവസായമേഖലയെയും കയറ്റുമതിയെയും സാരമായി ബാധിച്ചു. ചൈനയിൽ പ്രവർത്തിക്കുന്ന പല അമേരിക്കൻ കന്പനികളും തങ്ങളുടെ ഫാക്ടറികൾ മാറ്റാൻ ആലോചിക്കുന്നുണ്ട്. ചിലർ ചൈന വിട്ടുകഴിഞ്ഞു. ഇവയിൽ ചിലതെങ്കിലും ഇന്ത്യയിൽ എത്തിയേക്കും.
ഇന്ത്യയുമായി ശത്രുത പുലർത്തുന്ന പാക്കിസ്ഥാനുമായി ചൈന എന്നും ചങ്ങാത്തം പുലർത്തിപ്പോരുന്നു. ഇപ്പോൾ നേപ്പാളിനെയും ഇന്ത്യക്കെതിരാക്കാൻ ചൈന എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സമീപനാളുകളിൽ ഇന്ത്യക്കെതിരേ നേപ്പാൾ സ്വീകരിച്ച ചില നടപടികൾ സംഘർഷം വിളിച്ചുവരുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതേസമയം, ചൈനയ്ക്ക് ഇതര അയൽരാജ്യങ്ങളുമായുള്ള ബന്ധവും മെച്ചമല്ല. വിയറ്റ്നാം, തായ്വാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി രമ്യതയിലല്ല. തെക്കൻ ചൈനാ സമുദ്രത്തിൽ കൃത്രിമദ്വീപുകൾ സൃഷ്ടിച്ച് അവിടെ സ്വാധീനം ഉറപ്പിച്ച ചൈന, അതുവഴിയുള്ള സമുദ്രനീക്കങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു.
ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ചൈന ഇപ്പോൾ കുറെയേറെ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അയൽരാജ്യങ്ങളെ മാത്രമല്ല, വൻശക്തികളെപ്പോലും വരുതിക്കുള്ളിലാക്കാനുള്ള ചൈനയുടെ വ്യഗ്രത ഈ ഒറ്റപ്പെടലിനു കാരണമാണ്. ജി-7 രാജ്യങ്ങളുടെ ഉച്ചകോടി അടുത്തുതന്നെ നടക്കാനിരിക്കുന്പോൾ ഇന്ത്യയുൾപ്പെടെ ഏതാനും രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി സഖ്യം വിപുലപ്പെടുത്താനുള്ള നിർദേശം അമേരിക്ക മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ത്യ ഈ നിർദേശത്തോട് ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ബ്രസീലുമൊക്കെ ഈ പട്ടികയിൽപ്പെടുന്നു. വൻശക്തികളെല്ലാം ഇത്തരമൊരു സഖ്യത്തിലാകുന്നത് ചൈനയുടെ ഒറ്റപ്പെടൽ കൂടുതൽ രൂക്ഷമാക്കും. ഇതൊക്കെ അവരുടെ സമകാലിക നയസമീപനങ്ങളെ സാരമായി സ്വാധീനിക്കുന്നുണ്ട്.
ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തർക്കം പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമൊന്നും ഉണ്ടാകുന്നില്ല. 1975ൽ അരുണാചൽ അതിർത്തിയിൽ നാല് ഇന്ത്യൻ ഭടന്മാർ കൊല്ലപ്പെട്ടതാണ് അവസാനമായി ഉണ്ടായ ആൾനാശം. ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ചില പ്രദേശങ്ങളിൽ ചൈന കൈയേറ്റം നടത്തിയതാണ് ഇപ്പോൾ സംഘർഷത്തിലേക്കു നയിച്ചിരിക്കുന്നത്.
അതിർത്തിപ്രദേശത്തു ചൈന വിപുലമായ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇന്ത്യയും ഈ പ്രദേശത്ത് ഗതാഗതസൗകര്യം മെച്ചപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചു. യഥാർഥ നിയന്ത്രണരേഖ സംബന്ധിച്ചു തർക്കം നിലനിൽക്കുകയാണ്. ഇരുവിഭാഗത്തെയും സൈനികർ കായികമായി ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. കഴിഞ്ഞദിവസം സൈനികർ കൊല്ലപ്പെട്ടത് ഇത്തരം ഏറ്റുമുട്ടലുകളിലാണെന്നു പറയപ്പെടുന്നു. എന്നാൽ വെടിവയ്പു നടന്നതായി ഔദ്യോഗിക റിപ്പോർട്ടില്ല.
ലോകം കോവിഡിനെതിരേ കടുത്ത പോരാട്ടത്തിൽ മുഴുകിയിരിക്കേ അതിർത്തിയിൽ ഇത്തരമൊരു സംഘർഷം ഇരുരാജ്യങ്ങൾക്കും നല്ലതല്ല. ചൈനയുടെ സാന്പത്തിക, സൈനിക താത്പര്യങ്ങൾക്കു വഴങ്ങിക്കൊടുക്കാൻ ഇന്ത്യക്ക് ഒരു കാരണവശാലും കഴിയില്ല. നയതന്ത്ര മാർഗങ്ങളിലൂടെയും ഉഭയകക്ഷി ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം ഊർജിതമാക്കണം.
യുദ്ധസാഹചര്യത്തിലേക്കു വഴുതിവീഴാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രദ്ധിക്കണം. പഞ്ചശീല തത്ത്വങ്ങളിലധിഷ്ഠിതമായ സഹവർത്തിത്വത്തിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്. രാജ്യത്തിന്റെ ഒരു തുണ്ടു ഭൂമിപോലും നഷ്ടപ്പെടുത്താതിരിക്കുന്നതിനൊപ്പം ഓരോ സൈനികന്റെയും വിലപ്പെട്ട ജീവനെ സംരക്ഷിക്കുകയും ചെയ്യണം. അതിർത്തിയിൽ എന്താണു നടക്കുന്നതെന്നു ജനങ്ങളോടു തുറന്നു പറയാൻ പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ മുന്നോട്ടുവരേണ്ടതാണ്. ലോകസമൂഹത്തിനു മുന്നിൽ ചൈനയുടെ രഹസ്യ അജൻഡകൾ പൊളിച്ചുകാട്ടാൻ ഇന്ത്യക്കു കഴിയണം. രാജ്യം കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധയൂന്നിനിൽക്കുന്പോൾ നമ്മുടെ അതിർത്തി കവർന്നെടുക്കാൻ ആരെയും അനുവദിക്കരുത്. ഉറച്ച നിലപാടും ഫലപ്രദമായ നയതന്ത്ര നീക്കങ്ങളും ഉണ്ടാകേണ്ട സമയമാണിത്.
ഇന്ത്യ-ചൈന അതിർത്തിയിൽ മുളയെടുത്ത സംഘർഷം ഉത്കണ്ഠാജനകമായൊരു സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും സൈനികോദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇരുപക്ഷത്തെയും സൈനികർ ഏറ്റുമുട്ടി. യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപമായിരുന്നു ഇത്. ഒരു കേണൽ അടക്കം നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായാണ് ആദ്യ റിപ്പോർട്ട്. നാലര ദശകത്തിന്റെ ഇടവേളയ്ക്കു ശേഷമാണു ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യക്കു സൈനികരെ നഷ്ടമാകുന്നത്. ചൈനയ്ക്കും ഏറ്റുമുട്ടലിൽ സൈനികരെ നഷ്ടമായി.
ഇന്ത്യ-ചൈന അതിർത്തിയിൽ രണ്ടുമാസത്തിലേറെയായി സംഘർഷം നിലനിൽക്കുന്നുണ്ട്. ഇപ്പോഴത്തെ ഏറ്റുമുട്ടൽ പൊടുന്നനേയുണ്ടായൊരു പ്രകോപനത്താലാണെന്നു കരുതാനാവില്ല. മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണി ചൂണ്ടിക്കാട്ടിയതുപോലെ, ചൈനയുടെ ഈ നീക്കങ്ങൾക്കു പിന്നിൽ ഗൂഢമായ എന്തോ ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിച്ചതു ചൈനയെ ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നു പല പ്രതിരോധ, വിദേശകാര്യ വിദഗ്ധരും പറയുന്നു. അതോടൊപ്പം കാഷ്മീരിന്റെ കാര്യത്തിൽ ഇന്ത്യൻ ഭരണകൂടം സമീപകാലത്തെടുത്ത ചില തീരുമാനങ്ങളും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണു ജമ്മു- കാഷ്മീരിനെ വിഭജിച്ച് ലഡാക്കിനെയും ജമ്മു കാഷ്മീരിനെയും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടി. ലഡാക്കിന്റെ ഒരു ഭാഗവും അക്സായി ചിൻ പ്രദേശവും ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യക്ക് അവകാശപ്പെട്ട ഈ പ്രദേശം തിരിച്ചുപിടിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞിരുന്നു.
കാഷ്മീർ കാര്യത്തിൽ ഇന്ത്യ സ്വീകരിച്ച പല നയങ്ങളും നടപടികളും പാക്കിസ്ഥാനെ മാത്രമല്ല ചൈനയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയും മറ്റും ചൈനയെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്പോൾ ഇന്ത്യ അമേരിക്കയോടു സൗഹൃദം പുലർത്തുന്നതും ചൈനയെ അസ്വസ്ഥമാക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധങ്ങളിൽ വലിയ വിള്ളലാണ് അടുത്തകാലത്തുണ്ടായിരിക്കുന്നത്. ഇതു ചൈനയുടെ വ്യവസായമേഖലയെയും കയറ്റുമതിയെയും സാരമായി ബാധിച്ചു. ചൈനയിൽ പ്രവർത്തിക്കുന്ന പല അമേരിക്കൻ കന്പനികളും തങ്ങളുടെ ഫാക്ടറികൾ മാറ്റാൻ ആലോചിക്കുന്നുണ്ട്. ചിലർ ചൈന വിട്ടുകഴിഞ്ഞു. ഇവയിൽ ചിലതെങ്കിലും ഇന്ത്യയിൽ എത്തിയേക്കും.
ഇന്ത്യയുമായി ശത്രുത പുലർത്തുന്ന പാക്കിസ്ഥാനുമായി ചൈന എന്നും ചങ്ങാത്തം പുലർത്തിപ്പോരുന്നു. ഇപ്പോൾ നേപ്പാളിനെയും ഇന്ത്യക്കെതിരാക്കാൻ ചൈന എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സമീപനാളുകളിൽ ഇന്ത്യക്കെതിരേ നേപ്പാൾ സ്വീകരിച്ച ചില നടപടികൾ സംഘർഷം വിളിച്ചുവരുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതേസമയം, ചൈനയ്ക്ക് ഇതര അയൽരാജ്യങ്ങളുമായുള്ള ബന്ധവും മെച്ചമല്ല. വിയറ്റ്നാം, തായ്വാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി രമ്യതയിലല്ല. തെക്കൻ ചൈനാ സമുദ്രത്തിൽ കൃത്രിമദ്വീപുകൾ സൃഷ്ടിച്ച് അവിടെ സ്വാധീനം ഉറപ്പിച്ച ചൈന, അതുവഴിയുള്ള സമുദ്രനീക്കങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു.
ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ചൈന ഇപ്പോൾ കുറെയേറെ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അയൽരാജ്യങ്ങളെ മാത്രമല്ല, വൻശക്തികളെപ്പോലും വരുതിക്കുള്ളിലാക്കാനുള്ള ചൈനയുടെ വ്യഗ്രത ഈ ഒറ്റപ്പെടലിനു കാരണമാണ്. ജി-7 രാജ്യങ്ങളുടെ ഉച്ചകോടി അടുത്തുതന്നെ നടക്കാനിരിക്കുന്പോൾ ഇന്ത്യയുൾപ്പെടെ ഏതാനും രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി സഖ്യം വിപുലപ്പെടുത്താനുള്ള നിർദേശം അമേരിക്ക മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ത്യ ഈ നിർദേശത്തോട് ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ബ്രസീലുമൊക്കെ ഈ പട്ടികയിൽപ്പെടുന്നു. വൻശക്തികളെല്ലാം ഇത്തരമൊരു സഖ്യത്തിലാകുന്നത് ചൈനയുടെ ഒറ്റപ്പെടൽ കൂടുതൽ രൂക്ഷമാക്കും. ഇതൊക്കെ അവരുടെ സമകാലിക നയസമീപനങ്ങളെ സാരമായി സ്വാധീനിക്കുന്നുണ്ട്.
ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തർക്കം പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമൊന്നും ഉണ്ടാകുന്നില്ല. 1975ൽ അരുണാചൽ അതിർത്തിയിൽ നാല് ഇന്ത്യൻ ഭടന്മാർ കൊല്ലപ്പെട്ടതാണ് അവസാനമായി ഉണ്ടായ ആൾനാശം. ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ചില പ്രദേശങ്ങളിൽ ചൈന കൈയേറ്റം നടത്തിയതാണ് ഇപ്പോൾ സംഘർഷത്തിലേക്കു നയിച്ചിരിക്കുന്നത്.
അതിർത്തിപ്രദേശത്തു ചൈന വിപുലമായ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇന്ത്യയും ഈ പ്രദേശത്ത് ഗതാഗതസൗകര്യം മെച്ചപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചു. യഥാർഥ നിയന്ത്രണരേഖ സംബന്ധിച്ചു തർക്കം നിലനിൽക്കുകയാണ്. ഇരുവിഭാഗത്തെയും സൈനികർ കായികമായി ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. കഴിഞ്ഞദിവസം സൈനികർ കൊല്ലപ്പെട്ടത് ഇത്തരം ഏറ്റുമുട്ടലുകളിലാണെന്നു പറയപ്പെടുന്നു. എന്നാൽ വെടിവയ്പു നടന്നതായി ഔദ്യോഗിക റിപ്പോർട്ടില്ല.
ലോകം കോവിഡിനെതിരേ കടുത്ത പോരാട്ടത്തിൽ മുഴുകിയിരിക്കേ അതിർത്തിയിൽ ഇത്തരമൊരു സംഘർഷം ഇരുരാജ്യങ്ങൾക്കും നല്ലതല്ല. ചൈനയുടെ സാന്പത്തിക, സൈനിക താത്പര്യങ്ങൾക്കു വഴങ്ങിക്കൊടുക്കാൻ ഇന്ത്യക്ക് ഒരു കാരണവശാലും കഴിയില്ല. നയതന്ത്ര മാർഗങ്ങളിലൂടെയും ഉഭയകക്ഷി ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം ഊർജിതമാക്കണം.
യുദ്ധസാഹചര്യത്തിലേക്കു വഴുതിവീഴാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രദ്ധിക്കണം. പഞ്ചശീല തത്ത്വങ്ങളിലധിഷ്ഠിതമായ സഹവർത്തിത്വത്തിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്. രാജ്യത്തിന്റെ ഒരു തുണ്ടു ഭൂമിപോലും നഷ്ടപ്പെടുത്താതിരിക്കുന്നതിനൊപ്പം ഓരോ സൈനികന്റെയും വിലപ്പെട്ട ജീവനെ സംരക്ഷിക്കുകയും ചെയ്യണം. അതിർത്തിയിൽ എന്താണു നടക്കുന്നതെന്നു ജനങ്ങളോടു തുറന്നു പറയാൻ പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ മുന്നോട്ടുവരേണ്ടതാണ്. ലോകസമൂഹത്തിനു മുന്നിൽ ചൈനയുടെ രഹസ്യ അജൻഡകൾ പൊളിച്ചുകാട്ടാൻ ഇന്ത്യക്കു കഴിയണം. രാജ്യം കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധയൂന്നിനിൽക്കുന്പോൾ നമ്മുടെ അതിർത്തി കവർന്നെടുക്കാൻ ആരെയും അനുവദിക്കരുത്. ഉറച്ച നിലപാടും ഫലപ്രദമായ നയതന്ത്ര നീക്കങ്ങളും ഉണ്ടാകേണ്ട സമയമാണിത്.