കോവിഡ് വ്യാധിയും ലോക്ക് ഡൗണും ജനങ്ങളുടെ വരുമാനം വെട്ടിക്കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിരിക്കുന്നു. ഈ സമയം കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉപയോക്താക്കൾക്കു നൽകിയിരിക്കുന്നതു ഷോക്കടിപ്പിക്കുന്ന ബില്ലുകൾ.
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഈ കോവിഡ് കാലത്ത് ഉപയോക്താക്കളെ ഷോക്കടിപ്പിക്കുകയാണ്. അന്യായ ബില്ലാണു നിരവധി വൈദ്യുതി ഉപയോക്താക്കൾക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. വൈദ്യുതിനിരക്കിൽ പ്രത്യേക വർധനയൊന്നും വരുത്തിയിട്ടില്ലെങ്കിലും അനേകം പേർ രണ്ടും മൂന്നും ഇരട്ടിവരെ വൈദ്യുതി ചാർജ് അടയ്ക്കേണ്ടിവന്നിരിക്കുകയാണ്. ഉപയോക്താക്കളുടെ പരാതികൾ കുന്നുകൂടിയതിനെത്തുടർന്നു വൈദ്യുതി ബോർഡിന്റെ വിശദീകരണം, അധികമായി ഈടാക്കിയ ചാർജ് അടുത്ത ബില്ലിൽ വകവച്ചു കൊടുക്കുമെന്നാണ്. പണം ഇപ്പോൾ അടയ്ക്കണം. വരുമാനമില്ലാതെ നട്ടംതിരിയുന്നവർ എന്തു ചെയ്യും?
കേരളത്തിൽ വൈദ്യുതി ബോർഡിന് ഒരു കോടി 30 ലക്ഷം ഉപയോക്താക്കളാണുള്ളത്. ഇതിൽ 90 ലക്ഷം പേർ ഗാർഹികോപയോക്താക്കളാണ്. അധികബിൽ സംബന്ധിച്ച് ഒരു ലക്ഷത്തോളം പരാതികൾ ഉണ്ടായതായും അതിൽ 95 ശതമാനം പരാതികളും പരിഹരിച്ചതായും വൈദ്യുതി ബോർഡ് ചെയർമാൻ പറയുന്നു. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പരാതികൾ എന്നതു ചെറിയ കാര്യമല്ല.
ലോക്ക്ഡൗൺ കാലമായതിനാൽ നീണ്ട ഇടവേളയ്ക്കു ശേഷമാണു മീറ്റർ റീഡിംഗ് എടുത്തത്. എന്നാൽ ഇത് അഞ്ചു ദിവസംകൂടി ദീർഘിച്ചുപോയതിനാലാണു ചിലർക്ക് അധികബിൽ വന്നതെന്നും അതു മനസിലാക്കി വൈദ്യുതി ബോർഡ് സെൻട്രൽ സെർവറിൽനിന്നു വിവരങ്ങൾ ശേഖരിച്ചു ബില്ലുകളിൽ ഇളവുചെയ്തു കൊടുക്കാൻ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് ചെയർമാൻ പറയുന്നു. പക്ഷേ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകളാണു തങ്ങൾക്കു വൻതുകയ്ക്കുള്ള വൈദ്യുതി ബില്ലാണു ലഭിച്ചതെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇതിൽ നടന്മാരായ മണിയൻപിള്ള രാജുവും മധുപാലും വോളി താരം ടോം ജോസഫുമൊക്കെ പെടുന്നു. മുൻ വോളി ദേശീയ ക്യാപ്റ്റനായ ടോം ജോസഫിന് ഏറ്റവും ഒടുവിൽ അടച്ച തുകയുടെ നാലിരട്ടിയുള്ള ബില്ലാണിപ്പോൾ കിട്ടിയിരിക്കുന്നതത്രേ.
വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നവർ മാത്രമല്ല, വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നവരും ഇത്തവണ ബിൽ കണ്ടപ്പോൾ അന്തംവിട്ടു. പത്തനംതിട്ടയിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നൊരു നഴ്സിന്റെ വീട്ടിലെ വൈദ്യുതി ബിൽ പഴയതിന്റെ ആറിരട്ടിയോളമായിരുന്നു. പരാതി ഉന്നയിച്ചപ്പോൾ എർത്ത് ലീക്ക്കൊണ്ടാണ് ഇത്തരമൊരു വലിയ ബിൽ വന്നതെന്ന് അധികൃതർ വിശദീകരിച്ചു.
സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി കണക്ഷനുകളിൽ 95 ശതമാനത്തിലും ഇലക്ട്രോണിക് മീറ്ററുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ പ്രവർത്തനക്ഷമമല്ലാത്തവയും തെറ്റായ റീഡിംഗ് കാണിക്കുന്നവയും ധാരാളമുണ്ട്. സാധാരണ ഉപയോക്താവിന് ഇതു പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. അഞ്ചു ശതമാനം മാത്രമാണ് ഇലക്ട്രോ മെക്കാനിക്കൽ മീറ്ററുകൾ. ഇതിലാണു പ്രശ്നമുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. പൂട്ടിക്കിടക്കുന്ന വീടുകളിൽ മീറ്റർ റീഡിംഗ് എടുക്കാൻ സാധിക്കാത്തതിനാൽ മുൻമാസങ്ങളിലെ ശരാശരി യൂണിറ്റ് കണക്കാക്കിയാണു ബിൽ തയാറാക്കിയത്. ഈ ശരാശരി കണക്കാക്കിയപ്പോൾ ഉപയോഗം ഉയർന്നുനിന്ന ഏപ്രിൽ മാസത്തെ കണക്കും ഉൾപ്പെട്ടു. മിക്കയിടത്തും ജനുവരിക്കുശേഷം മേയിലാണു റീഡിംഗ് എടുത്തത്. ശരാശരി ഉപയോഗം കണക്കാക്കിയപ്പോൾ ഉയർന്ന സ്ലാബിൽ പെട്ടവരാണു കൂടുതൽ കുഴപ്പത്തിലായത്. ആദ്യത്തെ 250 യൂണിറ്റിന് അഞ്ചു സ്ലാബുകളിലാണു നിരക്ക് നിശ്ചയിക്കുന്നത്. ആദ്യത്തെ അന്പതു യൂണിറ്റിന് മൂന്നു രൂപ 15 പൈസ വീതവും 51 മുതൽ 100 വരെ യൂണിറ്റിനു മൂന്നു രൂപ 70 പൈസ വീതവുമാണു നിരക്ക്. എന്നാൽ ഉപയോഗം 201-250 യൂണിറ്റെങ്കിൽ നിരക്ക് ഏഴു രൂപ 60 പൈസ വീതം ആകും. വൈദ്യുതി ഉപയോഗം 251 യൂണിറ്റിനു മുകളിലായാലോ, ഉപയോഗിച്ച മുഴുവൻ വൈദ്യുതിക്കും യൂണിറ്റിന് അഞ്ചു രൂപ 80 പൈസയാകും. ശരാശരി കണക്കാക്കിയപ്പോൾ, 251 യൂണിറ്റിനു മുകളിൽ പോയവർക്ക് ആദ്യം പറഞ്ഞ ടെലിസ്കോപിക് ബില്ലിംഗിന്റെ ആനുകൂല്യം ഇല്ലാതായി. ടെലിസ്കോപിക് ബില്ലിംഗ് ആനുകൂല്യം 500 യൂണിറ്റിനു വരെ ഉണ്ടായിരുന്നത് കഴിഞ്ഞ ജൂലൈയിലാണ് 250 യൂണിറ്റാക്കി ചുരുക്കിയത്.
ലോക്ക്ഡൗൺ കാലത്തു സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ മിക്കവരും വീടുകളിൽത്തന്നെയായിരുന്നു. സ്വാഭാവികമായും ഇതു ഗാർഹിക വൈദ്യുതി ഉപയോഗത്തിൽ വർധനയുണ്ടാക്കി. ചൂടേറിയ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഫാൻ, എയർ കണ്ടീഷണർ എന്നിവയുടെ ഉപയോഗവും വർധിച്ചു. എന്നാൽ, ഇത്തരം ഉപകരണങ്ങളില്ലാത്തവർ പ്രതിമാസം നാനൂറോ അഞ്ഞൂറോ രൂപ മാത്രം വൈദ്യുതി ബിൽ അടച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ആയിരവും ആയിരത്തിഇരുനൂറുമൊക്കെ രൂപ അടയ്ക്കേണ്ടിവന്നു. സ്ഥിരവരുമാനമില്ലാത്ത കർഷകരും തൊഴിലാളികളുമൊക്കെ ഈ അമിതവർധനമൂലം വളരെ വിഷമിച്ചു. ലോക്ക്ഡൗൺമൂലം ഏപ്രിൽ, മേയ് മാസങ്ങളിൽ വൈദ്യുതി ഉപയോഗം വർധിച്ചെങ്കിൽത്തന്നെ ഒട്ടും ആനുപാതികമല്ലാത്തതും അന്യായവുമായ നിരക്കു വർധനയാണു ഗാർഹികോപയോക്താക്കൾക്കു നേരിടേണ്ടിവന്നിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരിക്കാൻ നിർബന്ധിതരായപ്പോൾ വൈദ്യുതി ഉപയോഗം കൂടിയിട്ടുണ്ടെന്ന കാര്യം ഉപയോക്താക്കൾക്കു നന്നായറിയാം. അതിന്റെ അധികഭാരം വഹിക്കാൻ അവർ തയാറാണ്. പക്ഷേ, വർധന അതിഭീമമായാലോ? വരുമാനമില്ലാതെ നിത്യച്ചെലവിനുപോലും ജനം വിഷമിക്കുന്പോൾ വൈദ്യുതി ബിൽ രണ്ടും മൂന്നും ഇരട്ടിയായാൽ അവർ വിരണ്ടുപോകും. പ്രമുഖ വ്യക്തികളെപ്പോലും ബിൽ ഞെട്ടിക്കുന്നുവെങ്കിൽ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഏതു പരാതിയും പരിഹരിക്കാൻ തങ്ങളുടെ ഉദ്യോഗസ്ഥർ തയാറാണെന്നു ബോർഡ് ചെയർമാൻ പറയുന്നു. പക്ഷേ, ഈ കോവിഡ് കാലത്തു പരാതിയുമായി വൈദ്യുതി ഓഫീസുകളിലെത്താൻ ആളുകൾ മടിക്കും. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്നു ഭയന്നാണ് ആളുകൾ താങ്ങാനാവാത്തതെങ്കിലും ബിൽ അടച്ചുതീർത്തത്.
വൈദ്യുതി ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചുമൊക്കെ പലവിധ പരാതികൾ ഉയരുന്ന സന്ദർഭത്തിൽ ഇത്തരം വീഴ്ചകൾ ബോർഡ് ഒഴിവാക്കേണ്ടതാണ്. സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനമാണു ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം കാഴ്ചവയ്ക്കേണ്ടത്.
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഈ കോവിഡ് കാലത്ത് ഉപയോക്താക്കളെ ഷോക്കടിപ്പിക്കുകയാണ്. അന്യായ ബില്ലാണു നിരവധി വൈദ്യുതി ഉപയോക്താക്കൾക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. വൈദ്യുതിനിരക്കിൽ പ്രത്യേക വർധനയൊന്നും വരുത്തിയിട്ടില്ലെങ്കിലും അനേകം പേർ രണ്ടും മൂന്നും ഇരട്ടിവരെ വൈദ്യുതി ചാർജ് അടയ്ക്കേണ്ടിവന്നിരിക്കുകയാണ്. ഉപയോക്താക്കളുടെ പരാതികൾ കുന്നുകൂടിയതിനെത്തുടർന്നു വൈദ്യുതി ബോർഡിന്റെ വിശദീകരണം, അധികമായി ഈടാക്കിയ ചാർജ് അടുത്ത ബില്ലിൽ വകവച്ചു കൊടുക്കുമെന്നാണ്. പണം ഇപ്പോൾ അടയ്ക്കണം. വരുമാനമില്ലാതെ നട്ടംതിരിയുന്നവർ എന്തു ചെയ്യും?
കേരളത്തിൽ വൈദ്യുതി ബോർഡിന് ഒരു കോടി 30 ലക്ഷം ഉപയോക്താക്കളാണുള്ളത്. ഇതിൽ 90 ലക്ഷം പേർ ഗാർഹികോപയോക്താക്കളാണ്. അധികബിൽ സംബന്ധിച്ച് ഒരു ലക്ഷത്തോളം പരാതികൾ ഉണ്ടായതായും അതിൽ 95 ശതമാനം പരാതികളും പരിഹരിച്ചതായും വൈദ്യുതി ബോർഡ് ചെയർമാൻ പറയുന്നു. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പരാതികൾ എന്നതു ചെറിയ കാര്യമല്ല.
ലോക്ക്ഡൗൺ കാലമായതിനാൽ നീണ്ട ഇടവേളയ്ക്കു ശേഷമാണു മീറ്റർ റീഡിംഗ് എടുത്തത്. എന്നാൽ ഇത് അഞ്ചു ദിവസംകൂടി ദീർഘിച്ചുപോയതിനാലാണു ചിലർക്ക് അധികബിൽ വന്നതെന്നും അതു മനസിലാക്കി വൈദ്യുതി ബോർഡ് സെൻട്രൽ സെർവറിൽനിന്നു വിവരങ്ങൾ ശേഖരിച്ചു ബില്ലുകളിൽ ഇളവുചെയ്തു കൊടുക്കാൻ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് ചെയർമാൻ പറയുന്നു. പക്ഷേ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകളാണു തങ്ങൾക്കു വൻതുകയ്ക്കുള്ള വൈദ്യുതി ബില്ലാണു ലഭിച്ചതെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇതിൽ നടന്മാരായ മണിയൻപിള്ള രാജുവും മധുപാലും വോളി താരം ടോം ജോസഫുമൊക്കെ പെടുന്നു. മുൻ വോളി ദേശീയ ക്യാപ്റ്റനായ ടോം ജോസഫിന് ഏറ്റവും ഒടുവിൽ അടച്ച തുകയുടെ നാലിരട്ടിയുള്ള ബില്ലാണിപ്പോൾ കിട്ടിയിരിക്കുന്നതത്രേ.
വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നവർ മാത്രമല്ല, വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നവരും ഇത്തവണ ബിൽ കണ്ടപ്പോൾ അന്തംവിട്ടു. പത്തനംതിട്ടയിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നൊരു നഴ്സിന്റെ വീട്ടിലെ വൈദ്യുതി ബിൽ പഴയതിന്റെ ആറിരട്ടിയോളമായിരുന്നു. പരാതി ഉന്നയിച്ചപ്പോൾ എർത്ത് ലീക്ക്കൊണ്ടാണ് ഇത്തരമൊരു വലിയ ബിൽ വന്നതെന്ന് അധികൃതർ വിശദീകരിച്ചു.
സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി കണക്ഷനുകളിൽ 95 ശതമാനത്തിലും ഇലക്ട്രോണിക് മീറ്ററുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ പ്രവർത്തനക്ഷമമല്ലാത്തവയും തെറ്റായ റീഡിംഗ് കാണിക്കുന്നവയും ധാരാളമുണ്ട്. സാധാരണ ഉപയോക്താവിന് ഇതു പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. അഞ്ചു ശതമാനം മാത്രമാണ് ഇലക്ട്രോ മെക്കാനിക്കൽ മീറ്ററുകൾ. ഇതിലാണു പ്രശ്നമുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. പൂട്ടിക്കിടക്കുന്ന വീടുകളിൽ മീറ്റർ റീഡിംഗ് എടുക്കാൻ സാധിക്കാത്തതിനാൽ മുൻമാസങ്ങളിലെ ശരാശരി യൂണിറ്റ് കണക്കാക്കിയാണു ബിൽ തയാറാക്കിയത്. ഈ ശരാശരി കണക്കാക്കിയപ്പോൾ ഉപയോഗം ഉയർന്നുനിന്ന ഏപ്രിൽ മാസത്തെ കണക്കും ഉൾപ്പെട്ടു. മിക്കയിടത്തും ജനുവരിക്കുശേഷം മേയിലാണു റീഡിംഗ് എടുത്തത്. ശരാശരി ഉപയോഗം കണക്കാക്കിയപ്പോൾ ഉയർന്ന സ്ലാബിൽ പെട്ടവരാണു കൂടുതൽ കുഴപ്പത്തിലായത്. ആദ്യത്തെ 250 യൂണിറ്റിന് അഞ്ചു സ്ലാബുകളിലാണു നിരക്ക് നിശ്ചയിക്കുന്നത്. ആദ്യത്തെ അന്പതു യൂണിറ്റിന് മൂന്നു രൂപ 15 പൈസ വീതവും 51 മുതൽ 100 വരെ യൂണിറ്റിനു മൂന്നു രൂപ 70 പൈസ വീതവുമാണു നിരക്ക്. എന്നാൽ ഉപയോഗം 201-250 യൂണിറ്റെങ്കിൽ നിരക്ക് ഏഴു രൂപ 60 പൈസ വീതം ആകും. വൈദ്യുതി ഉപയോഗം 251 യൂണിറ്റിനു മുകളിലായാലോ, ഉപയോഗിച്ച മുഴുവൻ വൈദ്യുതിക്കും യൂണിറ്റിന് അഞ്ചു രൂപ 80 പൈസയാകും. ശരാശരി കണക്കാക്കിയപ്പോൾ, 251 യൂണിറ്റിനു മുകളിൽ പോയവർക്ക് ആദ്യം പറഞ്ഞ ടെലിസ്കോപിക് ബില്ലിംഗിന്റെ ആനുകൂല്യം ഇല്ലാതായി. ടെലിസ്കോപിക് ബില്ലിംഗ് ആനുകൂല്യം 500 യൂണിറ്റിനു വരെ ഉണ്ടായിരുന്നത് കഴിഞ്ഞ ജൂലൈയിലാണ് 250 യൂണിറ്റാക്കി ചുരുക്കിയത്.
ലോക്ക്ഡൗൺ കാലത്തു സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ മിക്കവരും വീടുകളിൽത്തന്നെയായിരുന്നു. സ്വാഭാവികമായും ഇതു ഗാർഹിക വൈദ്യുതി ഉപയോഗത്തിൽ വർധനയുണ്ടാക്കി. ചൂടേറിയ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഫാൻ, എയർ കണ്ടീഷണർ എന്നിവയുടെ ഉപയോഗവും വർധിച്ചു. എന്നാൽ, ഇത്തരം ഉപകരണങ്ങളില്ലാത്തവർ പ്രതിമാസം നാനൂറോ അഞ്ഞൂറോ രൂപ മാത്രം വൈദ്യുതി ബിൽ അടച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ആയിരവും ആയിരത്തിഇരുനൂറുമൊക്കെ രൂപ അടയ്ക്കേണ്ടിവന്നു. സ്ഥിരവരുമാനമില്ലാത്ത കർഷകരും തൊഴിലാളികളുമൊക്കെ ഈ അമിതവർധനമൂലം വളരെ വിഷമിച്ചു. ലോക്ക്ഡൗൺമൂലം ഏപ്രിൽ, മേയ് മാസങ്ങളിൽ വൈദ്യുതി ഉപയോഗം വർധിച്ചെങ്കിൽത്തന്നെ ഒട്ടും ആനുപാതികമല്ലാത്തതും അന്യായവുമായ നിരക്കു വർധനയാണു ഗാർഹികോപയോക്താക്കൾക്കു നേരിടേണ്ടിവന്നിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരിക്കാൻ നിർബന്ധിതരായപ്പോൾ വൈദ്യുതി ഉപയോഗം കൂടിയിട്ടുണ്ടെന്ന കാര്യം ഉപയോക്താക്കൾക്കു നന്നായറിയാം. അതിന്റെ അധികഭാരം വഹിക്കാൻ അവർ തയാറാണ്. പക്ഷേ, വർധന അതിഭീമമായാലോ? വരുമാനമില്ലാതെ നിത്യച്ചെലവിനുപോലും ജനം വിഷമിക്കുന്പോൾ വൈദ്യുതി ബിൽ രണ്ടും മൂന്നും ഇരട്ടിയായാൽ അവർ വിരണ്ടുപോകും. പ്രമുഖ വ്യക്തികളെപ്പോലും ബിൽ ഞെട്ടിക്കുന്നുവെങ്കിൽ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഏതു പരാതിയും പരിഹരിക്കാൻ തങ്ങളുടെ ഉദ്യോഗസ്ഥർ തയാറാണെന്നു ബോർഡ് ചെയർമാൻ പറയുന്നു. പക്ഷേ, ഈ കോവിഡ് കാലത്തു പരാതിയുമായി വൈദ്യുതി ഓഫീസുകളിലെത്താൻ ആളുകൾ മടിക്കും. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്നു ഭയന്നാണ് ആളുകൾ താങ്ങാനാവാത്തതെങ്കിലും ബിൽ അടച്ചുതീർത്തത്.
വൈദ്യുതി ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചുമൊക്കെ പലവിധ പരാതികൾ ഉയരുന്ന സന്ദർഭത്തിൽ ഇത്തരം വീഴ്ചകൾ ബോർഡ് ഒഴിവാക്കേണ്ടതാണ്. സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനമാണു ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം കാഴ്ചവയ്ക്കേണ്ടത്.