ആരോഗ്യപ്രവർത്തകരുടെ സേവനത്തിന്റെ മൂല്യം ഈ കോവിഡ് കാലത്തു നാം തിരിച്ചറിയുന്നു. തൊഴിൽ നൈപുണ്യവും ആത്മസമർപ്പണവും ആവശ്യമുള്ള നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നമുക്കേകാം ഒരു ബിഗ് സല്യൂട്ട്
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ലോകമെന്പാടുമുള്ള നഴ്സുമാരുടെ അഭിമാനമാതൃകയും ആതുരശൂശ്രൂഷയിലെ സമർപ്പണത്തിന്റെ പ്രതീകവുമായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മവാർഷികദിനം കൂടിയാണിന്ന്. ആരോഗ്യപ്രവർത്തകരുടെ സേവനത്തിന്റെ മൂല്യം ലോകം പ്രത്യേകമായി അറിയുന്ന വേളയാണിത്. സ്വജീവൻ പണയം വച്ചാണു നഴ്സുമാർ കോവിഡ് മഹാമാരിയുടെ കാലത്ത് ആതുരശുശ്രൂഷ നടത്തുന്നത്. ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ എത്രയോ ആരോഗ്യപ്രവർത്തകർക്ക് ഈ കോവിഡ് കാലത്തു ജീവൻ നഷ്ടപ്പെട്ടു. എത്രയോ പേർ രോഗബാധിതരായും ക്വാറന്റൈനിലും കഴിയുന്നു. കോട്ടയത്ത് കോവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ വയോധിക ദന്പതികളെ ശുശ്രൂഷിച്ച നഴ്സിനു കോവിഡ് പകർന്നു. പിന്നീടു രോഗം ഭേദമായപ്പോൾ വീണ്ടും കോവിഡ് വാർഡിൽ ജോലി ചെയ്യാൻ അവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. കോഴിക്കോട്ട് നിപ്പാ വ്യാധിയുടെ കാലത്ത് ജോലിക്കിടെ ആ രോഗം ബാധിച്ചു ജീവൻ നഷ്ടപ്പെട്ട നഴ്സ് ലിനിയുടെ സ്മരണ ഇനിയും മലയാളികളുടെ മനസിൽനിന്നു മാഞ്ഞിട്ടില്ല. ആതുരശൂശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നവരുടെ സേവനത്തിന്റെ മഹത്ത്വം ഇത്തരം സംഭവങ്ങളിലൂടെയേ നാം ഓർമിക്കാറുള്ളുവെന്നതു കഷ്ടമാണ്.
ഏറെ ക്ഷമയും സേവനതത്പരതയും പ്രതിബദ്ധതയും ആവശ്യമുള്ളൊരു തൊഴിലാണു നഴ്സിംഗ്. ഡോക്ടർമാരുടെ പ്രാഗല്ഭ്യവും പരിശോധനാ സംവിധാനങ്ങളുടെ മികവും ഔഷധങ്ങളുടെ ഫലദായകത്വവും ഒക്കെ ചികിത്സാരംഗത്ത് അതിപ്രധാനംതന്നെ. അതേപോലെതന്നെ നഴ്സുമാരുടെ സ്നേഹപൂർണമായ പരിചരണത്തിനും സേവനോത്സുകതയ്ക്കും ഈ രംഗത്തു പ്രധാന്യമുണ്ട്. നഴ്സിംഗിനെ വെറുമൊരു ജോലിയായി മാത്രം കാണുന്നവരല്ല മിക്ക നഴ്സുമാരും. അതു വിലപ്പെട്ടൊരു ശുശ്രൂഷയായി കാണാൻ അവർക്കു കഴിയുന്നതുകൊണ്ടാണു രോഗികൾ അവരുടെ പരിചരണത്തിൽ വലിയ ആശ്വാസം അനുഭവിക്കുന്നത്.
സുരക്ഷിത മാതൃത്വം, സ്കൂളുകളിലെ ആരോഗ്യപരിപാലനം, ആരോഗ്യകരമായ വാർധക്യം, ആരോഗ്യമുള്ള കുടുംബവും ആരോഗ്യമുള്ള രാജ്യവും എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങൾ ഓരോ വർഷവും നഴ്സസ് ദിനത്തിൽ വിചിന്തനത്തിനെടുത്തിരുന്നു. ഈ വർഷത്തെ നഴ്സസ് ദിനം നഴ്സുമാർക്കും മിഡ്വൈഫുമാർക്കുമായി പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്നു.
കോവിഡ് മഹാമാരി ലോകമെന്പാടും പരന്നിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ നഴ്സസ് ദിനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഭൂമിയിലെ മാലാഖമാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന നഴ്സുമാർ ഇപ്പോൾ വലിയ തിരക്കിലാണ്. ഇരുനൂറിലേറെ രാജ്യങ്ങളിലേക്കു പടർന്നുപിടിച്ച കോവിഡ് ഇതിനോടകം രണ്ടര ലക്ഷത്തോളം പേരുടെ ജീവനെടുത്തു. ഇന്ത്യയിലും മരണം വർധിച്ചുകൊണ്ടിരിക്കുന്നു. ആദ്യഘട്ടത്തിൽ അതീവ ജാഗ്രത പുലർത്തിയതുകൊണ്ടാവാം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു രോഗവ്യാപനം തടയാനും മരണനിരക്ക് ഏറെ കുറയ്ക്കാനും കേരളത്തിനു കഴിഞ്ഞു. എന്നാലിപ്പോൾ പ്രവാസികളും അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവരും നാട്ടിലേക്കു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശങ്ക ഉണരുന്നുണ്ട്. എല്ലാവരും അങ്ങേയറ്റം ജാഗ്രത പാലിക്കുക എന്നതാണു രോഗവ്യാപനം തടയാനുള്ള ഏക മാർഗം.
ലോക്ക് ഡൗൺ കാലത്ത് ഒട്ടുമിക്കവരും വീടുകളിലോ ലോഡ്ജ് മുറികളിലോ ചടഞ്ഞുകൂടിയപ്പോൾ ആരോഗ്യപ്രവർത്തകർ കഴിഞ്ഞ രണ്ടു മാസക്കാലമായി വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. അവരെയെല്ലാം ഈ നഴ്സസ് ഡേയിൽ നമുക്കു നന്ദിപൂർവം സ്മരിക്കാം. രോഗികളുമായി ഏറ്റവും അടുത്തിടപെടുന്നവർ നഴ്സുമാരാണ്. അവരുടെ തൊഴിൽ വൈദഗ്ധ്യം പോലെതന്നെ പ്രധാനമാണ് അവരുടെ പെരുമാറ്റവും. സ്വന്തം കുടുംബാംഗങ്ങളെയെന്നവണ്ണം രോഗികളെ പരിചരിക്കുന്നവരാണു മിക്ക നഴ്സുമാരും. കോവിഡ് ബാധിച്ച ദന്പതികളുടെ ചികിത്സക്കാലത്ത് അവരുടെ കുട്ടിയെ നഴ്സുമാർ സ്നേഹപൂർവം പരിലാളിച്ചതുപോലുള്ള വാർത്തകൾ നാം കേട്ടു. ആപത്കരമായ സാഹചര്യങ്ങളിൽപോലും ക്ഷമയോടും സഹിഷ്ണുതയോടും കൂടി ജോലികൾ ചെയ്യാൻ പല നഴ്സുമാരും തയാറാവുന്നു. കോവിഡുകാരെ കൈകാര്യം ചെയ്യുന്നതിൽ കൃത്യമായി പ്രോട്ടോക്കോൾ പിന്തുടരുകയും ചെയ്യേണ്ടവരാണ് അവർ.
ഒന്നര നൂറ്റാണ്ടു മുന്പു ക്രീമിയൻ യുദ്ധരംഗത്തു പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിലും മറ്റും ഫ്ലോറൻസ് നൈറ്റിംഗേൽ കാട്ടിയ സമർപ്പണത്തിന്റെ ഭാവം ഈ കോവിഡ് കാലത്തു ലോകമെന്പാടും പ്രയത്നിക്കുന്ന നഴ്സുമാരുടെ ശുശ്രൂഷയിൽ പ്രതിഫലിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ പട്ടാളക്കാർ പരിക്കേറ്റ് കൂട്ടത്തോടെ മരിച്ചുകൊണ്ടിരുന്നപ്പോൾ അവരെ ശുശ്രൂഷിക്കുന്നതിനും അണുബാധയുണ്ടാകുന്നതിൽനിന്ന് അനേകംപേരെ രക്ഷിക്കുന്നതിനും ഫ്ലോറൻസ് നൈറ്റിംഗേൽ കാണിച്ച ജാഗ്രതയും അവരുടെ ത്യാഗഭരിതമായ സേവനവും ഇന്നും നഴ്സുമാരിൽ ആവേശമുണർത്തുന്നു. വേദനകൊണ്ടു പുളയുന്ന രോഗികളുടെ ഇടയിലൂടെ കത്തിച്ച വിളക്കുമായി രാത്രി മുഴുവൻ അവരെ ശുശ്രൂഷിച്ചും ആശ്വസിപ്പിച്ചും നടന്ന ഫ്ലോറൻസിനെ “കൈയിൽ വിളക്കേന്തിയ മാലാഖ’’ എന്നു സൈനികർ വിളിച്ചു. ലിവർപൂളിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ 1860ൽ ഫ്ലോറൻസ് നൈറ്റിംഗേൽ ആരംഭിച്ച നഴ്സിംഗ് സ്കൂൾ ആധുനിക നഴ്സിംഗ് പഠനത്തിന്റെ ഈറ്റില്ലമായി. അതിനു തലേവർഷം അവർ എഴുതി പ്രസിദ്ധീകരിച്ച “നോട്സ് ഓൺ നഴ്സിംഗ്”എന്ന പുസ്തകം നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പ്രമാണരേഖയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളക്കാരുടെ ആരോഗ്യകാര്യങ്ങളെപ്പറ്റി പഠിക്കാൻ പത്തൊന്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ നിയോഗിക്കപ്പെട്ട റോയൽ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷയായും ഫ്ലോറൻസ് പ്രവർത്തിച്ചിട്ടുണ്ട്. ബയോസ്റ്റാറ്റിസ്റ്റിക്സും ഡേറ്റാ അപഗ്രഥനവും പൊതുജനാരോഗ്യരംഗത്തും നഴ്സിംഗ് പരിശീലനത്തിലും എത്രമാത്രം സമർഥമായി ഉപയോഗിക്കാനാവുമെന്നു കാട്ടിത്തന്ന ഗവേഷക കൂടിയായിരുന്നു ഫ്ലോറൻസ് നൈറ്റിംഗേൽ.
കേരളത്തിൽനിന്നുള്ള നഴ്സുമാർക്ക് കേരളത്തിനു പുറത്തും വിദേശങ്ങളിലും വലിയ അംഗീകാരവും ബഹുമാനവുമാണു ലഭിക്കുന്നത്. നമ്മുടെ നാട്ടിലും അവർക്ക് ഈ അംഗീകാരം ലഭിക്കണം. ആരോഗ്യപൂർണമായ സമൂഹത്തിന്റെ സൃഷ്ടിക്ക് നഴ്സിംഗ് പ്രഫഷനിലേർപ്പെട്ടിരിക്കുന്നവർ നല്കുന്ന സംഭാവന എത്രയോ വലുതാണെന്നു നാം തിരിച്ചറിയണം. ഒരുകാലത്തു സ്ത്രീകൾക്കു മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ഈ തൊഴിലിലേക്ക് ഇന്നു നിരവധി പുരുഷന്മാരും കടന്നുവരുന്നുണ്ട്. നഴ്സിംഗ് പ്രഫഷന് ഇപ്പോൾ ലഭിക്കുന്ന ആദരവു നിലനിർത്താൻ നഴ്സിംഗ് സമൂഹം ശ്രദ്ധിക്കണം. ആതുരസേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെല്ലാം ഈ നഴ്സസ് ദിനത്തിൽ നമുക്കേകാം ഒരു ബിഗ് സല്യൂട്ട്.
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ലോകമെന്പാടുമുള്ള നഴ്സുമാരുടെ അഭിമാനമാതൃകയും ആതുരശൂശ്രൂഷയിലെ സമർപ്പണത്തിന്റെ പ്രതീകവുമായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മവാർഷികദിനം കൂടിയാണിന്ന്. ആരോഗ്യപ്രവർത്തകരുടെ സേവനത്തിന്റെ മൂല്യം ലോകം പ്രത്യേകമായി അറിയുന്ന വേളയാണിത്. സ്വജീവൻ പണയം വച്ചാണു നഴ്സുമാർ കോവിഡ് മഹാമാരിയുടെ കാലത്ത് ആതുരശുശ്രൂഷ നടത്തുന്നത്. ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ എത്രയോ ആരോഗ്യപ്രവർത്തകർക്ക് ഈ കോവിഡ് കാലത്തു ജീവൻ നഷ്ടപ്പെട്ടു. എത്രയോ പേർ രോഗബാധിതരായും ക്വാറന്റൈനിലും കഴിയുന്നു. കോട്ടയത്ത് കോവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ വയോധിക ദന്പതികളെ ശുശ്രൂഷിച്ച നഴ്സിനു കോവിഡ് പകർന്നു. പിന്നീടു രോഗം ഭേദമായപ്പോൾ വീണ്ടും കോവിഡ് വാർഡിൽ ജോലി ചെയ്യാൻ അവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. കോഴിക്കോട്ട് നിപ്പാ വ്യാധിയുടെ കാലത്ത് ജോലിക്കിടെ ആ രോഗം ബാധിച്ചു ജീവൻ നഷ്ടപ്പെട്ട നഴ്സ് ലിനിയുടെ സ്മരണ ഇനിയും മലയാളികളുടെ മനസിൽനിന്നു മാഞ്ഞിട്ടില്ല. ആതുരശൂശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നവരുടെ സേവനത്തിന്റെ മഹത്ത്വം ഇത്തരം സംഭവങ്ങളിലൂടെയേ നാം ഓർമിക്കാറുള്ളുവെന്നതു കഷ്ടമാണ്.
ഏറെ ക്ഷമയും സേവനതത്പരതയും പ്രതിബദ്ധതയും ആവശ്യമുള്ളൊരു തൊഴിലാണു നഴ്സിംഗ്. ഡോക്ടർമാരുടെ പ്രാഗല്ഭ്യവും പരിശോധനാ സംവിധാനങ്ങളുടെ മികവും ഔഷധങ്ങളുടെ ഫലദായകത്വവും ഒക്കെ ചികിത്സാരംഗത്ത് അതിപ്രധാനംതന്നെ. അതേപോലെതന്നെ നഴ്സുമാരുടെ സ്നേഹപൂർണമായ പരിചരണത്തിനും സേവനോത്സുകതയ്ക്കും ഈ രംഗത്തു പ്രധാന്യമുണ്ട്. നഴ്സിംഗിനെ വെറുമൊരു ജോലിയായി മാത്രം കാണുന്നവരല്ല മിക്ക നഴ്സുമാരും. അതു വിലപ്പെട്ടൊരു ശുശ്രൂഷയായി കാണാൻ അവർക്കു കഴിയുന്നതുകൊണ്ടാണു രോഗികൾ അവരുടെ പരിചരണത്തിൽ വലിയ ആശ്വാസം അനുഭവിക്കുന്നത്.
സുരക്ഷിത മാതൃത്വം, സ്കൂളുകളിലെ ആരോഗ്യപരിപാലനം, ആരോഗ്യകരമായ വാർധക്യം, ആരോഗ്യമുള്ള കുടുംബവും ആരോഗ്യമുള്ള രാജ്യവും എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങൾ ഓരോ വർഷവും നഴ്സസ് ദിനത്തിൽ വിചിന്തനത്തിനെടുത്തിരുന്നു. ഈ വർഷത്തെ നഴ്സസ് ദിനം നഴ്സുമാർക്കും മിഡ്വൈഫുമാർക്കുമായി പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്നു.
കോവിഡ് മഹാമാരി ലോകമെന്പാടും പരന്നിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ നഴ്സസ് ദിനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഭൂമിയിലെ മാലാഖമാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന നഴ്സുമാർ ഇപ്പോൾ വലിയ തിരക്കിലാണ്. ഇരുനൂറിലേറെ രാജ്യങ്ങളിലേക്കു പടർന്നുപിടിച്ച കോവിഡ് ഇതിനോടകം രണ്ടര ലക്ഷത്തോളം പേരുടെ ജീവനെടുത്തു. ഇന്ത്യയിലും മരണം വർധിച്ചുകൊണ്ടിരിക്കുന്നു. ആദ്യഘട്ടത്തിൽ അതീവ ജാഗ്രത പുലർത്തിയതുകൊണ്ടാവാം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു രോഗവ്യാപനം തടയാനും മരണനിരക്ക് ഏറെ കുറയ്ക്കാനും കേരളത്തിനു കഴിഞ്ഞു. എന്നാലിപ്പോൾ പ്രവാസികളും അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവരും നാട്ടിലേക്കു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശങ്ക ഉണരുന്നുണ്ട്. എല്ലാവരും അങ്ങേയറ്റം ജാഗ്രത പാലിക്കുക എന്നതാണു രോഗവ്യാപനം തടയാനുള്ള ഏക മാർഗം.
ലോക്ക് ഡൗൺ കാലത്ത് ഒട്ടുമിക്കവരും വീടുകളിലോ ലോഡ്ജ് മുറികളിലോ ചടഞ്ഞുകൂടിയപ്പോൾ ആരോഗ്യപ്രവർത്തകർ കഴിഞ്ഞ രണ്ടു മാസക്കാലമായി വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. അവരെയെല്ലാം ഈ നഴ്സസ് ഡേയിൽ നമുക്കു നന്ദിപൂർവം സ്മരിക്കാം. രോഗികളുമായി ഏറ്റവും അടുത്തിടപെടുന്നവർ നഴ്സുമാരാണ്. അവരുടെ തൊഴിൽ വൈദഗ്ധ്യം പോലെതന്നെ പ്രധാനമാണ് അവരുടെ പെരുമാറ്റവും. സ്വന്തം കുടുംബാംഗങ്ങളെയെന്നവണ്ണം രോഗികളെ പരിചരിക്കുന്നവരാണു മിക്ക നഴ്സുമാരും. കോവിഡ് ബാധിച്ച ദന്പതികളുടെ ചികിത്സക്കാലത്ത് അവരുടെ കുട്ടിയെ നഴ്സുമാർ സ്നേഹപൂർവം പരിലാളിച്ചതുപോലുള്ള വാർത്തകൾ നാം കേട്ടു. ആപത്കരമായ സാഹചര്യങ്ങളിൽപോലും ക്ഷമയോടും സഹിഷ്ണുതയോടും കൂടി ജോലികൾ ചെയ്യാൻ പല നഴ്സുമാരും തയാറാവുന്നു. കോവിഡുകാരെ കൈകാര്യം ചെയ്യുന്നതിൽ കൃത്യമായി പ്രോട്ടോക്കോൾ പിന്തുടരുകയും ചെയ്യേണ്ടവരാണ് അവർ.
ഒന്നര നൂറ്റാണ്ടു മുന്പു ക്രീമിയൻ യുദ്ധരംഗത്തു പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിലും മറ്റും ഫ്ലോറൻസ് നൈറ്റിംഗേൽ കാട്ടിയ സമർപ്പണത്തിന്റെ ഭാവം ഈ കോവിഡ് കാലത്തു ലോകമെന്പാടും പ്രയത്നിക്കുന്ന നഴ്സുമാരുടെ ശുശ്രൂഷയിൽ പ്രതിഫലിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ പട്ടാളക്കാർ പരിക്കേറ്റ് കൂട്ടത്തോടെ മരിച്ചുകൊണ്ടിരുന്നപ്പോൾ അവരെ ശുശ്രൂഷിക്കുന്നതിനും അണുബാധയുണ്ടാകുന്നതിൽനിന്ന് അനേകംപേരെ രക്ഷിക്കുന്നതിനും ഫ്ലോറൻസ് നൈറ്റിംഗേൽ കാണിച്ച ജാഗ്രതയും അവരുടെ ത്യാഗഭരിതമായ സേവനവും ഇന്നും നഴ്സുമാരിൽ ആവേശമുണർത്തുന്നു. വേദനകൊണ്ടു പുളയുന്ന രോഗികളുടെ ഇടയിലൂടെ കത്തിച്ച വിളക്കുമായി രാത്രി മുഴുവൻ അവരെ ശുശ്രൂഷിച്ചും ആശ്വസിപ്പിച്ചും നടന്ന ഫ്ലോറൻസിനെ “കൈയിൽ വിളക്കേന്തിയ മാലാഖ’’ എന്നു സൈനികർ വിളിച്ചു. ലിവർപൂളിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ 1860ൽ ഫ്ലോറൻസ് നൈറ്റിംഗേൽ ആരംഭിച്ച നഴ്സിംഗ് സ്കൂൾ ആധുനിക നഴ്സിംഗ് പഠനത്തിന്റെ ഈറ്റില്ലമായി. അതിനു തലേവർഷം അവർ എഴുതി പ്രസിദ്ധീകരിച്ച “നോട്സ് ഓൺ നഴ്സിംഗ്”എന്ന പുസ്തകം നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പ്രമാണരേഖയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളക്കാരുടെ ആരോഗ്യകാര്യങ്ങളെപ്പറ്റി പഠിക്കാൻ പത്തൊന്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ നിയോഗിക്കപ്പെട്ട റോയൽ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷയായും ഫ്ലോറൻസ് പ്രവർത്തിച്ചിട്ടുണ്ട്. ബയോസ്റ്റാറ്റിസ്റ്റിക്സും ഡേറ്റാ അപഗ്രഥനവും പൊതുജനാരോഗ്യരംഗത്തും നഴ്സിംഗ് പരിശീലനത്തിലും എത്രമാത്രം സമർഥമായി ഉപയോഗിക്കാനാവുമെന്നു കാട്ടിത്തന്ന ഗവേഷക കൂടിയായിരുന്നു ഫ്ലോറൻസ് നൈറ്റിംഗേൽ.
കേരളത്തിൽനിന്നുള്ള നഴ്സുമാർക്ക് കേരളത്തിനു പുറത്തും വിദേശങ്ങളിലും വലിയ അംഗീകാരവും ബഹുമാനവുമാണു ലഭിക്കുന്നത്. നമ്മുടെ നാട്ടിലും അവർക്ക് ഈ അംഗീകാരം ലഭിക്കണം. ആരോഗ്യപൂർണമായ സമൂഹത്തിന്റെ സൃഷ്ടിക്ക് നഴ്സിംഗ് പ്രഫഷനിലേർപ്പെട്ടിരിക്കുന്നവർ നല്കുന്ന സംഭാവന എത്രയോ വലുതാണെന്നു നാം തിരിച്ചറിയണം. ഒരുകാലത്തു സ്ത്രീകൾക്കു മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ഈ തൊഴിലിലേക്ക് ഇന്നു നിരവധി പുരുഷന്മാരും കടന്നുവരുന്നുണ്ട്. നഴ്സിംഗ് പ്രഫഷന് ഇപ്പോൾ ലഭിക്കുന്ന ആദരവു നിലനിർത്താൻ നഴ്സിംഗ് സമൂഹം ശ്രദ്ധിക്കണം. ആതുരസേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെല്ലാം ഈ നഴ്സസ് ദിനത്തിൽ നമുക്കേകാം ഒരു ബിഗ് സല്യൂട്ട്.