ലോക്ക് ഡൗൺ ക്ഷീരോത്പാദകർക്കും ക്ഷീരസംഘങ്ങൾക്കും ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം
കോവിഡ് കാലത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുന്പോൾ ആളുകൾക്ക് അത്യാവശ്യമുള്ള ചില വസ്തുക്കൾ പാഴാക്കിക്കളയുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വൻതോതിൽ പാൽ ഒഴുക്കിക്കളയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നു. മിൽമയുടെ പാൽ സംഭരണത്തിൽ തടസം വന്നതായിരുന്നു പാലൊഴുക്കാൻ കാരണം. ലോക്ക് ഡൗൺമൂലം പാലിന്റെ വില്പന വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. മിച്ചമുള്ള പാൽ സംഭരിക്കാനോ സംസ്കരിക്കാനോ സംവിധാനങ്ങളില്ല. പാൽപ്പൊടിയാക്കി മാറ്റണമെങ്കിൽ പാൽ തമിഴ്നാട്ടിലോ ആന്ധ്രയിലോ എത്തിക്കണം. കേരളത്തിൽ ഇതിനു സൗകര്യമൊരുക്കാൻ മിൽമയ്ക്ക് എന്തുകൊണ്ട് ഇതുവരെ കഴിഞ്ഞില്ല എന്ന് അദ്ഭുതം തോന്നുന്നു.
സംസ്ഥാനമൊട്ടാകെ പാൽ വിതരണം തടസപ്പെട്ടിട്ടുണ്ട്. കടകൾ പലതും അടഞ്ഞുകിടക്കുന്നതുകൊണ്ടും കടകൾ പ്രവർത്തിക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടുള്ളതുകൊണ്ടും പാലിന്റെ കച്ചവടം വളരെക്കുറഞ്ഞു. കച്ചവടം കുറഞ്ഞതിനാൽ മിൽമ മലബാർ മേഖലയിൽ 30 ശതമാനവും എറണാകുളം മേഖലയിൽ പത്തു ശതമാനവും സംഭരണം കുറച്ചിരുന്നു. ഇതെത്തുടർന്നാണു ചിലയിടങ്ങളിൽ വലിയതോതിൽ പാൽ ഒഴുക്കിക്കളയേണ്ട സാഹചര്യമുണ്ടായത്.
ക്ഷീരകർഷകർ പ്രതിഷേധിച്ചതിനെത്തുടർന്നു മലബാർ മേഖലയിൽ സംഭരണം പുനഃസ്ഥാപിക്കാൻ മിൽമ തീരുമാനിച്ചിട്ടുണ്ട്. ആറു വടക്കൻ ജില്ലകളിൽനിന്നായി ആറു ലക്ഷം ലിറ്റർ പാലാണു മലബാർ മേഖല സഹകരണ പാൽ ഉത്പാദക യൂണിയൻ ദിവസേന സംഭരിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺമൂലം അധികംവന്ന പാൽ തമിഴ്നാട്ടിലെ പാൽപ്പൊടി നിർമാണ ശാലയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിങ്കളാഴ്ച തമിഴ്നാട് പാൽവണ്ടികളും തടഞ്ഞതോടെ പ്രതിസന്ധിയായി. ബുധനാഴ്ച വടക്കൻ ജില്ലകളിൽ പാൽ സംഭരണം ആകെ അവതാളത്തിലായി. ഇതു ചെറുകിട ക്ഷീരോത്പാദകരെയാണു കൂടുതലും ബാധിക്കുന്നത്. പാലക്കാട് ചിറ്റൂരിൽ മാത്രം അന്പതിനായിരം ലിറ്റർ പാൽ ഒഴുക്കിക്കളയേണ്ടിവന്നു. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തര ഇടപെടലുകളുണ്ടായാൽ മാത്രമേ പെട്ടെന്നു കേടാകുന്ന പാൽപോലുള്ള ഉത്പന്നങ്ങൾ നഷ്ടപ്പെടുത്താതിരിക്കാനാവൂ.
ആറരക്കോടി രൂപയുടെ പാലാണു കേരളത്തിൽ വിവിധ ക്ഷീരസംഘങ്ങളിലൂടെ മിൽമ പ്രതിദിനം സംഭരിക്കുന്നത്. മൂന്നോ നാലോ പശുക്കളെ വളർത്തി അവയുടെ പാൽ വിറ്റു ജീവിക്കുന്ന പതിനായിരക്കണക്കിനു കുടുംബങ്ങളുണ്ട്. ഒരു ദിവസം പാൽ വിൽക്കാൻ സാധിക്കാതെപോയാൽ അത് എങ്ങനെ സൂക്ഷിക്കും? പാൽ സംഘങ്ങളിലും സ്ഥിതി ഇതുതന്നെ. അധികം വന്ന പാൽ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം അതിഥി തൊഴിലാളികളുടെ ക്യാന്പുകളിൽ വിതരണം ചെയ്തിരുന്നു. സമൂഹ അടുക്കളകളിലും കുറെ പാൽ ഉപയോഗിച്ചു.
അവശ്യസാധനങ്ങൾ കടത്തിവിടുന്നതിനു തടസമുണ്ടാകരുതെന്നു കേന്ദ്ര നിർദേശമുണ്ടെങ്കിലും തമിഴ്നാടും കർണാടകവും അതു ഗൗനിക്കുന്നില്ല. പാലിന്റെ കാര്യത്തിൽ ഇത്തരം തടസപ്പെടുത്തലുകൾ വലിയ പ്രതിസന്ധിയുണ്ടാക്കും. ഏതായാലും പാൽപ്പൊടി ഉണ്ടാക്കാൻ തമിഴ്നാട്ടിലേക്കു പാൽ കടത്തിവിടാൻ അനുമതിയായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്ക് ഇരുപതിനായിരം ലിറ്റർ പാൽ അയയ്ക്കാനും ഏർപ്പാടായി. ഇതൊക്കെയാണെങ്കിലും കേരളത്തിൽ പാൽപ്പൊടി ഉത്പാദിപ്പിക്കുന്നതിനു സംവിധാനം ഒരുക്കാൻ മിൽമയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതു കഷ്ടമാണ്. ആലപ്പുഴ പുന്നപ്രയിൽ തുടങ്ങിയ പാൽപ്പൊടി നിർമാണ യൂണിറ്റ് ഉപയോഗശൂന്യമായിക്കിടക്കുന്നു. ഇവിടെ സ്ഥാപിച്ച യന്ത്രങ്ങൾ തുരുന്പെടുത്തു.
ഇപ്പോൾ സംസ്ഥാനത്തു പാൽ വില്പനയിൽ 50 ശതമാനം കുറവാണു കാണുന്നത്. മിൽമയ്ക്കു മാത്രമല്ല, ഒട്ടെല്ലാ പാൽ ഉത്പാദക സംരംഭങ്ങൾക്കും വില്പന കുറഞ്ഞു. അതേസമയം പ്രമുഖ സ്വകാര്യ പാൽ വിതരണ ഏജൻസികൾ മിക്കതും തങ്ങൾക്കു സ്ഥിരമായി പാൽ നൽകുന്ന ക്ഷീരകർഷകരിൽനിന്ന് നഷ്ടം സഹിച്ചും പാൽ സംഭരിക്കുന്നുണ്ട്. മിൽമയ്ക്കു ലഭിക്കുന്നതുപോലെ സർക്കാർ സഹായം ലഭിക്കാത്ത ഇത്തരം സൊസൈറ്റികൾക്കു പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കുകയാണ്. ഹോട്ടലുകളും ചെറുകിട ചായക്കടകളുമൊക്കെ അടഞ്ഞുകിടക്കുന്നതിനാൽ ചെറുകിട ക്ഷീരകർഷകർ വിപണിയില്ലാതെ വിഷമിക്കുന്നു. ചിലരുടെ ഉപജീവനംപോലും തടസപ്പെടുന്നു. കാലിത്തീറ്റ കിട്ടാനില്ലാത്തതിനാലും വേനൽ കടുത്തിരിക്കുന്നതുകൊണ്ടും പശുക്കളുടെ പരിപാലനവും വിഷമത്തിലാണ്. കാലിത്തീറ്റ വാങ്ങാൻ പണവുമില്ല. ക്ഷീരകർഷകർക്കു സർക്കാരിന്റെ അടിയന്തര സഹായമില്ലാതെ പിടിച്ചുനിൽക്കാൻ വിഷമമാണ്.
വീടുകളിലും കടകളിലും പാൽ എത്തിക്കുന്നതിന് ഒരാഴ്ചയിലേറെയായി തടസമുണ്ടാകുന്നുണ്ട്. ഇതുമൂലം ക്ഷീരസംഘങ്ങളിൽ പാൽ കൂടുതലായി എത്തുന്നു. അതു വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ സംഘങ്ങൾ വലിയ പ്രതിസന്ധിയിലാവും. വായ്പയെടുത്തു ഡെയറി ഫാം നടത്തുന്ന ചെറുകിട, ഇടത്തരം സംരംഭകരും വലിയ വിഷമത്തിലാണ്. പന്ത്രണ്ടു ലക്ഷത്തോളം വരുന്ന ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ സർക്കാർ കുറെക്കൂടി ഗൗരവത്തിലെടുക്കേണ്ടതുണ്ട്. കേരളത്തിലെ പാലിനും ക്ഷീരോത്പന്നങ്ങൾക്കും ചില സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയതു പ്രതിസന്ധി വർധിപ്പിക്കുന്നു. അതേസമയം ഗുണമേന്മ കുറഞ്ഞ പാൽ അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു.
വൈക്കോലും പുല്ലും ആവശ്യത്തിനു ലഭ്യമല്ലാത്തതും കേരളത്തിലെ ക്ഷീരകർഷകരെ വിഷമത്തിലാക്കുന്നു. പോഷണക്കുറവുമൂലമുണ്ടാകുന്ന ക്ഷീണത്തിൽനിന്നു പശുക്കൾ കരകയറാൻ സമയമെടുക്കും. കാലിത്തീറ്റ കൂടുതലായും എത്തിക്കൊണ്ടിരുന്നത് അയൽസംസ്ഥാനങ്ങളിൽനിന്നാണ്. ഒരു ലിറ്റർ പാൽ കിട്ടാൻ രണ്ടു കിലോഗ്രാം കാലിത്തീറ്റ കൊടുക്കണം എന്നതാണു കണക്ക്. ചോളത്തിന്റെ തണ്ട് കട്ടയായി തമിഴ്നാട്ടിൽനിന്ന് എത്തിയിരുന്നത് ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. കാലിത്തീറ്റയുടെ വില നിയന്ത്രിക്കുന്നതും അന്യസംസ്ഥാനലോബികളാണ്. പാലിനു വില ഉയർന്നാലുടൻ അവർ കാലിത്തീറ്റയുടെ വില കൂട്ടും. ഇതോടെ പാൽ വിലവർധനയുടെ പ്രയോജനം കർഷകന് ഇല്ലാതാവും. പാലിനു വിലകൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ കർഷകനു പ്രയോജനപ്പെടാറില്ലെന്നു ചുരുക്കം. ക്ഷീരകർഷകർക്കു ക്ഷീരസംഘങ്ങളിലൂടെ, ഒരോരുത്തരുടെയും ഉത്പാദനത്തിന്റെ തോതനുസരിച്ചു സബ്സിഡി നൽകി മാത്രമേ ക്ഷീരമേഖലയെ പിടിച്ചുനിർത്താനാവൂ.
ക്ഷീരകർഷകരെ കാർഷികമേഖലയുടെ ഭാഗമാക്കുക, ക്ഷീരമേഖല തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ഏറെക്കാലമായുള്ള ആവശ്യങ്ങൾ ഇനിയെങ്കിലും നിറവേറ്റണം. കേരളത്തിൽ പാൽപ്പൊടി ഫാക്ടറി നിർമിക്കുകയും വിവിധ ക്ഷീരോത്പന്നങ്ങൾ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കുകയും വേണം. ഭക്ഷ്യസ്വയംപര്യാപ്തതയുടെ ആവശ്യകത ഈ കോവിഡ് കാലം നമ്മെ പിടിച്ചുകുലുക്കി ഓർമിപ്പിക്കുന്പോൾ കേരളത്തിലെ ക്ഷീരോത്പാദനം നിലനിർത്താൻ ഊർജിത ശ്രമം ഉണ്ടാകണം.
കോവിഡ് കാലത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുന്പോൾ ആളുകൾക്ക് അത്യാവശ്യമുള്ള ചില വസ്തുക്കൾ പാഴാക്കിക്കളയുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വൻതോതിൽ പാൽ ഒഴുക്കിക്കളയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നു. മിൽമയുടെ പാൽ സംഭരണത്തിൽ തടസം വന്നതായിരുന്നു പാലൊഴുക്കാൻ കാരണം. ലോക്ക് ഡൗൺമൂലം പാലിന്റെ വില്പന വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. മിച്ചമുള്ള പാൽ സംഭരിക്കാനോ സംസ്കരിക്കാനോ സംവിധാനങ്ങളില്ല. പാൽപ്പൊടിയാക്കി മാറ്റണമെങ്കിൽ പാൽ തമിഴ്നാട്ടിലോ ആന്ധ്രയിലോ എത്തിക്കണം. കേരളത്തിൽ ഇതിനു സൗകര്യമൊരുക്കാൻ മിൽമയ്ക്ക് എന്തുകൊണ്ട് ഇതുവരെ കഴിഞ്ഞില്ല എന്ന് അദ്ഭുതം തോന്നുന്നു.
സംസ്ഥാനമൊട്ടാകെ പാൽ വിതരണം തടസപ്പെട്ടിട്ടുണ്ട്. കടകൾ പലതും അടഞ്ഞുകിടക്കുന്നതുകൊണ്ടും കടകൾ പ്രവർത്തിക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടുള്ളതുകൊണ്ടും പാലിന്റെ കച്ചവടം വളരെക്കുറഞ്ഞു. കച്ചവടം കുറഞ്ഞതിനാൽ മിൽമ മലബാർ മേഖലയിൽ 30 ശതമാനവും എറണാകുളം മേഖലയിൽ പത്തു ശതമാനവും സംഭരണം കുറച്ചിരുന്നു. ഇതെത്തുടർന്നാണു ചിലയിടങ്ങളിൽ വലിയതോതിൽ പാൽ ഒഴുക്കിക്കളയേണ്ട സാഹചര്യമുണ്ടായത്.
ക്ഷീരകർഷകർ പ്രതിഷേധിച്ചതിനെത്തുടർന്നു മലബാർ മേഖലയിൽ സംഭരണം പുനഃസ്ഥാപിക്കാൻ മിൽമ തീരുമാനിച്ചിട്ടുണ്ട്. ആറു വടക്കൻ ജില്ലകളിൽനിന്നായി ആറു ലക്ഷം ലിറ്റർ പാലാണു മലബാർ മേഖല സഹകരണ പാൽ ഉത്പാദക യൂണിയൻ ദിവസേന സംഭരിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺമൂലം അധികംവന്ന പാൽ തമിഴ്നാട്ടിലെ പാൽപ്പൊടി നിർമാണ ശാലയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിങ്കളാഴ്ച തമിഴ്നാട് പാൽവണ്ടികളും തടഞ്ഞതോടെ പ്രതിസന്ധിയായി. ബുധനാഴ്ച വടക്കൻ ജില്ലകളിൽ പാൽ സംഭരണം ആകെ അവതാളത്തിലായി. ഇതു ചെറുകിട ക്ഷീരോത്പാദകരെയാണു കൂടുതലും ബാധിക്കുന്നത്. പാലക്കാട് ചിറ്റൂരിൽ മാത്രം അന്പതിനായിരം ലിറ്റർ പാൽ ഒഴുക്കിക്കളയേണ്ടിവന്നു. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തര ഇടപെടലുകളുണ്ടായാൽ മാത്രമേ പെട്ടെന്നു കേടാകുന്ന പാൽപോലുള്ള ഉത്പന്നങ്ങൾ നഷ്ടപ്പെടുത്താതിരിക്കാനാവൂ.
ആറരക്കോടി രൂപയുടെ പാലാണു കേരളത്തിൽ വിവിധ ക്ഷീരസംഘങ്ങളിലൂടെ മിൽമ പ്രതിദിനം സംഭരിക്കുന്നത്. മൂന്നോ നാലോ പശുക്കളെ വളർത്തി അവയുടെ പാൽ വിറ്റു ജീവിക്കുന്ന പതിനായിരക്കണക്കിനു കുടുംബങ്ങളുണ്ട്. ഒരു ദിവസം പാൽ വിൽക്കാൻ സാധിക്കാതെപോയാൽ അത് എങ്ങനെ സൂക്ഷിക്കും? പാൽ സംഘങ്ങളിലും സ്ഥിതി ഇതുതന്നെ. അധികം വന്ന പാൽ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം അതിഥി തൊഴിലാളികളുടെ ക്യാന്പുകളിൽ വിതരണം ചെയ്തിരുന്നു. സമൂഹ അടുക്കളകളിലും കുറെ പാൽ ഉപയോഗിച്ചു.
അവശ്യസാധനങ്ങൾ കടത്തിവിടുന്നതിനു തടസമുണ്ടാകരുതെന്നു കേന്ദ്ര നിർദേശമുണ്ടെങ്കിലും തമിഴ്നാടും കർണാടകവും അതു ഗൗനിക്കുന്നില്ല. പാലിന്റെ കാര്യത്തിൽ ഇത്തരം തടസപ്പെടുത്തലുകൾ വലിയ പ്രതിസന്ധിയുണ്ടാക്കും. ഏതായാലും പാൽപ്പൊടി ഉണ്ടാക്കാൻ തമിഴ്നാട്ടിലേക്കു പാൽ കടത്തിവിടാൻ അനുമതിയായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്ക് ഇരുപതിനായിരം ലിറ്റർ പാൽ അയയ്ക്കാനും ഏർപ്പാടായി. ഇതൊക്കെയാണെങ്കിലും കേരളത്തിൽ പാൽപ്പൊടി ഉത്പാദിപ്പിക്കുന്നതിനു സംവിധാനം ഒരുക്കാൻ മിൽമയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതു കഷ്ടമാണ്. ആലപ്പുഴ പുന്നപ്രയിൽ തുടങ്ങിയ പാൽപ്പൊടി നിർമാണ യൂണിറ്റ് ഉപയോഗശൂന്യമായിക്കിടക്കുന്നു. ഇവിടെ സ്ഥാപിച്ച യന്ത്രങ്ങൾ തുരുന്പെടുത്തു.
ഇപ്പോൾ സംസ്ഥാനത്തു പാൽ വില്പനയിൽ 50 ശതമാനം കുറവാണു കാണുന്നത്. മിൽമയ്ക്കു മാത്രമല്ല, ഒട്ടെല്ലാ പാൽ ഉത്പാദക സംരംഭങ്ങൾക്കും വില്പന കുറഞ്ഞു. അതേസമയം പ്രമുഖ സ്വകാര്യ പാൽ വിതരണ ഏജൻസികൾ മിക്കതും തങ്ങൾക്കു സ്ഥിരമായി പാൽ നൽകുന്ന ക്ഷീരകർഷകരിൽനിന്ന് നഷ്ടം സഹിച്ചും പാൽ സംഭരിക്കുന്നുണ്ട്. മിൽമയ്ക്കു ലഭിക്കുന്നതുപോലെ സർക്കാർ സഹായം ലഭിക്കാത്ത ഇത്തരം സൊസൈറ്റികൾക്കു പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കുകയാണ്. ഹോട്ടലുകളും ചെറുകിട ചായക്കടകളുമൊക്കെ അടഞ്ഞുകിടക്കുന്നതിനാൽ ചെറുകിട ക്ഷീരകർഷകർ വിപണിയില്ലാതെ വിഷമിക്കുന്നു. ചിലരുടെ ഉപജീവനംപോലും തടസപ്പെടുന്നു. കാലിത്തീറ്റ കിട്ടാനില്ലാത്തതിനാലും വേനൽ കടുത്തിരിക്കുന്നതുകൊണ്ടും പശുക്കളുടെ പരിപാലനവും വിഷമത്തിലാണ്. കാലിത്തീറ്റ വാങ്ങാൻ പണവുമില്ല. ക്ഷീരകർഷകർക്കു സർക്കാരിന്റെ അടിയന്തര സഹായമില്ലാതെ പിടിച്ചുനിൽക്കാൻ വിഷമമാണ്.
വീടുകളിലും കടകളിലും പാൽ എത്തിക്കുന്നതിന് ഒരാഴ്ചയിലേറെയായി തടസമുണ്ടാകുന്നുണ്ട്. ഇതുമൂലം ക്ഷീരസംഘങ്ങളിൽ പാൽ കൂടുതലായി എത്തുന്നു. അതു വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ സംഘങ്ങൾ വലിയ പ്രതിസന്ധിയിലാവും. വായ്പയെടുത്തു ഡെയറി ഫാം നടത്തുന്ന ചെറുകിട, ഇടത്തരം സംരംഭകരും വലിയ വിഷമത്തിലാണ്. പന്ത്രണ്ടു ലക്ഷത്തോളം വരുന്ന ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ സർക്കാർ കുറെക്കൂടി ഗൗരവത്തിലെടുക്കേണ്ടതുണ്ട്. കേരളത്തിലെ പാലിനും ക്ഷീരോത്പന്നങ്ങൾക്കും ചില സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയതു പ്രതിസന്ധി വർധിപ്പിക്കുന്നു. അതേസമയം ഗുണമേന്മ കുറഞ്ഞ പാൽ അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു.
വൈക്കോലും പുല്ലും ആവശ്യത്തിനു ലഭ്യമല്ലാത്തതും കേരളത്തിലെ ക്ഷീരകർഷകരെ വിഷമത്തിലാക്കുന്നു. പോഷണക്കുറവുമൂലമുണ്ടാകുന്ന ക്ഷീണത്തിൽനിന്നു പശുക്കൾ കരകയറാൻ സമയമെടുക്കും. കാലിത്തീറ്റ കൂടുതലായും എത്തിക്കൊണ്ടിരുന്നത് അയൽസംസ്ഥാനങ്ങളിൽനിന്നാണ്. ഒരു ലിറ്റർ പാൽ കിട്ടാൻ രണ്ടു കിലോഗ്രാം കാലിത്തീറ്റ കൊടുക്കണം എന്നതാണു കണക്ക്. ചോളത്തിന്റെ തണ്ട് കട്ടയായി തമിഴ്നാട്ടിൽനിന്ന് എത്തിയിരുന്നത് ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. കാലിത്തീറ്റയുടെ വില നിയന്ത്രിക്കുന്നതും അന്യസംസ്ഥാനലോബികളാണ്. പാലിനു വില ഉയർന്നാലുടൻ അവർ കാലിത്തീറ്റയുടെ വില കൂട്ടും. ഇതോടെ പാൽ വിലവർധനയുടെ പ്രയോജനം കർഷകന് ഇല്ലാതാവും. പാലിനു വിലകൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ കർഷകനു പ്രയോജനപ്പെടാറില്ലെന്നു ചുരുക്കം. ക്ഷീരകർഷകർക്കു ക്ഷീരസംഘങ്ങളിലൂടെ, ഒരോരുത്തരുടെയും ഉത്പാദനത്തിന്റെ തോതനുസരിച്ചു സബ്സിഡി നൽകി മാത്രമേ ക്ഷീരമേഖലയെ പിടിച്ചുനിർത്താനാവൂ.
ക്ഷീരകർഷകരെ കാർഷികമേഖലയുടെ ഭാഗമാക്കുക, ക്ഷീരമേഖല തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ഏറെക്കാലമായുള്ള ആവശ്യങ്ങൾ ഇനിയെങ്കിലും നിറവേറ്റണം. കേരളത്തിൽ പാൽപ്പൊടി ഫാക്ടറി നിർമിക്കുകയും വിവിധ ക്ഷീരോത്പന്നങ്ങൾ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കുകയും വേണം. ഭക്ഷ്യസ്വയംപര്യാപ്തതയുടെ ആവശ്യകത ഈ കോവിഡ് കാലം നമ്മെ പിടിച്ചുകുലുക്കി ഓർമിപ്പിക്കുന്പോൾ കേരളത്തിലെ ക്ഷീരോത്പാദനം നിലനിർത്താൻ ഊർജിത ശ്രമം ഉണ്ടാകണം.