സമൂഹവ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്കു
കോവിഡ് -19 കടക്കാനുള്ള സാധ്യത പ്രതിരോധ പ്രവർത്തനങ്ങൾ അത്യന്തം ആവശ്യകമാക്കുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പൂർണമായ ജനപങ്കാളിത്തം ഇക്കാര്യത്തിൽ ഉണ്ടാകണം
കോവിഡ്-19ന്റെ സമൂഹവ്യാപനം തടയുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്നു ലോകത്തിനു മുന്നിലുള്ളത്. വികസിതരാജ്യങ്ങൾപോലും കോവിഡിനെതിരേയുള്ള പ്രതിരോധത്തിൽ ദയനീയമായി പരാജയപ്പെടുന്നതായി കാണുന്നു. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമായ ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപന പ്രതിരോധം വലിയ വെല്ലുവിളിയാണ്. നാം ആ വെല്ലുവിളി ഏറ്റെടുക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഈ വെല്ലുവിളി നേരിടുന്നതിനു ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു. പൗരബോധവും രാജ്യസ്നേഹവും ജനാധിപത്യവിശ്വാസവുമുള്ള ജനത അതിനോടു പൂർണമായി സഹകരിക്കണം.
കോവിഡ്-19 വ്യാപനം രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയ്ക്കു കനത്ത ആഘാതമേൽപ്പിക്കുമെന്നതിൽ സംശയമില്ല. ആശ്വാസനടപടികൾ കൈക്കൊള്ളാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ, ഏറെ നിർണായകമായ വരുംദിനങ്ങളിൽ രോഗത്തിനെതിരേ ജനകീയ പ്രതിരോധം അത്യാവശ്യംതന്നെ. നാളെ രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെ “ജനതാ കർഫ്യു’’വിനു പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. ഈ സമയത്ത് ആരും വീടുവിട്ടു പുറത്തിറങ്ങരുതെന്നാണ് അഭ്യർഥന. ആരോഗ്യ പ്രവർത്തകരെയും അടിയന്തര സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നവരെയും ഇതിൽനിന്നൊഴിവാക്കിയിട്ടുണ്ട്. 65 വയസിനു മുകളിലുള്ളവരും പത്തു വയസിനു താഴെയുള്ളവരും ചികിത്സാ ആവശ്യത്തിനല്ലാതെ വീടുവിട്ടു പുറത്തിറങ്ങരുത്.
സർക്കാർ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു പകരം ജനം സ്വയം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാണു ഫലപ്രദമെന്ന ആശയമാണു ജനതാ കർഫ്യുവിലൂടെ പ്രധാനമന്ത്രി മുന്നോട്ടു വച്ചിരിക്കുന്നത്. ഞായറാഴ്ച അഞ്ചു മണിക്ക് ആരോഗ്യ പ്രവർത്തകരെ ജനങ്ങളൊന്നാകെ അവരവരുടെ സ്ഥലത്തുനിന്ന് ആദരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡിനെതിരേ ജീവൻ പണയംവച്ചു ജോലിചെയ്യുന്ന എല്ലാവരും അഭിനന്ദനവും പ്രോത്സാഹനവും അർഹിക്കുന്നു.
പ്രതിരോധ വാക്സിനോ ചികിത്സാ മാർഗമോ കണ്ടെത്തിയിട്ടില്ലാത്ത ഈ പുതിയ കൊലയാളിവൈറസിനെ തടയാൻ ജനപങ്കാളിത്തം അതിപ്രധാനമാണെന്ന തിരിച്ചറിവാണ് ഇത്തരം നിർദേശങ്ങൾക്കു പിന്നിലുള്ളത്. അവയെ പരിഹസിക്കുകയോ നിസാരമാക്കി കാണുകയോ ചെയ്യേണ്ടതില്ല. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്നൊരു പകർച്ചവ്യാധിയുടെ കാലത്ത് രാജ്യത്തിന്റെ ഭരണത്തലവൻ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങളുടെ ഉദ്ദേശ്യശുദ്ധി നാം അംഗീകരിക്കണം.
ഇറ്റലിയും സ്പെയിനും ഫ്രാൻസും ജർമനിയും ബ്രിട്ടനും അമേരിക്കയും ഇറാനുമൊക്കെ കോവിഡ് -19 ന്റെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ആ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർധിച്ചുവരുന്നു. അതേസമയം, രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന കോവിഡിൽനിന്നു മുക്തമായിക്കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസമായി അവിടെനിന്ന് തദ്ദേശീയമായ ഒരു പുതിയ രോഗബാധപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ഈ ഇരുളിലും ലോകത്തിനു പ്രത്യാശ നൽകുന്നു.
ഇറ്റലിയിലും മറ്റും രോഗവ്യാപനത്തിന്റെ പ്രാരംഭദശയിൽ വേണ്ടത്ര ജാഗ്രത കാട്ടാതിരുന്നതാണ് അവിടെ രോഗവ്യാപനം നിയന്ത്രണാതീതമാക്കിയതെന്നാണു നിഗമനം. എന്നാൽ ഇന്ത്യ തുടക്കം മുതലേ ജാഗ്രത പുലർത്തി. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി ഇന്ത്യയിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ആദ്യം മുതലേ നടന്നു. ഇക്കാര്യത്തിൽ കേരളം തികച്ചും മാതൃകാപരമായ പ്രവർത്തനമാണു കാഴ്ചവച്ചത്. കേരളം പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടർന്നുപോരുന്നു. ഇതുകൂടാതെ, തകർന്ന സാന്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ജനജീവിതം സാധാരണ നിലയിലാക്കാനും കേരള സർക്കാർ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതിൽ 14,000 കോടി രൂപ വിവിധ മേഖലകളിലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും കരാറുകാർക്കുമുള്ള സർക്കാർ കുടിശികയാണ്. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. അടുത്ത രണ്ടു മാസങ്ങളിലായി 2,000 കോടി രൂപയുടെ തൊഴിലുറപ്പു പദ്ധതിയും നടപ്പിലാക്കും. സോഷ്യൽ ഡിസ്റ്റൻസിംഗ് ശക്തമായാൽ ഈ പദ്ധതികളുടെ നടത്തിപ്പു പ്രയാസകരമാകും.
തൊഴിൽ രംഗത്തും മറ്റും ഉണ്ടായിരിക്കുന്ന പ്രതിസന്ധി സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു മുൻഗണന-മുൻഗണനേതര വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് ആയിരം ഭക്ഷണശാലകൾ അടുത്ത സെപ്റ്റംബറിൽ തുടങ്ങാനിരിക്കുകയായിരുന്നു. അത് ഈ ഏപ്രിലിൽത്തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവ പിഴ കൂടാതെ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം, വാഹനനികുതി അടയ്ക്കുന്നതിന് ഇളവ് തുടങ്ങിയ സമാശ്വാസ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ഇവയെല്ലാം സഹായകമാകും. ഇതിനെല്ലാമുപരിയായി, ഏറ്റവും നിർണായകമായ ഈ ദിവസങ്ങളിൽ രോഗവ്യാപനം തടയുന്നതിനു ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ-ചികിത്സാ പാക്കേജിനായി 500 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുത്തുകൊണ്ടുതന്നെ അവയുടെ വിജയകരമായ നടത്തിപ്പിന് ജനങ്ങളും ഉദ്യോഗസ്ഥരും ഉത്സാഹിക്കണം. മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ കോവിഡ് മരണസംഖ്യയും രോഗബാധിതരും കുറവാണെങ്കിലും ഒരു കാരണവശാലും നമുക്ക് അലംഭാവത്തിന് അവകാശമില്ല. കേരളത്തിൽ ഇന്നലെ 12 പേർക്കുകൂടി പരിശോധനാഫലം പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്.
സ്വയം സംരക്ഷിക്കുക, സുരക്ഷിതരായിരിക്കാൻ മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവമാണു നാം ഈ ഘട്ടത്തിൽ പുലർത്തേണ്ടത്. അതുകൊണ്ടാണ് ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കുന്നതിനു മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമാണ്. ദിവസങ്ങൾ മാത്രമല്ല, ആഴ്ചകൾപോലും ഇത്തരമൊരു സാഹചര്യത്തോടു നാം പൊരുത്തപ്പെടേണ്ടിവന്നേക്കാം. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണത്തിനുവേണ്ടി പ്രധാനമന്ത്രി നടത്തിയിരിക്കുന്ന അഭ്യർഥനയുടെ അന്തഃസത്ത മനസിലാക്കി അതിനോട് ആത്മാർഥമായി സഹകരിക്കുക എന്നതു പൗരബോധമുള്ളവരുടെ കടമയാണ്.
കോവിഡ് -19 കടക്കാനുള്ള സാധ്യത പ്രതിരോധ പ്രവർത്തനങ്ങൾ അത്യന്തം ആവശ്യകമാക്കുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പൂർണമായ ജനപങ്കാളിത്തം ഇക്കാര്യത്തിൽ ഉണ്ടാകണം
കോവിഡ്-19ന്റെ സമൂഹവ്യാപനം തടയുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്നു ലോകത്തിനു മുന്നിലുള്ളത്. വികസിതരാജ്യങ്ങൾപോലും കോവിഡിനെതിരേയുള്ള പ്രതിരോധത്തിൽ ദയനീയമായി പരാജയപ്പെടുന്നതായി കാണുന്നു. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമായ ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപന പ്രതിരോധം വലിയ വെല്ലുവിളിയാണ്. നാം ആ വെല്ലുവിളി ഏറ്റെടുക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഈ വെല്ലുവിളി നേരിടുന്നതിനു ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു. പൗരബോധവും രാജ്യസ്നേഹവും ജനാധിപത്യവിശ്വാസവുമുള്ള ജനത അതിനോടു പൂർണമായി സഹകരിക്കണം.
കോവിഡ്-19 വ്യാപനം രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയ്ക്കു കനത്ത ആഘാതമേൽപ്പിക്കുമെന്നതിൽ സംശയമില്ല. ആശ്വാസനടപടികൾ കൈക്കൊള്ളാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ, ഏറെ നിർണായകമായ വരുംദിനങ്ങളിൽ രോഗത്തിനെതിരേ ജനകീയ പ്രതിരോധം അത്യാവശ്യംതന്നെ. നാളെ രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെ “ജനതാ കർഫ്യു’’വിനു പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. ഈ സമയത്ത് ആരും വീടുവിട്ടു പുറത്തിറങ്ങരുതെന്നാണ് അഭ്യർഥന. ആരോഗ്യ പ്രവർത്തകരെയും അടിയന്തര സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നവരെയും ഇതിൽനിന്നൊഴിവാക്കിയിട്ടുണ്ട്. 65 വയസിനു മുകളിലുള്ളവരും പത്തു വയസിനു താഴെയുള്ളവരും ചികിത്സാ ആവശ്യത്തിനല്ലാതെ വീടുവിട്ടു പുറത്തിറങ്ങരുത്.
സർക്കാർ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു പകരം ജനം സ്വയം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാണു ഫലപ്രദമെന്ന ആശയമാണു ജനതാ കർഫ്യുവിലൂടെ പ്രധാനമന്ത്രി മുന്നോട്ടു വച്ചിരിക്കുന്നത്. ഞായറാഴ്ച അഞ്ചു മണിക്ക് ആരോഗ്യ പ്രവർത്തകരെ ജനങ്ങളൊന്നാകെ അവരവരുടെ സ്ഥലത്തുനിന്ന് ആദരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡിനെതിരേ ജീവൻ പണയംവച്ചു ജോലിചെയ്യുന്ന എല്ലാവരും അഭിനന്ദനവും പ്രോത്സാഹനവും അർഹിക്കുന്നു.
പ്രതിരോധ വാക്സിനോ ചികിത്സാ മാർഗമോ കണ്ടെത്തിയിട്ടില്ലാത്ത ഈ പുതിയ കൊലയാളിവൈറസിനെ തടയാൻ ജനപങ്കാളിത്തം അതിപ്രധാനമാണെന്ന തിരിച്ചറിവാണ് ഇത്തരം നിർദേശങ്ങൾക്കു പിന്നിലുള്ളത്. അവയെ പരിഹസിക്കുകയോ നിസാരമാക്കി കാണുകയോ ചെയ്യേണ്ടതില്ല. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്നൊരു പകർച്ചവ്യാധിയുടെ കാലത്ത് രാജ്യത്തിന്റെ ഭരണത്തലവൻ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങളുടെ ഉദ്ദേശ്യശുദ്ധി നാം അംഗീകരിക്കണം.
ഇറ്റലിയും സ്പെയിനും ഫ്രാൻസും ജർമനിയും ബ്രിട്ടനും അമേരിക്കയും ഇറാനുമൊക്കെ കോവിഡ് -19 ന്റെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ആ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർധിച്ചുവരുന്നു. അതേസമയം, രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന കോവിഡിൽനിന്നു മുക്തമായിക്കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസമായി അവിടെനിന്ന് തദ്ദേശീയമായ ഒരു പുതിയ രോഗബാധപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ഈ ഇരുളിലും ലോകത്തിനു പ്രത്യാശ നൽകുന്നു.
ഇറ്റലിയിലും മറ്റും രോഗവ്യാപനത്തിന്റെ പ്രാരംഭദശയിൽ വേണ്ടത്ര ജാഗ്രത കാട്ടാതിരുന്നതാണ് അവിടെ രോഗവ്യാപനം നിയന്ത്രണാതീതമാക്കിയതെന്നാണു നിഗമനം. എന്നാൽ ഇന്ത്യ തുടക്കം മുതലേ ജാഗ്രത പുലർത്തി. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി ഇന്ത്യയിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ആദ്യം മുതലേ നടന്നു. ഇക്കാര്യത്തിൽ കേരളം തികച്ചും മാതൃകാപരമായ പ്രവർത്തനമാണു കാഴ്ചവച്ചത്. കേരളം പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടർന്നുപോരുന്നു. ഇതുകൂടാതെ, തകർന്ന സാന്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ജനജീവിതം സാധാരണ നിലയിലാക്കാനും കേരള സർക്കാർ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതിൽ 14,000 കോടി രൂപ വിവിധ മേഖലകളിലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും കരാറുകാർക്കുമുള്ള സർക്കാർ കുടിശികയാണ്. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. അടുത്ത രണ്ടു മാസങ്ങളിലായി 2,000 കോടി രൂപയുടെ തൊഴിലുറപ്പു പദ്ധതിയും നടപ്പിലാക്കും. സോഷ്യൽ ഡിസ്റ്റൻസിംഗ് ശക്തമായാൽ ഈ പദ്ധതികളുടെ നടത്തിപ്പു പ്രയാസകരമാകും.
തൊഴിൽ രംഗത്തും മറ്റും ഉണ്ടായിരിക്കുന്ന പ്രതിസന്ധി സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു മുൻഗണന-മുൻഗണനേതര വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് ആയിരം ഭക്ഷണശാലകൾ അടുത്ത സെപ്റ്റംബറിൽ തുടങ്ങാനിരിക്കുകയായിരുന്നു. അത് ഈ ഏപ്രിലിൽത്തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവ പിഴ കൂടാതെ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം, വാഹനനികുതി അടയ്ക്കുന്നതിന് ഇളവ് തുടങ്ങിയ സമാശ്വാസ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ഇവയെല്ലാം സഹായകമാകും. ഇതിനെല്ലാമുപരിയായി, ഏറ്റവും നിർണായകമായ ഈ ദിവസങ്ങളിൽ രോഗവ്യാപനം തടയുന്നതിനു ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ-ചികിത്സാ പാക്കേജിനായി 500 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുത്തുകൊണ്ടുതന്നെ അവയുടെ വിജയകരമായ നടത്തിപ്പിന് ജനങ്ങളും ഉദ്യോഗസ്ഥരും ഉത്സാഹിക്കണം. മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ കോവിഡ് മരണസംഖ്യയും രോഗബാധിതരും കുറവാണെങ്കിലും ഒരു കാരണവശാലും നമുക്ക് അലംഭാവത്തിന് അവകാശമില്ല. കേരളത്തിൽ ഇന്നലെ 12 പേർക്കുകൂടി പരിശോധനാഫലം പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്.
സ്വയം സംരക്ഷിക്കുക, സുരക്ഷിതരായിരിക്കാൻ മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവമാണു നാം ഈ ഘട്ടത്തിൽ പുലർത്തേണ്ടത്. അതുകൊണ്ടാണ് ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കുന്നതിനു മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമാണ്. ദിവസങ്ങൾ മാത്രമല്ല, ആഴ്ചകൾപോലും ഇത്തരമൊരു സാഹചര്യത്തോടു നാം പൊരുത്തപ്പെടേണ്ടിവന്നേക്കാം. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണത്തിനുവേണ്ടി പ്രധാനമന്ത്രി നടത്തിയിരിക്കുന്ന അഭ്യർഥനയുടെ അന്തഃസത്ത മനസിലാക്കി അതിനോട് ആത്മാർഥമായി സഹകരിക്കുക എന്നതു പൗരബോധമുള്ളവരുടെ കടമയാണ്.