രോഗവ്യാപനം തടയാൻ സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ അതേപടി പാലിക്കുന്നതു തന്നെയാണു പൗരസമൂഹത്തിനു ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം. അതു സമൂഹത്തോടുള്ള ബാധ്യതയും ഉത്തരവാദിത്വവുമാണ്.
അത്യപൂർവമായൊരു പകർച്ചവ്യാധിയുടെ പിടിയിലാണു ലോകം ഇപ്പോൾ. മൂന്നുമാസം കൊണ്ട് ഒരു ലക്ഷത്തിലേറെപ്പേരെ ബാധിക്കുകയും 3800-ലേറെപ്പേരുടെ ജീവനെടുക്കുകയും ചെയ്തു. കോവിഡ്-19 എന്ന പുതിയ കൊറോണ വൈറസ്. നൂറിലേറെ രാജ്യങ്ങളിൽ വ്യാപിച്ച ഈ വൈറൽ ബാധ പ്രാരംഭഘട്ടത്തിൽതന്നെ കേരളത്തിലും എത്തിയിരുന്നു. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽനിന്നു വന്നവരിലൂടെയാണ് ഇതു കേരളത്തിലെത്തിയത്. മൂന്നുപേരിൽ വൈറസ് ബാധ കണ്ടെത്തിയെങ്കിലും അതു പടരാതെ സൂക്ഷിക്കാൻ കേരളത്തിനു സാധിച്ചു. കേരള സർക്കാരും ആരോഗ്യവകുപ്പും മറ്റ് ആരോഗ്യ പ്രവർത്തകരും നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും ജനങ്ങൾ അതിനോടു കാണിച്ച സഹകരണവുമാണ് ഈ വിജയത്തിനു സഹായിച്ചത്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനൊരു തിലകക്കുറിയായി ആ വിജയം കൊണ്ടാടപ്പെട്ടു. പല സംസ്ഥാനങ്ങളും വിദേശ മാധ്യമങ്ങളും കേരളത്തിന്റെ വിജയമാതൃക പഠിക്കാൻ വരുകയും ചെയ്തു.
ഈ അവസ്ഥയ്ക്കാണു പെട്ടെന്നു മാറ്റം വന്നത്. ഇറ്റലിയിൽനിന്നെത്തിയ ഒരു കുടുംബം ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാതിരുന്നതു മൂലം മറ്റു ചിലരിലേക്കു രോഗം പടർന്നു. ഒരാഴ്ചയോളം ആ കുടുംബത്തിലെ അംഗങ്ങൾ നിരവധി ആൾക്കാരുമായി സന്പർക്കത്തിലേർപ്പെടുകയും പല സ്ഥലങ്ങളിൽ പോകുകയും ചെയ്തു. അവർ യാത്ര ചെയ്ത വിമാനത്തിൽ സഞ്ചരിച്ചവർ മുതൽ ചികിത്സ തേടിയ ആശുപത്രിയിൽ ഉണ്ടായിരുന്നവർ വരെ എത്രയെത്ര പേരാണ് ഇപ്പോൾ രോഗഭീതിയിലായിരിക്കുന്നത്.
പകർച്ചവ്യാധികൾ തടയാനും കൈകാര്യം ചെയ്യാനും സർക്കാരുകൾക്കോ പൊതുജനാരോഗ്യ പ്രവർത്തകർക്കോ മാത്രമായി കഴിയില്ല. സമൂഹം മുഴുവനും കൂടി അതിനായി ശ്രമിക്കുകയും സഹകരിക്കുകയും ചെയ്യണം. ഏതെങ്കിലും ഒരാൾ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ മതി, സമൂഹം മുഴുവൻ വിഷമത്തിലാകും. ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നത് അതാണ്.
തന്നോടും സമൂഹത്തോടുമുള്ള ബാധ്യതകളും ഉത്തരവാദിത്വങ്ങളും ശരിയായി ഗ്രഹിക്കാത്ത ആൾക്കാരാണ് ഇത്തരം വിഷയങ്ങളിൽ മാർഗനിർദേശങ്ങൾ പാലിക്കാതെ പ്രശ്നക്കാരായി മാറുന്നത്. അതിവേഗം പടരുന്ന ഒരു രോഗത്തിന്റെ അണുക്കൾ താൻ വഹിക്കാൻ സാധ്യതയുണ്ടെങ്കിൽ അതുവഴി മറ്റുള്ളവർക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അയാൾതന്നെയാണ്.
പലരും ഇതൊന്നും തന്നെ ബാധിക്കില്ല എന്ന അഹങ്കാരം കൊണ്ടുനടക്കുന്നവരാണ്. മറ്റു ചിലർ, നിയമങ്ങളും ആരോഗ്യവകുപ്പിന്റെ മാർഗനിർദേശവുമൊക്കെ തനിക്കല്ല, വേറെ ആൾക്കാർക്കാണെന്ന ധാർഷ്ട്യവുമായി നീങ്ങുന്നു. രോഗബാധയുള്ള സ്ഥലത്തുനിന്നു വന്നതാണെന്നോ തനിക്കു രോഗലക്ഷണങ്ങൾ ഉണ്ടെന്നോ വെളിപ്പെടുത്തുന്നത് വലിയ മാനക്കേടായി കരുതുന്നവരും ഉണ്ട്. രോഗസാധ്യതയുള്ള പലരും, അക്കാര്യം വെളിപ്പെടുത്തിയാൽ കുറേക്കാലം ആൾക്കാരുമായി സന്പർക്കം ഇല്ലാതെ ഒറ്റയ്ക്കു കഴിയണമല്ലോ എന്ന ഭയപ്പാടുമൂലം അതു പുറത്തറിയിക്കാതെ കഴിയും.
ഏതു കാരണത്താലായാലും, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയത്തിൽ ഉദാസീനതയോ മാർഗനിർദേശങ്ങളുടെ ലംഘനമോ ഉണ്ടാകരുത്. കോവിഡ്-19 ബാധിച്ച നാടുകളിൽനിന്നു വരുന്നവർ ആരോഗ്യവകുപ്പിൽ വിവരമറിയിച്ചാൽ രോഗം പടരാത്തവിധം അവരെ നിരീക്ഷിക്കാനും രോഗബാധ ഉണ്ടായാൽ അവർക്ക് പ്രത്യേക ചികിത്സ നല്കാനുമൊക്കെ സംസ്ഥാനം സൗകര്യം ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗിക്കുക കടമയും ഉത്തരവാദിത്വവുമാണ്.
ഇത്തരം ഘട്ടങ്ങളിൽ സമൂഹവും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യ വിഷയത്തിലെ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്താൻ ഓരോരുത്തരും ശ്രദ്ധിക്കണം. സാമൂഹ്യപ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ ഇക്കാര്യത്തിൽ ഏറെക്കാര്യങ്ങൾ ചെയ്യാനാകും. ആൾക്കൂട്ടങ്ങൾ രോഗം വ്യാപകമായി പടരാവുന്ന സാഹചര്യമുണ്ടാക്കും. അതുകൊണ്ടാണ് ആഘോഷങ്ങളും കൂട്ടായ്മകളും സമ്മേളനങ്ങളും യാത്രകളുമൊക്കെ ഒഴിവാക്കണമെന്നു സർക്കാർ അഭ്യർഥിക്കുന്നത്. പലർക്കും അസൗകര്യവും ബുദ്ധിമുട്ടും ചിലപ്പോൾ പണനഷ്ടവും ഉണ്ടാകുമെങ്കിലും ഇത്തരം അവസരങ്ങളിൽ സർക്കാരിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാകണം.
ഇന്നു സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കുകയാണ്. കുട്ടികൾ രോഗഭീതിയിലാകാതെ, നല്ല അന്തരീക്ഷത്തിൽ പരീക്ഷ എഴുതണമെങ്കിൽ സമൂഹം പകർച്ചവ്യാധിക്കെതിരേ കരുതലോടെ നിൽക്കുന്നു എന്ന് അവർക്കു ബോധ്യം വരണം. ഒപ്പം, ഏതെങ്കിലും തരത്തിൽ അസ്വസ്ഥതയോ രോഗലക്ഷണങ്ങളോ ഉള്ള വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം.
സമൂഹത്തിന്റെ ജാഗ്രതയും സഹകരണവും അത്യാവശ്യമായ മറ്റൊരു മേഖലയാണ് ഈ രോഗബാധയുമായി ബന്ധപ്പെട്ട സന്ദേശങ്ങളുടേത്. ഔദ്യോഗികമല്ലാത്ത വിവരങ്ങളും ഉപദേശങ്ങളും പങ്കുവയ്ക്കാതിരിക്കുക എന്നതാണു ശ്രദ്ധിക്കേണ്ടത്. പലരും ഉൗഹാപോഹങ്ങളെ വസ്തുത എന്നമട്ടിലവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നുണ്ട്. ചിലർ ലോകാരോഗ്യസംഘടനയുടെയോ ഔദ്യോഗിക പ്രസ്ഥാനങ്ങളുടെയോ ഒക്കെ പേര് ദുരുപയോഗിച്ചു വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ഔദ്യോഗികമല്ലാത്ത ഒന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ഉത്തരവാദബോധമുള്ളവർ ചെയ്യേണ്ടത്. തെറ്റായ സന്ദേശങ്ങൾ അനേകരുടെ ജീവൻ അപകടത്തിലാക്കുമെന്ന് എല്ലാവരും ഓർമിക്കണം.
ആഗോളതലത്തിലുള്ള ഒരു ആരോഗ്യ അടിയന്തരാവസ്ഥയാണു കോവിഡ്-19 മൂലം ഉണ്ടായിരിക്കുന്നത്. ഇതിനു മരുന്നോ പ്രതിരോധ വാക്സിനോ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ അവസ്ഥയിൽ രോഗവ്യാപനം തടയാൻ സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ അതേപടി പാലിക്കുന്നതു തന്നെയാണു പൗരസമൂഹത്തിനു ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം. അതു സമൂഹത്തോടുള്ള ബാധ്യതയും ഉത്തരവാദിത്വവുമാണ്.
ഇങ്ങനെയൊരു രോഗം പടരുന്പോൾ അതിനെ ചെറുത്തു തോല്പിക്കാനുള്ള ചരിത്രപരമായ അവസരമാണു കേരളത്തിനു ലഭിക്കുന്നത്. രോഗബാധ സംശയിക്കാവുന്ന എല്ലാവരെയും നിരീക്ഷിച്ചും വേണ്ടവരെ ഒറ്റപ്പെടുത്തി നിർത്തിയുമൊക്കെ തുടക്കത്തിൽ അതു സാധിച്ചു. ഇപ്പോൾ വന്നിട്ടുള്ള ചെറിയ വീഴ്ചയെ കൂട്ടായ പരിശ്രമങ്ങളിലൂടെ വേഗംതന്നെ മറികടന്നാൽ കേരളത്തിനു പൊതുജനാരോഗ്യ രംഗത്തു വലിയ പേരു നേടിയെടുക്കാനാവും. നൂറു ശതമാനം സാക്ഷരതയും ഇത്രയേറെ മികച്ച ആരോഗ്യപരിപാലന സൗകര്യവുമുള്ള സംസ്ഥാനത്തിന് അതു സാധിക്കാതിരിക്കാൻ ഒരു സാഹചര്യവുമില്ല. കോവിഡ് -19നെതിരായ പോരാട്ടം ഓരോ കേരളീയനും സ്വന്തം ദൗത്യമായി ഏറ്റെടുക്കട്ടെ.
അത്യപൂർവമായൊരു പകർച്ചവ്യാധിയുടെ പിടിയിലാണു ലോകം ഇപ്പോൾ. മൂന്നുമാസം കൊണ്ട് ഒരു ലക്ഷത്തിലേറെപ്പേരെ ബാധിക്കുകയും 3800-ലേറെപ്പേരുടെ ജീവനെടുക്കുകയും ചെയ്തു. കോവിഡ്-19 എന്ന പുതിയ കൊറോണ വൈറസ്. നൂറിലേറെ രാജ്യങ്ങളിൽ വ്യാപിച്ച ഈ വൈറൽ ബാധ പ്രാരംഭഘട്ടത്തിൽതന്നെ കേരളത്തിലും എത്തിയിരുന്നു. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽനിന്നു വന്നവരിലൂടെയാണ് ഇതു കേരളത്തിലെത്തിയത്. മൂന്നുപേരിൽ വൈറസ് ബാധ കണ്ടെത്തിയെങ്കിലും അതു പടരാതെ സൂക്ഷിക്കാൻ കേരളത്തിനു സാധിച്ചു. കേരള സർക്കാരും ആരോഗ്യവകുപ്പും മറ്റ് ആരോഗ്യ പ്രവർത്തകരും നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും ജനങ്ങൾ അതിനോടു കാണിച്ച സഹകരണവുമാണ് ഈ വിജയത്തിനു സഹായിച്ചത്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനൊരു തിലകക്കുറിയായി ആ വിജയം കൊണ്ടാടപ്പെട്ടു. പല സംസ്ഥാനങ്ങളും വിദേശ മാധ്യമങ്ങളും കേരളത്തിന്റെ വിജയമാതൃക പഠിക്കാൻ വരുകയും ചെയ്തു.
ഈ അവസ്ഥയ്ക്കാണു പെട്ടെന്നു മാറ്റം വന്നത്. ഇറ്റലിയിൽനിന്നെത്തിയ ഒരു കുടുംബം ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാതിരുന്നതു മൂലം മറ്റു ചിലരിലേക്കു രോഗം പടർന്നു. ഒരാഴ്ചയോളം ആ കുടുംബത്തിലെ അംഗങ്ങൾ നിരവധി ആൾക്കാരുമായി സന്പർക്കത്തിലേർപ്പെടുകയും പല സ്ഥലങ്ങളിൽ പോകുകയും ചെയ്തു. അവർ യാത്ര ചെയ്ത വിമാനത്തിൽ സഞ്ചരിച്ചവർ മുതൽ ചികിത്സ തേടിയ ആശുപത്രിയിൽ ഉണ്ടായിരുന്നവർ വരെ എത്രയെത്ര പേരാണ് ഇപ്പോൾ രോഗഭീതിയിലായിരിക്കുന്നത്.
പകർച്ചവ്യാധികൾ തടയാനും കൈകാര്യം ചെയ്യാനും സർക്കാരുകൾക്കോ പൊതുജനാരോഗ്യ പ്രവർത്തകർക്കോ മാത്രമായി കഴിയില്ല. സമൂഹം മുഴുവനും കൂടി അതിനായി ശ്രമിക്കുകയും സഹകരിക്കുകയും ചെയ്യണം. ഏതെങ്കിലും ഒരാൾ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ മതി, സമൂഹം മുഴുവൻ വിഷമത്തിലാകും. ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നത് അതാണ്.
തന്നോടും സമൂഹത്തോടുമുള്ള ബാധ്യതകളും ഉത്തരവാദിത്വങ്ങളും ശരിയായി ഗ്രഹിക്കാത്ത ആൾക്കാരാണ് ഇത്തരം വിഷയങ്ങളിൽ മാർഗനിർദേശങ്ങൾ പാലിക്കാതെ പ്രശ്നക്കാരായി മാറുന്നത്. അതിവേഗം പടരുന്ന ഒരു രോഗത്തിന്റെ അണുക്കൾ താൻ വഹിക്കാൻ സാധ്യതയുണ്ടെങ്കിൽ അതുവഴി മറ്റുള്ളവർക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അയാൾതന്നെയാണ്.
പലരും ഇതൊന്നും തന്നെ ബാധിക്കില്ല എന്ന അഹങ്കാരം കൊണ്ടുനടക്കുന്നവരാണ്. മറ്റു ചിലർ, നിയമങ്ങളും ആരോഗ്യവകുപ്പിന്റെ മാർഗനിർദേശവുമൊക്കെ തനിക്കല്ല, വേറെ ആൾക്കാർക്കാണെന്ന ധാർഷ്ട്യവുമായി നീങ്ങുന്നു. രോഗബാധയുള്ള സ്ഥലത്തുനിന്നു വന്നതാണെന്നോ തനിക്കു രോഗലക്ഷണങ്ങൾ ഉണ്ടെന്നോ വെളിപ്പെടുത്തുന്നത് വലിയ മാനക്കേടായി കരുതുന്നവരും ഉണ്ട്. രോഗസാധ്യതയുള്ള പലരും, അക്കാര്യം വെളിപ്പെടുത്തിയാൽ കുറേക്കാലം ആൾക്കാരുമായി സന്പർക്കം ഇല്ലാതെ ഒറ്റയ്ക്കു കഴിയണമല്ലോ എന്ന ഭയപ്പാടുമൂലം അതു പുറത്തറിയിക്കാതെ കഴിയും.
ഏതു കാരണത്താലായാലും, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയത്തിൽ ഉദാസീനതയോ മാർഗനിർദേശങ്ങളുടെ ലംഘനമോ ഉണ്ടാകരുത്. കോവിഡ്-19 ബാധിച്ച നാടുകളിൽനിന്നു വരുന്നവർ ആരോഗ്യവകുപ്പിൽ വിവരമറിയിച്ചാൽ രോഗം പടരാത്തവിധം അവരെ നിരീക്ഷിക്കാനും രോഗബാധ ഉണ്ടായാൽ അവർക്ക് പ്രത്യേക ചികിത്സ നല്കാനുമൊക്കെ സംസ്ഥാനം സൗകര്യം ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗിക്കുക കടമയും ഉത്തരവാദിത്വവുമാണ്.
ഇത്തരം ഘട്ടങ്ങളിൽ സമൂഹവും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യ വിഷയത്തിലെ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്താൻ ഓരോരുത്തരും ശ്രദ്ധിക്കണം. സാമൂഹ്യപ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ ഇക്കാര്യത്തിൽ ഏറെക്കാര്യങ്ങൾ ചെയ്യാനാകും. ആൾക്കൂട്ടങ്ങൾ രോഗം വ്യാപകമായി പടരാവുന്ന സാഹചര്യമുണ്ടാക്കും. അതുകൊണ്ടാണ് ആഘോഷങ്ങളും കൂട്ടായ്മകളും സമ്മേളനങ്ങളും യാത്രകളുമൊക്കെ ഒഴിവാക്കണമെന്നു സർക്കാർ അഭ്യർഥിക്കുന്നത്. പലർക്കും അസൗകര്യവും ബുദ്ധിമുട്ടും ചിലപ്പോൾ പണനഷ്ടവും ഉണ്ടാകുമെങ്കിലും ഇത്തരം അവസരങ്ങളിൽ സർക്കാരിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാകണം.
ഇന്നു സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കുകയാണ്. കുട്ടികൾ രോഗഭീതിയിലാകാതെ, നല്ല അന്തരീക്ഷത്തിൽ പരീക്ഷ എഴുതണമെങ്കിൽ സമൂഹം പകർച്ചവ്യാധിക്കെതിരേ കരുതലോടെ നിൽക്കുന്നു എന്ന് അവർക്കു ബോധ്യം വരണം. ഒപ്പം, ഏതെങ്കിലും തരത്തിൽ അസ്വസ്ഥതയോ രോഗലക്ഷണങ്ങളോ ഉള്ള വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം.
സമൂഹത്തിന്റെ ജാഗ്രതയും സഹകരണവും അത്യാവശ്യമായ മറ്റൊരു മേഖലയാണ് ഈ രോഗബാധയുമായി ബന്ധപ്പെട്ട സന്ദേശങ്ങളുടേത്. ഔദ്യോഗികമല്ലാത്ത വിവരങ്ങളും ഉപദേശങ്ങളും പങ്കുവയ്ക്കാതിരിക്കുക എന്നതാണു ശ്രദ്ധിക്കേണ്ടത്. പലരും ഉൗഹാപോഹങ്ങളെ വസ്തുത എന്നമട്ടിലവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നുണ്ട്. ചിലർ ലോകാരോഗ്യസംഘടനയുടെയോ ഔദ്യോഗിക പ്രസ്ഥാനങ്ങളുടെയോ ഒക്കെ പേര് ദുരുപയോഗിച്ചു വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ഔദ്യോഗികമല്ലാത്ത ഒന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ഉത്തരവാദബോധമുള്ളവർ ചെയ്യേണ്ടത്. തെറ്റായ സന്ദേശങ്ങൾ അനേകരുടെ ജീവൻ അപകടത്തിലാക്കുമെന്ന് എല്ലാവരും ഓർമിക്കണം.
ആഗോളതലത്തിലുള്ള ഒരു ആരോഗ്യ അടിയന്തരാവസ്ഥയാണു കോവിഡ്-19 മൂലം ഉണ്ടായിരിക്കുന്നത്. ഇതിനു മരുന്നോ പ്രതിരോധ വാക്സിനോ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ അവസ്ഥയിൽ രോഗവ്യാപനം തടയാൻ സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ അതേപടി പാലിക്കുന്നതു തന്നെയാണു പൗരസമൂഹത്തിനു ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം. അതു സമൂഹത്തോടുള്ള ബാധ്യതയും ഉത്തരവാദിത്വവുമാണ്.
ഇങ്ങനെയൊരു രോഗം പടരുന്പോൾ അതിനെ ചെറുത്തു തോല്പിക്കാനുള്ള ചരിത്രപരമായ അവസരമാണു കേരളത്തിനു ലഭിക്കുന്നത്. രോഗബാധ സംശയിക്കാവുന്ന എല്ലാവരെയും നിരീക്ഷിച്ചും വേണ്ടവരെ ഒറ്റപ്പെടുത്തി നിർത്തിയുമൊക്കെ തുടക്കത്തിൽ അതു സാധിച്ചു. ഇപ്പോൾ വന്നിട്ടുള്ള ചെറിയ വീഴ്ചയെ കൂട്ടായ പരിശ്രമങ്ങളിലൂടെ വേഗംതന്നെ മറികടന്നാൽ കേരളത്തിനു പൊതുജനാരോഗ്യ രംഗത്തു വലിയ പേരു നേടിയെടുക്കാനാവും. നൂറു ശതമാനം സാക്ഷരതയും ഇത്രയേറെ മികച്ച ആരോഗ്യപരിപാലന സൗകര്യവുമുള്ള സംസ്ഥാനത്തിന് അതു സാധിക്കാതിരിക്കാൻ ഒരു സാഹചര്യവുമില്ല. കോവിഡ് -19നെതിരായ പോരാട്ടം ഓരോ കേരളീയനും സ്വന്തം ദൗത്യമായി ഏറ്റെടുക്കട്ടെ.