പാർലമെന്റിലും നിയമസഭയിലും ഈ ദിവസങ്ങളിൽ അരങ്ങേറിയ സംഭവങ്ങൾ നമ്മുടെ ജനാധിപത്യ സംസ്കാരത്തെ അവഹേളിക്കുന്നു
ജനാധിപത്യം ഏറ്റവും വിലപ്പെട്ട ഭരണസംവിധാനമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്നു നാം അഭിമാനം കൊള്ളുന്നതു ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന ജനസഞ്ചയത്തിന്റെ വലുപ്പം കൊണ്ടു മാത്രമാകരുത്. ജനങ്ങൾക്കു നീതി നിഷേധിക്കാത്തതും ജനങ്ങളുടെ ഹിതം നിറവേറ്റുന്നതുമായ ഭരണകൂടവും ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി പ്രയത്നിക്കുന്ന ഭരണാധികാരികളുമുണ്ടെങ്കിൽ മാത്രമേ ജനാധിപത്യം യാഥാർഥ്യമാവൂ.
നമ്മുടെ നിയമനിർമാണസഭകളെ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു നാം വിശേഷിപ്പിക്കാറുണ്ട്. ജനങ്ങൾക്കുവേണ്ടി നിയമനിർമാണങ്ങൾ നടത്തുകയും അവരുടെ പുരോഗതിക്കും സുസ്ഥിതിക്കും സുരക്ഷയ്ക്കും വേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു നടപ്പാക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമുള്ളവരാണ് ആ ശ്രീകോവിലിൽ ഇരിക്കേണ്ടത്. അവിടെയിരിക്കുന്നവർ തെരുവുഗുണ്ടകളെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്താലോ? ജനാധിപത്യത്തെ കരിതേയ്ക്കുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ നിയമസഭകളിലും പാർലമെന്റിലും അരങ്ങേറിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ അത് ആവർത്തിച്ചു.
ഡൽഹിയിൽ അന്പതോളംപേരുടെ മരണത്തിനിടയാക്കിയ കലാപത്തെക്കുറിച്ചു ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യമാണു പാർലമെന്റിൽ അത്യന്തം ലജ്ജാകരമായ രംഗങ്ങൾക്കു വഴിയൊരുക്കിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായി തടസപ്പെട്ടു. രാജ്യതലസ്ഥാനത്ത് ഇത്രയേറെയാളുകളുടെ മരണത്തിനും വ്യാപക നാശനഷ്ടങ്ങൾക്കുമിടയാക്കിയ കലാപത്തെക്കുറിച്ചൊരു ചർച്ച നടത്താനുള്ള ജനാധിപത്യ മര്യാദ കേന്ദ്ര സർക്കാർ കാട്ടിയില്ല. കലാപത്തിനിടയാക്കിയ പ്രകോപനപരമായ പ്രസ്താവനകളെ ആഭ്യന്തരമന്ത്രിയും മറ്റും തള്ളിപ്പറഞ്ഞതാണ്. എന്നിട്ടും, ഹോളി കഴിഞ്ഞിട്ടാകട്ടെ ചർച്ച എന്ന നിലപാടിലായിരുന്നു ലോക്സഭാ സ്പീക്കർ. ഇതിനിടെ കേരളത്തിൽനിന്നുള്ള വനിതാ എംപി രമ്യാ ഹരിദാസിനെ മറ്റൊരു വനിതാ എംപി കൈയേറ്റം ചെയ്തെന്ന ആരോപണവുമുയർന്നു.
സഭയുടെ നടുത്തളത്തിലേക്കിറങ്ങിയുള്ള പ്രതിഷേധങ്ങൾ എല്ലാ നിയമനിർമാണസഭകളിലും ഉണ്ടാകാറുണ്ട്. അതിനു മാന്യമായ പരിധി ഉണ്ടാകണം എന്ന കാര്യത്തിൽ തർക്കമില്ല.
സ്പീക്കറുടെ ശ്രദ്ധയിൽ കാര്യങ്ങൾ പെടുത്താനും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഇത്തരം പ്രകടനങ്ങൾ ആവശ്യമായി വന്നേക്കാം. അവിടെയൊക്കെ നിയമനിർമാണസഭയുടെ അന്തസു കാത്തുസൂക്ഷിക്കാനുള്ള കടമ അംഗങ്ങൾക്കുതന്നെയാണ്. ഭരണ, പ്രതിപക്ഷ അംഗങ്ങൾക്ക് ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്വമാണുള്ളത്. പ്രതിപക്ഷത്തെ തികച്ചും അവഗണിച്ചുകൊണ്ടു ഭരണപക്ഷം നിലപാടുകൾ സ്വീകരിക്കുന്നതു ജനാധിപത്യത്തിനു നിരക്കുന്നതല്ല. സഭ നിയന്ത്രിക്കുന്ന സ്പീക്കർ രാഷ്ട്രീയതാത്പര്യങ്ങളോടെ പ്രവർത്തിക്കുന്നതും പാർലമെന്ററി ജനാധിപത്യത്തിനു ചേരില്ല.
സഭാ നടപടികളെല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്നതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ പലതും പൊതുസമൂഹത്തിൽനിന്നു പൂർണമായി മറച്ചുപിടിക്കാനാവില്ല. തങ്ങൾ ജനങ്ങളാൽ നിരീക്ഷിക്കപ്പെടുന്നുവെന്ന ചിന്ത പല ജനപ്രതിനിധികൾക്കും ഇല്ല. പാർലമെന്റിൽ ഈ ദിവസങ്ങളിൽ പ്രതിഷേധം കൈയാങ്കളിയുടെ വക്കത്തെത്തിയെങ്കിൽ, കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് അത്യന്തം അപമാനകരമായ വാക്കേറ്റമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബജറ്റ് അവതരണവേളയിൽ കേരള നിയമസഭയിൽ അരങ്ങേറിയ രംഗങ്ങളാണ് സഭാ ചരിത്രത്തിലെ ഏറ്റവും കറുത്ത ചിത്രങ്ങൾ. അതിനു സമാനമായ സംഭവങ്ങൾ മറ്റു ചില സംസ്ഥാന നിയമസഭകളിലും അരങ്ങേറിയിട്ടുണ്ട്. തമിഴ്നാട്ടിലെ നിയമസഭയിൽ ജയലളിതയുടെയും കരുണാനിധിയുടെയും കാലങ്ങളിൽ ഇത്തരം രംഗങ്ങൾ ഉണ്ടായിട്ടുണ്ട്.
കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി സംസാരിച്ച ഷാഫി പറന്പിലിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലെ ചില പരാമർശങ്ങൾ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രി പ്രയോഗിച്ച ചില വാക്കുകളും വിശേഷണങ്ങളും സഭയിൽ പാടില്ലാത്തതാണ്. എന്നാൽ താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിന്ന് വിശദീകരണഭാഗത്ത് അതു പലവട്ടം ആവർത്തിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. ചില വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുന്പോൾ, ഉപയോഗസ്ഥലം ഏതാണെന്നു തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങൾക്കു മുന്പിൽ ഒരു വാക്കു പ്രയോഗിക്കുന്പോൾ ജനം കഷ്ടം വയ്ക്കാനിടയാവരുത്. രംഗബോധമില്ലാത്ത പ്രയോഗങ്ങൾ ജനത്തിനു തങ്ങൾ അവഹേളിതരാകുന്നുവെന്ന തോന്നലാണുണ്ടാക്കുക. സ്പീക്കർ പറയുന്നതെല്ലാം അനുസരിക്കാൻ തങ്ങൾ എൽകെജി വിദ്യാർഥികളല്ല എന്നു കേരളത്തിൽനിന്നുള്ള ഒരു എംപി പറഞ്ഞു. അതു പറയുന്പോഴും ആ പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റമല്ല ജനം ജനപ്രതിനിധികളിൽനിന്നു പ്രതീക്ഷിക്കുന്നതെന്ന കാര്യം മറക്കാൻ പാടില്ല.
കേരള മന്ത്രിസഭയിലെ രണ്ടാമനെന്ന് ഔദ്യോഗികമായി പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കടുത്ത് രണ്ടാമത്തെ സീറ്റിലിരിക്കുന്ന മന്ത്രി ഇ.പി. ജയരാജൻ മുഖ്യമന്ത്രി പ്രസംഗിക്കുന്പോൾ നടത്തിയ ചില വായ്ത്താരികൾ തികച്ചും അമാന്യമായിരുന്നു. മുഖ്യമന്ത്രിയുടെ മൈക്കിലൂടെയാണ് ആ വാക്കുകൾ പുറത്തുവന്നത്. മൂന്നാംമുറ പ്രയോഗിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥർ പറയുന്നതരം വാക്കുകൾ സംസ്ഥാനത്തെ ഭരണനേതൃത്വത്തിൽനിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അത് അവരുടെ സംസ്കാരത്തെയും ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവിനെയും പ്രതിഫലിപ്പിക്കുന്നതാവും.
നിയമനിർമാണ സഭകൾ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകുന്നതിന് ഭരണകക്ഷിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടു പ്രതിപക്ഷത്തിന് എന്തുമാകാം എന്ന് അർഥമില്ല. പ്രതിപക്ഷ സഹകരണം സഭയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്. ആ സഹകരണം ഉറപ്പാക്കാൻ ഭരണപക്ഷം ശ്രമിക്കണം. നിയമനിർമാണസഭയുടെ നടത്തിപ്പിൽ സഭാധ്യക്ഷന്മാരുടെ പങ്ക് സുപ്രധാനമാണ്. ഗവൺമെന്റിനുവേണ്ടി കാര്യങ്ങൾ നടത്തേണ്ടതു പ്രധാനമാണെങ്കിലും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളും പരിഗണിക്കപ്പെടണം.
ഗൗരവതരമായ ചർച്ച നടക്കേണ്ട നിയമനിർമാണസഭകൾ വെല്ലുവിളികളാലും അസഭ്യപ്രയോഗങ്ങളാലും മുഖരിതമാവുകയും ജനപ്രതിനിധികൾ പരസ്പരം കൈയേറ്റത്തിനുപോലും തയാറാവുകയും ചെയ്യുന്ന സാഹചര്യം എങ്ങനെയാണ് ജനാധിപത്യത്തിനു നിരക്കുന്നതാവുക?
ജനാധിപത്യം ഏറ്റവും വിലപ്പെട്ട ഭരണസംവിധാനമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്നു നാം അഭിമാനം കൊള്ളുന്നതു ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന ജനസഞ്ചയത്തിന്റെ വലുപ്പം കൊണ്ടു മാത്രമാകരുത്. ജനങ്ങൾക്കു നീതി നിഷേധിക്കാത്തതും ജനങ്ങളുടെ ഹിതം നിറവേറ്റുന്നതുമായ ഭരണകൂടവും ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി പ്രയത്നിക്കുന്ന ഭരണാധികാരികളുമുണ്ടെങ്കിൽ മാത്രമേ ജനാധിപത്യം യാഥാർഥ്യമാവൂ.
നമ്മുടെ നിയമനിർമാണസഭകളെ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു നാം വിശേഷിപ്പിക്കാറുണ്ട്. ജനങ്ങൾക്കുവേണ്ടി നിയമനിർമാണങ്ങൾ നടത്തുകയും അവരുടെ പുരോഗതിക്കും സുസ്ഥിതിക്കും സുരക്ഷയ്ക്കും വേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു നടപ്പാക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമുള്ളവരാണ് ആ ശ്രീകോവിലിൽ ഇരിക്കേണ്ടത്. അവിടെയിരിക്കുന്നവർ തെരുവുഗുണ്ടകളെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്താലോ? ജനാധിപത്യത്തെ കരിതേയ്ക്കുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ നിയമസഭകളിലും പാർലമെന്റിലും അരങ്ങേറിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ അത് ആവർത്തിച്ചു.
ഡൽഹിയിൽ അന്പതോളംപേരുടെ മരണത്തിനിടയാക്കിയ കലാപത്തെക്കുറിച്ചു ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യമാണു പാർലമെന്റിൽ അത്യന്തം ലജ്ജാകരമായ രംഗങ്ങൾക്കു വഴിയൊരുക്കിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായി തടസപ്പെട്ടു. രാജ്യതലസ്ഥാനത്ത് ഇത്രയേറെയാളുകളുടെ മരണത്തിനും വ്യാപക നാശനഷ്ടങ്ങൾക്കുമിടയാക്കിയ കലാപത്തെക്കുറിച്ചൊരു ചർച്ച നടത്താനുള്ള ജനാധിപത്യ മര്യാദ കേന്ദ്ര സർക്കാർ കാട്ടിയില്ല. കലാപത്തിനിടയാക്കിയ പ്രകോപനപരമായ പ്രസ്താവനകളെ ആഭ്യന്തരമന്ത്രിയും മറ്റും തള്ളിപ്പറഞ്ഞതാണ്. എന്നിട്ടും, ഹോളി കഴിഞ്ഞിട്ടാകട്ടെ ചർച്ച എന്ന നിലപാടിലായിരുന്നു ലോക്സഭാ സ്പീക്കർ. ഇതിനിടെ കേരളത്തിൽനിന്നുള്ള വനിതാ എംപി രമ്യാ ഹരിദാസിനെ മറ്റൊരു വനിതാ എംപി കൈയേറ്റം ചെയ്തെന്ന ആരോപണവുമുയർന്നു.
സഭയുടെ നടുത്തളത്തിലേക്കിറങ്ങിയുള്ള പ്രതിഷേധങ്ങൾ എല്ലാ നിയമനിർമാണസഭകളിലും ഉണ്ടാകാറുണ്ട്. അതിനു മാന്യമായ പരിധി ഉണ്ടാകണം എന്ന കാര്യത്തിൽ തർക്കമില്ല.
സ്പീക്കറുടെ ശ്രദ്ധയിൽ കാര്യങ്ങൾ പെടുത്താനും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഇത്തരം പ്രകടനങ്ങൾ ആവശ്യമായി വന്നേക്കാം. അവിടെയൊക്കെ നിയമനിർമാണസഭയുടെ അന്തസു കാത്തുസൂക്ഷിക്കാനുള്ള കടമ അംഗങ്ങൾക്കുതന്നെയാണ്. ഭരണ, പ്രതിപക്ഷ അംഗങ്ങൾക്ക് ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്വമാണുള്ളത്. പ്രതിപക്ഷത്തെ തികച്ചും അവഗണിച്ചുകൊണ്ടു ഭരണപക്ഷം നിലപാടുകൾ സ്വീകരിക്കുന്നതു ജനാധിപത്യത്തിനു നിരക്കുന്നതല്ല. സഭ നിയന്ത്രിക്കുന്ന സ്പീക്കർ രാഷ്ട്രീയതാത്പര്യങ്ങളോടെ പ്രവർത്തിക്കുന്നതും പാർലമെന്ററി ജനാധിപത്യത്തിനു ചേരില്ല.
സഭാ നടപടികളെല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്നതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ പലതും പൊതുസമൂഹത്തിൽനിന്നു പൂർണമായി മറച്ചുപിടിക്കാനാവില്ല. തങ്ങൾ ജനങ്ങളാൽ നിരീക്ഷിക്കപ്പെടുന്നുവെന്ന ചിന്ത പല ജനപ്രതിനിധികൾക്കും ഇല്ല. പാർലമെന്റിൽ ഈ ദിവസങ്ങളിൽ പ്രതിഷേധം കൈയാങ്കളിയുടെ വക്കത്തെത്തിയെങ്കിൽ, കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് അത്യന്തം അപമാനകരമായ വാക്കേറ്റമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബജറ്റ് അവതരണവേളയിൽ കേരള നിയമസഭയിൽ അരങ്ങേറിയ രംഗങ്ങളാണ് സഭാ ചരിത്രത്തിലെ ഏറ്റവും കറുത്ത ചിത്രങ്ങൾ. അതിനു സമാനമായ സംഭവങ്ങൾ മറ്റു ചില സംസ്ഥാന നിയമസഭകളിലും അരങ്ങേറിയിട്ടുണ്ട്. തമിഴ്നാട്ടിലെ നിയമസഭയിൽ ജയലളിതയുടെയും കരുണാനിധിയുടെയും കാലങ്ങളിൽ ഇത്തരം രംഗങ്ങൾ ഉണ്ടായിട്ടുണ്ട്.
കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി സംസാരിച്ച ഷാഫി പറന്പിലിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലെ ചില പരാമർശങ്ങൾ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രി പ്രയോഗിച്ച ചില വാക്കുകളും വിശേഷണങ്ങളും സഭയിൽ പാടില്ലാത്തതാണ്. എന്നാൽ താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിന്ന് വിശദീകരണഭാഗത്ത് അതു പലവട്ടം ആവർത്തിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. ചില വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുന്പോൾ, ഉപയോഗസ്ഥലം ഏതാണെന്നു തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങൾക്കു മുന്പിൽ ഒരു വാക്കു പ്രയോഗിക്കുന്പോൾ ജനം കഷ്ടം വയ്ക്കാനിടയാവരുത്. രംഗബോധമില്ലാത്ത പ്രയോഗങ്ങൾ ജനത്തിനു തങ്ങൾ അവഹേളിതരാകുന്നുവെന്ന തോന്നലാണുണ്ടാക്കുക. സ്പീക്കർ പറയുന്നതെല്ലാം അനുസരിക്കാൻ തങ്ങൾ എൽകെജി വിദ്യാർഥികളല്ല എന്നു കേരളത്തിൽനിന്നുള്ള ഒരു എംപി പറഞ്ഞു. അതു പറയുന്പോഴും ആ പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റമല്ല ജനം ജനപ്രതിനിധികളിൽനിന്നു പ്രതീക്ഷിക്കുന്നതെന്ന കാര്യം മറക്കാൻ പാടില്ല.
കേരള മന്ത്രിസഭയിലെ രണ്ടാമനെന്ന് ഔദ്യോഗികമായി പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കടുത്ത് രണ്ടാമത്തെ സീറ്റിലിരിക്കുന്ന മന്ത്രി ഇ.പി. ജയരാജൻ മുഖ്യമന്ത്രി പ്രസംഗിക്കുന്പോൾ നടത്തിയ ചില വായ്ത്താരികൾ തികച്ചും അമാന്യമായിരുന്നു. മുഖ്യമന്ത്രിയുടെ മൈക്കിലൂടെയാണ് ആ വാക്കുകൾ പുറത്തുവന്നത്. മൂന്നാംമുറ പ്രയോഗിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥർ പറയുന്നതരം വാക്കുകൾ സംസ്ഥാനത്തെ ഭരണനേതൃത്വത്തിൽനിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അത് അവരുടെ സംസ്കാരത്തെയും ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവിനെയും പ്രതിഫലിപ്പിക്കുന്നതാവും.
നിയമനിർമാണ സഭകൾ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകുന്നതിന് ഭരണകക്ഷിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടു പ്രതിപക്ഷത്തിന് എന്തുമാകാം എന്ന് അർഥമില്ല. പ്രതിപക്ഷ സഹകരണം സഭയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്. ആ സഹകരണം ഉറപ്പാക്കാൻ ഭരണപക്ഷം ശ്രമിക്കണം. നിയമനിർമാണസഭയുടെ നടത്തിപ്പിൽ സഭാധ്യക്ഷന്മാരുടെ പങ്ക് സുപ്രധാനമാണ്. ഗവൺമെന്റിനുവേണ്ടി കാര്യങ്ങൾ നടത്തേണ്ടതു പ്രധാനമാണെങ്കിലും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളും പരിഗണിക്കപ്പെടണം.
ഗൗരവതരമായ ചർച്ച നടക്കേണ്ട നിയമനിർമാണസഭകൾ വെല്ലുവിളികളാലും അസഭ്യപ്രയോഗങ്ങളാലും മുഖരിതമാവുകയും ജനപ്രതിനിധികൾ പരസ്പരം കൈയേറ്റത്തിനുപോലും തയാറാവുകയും ചെയ്യുന്ന സാഹചര്യം എങ്ങനെയാണ് ജനാധിപത്യത്തിനു നിരക്കുന്നതാവുക?