തീരനിയന്ത്രണ വിജ്ഞാപനമനുസരിച്ച് അനധികൃത നിർമാണങ്ങളുടെ പട്ടിക തയാറാക്കുന്പോൾ തീരദേശവാസികളുടെ കിടപ്പാടവും തൊഴിലും നഷ്ടമാകുന്ന സാഹചര്യമുണ്ടാകരുത്.
കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ പട്ടിക തയാറാക്കാനുള്ള സുപ്രീംകോടതി നിർദേശം ശാസ്ത്രീയമായും പ്രായോഗികബുദ്ധിയോടെയും നടപ്പാക്കിയില്ലെങ്കിൽ അതു നിരവധി പാവപ്പെട്ട തീരദേശവാസികളുടെ കിടപ്പാടം നഷ്ടപ്പെടുത്തും. തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ കൊച്ചി മരടിൽ നാലു ഫ്ലാറ്റുകൾ പൊളിച്ചുകളയേണ്ടിവന്നത് അനധികൃത നിർമാണങ്ങൾ നടത്തുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നുവെങ്കിലും ഇത്തരം നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയവരും നിയമം ലംഘിച്ചവരുമൊക്കെ രക്ഷപ്പെടുകയും എല്ലാം വിറ്റുപെറുക്കി കിടപ്പാടം ഉണ്ടാക്കിയവർ പെരുവഴിയിലാവുകയും ചെയ്തു.
തീരപരിപാലന നിയമം പാലിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷേ, കേരളം പോലെ നീളമേറിയ തീരപ്രദേശവും കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരും ഏറെയുള്ള സംസ്ഥാനത്ത് ഇത്തരം നിയമങ്ങൾ നടപ്പാക്കുന്പോൾ ചില പ്രത്യേക പരിഗണനകൾ അനിവാര്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും കേരള സർക്കാരും യുക്തിസഹമായി പെരുമാറിയില്ലെങ്കിൽ നിയമക്കുരുക്കിൽ പെടുന്നതു തീരപ്രദേശത്തുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളായിരിക്കും. തീരപരിപാലന നിയമം ലംഘിച്ച് വന്പൻ ഫ്ലാറ്റുകളും വാണിജ്യ സമുച്ചയങ്ങളും റിസോർട്ടുകളുമൊക്കെ നിർമിച്ചവരുണ്ട്. അവർ നടത്തിയ അനധികൃത നിർമാണങ്ങൾക്കെതിരേയുള്ള നടപടിയുടെ പേരിൽ തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വാസസ്ഥലങ്ങളും തൊഴിലും നഷ്ടമാവുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
തീരനിയന്ത്രണ വിജ്ഞാപനപ്രകാരം അനധികൃത നിർമാണങ്ങളുടെ കണക്കിൽ അശാസ്ത്രീയമായി ഉൾപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ പട്ടിക സമർപ്പിക്കുന്നതിനു മുന്പ് ശാസ്ത്രീയമായ പഠനവും കേരള തീരത്തിന്റെ പ്രത്യേക സാഹചര്യങ്ങളുടെ വിലയിരുത്തലും നടത്തണം. ലൈഫ് മിഷൻ പദ്ധതിയിൽ പെടുത്തി നിർമിച്ച വീടുകൾപോലും അനധികൃത നിർമാണങ്ങളുടെ പട്ടികയിൽ പെടുത്തുന്നതായി കെഎൽസിഎ ചൂണ്ടിക്കാട്ടുന്നു.
തീരപരിപാലന നിയമം ലംഘിച്ചുള്ള അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും സംബന്ധിച്ച റിപ്പോർട്ട് ആറാഴ്ചയ്ക്കകം നൽകാൻ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മരട് ഫ്ലാറ്റ് കേസ് പരിഗണിച്ച വേളയിൽ കേരള തീരത്തെ കൈയേറ്റങ്ങളുടെ പട്ടിക നൽകണമെന്നു സുപ്രീംകോടതി പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഈ നിർദേശം പാലിച്ചില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് മരടിൽ പൊളിച്ച ഒരു ഫ്ലാറ്റിന്റെ ഉടമകൂടിയായ മേജർ രവി കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
ഇത്തരമൊരു പട്ടിക സമർപ്പിക്കുന്നതിനു സംസ്ഥാന സർക്കാരിനു പല പ്രതിബന്ധങ്ങളും നേരിടേണ്ടിവരും. നിരവധി വിദ്യാലയങ്ങളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളുമൊക്കെ ഈ പട്ടികയിൽപെടും. ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്ന കർശന നിലപാട് നിയമപരിധിയിൽനിന്നു നോക്കുന്പോൾ ശരിയാണെങ്കിലും കേരളത്തെപ്പോലൊരു സംസ്ഥാനത്ത് ആ നിയമം നടപ്പാക്കുന്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. തീരപരിപാലന നിയമം നിലവിലുള്ള പ്രദേശത്ത് താമസിക്കുന്ന പതിനായിരക്കണക്കിനു കുടുംബങ്ങളുണ്ട്. അവരുടെ മുഖ്യ ജീവനോപാധി മത്സ്യബന്ധനമാണ്. തീരത്തുനിന്ന് ഏറെ അകലെയായി ഇവരെ പുനരധിവസിപ്പിച്ചാൽ തൊഴിലിനായി അവർ എവിടേക്കു പോകും?
സംസ്ഥാനത്തു തീരപരിപാലന നിയമം ലംഘിച്ചു നിർമിച്ച ഇരുപതിനായിരത്തിലധികം കെട്ടിടങ്ങൾ ഉണ്ടെന്നു സംസ്ഥാന സർക്കാർ നേരത്തേ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്രയേറെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ഉത്തരവുണ്ടായാൽ അതു കേരളത്തിലുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. അത്തരമൊരു സാഹചര്യം നൽകുന്ന സന്ദേശവും സംസ്ഥാനത്തിനു ഭൂഷണമല്ല. സ്വന്തം സ്ഥലത്ത് ഒരു കൊച്ചു വീടു വച്ചു താമസിച്ചാലും ഒരുനാൾ അത് അനധികൃത നിർമാണമാണെന്നു മുദ്രകുത്തപ്പെടുന്പോൾ എന്താവും ആ വീടിന്റെ ഉടമസ്ഥന്റെ മാനസികാവസ്ഥ? കായൽമേഖലകളിലും ഈ തീരനിയന്ത്രണം ബാധകമാണ്.
നിരന്തരമായ അഭ്യർഥനയുടെ ഫലമായി കഴിഞ്ഞ വർഷം തീരപ്രദേശത്തെ നിർമാണത്തിനുള്ള ദൂരപരിധി കുറച്ചുകൊണ്ടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതനുസരിച്ചുള്ള തീരദേശ പ്ലാൻ തയാറാക്കി അംഗീകാരം നേടിയിട്ടില്ല. തീരപരിപാലന വിജ്ഞാപനത്തിന്റെ മുഴുവൻ ആനുകൂല്യവും സംസ്ഥാനത്തിനു ലഭിക്കണമെങ്കിൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ എത്രയും വേഗം പൂർത്തിയാക്കി കേന്ദ്രത്തിന്റെ അംഗീകാരം നേടിയെടുക്കണം. തീരദേശ പരിപാലന ചട്ടത്തിൽ ഇളവു വരുത്തിക്കൊണ്ട് 2019 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം സംസ്ഥാന തീരദേശ പരിപാലന പ്ലാൻ സമയബന്ധിതമായി തയാറാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ദേശീയ ഭൗശാസ്ത്ര പഠനകേന്ദ്രത്തെയാണ് പ്ലാൻ തയാറാക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
തീരദേശത്തെയും കായലോരത്തെയും നിരവധി വീടുകൾക്കു തദ്ദേശസ്ഥാപനങ്ങളുടെ നന്പർ ലഭിക്കാത്തതുകൊണ്ട് വൈദ്യുതി കണക്ഷനും റേഷൻ കാർഡുമൊന്നും കിട്ടാത്ത സാഹചര്യമുണ്ട്. എന്നാൽ ഇവരുടെ പ്രശ്നങ്ങളുടെ പേരിൽ റിസോർട്ട് മാഫിയയും ഭൂമാഫിയയും അഴിഞ്ഞാടൻ അനുവദിക്കുകയുമരുത്.
സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനസാന്ദ്രതയും തൊഴിൽ ലഭ്യതയുമൊക്കെ കണക്കിലെടുത്തുവേണം ഇത്തരം കാര്യങ്ങളിൽ സർക്കാർ തീരുമാനം കൈക്കൊള്ളാൻ. തീരദേശ പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ മൊത്തം പരിശോധിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കഴിഞ്ഞ ജൂണിൽ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനായി ചീഫ് ടൗൺ പ്ലാനറെ(വിജിലൻസ്) ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സമഗ്ര പരിശോധന നല്ലതാണെങ്കിലും ഇപ്പോഴത്തെ പ്രധാന പ്രശ്നം തീരപരിപാലനനിയമം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്ത്യശാസനമാണ്. തീരദേശത്തെയും ഉൾനാട്ടിലെയും അനധികൃത നിർമാണങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിനൊപ്പം തീരപ്രദേശത്തെ ജനങ്ങളുടെ വാസസ്ഥലങ്ങളും തൊഴിലും സംരക്ഷിക്കുന്ന കാര്യത്തിലും സർക്കാരിന് ഉത്തരവാദിത്വമുണ്ട്.