കാർഷികോത്പന്നങ്ങളടെ വിലയിടിവും കർഷകരോടുള്ള അവഗണനയും രൂക്ഷമായി തുടരുകയാണ്. പ്രാദേശിക വിപണി ശക്തമാകുന്നതു കർഷകർക്കും ജനങ്ങൾക്കും പ്രയോജനപ്പെടും. അതിനു സർക്കാരിന്റെ പ്രോത്സാഹനമുണ്ടാകണം.
വിവിധ കാർഷികോത്പന്നങ്ങളുടെ വിലിയിടിവ് കേരളത്തിലെ എല്ലാ വിഭാഗം കർഷകരെയും രൂക്ഷമായ പ്രതിസന്ധിയിലേക്കു തള്ളിയിരിക്കുകയാണ്. നാടൻ ഉത്പന്നങ്ങളുടെ വിപണിക്കു വ്യവസ്ഥാപിതമായ സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ചില വിളകളുടെ സീസണിൽ തീരെ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കേണ്ട ഗതികേടിലാണു കർഷകർ. ഇതിൽ ഒട്ടുമിക്കവരും ചെറുകിട കർഷകരാണ്. കടം വാങ്ങി കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ കാർഷികോത്പന്നങ്ങൾ വിളവെടുത്താലുടൻ വിറ്റഴിക്കുകയല്ലാതെ അവർക്കു വേറെ മാർഗങ്ങളില്ല. പല ഉത്പന്നങ്ങളും അധികം ദിവസം സൂക്ഷിച്ചുവയ്ക്കാനാവില്ല. അതല്ലെങ്കിൽ ശാസ്ത്രീയമായ സംഭരണത്തിനും സൂക്ഷിപ്പിനുമുള്ള സംവിധാനം സർക്കാരോ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളോ ഉണ്ടാക്കേണ്ടിയിരിക്കുന്നു. കാർഷിക മേഖലയിൽ ഭാവനാപൂർണമായ പല പദ്ധതികളും നടപ്പാക്കുന്നതിൽ ശ്രദ്ധിക്കുന്ന സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം. തരിശുനിലം കൃഷിയോഗ്യമാക്കിയും പച്ചക്കറികൃഷി വ്യാപിപ്പിച്ചുമൊക്കെ കേരളത്തിൽ നടപ്പാക്കിയ പുതിയ കാർഷികസംസ്കാരം കരുത്താർജിക്കണമെങ്കിൽ ഇവിടെ വിളയുന്ന വിളകൾക്ക് ന്യായവില ലഭിക്കണം. ഈ ന്യായവില കർഷകന് മാന്യമായ ലാഭം ഉറപ്പാക്കുന്നതുമായിരിക്കണം.
നാളുകളായി വിലയിടിവിൽ പെട്ടുഴലുന്ന റബർ കർഷകരുടെ കാര്യത്തിൽ ഇനിയും യാതൊരു നടപടിയുമായിട്ടില്ല. ഒന്നര കിലോഗ്രാം റബർ ഷീറ്റ് വിറ്റാൽ ഒരു കിലോഗ്രാം കൊച്ചുമത്തി വാങ്ങാം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു പൊതുവിലനിലവാരം. കുരുമുളകിനും വില ഇടിഞ്ഞു. വാഴ, തെങ്ങ്, പച്ചക്കറികൾ തുടങ്ങിവ കൃഷിചെയ്യുന്നവരും വിലത്തകർച്ചയുടെ ആഘാതം ഏറ്റുവാങ്ങുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നു വൻതോതിൽ ഏത്തക്കുലകൾ എത്തുന്നതുകൊണ്ട് കേരളത്തിലെ നാടൻ ഏത്തക്കായ്ക്കു വില കുത്തനേ താണു. അനാവശ്യ വളപ്രയോഗവും വിഷപ്രയോഗവും നടത്തിയ പൊണ്ണൻ എത്തയ്ക്കയാണു അതിർത്തികടന്നു വരുന്നത്. വേനലായതോടെ ക്ഷീരോത്പാദനം കുറഞ്ഞു. മണ്ഡരി രോഗവും വെള്ളീച്ച ശല്യവും നാളികേരോത്പാദനത്തെ ഗണ്യമായി ബാധിച്ചിരിക്കുന്നു. വേനൽച്ചൂടിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും. കുട്ടനാട്ടിലെ ചില പ്രദേശങ്ങളിൽ ഉണക്ക് നെൽക്കൃഷിയെ ബാധിച്ചു. തൂക്കത്തിൽ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകൾ കർഷകരുടെ വരുമാനം ഇടിക്കുന്നു. സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഉറപ്പാക്കുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല.
നാണ്യവിളകളിൽനിന്നു കർഷകർ പിന്മാറിക്കൊണ്ടിരിക്കുന്നതു കേരളത്തിന്റെ കാർഷിക മേഖലയിൽ മാത്രമല്ല, സാന്പത്തികരംഗത്തും ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കും. റബർ, കുരുമുളക്, ഏലം, കശുവണ്ടി തുടങ്ങി ആഭ്യന്തരവിപണിയിലും കയറ്റുമതിക്കും ഏറെ സാധ്യതയുള്ള കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും ഉത്പാദനത്തിലുണ്ടായ ഇടിവും കേരളത്തിന്റെ സന്പദ്ഘടനയിൽ പ്രതിഫലിക്കുന്നുണ്ട്.
മലയോരപ്രദേശങ്ങളിലും കുടിയേറ്റമേഖലകളിലും കാർഷികരംഗത്ത് വലിയ പ്രതിസന്ധികളാണ് ഉരുണ്ടുകൂടുന്നത്. ഭരണാധികാരികൾ നൽകുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കർഷകരുടെ പുതിയ തലമുറ നിലനിൽപ്പിനുവേണ്ടി പോരാടുകയാണ്. മിക്കവരും കൃഷി ഉപേക്ഷിച്ചു മറ്റു മേഖലകളിലേക്കു മാറിക്കഴിഞ്ഞു. ഒരുകാലത്ത് അധ്വാനത്തിനനുസൃതമായ പ്രതിഫലം കാർഷികവിളകളിൽനിന്നു ലഭിച്ചിരുന്നു. എന്നാലിപ്പോൾ കൃഷി വലിയൊരു ബാധ്യതയായി തീർന്നിട്ടുണ്ട്. അധ്വാനത്തിന് ആനുപാതികമായൊരു ലാഭം ഏതു കർഷകനും പ്രതീക്ഷിക്കും. പക്ഷേ, ലാഭം പോയിട്ടു നഷ്ടമില്ലാതെയെങ്കിലും കാര്യങ്ങൾ നടന്നാൽ മതിയായിരുന്നുവെന്നു പറയുന്നവരാണേറെയും.
വിഷലിപ്തമായ മറുനാടൻ ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ചു നാം നിരന്തരം പരാതിപ്പെടാറുണ്ട്. അത്തരം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന ആരോഗ്യപ്രതിസന്ധിയെക്കുറിച്ചും കേരളീയർ പൊതുവേ ബോധവാന്മാരാണ്. പക്ഷേ, ഇത്തരം ഉത്പന്നങ്ങൾ നമ്മുടെ വിപണിയെ വിഴുങ്ങിക്കഴിഞ്ഞു. പ്രാദേശികമായുണ്ടാക്കുന്ന കാർഷികോത്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയമായ സംവിധാനങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. ഹോർട്ടികൾച്ചർ കോർപറേഷൻ പോലുള്ള സംവിധാനങ്ങൾക്ക് ഈ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്താനാവും.
പെട്ടെന്ന് ചീത്തയാകുന്ന കാർഷിക ഉത്പന്നങ്ങളാണ് കൂടുതലും. അവ വിഷം ചേർക്കാതെതന്നെ പരമാവധി കാലത്തേക്കു സൂക്ഷിച്ചുവയ്ക്കാനുള്ള അപകടരഹിതമായ മാർഗങ്ങൾ കണ്ടെത്തണം. ഇക്കാര്യത്തിൽ കർഷകർ നിസഹായരാണ്. അവർക്ക് വിളവെടുപ്പിനുശേഷം ഉത്പന്നം എത്രയും വേഗം വിറ്റഴിക്കുന്ന കാര്യത്തിൽമാത്രമേ ശ്രദ്ധയുണ്ടാകൂ. താമസിച്ചുപോയാൽ ഉത്പന്നം ചീത്തയാവുമെന്നു മാത്രമല്ല, വിലയിടിയുകയും ചെയ്യും. നാട്ടുചന്തകളിലൂടെയും മറ്റും കേരളത്തിൽ കുറെയിടങ്ങളിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനമുണ്ട്. ഇത്തരം സംരംഭങ്ങൾക്കു സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ പ്രോത്സാഹനം ലഭിക്കണം. ദൗർഭാഗ്യവശാൽ, ഇത്തരത്തിൽ അടിസ്ഥാന കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ തീർത്തും വിരളമാണ്.
റബർ വിലസ്ഥിരതാ പദ്ധതി പോലെ വലിയ തകർച്ചയിൽനിന്നു കർഷകരെ താങ്ങിനിർത്താനുള്ള പദ്ധതികളുടെ കാര്യത്തിൽപോലും തികഞ്ഞ അവഗണനയാണുള്ളത്. എന്തിന്, ന്യായമായി പട്ടയം ലഭിക്കാനുള്ളവരുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായി മലയോര മേഖലകളിലേക്ക് കുടിയേറിയ കർഷകർക്ക് ഉപാധികളില്ലാതെ പട്ടയം നൽകണമെന്ന സർക്കാർ ഉത്തരവ് ഇപ്പോഴും അട്ടിമറിക്കപ്പെടുന്നു. ഇനി പട്ടയം കിട്ടിയവരുടെ കാര്യമാണെങ്കിൽ ചില മേഖലകളിൽ വസ്തു കൈമാറ്റംതന്നെ അസാധ്യമാക്കുന്ന സാഹചര്യമാണുള്ളത്.
കേന്ദ്ര സർക്കാരാകട്ടെ കോർപറേറ്റുകളെ കൈയയച്ചു സഹായിക്കുന്പോൾ കർഷകരെ അവഗണിച്ചു മാറ്റിനിർത്തുകയാണ്. ഇനി എന്തെങ്കിലും സഹായം ചെയ്താൽത്തന്നെ അത് ചില സ്വാധീനമേഖലകളിലേക്കു മാത്രം ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
വാഗ്ദാനങ്ങളാൽ കബളിപ്പക്കപ്പെട്ട നീണ്ട ചരിത്രമാണു കർഷകർക്കുള്ളത്. അതിൽ മനംനൊന്താണ് അവർ പ്രക്ഷോഭപാതയിലേക്കു നീങ്ങിയത്. ഇനി വേണ്ടതു കൃത്യമായ നടപടികളാണ്. ഓരോ കാർഷിക വിളകളും നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ പരിശോധിച്ച് അതു നേരിടാനുള്ള നടപടികളാണു വേണ്ടത്. സുശക്തമായൊരു കാർഷിക വിപണി സംവിധാനം അതിനൊരു നാന്ദി കുറിക്കട്ടെ.
വിവിധ കാർഷികോത്പന്നങ്ങളുടെ വിലിയിടിവ് കേരളത്തിലെ എല്ലാ വിഭാഗം കർഷകരെയും രൂക്ഷമായ പ്രതിസന്ധിയിലേക്കു തള്ളിയിരിക്കുകയാണ്. നാടൻ ഉത്പന്നങ്ങളുടെ വിപണിക്കു വ്യവസ്ഥാപിതമായ സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ചില വിളകളുടെ സീസണിൽ തീരെ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കേണ്ട ഗതികേടിലാണു കർഷകർ. ഇതിൽ ഒട്ടുമിക്കവരും ചെറുകിട കർഷകരാണ്. കടം വാങ്ങി കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ കാർഷികോത്പന്നങ്ങൾ വിളവെടുത്താലുടൻ വിറ്റഴിക്കുകയല്ലാതെ അവർക്കു വേറെ മാർഗങ്ങളില്ല. പല ഉത്പന്നങ്ങളും അധികം ദിവസം സൂക്ഷിച്ചുവയ്ക്കാനാവില്ല. അതല്ലെങ്കിൽ ശാസ്ത്രീയമായ സംഭരണത്തിനും സൂക്ഷിപ്പിനുമുള്ള സംവിധാനം സർക്കാരോ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളോ ഉണ്ടാക്കേണ്ടിയിരിക്കുന്നു. കാർഷിക മേഖലയിൽ ഭാവനാപൂർണമായ പല പദ്ധതികളും നടപ്പാക്കുന്നതിൽ ശ്രദ്ധിക്കുന്ന സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം. തരിശുനിലം കൃഷിയോഗ്യമാക്കിയും പച്ചക്കറികൃഷി വ്യാപിപ്പിച്ചുമൊക്കെ കേരളത്തിൽ നടപ്പാക്കിയ പുതിയ കാർഷികസംസ്കാരം കരുത്താർജിക്കണമെങ്കിൽ ഇവിടെ വിളയുന്ന വിളകൾക്ക് ന്യായവില ലഭിക്കണം. ഈ ന്യായവില കർഷകന് മാന്യമായ ലാഭം ഉറപ്പാക്കുന്നതുമായിരിക്കണം.
നാളുകളായി വിലയിടിവിൽ പെട്ടുഴലുന്ന റബർ കർഷകരുടെ കാര്യത്തിൽ ഇനിയും യാതൊരു നടപടിയുമായിട്ടില്ല. ഒന്നര കിലോഗ്രാം റബർ ഷീറ്റ് വിറ്റാൽ ഒരു കിലോഗ്രാം കൊച്ചുമത്തി വാങ്ങാം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു പൊതുവിലനിലവാരം. കുരുമുളകിനും വില ഇടിഞ്ഞു. വാഴ, തെങ്ങ്, പച്ചക്കറികൾ തുടങ്ങിവ കൃഷിചെയ്യുന്നവരും വിലത്തകർച്ചയുടെ ആഘാതം ഏറ്റുവാങ്ങുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നു വൻതോതിൽ ഏത്തക്കുലകൾ എത്തുന്നതുകൊണ്ട് കേരളത്തിലെ നാടൻ ഏത്തക്കായ്ക്കു വില കുത്തനേ താണു. അനാവശ്യ വളപ്രയോഗവും വിഷപ്രയോഗവും നടത്തിയ പൊണ്ണൻ എത്തയ്ക്കയാണു അതിർത്തികടന്നു വരുന്നത്. വേനലായതോടെ ക്ഷീരോത്പാദനം കുറഞ്ഞു. മണ്ഡരി രോഗവും വെള്ളീച്ച ശല്യവും നാളികേരോത്പാദനത്തെ ഗണ്യമായി ബാധിച്ചിരിക്കുന്നു. വേനൽച്ചൂടിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും. കുട്ടനാട്ടിലെ ചില പ്രദേശങ്ങളിൽ ഉണക്ക് നെൽക്കൃഷിയെ ബാധിച്ചു. തൂക്കത്തിൽ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകൾ കർഷകരുടെ വരുമാനം ഇടിക്കുന്നു. സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഉറപ്പാക്കുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല.
നാണ്യവിളകളിൽനിന്നു കർഷകർ പിന്മാറിക്കൊണ്ടിരിക്കുന്നതു കേരളത്തിന്റെ കാർഷിക മേഖലയിൽ മാത്രമല്ല, സാന്പത്തികരംഗത്തും ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കും. റബർ, കുരുമുളക്, ഏലം, കശുവണ്ടി തുടങ്ങി ആഭ്യന്തരവിപണിയിലും കയറ്റുമതിക്കും ഏറെ സാധ്യതയുള്ള കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും ഉത്പാദനത്തിലുണ്ടായ ഇടിവും കേരളത്തിന്റെ സന്പദ്ഘടനയിൽ പ്രതിഫലിക്കുന്നുണ്ട്.
മലയോരപ്രദേശങ്ങളിലും കുടിയേറ്റമേഖലകളിലും കാർഷികരംഗത്ത് വലിയ പ്രതിസന്ധികളാണ് ഉരുണ്ടുകൂടുന്നത്. ഭരണാധികാരികൾ നൽകുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കർഷകരുടെ പുതിയ തലമുറ നിലനിൽപ്പിനുവേണ്ടി പോരാടുകയാണ്. മിക്കവരും കൃഷി ഉപേക്ഷിച്ചു മറ്റു മേഖലകളിലേക്കു മാറിക്കഴിഞ്ഞു. ഒരുകാലത്ത് അധ്വാനത്തിനനുസൃതമായ പ്രതിഫലം കാർഷികവിളകളിൽനിന്നു ലഭിച്ചിരുന്നു. എന്നാലിപ്പോൾ കൃഷി വലിയൊരു ബാധ്യതയായി തീർന്നിട്ടുണ്ട്. അധ്വാനത്തിന് ആനുപാതികമായൊരു ലാഭം ഏതു കർഷകനും പ്രതീക്ഷിക്കും. പക്ഷേ, ലാഭം പോയിട്ടു നഷ്ടമില്ലാതെയെങ്കിലും കാര്യങ്ങൾ നടന്നാൽ മതിയായിരുന്നുവെന്നു പറയുന്നവരാണേറെയും.
വിഷലിപ്തമായ മറുനാടൻ ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ചു നാം നിരന്തരം പരാതിപ്പെടാറുണ്ട്. അത്തരം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന ആരോഗ്യപ്രതിസന്ധിയെക്കുറിച്ചും കേരളീയർ പൊതുവേ ബോധവാന്മാരാണ്. പക്ഷേ, ഇത്തരം ഉത്പന്നങ്ങൾ നമ്മുടെ വിപണിയെ വിഴുങ്ങിക്കഴിഞ്ഞു. പ്രാദേശികമായുണ്ടാക്കുന്ന കാർഷികോത്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയമായ സംവിധാനങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. ഹോർട്ടികൾച്ചർ കോർപറേഷൻ പോലുള്ള സംവിധാനങ്ങൾക്ക് ഈ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്താനാവും.
പെട്ടെന്ന് ചീത്തയാകുന്ന കാർഷിക ഉത്പന്നങ്ങളാണ് കൂടുതലും. അവ വിഷം ചേർക്കാതെതന്നെ പരമാവധി കാലത്തേക്കു സൂക്ഷിച്ചുവയ്ക്കാനുള്ള അപകടരഹിതമായ മാർഗങ്ങൾ കണ്ടെത്തണം. ഇക്കാര്യത്തിൽ കർഷകർ നിസഹായരാണ്. അവർക്ക് വിളവെടുപ്പിനുശേഷം ഉത്പന്നം എത്രയും വേഗം വിറ്റഴിക്കുന്ന കാര്യത്തിൽമാത്രമേ ശ്രദ്ധയുണ്ടാകൂ. താമസിച്ചുപോയാൽ ഉത്പന്നം ചീത്തയാവുമെന്നു മാത്രമല്ല, വിലയിടിയുകയും ചെയ്യും. നാട്ടുചന്തകളിലൂടെയും മറ്റും കേരളത്തിൽ കുറെയിടങ്ങളിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനമുണ്ട്. ഇത്തരം സംരംഭങ്ങൾക്കു സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ പ്രോത്സാഹനം ലഭിക്കണം. ദൗർഭാഗ്യവശാൽ, ഇത്തരത്തിൽ അടിസ്ഥാന കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ തീർത്തും വിരളമാണ്.
റബർ വിലസ്ഥിരതാ പദ്ധതി പോലെ വലിയ തകർച്ചയിൽനിന്നു കർഷകരെ താങ്ങിനിർത്താനുള്ള പദ്ധതികളുടെ കാര്യത്തിൽപോലും തികഞ്ഞ അവഗണനയാണുള്ളത്. എന്തിന്, ന്യായമായി പട്ടയം ലഭിക്കാനുള്ളവരുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായി മലയോര മേഖലകളിലേക്ക് കുടിയേറിയ കർഷകർക്ക് ഉപാധികളില്ലാതെ പട്ടയം നൽകണമെന്ന സർക്കാർ ഉത്തരവ് ഇപ്പോഴും അട്ടിമറിക്കപ്പെടുന്നു. ഇനി പട്ടയം കിട്ടിയവരുടെ കാര്യമാണെങ്കിൽ ചില മേഖലകളിൽ വസ്തു കൈമാറ്റംതന്നെ അസാധ്യമാക്കുന്ന സാഹചര്യമാണുള്ളത്.
കേന്ദ്ര സർക്കാരാകട്ടെ കോർപറേറ്റുകളെ കൈയയച്ചു സഹായിക്കുന്പോൾ കർഷകരെ അവഗണിച്ചു മാറ്റിനിർത്തുകയാണ്. ഇനി എന്തെങ്കിലും സഹായം ചെയ്താൽത്തന്നെ അത് ചില സ്വാധീനമേഖലകളിലേക്കു മാത്രം ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
വാഗ്ദാനങ്ങളാൽ കബളിപ്പക്കപ്പെട്ട നീണ്ട ചരിത്രമാണു കർഷകർക്കുള്ളത്. അതിൽ മനംനൊന്താണ് അവർ പ്രക്ഷോഭപാതയിലേക്കു നീങ്ങിയത്. ഇനി വേണ്ടതു കൃത്യമായ നടപടികളാണ്. ഓരോ കാർഷിക വിളകളും നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ പരിശോധിച്ച് അതു നേരിടാനുള്ള നടപടികളാണു വേണ്ടത്. സുശക്തമായൊരു കാർഷിക വിപണി സംവിധാനം അതിനൊരു നാന്ദി കുറിക്കട്ടെ.