കേരളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളിലും തസ്കരസംഘങ്ങളുടെ കവർച്ചയും അക്രമവും വർധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നു. സുരക്ഷാസംവിധാനങ്ങളുടെ പിഴവാണിതു വ്യക്തമാക്കുന്നത്.
വിജനമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ കൊള്ളസംഘങ്ങൾ യാത്രക്കാരെ ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതുമൊക്കെ പഴയകാല ഹിന്ദി സിനിമകളിലെ ഉദ്വേഗജനകമായ കാഴ്ചകളായിരുന്നു. ചന്പൽക്കാടുകളിലൂടെയോ ഉത്തരേന്ത്യയിലെ മറ്റു വിജനമായ പ്രദേശങ്ങളിലൂടെയോ കടന്നുപോകുന്ന ട്രെയിനുകളിൽ മാത്രമല്ല ഇത്തരം കൊള്ളകൾ അരങ്ങേറുന്നത്. ജനസാന്ദ്രതയേറിയ, സദാ സജീവമായിരിക്കുന്ന കേരളത്തിലെ തീവണ്ടിപ്പാതകളിലും കവർച്ച തുടർച്ചയായി നടക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നു. റെയിൽവേയും സർക്കാരും ഇക്കാര്യത്തിൽ അടിയന്തര പരിഹാര മാർഗങ്ങൾ കണ്ടെത്തണം. യാത്രക്കാരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
സംസ്ഥാനത്തു രണ്ടു ട്രെയിനുകളിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ വൻ കവർച്ച നടന്നു. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലും തിരുവനന്തപുരം- മംഗളൂരു മലബാർ എക്സ്പ്രസിലുമാണു ലക്ഷക്കണക്കിനു രൂപയുടെ സ്വർണ, വജ്രാഭരണങ്ങളും വിലപ്പെട്ട രേഖകളും കവർച്ച ചെയ്യപ്പെട്ടത്. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ സെക്കൻഡ് എസി കോച്ചിൽ യാത്ര ചെയ്തിരുന്ന ചെന്നൈ ഐനാവാരം സ്വദേശി പൊന്നിമാരന്റെയും കുടുംബത്തിന്റെയും കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവുമാണു തസ്കരർ തട്ടിയെടുത്തത്. ഒരു വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ കണ്ണൂരിലേക്കു പോവുകയായിരുന്നു കുടുംബം.
മലബാർ എക്സ്പ്രസിന്റെ എ വൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന വിദേശ മലയാളി ദന്പതികളുടെ പത്തു പവനോളം സ്വർണവും പണവും രേഖകളുമാണു നഷ്ടപ്പെട്ടത്. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഇവർ നെടുന്പാശേരിയിൽ വിമാനമിറങ്ങി അങ്കമാലിയിൽനിന്നു ട്രെയിൻ കയറി കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്നു. പാസ്പോർട്ട്, എടിഎം കാർഡ്, തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ വിലയേറിയ പല രേഖകളും ഇവർക്കു നഷ്ടമായി. കെ.സി. ജോസഫ് എംഎൽഎയും ഇതേ കോച്ചിലെ യാത്രക്കാരനായിരുന്നു. മലബാറിലേക്കുള്ള ട്രെയിനുകളിലെ സ്ഥിരം യാത്രക്കാരനായ എംഎൽഎയ്ക്കും ട്രെയിനിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചു പരാതിയുണ്ട്. നാല് എസി കോച്ചുകളുള്ള ഈ ട്രെയിനിൽ റെയിൽവേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ആർപിഎഫ് പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കവർച്ചയോ മറ്റ് അതിക്രമങ്ങളോ നടന്നാൽ പരാതിപ്പെടാൻ പോലും സംവിധാനമില്ല. അടുത്ത സ്റ്റേഷനിലിറങ്ങി പരാതിപ്പെടാമെന്നു വച്ചാൽ യാത്ര മുടങ്ങുകയാവും ഫലം. അതുകൊണ്ടുതന്നെ ചെറിയ കവർച്ചകളോ അതിക്രമങ്ങളോ ഉണ്ടായാൽ യാത്രക്കാർ പരാതിപ്പെടാതെ പോവുകയാണു പതിവ്. ടിടിഇയും എസി മെക്കാനിക്കുമൊക്കെ എസി കംപാർട്ട്മെന്റിൽ ഉണ്ടാകേണ്ടതാണെങ്കിലും പലപ്പോഴും അവരുടെ സാന്നിധ്യവും ഉണ്ടാകില്ല.
സമീപകാലത്ത് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വന്നൊരു സ്പെഷൽ ട്രെയിൻ എറണാകുളത്തെത്തിയിട്ടും യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ പോലും ടിടിഇ എത്തിയിരുന്നില്ല. ജയന്തി ജനത എക്സ്പ്രസിൽ പാലക്കാട്ടേക്കു യാത്രചെയ്യുകയായിരുന്ന യുവാവിനെ മയക്കുമരുന്നുകലർത്തിയ ബിസ്കറ്റ് കൊടുത്ത് കവർച്ച ചെയ്ത സംഭവം നടന്നതു രണ്ടാഴ്ച മുന്പാണ്. യുവാവിന്റെ കൈവശമുണ്ടായിരുന്ന രണ്ടരലക്ഷം രൂപയുടെ സാധനങ്ങളും ബാഗും കാണാതായി. അബോധാവസ്ഥയിലായ യുവാവിനെ കോട്ടയത്തുവച്ചാണ് പോലീസ് കണ്ടെത്തിയത്. ശബരി എക്സ്പ്രസിൽ ഹൈദരാബാദിൽനിന്നു വരികയായിരുന്ന അമ്മയും മകളും സഹയാത്രികർ വാങ്ങി നൽകിയ മയക്കുമരുന്നു കലർന്ന ചായ കുടിച്ച് അബോധാവസ്ഥയിലാവുകയും കോട്ടയത്തെത്തിയപ്പോൾ ആശുപത്രിയിലാവുകയും ചെയ്ത സംഭവം നടന്നതു രണ്ടു വർഷം മുന്പാണ്. കൊച്ചുവേളി എക്സ്പ്രസിൽ വീട്ടമ്മയ്ക്കും മരുമകൾക്കും നേരേ അതിക്രമം കാട്ടിയ റെയിൽവേ ശുചീകരണ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം നടന്നതു കഴിഞ്ഞമാസമാണ്.
അങ്കമാലിയിൽനിന്നു മലബാർ എക്സ്പ്രസിൽ കയറിയ പ്രവാസി ദന്പതികളെ ആരെങ്കിലും പിന്തുടർന്നു കവർച്ച ചെയ്തതാകാം. രാവിലെ ആറോടെ ട്രെയിൻ മാഹിയിലെത്തിയപ്പോഴാണ് സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. എസി കംപാർട്ട്മെന്റിൽ മോഷ്ടാക്കൾ എങ്ങനെ കയറിപ്പറ്റിയെന്ന കാര്യവും ദുരൂഹമാണ്. സഹയാത്രികരെ ശ്രദ്ധിക്കുകയും അപരിചതർ നൽകുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കാതിരിക്കുകയും ചെയ്യണം. ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടും നാം പാഠം പഠിക്കുന്നില്ല. സ്വർണം പോലെ വിലപിടിപ്പുള്ള വസ്തുക്കൾ യാത്രയിൽ കൊണ്ടുനടക്കുന്നതും ശരിയല്ല.
കൊങ്കൺ പാതയിലും സേലം തുടങ്ങിയ മേഖലകളിലും മുൻകാലങ്ങളിൽ തുടർച്ചയായി മോഷണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തിലേക്കു കടക്കുന്പോഴാണ് യാത്രക്കാർ ആശ്വസിച്ചിരുന്നത്. മിക്ക സ്ഥലങ്ങളിലും വെട്ടവും വെളിച്ചവുമുള്ളതും റെയിൽവേസ്റ്റേഷനുകൾ പലതും രാത്രികാലങ്ങളിൽ സജീവമായിരുന്നതും യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. അന്യസംസ്ഥാന പാതകളിൽ വച്ചുണ്ടാകുന്ന കവർച്ച സംബന്ധിച്ചു പരാതികൾ നൽകിയാലും പ്രയോജനമില്ലെന്നതാണു മലയാളി യാത്രക്കാരിൽ പലരുടെയും അനുഭവം. മുംബൈയിൽ താമസിക്കുന്ന മലയാളി വീട്ടമ്മ കഴിഞ്ഞ മേയിൽ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്പോൾ കൊങ്കണിലെ കുംട്ട സ്റ്റേഷൻ വിട്ട് അധികം വൈകാതെ കോച്ചിൽ കടന്നുകയറിയ കവർച്ചക്കാർ ഇവരുടെ സ്വർണമാല മോഷ്ടിച്ചുവെന്നു മാത്രമല്ല, കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ജാംനഗർ- തിരുനൽവേലി ഹാപ്പ എക്സ്പ്രസിൽ കഴിഞ്ഞ സെപ്റ്റംബറിൽ മലയാളി കുടുംബത്തിനുണ്ടായ തിക്താനുഭവവും വ്യത്യസ്തമല്ല.
ട്രെയിൻ യാത്രക്കാർക്കിടയിൽ മോശമായി പെരുമാറുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നും യാത്രക്കാരുടെ ജീവൻവച്ചു പന്താടുന്ന സാഹചര്യമാണിതു സൃഷ്ടിക്കുന്നതെന്നും റെയിൽവേ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ യാത്രക്കാർക്കു ഭീഷണിയാകുന്നവർക്കു നിശ്ചിതകാലത്തേക്കു ട്രെയിൻ യാത്രാവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
അടിയന്തര പ്രാധാന്യം നൽകേണ്ടത് ട്രെയിൻ യാത്രക്കാർക്കു ഭീഷണിയാവുന്ന തസ്കരസംഘങ്ങളെയും സ്ഥിരം ക്രിമിനലുകളെയും നേരിടുന്ന കാര്യത്തിലാണ്. ടിടിഇ മാരുടെയും ആർപിഎഫിന്റെയും സാന്നിധ്യം ട്രെയിനുകളിൽ ഉറപ്പാക്കിയാൽത്തന്നെ പ്രശ്നം വലിയൊരു പരിധിവരെ ഒഴിവാക്കാനാവും. സർക്കാരിന്റെയും റെയിൽവേയുടെയും അടിയന്തരശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണം. യാത്രക്കാരുടെ ജാഗ്രതയും ഏറെ പ്രധാനമാണ്.
വിജനമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ കൊള്ളസംഘങ്ങൾ യാത്രക്കാരെ ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതുമൊക്കെ പഴയകാല ഹിന്ദി സിനിമകളിലെ ഉദ്വേഗജനകമായ കാഴ്ചകളായിരുന്നു. ചന്പൽക്കാടുകളിലൂടെയോ ഉത്തരേന്ത്യയിലെ മറ്റു വിജനമായ പ്രദേശങ്ങളിലൂടെയോ കടന്നുപോകുന്ന ട്രെയിനുകളിൽ മാത്രമല്ല ഇത്തരം കൊള്ളകൾ അരങ്ങേറുന്നത്. ജനസാന്ദ്രതയേറിയ, സദാ സജീവമായിരിക്കുന്ന കേരളത്തിലെ തീവണ്ടിപ്പാതകളിലും കവർച്ച തുടർച്ചയായി നടക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നു. റെയിൽവേയും സർക്കാരും ഇക്കാര്യത്തിൽ അടിയന്തര പരിഹാര മാർഗങ്ങൾ കണ്ടെത്തണം. യാത്രക്കാരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
സംസ്ഥാനത്തു രണ്ടു ട്രെയിനുകളിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ വൻ കവർച്ച നടന്നു. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലും തിരുവനന്തപുരം- മംഗളൂരു മലബാർ എക്സ്പ്രസിലുമാണു ലക്ഷക്കണക്കിനു രൂപയുടെ സ്വർണ, വജ്രാഭരണങ്ങളും വിലപ്പെട്ട രേഖകളും കവർച്ച ചെയ്യപ്പെട്ടത്. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ സെക്കൻഡ് എസി കോച്ചിൽ യാത്ര ചെയ്തിരുന്ന ചെന്നൈ ഐനാവാരം സ്വദേശി പൊന്നിമാരന്റെയും കുടുംബത്തിന്റെയും കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവുമാണു തസ്കരർ തട്ടിയെടുത്തത്. ഒരു വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ കണ്ണൂരിലേക്കു പോവുകയായിരുന്നു കുടുംബം.
മലബാർ എക്സ്പ്രസിന്റെ എ വൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന വിദേശ മലയാളി ദന്പതികളുടെ പത്തു പവനോളം സ്വർണവും പണവും രേഖകളുമാണു നഷ്ടപ്പെട്ടത്. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഇവർ നെടുന്പാശേരിയിൽ വിമാനമിറങ്ങി അങ്കമാലിയിൽനിന്നു ട്രെയിൻ കയറി കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്നു. പാസ്പോർട്ട്, എടിഎം കാർഡ്, തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ വിലയേറിയ പല രേഖകളും ഇവർക്കു നഷ്ടമായി. കെ.സി. ജോസഫ് എംഎൽഎയും ഇതേ കോച്ചിലെ യാത്രക്കാരനായിരുന്നു. മലബാറിലേക്കുള്ള ട്രെയിനുകളിലെ സ്ഥിരം യാത്രക്കാരനായ എംഎൽഎയ്ക്കും ട്രെയിനിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചു പരാതിയുണ്ട്. നാല് എസി കോച്ചുകളുള്ള ഈ ട്രെയിനിൽ റെയിൽവേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ആർപിഎഫ് പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കവർച്ചയോ മറ്റ് അതിക്രമങ്ങളോ നടന്നാൽ പരാതിപ്പെടാൻ പോലും സംവിധാനമില്ല. അടുത്ത സ്റ്റേഷനിലിറങ്ങി പരാതിപ്പെടാമെന്നു വച്ചാൽ യാത്ര മുടങ്ങുകയാവും ഫലം. അതുകൊണ്ടുതന്നെ ചെറിയ കവർച്ചകളോ അതിക്രമങ്ങളോ ഉണ്ടായാൽ യാത്രക്കാർ പരാതിപ്പെടാതെ പോവുകയാണു പതിവ്. ടിടിഇയും എസി മെക്കാനിക്കുമൊക്കെ എസി കംപാർട്ട്മെന്റിൽ ഉണ്ടാകേണ്ടതാണെങ്കിലും പലപ്പോഴും അവരുടെ സാന്നിധ്യവും ഉണ്ടാകില്ല.
സമീപകാലത്ത് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വന്നൊരു സ്പെഷൽ ട്രെയിൻ എറണാകുളത്തെത്തിയിട്ടും യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ പോലും ടിടിഇ എത്തിയിരുന്നില്ല. ജയന്തി ജനത എക്സ്പ്രസിൽ പാലക്കാട്ടേക്കു യാത്രചെയ്യുകയായിരുന്ന യുവാവിനെ മയക്കുമരുന്നുകലർത്തിയ ബിസ്കറ്റ് കൊടുത്ത് കവർച്ച ചെയ്ത സംഭവം നടന്നതു രണ്ടാഴ്ച മുന്പാണ്. യുവാവിന്റെ കൈവശമുണ്ടായിരുന്ന രണ്ടരലക്ഷം രൂപയുടെ സാധനങ്ങളും ബാഗും കാണാതായി. അബോധാവസ്ഥയിലായ യുവാവിനെ കോട്ടയത്തുവച്ചാണ് പോലീസ് കണ്ടെത്തിയത്. ശബരി എക്സ്പ്രസിൽ ഹൈദരാബാദിൽനിന്നു വരികയായിരുന്ന അമ്മയും മകളും സഹയാത്രികർ വാങ്ങി നൽകിയ മയക്കുമരുന്നു കലർന്ന ചായ കുടിച്ച് അബോധാവസ്ഥയിലാവുകയും കോട്ടയത്തെത്തിയപ്പോൾ ആശുപത്രിയിലാവുകയും ചെയ്ത സംഭവം നടന്നതു രണ്ടു വർഷം മുന്പാണ്. കൊച്ചുവേളി എക്സ്പ്രസിൽ വീട്ടമ്മയ്ക്കും മരുമകൾക്കും നേരേ അതിക്രമം കാട്ടിയ റെയിൽവേ ശുചീകരണ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം നടന്നതു കഴിഞ്ഞമാസമാണ്.
അങ്കമാലിയിൽനിന്നു മലബാർ എക്സ്പ്രസിൽ കയറിയ പ്രവാസി ദന്പതികളെ ആരെങ്കിലും പിന്തുടർന്നു കവർച്ച ചെയ്തതാകാം. രാവിലെ ആറോടെ ട്രെയിൻ മാഹിയിലെത്തിയപ്പോഴാണ് സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. എസി കംപാർട്ട്മെന്റിൽ മോഷ്ടാക്കൾ എങ്ങനെ കയറിപ്പറ്റിയെന്ന കാര്യവും ദുരൂഹമാണ്. സഹയാത്രികരെ ശ്രദ്ധിക്കുകയും അപരിചതർ നൽകുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കാതിരിക്കുകയും ചെയ്യണം. ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടും നാം പാഠം പഠിക്കുന്നില്ല. സ്വർണം പോലെ വിലപിടിപ്പുള്ള വസ്തുക്കൾ യാത്രയിൽ കൊണ്ടുനടക്കുന്നതും ശരിയല്ല.
കൊങ്കൺ പാതയിലും സേലം തുടങ്ങിയ മേഖലകളിലും മുൻകാലങ്ങളിൽ തുടർച്ചയായി മോഷണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തിലേക്കു കടക്കുന്പോഴാണ് യാത്രക്കാർ ആശ്വസിച്ചിരുന്നത്. മിക്ക സ്ഥലങ്ങളിലും വെട്ടവും വെളിച്ചവുമുള്ളതും റെയിൽവേസ്റ്റേഷനുകൾ പലതും രാത്രികാലങ്ങളിൽ സജീവമായിരുന്നതും യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. അന്യസംസ്ഥാന പാതകളിൽ വച്ചുണ്ടാകുന്ന കവർച്ച സംബന്ധിച്ചു പരാതികൾ നൽകിയാലും പ്രയോജനമില്ലെന്നതാണു മലയാളി യാത്രക്കാരിൽ പലരുടെയും അനുഭവം. മുംബൈയിൽ താമസിക്കുന്ന മലയാളി വീട്ടമ്മ കഴിഞ്ഞ മേയിൽ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്പോൾ കൊങ്കണിലെ കുംട്ട സ്റ്റേഷൻ വിട്ട് അധികം വൈകാതെ കോച്ചിൽ കടന്നുകയറിയ കവർച്ചക്കാർ ഇവരുടെ സ്വർണമാല മോഷ്ടിച്ചുവെന്നു മാത്രമല്ല, കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ജാംനഗർ- തിരുനൽവേലി ഹാപ്പ എക്സ്പ്രസിൽ കഴിഞ്ഞ സെപ്റ്റംബറിൽ മലയാളി കുടുംബത്തിനുണ്ടായ തിക്താനുഭവവും വ്യത്യസ്തമല്ല.
ട്രെയിൻ യാത്രക്കാർക്കിടയിൽ മോശമായി പെരുമാറുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നും യാത്രക്കാരുടെ ജീവൻവച്ചു പന്താടുന്ന സാഹചര്യമാണിതു സൃഷ്ടിക്കുന്നതെന്നും റെയിൽവേ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ യാത്രക്കാർക്കു ഭീഷണിയാകുന്നവർക്കു നിശ്ചിതകാലത്തേക്കു ട്രെയിൻ യാത്രാവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
അടിയന്തര പ്രാധാന്യം നൽകേണ്ടത് ട്രെയിൻ യാത്രക്കാർക്കു ഭീഷണിയാവുന്ന തസ്കരസംഘങ്ങളെയും സ്ഥിരം ക്രിമിനലുകളെയും നേരിടുന്ന കാര്യത്തിലാണ്. ടിടിഇ മാരുടെയും ആർപിഎഫിന്റെയും സാന്നിധ്യം ട്രെയിനുകളിൽ ഉറപ്പാക്കിയാൽത്തന്നെ പ്രശ്നം വലിയൊരു പരിധിവരെ ഒഴിവാക്കാനാവും. സർക്കാരിന്റെയും റെയിൽവേയുടെയും അടിയന്തരശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണം. യാത്രക്കാരുടെ ജാഗ്രതയും ഏറെ പ്രധാനമാണ്.