കേരളത്തിൽ കാൻസർ രോഗബാധിതരുടെ എണ്ണം
വർധിച്ചുവരുന്നതു വലിയ ആശങ്കയുളവാക്കുന്നു.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമൊക്കെ
മാറ്റം അനിവാര്യമാണ്. ആധുനിക ചികിത്സാരീതികളും
പ്രയോജനപ്പെടുത്തണം.
ഇന്ത്യയിൽ ഏറ്റവുമധികം കാൻസർ രോഗികളുള്ളതു കേരളത്തിലാണെന്ന കണ്ടെത്തൽ അതീവ ആശങ്കയുയർത്തുന്നു. കാൻസർ ദിനത്തോടനുബന്ധിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് കേരളത്തിലെ കാൻസർ രോഗതീവ്രതയെക്കുറിച്ച് വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. അർബുദരോഗ ചികിത്സാരംഗത്തു ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച പലരും ഈ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുകയും സദസിൽനിന്നുയർന്ന സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. കേരളീയരുടെ അധ്വാനമില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളിൽ വന്ന മാറ്റവുമാണ് കാൻസർ പെരുകാൻ കാരണമെന്നാണു പൊതുവേ കണക്കാക്കുന്നത്. അതേസമയം ആധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കേരളത്തിൽ കാൻസർ കണ്ടെത്തുന്നതിന്റെയും പ്രാരംഭദശയിൽ കണ്ടെത്തുന്നവ ചികിത്സയിലൂടെ ഭേദപ്പെടുന്നതിന്റെയും തോത് വർധിച്ചിട്ടുമുണ്ട്.
2016ലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തു കാൻസർ രോഗബാധിതരുടെ നിരക്ക് ഏറ്റവും കൂടുതലുള്ളതു കേരളത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം, വൈദ്യഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ(ഐസിഎംആർ), ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെ നടത്തിയ പഠനറിപ്പോർട്ടിലായിരുന്നു ഈ കണ്ടെത്തൽ. ശാസ്ത്രമാസികയായ ലാൻസെറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മസ്തിഷ്കം, സിരാവ്യൂഹം, ചുണ്ടും വായും, അന്നനാളം, ശ്വാസകോശം, സ്തനം, ആമാശയം, ഗർഭാശയമുഖം, വൻകുടൽ എന്നിവിടങ്ങളിലുള്ള കാൻസറിന്റെ കണക്കുകൾ പ്രത്യേകം ശേഖരിച്ചിരുന്നു. എല്ലാ ഇനത്തിലും ദേശീയ ശരാശരിയേക്കാൾ ഉയർന്നതായിരുന്നു കേരളത്തിന്റെ നില. 1990ൽ കാൻസർരോഗം മൂലമുള്ള മരണം ഇന്ത്യയിൽ 3.82 ലക്ഷമായിരുന്നത് 25 വർഷം കഴിഞ്ഞപ്പോൾ 8.13 ലക്ഷമായി ഉയർന്നു. നാലു വർഷം മുന്പുള്ള പഠനമനുസരിച്ച് കേരളത്തിൽ പ്രതിവർഷം അന്പതിനായിരം കാൻസർരോഗബാധിതരെ കണ്ടെത്തുന്നുണ്ടെന്നാണു കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ അഭൂതപൂർവമായ ഈ രോഗവ്യാപനത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ചില പ്രദേശങ്ങളിൽ അസാധാരണമായ നിലയിൽ കാൻസർ പടരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുട്ടനാട്ടിൽ കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്നതായി പല പഠനങ്ങളും വ്യക്തമാക്കുന്നു. നെൽപാടങ്ങളിൽ തളിക്കുന്ന കീടനാശിനികളും അവ വെള്ളത്തിൽ കലർന്നു കുടിവെള്ളസ്രോതസുകളിൽ എത്തുന്നതും ഇത്തരം പ്രദേശങ്ങളിലെ രോഗവ്യാപനത്തിനു വേഗം കൂട്ടുന്നു. തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിൽ കാൻസർ രോഗ ഭീഷണി വർധിക്കുന്ന കാര്യം സ്ഥലം എംഎൽഎ വികസനസമിതി യോഗത്തിൽ അവതരിപ്പിച്ചതിന്റെ വെളിച്ചത്തിൽ മൂന്നു പഞ്ചായത്തുകളിലെ ഏഴു വാർഡുകളിൽ നടത്തിയ പ്രാഥമിക സർവേയിലൂടെ പുറത്തുവന്ന വിവരങ്ങൾ ആശങ്കയുളവാക്കുന്നതായിരുന്നു. ദേശീയ, സംസ്ഥാന ശരാശരിയുടെ ഇരട്ടി കാൻസർ രോഗബാധിതർ ഇവിടെയുണ്ടെന്നാണു സർവേ വ്യക്തമാക്കിയത്.
സാക്ഷരതയിലും ആരോഗ്യ പരിപാലനത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന, ഈ മേഖലകളിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിലവാരം പുലർത്തുന്ന കേരളത്തിൽ ആശുപത്രി സൗകര്യങ്ങളും ബോധവത്കരണ സംവിധാനങ്ങളും ഇത്രയേറെ ഉണ്ടായിട്ടും എന്തുകൊണ്ടു സംസ്ഥാനം ഇത്തരമൊരു രോഗവ്യാപനത്തിനു കീഴടങ്ങേണ്ടിവരുന്നുവെന്ന കാര്യം ഗൗരവമായ ചർച്ചയ്ക്കു വിധേയമാക്കുകയും പ്രശ്നപരിഹാരത്തിനു വഴി കണ്ടെത്തുകയും വേണം. ഇപ്പോഴത്തെ പഠനങ്ങൾ പലതും പ്രാദേശികവും പരിമിതവുമായതിനാൽ കൂടുതൽ ആധികാരികവും ശാസ്ത്രീയവുമായ പഠനം നടത്തി വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണം. ജീവിതശൈലിയും ഭക്ഷണക്രമവുമാണു കാൻസർ രോഗവ്യാപനത്തിനു കാരണമെന്നു പൊതുവായി പറയുന്പോഴും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഭക്ഷ്യവസ്തുക്കളിലെ വിഷലിപ്തതയെക്കുറിച്ചുമൊക്കെ ആഴത്തിലുള്ള പഠനം ആവശ്യമായിരിക്കുന്നു. നവജാത ശിശുക്കൾക്കുപോലും രക്താർബുദം പോലുള്ളവ പിടിപെടുന്നതിന്റെ കാരണങ്ങളെക്കുറിച്ചും വിശദമായ പഠനം ആവശ്യമാണ്. ഏതായാലും കേരളത്തിലെ കാൻസർ രോഗനിരക്ക് സംബന്ധിച്ച് നിലവിലുള്ള കണക്കുകളുടെ വെളിച്ചത്തിലും ഈ രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായമനുസരിച്ചും സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.
കൊറോണയുടെയും നിപ്പയുടെയുമൊക്കെ വ്യാപനത്തെ തടയാൻ നമുക്ക് യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്യുവാൻ കഴിയുന്നുവെങ്കിൽ ശരീരത്തെ അള്ളിപ്പിടിക്കുന്നതും ചിലപ്പോൾ വർഷങ്ങളോളം അതിന്റെ തീച്ചൂളയിൽ കഴിയാൻ നിർബന്ധിതമാക്കുന്നതുമായ കാൻസർ രോഗ പ്രതിരോധത്തിനും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. കാൻസർ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യമിട്ട് ദീപികയും ചെത്തിപ്പുഴ സർഗക്ഷേത്രയും മേളം ഗ്രൂപ്പും ചേർന്നു നടപ്പാക്കിയ ക്യാപ് അറ്റ് കാന്പസ് പദ്ധതിക്കു മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ടാംഘട്ടത്തിൽ മെഡിമിക്സും വേൾഡ് മലയാളി കൗൺസിലും ഇതിനോടു ചേർന്നു നടത്തിയ ബോധവത്കരണ പരിപാടിയും വൻവിജയമായിരുന്നു. നൂറുകണക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങളിലായി പതിനായിരക്കണക്കിനു കുട്ടികളിൽ കാൻസറിനെക്കുറിച്ചുള്ള വലിയ അവബോധം സൃഷ്ടിക്കാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു. പ്രശസ്ത കാൻസർ രോഗ ചികിത്സകനായ ഡോ. വി. പി. ഗംഗാധരന്റെ മാർഗനിർദേശത്തിലായിരുന്നു ക്യാപ് അറ്റ് കാന്പസിന്റെ പരിപാടികൾ തയാറാക്കിയിരുന്നത്. പദ്ധതിയുടെ ഭാഗമായ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വനിതാ കലാലയങ്ങളിലും സ്കൂളുകളിലും ബ്രെസ്റ്റ് കാൻസർ ബോധവത്കരണവും രോഗനിർണയക്യാന്പുകളും സംഘടിപ്പിച്ചിരുന്നു. കാൻസർ കാരുണ്യനിധിയിലൂടെ ജങ്ക് ഫുഡിനും ഐസ്ക്രീമിനുമൊക്കെയായി കുട്ടികൾ ചെലവാക്കുന്ന പണം അവർതന്നെ മാറ്റിവച്ച് അർഹരായ കാൻസർ രോഗികളുടെ ചികിത്സാസഹായമായി മാറ്റി.
മരുന്നു മാത്രമല്ല ഭക്ഷണവും പ്രധാനമാണ്. ഭക്ഷ്യവസ്തുക്കളിലെ മായം തടയാൻ ഫലപ്രദമായ നടപടികളുണ്ടാവുന്നില്ല. കീടനാശിനികളുടെ അമിതോപയോഗം അപകടം വിളിച്ചുവരുത്തുന്നു. വായുമലിനീകരണം ശ്വാസകോശാർബുദത്തിനു വഴിയൊരുക്കും. പ്ലാസ്റ്റിക് വിപത്ത് തടയാൻ ചില നടപടികൾ എടുത്തിട്ടുണ്ടെങ്കിലും ഇനിയും ബഹുദൂരം പോകേണ്ടതുണ്ട്. കാൻസർ ചികിത്സാ പദ്ധതികളും ഇൻഷ്വറൻസ് പദ്ധതികളും നിലവിലുണ്ടെങ്കിലും കൂടുതൽ ആളുകൾക്കു പ്രയോജനപ്രദമായ പദ്ധതികൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കുന്ന “സുകൃതം’’ പദ്ധതിക്കു തുടക്കമിട്ടിരുന്നു.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമൊക്കെ കേരളീയർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രോഗങ്ങളുടെ പിടിയിലേക്കു സ്വയം വിട്ടുകൊടുക്കാതെ അവയെ പ്രതിരോധിച്ചു നിൽക്കാനുള്ള കരുത്താർജിക്കുകയാണു പ്രധാനം.
വർധിച്ചുവരുന്നതു വലിയ ആശങ്കയുളവാക്കുന്നു.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമൊക്കെ
മാറ്റം അനിവാര്യമാണ്. ആധുനിക ചികിത്സാരീതികളും
പ്രയോജനപ്പെടുത്തണം.
ഇന്ത്യയിൽ ഏറ്റവുമധികം കാൻസർ രോഗികളുള്ളതു കേരളത്തിലാണെന്ന കണ്ടെത്തൽ അതീവ ആശങ്കയുയർത്തുന്നു. കാൻസർ ദിനത്തോടനുബന്ധിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് കേരളത്തിലെ കാൻസർ രോഗതീവ്രതയെക്കുറിച്ച് വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. അർബുദരോഗ ചികിത്സാരംഗത്തു ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച പലരും ഈ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുകയും സദസിൽനിന്നുയർന്ന സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. കേരളീയരുടെ അധ്വാനമില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളിൽ വന്ന മാറ്റവുമാണ് കാൻസർ പെരുകാൻ കാരണമെന്നാണു പൊതുവേ കണക്കാക്കുന്നത്. അതേസമയം ആധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കേരളത്തിൽ കാൻസർ കണ്ടെത്തുന്നതിന്റെയും പ്രാരംഭദശയിൽ കണ്ടെത്തുന്നവ ചികിത്സയിലൂടെ ഭേദപ്പെടുന്നതിന്റെയും തോത് വർധിച്ചിട്ടുമുണ്ട്.
2016ലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തു കാൻസർ രോഗബാധിതരുടെ നിരക്ക് ഏറ്റവും കൂടുതലുള്ളതു കേരളത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം, വൈദ്യഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ(ഐസിഎംആർ), ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെ നടത്തിയ പഠനറിപ്പോർട്ടിലായിരുന്നു ഈ കണ്ടെത്തൽ. ശാസ്ത്രമാസികയായ ലാൻസെറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മസ്തിഷ്കം, സിരാവ്യൂഹം, ചുണ്ടും വായും, അന്നനാളം, ശ്വാസകോശം, സ്തനം, ആമാശയം, ഗർഭാശയമുഖം, വൻകുടൽ എന്നിവിടങ്ങളിലുള്ള കാൻസറിന്റെ കണക്കുകൾ പ്രത്യേകം ശേഖരിച്ചിരുന്നു. എല്ലാ ഇനത്തിലും ദേശീയ ശരാശരിയേക്കാൾ ഉയർന്നതായിരുന്നു കേരളത്തിന്റെ നില. 1990ൽ കാൻസർരോഗം മൂലമുള്ള മരണം ഇന്ത്യയിൽ 3.82 ലക്ഷമായിരുന്നത് 25 വർഷം കഴിഞ്ഞപ്പോൾ 8.13 ലക്ഷമായി ഉയർന്നു. നാലു വർഷം മുന്പുള്ള പഠനമനുസരിച്ച് കേരളത്തിൽ പ്രതിവർഷം അന്പതിനായിരം കാൻസർരോഗബാധിതരെ കണ്ടെത്തുന്നുണ്ടെന്നാണു കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ അഭൂതപൂർവമായ ഈ രോഗവ്യാപനത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ചില പ്രദേശങ്ങളിൽ അസാധാരണമായ നിലയിൽ കാൻസർ പടരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുട്ടനാട്ടിൽ കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്നതായി പല പഠനങ്ങളും വ്യക്തമാക്കുന്നു. നെൽപാടങ്ങളിൽ തളിക്കുന്ന കീടനാശിനികളും അവ വെള്ളത്തിൽ കലർന്നു കുടിവെള്ളസ്രോതസുകളിൽ എത്തുന്നതും ഇത്തരം പ്രദേശങ്ങളിലെ രോഗവ്യാപനത്തിനു വേഗം കൂട്ടുന്നു. തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിൽ കാൻസർ രോഗ ഭീഷണി വർധിക്കുന്ന കാര്യം സ്ഥലം എംഎൽഎ വികസനസമിതി യോഗത്തിൽ അവതരിപ്പിച്ചതിന്റെ വെളിച്ചത്തിൽ മൂന്നു പഞ്ചായത്തുകളിലെ ഏഴു വാർഡുകളിൽ നടത്തിയ പ്രാഥമിക സർവേയിലൂടെ പുറത്തുവന്ന വിവരങ്ങൾ ആശങ്കയുളവാക്കുന്നതായിരുന്നു. ദേശീയ, സംസ്ഥാന ശരാശരിയുടെ ഇരട്ടി കാൻസർ രോഗബാധിതർ ഇവിടെയുണ്ടെന്നാണു സർവേ വ്യക്തമാക്കിയത്.
സാക്ഷരതയിലും ആരോഗ്യ പരിപാലനത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന, ഈ മേഖലകളിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിലവാരം പുലർത്തുന്ന കേരളത്തിൽ ആശുപത്രി സൗകര്യങ്ങളും ബോധവത്കരണ സംവിധാനങ്ങളും ഇത്രയേറെ ഉണ്ടായിട്ടും എന്തുകൊണ്ടു സംസ്ഥാനം ഇത്തരമൊരു രോഗവ്യാപനത്തിനു കീഴടങ്ങേണ്ടിവരുന്നുവെന്ന കാര്യം ഗൗരവമായ ചർച്ചയ്ക്കു വിധേയമാക്കുകയും പ്രശ്നപരിഹാരത്തിനു വഴി കണ്ടെത്തുകയും വേണം. ഇപ്പോഴത്തെ പഠനങ്ങൾ പലതും പ്രാദേശികവും പരിമിതവുമായതിനാൽ കൂടുതൽ ആധികാരികവും ശാസ്ത്രീയവുമായ പഠനം നടത്തി വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണം. ജീവിതശൈലിയും ഭക്ഷണക്രമവുമാണു കാൻസർ രോഗവ്യാപനത്തിനു കാരണമെന്നു പൊതുവായി പറയുന്പോഴും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഭക്ഷ്യവസ്തുക്കളിലെ വിഷലിപ്തതയെക്കുറിച്ചുമൊക്കെ ആഴത്തിലുള്ള പഠനം ആവശ്യമായിരിക്കുന്നു. നവജാത ശിശുക്കൾക്കുപോലും രക്താർബുദം പോലുള്ളവ പിടിപെടുന്നതിന്റെ കാരണങ്ങളെക്കുറിച്ചും വിശദമായ പഠനം ആവശ്യമാണ്. ഏതായാലും കേരളത്തിലെ കാൻസർ രോഗനിരക്ക് സംബന്ധിച്ച് നിലവിലുള്ള കണക്കുകളുടെ വെളിച്ചത്തിലും ഈ രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായമനുസരിച്ചും സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.
കൊറോണയുടെയും നിപ്പയുടെയുമൊക്കെ വ്യാപനത്തെ തടയാൻ നമുക്ക് യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്യുവാൻ കഴിയുന്നുവെങ്കിൽ ശരീരത്തെ അള്ളിപ്പിടിക്കുന്നതും ചിലപ്പോൾ വർഷങ്ങളോളം അതിന്റെ തീച്ചൂളയിൽ കഴിയാൻ നിർബന്ധിതമാക്കുന്നതുമായ കാൻസർ രോഗ പ്രതിരോധത്തിനും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. കാൻസർ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യമിട്ട് ദീപികയും ചെത്തിപ്പുഴ സർഗക്ഷേത്രയും മേളം ഗ്രൂപ്പും ചേർന്നു നടപ്പാക്കിയ ക്യാപ് അറ്റ് കാന്പസ് പദ്ധതിക്കു മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ടാംഘട്ടത്തിൽ മെഡിമിക്സും വേൾഡ് മലയാളി കൗൺസിലും ഇതിനോടു ചേർന്നു നടത്തിയ ബോധവത്കരണ പരിപാടിയും വൻവിജയമായിരുന്നു. നൂറുകണക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങളിലായി പതിനായിരക്കണക്കിനു കുട്ടികളിൽ കാൻസറിനെക്കുറിച്ചുള്ള വലിയ അവബോധം സൃഷ്ടിക്കാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു. പ്രശസ്ത കാൻസർ രോഗ ചികിത്സകനായ ഡോ. വി. പി. ഗംഗാധരന്റെ മാർഗനിർദേശത്തിലായിരുന്നു ക്യാപ് അറ്റ് കാന്പസിന്റെ പരിപാടികൾ തയാറാക്കിയിരുന്നത്. പദ്ധതിയുടെ ഭാഗമായ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വനിതാ കലാലയങ്ങളിലും സ്കൂളുകളിലും ബ്രെസ്റ്റ് കാൻസർ ബോധവത്കരണവും രോഗനിർണയക്യാന്പുകളും സംഘടിപ്പിച്ചിരുന്നു. കാൻസർ കാരുണ്യനിധിയിലൂടെ ജങ്ക് ഫുഡിനും ഐസ്ക്രീമിനുമൊക്കെയായി കുട്ടികൾ ചെലവാക്കുന്ന പണം അവർതന്നെ മാറ്റിവച്ച് അർഹരായ കാൻസർ രോഗികളുടെ ചികിത്സാസഹായമായി മാറ്റി.
മരുന്നു മാത്രമല്ല ഭക്ഷണവും പ്രധാനമാണ്. ഭക്ഷ്യവസ്തുക്കളിലെ മായം തടയാൻ ഫലപ്രദമായ നടപടികളുണ്ടാവുന്നില്ല. കീടനാശിനികളുടെ അമിതോപയോഗം അപകടം വിളിച്ചുവരുത്തുന്നു. വായുമലിനീകരണം ശ്വാസകോശാർബുദത്തിനു വഴിയൊരുക്കും. പ്ലാസ്റ്റിക് വിപത്ത് തടയാൻ ചില നടപടികൾ എടുത്തിട്ടുണ്ടെങ്കിലും ഇനിയും ബഹുദൂരം പോകേണ്ടതുണ്ട്. കാൻസർ ചികിത്സാ പദ്ധതികളും ഇൻഷ്വറൻസ് പദ്ധതികളും നിലവിലുണ്ടെങ്കിലും കൂടുതൽ ആളുകൾക്കു പ്രയോജനപ്രദമായ പദ്ധതികൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കുന്ന “സുകൃതം’’ പദ്ധതിക്കു തുടക്കമിട്ടിരുന്നു.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമൊക്കെ കേരളീയർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രോഗങ്ങളുടെ പിടിയിലേക്കു സ്വയം വിട്ടുകൊടുക്കാതെ അവയെ പ്രതിരോധിച്ചു നിൽക്കാനുള്ള കരുത്താർജിക്കുകയാണു പ്രധാനം.