ചൈനയിൽനിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പടരുന്ന കൊറോണ വൈറസ് സൗദിയിലെ മലയാളി നഴ്സിനും ബാധിച്ചതായി വ്യക്തമായ സാഹചര്യത്തിൽ കേരളവും ഇതിന്റെ പ്രതിരോധത്തിനും പകർച്ചയ്ക്കും ഫലപ്രദമായ നടപടികൾ സ്വീകരിക്കണം
ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിലാരംഭിച്ചു മറ്റിടങ്ങളിലേക്കു പടർന്നുപിടിച്ച കൊറോണ വൈറസ് ഇന്നു ലോകമാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും വരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ വുഹാനിൽനിന്ന് അമേരിക്കയിലെത്തിയ സിയാറ്റിലിൽ താമസക്കാരനായ യുവാവിനും കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ലോകരാജ്യങ്ങളെല്ലാം ഈ വൈറസിനെതിരേ ജാഗ്രത പുലർത്തുന്നുണ്ട്. ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് ഇന്ത്യ ഔദ്യോഗികമായി പറയുന്നതെങ്കിലും വിമാനത്താവളങ്ങളിലെല്ലാം പരിശോധന കർശനമാക്കി. കൊച്ചി അടക്കം രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ഡെസ്കിനു സമീപം പ്രത്യേക ആരോഗ്യ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങി. യാത്രക്കാർക്കു വേണ്ട നിർദേശങ്ങൾ ഇവിടെനിന്നു നൽകും.
കേരള സർക്കാർ ആരോഗ്യ ജാഗ്രത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്തു നടന്നു. പകർച്ചവ്യാധികൾക്കെതിരേ പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യമുയർത്തിയാണീ ആരോഗ്യ ജാഗ്രതാ പരിപാടി. ശുചിത്വപാലനത്തിനു പ്രത്യേക പ്രാധാന്യം നൽകുന്ന ഈ പരിപാടി പൊതുവായ ആരോഗ്യ ബോധവത്കരണത്തിനും സഹായകമാകും. അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൂടുതൽ കാര്യക്ഷമമായ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിലും ആവശ്യമായിരിക്കുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് സ്വദേശിനി നഴ്സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ പരിചരിക്കുന്നതിനിടെ മലയാളി നഴ്സിനെയും വൈറസ് പിടികൂടി. സൗദിയിൽ കൂടുതൽ മലയാളി നഴ്സുമാർക്ക് വൈറസ് ബാധയുണ്ടെന്ന സംശയമുയർന്ന് അവരെ ഐസലേഷൻ വാർഡിൽ ആക്കി.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് വളരെ വേഗം പകരുന്ന വൈറസാണിത്. ശ്വാസനാളിയെയാണ് പ്രധാനമായും ബാധിക്കുക. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ പടർന്നുപിടിച്ച സാർസ്( സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) വൈറസിന് ഏറക്കുറെ സമാനമാണു കൊറോണ വൈറസും. ചൈനയിലായിരുന്നു ഇതിനും തുടക്കം. പിന്നീടു നാല്പതോളം രാജ്യങ്ങളിലേക്കു സാർസ് പടർന്നു. എണ്ണൂറോളം പേർക്കാണു സാർസിന്റെ പിടിയിൽ ജീവൻ നഷ്ടപ്പെട്ടത്.
ചൈനീസ് സർക്കാർ കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ മടിക്കുന്നതായി ആരോപണമുണ്ട്. ഭീതി ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു. തായ്ലൻഡ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്വാൻ, മക്കാവു എന്നിവിടങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ലണ്ടൻ ഇംപീരിയൽ കോളജിലെ പകർച്ചവ്യാധി പഠനവിഭാഗം കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചു വിശദമായ പഠനം നടത്തിവരുന്നു.
ചൈനയിൽ അടുത്തകാലത്തു പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചു വിശദമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ചൈനക്കാരുടെ ഇഷ്ടഭക്ഷണമായ ചില പക്ഷികളുടെയും മൃഗങ്ങളുടെയും മാംസത്തിൽനിന്നും ഇത്തരം വൈറസുകൾ പടരാനിടയുണ്ടെന്നു ഡോ. ഷോംഗ് നാൻഷാൻ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു. സാർസ് വൈറസ് പടർന്നപ്പോൾ അതേക്കുറിച്ച് ഡോ. ഷോംഗ് നടത്തിയ ചില പഠനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു വർഷം മുന്പു ചിലയിനം വവ്വാലുകളിൽ കണ്ടെത്തിയ സാർസ് വൈറസുകൾക്ക് ഇപ്പോൾ വുഹാനിൽ പടരുന്ന കൊറോണ വൈറസുമായി സാമ്യമുണ്ടെന്നാണ് ചൈനയിലെ നാഷണൽ ജെനോമിക്സ് ഡേറ്റാ സെന്ററിന്റെ കണ്ടെത്തൽ.
ഇതിനിടെ കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയ വുഹാൻ നഗരത്തിൽനിന്നു പുറത്തേക്കുള്ള യാത്ര നിരോധിച്ചിരിക്കയാണ്. വുഹാനിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഹാൻകോവിൽ യാത്രാനിരോധനം പ്രാബല്യത്തിൽ വരുന്നതിനു 20 മിനിറ്റു മുന്പുവരെ വലിയ ജനക്കൂട്ടം യാത്രയ്ക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. മറ്റു നാലു നഗരങ്ങളിൽകൂടി ചൈന യാത്രാവിലക്ക് പ്രഖ്യാപിച്ചു.
വുഹാനിൽ നിരവധി ഇന്ത്യൻ വിദ്യാർഥികളുണ്ട്. മെഡിക്കൽ വിദ്യാർഥികളാണ് ഇവരിൽ നല്ലൊരു പങ്ക്. പുതുവത്സര അവധിക്കാലമായതിനാൽ ഇവരിൽ പലരും നാട്ടിലേക്കു തിരിച്ചിട്ടുണ്ടാകും. വുഹാനിൽനിന്നു ലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ ആഴ്ചകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്ര തിരിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനകളും ജാഗ്രതാ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ചൈനയിൽനിന്നെത്തിയ വിമാനങ്ങളിലെ യാത്രക്കാരെ ന്യൂഡൽഹിയിൽ ഈ ദിവസങ്ങളിൽ പരിശോധനാവിധേയരാക്കിയെങ്കിലും സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത വൈറസ് ബാധകൾ ആധുനിക ലോകത്തിനു വലിയ വെല്ലുവിളിയാണുയർത്തുന്നത്. എന്നാൽ, ഇത്തരം പ്രതിസന്ധികളെ നേരിടാനും ലോകം സജ്ജമാണിന്ന്. കാലാവസ്ഥാ വ്യതിയാനം, അശാസ്ത്രീയമായ മാലിന്യസംസ്കരണം, രോഗാണുക്കളുടെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങൾ, പ്രതിരോധ കുത്തിവയ്പുകളോടുള്ള അശാസ്ത്രീയമായ സമീപനങ്ങൾ ഇവയൊക്കെ പല തരത്തിലുള്ള രോഗവ്യാപനത്തിനു വഴിയൊരുക്കാം. കേരളത്തെ സംബന്ധിച്ചിടത്തോളം പരിസര ശുചീകരണത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ജലസ്രോതസുകൾ മാലിന്യമുക്തമാക്കുന്നതിനെതിരേ നാം കുറച്ചൊന്നുമല്ല ജാഗ്രത പുലർത്തേണ്ടത്. വടക്കൻ ജില്ലകളിൽ രണ്ടുവർഷം മുന്പ് പടർന്ന നിപ്പ വൈറസ് നമ്മെ ഏറെ ഭീതിപ്പെടുത്തി. പക്ഷേ, സർക്കാരും ജനങ്ങളും ആരോഗ്യപ്രവർത്തകരും മാധ്യമങ്ങളും ഒത്തുചേർന്ന് ശ്രമിച്ചപ്പോൾ നിപ്പയെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്കു കഴിഞ്ഞു. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി പലവിധ വ്യാധികളും നമ്മെ അലട്ടിയിട്ടുണ്ട്.
പൊതുജനാരോഗ്യരംഗം നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നു. ലോകത്തിന്റെ ഏതു ഭാഗത്തും ഉണ്ടാകുന്ന വൈറസ് ബാധകളും വ്യാധികളും നമ്മെ ആകുലപ്പെടുത്തും. കാരണം ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മലയാളി സാന്നിധ്യമുള്ളതുതന്നെ. കൊറോണയുടെ വ്യാപനകാലത്തും ഈ ഭീതി നമുക്കുണ്ട്. പക്ഷേ, ഫലപ്രദമായ ഇടപെടലുകളിലൂടെ നമുക്കീ വ്യാധിയെ തടുത്തുനിർത്താനാവണം.
ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിലാരംഭിച്ചു മറ്റിടങ്ങളിലേക്കു പടർന്നുപിടിച്ച കൊറോണ വൈറസ് ഇന്നു ലോകമാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും വരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ വുഹാനിൽനിന്ന് അമേരിക്കയിലെത്തിയ സിയാറ്റിലിൽ താമസക്കാരനായ യുവാവിനും കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ലോകരാജ്യങ്ങളെല്ലാം ഈ വൈറസിനെതിരേ ജാഗ്രത പുലർത്തുന്നുണ്ട്. ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് ഇന്ത്യ ഔദ്യോഗികമായി പറയുന്നതെങ്കിലും വിമാനത്താവളങ്ങളിലെല്ലാം പരിശോധന കർശനമാക്കി. കൊച്ചി അടക്കം രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ഡെസ്കിനു സമീപം പ്രത്യേക ആരോഗ്യ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങി. യാത്രക്കാർക്കു വേണ്ട നിർദേശങ്ങൾ ഇവിടെനിന്നു നൽകും.
കേരള സർക്കാർ ആരോഗ്യ ജാഗ്രത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്തു നടന്നു. പകർച്ചവ്യാധികൾക്കെതിരേ പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യമുയർത്തിയാണീ ആരോഗ്യ ജാഗ്രതാ പരിപാടി. ശുചിത്വപാലനത്തിനു പ്രത്യേക പ്രാധാന്യം നൽകുന്ന ഈ പരിപാടി പൊതുവായ ആരോഗ്യ ബോധവത്കരണത്തിനും സഹായകമാകും. അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൂടുതൽ കാര്യക്ഷമമായ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിലും ആവശ്യമായിരിക്കുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് സ്വദേശിനി നഴ്സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ പരിചരിക്കുന്നതിനിടെ മലയാളി നഴ്സിനെയും വൈറസ് പിടികൂടി. സൗദിയിൽ കൂടുതൽ മലയാളി നഴ്സുമാർക്ക് വൈറസ് ബാധയുണ്ടെന്ന സംശയമുയർന്ന് അവരെ ഐസലേഷൻ വാർഡിൽ ആക്കി.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് വളരെ വേഗം പകരുന്ന വൈറസാണിത്. ശ്വാസനാളിയെയാണ് പ്രധാനമായും ബാധിക്കുക. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ പടർന്നുപിടിച്ച സാർസ്( സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) വൈറസിന് ഏറക്കുറെ സമാനമാണു കൊറോണ വൈറസും. ചൈനയിലായിരുന്നു ഇതിനും തുടക്കം. പിന്നീടു നാല്പതോളം രാജ്യങ്ങളിലേക്കു സാർസ് പടർന്നു. എണ്ണൂറോളം പേർക്കാണു സാർസിന്റെ പിടിയിൽ ജീവൻ നഷ്ടപ്പെട്ടത്.
ചൈനീസ് സർക്കാർ കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ മടിക്കുന്നതായി ആരോപണമുണ്ട്. ഭീതി ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു. തായ്ലൻഡ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്വാൻ, മക്കാവു എന്നിവിടങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ലണ്ടൻ ഇംപീരിയൽ കോളജിലെ പകർച്ചവ്യാധി പഠനവിഭാഗം കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചു വിശദമായ പഠനം നടത്തിവരുന്നു.
ചൈനയിൽ അടുത്തകാലത്തു പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചു വിശദമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ചൈനക്കാരുടെ ഇഷ്ടഭക്ഷണമായ ചില പക്ഷികളുടെയും മൃഗങ്ങളുടെയും മാംസത്തിൽനിന്നും ഇത്തരം വൈറസുകൾ പടരാനിടയുണ്ടെന്നു ഡോ. ഷോംഗ് നാൻഷാൻ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു. സാർസ് വൈറസ് പടർന്നപ്പോൾ അതേക്കുറിച്ച് ഡോ. ഷോംഗ് നടത്തിയ ചില പഠനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു വർഷം മുന്പു ചിലയിനം വവ്വാലുകളിൽ കണ്ടെത്തിയ സാർസ് വൈറസുകൾക്ക് ഇപ്പോൾ വുഹാനിൽ പടരുന്ന കൊറോണ വൈറസുമായി സാമ്യമുണ്ടെന്നാണ് ചൈനയിലെ നാഷണൽ ജെനോമിക്സ് ഡേറ്റാ സെന്ററിന്റെ കണ്ടെത്തൽ.
ഇതിനിടെ കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയ വുഹാൻ നഗരത്തിൽനിന്നു പുറത്തേക്കുള്ള യാത്ര നിരോധിച്ചിരിക്കയാണ്. വുഹാനിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഹാൻകോവിൽ യാത്രാനിരോധനം പ്രാബല്യത്തിൽ വരുന്നതിനു 20 മിനിറ്റു മുന്പുവരെ വലിയ ജനക്കൂട്ടം യാത്രയ്ക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. മറ്റു നാലു നഗരങ്ങളിൽകൂടി ചൈന യാത്രാവിലക്ക് പ്രഖ്യാപിച്ചു.
വുഹാനിൽ നിരവധി ഇന്ത്യൻ വിദ്യാർഥികളുണ്ട്. മെഡിക്കൽ വിദ്യാർഥികളാണ് ഇവരിൽ നല്ലൊരു പങ്ക്. പുതുവത്സര അവധിക്കാലമായതിനാൽ ഇവരിൽ പലരും നാട്ടിലേക്കു തിരിച്ചിട്ടുണ്ടാകും. വുഹാനിൽനിന്നു ലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ ആഴ്ചകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്ര തിരിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനകളും ജാഗ്രതാ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ചൈനയിൽനിന്നെത്തിയ വിമാനങ്ങളിലെ യാത്രക്കാരെ ന്യൂഡൽഹിയിൽ ഈ ദിവസങ്ങളിൽ പരിശോധനാവിധേയരാക്കിയെങ്കിലും സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത വൈറസ് ബാധകൾ ആധുനിക ലോകത്തിനു വലിയ വെല്ലുവിളിയാണുയർത്തുന്നത്. എന്നാൽ, ഇത്തരം പ്രതിസന്ധികളെ നേരിടാനും ലോകം സജ്ജമാണിന്ന്. കാലാവസ്ഥാ വ്യതിയാനം, അശാസ്ത്രീയമായ മാലിന്യസംസ്കരണം, രോഗാണുക്കളുടെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങൾ, പ്രതിരോധ കുത്തിവയ്പുകളോടുള്ള അശാസ്ത്രീയമായ സമീപനങ്ങൾ ഇവയൊക്കെ പല തരത്തിലുള്ള രോഗവ്യാപനത്തിനു വഴിയൊരുക്കാം. കേരളത്തെ സംബന്ധിച്ചിടത്തോളം പരിസര ശുചീകരണത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ജലസ്രോതസുകൾ മാലിന്യമുക്തമാക്കുന്നതിനെതിരേ നാം കുറച്ചൊന്നുമല്ല ജാഗ്രത പുലർത്തേണ്ടത്. വടക്കൻ ജില്ലകളിൽ രണ്ടുവർഷം മുന്പ് പടർന്ന നിപ്പ വൈറസ് നമ്മെ ഏറെ ഭീതിപ്പെടുത്തി. പക്ഷേ, സർക്കാരും ജനങ്ങളും ആരോഗ്യപ്രവർത്തകരും മാധ്യമങ്ങളും ഒത്തുചേർന്ന് ശ്രമിച്ചപ്പോൾ നിപ്പയെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്കു കഴിഞ്ഞു. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി പലവിധ വ്യാധികളും നമ്മെ അലട്ടിയിട്ടുണ്ട്.
പൊതുജനാരോഗ്യരംഗം നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നു. ലോകത്തിന്റെ ഏതു ഭാഗത്തും ഉണ്ടാകുന്ന വൈറസ് ബാധകളും വ്യാധികളും നമ്മെ ആകുലപ്പെടുത്തും. കാരണം ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മലയാളി സാന്നിധ്യമുള്ളതുതന്നെ. കൊറോണയുടെ വ്യാപനകാലത്തും ഈ ഭീതി നമുക്കുണ്ട്. പക്ഷേ, ഫലപ്രദമായ ഇടപെടലുകളിലൂടെ നമുക്കീ വ്യാധിയെ തടുത്തുനിർത്താനാവണം.