മാറിവരുന്ന ജോലിസംസ്കാരത്തിൽ ഉല്ലാസ സാഹചര്യങ്ങളും നിശാജീവിത സൗകര്യങ്ങളും ഒരുക്കുന്നതിലുപരി സുരക്ഷിത ജീവിതസാഹചര്യത്തിനാവണം മുൻതൂക്കം നൽകേണ്ടത്
മദ്യലഭ്യത സുഗമമാക്കിയാൽ ടൂറിസം വികസിക്കുമോ? നൈറ്റ് ലൈഫ് സെന്ററുകൾ അഥവാ നിശാജീവിത സൗകര്യങ്ങളൊരുക്കിയാൽ രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നവരുടെ പിരിമുറുക്കം കുറയ്ക്കാനും ഉല്ലാസം ഉറപ്പുവരുത്താനും സാധിക്കുമോ? ഇതൊക്കെയായാൽ നാടു വികസിക്കുമെന്നും ജനജീവിതം സുഖകരമാകുമെന്നുമാണോ സർക്കാരിന്റെ സമീപനം? “നാം മുന്നോട്ട്’’ എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരമൊരു വികസനനയത്തെക്കുറിച്ചു പറഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ നൈറ്റ് ലൈഫ് സെന്ററുകൾ തുറക്കുന്നുവത്രേ. തിരുവനന്തപുരത്തെ ടെക്നോപാർക്ക് പോലുള്ള സ്ഥലങ്ങളാണ് ഇതിനായി കണ്ടുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇത്തരം പല കേന്ദ്രങ്ങളുമുണ്ടെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. സ്ഥലങ്ങൾ ജില്ലാ കളക്ടർമാർ കണ്ടെത്തും. അവിടെ എല്ലാത്തരത്തിലുമുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും പൂർണസമയവും തുറന്നുകിടക്കും. ഏതു ഷിഫ്റ്റിൽ ജോലി കഴിഞ്ഞു വരുന്നവർക്കും വിശ്രമത്തിനും വിനോദത്തിനും ഭക്ഷണത്തിനും പാനത്തിനുമൊക്കെ സൗകര്യമുണ്ടാവും. അടുത്തുതന്നെ പ്രഖ്യാപിക്കുന്ന മദ്യനയത്തിൽ കാതലായ ചില മാറ്റങ്ങൾ വരുത്തുമെന്നു സൂചന കിട്ടിക്കഴിഞ്ഞു. മാസത്തിലെ ആദ്യദിനം മദ്യവില്പന നിരോധിച്ച, സംവത്സരങ്ങൾ പഴക്കമുള്ള തീരുമാനം പിൻവലിക്കുകയാണ് ഒരു പരിഷ്കാരം. പബ്ബുകൾ തുറക്കും. നിശാജീവിത സൗകര്യങ്ങളാണു മറ്റൊന്ന്.
അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കി, സമൂഹത്തിൽ സുരക്ഷയും സുഭിക്ഷതയും ഉറപ്പു വരുത്തുന്പോഴാണു ജനത്തിനു പുരോഗതി അനുഭവവേദ്യമാവുക. കാര്യക്ഷമതയും സാങ്കേതിക വൈദഗ്ധ്യവുമുള്ള മനുഷ്യവിഭവശേഷിയാണു പ്രധാനമായും കേരളത്തിന്റെ കൈമുതൽ. അതിപ്പോൾ കൂടുതലായി വിദേശത്തേക്കു കയറ്റി അയയ്ക്കപ്പെടുകയാണ്. മികച്ച സൗകര്യങ്ങൾ ഇവിടെ ലഭ്യമായാൽ കൂടുതൽ ഐടി സംരംഭങ്ങൾ ഇവിടേക്കു വരുകയും കൂടുതൽ പേർക്ക് ഇവിടെ ജോലി തരപ്പെടുകയും ചെയ്യും. ഈ സൗകര്യമൊരുക്കലിനുവേണ്ടി സ്വീകരിക്കുന്ന മാർഗങ്ങളെക്കുറിച്ചാണു പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടാകുന്നത്.
പുതിയ തലമുറയുടെ ജോലിയുടെ സ്വഭാവവും ജോലിസമയവുമൊക്കെ മാറിമറിഞ്ഞു. അമേരിക്കയിലെ ഓഫീസ് സമയത്തിനനുസരിച്ച് ഇവിടെയിരുന്നു ജോലി ചെയ്യേണ്ടിവന്നേക്കാം. വൈകുന്നേരം ആറിനും പുലർച്ചെ ആറിനുമൊക്കെ ഷിഫ്റ്റ് തുടങ്ങുന്നത് ഐടി മേഖലയിൽ പുതുമയല്ല. ജോലിസമയത്തിലും സാഹചര്യത്തിലുമുണ്ടായിട്ടുള്ള മാറ്റം, ജോലിയിലെ സംഘർഷങ്ങൾ, സമ്മർദങ്ങൾ ഇവയൊക്കെ പുതിയ തലമുറയെ ഭാരപ്പെടുത്തുന്നുണ്ട്. അത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കും. മാറിയ ജോലിസംസ്കാരത്തിനനുസൃതമായി ചില സൗകര്യങ്ങൾ അവർക്കു ചെയ്തുകൊടുക്കേണ്ടതുണ്ട്. അതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതം ചെയ്യപ്പെടണം. എന്നാൽ, അത്തരം സൗകര്യങ്ങൾ നമ്മുടെ സംസ്കാരത്തിലും പൊതുജീവിതത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നാം ബോധവാന്മാരാകേണ്ടതുണ്ട്. നിശാജീവിത സൗകര്യങ്ങളും പബ്ബുകളും മറ്റും കേരളീയ സംസ്കാരത്തിനു ക്ഷതമുണ്ടാക്കാത്ത വിധത്തിലും കുറ്റകൃത്യങ്ങൾക്കു വഴിയൊരുക്കാത്ത വിധത്തിലും നടപ്പാക്കുകയാണു വേണ്ടത്. അതിനു പ്രഥമവും പ്രധാനവുമായി വേണ്ടതു സുരക്ഷിതമായ രാവും പകലുമാണ്. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ഏതു പാതിരായ്ക്കും, ആർക്കും സുരക്ഷിതമായി യാത്രചെയ്യാൻ കഴിയും എന്നു വന്നാൽത്തന്നെ അതാവും ഏറ്റവും വലിയ പുരോഗമനം. നിശാജീവിതം സജീവമായ വികസിതരാജ്യങ്ങളിൽ കർശനസുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതു കാണാം. കാമറ നിരീക്ഷണം പോലുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങൾ നിരീക്ഷണങ്ങൾ എളുപ്പമാക്കുന്നു. എന്നാൽ, എന്താണു നമ്മുടെ നാട്ടിലെ സ്ഥിതി?
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ രാത്രിയാത്രയും സ്ത്രീസഞ്ചാരവും സുരക്ഷിതമാണെന്നാണു വയ്പ്. പക്ഷേ, എന്താണു യാഥാർഥ്യം? സംസ്ഥാന വനിതാ ശിശു വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർഭയദിനത്തിൽ “പൊതു ഇടം എന്റെയും’’ എന്ന പേരിൽ രാത്രി 11 മുതൽ പുലർച്ചെ ഒരു മണിവരെ സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള മാനസികമായ പ്രയാസവും അകാരണമായ ഭീതിയും മാറ്റിയെടുക്കുക, ശല്യപ്പെടുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് “സധൈര്യം മുന്നോട്ട്’’ എന്ന പരിപാടിയുടെ ഭാഗമായി രാത്രിനടത്തം സംഘടിപ്പിച്ചത്. യൂണിഫോം പോലീസും ഷാഡോ പോലീസും യുവജന സംഘടനകളുമൊക്കെ ഈ രാത്രിനടത്തത്തിനു കാവലായുണ്ടായിരുന്നു. വലിയ മാധ്യമപ്രചാരണവും പരിപാടിക്കു ലഭിച്ചു. പക്ഷേ, അതിനടുത്ത ദിവസങ്ങളിൽപ്പോലും എത്രയോ അതിക്രമങ്ങളുടെ വാർത്തകളാണു നാം കേട്ടത്? എത്ര സ്ത്രീകളാണ് രാത്രിനടത്തത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് ഇപ്പോഴും ഇത്തരമൊരു പാതിരായാത്രയ്ക്കു ധൈര്യപ്പെടുന്നത്?
മുഖ്യമന്ത്രിയും മന്ത്രിമാരും ഈയിടെ ജപ്പാനിലും ഗൾഫിലുമൊക്കെ സന്ദർശനം നടത്തിയിരുന്നു. യൂറോപ്പിലും അമേരിക്കയിലുമൊക്കെ നമ്മുടെ നേതാക്കൾ ചികിത്സയ്ക്കും വിശ്രമത്തിനുമൊക്കെയായി പോകാറുണ്ട്. അവിടെയൊക്കെ സ്ത്രീകൾക്കുള്ള സുരക്ഷയും രാത്രികാല ജീവിതത്തിന്റെ സ്വച്ഛതയുമൊക്കെ കണ്ടിട്ട് എന്തുകൊണ്ട് വിദ്യാസന്പന്നരും സംസ്കാരസന്പന്നരുമുള്ള നമ്മുടെ നാട്ടിലും ഇതൊക്കെ ആയിക്കൂടാ എന്നു ചിന്തിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, കാര്യങ്ങളൊക്കെയൊന്നു നേരേയാക്കിയിട്ടുവേണമീ രാത്രകാല ഉല്ലാസജീവിതം കരുപ്പിടിപ്പിക്കാൻ.
സ്ത്രീകളുടെ രാത്രിനടത്തം കഴിഞ്ഞിട്ടു രണ്ടാഴ്ചയായിട്ടില്ല. തലസ്ഥാനഗരിയിലെ ശംഖുമുഖം കടപ്പുറത്തു കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്പതരയോടെ ഇരുപത്തിനാലുകാരി യുവതി പതിനേഴും പതിനെട്ടും വയസുള്ള രണ്ട് ആൺസുഹൃത്തുക്കൾക്കൊപ്പം എത്തി. രാത്രി പതിനൊന്നരയോടെ മടങ്ങിപ്പോകുംവഴി ഒരുസംഘമാളുകൾ സദാചാരപ്പോലീസ് ചമഞ്ഞ് അവരെ തടഞ്ഞു. ഇതു വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ യുവാക്കളിലൊരാളെ മർദിച്ചു. വലിയതുറ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. അവിടെയും, സബ് ഇൻസ്പെകടർ ഇടപെടുംവരെ, അത്രനല്ല പെരുമാറ്റമല്ല ഉണ്ടായതെന്നു യുവതി പരാതിപ്പെടുന്നു.
നിശാശാലകളും പബ്ബുകളും വന്നതുകൊണ്ടുമാത്രം സ്വസ്ഥതയും വിശ്രമവും ഉല്ലാസവും ലഭിക്കണമെന്നില്ല. ആരോഗ്യകരമായ ഉല്ലാസവേളകൾ യുവതലമുറയ്ക്കു ലഭിക്കണം. സുരക്ഷയിലുള്ള ഉറപ്പും ഭയരഹിതമായ സാഹചര്യങ്ങളുമാണ് സജ്ജമാക്കേണ്ടത്. അത് ആദ്യം ഉറപ്പാക്കട്ടെ, എന്നിട്ടു പോരേ മറ്റുള്ളതൊക്കെ.
മദ്യലഭ്യത സുഗമമാക്കിയാൽ ടൂറിസം വികസിക്കുമോ? നൈറ്റ് ലൈഫ് സെന്ററുകൾ അഥവാ നിശാജീവിത സൗകര്യങ്ങളൊരുക്കിയാൽ രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നവരുടെ പിരിമുറുക്കം കുറയ്ക്കാനും ഉല്ലാസം ഉറപ്പുവരുത്താനും സാധിക്കുമോ? ഇതൊക്കെയായാൽ നാടു വികസിക്കുമെന്നും ജനജീവിതം സുഖകരമാകുമെന്നുമാണോ സർക്കാരിന്റെ സമീപനം? “നാം മുന്നോട്ട്’’ എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരമൊരു വികസനനയത്തെക്കുറിച്ചു പറഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ നൈറ്റ് ലൈഫ് സെന്ററുകൾ തുറക്കുന്നുവത്രേ. തിരുവനന്തപുരത്തെ ടെക്നോപാർക്ക് പോലുള്ള സ്ഥലങ്ങളാണ് ഇതിനായി കണ്ടുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇത്തരം പല കേന്ദ്രങ്ങളുമുണ്ടെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. സ്ഥലങ്ങൾ ജില്ലാ കളക്ടർമാർ കണ്ടെത്തും. അവിടെ എല്ലാത്തരത്തിലുമുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും പൂർണസമയവും തുറന്നുകിടക്കും. ഏതു ഷിഫ്റ്റിൽ ജോലി കഴിഞ്ഞു വരുന്നവർക്കും വിശ്രമത്തിനും വിനോദത്തിനും ഭക്ഷണത്തിനും പാനത്തിനുമൊക്കെ സൗകര്യമുണ്ടാവും. അടുത്തുതന്നെ പ്രഖ്യാപിക്കുന്ന മദ്യനയത്തിൽ കാതലായ ചില മാറ്റങ്ങൾ വരുത്തുമെന്നു സൂചന കിട്ടിക്കഴിഞ്ഞു. മാസത്തിലെ ആദ്യദിനം മദ്യവില്പന നിരോധിച്ച, സംവത്സരങ്ങൾ പഴക്കമുള്ള തീരുമാനം പിൻവലിക്കുകയാണ് ഒരു പരിഷ്കാരം. പബ്ബുകൾ തുറക്കും. നിശാജീവിത സൗകര്യങ്ങളാണു മറ്റൊന്ന്.
അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കി, സമൂഹത്തിൽ സുരക്ഷയും സുഭിക്ഷതയും ഉറപ്പു വരുത്തുന്പോഴാണു ജനത്തിനു പുരോഗതി അനുഭവവേദ്യമാവുക. കാര്യക്ഷമതയും സാങ്കേതിക വൈദഗ്ധ്യവുമുള്ള മനുഷ്യവിഭവശേഷിയാണു പ്രധാനമായും കേരളത്തിന്റെ കൈമുതൽ. അതിപ്പോൾ കൂടുതലായി വിദേശത്തേക്കു കയറ്റി അയയ്ക്കപ്പെടുകയാണ്. മികച്ച സൗകര്യങ്ങൾ ഇവിടെ ലഭ്യമായാൽ കൂടുതൽ ഐടി സംരംഭങ്ങൾ ഇവിടേക്കു വരുകയും കൂടുതൽ പേർക്ക് ഇവിടെ ജോലി തരപ്പെടുകയും ചെയ്യും. ഈ സൗകര്യമൊരുക്കലിനുവേണ്ടി സ്വീകരിക്കുന്ന മാർഗങ്ങളെക്കുറിച്ചാണു പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടാകുന്നത്.
പുതിയ തലമുറയുടെ ജോലിയുടെ സ്വഭാവവും ജോലിസമയവുമൊക്കെ മാറിമറിഞ്ഞു. അമേരിക്കയിലെ ഓഫീസ് സമയത്തിനനുസരിച്ച് ഇവിടെയിരുന്നു ജോലി ചെയ്യേണ്ടിവന്നേക്കാം. വൈകുന്നേരം ആറിനും പുലർച്ചെ ആറിനുമൊക്കെ ഷിഫ്റ്റ് തുടങ്ങുന്നത് ഐടി മേഖലയിൽ പുതുമയല്ല. ജോലിസമയത്തിലും സാഹചര്യത്തിലുമുണ്ടായിട്ടുള്ള മാറ്റം, ജോലിയിലെ സംഘർഷങ്ങൾ, സമ്മർദങ്ങൾ ഇവയൊക്കെ പുതിയ തലമുറയെ ഭാരപ്പെടുത്തുന്നുണ്ട്. അത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കും. മാറിയ ജോലിസംസ്കാരത്തിനനുസൃതമായി ചില സൗകര്യങ്ങൾ അവർക്കു ചെയ്തുകൊടുക്കേണ്ടതുണ്ട്. അതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതം ചെയ്യപ്പെടണം. എന്നാൽ, അത്തരം സൗകര്യങ്ങൾ നമ്മുടെ സംസ്കാരത്തിലും പൊതുജീവിതത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നാം ബോധവാന്മാരാകേണ്ടതുണ്ട്. നിശാജീവിത സൗകര്യങ്ങളും പബ്ബുകളും മറ്റും കേരളീയ സംസ്കാരത്തിനു ക്ഷതമുണ്ടാക്കാത്ത വിധത്തിലും കുറ്റകൃത്യങ്ങൾക്കു വഴിയൊരുക്കാത്ത വിധത്തിലും നടപ്പാക്കുകയാണു വേണ്ടത്. അതിനു പ്രഥമവും പ്രധാനവുമായി വേണ്ടതു സുരക്ഷിതമായ രാവും പകലുമാണ്. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ഏതു പാതിരായ്ക്കും, ആർക്കും സുരക്ഷിതമായി യാത്രചെയ്യാൻ കഴിയും എന്നു വന്നാൽത്തന്നെ അതാവും ഏറ്റവും വലിയ പുരോഗമനം. നിശാജീവിതം സജീവമായ വികസിതരാജ്യങ്ങളിൽ കർശനസുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതു കാണാം. കാമറ നിരീക്ഷണം പോലുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങൾ നിരീക്ഷണങ്ങൾ എളുപ്പമാക്കുന്നു. എന്നാൽ, എന്താണു നമ്മുടെ നാട്ടിലെ സ്ഥിതി?
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ രാത്രിയാത്രയും സ്ത്രീസഞ്ചാരവും സുരക്ഷിതമാണെന്നാണു വയ്പ്. പക്ഷേ, എന്താണു യാഥാർഥ്യം? സംസ്ഥാന വനിതാ ശിശു വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർഭയദിനത്തിൽ “പൊതു ഇടം എന്റെയും’’ എന്ന പേരിൽ രാത്രി 11 മുതൽ പുലർച്ചെ ഒരു മണിവരെ സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള മാനസികമായ പ്രയാസവും അകാരണമായ ഭീതിയും മാറ്റിയെടുക്കുക, ശല്യപ്പെടുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് “സധൈര്യം മുന്നോട്ട്’’ എന്ന പരിപാടിയുടെ ഭാഗമായി രാത്രിനടത്തം സംഘടിപ്പിച്ചത്. യൂണിഫോം പോലീസും ഷാഡോ പോലീസും യുവജന സംഘടനകളുമൊക്കെ ഈ രാത്രിനടത്തത്തിനു കാവലായുണ്ടായിരുന്നു. വലിയ മാധ്യമപ്രചാരണവും പരിപാടിക്കു ലഭിച്ചു. പക്ഷേ, അതിനടുത്ത ദിവസങ്ങളിൽപ്പോലും എത്രയോ അതിക്രമങ്ങളുടെ വാർത്തകളാണു നാം കേട്ടത്? എത്ര സ്ത്രീകളാണ് രാത്രിനടത്തത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് ഇപ്പോഴും ഇത്തരമൊരു പാതിരായാത്രയ്ക്കു ധൈര്യപ്പെടുന്നത്?
മുഖ്യമന്ത്രിയും മന്ത്രിമാരും ഈയിടെ ജപ്പാനിലും ഗൾഫിലുമൊക്കെ സന്ദർശനം നടത്തിയിരുന്നു. യൂറോപ്പിലും അമേരിക്കയിലുമൊക്കെ നമ്മുടെ നേതാക്കൾ ചികിത്സയ്ക്കും വിശ്രമത്തിനുമൊക്കെയായി പോകാറുണ്ട്. അവിടെയൊക്കെ സ്ത്രീകൾക്കുള്ള സുരക്ഷയും രാത്രികാല ജീവിതത്തിന്റെ സ്വച്ഛതയുമൊക്കെ കണ്ടിട്ട് എന്തുകൊണ്ട് വിദ്യാസന്പന്നരും സംസ്കാരസന്പന്നരുമുള്ള നമ്മുടെ നാട്ടിലും ഇതൊക്കെ ആയിക്കൂടാ എന്നു ചിന്തിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, കാര്യങ്ങളൊക്കെയൊന്നു നേരേയാക്കിയിട്ടുവേണമീ രാത്രകാല ഉല്ലാസജീവിതം കരുപ്പിടിപ്പിക്കാൻ.
സ്ത്രീകളുടെ രാത്രിനടത്തം കഴിഞ്ഞിട്ടു രണ്ടാഴ്ചയായിട്ടില്ല. തലസ്ഥാനഗരിയിലെ ശംഖുമുഖം കടപ്പുറത്തു കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്പതരയോടെ ഇരുപത്തിനാലുകാരി യുവതി പതിനേഴും പതിനെട്ടും വയസുള്ള രണ്ട് ആൺസുഹൃത്തുക്കൾക്കൊപ്പം എത്തി. രാത്രി പതിനൊന്നരയോടെ മടങ്ങിപ്പോകുംവഴി ഒരുസംഘമാളുകൾ സദാചാരപ്പോലീസ് ചമഞ്ഞ് അവരെ തടഞ്ഞു. ഇതു വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ യുവാക്കളിലൊരാളെ മർദിച്ചു. വലിയതുറ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. അവിടെയും, സബ് ഇൻസ്പെകടർ ഇടപെടുംവരെ, അത്രനല്ല പെരുമാറ്റമല്ല ഉണ്ടായതെന്നു യുവതി പരാതിപ്പെടുന്നു.
നിശാശാലകളും പബ്ബുകളും വന്നതുകൊണ്ടുമാത്രം സ്വസ്ഥതയും വിശ്രമവും ഉല്ലാസവും ലഭിക്കണമെന്നില്ല. ആരോഗ്യകരമായ ഉല്ലാസവേളകൾ യുവതലമുറയ്ക്കു ലഭിക്കണം. സുരക്ഷയിലുള്ള ഉറപ്പും ഭയരഹിതമായ സാഹചര്യങ്ങളുമാണ് സജ്ജമാക്കേണ്ടത്. അത് ആദ്യം ഉറപ്പാക്കട്ടെ, എന്നിട്ടു പോരേ മറ്റുള്ളതൊക്കെ.