രാജ്യത്തിന്റെ നിലനില്പിന് അച്ചടക്കവും ഉത്തരവാദിത്വബോധവുമുള്ള സൈന്യം അത്യന്താപേക്ഷിതമാണ്. സൈന്യം അച്ചടക്കം ലംഘിച്ചാൽ ജനാധിപത്യവും രാജ്യവും ദുർബലമാകും
ഇന്ത്യൻ സൈന്യം രാജ്യത്തെ രാഷ്ട്രീയകാര്യങ്ങളിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നത് നമ്മുടെ സൈന്യത്തിന്റെയും ജനാധിപത്യത്തിന്റെയും വലിയ മേന്മയാണ്. ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയെയും ഫീൽഡ് മാർഷൽ സാം മനേക്ഷയെയും പോലുള്ള അതിപ്രഗല്ഭരായ സേനാ മേധാവികൾ നമുക്കുണ്ടായിരുന്നു. അവരാരും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതേസമയം രാജ്യരക്ഷ ഉറപ്പാക്കുന്നതിലും ശത്രുക്കളെ ശക്തമായി നേരിടുന്നതിലും ഇവരൊക്കെ അസാമാന്യ നേതൃത്വശേഷിയാണു പ്രകടിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ പതിവു രീതികളിൽനിന്നു തികച്ചും വ്യത്യസ്തമായി കരസേനാധിപൻ ജനറൽ ബിപിൻ റാവത്ത് പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അപലപിച്ച കരസേനാ മേധാവി, രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരമാണെന്ന വിമർശനം നടത്തി.
രാജ്യത്തെ വിവിധ സർവകലാശാലകളിലും കോളജുകളിലും നടന്ന പ്രതിഷേധസമരങ്ങളിൽ വിദ്യാർഥികൾ ആൾക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുകയായിരുന്നുവെന്നും ഇതു ശരിയായ നേതൃത്വമല്ലെന്നും ജനറൽ റാവത്ത് പറഞ്ഞു. രാജ്യത്തെ ഒരു രാഷ്ട്രീയ വിഷയത്തെക്കുറിച്ച് ഇതാദ്യമായാണ് ഒരു സേനാമേധാവി പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നത്. സേനാമേധാവിയുടെ അഭിപ്രായപ്രകടനം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നിരക്കുന്നതല്ലെന്നു കോൺഗ്രസും ഇതര പ്രതിപക്ഷ കക്ഷികളും ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ സൈനിക മേധാവിയിൽനിന്നു ജനം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, സേനാമേധാവി രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും നേതൃഗുണത്തെപ്പറ്റി പൊതുവായി പറഞ്ഞതാണെന്നുമാണു കരസേനയുടെ വിശദീകരണം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തിനെക്കുറിച്ചു നാം അഭിമാനം കൊള്ളുന്നുണ്ട്. ഏഴു പതിറ്റാണ്ടായി ഇന്ത്യൻ ജനത സ്വാതന്ത്ര്യവും ജനാധിപത്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നു. അധികാര വികേന്ദ്രീകരണം നമ്മുടെ ജനാധിപത്യത്തെ കൂടുതൽ കരുത്തുള്ളതാക്കി. ജനങ്ങളാണ് യഥാർഥ അധികാരകേന്ദ്രമെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണം രാജ്യം ഇതിലൂടെ ഉയർത്തിപ്പിടിച്ചു. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളും നാലാം തൂണായ മാധ്യമങ്ങളും ഇവിടെ ജനാധിപത്യത്തെ കാത്തു സംരക്ഷിച്ചുപോരുന്നു. ജനാധിപത്യത്തിന് ഒരു തരത്തിലും ഹാനി സംഭവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ഭരണഘടനയാണു നമ്മുടേത്. സ്വന്തം ചുമതലകളുടെയും ഉത്തരവാദിത്വങ്ങളുടെയും പ്രാധാന്യവും പരിമിതികളും മനസിലാക്കി വിവിധ ഭരണസംവിധാനങ്ങൾ പ്രവർത്തിച്ചാലേ ജനാധിപത്യം ഉറപ്പോടെ നിൽക്കൂ. വളരെ ചുരുക്കമായേ ആ അടിത്തറയ്ക്ക് ഇളക്കം തട്ടിയിട്ടുള്ളൂ. അടിയന്തരാവസ്ഥ അത്തരമൊരു സന്ദർഭമായിരുന്നു. അടുത്തകാലത്ത് അത്തരത്തിലുള്ള പ്രവണതകൾ വീണ്ടും തലപൊക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനുംവേണ്ടിയാണെന്ന വ്യാജേന നടത്തുന്ന ഇത്തരം ചില നീക്കങ്ങൾ ജനാധിപത്യവിശ്വാസികളിൽ ആശങ്ക ജനിപ്പിക്കുന്നു.
നിയമനിർമാണസഭയും ജുഡീഷറിയും ഭരണനിർവഹണ സംവിധാനവും അതതിന്റെ അധികാരപരിധിയിൽ ഒതുങ്ങിനിന്നു കൃത്യമായി ചുമതലകൾ നിർവഹിക്കുന്പോഴാണു ജനാധിപത്യം ശക്തമാകുന്നത്. അതുപോലെതന്നെയായിരിക്കണം ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനവും. സൈന്യമാണു മറ്റൊരു പ്രധാന ഘടകം. നമ്മുടെ അയൽരാജ്യങ്ങൾ പലതും സൈനിക ഭരണത്തിലേക്കു വഴുതിവീണിട്ടുണ്ട്. ജനാധിപത്യം ദുർബലമാകുകയോ ആക്കുകയോ ചെയ്തപ്പോഴാണ് ഇതു സംഭവിച്ചത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ഇതു നാം കണ്ടു. മറ്റു ചില രാജ്യങ്ങളാകട്ടെ ഗുരുതരമായ ആഭ്യന്തര കലഹങ്ങളിലൂടെ കടന്നുപോയി. എന്നിട്ടും ഇന്ത്യ ജനാധിപത്യവും സൈന്യത്തിന്റെ കെട്ടുറപ്പും അഭംഗുരം കാത്തുസൂക്ഷിച്ചു. രാജ്യരക്ഷയുടെ നേർക്കുണ്ടായിട്ടുള്ള കനത്ത വെല്ലുവിളികളെ വിജയകരമായി നേരിടാൻ സാധിച്ചതു സൈന്യത്തിന്റെ നിഷ്പക്ഷ നിലപാടിന്റെ ഫലമായിരുന്നു. അതുപോലെതന്നെയായിരുന്നു ജുഡീഷറിയും.
ജനാധിപത്യം അപകടത്തിലായപ്പോഴെല്ലാം ജുഡീഷറി രക്ഷയ്ക്കെത്തി. ശക്തരായ ഭരണാധികാരികൾക്കുപോലും നീതിപീഠത്തിന്റെ ഉത്തരവുകളെ മറികടക്കാനായില്ല. ജുഡീഷൽ ആക്ടിവിസത്തെക്കുറിച്ചു പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഒന്നും പരിധി വിട്ടില്ല. ജുഡീഷറിയിലെ അഴിമതിയെക്കുറിച്ച് സമുന്നത ന്യായാധിപന്മാർപോലും പരസ്യമായി പ്രതികരിച്ചു. എന്നിട്ടും ജുഡീഷറിയുടെ കരുത്തു കാത്തുപരിപാലിക്കപ്പെട്ടു. അനാവശ്യ ഇടപെടലുകൾ ഒഴിവാക്കിയും അതേസമയം ആവശ്യസമയത്ത് ഇടപെടലുകൾ നടത്തിയും ഭരണഘടനയെയും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും തകർച്ചയിൽനിന്നു രക്ഷിക്കാൻ ഇന്ത്യൻ ജുഡീഷറിക്കു കഴിഞ്ഞു.
സായുധസേനകൾക്ക് ഒറ്റ തലവൻ എന്ന നിലയിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നൊരു തസ്തികയ്ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. സേനയിൽ പുതിയൊരു അധികാരകേന്ദ്രം ഇതിലൂടെ രൂപപ്പെടുകയാണ്. ഇന്ത്യയിൽ ഓരോ സേനയ്ക്കും പ്രത്യേക തലവനാണുള്ളത്. രാഷ്ട്രപതി സർവസൈന്യാധിപൻകൂടിയാണ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന തസ്തികയിലേക്കു ജനറൽ റാവത്ത് നോട്ടമിട്ടിട്ടുണ്ടെന്നാണ് ആരോപണം. ഡിസംബർ 31നാണു ജനറൽ റാവത്ത് കരസേനാ മേധാവിസ്ഥാനത്തുനിന്നു വിരമിക്കുന്നത്. ജനറൽ റാവത്തിന്റെ ചുവടുപിടിച്ചു മറ്റു ചില സൈനികോദ്യോഗസ്ഥരും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. സേനയ്ക്കുള്ളിൽ ഇത്തരം അഭിപ്രായപ്രകടനങ്ങൾ അച്ചടക്കലംഘനമായി കണക്കാക്കേണ്ടതുണ്ട്.
സേനയുടെ കെട്ടുറപ്പും അച്ചടക്കവും വളരെ പ്രധാനമാണ്. യുദ്ധകാലത്തു മാത്രമല്ല, സമാധാനകാലത്തും ഇന്ത്യൻ സേനയുടെ സേവനങ്ങൾ രാജ്യമെന്പാടും ഉപയോഗിക്കുന്നുണ്ട്. കലാപമേഖലകളിലും വികസനപ്രവർത്തനങ്ങളിലും സൈന്യത്തിന്റെ സേവനം വിലമതിക്കപ്പെടുന്നു. സേനയ്ക്കു ജനങ്ങൾ നൽകുന്ന ആദരവും ബഹുമാനവും സേനയുടെ നിഷ്പക്ഷമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. രക്ഷാപ്രവർത്തനങ്ങളിൽ സൈനികർ വലിയ സേവനമാണു കാഴ്ചവയ്ക്കുന്നത്. ഓഖി ദുരന്തത്തിലും കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്തുമൊക്കെ ഇന്ത്യൻ സേനയുടെ ആ സേവനമുഖം നാം കണ്ടു. സേനയെ പൂർണമായും സ്വതന്ത്രമായി നിലനിർത്തിയാൽ മാത്രമേ ഇത്തരം സേവനങ്ങളിൽ സൈനികരെ വ്യാപൃതരാക്കാനാവൂ. രാജ്യരക്ഷ അവരുടെ കൈകളിൽ ഉറപ്പാണെന്ന ജനങ്ങളുടെ വിശ്വാസമാണു രാജ്യത്തിന്റെ കരുത്ത്. ജുഡീഷറിയും സൈന്യവുമൊക്കെ അതതിന്റെ അധികാരപരിധിക്കുള്ളിൽനിന്നുകൊണ്ടു പരസ്പരപൂരകമായി പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം കരുത്തോടെ നിലനിൽക്കൂ.
ഇന്ത്യൻ സൈന്യം രാജ്യത്തെ രാഷ്ട്രീയകാര്യങ്ങളിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നത് നമ്മുടെ സൈന്യത്തിന്റെയും ജനാധിപത്യത്തിന്റെയും വലിയ മേന്മയാണ്. ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയെയും ഫീൽഡ് മാർഷൽ സാം മനേക്ഷയെയും പോലുള്ള അതിപ്രഗല്ഭരായ സേനാ മേധാവികൾ നമുക്കുണ്ടായിരുന്നു. അവരാരും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതേസമയം രാജ്യരക്ഷ ഉറപ്പാക്കുന്നതിലും ശത്രുക്കളെ ശക്തമായി നേരിടുന്നതിലും ഇവരൊക്കെ അസാമാന്യ നേതൃത്വശേഷിയാണു പ്രകടിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ പതിവു രീതികളിൽനിന്നു തികച്ചും വ്യത്യസ്തമായി കരസേനാധിപൻ ജനറൽ ബിപിൻ റാവത്ത് പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അപലപിച്ച കരസേനാ മേധാവി, രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരമാണെന്ന വിമർശനം നടത്തി.
രാജ്യത്തെ വിവിധ സർവകലാശാലകളിലും കോളജുകളിലും നടന്ന പ്രതിഷേധസമരങ്ങളിൽ വിദ്യാർഥികൾ ആൾക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുകയായിരുന്നുവെന്നും ഇതു ശരിയായ നേതൃത്വമല്ലെന്നും ജനറൽ റാവത്ത് പറഞ്ഞു. രാജ്യത്തെ ഒരു രാഷ്ട്രീയ വിഷയത്തെക്കുറിച്ച് ഇതാദ്യമായാണ് ഒരു സേനാമേധാവി പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നത്. സേനാമേധാവിയുടെ അഭിപ്രായപ്രകടനം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നിരക്കുന്നതല്ലെന്നു കോൺഗ്രസും ഇതര പ്രതിപക്ഷ കക്ഷികളും ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ സൈനിക മേധാവിയിൽനിന്നു ജനം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, സേനാമേധാവി രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും നേതൃഗുണത്തെപ്പറ്റി പൊതുവായി പറഞ്ഞതാണെന്നുമാണു കരസേനയുടെ വിശദീകരണം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തിനെക്കുറിച്ചു നാം അഭിമാനം കൊള്ളുന്നുണ്ട്. ഏഴു പതിറ്റാണ്ടായി ഇന്ത്യൻ ജനത സ്വാതന്ത്ര്യവും ജനാധിപത്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നു. അധികാര വികേന്ദ്രീകരണം നമ്മുടെ ജനാധിപത്യത്തെ കൂടുതൽ കരുത്തുള്ളതാക്കി. ജനങ്ങളാണ് യഥാർഥ അധികാരകേന്ദ്രമെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണം രാജ്യം ഇതിലൂടെ ഉയർത്തിപ്പിടിച്ചു. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളും നാലാം തൂണായ മാധ്യമങ്ങളും ഇവിടെ ജനാധിപത്യത്തെ കാത്തു സംരക്ഷിച്ചുപോരുന്നു. ജനാധിപത്യത്തിന് ഒരു തരത്തിലും ഹാനി സംഭവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ഭരണഘടനയാണു നമ്മുടേത്. സ്വന്തം ചുമതലകളുടെയും ഉത്തരവാദിത്വങ്ങളുടെയും പ്രാധാന്യവും പരിമിതികളും മനസിലാക്കി വിവിധ ഭരണസംവിധാനങ്ങൾ പ്രവർത്തിച്ചാലേ ജനാധിപത്യം ഉറപ്പോടെ നിൽക്കൂ. വളരെ ചുരുക്കമായേ ആ അടിത്തറയ്ക്ക് ഇളക്കം തട്ടിയിട്ടുള്ളൂ. അടിയന്തരാവസ്ഥ അത്തരമൊരു സന്ദർഭമായിരുന്നു. അടുത്തകാലത്ത് അത്തരത്തിലുള്ള പ്രവണതകൾ വീണ്ടും തലപൊക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനുംവേണ്ടിയാണെന്ന വ്യാജേന നടത്തുന്ന ഇത്തരം ചില നീക്കങ്ങൾ ജനാധിപത്യവിശ്വാസികളിൽ ആശങ്ക ജനിപ്പിക്കുന്നു.
നിയമനിർമാണസഭയും ജുഡീഷറിയും ഭരണനിർവഹണ സംവിധാനവും അതതിന്റെ അധികാരപരിധിയിൽ ഒതുങ്ങിനിന്നു കൃത്യമായി ചുമതലകൾ നിർവഹിക്കുന്പോഴാണു ജനാധിപത്യം ശക്തമാകുന്നത്. അതുപോലെതന്നെയായിരിക്കണം ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനവും. സൈന്യമാണു മറ്റൊരു പ്രധാന ഘടകം. നമ്മുടെ അയൽരാജ്യങ്ങൾ പലതും സൈനിക ഭരണത്തിലേക്കു വഴുതിവീണിട്ടുണ്ട്. ജനാധിപത്യം ദുർബലമാകുകയോ ആക്കുകയോ ചെയ്തപ്പോഴാണ് ഇതു സംഭവിച്ചത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ഇതു നാം കണ്ടു. മറ്റു ചില രാജ്യങ്ങളാകട്ടെ ഗുരുതരമായ ആഭ്യന്തര കലഹങ്ങളിലൂടെ കടന്നുപോയി. എന്നിട്ടും ഇന്ത്യ ജനാധിപത്യവും സൈന്യത്തിന്റെ കെട്ടുറപ്പും അഭംഗുരം കാത്തുസൂക്ഷിച്ചു. രാജ്യരക്ഷയുടെ നേർക്കുണ്ടായിട്ടുള്ള കനത്ത വെല്ലുവിളികളെ വിജയകരമായി നേരിടാൻ സാധിച്ചതു സൈന്യത്തിന്റെ നിഷ്പക്ഷ നിലപാടിന്റെ ഫലമായിരുന്നു. അതുപോലെതന്നെയായിരുന്നു ജുഡീഷറിയും.
ജനാധിപത്യം അപകടത്തിലായപ്പോഴെല്ലാം ജുഡീഷറി രക്ഷയ്ക്കെത്തി. ശക്തരായ ഭരണാധികാരികൾക്കുപോലും നീതിപീഠത്തിന്റെ ഉത്തരവുകളെ മറികടക്കാനായില്ല. ജുഡീഷൽ ആക്ടിവിസത്തെക്കുറിച്ചു പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഒന്നും പരിധി വിട്ടില്ല. ജുഡീഷറിയിലെ അഴിമതിയെക്കുറിച്ച് സമുന്നത ന്യായാധിപന്മാർപോലും പരസ്യമായി പ്രതികരിച്ചു. എന്നിട്ടും ജുഡീഷറിയുടെ കരുത്തു കാത്തുപരിപാലിക്കപ്പെട്ടു. അനാവശ്യ ഇടപെടലുകൾ ഒഴിവാക്കിയും അതേസമയം ആവശ്യസമയത്ത് ഇടപെടലുകൾ നടത്തിയും ഭരണഘടനയെയും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും തകർച്ചയിൽനിന്നു രക്ഷിക്കാൻ ഇന്ത്യൻ ജുഡീഷറിക്കു കഴിഞ്ഞു.
സായുധസേനകൾക്ക് ഒറ്റ തലവൻ എന്ന നിലയിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നൊരു തസ്തികയ്ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. സേനയിൽ പുതിയൊരു അധികാരകേന്ദ്രം ഇതിലൂടെ രൂപപ്പെടുകയാണ്. ഇന്ത്യയിൽ ഓരോ സേനയ്ക്കും പ്രത്യേക തലവനാണുള്ളത്. രാഷ്ട്രപതി സർവസൈന്യാധിപൻകൂടിയാണ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന തസ്തികയിലേക്കു ജനറൽ റാവത്ത് നോട്ടമിട്ടിട്ടുണ്ടെന്നാണ് ആരോപണം. ഡിസംബർ 31നാണു ജനറൽ റാവത്ത് കരസേനാ മേധാവിസ്ഥാനത്തുനിന്നു വിരമിക്കുന്നത്. ജനറൽ റാവത്തിന്റെ ചുവടുപിടിച്ചു മറ്റു ചില സൈനികോദ്യോഗസ്ഥരും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. സേനയ്ക്കുള്ളിൽ ഇത്തരം അഭിപ്രായപ്രകടനങ്ങൾ അച്ചടക്കലംഘനമായി കണക്കാക്കേണ്ടതുണ്ട്.
സേനയുടെ കെട്ടുറപ്പും അച്ചടക്കവും വളരെ പ്രധാനമാണ്. യുദ്ധകാലത്തു മാത്രമല്ല, സമാധാനകാലത്തും ഇന്ത്യൻ സേനയുടെ സേവനങ്ങൾ രാജ്യമെന്പാടും ഉപയോഗിക്കുന്നുണ്ട്. കലാപമേഖലകളിലും വികസനപ്രവർത്തനങ്ങളിലും സൈന്യത്തിന്റെ സേവനം വിലമതിക്കപ്പെടുന്നു. സേനയ്ക്കു ജനങ്ങൾ നൽകുന്ന ആദരവും ബഹുമാനവും സേനയുടെ നിഷ്പക്ഷമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. രക്ഷാപ്രവർത്തനങ്ങളിൽ സൈനികർ വലിയ സേവനമാണു കാഴ്ചവയ്ക്കുന്നത്. ഓഖി ദുരന്തത്തിലും കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്തുമൊക്കെ ഇന്ത്യൻ സേനയുടെ ആ സേവനമുഖം നാം കണ്ടു. സേനയെ പൂർണമായും സ്വതന്ത്രമായി നിലനിർത്തിയാൽ മാത്രമേ ഇത്തരം സേവനങ്ങളിൽ സൈനികരെ വ്യാപൃതരാക്കാനാവൂ. രാജ്യരക്ഷ അവരുടെ കൈകളിൽ ഉറപ്പാണെന്ന ജനങ്ങളുടെ വിശ്വാസമാണു രാജ്യത്തിന്റെ കരുത്ത്. ജുഡീഷറിയും സൈന്യവുമൊക്കെ അതതിന്റെ അധികാരപരിധിക്കുള്ളിൽനിന്നുകൊണ്ടു പരസ്പരപൂരകമായി പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം കരുത്തോടെ നിലനിൽക്കൂ.