ജിഎസ്ടി കൗൺസിൽ നാളിതുവരെ എടുത്ത സമവായ തീരുമാനങ്ങളിൽനിന്നു വ്യത്യസ്തമായി ലോട്ടറിയുടെ ജിഎസ്ടി ഏകീകരണത്തിലൂടെ നൽകുന്ന തെറ്റായ സന്ദേശം വരുംകാലങ്ങളിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ പ്രതിസന്ധി സൃഷ്ടിച്ചേക്കാം
ജിഎസ്ടി കൗൺസിലിന്റെ കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങളിൽ ലോട്ടറി ജിഎസ്ടി ഏകീകരണം കേരളത്തെ ഏറെ ദോഷകരമായി ബാധിക്കും. അതിലുപരി ചരക്കു സേവന നികുതി(ജിഎസ്ടി) കൗൺസിലിന്റെ ഫെഡറൽ സ്വഭാവത്തിനു ഭീഷണി ഉയർത്തുന്നതാണ് ഈ തീരുമാനമെന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷയിൽ ചേർന്ന ജിഎസ്ടി കൗൺസിലിന്റെ 38-ാമതു യോഗത്തിലാണു ഇതാദ്യമായി വോട്ടെടുപ്പിലൂടെ ഒരു തീരുമാനം എടുക്കുന്നത്. ലോട്ടറിയുടെ ജിഎസ്ടി നിരക്ക് രാജ്യമൊട്ടാകെ ഏകീകരിച്ച് ഏറ്റവും കൂടിയ നിരക്കായ 28 ശതമാനമായി നിശ്ചയിക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. ജിഎസ്ടി കൗൺസിലിനു മുന്പാകെ വരുന്ന തർക്കവിഷയങ്ങൾ സമവായത്തിലൂടെ തീരുമാനിക്കുക എന്ന കീഴ്വഴക്കവും സമന്വയപാതയുമാണ് ഇതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
ജിഎസ്ടി കൗൺസിലിൽ കേന്ദ്രത്തിന് 33.3ശതമാനവും സംസ്ഥാനങ്ങൾക്ക് 66.7 ശതമാനവുമാണു വോട്ടു നില. കേരളത്തിനുപുറമേ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ ലോട്ടറി നികുതി ഏകീകരണത്തെ എതിർത്തു. പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. രാഷ്ട്രീയ കാരണങ്ങളാലാണു കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ലോട്ടറി ജിഎസ്ടി ഏകീകരണത്തെ എതിർക്കുന്നതെന്നാണു ബിജെപിയുടെ വാദം. അതെന്തായാലും സമവായം മാറ്റി വോട്ടിനിട്ടു തീരുമാനമെടുക്കുന്ന രീതി വന്നതു ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കാം. കേന്ദ്രഭരണകക്ഷിക്കോ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികൾക്കോ ഹിതകരമല്ലാത്തൊരു തീരുമാനം നടപ്പാക്കാൻ വരുംകാലങ്ങളിൽ പ്രയാസമായി വരും. അതുണ്ടാക്കുന്ന സംഘർഷങ്ങൾ ചെറുതായിരിക്കില്ല.
ലോട്ടറി ജിഎസ്ടി ഏകീകരണത്തിൽ കേരള ധനമന്ത്രിയടക്കമുള്ളവർ ഉയർത്തിയ തടസവാദങ്ങളെല്ലാം നിരാകരിച്ചുകൊണ്ടായിരുന്നു തീരുമാനം. ഇത്തരം നികുതിനിർണയ തീരുമാനങ്ങളുടെ ആഘാതം കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങൾക്കുണ്ടാക്കുന്ന നഷ്ടം ഭീമമായിരിക്കും. അതെക്കുറിച്ചുള്ള യാതൊരു ഉത്കണ്ഠയും കേന്ദ്രസർക്കാരിനോ ജിഎസ്ടി കൗൺസിലിനോ ഇല്ലെന്നതു സുശക്തമായും ഐക്യത്തോടെയും മുന്നോട്ടു കൊണ്ടുപോകേണ്ട നമ്മുടെ ഫെഡറൽ സംവിധാനത്തിനുതന്നെ കോട്ടമുണ്ടാക്കും.
ലോട്ടറി സംവിധാനത്തിന്റെ ധാർമികതയെക്കുറിച്ചു വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും കേരളാ ലോട്ടറി സംസ്ഥാനത്തിന്റെ സാന്പത്തിക സുസ്ഥിരതയ്ക്കും അതുവഴി നിരവധി ജനകീയ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും ഏറെ സഹായകരമാണ്. കാരുണ്യ ലോട്ടറി സംസ്ഥാനത്തെ എത്രയോ നിർധന രോഗികൾക്ക് ആശ്വാസമായിരുന്നു. അതിനു ചില തടസങ്ങളുണ്ടായപ്പോൾ ഉയർന്ന പ്രതിഷേധങ്ങളും സാധാരണക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളും ഈ പദ്ധതിയുടെ പ്രയോജനം എത്രത്തോളം വ്യാപകമാണെന്നു വ്യക്തമാക്കുന്നതായിരുന്നു. ലോട്ടറി ഏജന്റുമാരെയും വിൽപ്പനക്കാരെയും ഇതു ബാധിക്കും. ലോട്ടറി വരുമാനം കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിപോലെ പ്രത്യേക ക്ഷേമപദ്ധതികൾക്കായി വിനിയോഗിക്കുന്നതു തടസപ്പെടും. മിസോറം, സിക്കിം, നാഗാലാൻഡ് ലോട്ടറികൾ പഴയതുപോലെ കേരള ലോട്ടറിയുമായി മത്സരിക്കാനെത്തും.
സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്കു 12 ശതമാനവും മറ്റുള്ളവയ്ക്ക് 28 ശതമാനവുമായിരുന്നു നിലവിലെ ജിഎസ്ടി നിരക്ക്. ഇത് ഏകീകരിക്കുന്പോൾ ഇതര സംസ്ഥാന ഭാഗ്യക്കുറികൾക്കും വൻ ലോട്ടറി മാഫിയകൾക്കുമാണ് വലിയ പ്രയോജനം ലഭിക്കുക. 2007നു മുന്പ് ഇത്തരമൊരു നികുതിഘടനയാണ് ഉണ്ടായിരുന്നത്. അന്ന് പല വൻ ലോട്ടറി നടത്തിപ്പുകാരും കൊള്ളലാഭമുണ്ടാക്കി. അതിന്റെ വിഹിതം പലർക്കും ലഭിച്ചതായി ആരോപണവുമുയർന്നിരുന്നു. എന്നാൽ പിന്നീട് അന്യസംസ്ഥാന ലോട്ടറികൾക്കുള്ള നികുതി വർധിപ്പിക്കുകയും സംസ്ഥാന ലോട്ടറിക്ക് കുറഞ്ഞ നികുതി ഈടാക്കുകയും ചെയ്തതോടെ സംസ്ഥാനങ്ങളുടെ ലോട്ടറി വരുമാനം വർധിച്ചു. കേരളത്തെപ്പോലെ വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനങ്ങൾക്ക് ലോട്ടറി വില്പന വരുമാനം വലിയൊരു പിടിവള്ളിയാണ്. ബിവറേജസ് കോർപറേഷനും ലോട്ടറി വകുപ്പുമാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ പ്രധാന വരുമാനസ്രോതസ്. ഇവ രണ്ടും പാവപ്പെട്ടവരും സാധാരണക്കാരുമായവരുടെ കീശ കാലിയാക്കുന്നുണ്ടെന്നതും വിസ്മരിക്കാനാവില്ല. 2018-19ൽ കേരളത്തിന്റെ ലോട്ടറി വിറ്റുവരവ് നികുതി കിഴിച്ച് 9244.55 കോടി രൂപയാണ്. വില്പന, ഏജൻസി കമ്മീഷൻ ഇനത്തിൽ 2800 കോടി രൂപയും സമ്മനത്തിനായി 4588 കോടി രൂപയും ചെലവായി. കാരുണ്യ ഇൻഷ്വറൻസിനായി 700 കോടി വകയിരുത്തി. 1673 കോടി രൂപയാണു സർക്കാരിന്റെ അറ്റാദായം.
ഒരു രാജ്യം, ഒരു നികുതി ഘടന എന്ന ആശയമാണു ജിഎസ്ടിക്ക് ആധാരം. എങ്കിലും ഓരോ സംസ്ഥാനത്തിന്റെയും താത്പര്യങ്ങൾ കൂടി സംരക്ഷിച്ചുകൊണ്ടുവേണം അതു നടപ്പാക്കാൻ. എങ്കിൽ മാത്രമേ രാജ്യത്തിന്റെ ഫെഡറൽ ഭരണവ്യവസ്ഥ സംരക്ഷിക്കപ്പെടൂ. മറ്റു സംസ്ഥാനങ്ങൾക്കും ഇടനിലക്കാർക്കും പ്രയോജനകരമാകുന്നതും അതേസമയം കേരളത്തിനു ദോഷകരമാകുന്നതുമായ ലോട്ടറി നികുതി സന്പ്രദായത്തെ കേരളം തുടക്കംമുതൽ എതിർത്തിരുന്നു. രണ്ടു തരത്തിലുള്ള നികുതി സന്പ്രദായം ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ നിർദേശം ആദ്യഘട്ടത്തിൽഅംഗീകരിക്കപ്പെട്ടിരുന്നു. അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്ത് നികുതി ഏകീകരണ വിഷയം പലവട്ടം ജിഎസ്ടി കൗൺസിൽ മുന്പാകെ വന്നിരുന്നതാണ്. കേരളത്തിന്റെ നേതൃത്വത്തിൽ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളൊഴികെയുള്ളവ ഇതിനെ ശക്തമായി എതിർത്തുപോന്നു. എന്നിട്ടും അടുത്തകാലത്ത് ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലോട്ടറി ഇവിടെ വിൽക്കാനുള്ള ശ്രമം നടന്നു. കേരളത്തിൽനിന്നു വൻതോതിൽ ലോട്ടറി വരുമാനം കടത്തിക്കൊണ്ടുപോയ ഒരു ഇടനിലക്കാരനും ഇതിനുപിന്നിലുണ്ടായിരുന്നു. ഇതിനിടെ മറ്റു സംസ്ഥാന ലോട്ടറികൾ നടത്തുന്നവർ സംസ്ഥാന നികുതി സെക്രട്ടറിയുടെ മുൻകൂർഅനുമതി വാങ്ങണമെന്ന ചട്ടം സർക്കാർ പുനഃസ്ഥാപിച്ചതിനെതിരേ ഈ ഇടനിലക്കാരൻ കോടതിയെ സമീപിക്കുകയും ചെയ്തു.
ലോട്ടറി മാഫിയ കേരളത്തിലേക്കു കടന്നുവരുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നു സംസ്ഥാ ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ പ്രായോഗികതയിൽ സംശയമുണ്ട്. ലോട്ടറി നിയമം ഭേദഗതി ചെയ്യുമെന്ന കേന്ദ്ര വാഗ്ദാനത്തിലാണു സംസ്ഥാന സർക്കാരിന്റെ പ്രത്യാശ. ലോട്ടറി ജിഎസ്ടി ഏകീകരണം കേരളത്തിന്റെ സന്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്നതിലുപരി ഈ തീരുമാനത്തിന്റെ ധാർമികതയും നൈതികതയും രാജ്യത്തിന്റെ ഫെഡറലിസത്തിനുണ്ടാക്കുന്ന ആഘാതവും ഏറെ ആശങ്ക ഉളവാക്കുന്നു.
ജിഎസ്ടി കൗൺസിലിന്റെ കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങളിൽ ലോട്ടറി ജിഎസ്ടി ഏകീകരണം കേരളത്തെ ഏറെ ദോഷകരമായി ബാധിക്കും. അതിലുപരി ചരക്കു സേവന നികുതി(ജിഎസ്ടി) കൗൺസിലിന്റെ ഫെഡറൽ സ്വഭാവത്തിനു ഭീഷണി ഉയർത്തുന്നതാണ് ഈ തീരുമാനമെന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷയിൽ ചേർന്ന ജിഎസ്ടി കൗൺസിലിന്റെ 38-ാമതു യോഗത്തിലാണു ഇതാദ്യമായി വോട്ടെടുപ്പിലൂടെ ഒരു തീരുമാനം എടുക്കുന്നത്. ലോട്ടറിയുടെ ജിഎസ്ടി നിരക്ക് രാജ്യമൊട്ടാകെ ഏകീകരിച്ച് ഏറ്റവും കൂടിയ നിരക്കായ 28 ശതമാനമായി നിശ്ചയിക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. ജിഎസ്ടി കൗൺസിലിനു മുന്പാകെ വരുന്ന തർക്കവിഷയങ്ങൾ സമവായത്തിലൂടെ തീരുമാനിക്കുക എന്ന കീഴ്വഴക്കവും സമന്വയപാതയുമാണ് ഇതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
ജിഎസ്ടി കൗൺസിലിൽ കേന്ദ്രത്തിന് 33.3ശതമാനവും സംസ്ഥാനങ്ങൾക്ക് 66.7 ശതമാനവുമാണു വോട്ടു നില. കേരളത്തിനുപുറമേ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ ലോട്ടറി നികുതി ഏകീകരണത്തെ എതിർത്തു. പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. രാഷ്ട്രീയ കാരണങ്ങളാലാണു കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ലോട്ടറി ജിഎസ്ടി ഏകീകരണത്തെ എതിർക്കുന്നതെന്നാണു ബിജെപിയുടെ വാദം. അതെന്തായാലും സമവായം മാറ്റി വോട്ടിനിട്ടു തീരുമാനമെടുക്കുന്ന രീതി വന്നതു ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കാം. കേന്ദ്രഭരണകക്ഷിക്കോ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികൾക്കോ ഹിതകരമല്ലാത്തൊരു തീരുമാനം നടപ്പാക്കാൻ വരുംകാലങ്ങളിൽ പ്രയാസമായി വരും. അതുണ്ടാക്കുന്ന സംഘർഷങ്ങൾ ചെറുതായിരിക്കില്ല.
ലോട്ടറി ജിഎസ്ടി ഏകീകരണത്തിൽ കേരള ധനമന്ത്രിയടക്കമുള്ളവർ ഉയർത്തിയ തടസവാദങ്ങളെല്ലാം നിരാകരിച്ചുകൊണ്ടായിരുന്നു തീരുമാനം. ഇത്തരം നികുതിനിർണയ തീരുമാനങ്ങളുടെ ആഘാതം കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങൾക്കുണ്ടാക്കുന്ന നഷ്ടം ഭീമമായിരിക്കും. അതെക്കുറിച്ചുള്ള യാതൊരു ഉത്കണ്ഠയും കേന്ദ്രസർക്കാരിനോ ജിഎസ്ടി കൗൺസിലിനോ ഇല്ലെന്നതു സുശക്തമായും ഐക്യത്തോടെയും മുന്നോട്ടു കൊണ്ടുപോകേണ്ട നമ്മുടെ ഫെഡറൽ സംവിധാനത്തിനുതന്നെ കോട്ടമുണ്ടാക്കും.
ലോട്ടറി സംവിധാനത്തിന്റെ ധാർമികതയെക്കുറിച്ചു വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും കേരളാ ലോട്ടറി സംസ്ഥാനത്തിന്റെ സാന്പത്തിക സുസ്ഥിരതയ്ക്കും അതുവഴി നിരവധി ജനകീയ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും ഏറെ സഹായകരമാണ്. കാരുണ്യ ലോട്ടറി സംസ്ഥാനത്തെ എത്രയോ നിർധന രോഗികൾക്ക് ആശ്വാസമായിരുന്നു. അതിനു ചില തടസങ്ങളുണ്ടായപ്പോൾ ഉയർന്ന പ്രതിഷേധങ്ങളും സാധാരണക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളും ഈ പദ്ധതിയുടെ പ്രയോജനം എത്രത്തോളം വ്യാപകമാണെന്നു വ്യക്തമാക്കുന്നതായിരുന്നു. ലോട്ടറി ഏജന്റുമാരെയും വിൽപ്പനക്കാരെയും ഇതു ബാധിക്കും. ലോട്ടറി വരുമാനം കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിപോലെ പ്രത്യേക ക്ഷേമപദ്ധതികൾക്കായി വിനിയോഗിക്കുന്നതു തടസപ്പെടും. മിസോറം, സിക്കിം, നാഗാലാൻഡ് ലോട്ടറികൾ പഴയതുപോലെ കേരള ലോട്ടറിയുമായി മത്സരിക്കാനെത്തും.
സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്കു 12 ശതമാനവും മറ്റുള്ളവയ്ക്ക് 28 ശതമാനവുമായിരുന്നു നിലവിലെ ജിഎസ്ടി നിരക്ക്. ഇത് ഏകീകരിക്കുന്പോൾ ഇതര സംസ്ഥാന ഭാഗ്യക്കുറികൾക്കും വൻ ലോട്ടറി മാഫിയകൾക്കുമാണ് വലിയ പ്രയോജനം ലഭിക്കുക. 2007നു മുന്പ് ഇത്തരമൊരു നികുതിഘടനയാണ് ഉണ്ടായിരുന്നത്. അന്ന് പല വൻ ലോട്ടറി നടത്തിപ്പുകാരും കൊള്ളലാഭമുണ്ടാക്കി. അതിന്റെ വിഹിതം പലർക്കും ലഭിച്ചതായി ആരോപണവുമുയർന്നിരുന്നു. എന്നാൽ പിന്നീട് അന്യസംസ്ഥാന ലോട്ടറികൾക്കുള്ള നികുതി വർധിപ്പിക്കുകയും സംസ്ഥാന ലോട്ടറിക്ക് കുറഞ്ഞ നികുതി ഈടാക്കുകയും ചെയ്തതോടെ സംസ്ഥാനങ്ങളുടെ ലോട്ടറി വരുമാനം വർധിച്ചു. കേരളത്തെപ്പോലെ വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനങ്ങൾക്ക് ലോട്ടറി വില്പന വരുമാനം വലിയൊരു പിടിവള്ളിയാണ്. ബിവറേജസ് കോർപറേഷനും ലോട്ടറി വകുപ്പുമാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ പ്രധാന വരുമാനസ്രോതസ്. ഇവ രണ്ടും പാവപ്പെട്ടവരും സാധാരണക്കാരുമായവരുടെ കീശ കാലിയാക്കുന്നുണ്ടെന്നതും വിസ്മരിക്കാനാവില്ല. 2018-19ൽ കേരളത്തിന്റെ ലോട്ടറി വിറ്റുവരവ് നികുതി കിഴിച്ച് 9244.55 കോടി രൂപയാണ്. വില്പന, ഏജൻസി കമ്മീഷൻ ഇനത്തിൽ 2800 കോടി രൂപയും സമ്മനത്തിനായി 4588 കോടി രൂപയും ചെലവായി. കാരുണ്യ ഇൻഷ്വറൻസിനായി 700 കോടി വകയിരുത്തി. 1673 കോടി രൂപയാണു സർക്കാരിന്റെ അറ്റാദായം.
ഒരു രാജ്യം, ഒരു നികുതി ഘടന എന്ന ആശയമാണു ജിഎസ്ടിക്ക് ആധാരം. എങ്കിലും ഓരോ സംസ്ഥാനത്തിന്റെയും താത്പര്യങ്ങൾ കൂടി സംരക്ഷിച്ചുകൊണ്ടുവേണം അതു നടപ്പാക്കാൻ. എങ്കിൽ മാത്രമേ രാജ്യത്തിന്റെ ഫെഡറൽ ഭരണവ്യവസ്ഥ സംരക്ഷിക്കപ്പെടൂ. മറ്റു സംസ്ഥാനങ്ങൾക്കും ഇടനിലക്കാർക്കും പ്രയോജനകരമാകുന്നതും അതേസമയം കേരളത്തിനു ദോഷകരമാകുന്നതുമായ ലോട്ടറി നികുതി സന്പ്രദായത്തെ കേരളം തുടക്കംമുതൽ എതിർത്തിരുന്നു. രണ്ടു തരത്തിലുള്ള നികുതി സന്പ്രദായം ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ നിർദേശം ആദ്യഘട്ടത്തിൽഅംഗീകരിക്കപ്പെട്ടിരുന്നു. അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്ത് നികുതി ഏകീകരണ വിഷയം പലവട്ടം ജിഎസ്ടി കൗൺസിൽ മുന്പാകെ വന്നിരുന്നതാണ്. കേരളത്തിന്റെ നേതൃത്വത്തിൽ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളൊഴികെയുള്ളവ ഇതിനെ ശക്തമായി എതിർത്തുപോന്നു. എന്നിട്ടും അടുത്തകാലത്ത് ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലോട്ടറി ഇവിടെ വിൽക്കാനുള്ള ശ്രമം നടന്നു. കേരളത്തിൽനിന്നു വൻതോതിൽ ലോട്ടറി വരുമാനം കടത്തിക്കൊണ്ടുപോയ ഒരു ഇടനിലക്കാരനും ഇതിനുപിന്നിലുണ്ടായിരുന്നു. ഇതിനിടെ മറ്റു സംസ്ഥാന ലോട്ടറികൾ നടത്തുന്നവർ സംസ്ഥാന നികുതി സെക്രട്ടറിയുടെ മുൻകൂർഅനുമതി വാങ്ങണമെന്ന ചട്ടം സർക്കാർ പുനഃസ്ഥാപിച്ചതിനെതിരേ ഈ ഇടനിലക്കാരൻ കോടതിയെ സമീപിക്കുകയും ചെയ്തു.
ലോട്ടറി മാഫിയ കേരളത്തിലേക്കു കടന്നുവരുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നു സംസ്ഥാ ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ പ്രായോഗികതയിൽ സംശയമുണ്ട്. ലോട്ടറി നിയമം ഭേദഗതി ചെയ്യുമെന്ന കേന്ദ്ര വാഗ്ദാനത്തിലാണു സംസ്ഥാന സർക്കാരിന്റെ പ്രത്യാശ. ലോട്ടറി ജിഎസ്ടി ഏകീകരണം കേരളത്തിന്റെ സന്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്നതിലുപരി ഈ തീരുമാനത്തിന്റെ ധാർമികതയും നൈതികതയും രാജ്യത്തിന്റെ ഫെഡറലിസത്തിനുണ്ടാക്കുന്ന ആഘാതവും ഏറെ ആശങ്ക ഉളവാക്കുന്നു.