അമൃതവാഹിനികളാകേണ്ട നദികളെ
വിഷവാഹിനികളാക്കുന്നവർ ആരായാലും
മാപ്പർഹിക്കുന്നില്ല. അവരെ തടയുകയും
മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം.
അതിനു നടത്തുന്ന ഏതു പരിശ്രമത്തിനും
എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായിരിക്കും.
നദികളും തോടുകളും ജലാശയങ്ങളും ജീവന്റെ നിലനില്പിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എടുത്തുപറയേണ്ടതില്ല. അവ സംശുദ്ധമായിരുന്നാലേ ഭൂമിയിലെ ജീവനും ജീവിതവും ഭദ്രമായിരിക്കൂ. കുടിക്കാനും കുളിക്കാനും പാചകം ചെയ്യാനും അലക്കാനും കൃഷി ചെയ്യാനുമെല്ലാം ആശ്രയിക്കുന്നത് ഈ ജലസ്രോതസുകളെയാണല്ലോ. കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളുമെല്ലാം നദികളിലും ജലാശയങ്ങളോടു ചേർന്നുമാണ്. അവ മാലിന്യമുക്തമായിരിക്കുക എന്നത് നാട്ടിലെ മുഴുവൻ മനുഷ്യരുടെയും ആരോഗ്യത്തിനും സുസ്ഥിതിക്കും അത്യന്താപേക്ഷിതമാണ്.
എന്നാൽ ജലാശയങ്ങളും നദികളും തോടുകളുമൊക്കെ മലീമസവും ജീവനു ഹാനികരവുമാക്കുന്നതിൽ മത്സരിക്കുകയാണു കേരളീയർ എന്നു തോന്നുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ കേരളത്തിലെ പകുതിയോളം നദികൾ വിഷവാഹിനികളാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. വേണ്ടത്ര ഓക്സിജന്റെ അംശം ഇല്ലാത്ത വെള്ളമാണു സംസ്ഥാനത്തെ 21 നദികളിൽ ഒഴുകുന്നതത്രേ. പെരിയാർ, ഭാരതപ്പുഴ, പന്പ തുടങ്ങിയ പ്രമുഖ നദികളെല്ലാം ആ പട്ടികയിലുണ്ട്. നദികളോടുള്ള നമ്മുടെ സമീപനത്തിന്റെ ചിത്രം അതു നൽകുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളം വിഷവും മാലിന്യങ്ങളും മൂലം ഉപയോഗയോഗ്യമല്ലാതായെന്ന പരാതി വർഷങ്ങളായുള്ളതാണ്.
മാധ്യമങ്ങളിൽ ദിവസേന വരുന്ന വാർത്തകൾ നമ്മുടെ നദികളെയും ജലാശയങ്ങളെയും സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നു. മീനച്ചിലാറ്റിൽ ഇതരസംസ്ഥാനക്കാർ മാരകവിഷം കലക്കി മീൻ പിടിക്കുന്നതിന്റെ വിവരം കഴിഞ്ഞദിവസമാണു പത്രത്തിൽ വന്നത്. ഇത് ഒരു നദിയിലെ മാത്രം കാര്യമല്ല; മഴക്കാലം കഴിഞ്ഞു വെള്ളം കുറവാകുന്പോൾ മിക്ക നദികളിലെയും അനുഭവമാണ്. കക്കൂസ്, ആശുപത്രി എന്നിവിടങ്ങളിൽനിന്നു മാലിന്യങ്ങൾ പുഴകളിലേക്കു വിടുന്നതിന്റെ വാർത്തകളും പതിവാണ്. ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നുമുള്ള അവശിഷ്ടങ്ങൾ പേറേണ്ടതും നദികൾതന്നെ. വ്യവസായശാലകളുടെ മാലിന്യങ്ങൾ നിയമവിരുദ്ധമായി ഒഴുക്കിവിടുന്നതും നദികളിലേക്ക്. ഇതോടൊപ്പമുള്ള പ്ലാസ്റ്റിക് അവശേഷങ്ങളുടെ കാര്യം പറയുകയുംവേണ്ട.
പശ്ചിമഘട്ട മലനിരകളിൽ ഉദ്ഭവിച്ചു പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നവയാണു കേരളത്തിലെ മിക്ക നദികളും. 42 നദികളിൽ മൂന്നെണ്ണമേ കിഴക്കോട്ടു പോകുന്നുള്ളൂ. നദികളും കായലുകളും ചേർന്നു രൂപപ്പെടുത്തുന്ന ജൈവ-ആവാസവ്യവസ്ഥയുടെ ഗുണഭോക്താക്കളാണു കേരളീയർ. ഇവയിൽനിന്നു സമൃദ്ധമായി ലഭിക്കുന്ന വെള്ളമാണു കുടിവെള്ളപദ്ധതികൾക്ക് ഉപയോഗിക്കുന്നത്. പദ്ധതികൾ യഥാസമയം നടപ്പാക്കാത്തതും അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതുമൊക്കെയാണു ജലവിതരണത്തിലെ പ്രശ്നങ്ങൾക്കു കാരണം. ജലദൗർലഭ്യമല്ല വിഷയം. അതുകൊണ്ടുതന്നെ ഈ സ്രോതസുകളെ നിർമലമായി സൂക്ഷിക്കാൻ നമുക്കു ബാധ്യതയുണ്ട്. ഒപ്പം, നദികളിലെയും ജലാശയങ്ങളിലെയും ജീവജാലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണം.
ഇതരസംസ്ഥാനക്കാരടക്കമുള്ളവർ വിഷം കലക്കിയും വൈദ്യുതി പ്രവഹിപ്പിച്ചുമൊക്കെ അനധികൃതമായി മീൻപിടിക്കുന്നത് ഇക്കാലത്തു സാധാരണമാണ്. വിഷം കലക്കിയായാലും വൈദ്യുതികൊണ്ടു ഷോക്കടിപ്പിച്ചായാലും പുഴകളിലും ജലാശയങ്ങളിലുമുള്ള മുഴുവൻ ജീവികളെയുമാണ് ഈ അനധികൃത മത്സ്യബന്ധനങ്ങൾ കൊന്നൊടുക്കുന്നത്. ഈ ജീവികളിൽ പലതും വംശനാശഭീഷണി നേരിടുന്നതുമാകാം. സമുദ്രമത്സ്യബന്ധനം പല മത്സ്യഇനങ്ങളുടെയും വംശനാശം വരുത്തുമെന്നു വന്നപ്പോഴാണു ട്രോളിംഗ് നിരോധനവും മറ്റും ഏർപ്പെടുത്തിയത്.
ഉൾനാടൻ ജലാശയങ്ങളിലും നദികളിലും നടക്കുന്ന മത്സ്യബന്ധനങ്ങൾ മിക്കതും അനധികൃതമാണ്. ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസുള്ള മത്സ്യത്തൊഴിലാളികൾ മാത്രമേ മീൻപിടിക്കാവൂ എന്നാണു നിയമം. അതു പാലിക്കാതെ ചെറിയ തോതിൽ നടക്കുന്ന മീൻപിടിത്തത്തിനു നേരേ പൊതുവേ കണ്ണടയ്ക്കുകയാണ് അധികാരികളും തദ്ദേശഭരണസ്ഥാപനങ്ങളുമൊക്കെ. നിരുപദ്രവകരമായ രീതിയിൽ വലിയ വാണിജ്യ ലക്ഷ്യങ്ങളില്ലാതെ നടത്തുന്ന മീൻപിടിത്തങ്ങളോട് ആ സമീപനം ശരിയുമാണ്. എന്നാൽ ഇതരസംസ്ഥാനക്കാർ മാരകവിഷം കലക്കി വ്യാപകമായി മത്സ്യസന്പത്തു കവർന്നു വില്പന നടത്തുന്നതുപോലുള്ള കാര്യങ്ങളുടെ നേർക്കു കണ്ണടയ്ക്കുകയല്ല വേണ്ടത്. അവർ പുഴയിൽ മാരകവിഷം കലക്കുന്നു; അതു മനുഷ്യനടക്കം ജീവജാലങ്ങൾക്ക് ദ്രോഹം ചെയ്യുന്നു. മയങ്ങിയോ ചത്തോ കിട്ടുന്ന മത്സ്യങ്ങൾ വിഷം കഴിച്ചവയാണെന്നറിയിക്കാതെ മീൻപിടിത്തക്കാർ വിറ്റു പണമാക്കുന്നു. ഈ നിയമലംഘനങ്ങളെ കർശനമായി നേരിടണം.
മീൻപിടിത്തം മാത്രമല്ല തടയേണ്ടത്. നദികളിലേക്ക് ഏതു മാലിന്യവും തള്ളാമെന്ന മട്ടിലാണു നാട്ടിലെ കുറേയേറെപ്പേർ പ്രവർത്തിക്കുന്നത്. ഇരുളിന്റെ മറവിൽ പുഴയിലും തോട്ടിലും റോഡിലുമെല്ലാം അവർ മാലിന്യം നിക്ഷേപിക്കുന്നു; നാട്ടുകാരുടെ ആരോഗ്യം അപകടത്തിലാക്കുന്നു; പരിസരവും നദിയുമൊക്കെ മലീമസമാക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് ഈ ദുഷ്പ്രവണത തടയാനുള്ള മാർഗം.
ഇത് ഒരിടത്തോ ഒരു നദിയിലോ മാത്രമുള്ള കാര്യമല്ല. സംസ്ഥാനത്തെങ്ങും ഇതാണു സംഭവിക്കുന്നത്. അതുകൊണ്ടാണല്ലോ നമ്മുടെ പകുതിയോളം നദികൾ വിഷവാഹിനികളായത്. അമൃതവാഹിനികളാകേണ്ട നദികളെ വിഷവാഹിനികളാക്കുന്നവർ ആരായാലും മാപ്പർഹിക്കുന്നില്ല. അവരെ തടയുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. അതിനു നടത്തുന്ന ഏതു പരിശ്രമത്തിനും എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായിരിക്കും. കാരണം ജലസ്രോതസുകളും ജലാശയങ്ങളും മലിനീകരിക്കുന്നതും വിഷലിപ്തമാക്കുന്നതും അത്ര വലിയ തിന്മയും ജനദ്രോഹവുമാണ്.
വിഷവാഹിനികളാക്കുന്നവർ ആരായാലും
മാപ്പർഹിക്കുന്നില്ല. അവരെ തടയുകയും
മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം.
അതിനു നടത്തുന്ന ഏതു പരിശ്രമത്തിനും
എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായിരിക്കും.
നദികളും തോടുകളും ജലാശയങ്ങളും ജീവന്റെ നിലനില്പിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എടുത്തുപറയേണ്ടതില്ല. അവ സംശുദ്ധമായിരുന്നാലേ ഭൂമിയിലെ ജീവനും ജീവിതവും ഭദ്രമായിരിക്കൂ. കുടിക്കാനും കുളിക്കാനും പാചകം ചെയ്യാനും അലക്കാനും കൃഷി ചെയ്യാനുമെല്ലാം ആശ്രയിക്കുന്നത് ഈ ജലസ്രോതസുകളെയാണല്ലോ. കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളുമെല്ലാം നദികളിലും ജലാശയങ്ങളോടു ചേർന്നുമാണ്. അവ മാലിന്യമുക്തമായിരിക്കുക എന്നത് നാട്ടിലെ മുഴുവൻ മനുഷ്യരുടെയും ആരോഗ്യത്തിനും സുസ്ഥിതിക്കും അത്യന്താപേക്ഷിതമാണ്.
എന്നാൽ ജലാശയങ്ങളും നദികളും തോടുകളുമൊക്കെ മലീമസവും ജീവനു ഹാനികരവുമാക്കുന്നതിൽ മത്സരിക്കുകയാണു കേരളീയർ എന്നു തോന്നുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ കേരളത്തിലെ പകുതിയോളം നദികൾ വിഷവാഹിനികളാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. വേണ്ടത്ര ഓക്സിജന്റെ അംശം ഇല്ലാത്ത വെള്ളമാണു സംസ്ഥാനത്തെ 21 നദികളിൽ ഒഴുകുന്നതത്രേ. പെരിയാർ, ഭാരതപ്പുഴ, പന്പ തുടങ്ങിയ പ്രമുഖ നദികളെല്ലാം ആ പട്ടികയിലുണ്ട്. നദികളോടുള്ള നമ്മുടെ സമീപനത്തിന്റെ ചിത്രം അതു നൽകുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളം വിഷവും മാലിന്യങ്ങളും മൂലം ഉപയോഗയോഗ്യമല്ലാതായെന്ന പരാതി വർഷങ്ങളായുള്ളതാണ്.
മാധ്യമങ്ങളിൽ ദിവസേന വരുന്ന വാർത്തകൾ നമ്മുടെ നദികളെയും ജലാശയങ്ങളെയും സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നു. മീനച്ചിലാറ്റിൽ ഇതരസംസ്ഥാനക്കാർ മാരകവിഷം കലക്കി മീൻ പിടിക്കുന്നതിന്റെ വിവരം കഴിഞ്ഞദിവസമാണു പത്രത്തിൽ വന്നത്. ഇത് ഒരു നദിയിലെ മാത്രം കാര്യമല്ല; മഴക്കാലം കഴിഞ്ഞു വെള്ളം കുറവാകുന്പോൾ മിക്ക നദികളിലെയും അനുഭവമാണ്. കക്കൂസ്, ആശുപത്രി എന്നിവിടങ്ങളിൽനിന്നു മാലിന്യങ്ങൾ പുഴകളിലേക്കു വിടുന്നതിന്റെ വാർത്തകളും പതിവാണ്. ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നുമുള്ള അവശിഷ്ടങ്ങൾ പേറേണ്ടതും നദികൾതന്നെ. വ്യവസായശാലകളുടെ മാലിന്യങ്ങൾ നിയമവിരുദ്ധമായി ഒഴുക്കിവിടുന്നതും നദികളിലേക്ക്. ഇതോടൊപ്പമുള്ള പ്ലാസ്റ്റിക് അവശേഷങ്ങളുടെ കാര്യം പറയുകയുംവേണ്ട.
പശ്ചിമഘട്ട മലനിരകളിൽ ഉദ്ഭവിച്ചു പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നവയാണു കേരളത്തിലെ മിക്ക നദികളും. 42 നദികളിൽ മൂന്നെണ്ണമേ കിഴക്കോട്ടു പോകുന്നുള്ളൂ. നദികളും കായലുകളും ചേർന്നു രൂപപ്പെടുത്തുന്ന ജൈവ-ആവാസവ്യവസ്ഥയുടെ ഗുണഭോക്താക്കളാണു കേരളീയർ. ഇവയിൽനിന്നു സമൃദ്ധമായി ലഭിക്കുന്ന വെള്ളമാണു കുടിവെള്ളപദ്ധതികൾക്ക് ഉപയോഗിക്കുന്നത്. പദ്ധതികൾ യഥാസമയം നടപ്പാക്കാത്തതും അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതുമൊക്കെയാണു ജലവിതരണത്തിലെ പ്രശ്നങ്ങൾക്കു കാരണം. ജലദൗർലഭ്യമല്ല വിഷയം. അതുകൊണ്ടുതന്നെ ഈ സ്രോതസുകളെ നിർമലമായി സൂക്ഷിക്കാൻ നമുക്കു ബാധ്യതയുണ്ട്. ഒപ്പം, നദികളിലെയും ജലാശയങ്ങളിലെയും ജീവജാലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണം.
ഇതരസംസ്ഥാനക്കാരടക്കമുള്ളവർ വിഷം കലക്കിയും വൈദ്യുതി പ്രവഹിപ്പിച്ചുമൊക്കെ അനധികൃതമായി മീൻപിടിക്കുന്നത് ഇക്കാലത്തു സാധാരണമാണ്. വിഷം കലക്കിയായാലും വൈദ്യുതികൊണ്ടു ഷോക്കടിപ്പിച്ചായാലും പുഴകളിലും ജലാശയങ്ങളിലുമുള്ള മുഴുവൻ ജീവികളെയുമാണ് ഈ അനധികൃത മത്സ്യബന്ധനങ്ങൾ കൊന്നൊടുക്കുന്നത്. ഈ ജീവികളിൽ പലതും വംശനാശഭീഷണി നേരിടുന്നതുമാകാം. സമുദ്രമത്സ്യബന്ധനം പല മത്സ്യഇനങ്ങളുടെയും വംശനാശം വരുത്തുമെന്നു വന്നപ്പോഴാണു ട്രോളിംഗ് നിരോധനവും മറ്റും ഏർപ്പെടുത്തിയത്.
ഉൾനാടൻ ജലാശയങ്ങളിലും നദികളിലും നടക്കുന്ന മത്സ്യബന്ധനങ്ങൾ മിക്കതും അനധികൃതമാണ്. ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസുള്ള മത്സ്യത്തൊഴിലാളികൾ മാത്രമേ മീൻപിടിക്കാവൂ എന്നാണു നിയമം. അതു പാലിക്കാതെ ചെറിയ തോതിൽ നടക്കുന്ന മീൻപിടിത്തത്തിനു നേരേ പൊതുവേ കണ്ണടയ്ക്കുകയാണ് അധികാരികളും തദ്ദേശഭരണസ്ഥാപനങ്ങളുമൊക്കെ. നിരുപദ്രവകരമായ രീതിയിൽ വലിയ വാണിജ്യ ലക്ഷ്യങ്ങളില്ലാതെ നടത്തുന്ന മീൻപിടിത്തങ്ങളോട് ആ സമീപനം ശരിയുമാണ്. എന്നാൽ ഇതരസംസ്ഥാനക്കാർ മാരകവിഷം കലക്കി വ്യാപകമായി മത്സ്യസന്പത്തു കവർന്നു വില്പന നടത്തുന്നതുപോലുള്ള കാര്യങ്ങളുടെ നേർക്കു കണ്ണടയ്ക്കുകയല്ല വേണ്ടത്. അവർ പുഴയിൽ മാരകവിഷം കലക്കുന്നു; അതു മനുഷ്യനടക്കം ജീവജാലങ്ങൾക്ക് ദ്രോഹം ചെയ്യുന്നു. മയങ്ങിയോ ചത്തോ കിട്ടുന്ന മത്സ്യങ്ങൾ വിഷം കഴിച്ചവയാണെന്നറിയിക്കാതെ മീൻപിടിത്തക്കാർ വിറ്റു പണമാക്കുന്നു. ഈ നിയമലംഘനങ്ങളെ കർശനമായി നേരിടണം.
മീൻപിടിത്തം മാത്രമല്ല തടയേണ്ടത്. നദികളിലേക്ക് ഏതു മാലിന്യവും തള്ളാമെന്ന മട്ടിലാണു നാട്ടിലെ കുറേയേറെപ്പേർ പ്രവർത്തിക്കുന്നത്. ഇരുളിന്റെ മറവിൽ പുഴയിലും തോട്ടിലും റോഡിലുമെല്ലാം അവർ മാലിന്യം നിക്ഷേപിക്കുന്നു; നാട്ടുകാരുടെ ആരോഗ്യം അപകടത്തിലാക്കുന്നു; പരിസരവും നദിയുമൊക്കെ മലീമസമാക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് ഈ ദുഷ്പ്രവണത തടയാനുള്ള മാർഗം.
ഇത് ഒരിടത്തോ ഒരു നദിയിലോ മാത്രമുള്ള കാര്യമല്ല. സംസ്ഥാനത്തെങ്ങും ഇതാണു സംഭവിക്കുന്നത്. അതുകൊണ്ടാണല്ലോ നമ്മുടെ പകുതിയോളം നദികൾ വിഷവാഹിനികളായത്. അമൃതവാഹിനികളാകേണ്ട നദികളെ വിഷവാഹിനികളാക്കുന്നവർ ആരായാലും മാപ്പർഹിക്കുന്നില്ല. അവരെ തടയുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. അതിനു നടത്തുന്ന ഏതു പരിശ്രമത്തിനും എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായിരിക്കും. കാരണം ജലസ്രോതസുകളും ജലാശയങ്ങളും മലിനീകരിക്കുന്നതും വിഷലിപ്തമാക്കുന്നതും അത്ര വലിയ തിന്മയും ജനദ്രോഹവുമാണ്.