തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്ററകലെ കൈതമുക്ക് റെയിൽവേ കോളനിയിലെ കുടിലിൽ ഒരു കുടുംബത്തിലെ ആറു കുട്ടികൾ അനുഭവിച്ച പട്ടിണിയും പരിവട്ടവും ഉത്തരവാദിത്വ പേരന്റിംഗിന്റെ പ്രാധാന്യവും നമ്മുടെ വികസനത്തിന്റെ പൊള്ളത്തരവും വെളിവാക്കുന്നു
കുട്ടികൾക്കെതിരേ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ജില്ലകൾ തോറും ഉത്തരവാദിത്വ പേരന്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ജൂണിൽ നിയമസഭയെ അറിയിക്കുകയുണ്ടായി. പേരന്റിംഗ് കേന്ദ്രങ്ങളെ സ്ഥിരം പരിശീലന കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഭരണ സിരാകേന്ദ്രത്തിന് ഒരു കിലോമീറ്ററിലേറെ അകലെയല്ലാതെ, തിരുവനന്തപുരം കോർപറേഷന്റെ ഭരണപരിധിക്കുള്ളിൽ നിന്നാണ് തിങ്കളാഴ്ച ഒരു കുടുംബത്തിന്റെ അതിദയനീയമായ വാർത്ത വന്നത്. കൈതമുക്ക് റെയിൽവേ പുറന്പോക്കിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു മറച്ച ഒറ്റമുറിക്കൂരയിൽ മാതാപിതാക്കളോടൊപ്പം കഴിയുന്ന ആറു കുരുന്നുകൾ വിശന്നുവലഞ്ഞിരുന്നതിന്റെയും വിശപ്പു സഹിക്കാനാവാതെ ഒരു കുട്ടി മണ്ണു കുഴച്ചു തിന്നതിന്റെയും വാർത്ത.
കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുംവേണ്ടി സർക്കാർപദ്ധതികൾ പലതുണ്ട്. എന്നിട്ടും കൊടുംപട്ടിണിയിൽ കഴിയുന്ന കുട്ടികളും വർധിച്ചുവരുന്ന പോക്സോ കേസുകളുമൊക്കെ ഇവിടെ യാഥാർഥ്യമായി അവശേഷിക്കുന്നു. ഇടുക്കി ജില്ലയിൽ ആദിവാസി സമൂഹത്തിലെ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ സ്കൂളിൽ ഏതാനും വർഷം മുന്പു സന്ദർശനം നടത്തവേ പാൽ എന്ന വസ്തു കണ്ടിട്ടുപോലുമില്ലാത്ത കുട്ടികളെ അഭിമുഖീകരിക്കേണ്ടിവന്ന കാര്യം ഒരു മുതിർന്ന രാഷ്ട്രീയനേതാവ് ഈയിടെ പങ്കുവച്ചിരുന്നു.
കൈതമുക്ക് റെയിൽവേ കോളനിയിലെ ദയനീയദൃശ്യം മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ നഗരപിതാവും രാഷ്ട്രീയ നേതാക്കളുമൊക്കെ അവിടെ പാഞ്ഞെത്തി. ശിശുക്ഷേമസമിതി ഇടപെട്ട് ആറു കുട്ടികളിൽ മൂത്ത നാലുപേരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. കുട്ടികളുടെ അമ്മയ്ക്ക് അടുത്ത ദിവസംതന്നെ നഗരസഭാ ശുചീകരണ വിഭാഗത്തിൽ താത്കാലിക ജോലി നൽകി. നഗരസഭ പണിതീർത്ത ഫ്ലാറ്റിൽ ആ കുടുംബത്തിനു വാസസ്ഥലം ഒരുക്കുന്നുമുണ്ട്. ഇതൊക്കെ നല്ല കാര്യംതന്നെ. എന്നാൽ ഈ കുടുംബത്തെപ്പോലെ തെരുവിലും മറ്റിടങ്ങളിലും പട്ടിണിയിൽ കഴിയുന്നവർ സാക്ഷരസുന്ദര കേരളത്തിലെ സജീവ യാഥാർഥ്യമാണെന്നത് എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതുണ്ട്. റെയിൽവേ കോളനി കുടുംബത്തിലെ കുട്ടി മണ്ണുവാരിക്കളിക്കുന്നതു കണ്ട ശിശുക്ഷേമസമിതി പ്രവർത്തകർ പട്ടിണി കാരണം കുട്ടി മണ്ണുവാരിത്തിന്നുകയാണെന്നു തെറ്റിദ്ധരിച്ചതാണെന്നു സംസ്ഥാന ബാലാവകാശ കമ്മീഷൻ പത്രക്കുറിപ്പിലൂടെ ഇന്നലെ അറിയിച്ചു. അതു ശരിയായിരിക്കാം. എന്നാൽ, മണ്ണുതിന്നല്ല കുട്ടികൾ വിശപ്പടക്കിയിരുന്നതെങ്കിലും ആ കുടുംബത്തിന്റെ സ്ഥിതി അതിദയനീയംതന്നെ.
ഇക്കാര്യത്തിൽ സർക്കാരിനെയോ സമൂഹത്തെയോ അടച്ചാക്ഷേപിക്കുന്നതിൽ അർഥമില്ല. മന്ത്രി ശൈലജ നിയമസഭയിൽ ചൂണ്ടിക്കാട്ടിയ ഉത്തരവാദിത്വ പേരന്റിംഗ് വളരെ പ്രധാനമാണ്. ഉത്തരവാദിത്വമുള്ള മാതൃത്വത്തെയും പിതൃത്വത്തെയുംകുറിച്ചു മാതാപിതാക്കൾക്കു ബോധവത്കരണം നടത്തണം. ഗുണമേന്മയുള്ള ജീവിതസാഹചര്യം ഒരുക്കാൻ ഭരണകൂടത്തിനു ബാധ്യതയുള്ളതുപോലെ, സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കുകയെന്ന ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. ജീവന്റെ മൂല്യം തിരിച്ചറിയുന്നവരാകണം മാതാപിതാക്കൾ. മനുഷ്യജീവനെ സൂക്ഷ്മതയോടെ പരിപാലിക്കുന്ന ചുമതല ആ ജീവന്റെ സൃഷ്ടിയിൽ പങ്കാളികളായ മാതാപിതാക്കൾക്കുണ്ട്. കൈതമുക്ക് കോളനിയിലെ ആറു കുഞ്ഞുങ്ങളടങ്ങിയ കുടുംബത്തിലെ പിതാവ് തന്റെ ചുമതലകളോട് ഒട്ടുംതന്നെ നീതി പുലർത്തിയിരുന്നില്ലെന്നാണു വാർത്തകളിൽനിന്നു മനസിലാകുന്നത്. വികസിത സമൂഹങ്ങൾ ഇത്തരം പിതാക്കന്മാർക്കെതിരേ നിയമനടപടി സ്വീകരിക്കുകയും കുട്ടികളെ എല്ലാവിധത്തിലും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കുടുംബം പുലർത്താൻ ചുമതലയുള്ള മാതാപിതാക്കൾ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാതെ വരുന്പോൾ ഭരണകൂടത്തിന് ഇടപെടാൻ കഴിയും. കുട്ടികളുടെ സംരക്ഷണത്തിന് ഇവിടെയും നിയമപരമായിത്തന്നെ വ്യവസ്ഥയുണ്ട്. കൈതമുക്കിലെ കുടുംബത്തിൽ ശിശുക്ഷേമസമിതിക്ക് ഇടപെടാനും നാലു കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റാനും സാധിച്ചത് നിയമത്തിന്റെ പിൻബലത്തിൽത്തന്നെയാണ്. കുട്ടികളുടെ സംരക്ഷണവും അവർക്കെതിരായ കുറ്റകൃത്യങ്ങൾക്കു കർശനമായ ശിക്ഷയും പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്. ജീവിതത്തിന്റെ ഗുണമേന്മയെന്നത് ആഡംബര ജീവിതമല്ല; പ്രത്യുത, ആരോഗ്യകരമായ ജീവിതത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കുക എന്നതാണ്. കുട്ടികൾക്ക് അതു നൽകാൻ മാതാപിതാക്കൾക്കു സാധിക്കണം. അതിനവർക്കു സാധിക്കുന്നില്ലെങ്കിൽ ഭരണകൂടത്തിന്റെ കൈത്താങ്ങുണ്ടാകണം.
എത്രയോ പദ്ധതികളാണു വനിത- ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നടപ്പാക്കുന്നത്. വീടുകൾതോറും കയറിയിറങ്ങി സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾ അന്വേഷിക്കാൻപോലും ഔദ്യോഗിക സംവിധാനങ്ങളുണ്ട്. എന്നാൽ, ഇവയൊന്നും സമൂഹത്തിന്റെ താഴത്തെ തട്ടുകളിൽ എത്തിയിട്ടില്ലെന്നാണു തിരുവനന്തപുരത്തുനിന്നുള്ള വാർത്ത സൂചിപ്പിക്കുന്നത്. വാർത്ത വന്നശേഷം ആ കുട്ടികൾക്കും അമ്മയ്ക്കുംവേണ്ടി ശബ്ദിക്കാൻ നിരവധിപേരുണ്ട്. സർക്കാരും സന്നദ്ധസംഘടനകളും സഹായവുമായി എത്തുന്നു. എന്നാൽ, തലസ്ഥാനനഗരത്തിന്റെ തിരക്കേറിയ ഭാഗത്തു പരസ്യബോർഡുകൾകൊണ്ടു ഭിത്തികൾ തീർത്ത ഒറ്റമുറിവീട്ടിൽ ആറു കുട്ടികളടങ്ങുന്ന കുടുംബം പട്ടിണി മാറ്റാൻ മാർഗമില്ലാതെ കഴിയുന്നത് ഇതുവരെ ആരുടെയും കണ്ണിൽപ്പെട്ടിരുന്നില്ലേ? മാധ്യമങ്ങൾ ഈ വാർത്ത പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ആ കുട്ടികളുടെ സ്ഥിതി എന്താകുമായിരുന്നു? എത്രനാൾ അവർ വിശപ്പു സഹിച്ച് ആ കൂരയിൽ കഴിയുമായിരുന്നു? എല്ലാവരും, പ്രത്യേകിച്ചു ഭരണാധികാരികളും പൊതുപ്രവർത്തകരും, ചിന്തിക്കേണ്ട കാര്യമാണിത്.
കടുത്ത ദാരിദ്ര്യം കേരളത്തിലും യാഥാർഥ്യമാണെന്ന തിരിച്ചറിവ് നമ്മെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കേണ്ടതുണ്ട്. കുടുംബത്തോട് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്വം മറന്നു പ്രവർത്തിക്കുന്ന മാതാപിതാക്കളും ശിശുക്കൾക്ക് അവർ അർഹിക്കുന്ന സംരക്ഷണം നൽകാത്ത സമൂഹവും വലിയ ക്രൂരതയാണു കാട്ടുന്നത്. ഉത്തരവാദിത്വ പേരന്റിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു നിയമസഭയിൽ പ്രഖ്യാപിച്ച വേളയിൽ, കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ ഏറെയും കുടുംബത്തിനകത്തുനിന്നാണെന്നു മന്ത്രി പറഞ്ഞു. തൊടുപുഴയിൽ ഷെഫീക് എന്ന കുട്ടിക്കു നേരേയുണ്ടായ ക്രൂരതയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് നൽകിയെങ്കിലും അതിന്മേൽ നടപടിയൊന്നുമുണ്ടായിട്ടില്ല.
കൈതമുക്കിൽ ഇനിയും പത്തോളം കുടുംബങ്ങൾ കൂരകളിൽ കഴിയുന്നുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം പുറന്പോക്കുകളിലും കോളനികളിലും ഇത്തരം ദുരിതദൃശ്യങ്ങൾ കാണാനാവും. അവിടെയും കുഞ്ഞുങ്ങൾ വളരുന്നുണ്ട്. അവർ നാളെ നാടിനു ഭാരമാകാതിരിക്കണമെങ്കിൽ മാതാപിതാക്കൾ ഉത്തരവാദിത്വബോധമുള്ളവരും സർക്കാർ കാര്യക്ഷമതയുള്ളതുമാകണം.
കുട്ടികൾക്കെതിരേ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ജില്ലകൾ തോറും ഉത്തരവാദിത്വ പേരന്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ജൂണിൽ നിയമസഭയെ അറിയിക്കുകയുണ്ടായി. പേരന്റിംഗ് കേന്ദ്രങ്ങളെ സ്ഥിരം പരിശീലന കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഭരണ സിരാകേന്ദ്രത്തിന് ഒരു കിലോമീറ്ററിലേറെ അകലെയല്ലാതെ, തിരുവനന്തപുരം കോർപറേഷന്റെ ഭരണപരിധിക്കുള്ളിൽ നിന്നാണ് തിങ്കളാഴ്ച ഒരു കുടുംബത്തിന്റെ അതിദയനീയമായ വാർത്ത വന്നത്. കൈതമുക്ക് റെയിൽവേ പുറന്പോക്കിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു മറച്ച ഒറ്റമുറിക്കൂരയിൽ മാതാപിതാക്കളോടൊപ്പം കഴിയുന്ന ആറു കുരുന്നുകൾ വിശന്നുവലഞ്ഞിരുന്നതിന്റെയും വിശപ്പു സഹിക്കാനാവാതെ ഒരു കുട്ടി മണ്ണു കുഴച്ചു തിന്നതിന്റെയും വാർത്ത.
കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുംവേണ്ടി സർക്കാർപദ്ധതികൾ പലതുണ്ട്. എന്നിട്ടും കൊടുംപട്ടിണിയിൽ കഴിയുന്ന കുട്ടികളും വർധിച്ചുവരുന്ന പോക്സോ കേസുകളുമൊക്കെ ഇവിടെ യാഥാർഥ്യമായി അവശേഷിക്കുന്നു. ഇടുക്കി ജില്ലയിൽ ആദിവാസി സമൂഹത്തിലെ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ സ്കൂളിൽ ഏതാനും വർഷം മുന്പു സന്ദർശനം നടത്തവേ പാൽ എന്ന വസ്തു കണ്ടിട്ടുപോലുമില്ലാത്ത കുട്ടികളെ അഭിമുഖീകരിക്കേണ്ടിവന്ന കാര്യം ഒരു മുതിർന്ന രാഷ്ട്രീയനേതാവ് ഈയിടെ പങ്കുവച്ചിരുന്നു.
കൈതമുക്ക് റെയിൽവേ കോളനിയിലെ ദയനീയദൃശ്യം മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ നഗരപിതാവും രാഷ്ട്രീയ നേതാക്കളുമൊക്കെ അവിടെ പാഞ്ഞെത്തി. ശിശുക്ഷേമസമിതി ഇടപെട്ട് ആറു കുട്ടികളിൽ മൂത്ത നാലുപേരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. കുട്ടികളുടെ അമ്മയ്ക്ക് അടുത്ത ദിവസംതന്നെ നഗരസഭാ ശുചീകരണ വിഭാഗത്തിൽ താത്കാലിക ജോലി നൽകി. നഗരസഭ പണിതീർത്ത ഫ്ലാറ്റിൽ ആ കുടുംബത്തിനു വാസസ്ഥലം ഒരുക്കുന്നുമുണ്ട്. ഇതൊക്കെ നല്ല കാര്യംതന്നെ. എന്നാൽ ഈ കുടുംബത്തെപ്പോലെ തെരുവിലും മറ്റിടങ്ങളിലും പട്ടിണിയിൽ കഴിയുന്നവർ സാക്ഷരസുന്ദര കേരളത്തിലെ സജീവ യാഥാർഥ്യമാണെന്നത് എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതുണ്ട്. റെയിൽവേ കോളനി കുടുംബത്തിലെ കുട്ടി മണ്ണുവാരിക്കളിക്കുന്നതു കണ്ട ശിശുക്ഷേമസമിതി പ്രവർത്തകർ പട്ടിണി കാരണം കുട്ടി മണ്ണുവാരിത്തിന്നുകയാണെന്നു തെറ്റിദ്ധരിച്ചതാണെന്നു സംസ്ഥാന ബാലാവകാശ കമ്മീഷൻ പത്രക്കുറിപ്പിലൂടെ ഇന്നലെ അറിയിച്ചു. അതു ശരിയായിരിക്കാം. എന്നാൽ, മണ്ണുതിന്നല്ല കുട്ടികൾ വിശപ്പടക്കിയിരുന്നതെങ്കിലും ആ കുടുംബത്തിന്റെ സ്ഥിതി അതിദയനീയംതന്നെ.
ഇക്കാര്യത്തിൽ സർക്കാരിനെയോ സമൂഹത്തെയോ അടച്ചാക്ഷേപിക്കുന്നതിൽ അർഥമില്ല. മന്ത്രി ശൈലജ നിയമസഭയിൽ ചൂണ്ടിക്കാട്ടിയ ഉത്തരവാദിത്വ പേരന്റിംഗ് വളരെ പ്രധാനമാണ്. ഉത്തരവാദിത്വമുള്ള മാതൃത്വത്തെയും പിതൃത്വത്തെയുംകുറിച്ചു മാതാപിതാക്കൾക്കു ബോധവത്കരണം നടത്തണം. ഗുണമേന്മയുള്ള ജീവിതസാഹചര്യം ഒരുക്കാൻ ഭരണകൂടത്തിനു ബാധ്യതയുള്ളതുപോലെ, സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കുകയെന്ന ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. ജീവന്റെ മൂല്യം തിരിച്ചറിയുന്നവരാകണം മാതാപിതാക്കൾ. മനുഷ്യജീവനെ സൂക്ഷ്മതയോടെ പരിപാലിക്കുന്ന ചുമതല ആ ജീവന്റെ സൃഷ്ടിയിൽ പങ്കാളികളായ മാതാപിതാക്കൾക്കുണ്ട്. കൈതമുക്ക് കോളനിയിലെ ആറു കുഞ്ഞുങ്ങളടങ്ങിയ കുടുംബത്തിലെ പിതാവ് തന്റെ ചുമതലകളോട് ഒട്ടുംതന്നെ നീതി പുലർത്തിയിരുന്നില്ലെന്നാണു വാർത്തകളിൽനിന്നു മനസിലാകുന്നത്. വികസിത സമൂഹങ്ങൾ ഇത്തരം പിതാക്കന്മാർക്കെതിരേ നിയമനടപടി സ്വീകരിക്കുകയും കുട്ടികളെ എല്ലാവിധത്തിലും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കുടുംബം പുലർത്താൻ ചുമതലയുള്ള മാതാപിതാക്കൾ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാതെ വരുന്പോൾ ഭരണകൂടത്തിന് ഇടപെടാൻ കഴിയും. കുട്ടികളുടെ സംരക്ഷണത്തിന് ഇവിടെയും നിയമപരമായിത്തന്നെ വ്യവസ്ഥയുണ്ട്. കൈതമുക്കിലെ കുടുംബത്തിൽ ശിശുക്ഷേമസമിതിക്ക് ഇടപെടാനും നാലു കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റാനും സാധിച്ചത് നിയമത്തിന്റെ പിൻബലത്തിൽത്തന്നെയാണ്. കുട്ടികളുടെ സംരക്ഷണവും അവർക്കെതിരായ കുറ്റകൃത്യങ്ങൾക്കു കർശനമായ ശിക്ഷയും പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്. ജീവിതത്തിന്റെ ഗുണമേന്മയെന്നത് ആഡംബര ജീവിതമല്ല; പ്രത്യുത, ആരോഗ്യകരമായ ജീവിതത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കുക എന്നതാണ്. കുട്ടികൾക്ക് അതു നൽകാൻ മാതാപിതാക്കൾക്കു സാധിക്കണം. അതിനവർക്കു സാധിക്കുന്നില്ലെങ്കിൽ ഭരണകൂടത്തിന്റെ കൈത്താങ്ങുണ്ടാകണം.
എത്രയോ പദ്ധതികളാണു വനിത- ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നടപ്പാക്കുന്നത്. വീടുകൾതോറും കയറിയിറങ്ങി സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾ അന്വേഷിക്കാൻപോലും ഔദ്യോഗിക സംവിധാനങ്ങളുണ്ട്. എന്നാൽ, ഇവയൊന്നും സമൂഹത്തിന്റെ താഴത്തെ തട്ടുകളിൽ എത്തിയിട്ടില്ലെന്നാണു തിരുവനന്തപുരത്തുനിന്നുള്ള വാർത്ത സൂചിപ്പിക്കുന്നത്. വാർത്ത വന്നശേഷം ആ കുട്ടികൾക്കും അമ്മയ്ക്കുംവേണ്ടി ശബ്ദിക്കാൻ നിരവധിപേരുണ്ട്. സർക്കാരും സന്നദ്ധസംഘടനകളും സഹായവുമായി എത്തുന്നു. എന്നാൽ, തലസ്ഥാനനഗരത്തിന്റെ തിരക്കേറിയ ഭാഗത്തു പരസ്യബോർഡുകൾകൊണ്ടു ഭിത്തികൾ തീർത്ത ഒറ്റമുറിവീട്ടിൽ ആറു കുട്ടികളടങ്ങുന്ന കുടുംബം പട്ടിണി മാറ്റാൻ മാർഗമില്ലാതെ കഴിയുന്നത് ഇതുവരെ ആരുടെയും കണ്ണിൽപ്പെട്ടിരുന്നില്ലേ? മാധ്യമങ്ങൾ ഈ വാർത്ത പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ആ കുട്ടികളുടെ സ്ഥിതി എന്താകുമായിരുന്നു? എത്രനാൾ അവർ വിശപ്പു സഹിച്ച് ആ കൂരയിൽ കഴിയുമായിരുന്നു? എല്ലാവരും, പ്രത്യേകിച്ചു ഭരണാധികാരികളും പൊതുപ്രവർത്തകരും, ചിന്തിക്കേണ്ട കാര്യമാണിത്.
കടുത്ത ദാരിദ്ര്യം കേരളത്തിലും യാഥാർഥ്യമാണെന്ന തിരിച്ചറിവ് നമ്മെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കേണ്ടതുണ്ട്. കുടുംബത്തോട് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്വം മറന്നു പ്രവർത്തിക്കുന്ന മാതാപിതാക്കളും ശിശുക്കൾക്ക് അവർ അർഹിക്കുന്ന സംരക്ഷണം നൽകാത്ത സമൂഹവും വലിയ ക്രൂരതയാണു കാട്ടുന്നത്. ഉത്തരവാദിത്വ പേരന്റിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു നിയമസഭയിൽ പ്രഖ്യാപിച്ച വേളയിൽ, കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ ഏറെയും കുടുംബത്തിനകത്തുനിന്നാണെന്നു മന്ത്രി പറഞ്ഞു. തൊടുപുഴയിൽ ഷെഫീക് എന്ന കുട്ടിക്കു നേരേയുണ്ടായ ക്രൂരതയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് നൽകിയെങ്കിലും അതിന്മേൽ നടപടിയൊന്നുമുണ്ടായിട്ടില്ല.
കൈതമുക്കിൽ ഇനിയും പത്തോളം കുടുംബങ്ങൾ കൂരകളിൽ കഴിയുന്നുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം പുറന്പോക്കുകളിലും കോളനികളിലും ഇത്തരം ദുരിതദൃശ്യങ്ങൾ കാണാനാവും. അവിടെയും കുഞ്ഞുങ്ങൾ വളരുന്നുണ്ട്. അവർ നാളെ നാടിനു ഭാരമാകാതിരിക്കണമെങ്കിൽ മാതാപിതാക്കൾ ഉത്തരവാദിത്വബോധമുള്ളവരും സർക്കാർ കാര്യക്ഷമതയുള്ളതുമാകണം.