പ്രകൃതിഭംഗി നിറഞ്ഞൊഴുകുന്ന നാടാണു കുട്ടനാട്. പരശതം സിനിമകളിൽ ഈ ദൃശ്യഭംഗിയുടെ അപൂർവ ചാരുത പകർത്തിയിട്ടുണ്ട്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന ഈ ഭൂവിഭാഗം കഠിനാധ്വാനികളായ കർഷകരുടെ കുരുക്ഷേത്രമാണിന്ന്. മണ്ണിനോടും പ്രകൃതിയോടും പടവെട്ടി അവരിൽ പലരും പരിക്ഷീണരായിരിക്കുന്നു. വിഷലിപ്തമായ വെള്ളവും നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും ഈ പറുദീസയെ പാതാളത്തിലേക്കു താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്ര ജലനിരപ്പിലുണ്ടാകുന്ന വ്യതിയാനം വരുംദശകങ്ങളിൽ കുട്ടനാടിന്റെ ഭൂമികയിൽ വരുത്തുന്ന മാറ്റങ്ങൾ കണക്കുകൂട്ടലുകൾക്കും അപ്പുറമാകാം. അതുകൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും കാലാനുസൃതവും ശാസ്ത്രീയവുമായ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
കുട്ടനാടിന്റെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മുന്നിലെത്തിക്കാൻ ദീപിക എക്കാലവും ബദ്ധശ്രദ്ധരായിരുന്നു. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയവും ഈ വർഷത്തെ വെള്ളപ്പൊക്കവുമൊക്കെ കുട്ടനാടിന്റെമേൽ വീണ്ടും കനത്ത ആഘാതമേൽപ്പിച്ചു. ഇത്തരം തുടർആഘാതങ്ങളിൽപ്പെട്ടുഴലുന്ന ഈ നാടിന്റെ പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗങ്ങളുമാണ് "വീണ്ടെടുക്കാം വീഴ്ചയില്ലാതെ' എന്ന ലേഖനപരന്പരയിലൂടെ ദീപിക കഴിഞ്ഞദിവസങ്ങളിൽ ചർച്ച ചെയ്തത്.
നീരൊഴുക്കു തടസപ്പെട്ടതും ശുദ്ധജലലഭ്യത കുറഞ്ഞതുമാണു കുട്ടനാട് ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധിലൊന്ന്. മൂവായിരത്തിലേറെ തോടുകളാണു കുട്ടനാട്ടിലുള്ളത്. പുഴകളും കനാലുകളും ജലനിർഗമനം സുഗമമാക്കേണ്ടതാണ്. പക്ഷേ, നദികളിലും തോടുകളിലുമെല്ലാം എക്കൽ അടിഞ്ഞുകിടക്കുന്നു. വെള്ളം ഒഴുകിപ്പോകേണ്ട ഇടങ്ങൾ മണ്ണടിഞ്ഞു ഗതാഗതയോഗ്യമല്ലതായി. കുട്ടനാട്ടിൽ നെടുകെയും കുറുകയെും റോഡുകളും പാലങ്ങളും ഏറെയുണ്ടായി. ഇത് യാത്രാസൗകര്യം വർധിപ്പിച്ചുവെന്നതു ശരി. പക്ഷേ, കുറെക്കൂടി ശാസ്ത്രീയമായി ജലനിർഗമനം സുഗമമാക്കുന്ന വിധത്തിൽ റോഡ് നിർമാണം നടത്തിയിരുന്നെങ്കിൽ കുട്ടനാടിന്റെ അവസ്ഥ വ്യത്യസ്തമായേനേ. ഇനി ഇക്കാര്യത്തിൽ ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. അതുകൊണ്ട് നിലവിലുള്ള റോഡുകളും പാലങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കുകയാണു വേണ്ടത്. തോട്ടപ്പള്ളി സ്പിൽവേയിൽ വെള്ളമെത്തുന്ന ടി.എസ്. കനാൽ, ആലപ്പുഴ-ചങ്ങനാശേരി റോഡിനു സമാന്തരമായുള്ള കനാൽ എന്നിവ പലയിടത്തും തടസപ്പെട്ടിരിക്കുന്നു. എ-സി കനാലിന്റെ ചെറിയൊരു ഭാഗംകൂടി തുറന്നാൽ ജലനിർഗമനം സുഗമമാകും.
കുട്ടനാടിന്റ സമഗ്രവികസനം ലക്ഷ്യമിട്ടു നടപ്പാക്കിയ കുട്ടനാട് പാക്കേജ് ഉദ്ദേശിച്ച ഫലം ചെയ്തില്ല. കുട്ടനാട്ടിൽ വേരുകളുള്ള കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പാക്കേജ് സ്വാമിനാഥൻ ഫൗണ്ടേഷൻ തയാറാക്കിയത്. കായലിന്റെയും പുഴകളുടെയും ആഴംകൂട്ടലിനും പുറംബണ്ടു നിർമാണത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു കുട്ടനാട് പാക്കേജ്. 1840 കോടി രൂപയുടെ ആ പാക്കേജിന്റെ പകുതിത്തുകപോലും ഉപയോഗിക്കാനായില്ല.
പാടശേഖരങ്ങളുടെ പുറംബണ്ടുകൾ നിശ്ചിത വീതിയിൽ നിർമിച്ചു ട്രാക്ടറുകളും കൊയ്ത്തു യന്ത്രങ്ങളുമൊക്കെ കൊണ്ടുപോകുന്നതിനു സൗകര്യമൊരുക്കണമെന്ന നിർദേശം തീർത്തും ഭാഗികമായേ നടപ്പായുള്ളൂ. പുറംബണ്ടുകൾ വാസയോഗ്യമാക്കാനും അവിടെ താമസിക്കുന്നവർക്കു ജീവിതായോധനത്തിനുള്ള മാർഗങ്ങൾ കണ്ടെത്താനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുമായില്ല. പാടവരന്പിലും ഒറ്റപ്പെട്ട തുരുത്തുകളിലും താമസിക്കുന്നവരും മനുഷ്യരാണെന്ന ചിന്ത വേണം. അവരുടെ ആരോഗ്യപരിരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കുള്ള പ്രാഥമിക സൗകര്യങ്ങളെങ്കിലും ഒരുക്കിക്കൊടുക്കാനുള്ള ചുമതല സർക്കാരിനുണ്ട്. ആണ്ടുവട്ടം മുഴുവൻ വെള്ളത്തിനടിയിൽ കഴിയുന്ന കൈനകരി മണലോടി തുരുത്തിലേതുപോലുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ പ്രത്യേക പരിഗണനയും സംരക്ഷണവും ആവശ്യമാണ്.
കുട്ടനാട്ടുകാരെ ഏറ്റവുമധികം അലട്ടുന്ന കാര്യം കുടിവെള്ളം തന്നെയാണ്. വെള്ളത്തിനു നടുവിൽ കഴിയുന്നവർ വെള്ളത്തിനായി കേഴുന്ന അവസ്ഥ. കുട്ടനാട്ടിലെ നദികളിലും തോടുകളിലും നിന്നു വെള്ളം നേരിട്ടെടുത്ത് ഉപയോഗിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് അക്കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല. കൃഷി ആവശ്യത്തിനുള്ള കീടനാശിനി പ്രയോഗവും ഹൗസ് ബോട്ടുകളിൽനിന്നു വെള്ളത്തിൽ കലരുന്ന മാലിന്യങ്ങളുമാണ് കുട്ടനാട്ടിലെ വെള്ളത്തെ വിഷലിപ്തമാക്കുന്നത്.
നീരേറ്റുപുറം കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ചാണു കുട്ടനാട്ടിലെ വലിയൊരു ഭാഗം ജനങ്ങൾ കഴിയുന്നത്. ഇതു കുട്ടനാട്ടിലെ ശുദ്ധജല ആവശ്യത്തിന്റെ പകുതിപോലുമാകുന്നില്ല. കുട്ടനാട് സമഗ്ര ജലവിതരണ പദ്ധതി ബജറ്റിലുണ്ട്. 289 കോടി രൂപ മുടക്കി ഒന്നര വർഷം കൊണ്ടു പദ്ധതി നടപ്പാക്കുമെന്നാണു വാഗ്ദാനം. പക്ഷേ, പണികളൊന്നും തുടങ്ങിയിട്ടുപോലുമില്ല. അന്യായ വിലകൊടുത്ത് ടാങ്കറുകളിലെത്തുന്ന വെള്ളം കൊണ്ടു ജീവിക്കേണ്ട ഗതികേടിലാണു കുട്ടനാട്ടുകാരിൽ പലരും.
മാലിന്യസംസ്കരണം കുട്ടനാട്ടിൽ വലിയൊരു വെല്ലുവിളിയാണ്. കുട്ടനാട്ടിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ വളരെക്കൂടുതലാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. പരിസരങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും നദികളും തോടുകളും സംരക്ഷിക്കുന്നതിനും ജനകീയ മുന്നേറ്റംതന്നെ ഉണ്ടാകണം. ആശുപത്രി സൗകര്യം തീർത്തും പരിമിതമാണു കുട്ടനാട്ടിൽ. പുളിങ്കുന്നിലെ താലൂക്ക് ആശുപത്രിയിലും വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗകര്യങ്ങൾ തീർത്തും പരിമിതം.
കർഷകശക്തിയുടെ കരുത്തിൽ കൃഷിയിടമായി മാറിയ റാണി, ചിത്തിര, മാർത്താണ്ഡം കായലുകളും ആർ ബ്ലോക്ക് മോഡലുമൊക്കെ കുട്ടനാടിന്റെ മുഖച്ഛായ മാറ്റാൻ പര്യാപ്തമായ പരീക്ഷണങ്ങളായിരുന്നു. പക്ഷേ, അവയ്ക്കും പിടിച്ചുനിൽക്കാനായില്ല. വരുംകാലങ്ങളിൽ കാലാവസ്ഥയിലും പ്രകൃതിയിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ ഏറ്റവുമധികം ബാധിക്കാനിടയുള്ള കുട്ടനാടൻ ഭൂപ്രദേശത്തിനായി നവനിർമാണ മാതൃകകളും കൃഷിരീതികളും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനുള്ള ചില ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാർ അടുത്തകാലത്തു പ്രഖ്യാപിച്ച രണ്ടായിരത്തിയഞ്ഞൂറു കോടി രൂപയുടെ പദ്ധതിയും വലിയ പ്രതീക്ഷ നൽകുന്നു. കുട്ടനാടിന്റെ പുനർനിർമാണവും പാരിസ്ഥിതിക പുനഃസ്ഥാപനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വന്പൻ പ്രഖ്യാപനങ്ങളല്ല, ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളുടെ സാക്ഷാത്കാരവും ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള സാഹചര്യമൊരുക്കലുമാണു പ്രധാനം. പോരാടി ജീവിക്കുന്ന ഈ ജനതയെ പലായനത്തിനു പ്രേരിപ്പിക്കുന്നതാകരുതു വികസന പദ്ധതികൾ.
കുട്ടനാടിന്റെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മുന്നിലെത്തിക്കാൻ ദീപിക എക്കാലവും ബദ്ധശ്രദ്ധരായിരുന്നു. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയവും ഈ വർഷത്തെ വെള്ളപ്പൊക്കവുമൊക്കെ കുട്ടനാടിന്റെമേൽ വീണ്ടും കനത്ത ആഘാതമേൽപ്പിച്ചു. ഇത്തരം തുടർആഘാതങ്ങളിൽപ്പെട്ടുഴലുന്ന ഈ നാടിന്റെ പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗങ്ങളുമാണ് "വീണ്ടെടുക്കാം വീഴ്ചയില്ലാതെ' എന്ന ലേഖനപരന്പരയിലൂടെ ദീപിക കഴിഞ്ഞദിവസങ്ങളിൽ ചർച്ച ചെയ്തത്.
നീരൊഴുക്കു തടസപ്പെട്ടതും ശുദ്ധജലലഭ്യത കുറഞ്ഞതുമാണു കുട്ടനാട് ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധിലൊന്ന്. മൂവായിരത്തിലേറെ തോടുകളാണു കുട്ടനാട്ടിലുള്ളത്. പുഴകളും കനാലുകളും ജലനിർഗമനം സുഗമമാക്കേണ്ടതാണ്. പക്ഷേ, നദികളിലും തോടുകളിലുമെല്ലാം എക്കൽ അടിഞ്ഞുകിടക്കുന്നു. വെള്ളം ഒഴുകിപ്പോകേണ്ട ഇടങ്ങൾ മണ്ണടിഞ്ഞു ഗതാഗതയോഗ്യമല്ലതായി. കുട്ടനാട്ടിൽ നെടുകെയും കുറുകയെും റോഡുകളും പാലങ്ങളും ഏറെയുണ്ടായി. ഇത് യാത്രാസൗകര്യം വർധിപ്പിച്ചുവെന്നതു ശരി. പക്ഷേ, കുറെക്കൂടി ശാസ്ത്രീയമായി ജലനിർഗമനം സുഗമമാക്കുന്ന വിധത്തിൽ റോഡ് നിർമാണം നടത്തിയിരുന്നെങ്കിൽ കുട്ടനാടിന്റെ അവസ്ഥ വ്യത്യസ്തമായേനേ. ഇനി ഇക്കാര്യത്തിൽ ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. അതുകൊണ്ട് നിലവിലുള്ള റോഡുകളും പാലങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കുകയാണു വേണ്ടത്. തോട്ടപ്പള്ളി സ്പിൽവേയിൽ വെള്ളമെത്തുന്ന ടി.എസ്. കനാൽ, ആലപ്പുഴ-ചങ്ങനാശേരി റോഡിനു സമാന്തരമായുള്ള കനാൽ എന്നിവ പലയിടത്തും തടസപ്പെട്ടിരിക്കുന്നു. എ-സി കനാലിന്റെ ചെറിയൊരു ഭാഗംകൂടി തുറന്നാൽ ജലനിർഗമനം സുഗമമാകും.
കുട്ടനാടിന്റ സമഗ്രവികസനം ലക്ഷ്യമിട്ടു നടപ്പാക്കിയ കുട്ടനാട് പാക്കേജ് ഉദ്ദേശിച്ച ഫലം ചെയ്തില്ല. കുട്ടനാട്ടിൽ വേരുകളുള്ള കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പാക്കേജ് സ്വാമിനാഥൻ ഫൗണ്ടേഷൻ തയാറാക്കിയത്. കായലിന്റെയും പുഴകളുടെയും ആഴംകൂട്ടലിനും പുറംബണ്ടു നിർമാണത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു കുട്ടനാട് പാക്കേജ്. 1840 കോടി രൂപയുടെ ആ പാക്കേജിന്റെ പകുതിത്തുകപോലും ഉപയോഗിക്കാനായില്ല.
പാടശേഖരങ്ങളുടെ പുറംബണ്ടുകൾ നിശ്ചിത വീതിയിൽ നിർമിച്ചു ട്രാക്ടറുകളും കൊയ്ത്തു യന്ത്രങ്ങളുമൊക്കെ കൊണ്ടുപോകുന്നതിനു സൗകര്യമൊരുക്കണമെന്ന നിർദേശം തീർത്തും ഭാഗികമായേ നടപ്പായുള്ളൂ. പുറംബണ്ടുകൾ വാസയോഗ്യമാക്കാനും അവിടെ താമസിക്കുന്നവർക്കു ജീവിതായോധനത്തിനുള്ള മാർഗങ്ങൾ കണ്ടെത്താനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുമായില്ല. പാടവരന്പിലും ഒറ്റപ്പെട്ട തുരുത്തുകളിലും താമസിക്കുന്നവരും മനുഷ്യരാണെന്ന ചിന്ത വേണം. അവരുടെ ആരോഗ്യപരിരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കുള്ള പ്രാഥമിക സൗകര്യങ്ങളെങ്കിലും ഒരുക്കിക്കൊടുക്കാനുള്ള ചുമതല സർക്കാരിനുണ്ട്. ആണ്ടുവട്ടം മുഴുവൻ വെള്ളത്തിനടിയിൽ കഴിയുന്ന കൈനകരി മണലോടി തുരുത്തിലേതുപോലുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ പ്രത്യേക പരിഗണനയും സംരക്ഷണവും ആവശ്യമാണ്.
കുട്ടനാട്ടുകാരെ ഏറ്റവുമധികം അലട്ടുന്ന കാര്യം കുടിവെള്ളം തന്നെയാണ്. വെള്ളത്തിനു നടുവിൽ കഴിയുന്നവർ വെള്ളത്തിനായി കേഴുന്ന അവസ്ഥ. കുട്ടനാട്ടിലെ നദികളിലും തോടുകളിലും നിന്നു വെള്ളം നേരിട്ടെടുത്ത് ഉപയോഗിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് അക്കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല. കൃഷി ആവശ്യത്തിനുള്ള കീടനാശിനി പ്രയോഗവും ഹൗസ് ബോട്ടുകളിൽനിന്നു വെള്ളത്തിൽ കലരുന്ന മാലിന്യങ്ങളുമാണ് കുട്ടനാട്ടിലെ വെള്ളത്തെ വിഷലിപ്തമാക്കുന്നത്.
നീരേറ്റുപുറം കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ചാണു കുട്ടനാട്ടിലെ വലിയൊരു ഭാഗം ജനങ്ങൾ കഴിയുന്നത്. ഇതു കുട്ടനാട്ടിലെ ശുദ്ധജല ആവശ്യത്തിന്റെ പകുതിപോലുമാകുന്നില്ല. കുട്ടനാട് സമഗ്ര ജലവിതരണ പദ്ധതി ബജറ്റിലുണ്ട്. 289 കോടി രൂപ മുടക്കി ഒന്നര വർഷം കൊണ്ടു പദ്ധതി നടപ്പാക്കുമെന്നാണു വാഗ്ദാനം. പക്ഷേ, പണികളൊന്നും തുടങ്ങിയിട്ടുപോലുമില്ല. അന്യായ വിലകൊടുത്ത് ടാങ്കറുകളിലെത്തുന്ന വെള്ളം കൊണ്ടു ജീവിക്കേണ്ട ഗതികേടിലാണു കുട്ടനാട്ടുകാരിൽ പലരും.
മാലിന്യസംസ്കരണം കുട്ടനാട്ടിൽ വലിയൊരു വെല്ലുവിളിയാണ്. കുട്ടനാട്ടിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ വളരെക്കൂടുതലാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. പരിസരങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും നദികളും തോടുകളും സംരക്ഷിക്കുന്നതിനും ജനകീയ മുന്നേറ്റംതന്നെ ഉണ്ടാകണം. ആശുപത്രി സൗകര്യം തീർത്തും പരിമിതമാണു കുട്ടനാട്ടിൽ. പുളിങ്കുന്നിലെ താലൂക്ക് ആശുപത്രിയിലും വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗകര്യങ്ങൾ തീർത്തും പരിമിതം.
കർഷകശക്തിയുടെ കരുത്തിൽ കൃഷിയിടമായി മാറിയ റാണി, ചിത്തിര, മാർത്താണ്ഡം കായലുകളും ആർ ബ്ലോക്ക് മോഡലുമൊക്കെ കുട്ടനാടിന്റെ മുഖച്ഛായ മാറ്റാൻ പര്യാപ്തമായ പരീക്ഷണങ്ങളായിരുന്നു. പക്ഷേ, അവയ്ക്കും പിടിച്ചുനിൽക്കാനായില്ല. വരുംകാലങ്ങളിൽ കാലാവസ്ഥയിലും പ്രകൃതിയിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ ഏറ്റവുമധികം ബാധിക്കാനിടയുള്ള കുട്ടനാടൻ ഭൂപ്രദേശത്തിനായി നവനിർമാണ മാതൃകകളും കൃഷിരീതികളും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനുള്ള ചില ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാർ അടുത്തകാലത്തു പ്രഖ്യാപിച്ച രണ്ടായിരത്തിയഞ്ഞൂറു കോടി രൂപയുടെ പദ്ധതിയും വലിയ പ്രതീക്ഷ നൽകുന്നു. കുട്ടനാടിന്റെ പുനർനിർമാണവും പാരിസ്ഥിതിക പുനഃസ്ഥാപനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വന്പൻ പ്രഖ്യാപനങ്ങളല്ല, ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളുടെ സാക്ഷാത്കാരവും ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള സാഹചര്യമൊരുക്കലുമാണു പ്രധാനം. പോരാടി ജീവിക്കുന്ന ഈ ജനതയെ പലായനത്തിനു പ്രേരിപ്പിക്കുന്നതാകരുതു വികസന പദ്ധതികൾ.