മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു ശുദ്ധവായുവും ശുദ്ധജലവുമാണ്. ഇവ കൂടാതെ ജീവിതം അസാധ്യമാണ്. എന്നാൽ നമ്മുടെ രാജ്യത്തു വായുവും ജലവും അനുദിനം കൂടുതൽക്കൂടുതൽ വിഷലിപ്തമാകുകയാണ്. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ജനജീവിതത്തെ ഏറക്കുറെ സ്തംഭിപ്പിച്ചിരിക്കുന്നു. മുഖാവരണമില്ലാതെ നഗരജീവിതം അസാധ്യമായി. നല്ല വായു ശ്വസിക്കാൻ ഓക്സിജൻ ബാറുകൾ തുറന്നിരിക്കുകയാണവിടെ. പതിനഞ്ചു മിനിറ്റ് ഓക്സിജൻ ശ്വസിക്കാൻ 299 രൂപ മുതൽ 499 രൂപവരെ നിരക്ക്. ഒരു ദശകം മുന്പ് ഒരു വിദൂര സാധ്യത എന്ന മട്ടിലാണ് “വായു വില്പനവസ്തുവാകുന്ന കാലം വരുന്നു’’ എന്നു പറഞ്ഞിരുന്നത്. അക്കാലം വന്നുകഴിഞ്ഞു.
നല്ല വായുവും ശുദ്ധജലവും ജനങ്ങൾക്കു ലഭ്യമാക്കുക എന്നതു രാജധർമമാണ്. ഈ അടിസ്ഥാന ആവശ്യങ്ങളെങ്കിലും ഭരണീയർക്കു സാധിച്ചുകൊടുക്കുന്നില്ലെങ്കിൽ ഭരണത്തിന് എന്തർഥം? പഞ്ചഭൂതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയായ വായുവും ജലവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വളരെ അശുദ്ധമായിരിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. വിഷലിപ്തമാണു വിപണിയിലെത്തുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും. ശുദ്ധജലം എല്ലായിടത്തും ലഭ്യമായിരുന്നില്ലെങ്കിലും കുറഞ്ഞൊരു കാലം മുന്പുവരെ വായുവിനെക്കുറിച്ച് ആശങ്കയില്ലായിരുന്നു. എത്ര വേഗമാണു സ്ഥിതി മാറിയത്. ഇന്നു റോഡുകളിൽ നടന്നാൽ വാഹനങ്ങളുടെ പുകയാണു ശ്വസിക്കേണ്ടിവരുന്നത്.
തോടുകളിൽനിന്നും പുഴകളിൽനിന്നും കൈക്കുന്പിളിൽ വെള്ളമെടുത്തു കുടിച്ചിരുന്ന കുട്ടിക്കാലം കുറെപ്പേരുടെയെങ്കിലും സ്മരണകളിൽ പച്ചപിടിച്ചു നിൽപ്പുണ്ടാവും. ഇന്ന് ഏതെങ്കിലുമൊരു പുഴയിൽനിന്നോ തോട്ടിൽനിന്നോ ഇത്തരത്തിൽ വെള്ളം കോരിക്കുടിക്കാൻ ആർക്കു ധൈര്യമുണ്ടാകും?
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകാൻ തുടങ്ങിയിട്ടു നാളേറെയായി. വാഹനങ്ങളുടെ പുകയും ഉത്സവസീസണുകളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതു മൂലമുള്ള പുകയും സമീപ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിച്ചുണ്ടാകുന്ന പുകയും വായു മലിനീകരണത്തിനു കാരണമാണ്. ഡൽഹിയിലെ അന്തരീക്ഷത്തിൽ മാലിന്യങ്ങൾ അപകടകരമാംവിധം ഉയർന്നിരിക്കുന്നതായി ആധികാരിക പഠനറിപ്പോർട്ടുകൾതന്നെ പറയുന്നു. വായുമലിനീകരണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണു ഡൽഹി. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റിന്റെ കണക്കുപ്രകാരം അന്തരീക്ഷവായുവിന്റെ ഗുണനിലവാര സൂചിക(എക്യുഐ) ഡൽഹിയിൽ 527 ആണ്. ശുദ്ധവായുവിന്റെ എക്യുഐ പൂജ്യം മുതൽ 50 വരെയെന്നാണു നിശ്ചയിച്ചിരിക്കുന്നത്. 51 മുതൽ 100 വരെ തൃപ്തികരം. 301 മുതൽ 400 വരെ മോശം. 401 മുതൽ 500 വരെ വളരെ മോശം. ഡൽഹിയിലെ വായുമലിനീകരണം അതും കടന്നിരിക്കുന്നു.
ഡൽഹിയിൽ വായുവിന്റെ സ്ഥിതി ഇടയ്ക്കിടെ വളരെ മോശമാകാറുണ്ട്. മുൻകരുതലുകളെടുത്താൽ ഇതു കുറെയെങ്കിലും നിയന്ത്രിക്കാം. എന്നാൽ ഫലപ്രദമായ മുൻകരുതലെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഒറ്റനന്പർ വാഹനങ്ങളും ഇരട്ടനന്പർ വാഹനങ്ങളും ഓരോ ദിവസം ഇടവിട്ടു മാത്രം നിരത്തിലിറക്കുന്നതുപോലുള്ള ചില നടപടികൾ ഡൽഹി സർക്കാർ സ്വീകരിച്ചിരുന്നു. പക്ഷേ, അവയൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ചില നിർദേശങ്ങൾ രാഷ്ട്രീയകാരണങ്ങളാൽ നടപ്പാക്കിയതുമില്ല. ഇപ്പോൾ ഡൽഹിയിൽ ജീവിക്കണമെങ്കിൽ പണംമുടക്കി വായു വാങ്ങേണ്ട സ്ഥിതിയായി. സയൻസ് ഫിക്ഷനിലെ ദുഃസ്വപ്നം യാഥാർഥ്യമാകുകയാണിവിടെ. ഡൽഹിയിൽ ഷോപ്പിംഗ് മാളുകളിലും മറ്റും തയാറാക്കിയിരിക്കുന്ന ഓക്സിജൻ ബാറുകളിൽ വലിയ വിലകൊടുത്തു ശുദ്ധവായു ശ്വസിക്കാൻ ധാരാളം പേർ എത്തുന്നുണ്ടത്രേ. ഈ കച്ചവടവായു ശ്വസിക്കുന്നതു ആരോഗ്യകരമല്ലെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യ വിഭാഗവും വ്യക്തത വരുത്തണം.
ഡൽഹിയിലെ അവസ്ഥയിലേക്കു കേരളത്തിലെ അന്തരീക്ഷം എത്തിയിട്ടില്ലെങ്കിലും അതിലേക്ക് അധികം ദൂരമുണ്ടാവാനിടയില്ല. കുടിവെള്ളത്തിന്റെ കാര്യം കേരളത്തിൽ ഇപ്പോൾത്തന്നെ കഷ്ടം. 44 നദികളൊഴുകുന്ന സംസ്ഥാനം കുടിവെള്ളത്തിനായി പലപ്പോഴും നെട്ടോട്ടമോടുന്നു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ള വിതരണത്തിന്റെ ഗുണമേന്മ പരിശോധിച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) പഠനഫലം ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരം ഉൾപ്പെടെ 13 സംസ്ഥാന തലസ്ഥാനങ്ങളിലെയും ഡൽഹിയിലെയും പൈപ്പ് വെള്ളം കുടിക്കാൻ കൊള്ളില്ലെന്നാണു ബിഐഎസ് പറയുന്നത്.
സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ളം പരിശോധിച്ചതിൽ കുടിക്കാൻ കൊള്ളാവുന്നത് മുംബൈയിലേതു മാത്രം. ചെളി കലർന്നതും കട്ടിയേറിയതും ദുർഗന്ധപൂർണവുമാണു പലയിടത്തെയും പൈപ്പ് വെള്ളം. ഇതിൽ ക്ലോറൈഡ്, ഫ്ലൂറൈഡ്, ബോറോൺ തുടങ്ങി അപകടകരമായ രാസവസ്തുക്കളുടെയും വിസർജ്യ മാലിന്യമായ കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം ഏറെയാണ്. പരിശോധനയിൽ പത്തു മാനദണ്ഡങ്ങളാണു ബിഐഎസ് വച്ചത്. പത്തിലും തോറ്റു തിരുവനന്തപുരം. കേന്ദ്ര പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാനാണു പഠനറിപ്പോർട്ട് പുറത്തിറക്കിയത്. ബിഐഎസിന്റെ പഠനറിപ്പോർട്ടെങ്കിലും ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കട്ടെ.
ഇക്കാര്യത്തിൽ ഭരണകർത്താക്കളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വത്തെക്കുറിച്ച് അവർക്കു പറഞ്ഞുകൊടുക്കേണ്ടിവരുന്നതു കഷ്ടംതന്നെ. അത്യന്തം അപകടകരമായ നിലയിലെത്തിയ ഡൽഹി അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി സമിതിയുടെ യോഗത്തിനു വന്നുചേർന്നതു സമിതിയംഗങ്ങളായ 29 എംപിമാരിൽ നാലു പേർ മാത്രം. യോഗത്തിൽ പങ്കെടുക്കേണ്ട പരിസ്ഥിതി മന്ത്രാലയ പ്രമുഖരും എത്തിയില്ല. അതിനാൽ യോഗം മാറ്റിവച്ചു. ഡൽഹിയിൽനിന്ന് ഈ സമിതിയിലുള്ള ഏക എംപിയായ ഗൗതം ഗംഭീറാകട്ടെ ഈ സമയത്ത് ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന്റെ കമന്ററി ബോക്സിലായിരുന്നു.
ജനങ്ങൾ ശ്വാസം മുട്ടുന്പോൾ ജനനേതാക്കൾക്ക് അതൊന്നും അന്വേഷിക്കാൻ സമയമില്ല. ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണം പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നു സുപ്രീംകോടതി ഈയിടെ നിർദേശിച്ചിരുന്നു. ജപ്പാനിലെ ഒരു സർവകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അന്തരീക്ഷ മലിനീകരണം പ്രധാനപ്പെട്ട വിഷയമായേക്കും. അധികാരത്തിലെത്താൻ ചിലർ വായുവും ഉപകരണമാക്കും. അധികാരം കിട്ടിയാലോ, വാഗ്ദാനം വായുവിലലിയും. ജനം മുഖാവരണവുമായി ചുമച്ചു നീങ്ങും. ഈ സാഹചര്യം മാറിയേ തീരൂ. ഭരണകർത്താക്കൾ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറരുത്.
നല്ല വായുവും ശുദ്ധജലവും ജനങ്ങൾക്കു ലഭ്യമാക്കുക എന്നതു രാജധർമമാണ്. ഈ അടിസ്ഥാന ആവശ്യങ്ങളെങ്കിലും ഭരണീയർക്കു സാധിച്ചുകൊടുക്കുന്നില്ലെങ്കിൽ ഭരണത്തിന് എന്തർഥം? പഞ്ചഭൂതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയായ വായുവും ജലവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വളരെ അശുദ്ധമായിരിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. വിഷലിപ്തമാണു വിപണിയിലെത്തുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും. ശുദ്ധജലം എല്ലായിടത്തും ലഭ്യമായിരുന്നില്ലെങ്കിലും കുറഞ്ഞൊരു കാലം മുന്പുവരെ വായുവിനെക്കുറിച്ച് ആശങ്കയില്ലായിരുന്നു. എത്ര വേഗമാണു സ്ഥിതി മാറിയത്. ഇന്നു റോഡുകളിൽ നടന്നാൽ വാഹനങ്ങളുടെ പുകയാണു ശ്വസിക്കേണ്ടിവരുന്നത്.
തോടുകളിൽനിന്നും പുഴകളിൽനിന്നും കൈക്കുന്പിളിൽ വെള്ളമെടുത്തു കുടിച്ചിരുന്ന കുട്ടിക്കാലം കുറെപ്പേരുടെയെങ്കിലും സ്മരണകളിൽ പച്ചപിടിച്ചു നിൽപ്പുണ്ടാവും. ഇന്ന് ഏതെങ്കിലുമൊരു പുഴയിൽനിന്നോ തോട്ടിൽനിന്നോ ഇത്തരത്തിൽ വെള്ളം കോരിക്കുടിക്കാൻ ആർക്കു ധൈര്യമുണ്ടാകും?
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകാൻ തുടങ്ങിയിട്ടു നാളേറെയായി. വാഹനങ്ങളുടെ പുകയും ഉത്സവസീസണുകളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതു മൂലമുള്ള പുകയും സമീപ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിച്ചുണ്ടാകുന്ന പുകയും വായു മലിനീകരണത്തിനു കാരണമാണ്. ഡൽഹിയിലെ അന്തരീക്ഷത്തിൽ മാലിന്യങ്ങൾ അപകടകരമാംവിധം ഉയർന്നിരിക്കുന്നതായി ആധികാരിക പഠനറിപ്പോർട്ടുകൾതന്നെ പറയുന്നു. വായുമലിനീകരണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണു ഡൽഹി. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റിന്റെ കണക്കുപ്രകാരം അന്തരീക്ഷവായുവിന്റെ ഗുണനിലവാര സൂചിക(എക്യുഐ) ഡൽഹിയിൽ 527 ആണ്. ശുദ്ധവായുവിന്റെ എക്യുഐ പൂജ്യം മുതൽ 50 വരെയെന്നാണു നിശ്ചയിച്ചിരിക്കുന്നത്. 51 മുതൽ 100 വരെ തൃപ്തികരം. 301 മുതൽ 400 വരെ മോശം. 401 മുതൽ 500 വരെ വളരെ മോശം. ഡൽഹിയിലെ വായുമലിനീകരണം അതും കടന്നിരിക്കുന്നു.
ഡൽഹിയിൽ വായുവിന്റെ സ്ഥിതി ഇടയ്ക്കിടെ വളരെ മോശമാകാറുണ്ട്. മുൻകരുതലുകളെടുത്താൽ ഇതു കുറെയെങ്കിലും നിയന്ത്രിക്കാം. എന്നാൽ ഫലപ്രദമായ മുൻകരുതലെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഒറ്റനന്പർ വാഹനങ്ങളും ഇരട്ടനന്പർ വാഹനങ്ങളും ഓരോ ദിവസം ഇടവിട്ടു മാത്രം നിരത്തിലിറക്കുന്നതുപോലുള്ള ചില നടപടികൾ ഡൽഹി സർക്കാർ സ്വീകരിച്ചിരുന്നു. പക്ഷേ, അവയൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ചില നിർദേശങ്ങൾ രാഷ്ട്രീയകാരണങ്ങളാൽ നടപ്പാക്കിയതുമില്ല. ഇപ്പോൾ ഡൽഹിയിൽ ജീവിക്കണമെങ്കിൽ പണംമുടക്കി വായു വാങ്ങേണ്ട സ്ഥിതിയായി. സയൻസ് ഫിക്ഷനിലെ ദുഃസ്വപ്നം യാഥാർഥ്യമാകുകയാണിവിടെ. ഡൽഹിയിൽ ഷോപ്പിംഗ് മാളുകളിലും മറ്റും തയാറാക്കിയിരിക്കുന്ന ഓക്സിജൻ ബാറുകളിൽ വലിയ വിലകൊടുത്തു ശുദ്ധവായു ശ്വസിക്കാൻ ധാരാളം പേർ എത്തുന്നുണ്ടത്രേ. ഈ കച്ചവടവായു ശ്വസിക്കുന്നതു ആരോഗ്യകരമല്ലെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യ വിഭാഗവും വ്യക്തത വരുത്തണം.
ഡൽഹിയിലെ അവസ്ഥയിലേക്കു കേരളത്തിലെ അന്തരീക്ഷം എത്തിയിട്ടില്ലെങ്കിലും അതിലേക്ക് അധികം ദൂരമുണ്ടാവാനിടയില്ല. കുടിവെള്ളത്തിന്റെ കാര്യം കേരളത്തിൽ ഇപ്പോൾത്തന്നെ കഷ്ടം. 44 നദികളൊഴുകുന്ന സംസ്ഥാനം കുടിവെള്ളത്തിനായി പലപ്പോഴും നെട്ടോട്ടമോടുന്നു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ള വിതരണത്തിന്റെ ഗുണമേന്മ പരിശോധിച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) പഠനഫലം ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരം ഉൾപ്പെടെ 13 സംസ്ഥാന തലസ്ഥാനങ്ങളിലെയും ഡൽഹിയിലെയും പൈപ്പ് വെള്ളം കുടിക്കാൻ കൊള്ളില്ലെന്നാണു ബിഐഎസ് പറയുന്നത്.
സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ളം പരിശോധിച്ചതിൽ കുടിക്കാൻ കൊള്ളാവുന്നത് മുംബൈയിലേതു മാത്രം. ചെളി കലർന്നതും കട്ടിയേറിയതും ദുർഗന്ധപൂർണവുമാണു പലയിടത്തെയും പൈപ്പ് വെള്ളം. ഇതിൽ ക്ലോറൈഡ്, ഫ്ലൂറൈഡ്, ബോറോൺ തുടങ്ങി അപകടകരമായ രാസവസ്തുക്കളുടെയും വിസർജ്യ മാലിന്യമായ കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം ഏറെയാണ്. പരിശോധനയിൽ പത്തു മാനദണ്ഡങ്ങളാണു ബിഐഎസ് വച്ചത്. പത്തിലും തോറ്റു തിരുവനന്തപുരം. കേന്ദ്ര പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാനാണു പഠനറിപ്പോർട്ട് പുറത്തിറക്കിയത്. ബിഐഎസിന്റെ പഠനറിപ്പോർട്ടെങ്കിലും ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കട്ടെ.
ഇക്കാര്യത്തിൽ ഭരണകർത്താക്കളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വത്തെക്കുറിച്ച് അവർക്കു പറഞ്ഞുകൊടുക്കേണ്ടിവരുന്നതു കഷ്ടംതന്നെ. അത്യന്തം അപകടകരമായ നിലയിലെത്തിയ ഡൽഹി അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി സമിതിയുടെ യോഗത്തിനു വന്നുചേർന്നതു സമിതിയംഗങ്ങളായ 29 എംപിമാരിൽ നാലു പേർ മാത്രം. യോഗത്തിൽ പങ്കെടുക്കേണ്ട പരിസ്ഥിതി മന്ത്രാലയ പ്രമുഖരും എത്തിയില്ല. അതിനാൽ യോഗം മാറ്റിവച്ചു. ഡൽഹിയിൽനിന്ന് ഈ സമിതിയിലുള്ള ഏക എംപിയായ ഗൗതം ഗംഭീറാകട്ടെ ഈ സമയത്ത് ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന്റെ കമന്ററി ബോക്സിലായിരുന്നു.
ജനങ്ങൾ ശ്വാസം മുട്ടുന്പോൾ ജനനേതാക്കൾക്ക് അതൊന്നും അന്വേഷിക്കാൻ സമയമില്ല. ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണം പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നു സുപ്രീംകോടതി ഈയിടെ നിർദേശിച്ചിരുന്നു. ജപ്പാനിലെ ഒരു സർവകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അന്തരീക്ഷ മലിനീകരണം പ്രധാനപ്പെട്ട വിഷയമായേക്കും. അധികാരത്തിലെത്താൻ ചിലർ വായുവും ഉപകരണമാക്കും. അധികാരം കിട്ടിയാലോ, വാഗ്ദാനം വായുവിലലിയും. ജനം മുഖാവരണവുമായി ചുമച്ചു നീങ്ങും. ഈ സാഹചര്യം മാറിയേ തീരൂ. ഭരണകർത്താക്കൾ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറരുത്.