നീതിപൂർവവും നിഷ്പക്ഷവുമായി കോടതികൾ പ്രവർത്തിക്കുന്പോഴേ ജനങ്ങൾക്കു നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടാകൂ. അങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു സംശയാതീതമായി കാണിക്കാനും സാധിക്കണം.
കേരള ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം കീഴ്ക്കോടതികൾക്കു നല്കിയ ഒരു നിർദേശം പൗരസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ആശ്വാസം പകരുന്നതാണ്. ജാമ്യാപേക്ഷകളിൽ മജിസ്ട്രേറ്റുമാർ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നാണു ഹൈക്കോടതി ഭരണവിഭാഗം പുതിയ സർക്കുലറിൽ നല്കിയിരിക്കുന്ന നിർദേശം. 2017-ൽ ഹൈക്കോടതി ഇത് ഒരു ഓഫീസ് മെമ്മോറാണ്ടത്തിൽ നിഷ്കർഷിച്ചിരുന്നതാണ്. പക്ഷേ പലപ്പോഴും അതു പാലിക്കുന്നതായി കാണാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഈ നിർദേശം ആവർത്തിച്ചത്.
പൗരസ്വാതന്ത്ര്യം പലതലങ്ങളിലും പലരീതിയിലും നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്ന ഒരു അന്തരീക്ഷം നിലവിലുണ്ട്. ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള പൗരാവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനു മറുവഴികൾ തേടുന്ന കാലമാണിത്. 1976-ലെ എഡിഎം ജബൽപുർ വഴ്സസ് ശിവകാന്ത് ശുക്ല കേസിലെ (ഹേബിയസ് കോർപസ് കേസ്) വിധിയിലേതുപോലെ മൗലികാവകാശങ്ങൾ (ജീവിക്കാനുള്ള അവകാശമടക്കം) സ്ഥാപിച്ചുകിട്ടാൻ പൗരനു കോടതിയെ സമീപിക്കാൻ അവകാശമില്ല എന്ന അവസ്ഥ രാജ്യത്തു വന്നിട്ടില്ല എന്നതു ശരിതന്നെ. സുപ്രീംകോടതിതന്നെ പിൽക്കാലത്ത് ആ വിധി തിരുത്തുകയുണ്ടായി. ഇനിയും അത്തരമൊരു സാഹചര്യം രാജ്യത്തുണ്ടാവുകയില്ലെന്നാണു നിയമവാഴ്ചയിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഏവരും പ്രതീക്ഷിക്കുന്നത്; ആഗ്രഹിക്കുന്നത്.
കേരള ഹൈക്കോടതി ജാമ്യാപേക്ഷയുടെ കാര്യത്തിൽ നല്കിയ നിർദേശം ആവർത്തിക്കേണ്ടിവന്ന സാഹചര്യം നമ്മുടെ ക്രിമിനൽ നീതിന്യായവ്യവസ്ഥയ്ക്ക് ഒട്ടും അഭിമാനകരമല്ല. നീതിന്യായ വ്യവസ്ഥ പൗരാവകാശങ്ങളുടെ സംരക്ഷണത്തിനു കടപ്പെട്ടതാണ്. ഒരാൾ കുറ്റവാളിയാണെന്നു തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കപ്പെടണം എന്നതു പ്രമാണമായിട്ടാണ് എന്നാട്ടിലെയും നീതിന്യായവ്യവസ്ഥ സ്വീകരിച്ചിട്ടുള്ളത്. റോമൻ ചക്രവർത്തിയായിരുന്ന അന്തോണിനൂസ് പിയൂസ് നിയമസംഹിതയിൽ ചേർത്തതും നൂറ്റാണ്ടുകളായി സ്വീകരിക്കപ്പെട്ടുവരുന്നതുമായ ഈ പ്രമാണം കുറ്റാരോപിതർക്കു പൗരാവകാശങ്ങൾ ഉറപ്പുവരുത്താൻ വഴിയൊരുക്കുന്നു. അത് ഏതെങ്കിലും വ്യക്തിയുടെ ഔദാര്യമോ പ്രോസിക്യൂഷൻ നല്കുന്ന സൗജന്യമോ അല്ല. അതിന്റെ ഭാഗമാണ് അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ കുറ്റാരോപിതരുടെ സ്വാതന്ത്ര്യം നിഷേധിച്ച് അവരെ തടവിൽ പാർപ്പിക്കരുത് എന്നത്. 1977-ൽ സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ വഴ്സസ് ബാലചന്ദ് ബാലിയ എന്ന കേസിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ജാമ്യത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ""നീതിനിർവഹണത്തിൽനിന്നു രക്ഷപ്പെടുകയോ നീതിനിർവഹണത്തെ തടസപ്പെടുത്തുകയോ കുറ്റകൃത്യം ആവർത്തിക്കുന്നതും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യുമെന്ന സാഹചര്യത്തിലല്ലാതെ ഒരാളെ തടവിലടയ്ക്കരുത്; ജാമ്യമാകണം സാധാരണ ചട്ടം.''
ഈ വിധി ഡസൻ കണക്കിനു തവണ സുപ്രീംകോടതിയും മറ്റു കോടതികളും ആവർത്തിച്ചിട്ടുണ്ട്. എങ്കിലും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പല തലങ്ങളിലും ഇതു പാലിക്കപ്പെടുന്നില്ല. ഇത്തരുണത്തിലാണു ഹൈക്കോടതിക്ക് ഭരണപരമായ നിർദേശം ആവർത്തിക്കേണ്ടിവന്നത്. കഴിഞ്ഞ വർഷം സുപ്രീംകോടതിയിൽ ജസ്റ്റീസ് മദൻ ബി. ലോകുർ നയിച്ച ഒരു ബെഞ്ച് വളരെ രോഷത്തോടെയാണു കീഴ്ക്കോടതികൾ ഇക്കാര്യത്തിൽ കാണിക്കുന്ന മനുഷ്യത്വമില്ലായ്മയെ വിമർശിച്ചത്. ഉത്തർപ്രദേശിലെ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ആ ന്യായാധിപന്റെ ധാർമികരോഷമെങ്കിലും രാജ്യത്തു മുഴുവൻ, കേരളത്തിലും, അതു പ്രസക്തമാണെന്നു ഹൈക്കോടതിയുടെ നടപടി തെളിയിക്കുന്നു.
കേസുകളുടെ അന്വേഷണഘട്ടത്തിൽ ആൾക്കാരെ തടവിലാക്കി അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്. ചില രാഷ്ട്രീയ താത്പര്യങ്ങൾ ഉള്ള ചില കേസുകളിൽ, പ്രത്യക്ഷമായ ന്യായീകരണം ഇല്ലാത്തപ്പോൾപോലും ആൾക്കാരെ മാസങ്ങളോളം തടവിൽ പാർപ്പിക്കുന്ന പ്രവണതയും വളരുന്നു. ചിലപ്പോൾ കേസുകൾതന്നെ കെട്ടിച്ചമച്ചതാകും. ചിലപ്പോൾ ചെറിയ ശിക്ഷമാത്രം കിട്ടാവുന്നതാകും കുറ്റാരോപണം. കേസിന്റെ ഗൗരവത്തിനോ ശിക്ഷാസാധ്യതയ്ക്കോ ആനുപാതികമല്ലാത്തവിധം കുറ്റാരോപിതരെ തടവിൽ പാർപ്പിക്കുന്നു. ചില കേസുകളിൽ കുറ്റപത്രം വരുന്പോൾ കേസ് എത്രയോ നിസാരമാണെന്നു കാണാം. രാഷ്ട്രീയവൈരവും വ്യക്തിവിരോധവും അന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും ഒക്കെമൂലം പതിനായിരക്കണക്കിനു കുറ്റാരോപിതരാണു ജയിലുകളിൽ കഴിയുന്നത്. ലോ കമ്മീഷന്റെ കഴിഞ്ഞ വർഷത്തെ ഒരു റിപ്പോർട്ട് പറയുന്നതു ജയിലുകളിലെ 67 ശതമാനം തടവുകാർ വിചാരണത്തടവുകാരാണെന്നാണ്.
തടവിൽ പാർപ്പിച്ചു നടത്തുന്ന ചോദ്യംചെയ്യലുകൾ മിക്കപ്പോഴും കുറ്റാരോപിതരുടെ പൗരാവകാശധ്വംസനമാണെന്നു പൊതുവേ ഒരു കാഴ്ചപ്പാടുണ്ട്. അനിവാര്യമെങ്കിൽ മാത്രമേ കസ്റ്റഡിയിലുള്ള ചോദ്യംചെയ്യൽ ആകാവൂ എന്നാതാണു പൊതുതത്ത്വം. കസ്റ്റഡിയിൽ സൂക്ഷിച്ചു ചോദ്യംചെയ്യുന്നത് ഒരുതരം ബലപ്രയോഗമായും പലരും കാണുന്നുണ്ട്. ഒരു കുറ്റാരോപിതനെയും തനിക്കെതിരായ സാക്ഷ്യംനല്കാൻ നിർബന്ധിക്കരുതെന്ന ഭരണഘടന 20 (3) അനുച്ഛേദത്തിനു നിരക്കുന്നതല്ല കസ്റ്റഡിയിലെ ചോദ്യംചെയ്യൽ എന്നു വാദിക്കുന്നവരുമുണ്ട്.
ഈ വാദങ്ങൾക്കു മറുവാദങ്ങളും ഉണ്ട്. കസ്റ്റഡിയിൽ എടുക്കാതിരുന്നാൽ പല കേസുകളും തെളിയിക്കാൻ കഴിയില്ലെന്നതാണു വസ്തുത. കുറ്റവാളികൾ രക്ഷപ്പെടാനുള്ള സാഹചര്യവുമുണ്ടാകും. തെളിവുകൾ നശിപ്പിച്ചെന്നുവരാം. അതായതു ജാമ്യം നല്കൽ വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും നടത്തേണ്ട കാര്യമാണ്.
പക്ഷേ ഇതൊന്നും ജാമ്യാപേക്ഷയിൽ വേഗം തീരുമാനമെടുക്കുന്നതിനു തടസമാകരുത്. കാലതാമസം, അതു മനഃപൂർവമായാലും അല്ലെങ്കിലും, നീതിനിഷേധമാണ്. നീതിപൂർവവും നിഷ്പക്ഷവുമായി കോടതികൾ പ്രവർത്തിക്കുന്പോഴേ ജനങ്ങൾക്കു നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടാകൂ. അങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു സംശയാതീതമായി കാണിക്കാനും സാധിക്കണം. ചില കേസുകളിൽനിന്നു ജഡ്ജിമാർ മാറിനിൽക്കുന്നതും മറ്റും സംശയസൂചനപോലും ഉണ്ടാകരുത് എന്ന നിഷ്കർഷകൊണ്ടാണ്. മറ്റു ചിലർ, സംശയസാഹചര്യം ചൂണ്ടിക്കാട്ടിയാലും വിട്ടുനിൽക്കാറില്ല എന്നതും സമീപകാല യാഥാർഥ്യമാണ്. നീതിന്യായ സംവിധാനത്തിലും അടിസ്ഥാനപ്രമാണങ്ങൾ ആവർത്തിച്ച് ഓർമിപ്പിക്കേണ്ടിവരുമെന്നാണു കേരള ഹൈക്കോടതിയുടെ ഈ ശ്ലാഘനീയ നടപടി കാണിക്കുന്നത്.
കേരള ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം കീഴ്ക്കോടതികൾക്കു നല്കിയ ഒരു നിർദേശം പൗരസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ആശ്വാസം പകരുന്നതാണ്. ജാമ്യാപേക്ഷകളിൽ മജിസ്ട്രേറ്റുമാർ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നാണു ഹൈക്കോടതി ഭരണവിഭാഗം പുതിയ സർക്കുലറിൽ നല്കിയിരിക്കുന്ന നിർദേശം. 2017-ൽ ഹൈക്കോടതി ഇത് ഒരു ഓഫീസ് മെമ്മോറാണ്ടത്തിൽ നിഷ്കർഷിച്ചിരുന്നതാണ്. പക്ഷേ പലപ്പോഴും അതു പാലിക്കുന്നതായി കാണാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഈ നിർദേശം ആവർത്തിച്ചത്.
പൗരസ്വാതന്ത്ര്യം പലതലങ്ങളിലും പലരീതിയിലും നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്ന ഒരു അന്തരീക്ഷം നിലവിലുണ്ട്. ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള പൗരാവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനു മറുവഴികൾ തേടുന്ന കാലമാണിത്. 1976-ലെ എഡിഎം ജബൽപുർ വഴ്സസ് ശിവകാന്ത് ശുക്ല കേസിലെ (ഹേബിയസ് കോർപസ് കേസ്) വിധിയിലേതുപോലെ മൗലികാവകാശങ്ങൾ (ജീവിക്കാനുള്ള അവകാശമടക്കം) സ്ഥാപിച്ചുകിട്ടാൻ പൗരനു കോടതിയെ സമീപിക്കാൻ അവകാശമില്ല എന്ന അവസ്ഥ രാജ്യത്തു വന്നിട്ടില്ല എന്നതു ശരിതന്നെ. സുപ്രീംകോടതിതന്നെ പിൽക്കാലത്ത് ആ വിധി തിരുത്തുകയുണ്ടായി. ഇനിയും അത്തരമൊരു സാഹചര്യം രാജ്യത്തുണ്ടാവുകയില്ലെന്നാണു നിയമവാഴ്ചയിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഏവരും പ്രതീക്ഷിക്കുന്നത്; ആഗ്രഹിക്കുന്നത്.
കേരള ഹൈക്കോടതി ജാമ്യാപേക്ഷയുടെ കാര്യത്തിൽ നല്കിയ നിർദേശം ആവർത്തിക്കേണ്ടിവന്ന സാഹചര്യം നമ്മുടെ ക്രിമിനൽ നീതിന്യായവ്യവസ്ഥയ്ക്ക് ഒട്ടും അഭിമാനകരമല്ല. നീതിന്യായ വ്യവസ്ഥ പൗരാവകാശങ്ങളുടെ സംരക്ഷണത്തിനു കടപ്പെട്ടതാണ്. ഒരാൾ കുറ്റവാളിയാണെന്നു തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കപ്പെടണം എന്നതു പ്രമാണമായിട്ടാണ് എന്നാട്ടിലെയും നീതിന്യായവ്യവസ്ഥ സ്വീകരിച്ചിട്ടുള്ളത്. റോമൻ ചക്രവർത്തിയായിരുന്ന അന്തോണിനൂസ് പിയൂസ് നിയമസംഹിതയിൽ ചേർത്തതും നൂറ്റാണ്ടുകളായി സ്വീകരിക്കപ്പെട്ടുവരുന്നതുമായ ഈ പ്രമാണം കുറ്റാരോപിതർക്കു പൗരാവകാശങ്ങൾ ഉറപ്പുവരുത്താൻ വഴിയൊരുക്കുന്നു. അത് ഏതെങ്കിലും വ്യക്തിയുടെ ഔദാര്യമോ പ്രോസിക്യൂഷൻ നല്കുന്ന സൗജന്യമോ അല്ല. അതിന്റെ ഭാഗമാണ് അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ കുറ്റാരോപിതരുടെ സ്വാതന്ത്ര്യം നിഷേധിച്ച് അവരെ തടവിൽ പാർപ്പിക്കരുത് എന്നത്. 1977-ൽ സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ വഴ്സസ് ബാലചന്ദ് ബാലിയ എന്ന കേസിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ജാമ്യത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ""നീതിനിർവഹണത്തിൽനിന്നു രക്ഷപ്പെടുകയോ നീതിനിർവഹണത്തെ തടസപ്പെടുത്തുകയോ കുറ്റകൃത്യം ആവർത്തിക്കുന്നതും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യുമെന്ന സാഹചര്യത്തിലല്ലാതെ ഒരാളെ തടവിലടയ്ക്കരുത്; ജാമ്യമാകണം സാധാരണ ചട്ടം.''
ഈ വിധി ഡസൻ കണക്കിനു തവണ സുപ്രീംകോടതിയും മറ്റു കോടതികളും ആവർത്തിച്ചിട്ടുണ്ട്. എങ്കിലും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പല തലങ്ങളിലും ഇതു പാലിക്കപ്പെടുന്നില്ല. ഇത്തരുണത്തിലാണു ഹൈക്കോടതിക്ക് ഭരണപരമായ നിർദേശം ആവർത്തിക്കേണ്ടിവന്നത്. കഴിഞ്ഞ വർഷം സുപ്രീംകോടതിയിൽ ജസ്റ്റീസ് മദൻ ബി. ലോകുർ നയിച്ച ഒരു ബെഞ്ച് വളരെ രോഷത്തോടെയാണു കീഴ്ക്കോടതികൾ ഇക്കാര്യത്തിൽ കാണിക്കുന്ന മനുഷ്യത്വമില്ലായ്മയെ വിമർശിച്ചത്. ഉത്തർപ്രദേശിലെ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ആ ന്യായാധിപന്റെ ധാർമികരോഷമെങ്കിലും രാജ്യത്തു മുഴുവൻ, കേരളത്തിലും, അതു പ്രസക്തമാണെന്നു ഹൈക്കോടതിയുടെ നടപടി തെളിയിക്കുന്നു.
കേസുകളുടെ അന്വേഷണഘട്ടത്തിൽ ആൾക്കാരെ തടവിലാക്കി അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്. ചില രാഷ്ട്രീയ താത്പര്യങ്ങൾ ഉള്ള ചില കേസുകളിൽ, പ്രത്യക്ഷമായ ന്യായീകരണം ഇല്ലാത്തപ്പോൾപോലും ആൾക്കാരെ മാസങ്ങളോളം തടവിൽ പാർപ്പിക്കുന്ന പ്രവണതയും വളരുന്നു. ചിലപ്പോൾ കേസുകൾതന്നെ കെട്ടിച്ചമച്ചതാകും. ചിലപ്പോൾ ചെറിയ ശിക്ഷമാത്രം കിട്ടാവുന്നതാകും കുറ്റാരോപണം. കേസിന്റെ ഗൗരവത്തിനോ ശിക്ഷാസാധ്യതയ്ക്കോ ആനുപാതികമല്ലാത്തവിധം കുറ്റാരോപിതരെ തടവിൽ പാർപ്പിക്കുന്നു. ചില കേസുകളിൽ കുറ്റപത്രം വരുന്പോൾ കേസ് എത്രയോ നിസാരമാണെന്നു കാണാം. രാഷ്ട്രീയവൈരവും വ്യക്തിവിരോധവും അന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും ഒക്കെമൂലം പതിനായിരക്കണക്കിനു കുറ്റാരോപിതരാണു ജയിലുകളിൽ കഴിയുന്നത്. ലോ കമ്മീഷന്റെ കഴിഞ്ഞ വർഷത്തെ ഒരു റിപ്പോർട്ട് പറയുന്നതു ജയിലുകളിലെ 67 ശതമാനം തടവുകാർ വിചാരണത്തടവുകാരാണെന്നാണ്.
തടവിൽ പാർപ്പിച്ചു നടത്തുന്ന ചോദ്യംചെയ്യലുകൾ മിക്കപ്പോഴും കുറ്റാരോപിതരുടെ പൗരാവകാശധ്വംസനമാണെന്നു പൊതുവേ ഒരു കാഴ്ചപ്പാടുണ്ട്. അനിവാര്യമെങ്കിൽ മാത്രമേ കസ്റ്റഡിയിലുള്ള ചോദ്യംചെയ്യൽ ആകാവൂ എന്നാതാണു പൊതുതത്ത്വം. കസ്റ്റഡിയിൽ സൂക്ഷിച്ചു ചോദ്യംചെയ്യുന്നത് ഒരുതരം ബലപ്രയോഗമായും പലരും കാണുന്നുണ്ട്. ഒരു കുറ്റാരോപിതനെയും തനിക്കെതിരായ സാക്ഷ്യംനല്കാൻ നിർബന്ധിക്കരുതെന്ന ഭരണഘടന 20 (3) അനുച്ഛേദത്തിനു നിരക്കുന്നതല്ല കസ്റ്റഡിയിലെ ചോദ്യംചെയ്യൽ എന്നു വാദിക്കുന്നവരുമുണ്ട്.
ഈ വാദങ്ങൾക്കു മറുവാദങ്ങളും ഉണ്ട്. കസ്റ്റഡിയിൽ എടുക്കാതിരുന്നാൽ പല കേസുകളും തെളിയിക്കാൻ കഴിയില്ലെന്നതാണു വസ്തുത. കുറ്റവാളികൾ രക്ഷപ്പെടാനുള്ള സാഹചര്യവുമുണ്ടാകും. തെളിവുകൾ നശിപ്പിച്ചെന്നുവരാം. അതായതു ജാമ്യം നല്കൽ വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും നടത്തേണ്ട കാര്യമാണ്.
പക്ഷേ ഇതൊന്നും ജാമ്യാപേക്ഷയിൽ വേഗം തീരുമാനമെടുക്കുന്നതിനു തടസമാകരുത്. കാലതാമസം, അതു മനഃപൂർവമായാലും അല്ലെങ്കിലും, നീതിനിഷേധമാണ്. നീതിപൂർവവും നിഷ്പക്ഷവുമായി കോടതികൾ പ്രവർത്തിക്കുന്പോഴേ ജനങ്ങൾക്കു നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടാകൂ. അങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു സംശയാതീതമായി കാണിക്കാനും സാധിക്കണം. ചില കേസുകളിൽനിന്നു ജഡ്ജിമാർ മാറിനിൽക്കുന്നതും മറ്റും സംശയസൂചനപോലും ഉണ്ടാകരുത് എന്ന നിഷ്കർഷകൊണ്ടാണ്. മറ്റു ചിലർ, സംശയസാഹചര്യം ചൂണ്ടിക്കാട്ടിയാലും വിട്ടുനിൽക്കാറില്ല എന്നതും സമീപകാല യാഥാർഥ്യമാണ്. നീതിന്യായ സംവിധാനത്തിലും അടിസ്ഥാനപ്രമാണങ്ങൾ ആവർത്തിച്ച് ഓർമിപ്പിക്കേണ്ടിവരുമെന്നാണു കേരള ഹൈക്കോടതിയുടെ ഈ ശ്ലാഘനീയ നടപടി കാണിക്കുന്നത്.