കോൽക്കത്ത: ബിസിസിഐ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) നിയുക്ത അധ്യക്ഷനായ ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് ഉൗഷ്മള സ്വീകരണമൊരുക്കി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി).
ഈഡൻ ഗാർഡൻസിൽ റെഡ് കാർപ്പറ്റ് വിരിച്ചാണ് ഗാംഗുലിയെ സ്വീകരിച്ചത്. നാമനിർദേശപത്രിക നല്കിയശേഷം മുംബൈയിൽനിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ ഗാംഗുലിയെ വിമാനത്താവളത്തിൽനിന്ന് നേരെ ഈഡൻ ഗാർഡൻസിലെക്കാണ് സിഎബി കൊണ്ടുപോയത്. 1996ൽ ഇംഗ്ലണ്ടിനെതിരേ ലോഡ്സിലും ട്രെന്റ് ബ്രിഡ്ജിലും തുടർച്ചയായ സെഞ്ചുറി നേടിയശേഷം ഗാംഗുലി നാട്ടിലെത്തിയതിനു സമാനമായ രീതിയിൽ വൻ കട്ടൗട്ടുകളും വർണപ്രഭയിലുമായിരുന്നു കോൽക്കത്ത നഗരം. എന്നാൽ, അന്നത്തെ ദിനമാണ് ഇന്നത്തേതിനേക്കാളും പതിന്മമടങ്ങ് ആഹ്ലാദം പകർന്നതെന്ന് ഗാംഗുലി പറഞ്ഞു.
‘രാഷ്ട്രീയം ഇല്ല’
ബ്രിജേഷ് പട്ടേലിനെ മറികടന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തേക്കുള്ള ഗാംഗുലിയുടെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു. അവസാനവട്ട കരുനീക്കങ്ങൾക്കൊടുവിൽ ദാദ ബിസിസിഐയുടെ തലപ്പത്ത് വരുന്നതിന് രാഷ്ട്രീയമാനം കാണുന്നവരുമുണ്ട്. മുംബൈയിൽവച്ച് ഗാംഗുലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചതാണ് ഇത്തരമൊരു അഭ്യൂഹത്തിനു കാരണം. അമിത് ഷായുടെ മകൻ ജയ് ഷാ ആണ് ബിസിസിഐയുടെ നിയുക്ത സെക്രട്ടറി. ഗാംഗുലിയും ജയ് ഷായും ഒന്നിച്ചാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. പശ്ചിമ ബംഗാൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ ഭാഗമായാണിതെന്നു വ്യാഖ്യാനമുണ്ട്. എന്നാൽ, അതെല്ലാം തള്ളി ഗാംഗുലിയുടെ പ്രതികരണം എത്തി.
അമിത് ഷായുമായുള്ള കൂടിക്കാഴ്ച ഉപകാരസ്മരണയായി കാണേണ്ട. രാഷ്ട്രീയമാനങ്ങളും നൽകേണ്ട. ബംഗാളിൽ മുഖ്യമന്ത്രി മമത ദീദിയെ സന്ദർശിച്ചപ്പോഴും ഇത്തരം ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിന്റെ അനന്തരഫലം എന്താണെന്ന് നിങ്ങൾ കണ്ടതല്ലേ. അമിത് ഷായുമായി ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലായിരുന്നെന്ന് അമിത് ഷായും പ്രതികരിച്ചു.