രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദ്വൈമാസ റിപ്പോർട്ടും മത്സരക്ഷമതയിൽ രാജ്യം കൂടുതൽ പിന്നിലേക്കു പോകുന്നതായ ലോക സാന്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) കണ്ടെത്തലും വളരെ ഗൗരവത്തോടെ എടുക്കേണ്ടതാണ്. അന്തർദേശീയമായി ഇപ്പോഴുണ്ടായിരിക്കുന്ന മാന്ദ്യം 90 ശതമാനം രാജ്യങ്ങളെയും ബാധിക്കുമെന്ന അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ പുതിയ മേധാവി ക്രിസ്റ്റലീന ജോർജിയേവയുടെ പ്രസ്താവനയും ഇതോടു ചേർത്തുവായിക്കണം. സാന്പത്തിക ശക്തിയായി ഉയരാൻ തുടങ്ങിയിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഈ മാന്ദ്യത്തിന്റെ ആഘാതം കൂടുതലായിരിക്കുമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാട്ടുന്നു. ജാഗ്രത പുലർത്താനും മുൻകരുതലുകളെടുക്കാനും പ്രായോഗികബുദ്ധിയോടെ കാര്യങ്ങൾ ചെയ്യാനും ഭരണാധികാരികളും ബ്യൂറോക്രാറ്റുകളും തയാറാകേണ്ട അവസരമാണിത്.
മത്സരക്ഷമതയിൽ ഇന്ത്യയുടെ സ്ഥാനം ഒരു വർഷംകൊണ്ട് ഏറെ താഴെപ്പോയെന്നതു വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ലോക സാന്പത്തിക ഫോറം 2018ൽ തയാറാക്കിയ പട്ടികയിൽ ഇന്ത്യ 58-ാം സ്ഥാനത്തായിരുന്നെങ്കിൽ ഈ വർഷം സ്ഥാനം 68ലേക്കു താഴ്ന്നു. ഇന്ത്യയുടെ നില മോശമായതുകൊണ്ടല്ല, മറ്റു രാജ്യങ്ങൾ മത്സരക്ഷമത മെച്ചപ്പെടുത്തിയതുകൊണ്ടാണു നമ്മുടെ സ്ഥാനം താഴോട്ടു പോയതെന്നൊരു വിശദീകരണമുണ്ട്. ചെറിയ രാജ്യങ്ങൾ പലതും തങ്ങളുടെ സ്ഥിതി കൂടുതൽ മെച്ചമാക്കി. കൊളംബിയ, തുർക്കി, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ നില ഏറെ മെച്ചപ്പെടുത്തി.
ഏറെ പിന്നിലായിരുന്ന വിയറ്റ്നാം ഇന്ത്യയുടെ മുന്നിലെത്തി, 67-ാം റാങ്ക് നേടി. മത്സരക്ഷമതയിൽ അമേരിക്കയെ രണ്ടാമതാക്കി സിംഗപ്പൂർ ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. ചൈനീസ് വൻകരയുമായുള്ള ആഭ്യന്തരപ്രശ്നങ്ങൾ സങ്കീർണമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷമാണെങ്കിലും ഹോങ്കോംഗ് മത്സരക്ഷമതയിൽ മൂന്നാം സ്ഥാനത്തുണ്ട്. നെതർലൻഡ്സും സ്വിറ്റ്സർലൻഡും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. 28-ാം സ്ഥാനവുമായി ചൈന ബ്രിക്സ് രാജ്യങ്ങളിൽ ഏറ്റവും മുന്നിലെത്തി. ബ്രിക്സിൽ ഉൾപ്പെടുന്ന ബ്രസീലിനു മത്സരക്ഷമതയിൽ 71-ാം റാങ്കേ ഉള്ളൂവെന്നു വേണമെങ്കിൽ ഇന്ത്യക്ക് ആശ്വാസത്തിനായി ചൂണ്ടിക്കാണിക്കാം.
സാന്പത്തികസ്ഥിതി മാത്രമല്ല, മത്സരക്ഷമതയുമായി ബന്ധപ്പെട്ടു മറ്റു പല ഘടകങ്ങളുമുണ്ട്. ചില മേഖലകളിൽ മെച്ചപ്പെട്ട നിലവാരം പുലർത്താൻ ഇന്ത്യക്കു കഴിഞ്ഞു. പൊതുധനകാര്യ ഭദ്രത, വിപണിയുടെ വലുപ്പം എന്നിവയിൽ ഇന്ത്യയുടെ നില മെച്ചമാണെന്നു ലോക സാന്പത്തിക ഫോറം വിലയിരുത്തുന്നു. കന്പനി ഭരണമികവിൽ ഇന്ത്യ പതിനഞ്ചാം സ്ഥാനത്തുണ്ട്. നവീന വിവരസാങ്കേതികവിദ്യ (ഐസിടി) സ്വീകരിക്കുന്നതിൽ ഇന്ത്യ ഏറെ പിന്നിലാണെന്നതാണു പ്രധാന പോരായ്മകളിൽ ഒന്ന്. ആരോഗ്യ സൂചകങ്ങളും ആശാവഹമല്ല. 141 രാജ്യങ്ങളിൽ 109-ാമതാണ് ഇന്ത്യക്കാരുടെ പ്രതീക്ഷിത ആയുസെന്നു പറയുന്പോൾ ആരോഗ്യരംഗത്തു നാം എത്രമാത്രം പിന്നിലാണെന്ന് ഊഹിക്കാം. രാജ്യത്തു വിവിധ മേഖലകളിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നിട്ടും തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തം ഇന്ത്യയിൽ വളരെ പിന്നിലാണെന്നു റിപ്പോർട്ട് പറയുന്നു; 128-ാം സ്ഥാനം മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യക്കുള്ളത്.
യോഗ്യതയെ മാനിക്കുന്ന കാര്യത്തിലും ഇന്ത്യയുടെ റാങ്കിംഗ് ഏറെ പിന്നിലാണ് - റാങ്ക്118. ഇത്തരത്തിൽ നിർണായകമായ പല മേഖലകളിലും നാം പിന്നിലായിരിക്കുകയോ കൂടുതൽ പിന്നോക്കം പോവുകയോ ചെയ്യുന്നതു നമ്മുടെ വികസന സങ്കല്പങ്ങളെയാകെ തകിടം മറിക്കും. എല്ലാം വളരെ മെച്ചമാണെന്നും അഞ്ചു ലക്ഷം കോടി ഡോളർ ലക്ഷ്യത്തിലേക്ക് ഇന്ത്യൻ സന്പദ്വ്യവസ്ഥ കുതിക്കുകയാണെന്നുമൊക്കെ വീന്പു പറയുന്പോൾ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾ വെളിപ്പെടുത്തുന്ന യാഥാർഥ്യങ്ങളെ നാം അവഗണിക്കരുത്.
ലോകരാഷ്ട്രങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ പൊള്ളയായ അവകാശവാദങ്ങൾ മതിയാവില്ല, വ്യക്തവും ആധികാരികവുമായ കണക്കുകൾ നിരത്തേണ്ടതുണ്ട്. വിപണി വൈപുല്യത്തിൽ ഇന്ത്യക്കു മൂന്നാം സ്ഥാനമുണ്ടെന്നതു ചൈനയെപ്പോലുള്ള രാജ്യങ്ങൾക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സാധ്യത മാത്രമായിരിക്കരുത്.
ഊർജ പുനരുത്പാദനത്തിൽ ഇന്ത്യക്കു മുൻനിര സ്ഥാനമുണ്ട്. പുതിയ സങ്കേതങ്ങൾ കണ്ടെത്തുന്നതിൽ വളരുന്ന സന്പദ്വ്യവസ്ഥകൾക്ക് ഇന്ത്യ മാർഗദർശിയാണെങ്കിലും അതു രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും ഉപകരിക്കണം. ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ, ടെക്നോളജി എന്നീ മേഖലകളിൽ ഇന്ത്യ ഇനിയുമേറെ മുന്നേറേണ്ടിയിരിക്കുന്നു. ആധുനിക യുഗത്തിൽ ഈ പിന്നോക്കാവസ്ഥ നമ്മുടെ പ്രയാണത്തിനു വലിയ തടസം സൃഷ്ടിക്കും.
മൊത്തത്തിലുള്ള റാങ്കിംഗിൽ അയൽക്കാരായ പാക്കിസ്ഥാൻ(110), ബംഗ്ലാദേശ്(105), ശ്രീലങ്ക(84) എന്നിവയേക്കാൾ മുന്നിലാണു നാം എന്നതൊരു ആശ്വാസമാകുന്നില്ല. രാജ്യത്തിന്റെ സാന്പത്തിക വളർച്ചയ്ക്കും അതുവഴി ജീവിതസാഹചര്യങ്ങളുടെ സർവതോമുഖമായ പുരോഗതിക്കും ഉതകുന്ന തരത്തിൽ നമ്മുടെ മത്സരക്ഷമത മെച്ചപ്പെടണം. വിദ്യാഭ്യാസരംഗത്തും ഇതിനനുസൃതമായ മാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അക്കഡേമിക് മികവിനു വിദ്യാഭ്യാസരംഗത്തു മുൻതൂക്കം കിട്ടാത്ത സാഹചര്യം ഏറെ ദൗർഭാഗ്യകരമാണ്. ചില രംഗങ്ങളിൽ മാത്രം നാം കൈവരിക്കുന്ന നേട്ടങ്ങളിൽ അഭിരമിച്ച് എല്ലാം നന്നായി എന്നു പറഞ്ഞുനടക്കുന്നതിൽ അർഥമില്ല. ലോകബാങ്കിന്റെ സഹായത്തോടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയിലേക്കു കേരളം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര മാനവശേഷി മന്ത്രാലയം നടത്തിയ സർവേയിൽ ആയിരത്തിൽ 826 പോയിന്റോടെ കേരളം മുന്നിലെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. പൊതുവിദ്യാഭ്യാസരംഗത്തു കേരളം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണിത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്നത് ഇത്തരുണത്തിൽ വിസ്മരിക്കപ്പെടരുത്. പഠനനേട്ടങ്ങളുടെ കാര്യത്തിൽ എല്ലാ തലത്തിലും തുല്യത നേടുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഇത്തരം പദ്ധതികൾ നമ്മുടെ സ്ഥിതി മെച്ചപ്പെടുത്താൻ തീർച്ചയായും സഹായിക്കും.
സംസ്ഥാനങ്ങളുടെ വികസനത്തിനും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കും ഉതകുന്ന നയപരിപാടികളും കർമപദ്ധതികളും ഉണ്ടാകേണ്ടിയിരിക്കുന്നു. രാജ്യത്തെ തൊഴിൽ സാഹചര്യം വളരെ മോശമായ അവസ്ഥയിലാണെന്നു റിസർവ് ബാങ്ക് അടുത്തകാലത്തു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തൊഴിലവസരങ്ങൾ കുറയുന്നു. രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം രണ്ടു ദശകങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. മറ്റു പല മേഖലകളും വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കു മുന്പിൽ പിടിച്ചുനിൽക്കാനാവാതെ ഉലയുന്നു. റിസർവ് ബാങ്കും ഐഎംഎഫും ലോക സാന്പത്തിക ഫോറവുമൊക്കെ നടത്തുന്ന വിലയിരുത്തലുകളും നൽകുന്ന മുന്നറിയിപ്പുകളും അവഗണിക്കാതിരിക്കാം. പിന്നോക്കാവസ്ഥകൾ പരിഹരിച്ചു മുന്നോട്ടു പോകാൻ സുചിന്തിതമായ പദ്ധതികൾ ഉണ്ടാവണം.