കടുവകൾക്കും ആനകൾക്കും സംരക്ഷണം ഉറപ്പാക്കാനുള്ള യത്നങ്ങൾ മനുഷ്യരുടെ സഞ്ചാരത്തിനു വിലക്കു ചുമത്തിക്കൊണ്ടുവേണോ നടത്താൻ? സംരക്ഷണ നയങ്ങളിൽ പുനർചിന്ത ആവശ്യമായിരിക്കുന്നു.
പ്രകൃതിയും അതിലെ ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം എന്നത് അവിതർക്കിതമായ കാര്യമാണ്. അതുസംബന്ധിച്ച ബോധ്യം ഓരോ ദിവസവും സമൂഹത്തിൽ വർധിച്ചുവരുന്നുമുണ്ട്. പ്രകൃതിയിലെ ഓരോ ജീവിയും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ഉപകാരപ്പെടുന്നു എന്ന തിരിച്ചറിവ് പ്രകൃതി സംരക്ഷണത്തിനു പുതിയ മാനങ്ങൾ തന്നെ നൽകിയിട്ടുണ്ട്.
ചെറുതെന്നു കരുതിയോ ഉപദ്രവിക്കുന്നതെന്നു കരുതിയോ ഒന്നിനെയും നശിപ്പിക്കുകയോ നശിക്കാൻ അനുവദിക്കുകയോ ചെയ്യരുതെന്നാണ് ഇപ്പോൾ ലോകം മനസിലാക്കിയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായിട്ടാണു വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും അവയുടെ തന്നെ ദേശീയ ഉദ്യാനങ്ങളും സ്ഥാപിച്ചു പരിപാലിച്ചുപോരുന്നത്.
വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും ദേശീയ ഉദ്യാനങ്ങളും പരമാവധി ജൈവ-ആവാസ വ്യവസ്ഥ അതേപടി സംരക്ഷിച്ചുകൊണ്ടാണ് വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും ഒരു ജീവിയെ സംരക്ഷിക്കണം എന്നുപറയുന്പോഴും ആ ദൗത്യം ഒറ്റജീവിയിൽ ഒതുങ്ങുന്നില്ല. ജീവിയുടെ ഭക്ഷണമടക്കമുള്ള എല്ലാ ജൈവാവശ്യങ്ങളും നിറവേറ്റാനുതകുന്ന ഒരു ആവാസവ്യവസ്ഥയുടെ സംരക്ഷണമാണ് അതിലൂടെ നടക്കുന്നത്. ഒരു മാംസഭുക്കിനെ സംരക്ഷിക്കുന്പോൾ അതിന്റെ ഇരകളാകേണ്ട സസ്യഭുക്കുകളും ആ ജീവിക്കുവേണ്ട ഭക്ഷ്യവിഭവങ്ങളും കൂടി പരിരക്ഷിക്കപ്പെടണം.
ഇക്കാര്യങ്ങളൊക്കെ പരിഷ്കൃത സമൂഹം അംഗീകരിക്കുന്നതാണ്. എന്നാൽ വന്യജീവികളുടെയും പ്രകൃതിയുടെയും സംരക്ഷണം മനുഷ്യരെ പിന്നോട്ടുമാറ്റിക്കൊണ്ടു വേണം എന്ന മട്ടിലായാലോ? കടുവയെയും ആനയെയും സംരക്ഷിക്കുക എന്നതിനർഥം അവയുടെ ആവാസവ്യവസ്ഥയുടെ സമീപം മനുഷ്യർ പാടില്ല എന്നാണോ? മനുഷ്യരുടെ ജീവിതം അസാധ്യമാക്കിക്കൊണ്ടു തന്നെ വേണോ വന്യജീവി സംരക്ഷണം?
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ദിവസങ്ങളായി നടന്നുവരുന്ന യുവജന സമരം ഈ ചോദ്യങ്ങളാണ് ഉയർത്തുന്നത്. വയനാട്ടിലൂടെയുള്ള ദേശീയപാത 766(കോഴിക്കോട്-മൈസൂരു-കൊല്ലെഗൽ)-ൽ ഇപ്പോൾ രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. 2009 മുതലുള്ള രാത്രിയാത്രാ നിരോധനത്തിനെതിരായി പല കോടതികളെയും സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽ നിന്നുള്ള നിർദേശം ജനങ്ങൾക്കു കൂടുതൽ ആശങ്കപകരുന്നതുമായി. ഈ ഹൈവേ തന്നെ അടയ്ക്കാവുന്ന വിധം ബദൽ വഴി സംബന്ധിച്ചു നിർദേശം സമർപ്പിക്കാനാണ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
ബന്ദിപ്പുർ ദേശീയോദ്യാനത്തിലൂടെയുള്ള രാത്രിയാത്രാ വിലക്ക് നീക്കാൻവേണ്ടി വനമേഖലയിൽ റോഡ് ഉയർത്തി പണിയാൻ (എലിവേറ്റഡ് ഹൈവേ)കേരളം നിർദേശം വച്ചിരുന്നു. നേരത്തെ അതിനോടു താത്പര്യം പ്രകടിപ്പിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇപ്പോൾ എതിർ നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പുതിയ നിർദേശം. ദേശീയപാത പൂർണമായും അടയ്ക്കുന്നതിനുള്ള നിർദേശത്തെ തുടർന്നു യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഇപ്പോൾ വലിയ ജനപിന്തുണയാർജിച്ചിട്ടുണ്ട്. ദിവസേന പതിനായിരങ്ങളാണു സത്യഗ്രഹ വേദിയിൽ എത്തുന്നത്. വയനാട് നിവാസികളുടെ സമരത്തോടു കർണാടകത്തിലെ സമീപ പ്രദേശമായ ഗുണ്ടൽപേട്ടിലെ ജനകീയ സംഘടനകളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
ബന്ദിപ്പുരിലൂടെയുള്ള ദേശീയപാതയ്ക്കു പകരം തോൽപ്പെട്ടി-നാഗർഹോള വഴി ദേശീയ പാതയാക്കി വികസിപ്പിക്കാൻ നിർദേശമുണ്ട്. എന്നാൽ, ഇതു 44 കിലോമീറ്റർ അധികം ദൂരമുള്ളതാണ്.പോരാത്തതിന് നാഗർഹോള കടുവാ സങ്കേതത്തിലൂടെയും രാത്രിയാത്രയ്ക്കു വിലക്കുണ്ട്. കടുവാ സങ്കേതത്തിലും വനത്തിലും കൂടി സംസ്ഥാനപാത, ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കാൻ അനുമതി കിട്ടുന്നതടക്കമുള്ള വലിയ കടന്പകൾ കടക്കേണ്ടതുമുണ്ട്. മറ്റു ബദൽ പാതകൾക്കും വനഭൂമി വിട്ടുകിട്ടണമെന്ന പ്രശ്നമുണ്ട്.
കാർഷിക മേഖലയുടെ തകർച്ച മൂലം ദുരിതത്തിലായ വയനാട് പ്രതീക്ഷ വയ്ക്കുന്ന ഏക മേഖല ടൂറിസമാണ്. അതിന് ഏറ്റവും പ്രധാനം റോഡ് ഗതാഗത സൗകര്യമാണ്. അത് ഇല്ലാതാക്കി വയനാടിനെ തകർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നു സംശയിക്കത്തക്കവിധമാണ് കാര്യങ്ങളുടെ പോക്ക്. മറ്റൊരിടത്തുമില്ലാത്ത വിധമുള്ള വിലക്കുകളാണ് ദേശീയോദ്യാനങ്ങളുടെയും കടുവാസങ്കേതങ്ങളുടെയും പേരിൽ ദേശീയ പാത 766-ൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദശാബ്ദമായ നിരോധനങ്ങളും വിലക്കുകളും നിശബ്ദം സഹിച്ചവരുടെ മേലാണ് ദേശീയപാത തന്നെ അടച്ചിടുമെന്ന ഭീഷണി ഉയരുന്നത്. ദേശീയപാത മേൽപ്പാലമായി പണിയാമെന്നു വച്ചാൽപോലും സമ്മതിക്കാത്തതും പ്രായോഗികമായ ബദൽ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാത്തതുമൊക്കെ വയനാട് ജനതയെ കൂടുതൽ നിസഹായതയിലേക്ക് തള്ളിവിടുന്നതാണ്.
കടുവകളും ആനകളും മാനുകളും ഒക്കെ സംരക്ഷിക്കപ്പെടണം. ഒപ്പം,അവയ്ക്കു കിട്ടുന്ന പരിഗണന മനുഷ്യർക്കും വേണ്ടതല്ലേ എന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ചുമതല സ്വയം ഏറ്റിരിക്കുന്നവർ ചിന്തിക്കണം. കടുവയുടെയും ആനയുടെയും നടപ്പുചാലുകൾ സംരക്ഷിക്കുന്നതുപോലെ മനുഷ്യരുടെ യാത്രാപഥങ്ങളും സംരക്ഷിക്കണ്ടേ? നൂറ്റാണ്ടുകളായി വയനാട്ടിലൂടെയുള്ള വഴികൾ ഉപയോഗിക്കുന്നതാണ്. കേരളത്തിന്റെ വടക്കൻ ജില്ലകൾക്ക് കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ഉള്ളപാതകൾ ആണു വയനാട്ടിലൂടെ പോകുന്നത്. അത് ഇല്ലാതാക്കുന്നതിനല്ല ചിന്തിക്കേണ്ടത്. വഴിയും ഗതാഗതവും വന്യജീവി സംരക്ഷണവും ഒരേപോലെ ഉറപ്പുവരുത്താനാണ് പരിശ്രമിക്കേണ്ടത്. രാത്രിയാത്രാ നിരോധനം നീക്കാനാവശ്യപ്പെടുന്പോൾ പകലും ആ വഴി അടച്ചിടും എന്നമട്ടിൽ കാര്യങ്ങൾ എത്തിക്കുന്നതു നല്ല ഉദ്ദേശത്തോടെയാണെന്നു കരുതാനും വയ്യ.
കേന്ദ്രത്തിലും കർണാടകത്തിലും ഭരിക്കുന്ന ബിജെപിക്ക് ഈ വിഷയത്തിൽ ജനനന്മയ്ക്കുതകുന്ന തീരുമാനത്തിലെത്താവുന്നതേയുള്ളു. രാഷ്ട്രീയാടിസ്ഥാനത്തിലല്ല സുൽത്താൻബത്തേരിയിൽ പ്രക്ഷോഭം നടക്കുന്നത്. എല്ലാ വിഭാഗവും ഒരു ജനകീയാവശ്യത്തിനു വേണ്ടി ഒന്നു ചേർന്നിരിക്കുന്നു.ഒരു ജനതയുടെ വേദനയും ആത്മരോഷവും ഉയരുന്നതുകാണാനും അവരുടെ നിലനില്പ് അപകടത്തിലാകാത്ത തരം പരിഹാര നടപടി കണ്ടെത്താനും ഭരണകൂടങ്ങൾ തയാറാകണം. കടുവകളെയും ആനകളെയും സംരക്ഷിക്കുന്നതു മനുഷ്യരെ അവഗണിച്ചോ ഉപേക്ഷിച്ചോ ആകരുത്.
പ്രകൃതിയും അതിലെ ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം എന്നത് അവിതർക്കിതമായ കാര്യമാണ്. അതുസംബന്ധിച്ച ബോധ്യം ഓരോ ദിവസവും സമൂഹത്തിൽ വർധിച്ചുവരുന്നുമുണ്ട്. പ്രകൃതിയിലെ ഓരോ ജീവിയും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ഉപകാരപ്പെടുന്നു എന്ന തിരിച്ചറിവ് പ്രകൃതി സംരക്ഷണത്തിനു പുതിയ മാനങ്ങൾ തന്നെ നൽകിയിട്ടുണ്ട്.
ചെറുതെന്നു കരുതിയോ ഉപദ്രവിക്കുന്നതെന്നു കരുതിയോ ഒന്നിനെയും നശിപ്പിക്കുകയോ നശിക്കാൻ അനുവദിക്കുകയോ ചെയ്യരുതെന്നാണ് ഇപ്പോൾ ലോകം മനസിലാക്കിയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായിട്ടാണു വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും അവയുടെ തന്നെ ദേശീയ ഉദ്യാനങ്ങളും സ്ഥാപിച്ചു പരിപാലിച്ചുപോരുന്നത്.
വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും ദേശീയ ഉദ്യാനങ്ങളും പരമാവധി ജൈവ-ആവാസ വ്യവസ്ഥ അതേപടി സംരക്ഷിച്ചുകൊണ്ടാണ് വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും ഒരു ജീവിയെ സംരക്ഷിക്കണം എന്നുപറയുന്പോഴും ആ ദൗത്യം ഒറ്റജീവിയിൽ ഒതുങ്ങുന്നില്ല. ജീവിയുടെ ഭക്ഷണമടക്കമുള്ള എല്ലാ ജൈവാവശ്യങ്ങളും നിറവേറ്റാനുതകുന്ന ഒരു ആവാസവ്യവസ്ഥയുടെ സംരക്ഷണമാണ് അതിലൂടെ നടക്കുന്നത്. ഒരു മാംസഭുക്കിനെ സംരക്ഷിക്കുന്പോൾ അതിന്റെ ഇരകളാകേണ്ട സസ്യഭുക്കുകളും ആ ജീവിക്കുവേണ്ട ഭക്ഷ്യവിഭവങ്ങളും കൂടി പരിരക്ഷിക്കപ്പെടണം.
ഇക്കാര്യങ്ങളൊക്കെ പരിഷ്കൃത സമൂഹം അംഗീകരിക്കുന്നതാണ്. എന്നാൽ വന്യജീവികളുടെയും പ്രകൃതിയുടെയും സംരക്ഷണം മനുഷ്യരെ പിന്നോട്ടുമാറ്റിക്കൊണ്ടു വേണം എന്ന മട്ടിലായാലോ? കടുവയെയും ആനയെയും സംരക്ഷിക്കുക എന്നതിനർഥം അവയുടെ ആവാസവ്യവസ്ഥയുടെ സമീപം മനുഷ്യർ പാടില്ല എന്നാണോ? മനുഷ്യരുടെ ജീവിതം അസാധ്യമാക്കിക്കൊണ്ടു തന്നെ വേണോ വന്യജീവി സംരക്ഷണം?
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ദിവസങ്ങളായി നടന്നുവരുന്ന യുവജന സമരം ഈ ചോദ്യങ്ങളാണ് ഉയർത്തുന്നത്. വയനാട്ടിലൂടെയുള്ള ദേശീയപാത 766(കോഴിക്കോട്-മൈസൂരു-കൊല്ലെഗൽ)-ൽ ഇപ്പോൾ രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. 2009 മുതലുള്ള രാത്രിയാത്രാ നിരോധനത്തിനെതിരായി പല കോടതികളെയും സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽ നിന്നുള്ള നിർദേശം ജനങ്ങൾക്കു കൂടുതൽ ആശങ്കപകരുന്നതുമായി. ഈ ഹൈവേ തന്നെ അടയ്ക്കാവുന്ന വിധം ബദൽ വഴി സംബന്ധിച്ചു നിർദേശം സമർപ്പിക്കാനാണ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
ബന്ദിപ്പുർ ദേശീയോദ്യാനത്തിലൂടെയുള്ള രാത്രിയാത്രാ വിലക്ക് നീക്കാൻവേണ്ടി വനമേഖലയിൽ റോഡ് ഉയർത്തി പണിയാൻ (എലിവേറ്റഡ് ഹൈവേ)കേരളം നിർദേശം വച്ചിരുന്നു. നേരത്തെ അതിനോടു താത്പര്യം പ്രകടിപ്പിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇപ്പോൾ എതിർ നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പുതിയ നിർദേശം. ദേശീയപാത പൂർണമായും അടയ്ക്കുന്നതിനുള്ള നിർദേശത്തെ തുടർന്നു യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഇപ്പോൾ വലിയ ജനപിന്തുണയാർജിച്ചിട്ടുണ്ട്. ദിവസേന പതിനായിരങ്ങളാണു സത്യഗ്രഹ വേദിയിൽ എത്തുന്നത്. വയനാട് നിവാസികളുടെ സമരത്തോടു കർണാടകത്തിലെ സമീപ പ്രദേശമായ ഗുണ്ടൽപേട്ടിലെ ജനകീയ സംഘടനകളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
ബന്ദിപ്പുരിലൂടെയുള്ള ദേശീയപാതയ്ക്കു പകരം തോൽപ്പെട്ടി-നാഗർഹോള വഴി ദേശീയ പാതയാക്കി വികസിപ്പിക്കാൻ നിർദേശമുണ്ട്. എന്നാൽ, ഇതു 44 കിലോമീറ്റർ അധികം ദൂരമുള്ളതാണ്.പോരാത്തതിന് നാഗർഹോള കടുവാ സങ്കേതത്തിലൂടെയും രാത്രിയാത്രയ്ക്കു വിലക്കുണ്ട്. കടുവാ സങ്കേതത്തിലും വനത്തിലും കൂടി സംസ്ഥാനപാത, ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കാൻ അനുമതി കിട്ടുന്നതടക്കമുള്ള വലിയ കടന്പകൾ കടക്കേണ്ടതുമുണ്ട്. മറ്റു ബദൽ പാതകൾക്കും വനഭൂമി വിട്ടുകിട്ടണമെന്ന പ്രശ്നമുണ്ട്.
കാർഷിക മേഖലയുടെ തകർച്ച മൂലം ദുരിതത്തിലായ വയനാട് പ്രതീക്ഷ വയ്ക്കുന്ന ഏക മേഖല ടൂറിസമാണ്. അതിന് ഏറ്റവും പ്രധാനം റോഡ് ഗതാഗത സൗകര്യമാണ്. അത് ഇല്ലാതാക്കി വയനാടിനെ തകർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നു സംശയിക്കത്തക്കവിധമാണ് കാര്യങ്ങളുടെ പോക്ക്. മറ്റൊരിടത്തുമില്ലാത്ത വിധമുള്ള വിലക്കുകളാണ് ദേശീയോദ്യാനങ്ങളുടെയും കടുവാസങ്കേതങ്ങളുടെയും പേരിൽ ദേശീയ പാത 766-ൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദശാബ്ദമായ നിരോധനങ്ങളും വിലക്കുകളും നിശബ്ദം സഹിച്ചവരുടെ മേലാണ് ദേശീയപാത തന്നെ അടച്ചിടുമെന്ന ഭീഷണി ഉയരുന്നത്. ദേശീയപാത മേൽപ്പാലമായി പണിയാമെന്നു വച്ചാൽപോലും സമ്മതിക്കാത്തതും പ്രായോഗികമായ ബദൽ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാത്തതുമൊക്കെ വയനാട് ജനതയെ കൂടുതൽ നിസഹായതയിലേക്ക് തള്ളിവിടുന്നതാണ്.
കടുവകളും ആനകളും മാനുകളും ഒക്കെ സംരക്ഷിക്കപ്പെടണം. ഒപ്പം,അവയ്ക്കു കിട്ടുന്ന പരിഗണന മനുഷ്യർക്കും വേണ്ടതല്ലേ എന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ചുമതല സ്വയം ഏറ്റിരിക്കുന്നവർ ചിന്തിക്കണം. കടുവയുടെയും ആനയുടെയും നടപ്പുചാലുകൾ സംരക്ഷിക്കുന്നതുപോലെ മനുഷ്യരുടെ യാത്രാപഥങ്ങളും സംരക്ഷിക്കണ്ടേ? നൂറ്റാണ്ടുകളായി വയനാട്ടിലൂടെയുള്ള വഴികൾ ഉപയോഗിക്കുന്നതാണ്. കേരളത്തിന്റെ വടക്കൻ ജില്ലകൾക്ക് കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ഉള്ളപാതകൾ ആണു വയനാട്ടിലൂടെ പോകുന്നത്. അത് ഇല്ലാതാക്കുന്നതിനല്ല ചിന്തിക്കേണ്ടത്. വഴിയും ഗതാഗതവും വന്യജീവി സംരക്ഷണവും ഒരേപോലെ ഉറപ്പുവരുത്താനാണ് പരിശ്രമിക്കേണ്ടത്. രാത്രിയാത്രാ നിരോധനം നീക്കാനാവശ്യപ്പെടുന്പോൾ പകലും ആ വഴി അടച്ചിടും എന്നമട്ടിൽ കാര്യങ്ങൾ എത്തിക്കുന്നതു നല്ല ഉദ്ദേശത്തോടെയാണെന്നു കരുതാനും വയ്യ.
കേന്ദ്രത്തിലും കർണാടകത്തിലും ഭരിക്കുന്ന ബിജെപിക്ക് ഈ വിഷയത്തിൽ ജനനന്മയ്ക്കുതകുന്ന തീരുമാനത്തിലെത്താവുന്നതേയുള്ളു. രാഷ്ട്രീയാടിസ്ഥാനത്തിലല്ല സുൽത്താൻബത്തേരിയിൽ പ്രക്ഷോഭം നടക്കുന്നത്. എല്ലാ വിഭാഗവും ഒരു ജനകീയാവശ്യത്തിനു വേണ്ടി ഒന്നു ചേർന്നിരിക്കുന്നു.ഒരു ജനതയുടെ വേദനയും ആത്മരോഷവും ഉയരുന്നതുകാണാനും അവരുടെ നിലനില്പ് അപകടത്തിലാകാത്ത തരം പരിഹാര നടപടി കണ്ടെത്താനും ഭരണകൂടങ്ങൾ തയാറാകണം. കടുവകളെയും ആനകളെയും സംരക്ഷിക്കുന്നതു മനുഷ്യരെ അവഗണിച്ചോ ഉപേക്ഷിച്ചോ ആകരുത്.