ഈ നാട്ടിൽ ഒരു വീടുവച്ചു ജീവിക്കാനോ കൃഷി ചെയ്യാനോ സാധിക്കാത്ത സാഹചര്യമാണു സംജാതമായിരിക്കുന്നത്.
മലനാടും ഇടനാടും തീരപ്രദേശവുമടങ്ങിയ കേരളത്തിന്റെ ഭൂപ്രകൃതിക്കു സവിശേഷതകളേറെയുണ്ട്. ഇവിടത്തെ കാലാവസ്ഥയും പ്രത്യേകതയുള്ളതാണ്. പ്രളയവും കടുത്ത വേനലും ഇവിടെ ഇപ്പോൾ ഏതാണ്ടു പതിവായിരിക്കുന്നു. ജലസമൃദ്ധിയുടെ കാലവർഷവും തുലാവർഷവും കഴിഞ്ഞുവരുന്ന വരൾച്ചയുടെ ദിനങ്ങളിൽ ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഈ വർഷവും വൻനാശം വിതച്ചു. ഇതിനിടെയാണു പരിസ്ഥിതിയുടെ പേരിൽ കൃഷിക്കും കെട്ടിടനിർമാണത്തിനും നിരവധിയായ നിയന്ത്രണങ്ങൾ.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച വാദപ്രതിവാദങ്ങൾ ഇന്നും തുടരുകയാണ്. ഇക്കഴിഞ്ഞ മഴക്കാലത്തുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പുതിയ വാദമുഖങ്ങൾ തുറന്നു. തീരദേശ പരിപാലന നിയമം നടപ്പാക്കിയതോടെ തീരപ്രദേശത്തും ഭവനനിർമാണത്തിനു കർശന നിയന്ത്രണങ്ങളായി. നിർമാണപ്രവർത്തനങ്ങൾ പൊതുവേ പ്രശ്നരഹിതമെന്നു കരുതുന്ന ഇടനാട്ടിലാകട്ടെ ഇപ്പോൾ ചിലയിടങ്ങളിൽ തുണ്ടുഭൂമികൾപോലും തോട്ടങ്ങളുടെ പട്ടികയിലാണു പെടുത്തിയിരിക്കുന്നത്. ഇതുമൂലം, വീടു പുതുതായി പണിയുന്നതിനെന്നല്ല അറ്റകുറ്റപ്പണികൾ നടത്തുന്നതിനുപോലും സാധിക്കാത്ത സ്ഥിതിയാണ്. വസ്തുക്കളുടെ ക്രയവിക്രയങ്ങളും തടസപ്പെടുന്നു. കേരളത്തിലൊരിടത്തും ജീവിക്കാനാവാത്ത സ്ഥിതി. ഇതിനൊരു പരിഹാരം ഉണ്ടാവേണ്ടേ?
കൊച്ചി മരടിൽ ഫ്ലാറ്റ് പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഉയർത്തിയ പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. തീരദേശ നിയന്ത്രണ നിയമങ്ങൾ പാലിക്കാതെയാണു മരടിൽ നിർമാണപ്രവർത്തനങ്ങൾ നടന്നതെന്നാണു സുപ്രീംകോടതിയുടെ കണ്ടെത്തൽ. തീരദേശ നിയന്ത്രണ മേഖലയിൽ(സിആർസെഡ്) കെട്ടിടങ്ങൾ നിർമിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ചട്ടങ്ങൾ വകവയ്ക്കാതെയുള്ള നിർമാണപ്രവർത്തനങ്ങൾ കാലങ്ങളായി നടന്നുവരുന്നുണ്ട്. അപ്പോൾ കണ്ണടച്ചവർ ഇപ്പോൾ കോടതിവിധി വന്നപ്പോൾ കൈമലർത്തുന്നു.
മരടിൽ ഫ്ലാറ്റ് നിർമാണംമൂലം പരിസ്ഥിതിക്കുണ്ടായ ആഘാതം അതു പൊളിച്ചാൽ ആവർത്തിക്കുമെന്നാണു ചെന്നൈ ഐഐടി പഠനസംഘം പറയുന്നത്. അനധികൃത നിർമാണങ്ങളുടെ ഫലമായി ഒരു ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തു കണ്ടൽക്കാടുകൾ നശിച്ചതായും അതു ജൈവവൈവിധ്യത്തിനു കനത്ത ആഘാതമുണ്ടാക്കിയതായും പഠനസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. ഫ്ലാറ്റുകൾ പൊളിച്ചാൽ കൂടുതൽ കണ്ടൽക്കാടുകൾ നശിച്ചേക്കും. വിദഗ്ധരുമായി ചർച്ച നടത്തി മാത്രമേ ഫ്ലാറ്റുകൾ പൊളിക്കാവൂ എന്നു റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
എന്തുകൊണ്ട് ഇത്തരം നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയെന്ന ചോദ്യത്തിന് ആരും ഉത്തരം നൽകുന്നില്ല. സർക്കാരും തദ്ദേശഭരണ സ്ഥാപനവും പരസ്പരം പഴിചാരുന്നു. അതേസമയം, ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഫ്ലാറ്റ് വാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു രംഗത്തുണ്ട്.
തീരദേശ പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കെട്ടിടനിർമാണ ചട്ടങ്ങൾ മൊത്തം പരിശോധിക്കാൻ തീരുമാനിച്ചതായി മന്ത്രി എ.സി. മൊയ്തീൻ കഴിഞ്ഞ ജൂണിൽ നിയമസഭയെ അറിയിച്ചു. കോർപറേഷനുകളിലെയും പ്രധാന നഗരങ്ങളിലെയും നിലവിലുള്ളതും പണി നടക്കുന്നതുമായ ഉയരം കൂടിയ കെട്ടിട നിർമാണങ്ങളിലെ ചട്ടലംഘനങ്ങൾ, തീരപരിപാലന ചട്ടലംഘനങ്ങൾ എന്നിവയെക്കുറിച്ച് അടിയന്തരമായി പഠിച്ചു റിപ്പോർട്ട് നൽകാൻ ചീഫ് ടൗൺ പ്ലാനറെ ചുമതലപ്പെടുത്തുകയും ചെയ്തു. മരടിൽ ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവു വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
ഇതാണു നമ്മുടെ ഭരണരംഗത്തെ രീതി. പാവപ്പെട്ട മനുഷ്യർ കയറിക്കിടക്കാനൊരു കിടപ്പാടം ഉണ്ടാക്കാനോ വർഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി എന്തെങ്കിലുമൊരു സംരംഭം തുടങ്ങാനോ ശ്രമിച്ചാൽ നിയമ നൂലാമാലകളേറെയാണ്. മിക്കവരും പാതിവഴിയിൽ ഉദ്യമം അവസാനിപ്പിക്കും. കെട്ടിടത്തിന് അനുമതി ലഭിക്കാതെ പ്രവാസി വ്യവസായി ജീവനൊടുക്കേണ്ടിവന്ന സംഭവം കേരളം മറന്നിട്ടില്ല.
വർഷങ്ങളായി കർഷകർ കൃഷിചെയ്തുപോന്ന പുരയിടങ്ങൾ റവന്യുരേഖകളിൽ തോട്ടങ്ങളായി മാറ്റിയെഴുതിയതു വലിയൊരു ഭാഗം ജനങ്ങളിൽ ആശങ്ക പരത്തിയിരിക്കുകയാണിപ്പോൾ. മൂന്നൂ സെന്റുകാരനെപ്പോലും തോട്ടമുടമയായി കണക്കാക്കിയിരിക്കുന്നു! റീസർവേയിലെ അപാകതയാണ് ഈ സ്ഥിതി സംജാതമാക്കിയത്. ഇതുമൂലം ഭൂവുടമകൾക്കു വസ്തു കൈമാറ്റം ചെയ്യാനും ഭാഗഉടന്പടി ചെയ്യാനും സാധിക്കാതായിരിക്കുന്നു.
പശ്ചിമഘട്ട പ്രദേശത്തെ ജനങ്ങളുടെ കഴുത്തിനു മുകളിൽ വാൾ തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഈ പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദിത്വം പാവപ്പെട്ട കർഷകരുടെ തലയിലാണു കെട്ടിവയ്ക്കുന്നത്. ഇവിടെ ക്വാറി നടത്തുന്നവരും പാർക്ക് നിർമിക്കുന്നവരുമൊന്നും പരിസ്ഥിതി സംരക്ഷകരുടെ കണ്ണിൽപ്പെടില്ല. ഉരുൾപൊട്ടലിനു കാരണം കർഷകരാണത്രേ. ഇക്കഴിഞ്ഞ മഴക്കാലത്തും നിരവധിപ്പേർ ഒലിച്ചുപോയി. ഇവരൊന്നും അനധികൃത നിർമാണം നടത്തിയവരല്ല. കയറിക്കിടക്കാൻ വീടു പണിയുകയും ജീവിക്കാൻ കൃഷിപ്പണി നടത്തുകയും ചെയ്തവരാണു മണ്ണിനടിയിലായവരെല്ലാം. പശ്ചിമഘട്ടപ്രദേശത്തെ നശിപ്പിച്ചവർ നഗരങ്ങളിൽ സുഖജീവിതം നയിക്കുന്പോൾ മലയോരം വിട്ടുപോകാനാവാത്തവർ ദുരന്തത്തിൽപ്പെടുന്നു. തങ്ങൾ ജീവിക്കുന്ന പ്രദേശത്തിന്റെ സംരക്ഷണത്തിൽ പ്രദേശവാസികളേക്കാൾ താത്പര്യം മറ്റാർക്കും ഉണ്ടാവില്ല. കാരണം, അത് അവരുടെ ജീവനും ജീവിതവുമാണ്. എന്നിട്ടും പരിസ്ഥിതി നാശത്തിന്റെ പഴി ഇവർ കേൾക്കേണ്ടിവരുന്നു.
പശ്ചിമഘട്ട മലനിരകളിൽ 450 കിലോമീറ്ററാണു കേരളത്തിലുള്ളത്. കേരളത്തിന്റെ 72 ശതമാനം ഭൂപ്രദേശവും 50 ശതമാനം ജനങ്ങളും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു മൂലകാരണം തലങ്ങും വിലങ്ങും അനധികൃതമായ പ്രവർത്തിക്കുന്ന പാറമടകളാണെന്ന കാര്യം പലരും സൗകര്യപൂർവം വിസ്മരിക്കുന്നു. ഭൂമാഫിയയും റിസോർട്ട് ഉടമകളും പ്രകൃതിയെ ചൂഷണം ചെയ്തു കൊഴുക്കുന്പോൾ പാവപ്പെട്ട കർഷകരും സാധാരണക്കാരും നിയമക്കുരുക്കുകളിൽ പെടുകയും പ്രകൃതിക്ഷോഭങ്ങൾക്കിരയാവുകയും ചെയ്യുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുകയും കൃഷിചെയ്തു ജീവിക്കുകയും ചെയ്യുന്ന പ്രദേശങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
മലനാടും ഇടനാടും തീരപ്രദേശവുമടങ്ങിയ കേരളത്തിന്റെ ഭൂപ്രകൃതിക്കു സവിശേഷതകളേറെയുണ്ട്. ഇവിടത്തെ കാലാവസ്ഥയും പ്രത്യേകതയുള്ളതാണ്. പ്രളയവും കടുത്ത വേനലും ഇവിടെ ഇപ്പോൾ ഏതാണ്ടു പതിവായിരിക്കുന്നു. ജലസമൃദ്ധിയുടെ കാലവർഷവും തുലാവർഷവും കഴിഞ്ഞുവരുന്ന വരൾച്ചയുടെ ദിനങ്ങളിൽ ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഈ വർഷവും വൻനാശം വിതച്ചു. ഇതിനിടെയാണു പരിസ്ഥിതിയുടെ പേരിൽ കൃഷിക്കും കെട്ടിടനിർമാണത്തിനും നിരവധിയായ നിയന്ത്രണങ്ങൾ.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച വാദപ്രതിവാദങ്ങൾ ഇന്നും തുടരുകയാണ്. ഇക്കഴിഞ്ഞ മഴക്കാലത്തുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പുതിയ വാദമുഖങ്ങൾ തുറന്നു. തീരദേശ പരിപാലന നിയമം നടപ്പാക്കിയതോടെ തീരപ്രദേശത്തും ഭവനനിർമാണത്തിനു കർശന നിയന്ത്രണങ്ങളായി. നിർമാണപ്രവർത്തനങ്ങൾ പൊതുവേ പ്രശ്നരഹിതമെന്നു കരുതുന്ന ഇടനാട്ടിലാകട്ടെ ഇപ്പോൾ ചിലയിടങ്ങളിൽ തുണ്ടുഭൂമികൾപോലും തോട്ടങ്ങളുടെ പട്ടികയിലാണു പെടുത്തിയിരിക്കുന്നത്. ഇതുമൂലം, വീടു പുതുതായി പണിയുന്നതിനെന്നല്ല അറ്റകുറ്റപ്പണികൾ നടത്തുന്നതിനുപോലും സാധിക്കാത്ത സ്ഥിതിയാണ്. വസ്തുക്കളുടെ ക്രയവിക്രയങ്ങളും തടസപ്പെടുന്നു. കേരളത്തിലൊരിടത്തും ജീവിക്കാനാവാത്ത സ്ഥിതി. ഇതിനൊരു പരിഹാരം ഉണ്ടാവേണ്ടേ?
കൊച്ചി മരടിൽ ഫ്ലാറ്റ് പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഉയർത്തിയ പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. തീരദേശ നിയന്ത്രണ നിയമങ്ങൾ പാലിക്കാതെയാണു മരടിൽ നിർമാണപ്രവർത്തനങ്ങൾ നടന്നതെന്നാണു സുപ്രീംകോടതിയുടെ കണ്ടെത്തൽ. തീരദേശ നിയന്ത്രണ മേഖലയിൽ(സിആർസെഡ്) കെട്ടിടങ്ങൾ നിർമിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ചട്ടങ്ങൾ വകവയ്ക്കാതെയുള്ള നിർമാണപ്രവർത്തനങ്ങൾ കാലങ്ങളായി നടന്നുവരുന്നുണ്ട്. അപ്പോൾ കണ്ണടച്ചവർ ഇപ്പോൾ കോടതിവിധി വന്നപ്പോൾ കൈമലർത്തുന്നു.
മരടിൽ ഫ്ലാറ്റ് നിർമാണംമൂലം പരിസ്ഥിതിക്കുണ്ടായ ആഘാതം അതു പൊളിച്ചാൽ ആവർത്തിക്കുമെന്നാണു ചെന്നൈ ഐഐടി പഠനസംഘം പറയുന്നത്. അനധികൃത നിർമാണങ്ങളുടെ ഫലമായി ഒരു ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തു കണ്ടൽക്കാടുകൾ നശിച്ചതായും അതു ജൈവവൈവിധ്യത്തിനു കനത്ത ആഘാതമുണ്ടാക്കിയതായും പഠനസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. ഫ്ലാറ്റുകൾ പൊളിച്ചാൽ കൂടുതൽ കണ്ടൽക്കാടുകൾ നശിച്ചേക്കും. വിദഗ്ധരുമായി ചർച്ച നടത്തി മാത്രമേ ഫ്ലാറ്റുകൾ പൊളിക്കാവൂ എന്നു റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
എന്തുകൊണ്ട് ഇത്തരം നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയെന്ന ചോദ്യത്തിന് ആരും ഉത്തരം നൽകുന്നില്ല. സർക്കാരും തദ്ദേശഭരണ സ്ഥാപനവും പരസ്പരം പഴിചാരുന്നു. അതേസമയം, ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഫ്ലാറ്റ് വാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു രംഗത്തുണ്ട്.
തീരദേശ പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കെട്ടിടനിർമാണ ചട്ടങ്ങൾ മൊത്തം പരിശോധിക്കാൻ തീരുമാനിച്ചതായി മന്ത്രി എ.സി. മൊയ്തീൻ കഴിഞ്ഞ ജൂണിൽ നിയമസഭയെ അറിയിച്ചു. കോർപറേഷനുകളിലെയും പ്രധാന നഗരങ്ങളിലെയും നിലവിലുള്ളതും പണി നടക്കുന്നതുമായ ഉയരം കൂടിയ കെട്ടിട നിർമാണങ്ങളിലെ ചട്ടലംഘനങ്ങൾ, തീരപരിപാലന ചട്ടലംഘനങ്ങൾ എന്നിവയെക്കുറിച്ച് അടിയന്തരമായി പഠിച്ചു റിപ്പോർട്ട് നൽകാൻ ചീഫ് ടൗൺ പ്ലാനറെ ചുമതലപ്പെടുത്തുകയും ചെയ്തു. മരടിൽ ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവു വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
ഇതാണു നമ്മുടെ ഭരണരംഗത്തെ രീതി. പാവപ്പെട്ട മനുഷ്യർ കയറിക്കിടക്കാനൊരു കിടപ്പാടം ഉണ്ടാക്കാനോ വർഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി എന്തെങ്കിലുമൊരു സംരംഭം തുടങ്ങാനോ ശ്രമിച്ചാൽ നിയമ നൂലാമാലകളേറെയാണ്. മിക്കവരും പാതിവഴിയിൽ ഉദ്യമം അവസാനിപ്പിക്കും. കെട്ടിടത്തിന് അനുമതി ലഭിക്കാതെ പ്രവാസി വ്യവസായി ജീവനൊടുക്കേണ്ടിവന്ന സംഭവം കേരളം മറന്നിട്ടില്ല.
വർഷങ്ങളായി കർഷകർ കൃഷിചെയ്തുപോന്ന പുരയിടങ്ങൾ റവന്യുരേഖകളിൽ തോട്ടങ്ങളായി മാറ്റിയെഴുതിയതു വലിയൊരു ഭാഗം ജനങ്ങളിൽ ആശങ്ക പരത്തിയിരിക്കുകയാണിപ്പോൾ. മൂന്നൂ സെന്റുകാരനെപ്പോലും തോട്ടമുടമയായി കണക്കാക്കിയിരിക്കുന്നു! റീസർവേയിലെ അപാകതയാണ് ഈ സ്ഥിതി സംജാതമാക്കിയത്. ഇതുമൂലം ഭൂവുടമകൾക്കു വസ്തു കൈമാറ്റം ചെയ്യാനും ഭാഗഉടന്പടി ചെയ്യാനും സാധിക്കാതായിരിക്കുന്നു.
പശ്ചിമഘട്ട പ്രദേശത്തെ ജനങ്ങളുടെ കഴുത്തിനു മുകളിൽ വാൾ തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഈ പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദിത്വം പാവപ്പെട്ട കർഷകരുടെ തലയിലാണു കെട്ടിവയ്ക്കുന്നത്. ഇവിടെ ക്വാറി നടത്തുന്നവരും പാർക്ക് നിർമിക്കുന്നവരുമൊന്നും പരിസ്ഥിതി സംരക്ഷകരുടെ കണ്ണിൽപ്പെടില്ല. ഉരുൾപൊട്ടലിനു കാരണം കർഷകരാണത്രേ. ഇക്കഴിഞ്ഞ മഴക്കാലത്തും നിരവധിപ്പേർ ഒലിച്ചുപോയി. ഇവരൊന്നും അനധികൃത നിർമാണം നടത്തിയവരല്ല. കയറിക്കിടക്കാൻ വീടു പണിയുകയും ജീവിക്കാൻ കൃഷിപ്പണി നടത്തുകയും ചെയ്തവരാണു മണ്ണിനടിയിലായവരെല്ലാം. പശ്ചിമഘട്ടപ്രദേശത്തെ നശിപ്പിച്ചവർ നഗരങ്ങളിൽ സുഖജീവിതം നയിക്കുന്പോൾ മലയോരം വിട്ടുപോകാനാവാത്തവർ ദുരന്തത്തിൽപ്പെടുന്നു. തങ്ങൾ ജീവിക്കുന്ന പ്രദേശത്തിന്റെ സംരക്ഷണത്തിൽ പ്രദേശവാസികളേക്കാൾ താത്പര്യം മറ്റാർക്കും ഉണ്ടാവില്ല. കാരണം, അത് അവരുടെ ജീവനും ജീവിതവുമാണ്. എന്നിട്ടും പരിസ്ഥിതി നാശത്തിന്റെ പഴി ഇവർ കേൾക്കേണ്ടിവരുന്നു.
പശ്ചിമഘട്ട മലനിരകളിൽ 450 കിലോമീറ്ററാണു കേരളത്തിലുള്ളത്. കേരളത്തിന്റെ 72 ശതമാനം ഭൂപ്രദേശവും 50 ശതമാനം ജനങ്ങളും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു മൂലകാരണം തലങ്ങും വിലങ്ങും അനധികൃതമായ പ്രവർത്തിക്കുന്ന പാറമടകളാണെന്ന കാര്യം പലരും സൗകര്യപൂർവം വിസ്മരിക്കുന്നു. ഭൂമാഫിയയും റിസോർട്ട് ഉടമകളും പ്രകൃതിയെ ചൂഷണം ചെയ്തു കൊഴുക്കുന്പോൾ പാവപ്പെട്ട കർഷകരും സാധാരണക്കാരും നിയമക്കുരുക്കുകളിൽ പെടുകയും പ്രകൃതിക്ഷോഭങ്ങൾക്കിരയാവുകയും ചെയ്യുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുകയും കൃഷിചെയ്തു ജീവിക്കുകയും ചെയ്യുന്ന പ്രദേശങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വമാണ്.