പതിനായിരക്കണക്കിനു കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുകയാണു റീസർവേയിലെ ഒരു പാകപ്പിഴ. പുരയിടം തോട്ടമായി രേഖപ്പെടുത്തിയപ്പോഴുണ്ടായ ആശയക്കുഴപ്പവും അതു സൃഷ്ടിച്ച പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടേണ്ടിയിരിക്കുന്നു
ഉദ്യോഗസ്ഥരുടെ അശ്രദ്ധയും അലംഭാവവും മൂലം ജീവിതം വഴിമുട്ടുന്നതിന്റെ മകുടോദാഹരണമാണു ഭൂമി റീസർവേയിൽ കിടപ്പാടം തോട്ടമായി മാറ്റിയതു സൃഷ്ടിച്ചിരിക്കുന്ന പ്രശ്നസങ്കീർണത. റീസർവേയിലെ അപാകത പാലാ, കാഞ്ഞിരപ്പള്ളി താലൂക്കൂകളിലെ 12 വില്ലേജുകളിൽപ്പെട്ട നാല്പതിനായിരം കുടുംബങ്ങൾക്കാണു വെള്ളിടിയായിരിക്കുന്നത്. ഇവരുടെ വസ്തുക്കളുടെ അടിസ്ഥാന റവന്യു രേഖയായ ബിടിആറിൽ പുരയിടത്തിനുപകരം തോട്ടമെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടും മൂന്നും സെന്റ് കിടപ്പാടം മാത്രമുള്ളവർപോലും ഇങ്ങനെ തോട്ടമുടമകളുടെ പട്ടികയിൽപ്പെട്ടിരിക്കുന്നു. തങ്ങളുടെ ഭൂമി തോട്ടമായാണു സർക്കാരിന്റെ റീസർവേയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല.
രണ്ടു താലൂക്കുകളിലാണ് ഇപ്പോൾ ഈ പ്രശ്നമുള്ളതെങ്കിലും ഭാവിയിൽ ഇതു കിഴക്കൻ മലയോര മേഖലയുൾപ്പെടെ സംസ്ഥാനത്ത് എല്ലായിടത്തും ആശയക്കുഴപ്പവും അസ്വസ്ഥതകളുമുണ്ടാക്കാം. പ്രശ്നത്തിന്റെ ഗൗരവം സർക്കാരോ രാഷ്ട്രീയ പാർട്ടികളോ ഇനിയും മനസിലാക്കിയിട്ടില്ല. അല്ലെങ്കിൽത്തന്നെ കർഷകരുടെ കാര്യത്തിൽ അവർക്കൊന്നും ഗൗരവചിന്തയില്ല. ഏറെക്കാലമായി അധികൃതർ അവഗണിച്ചിട്ടിരിക്കുന്ന വർഗമാണല്ലോ കർഷകർ. പട്ടിണിക്കാരായ കൃഷിക്കാരെപ്പോലും തോട്ടംമുതലാളിമാരും വനം കൈയേറ്റക്കാരും പരിസ്ഥിതിനാശകരുമൊക്കെയായിട്ടാണ് അധികാരികളും ബുദ്ധിജീവികളും കണക്കാക്കുന്നത്. കഠിനാധ്വാനം ചെയ്തു ജീവിതം പുലർത്തുന്ന കർഷകരുടെ പ്രയത്നത്തിന്റെ ഫലം നാടിനു മുഴുവൻ ആശ്രയവും അനുഗ്രഹവുമാകുന്നുണ്ടെങ്കിലും അവരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നതാണ് അധികാരികളുടെ രീതി. റവന്യു രേഖയിലും സെറ്റിൽമെന്റ് രേഖയിലും പുരയിടമായോ നിലമായോ രേഖപ്പെടുത്തിയിരുന്ന വസ്തുക്കൾ റീസർവേയിൽ തോട്ടമായി മാറ്റിയിരിക്കുകയാണ്.
റബർ, തേയില, കാപ്പി തുടങ്ങിയവ വൻതോതിൽ കൃഷിചെയ്യുന്ന വിശാലമായ ഭൂപ്രദേശത്തെയാണു തോട്ടമായി പരിഗണിക്കേണ്ടത്. ഇത്തരം തോട്ടങ്ങൾ മുറിച്ചു കൊടുക്കരുതെന്നൊരു കോടതിവിധിയുണ്ട്. ഈ വിധി ദുർവ്യാഖ്യാനം ചെയ്യുന്നതിനാൽ, തുണ്ടുഭൂമിയുള്ളവർക്കുപോലും അതു കരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. വസ്തു കൈമാറ്റം ചെയ്യാനോ ഭാഗഉടന്പടി നടത്താനോ മക്കൾക്ക് ഇഷ്ടദാനം ചെയ്യാനോ മറിച്ചുവിൽക്കാനോ ഒന്നും സാധിക്കാത്ത സാഹചര്യം. പിന്നെയുമുണ്ട് കുരുക്കുകളേറെ. തുണ്ടുഭൂമിയിൽ ഇനിയൊരു വീടു വയ്ക്കണമെങ്കിൽ പഞ്ചായത്ത് നൂറു തടസങ്ങളാണുന്നയിക്കുക. പുതിയ വീടു നിർമിക്കാനെന്നല്ല, പുനരുദ്ധരിക്കാൻപോലും അനുമതി നിഷേധിക്കപ്പെടുന്നു. വസ്തു പേരിൽകൂട്ടാനോ ആധാരം രജിസ്റ്റർ ചെയ്യാനോ ഒന്നും സാധിക്കില്ല. ലൈഫ് ഭവനപദ്ധതിയിൽനിന്നു പാവങ്ങൾ പുറംതള്ളപ്പെടുന്നു. വായ്പ നൽകാൻ ബാങ്കുകൾ തയാറാകുന്നില്ല. ഇങ്ങനെ അനേകം പ്രശ്നങ്ങൾ. ഭൂമിയുടെ വില കുറയുന്നുവെന്നതു മറ്റൊരു ദുര്യോഗം. മക്കളുടെ പഠനമോ വിവാഹമോ നടത്തണമെങ്കിൽ പല കൃഷിക്കാർക്കും ഭൂമി പണയം വയ്ക്കുകയോ വിൽക്കുകയോ വേണം.അതു തടസപ്പെടുന്നതുമൂലം അവർക്കുണ്ടാകുന്ന നിസഹായത പലർക്കും മനസിലാവില്ല.
കർഷകരുടെ കൈയിൽ കാൽക്കാശില്ലാത്ത സമയമാണിത്. വിളനാശം, പ്രകൃതിക്ഷോഭം, ഉത്പന്നങ്ങളുടെ വിലയിടിവ്, പരിപാലനച്ചെലവിന്റെ വർധന തുടങ്ങി വിവിധ പ്രശ്നങ്ങളാൽ തകർന്ന കർഷകകുടുംബങ്ങൾക്കു പുതിയ നുകങ്ങൾ ചുമക്കാനുള്ള ശേഷിയില്ല. അതു സർക്കാരും രാഷ്ട്രീയക്കാരും മനസിലാക്കണം. കർഷകരും ജാഗ്രത പുലർത്തേണ്ടതുണ്ട്. വില്ലേജ് ഓഫീസുകളിൽനിന്നു ലഭിക്കുന്ന കരം അടവു രസീതുകളിൽ ഭൂമിയുടെ ഇനം രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കണം. തോട്ടമെന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ അതു തിരുത്താൻ മാർഗം തേടണം. റവന്യു രേഖകളിൽ വസ്തുവിന്റെ യഥാർഥ തരംതിരിവു പുരയിടം, നിലം എന്നു മാത്രമേയുള്ളൂ. ഇത്തരം പുരയിടങ്ങളെ എന്തിന്റെ പേരിലാണു തോട്ടമെന്ന് ഉദ്യോഗസ്ഥർ മുദ്രയടിക്കുന്നത്? ഇക്കാര്യത്തിൽ വില്ലേജ്, താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥർ കൈമലർത്തിയിട്ടു കാര്യമില്ല. ജില്ലാ അധികാരികൾ പ്രശ്നത്തിന്റെ ഗൗരവം സർക്കാരിനെ ബോധ്യപ്പെടുത്തണം. പാവപ്പെട്ട കർഷകരും കിടപ്പാടം സംരക്ഷിക്കാൻ നെട്ടോട്ടമോടുന്നവരും മനുഷ്യരാണെന്നു മനസിലാക്കണം. വൻകിടക്കാരെ തൊടാൻ ഉദ്യോഗസ്ഥർക്കു ധൈര്യമില്ല. ഇപ്പോൾ ജനരോഷമുയരുന്നതു വൻകിട തോട്ടമുടമകളെ സംരക്ഷിക്കാനാണെന്ന് ആരെങ്കിലും ചിത്രീകരിക്കുന്നുണ്ടെങ്കിൽ അതു പ്രശ്നം വഴിതെറ്റിച്ചുവിടാനുള്ള ശ്രമമാണ്.
കഴിഞ്ഞ ദിവസം പാലായിൽ നടന്ന കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം സർക്കാരിന്റെ കർഷകദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭത്തിനു തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 18ന് പാലായിൽ വൻ പ്രതിഷേധ സമ്മേളനം നടത്തും.
ഇതിനിടെ റവന്യു വകുപ്പിന്റെ മറ്റു ചില നീക്കങ്ങൾ ജനങ്ങളിൽ വലിയ ആശങ്ക പരത്തുന്നുണ്ട്. വൻകിടക്കാരെയും ക്വാറി ഉടമകളെയും അനധികൃത നിർമാതാക്കളെയും പിടികൂടാനാണു പ്രത്യക്ഷത്തിൽ ഈ നീക്കങ്ങൾ. പക്ഷേ, വന്പന്മാർ തങ്ങൾക്കെതിരേയുള്ള നടപടിയിൽനിന്നു രക്ഷപ്പെടും. നിയമം അതിന്റെ കൂർത്ത നഖങ്ങൾ പാവപ്പെട്ട കുറെ കർഷകരുടെ മുതുകത്തു കുത്തിയിറക്കും. ഇടുക്കിയിലും മറ്റു ചില ജില്ലകളിലും 1977നു മുന്പുമുതൽ കൈവശത്തിലിരിക്കുന്നതും എന്നാൽ ഇതുവരെയും പട്ടയം ലഭിക്കാത്തതുമായ ഭൂമിയുള്ള അനവധിയാളുകളുണ്ട്. പട്ടയത്തിന് അർഹതയുണ്ടായിട്ടും തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് അതു ലഭിക്കാത്തവരെ വീണ്ടും അധികൃതർ പ്രതിസന്ധിയിലാക്കുകയാണ്. സർക്കാർ സംവിധാനങ്ങളുടെ അനുമതിയോടെ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ നിയമവിരുദ്ധമാകുന്നുവെങ്കിൽ അതിനു പ്രധാന ഉത്തരവാദി സർക്കാർ തന്നെയല്ലേ? അതുകൊണ്ട് അത്തരം പ്രശ്നങ്ങൾക്കുപരിഹാരം കണ്ടെത്തേണ്ടതും സർക്കാർതന്നെ.
റീസർവേയിലെ തെറ്റു മൂലമുണ്ടായ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഉത്തരവ് ഉടനുണ്ടാകണം. ഇത് തോട്ടം മുതലാളിമാരെ സംരക്ഷിക്കാനല്ല, പതിനായിരക്കണക്കിനു കുടുംബങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും രക്ഷിക്കാൻവേണ്ടിയാണ്.
ഉദ്യോഗസ്ഥരുടെ അശ്രദ്ധയും അലംഭാവവും മൂലം ജീവിതം വഴിമുട്ടുന്നതിന്റെ മകുടോദാഹരണമാണു ഭൂമി റീസർവേയിൽ കിടപ്പാടം തോട്ടമായി മാറ്റിയതു സൃഷ്ടിച്ചിരിക്കുന്ന പ്രശ്നസങ്കീർണത. റീസർവേയിലെ അപാകത പാലാ, കാഞ്ഞിരപ്പള്ളി താലൂക്കൂകളിലെ 12 വില്ലേജുകളിൽപ്പെട്ട നാല്പതിനായിരം കുടുംബങ്ങൾക്കാണു വെള്ളിടിയായിരിക്കുന്നത്. ഇവരുടെ വസ്തുക്കളുടെ അടിസ്ഥാന റവന്യു രേഖയായ ബിടിആറിൽ പുരയിടത്തിനുപകരം തോട്ടമെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടും മൂന്നും സെന്റ് കിടപ്പാടം മാത്രമുള്ളവർപോലും ഇങ്ങനെ തോട്ടമുടമകളുടെ പട്ടികയിൽപ്പെട്ടിരിക്കുന്നു. തങ്ങളുടെ ഭൂമി തോട്ടമായാണു സർക്കാരിന്റെ റീസർവേയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല.
രണ്ടു താലൂക്കുകളിലാണ് ഇപ്പോൾ ഈ പ്രശ്നമുള്ളതെങ്കിലും ഭാവിയിൽ ഇതു കിഴക്കൻ മലയോര മേഖലയുൾപ്പെടെ സംസ്ഥാനത്ത് എല്ലായിടത്തും ആശയക്കുഴപ്പവും അസ്വസ്ഥതകളുമുണ്ടാക്കാം. പ്രശ്നത്തിന്റെ ഗൗരവം സർക്കാരോ രാഷ്ട്രീയ പാർട്ടികളോ ഇനിയും മനസിലാക്കിയിട്ടില്ല. അല്ലെങ്കിൽത്തന്നെ കർഷകരുടെ കാര്യത്തിൽ അവർക്കൊന്നും ഗൗരവചിന്തയില്ല. ഏറെക്കാലമായി അധികൃതർ അവഗണിച്ചിട്ടിരിക്കുന്ന വർഗമാണല്ലോ കർഷകർ. പട്ടിണിക്കാരായ കൃഷിക്കാരെപ്പോലും തോട്ടംമുതലാളിമാരും വനം കൈയേറ്റക്കാരും പരിസ്ഥിതിനാശകരുമൊക്കെയായിട്ടാണ് അധികാരികളും ബുദ്ധിജീവികളും കണക്കാക്കുന്നത്. കഠിനാധ്വാനം ചെയ്തു ജീവിതം പുലർത്തുന്ന കർഷകരുടെ പ്രയത്നത്തിന്റെ ഫലം നാടിനു മുഴുവൻ ആശ്രയവും അനുഗ്രഹവുമാകുന്നുണ്ടെങ്കിലും അവരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നതാണ് അധികാരികളുടെ രീതി. റവന്യു രേഖയിലും സെറ്റിൽമെന്റ് രേഖയിലും പുരയിടമായോ നിലമായോ രേഖപ്പെടുത്തിയിരുന്ന വസ്തുക്കൾ റീസർവേയിൽ തോട്ടമായി മാറ്റിയിരിക്കുകയാണ്.
റബർ, തേയില, കാപ്പി തുടങ്ങിയവ വൻതോതിൽ കൃഷിചെയ്യുന്ന വിശാലമായ ഭൂപ്രദേശത്തെയാണു തോട്ടമായി പരിഗണിക്കേണ്ടത്. ഇത്തരം തോട്ടങ്ങൾ മുറിച്ചു കൊടുക്കരുതെന്നൊരു കോടതിവിധിയുണ്ട്. ഈ വിധി ദുർവ്യാഖ്യാനം ചെയ്യുന്നതിനാൽ, തുണ്ടുഭൂമിയുള്ളവർക്കുപോലും അതു കരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. വസ്തു കൈമാറ്റം ചെയ്യാനോ ഭാഗഉടന്പടി നടത്താനോ മക്കൾക്ക് ഇഷ്ടദാനം ചെയ്യാനോ മറിച്ചുവിൽക്കാനോ ഒന്നും സാധിക്കാത്ത സാഹചര്യം. പിന്നെയുമുണ്ട് കുരുക്കുകളേറെ. തുണ്ടുഭൂമിയിൽ ഇനിയൊരു വീടു വയ്ക്കണമെങ്കിൽ പഞ്ചായത്ത് നൂറു തടസങ്ങളാണുന്നയിക്കുക. പുതിയ വീടു നിർമിക്കാനെന്നല്ല, പുനരുദ്ധരിക്കാൻപോലും അനുമതി നിഷേധിക്കപ്പെടുന്നു. വസ്തു പേരിൽകൂട്ടാനോ ആധാരം രജിസ്റ്റർ ചെയ്യാനോ ഒന്നും സാധിക്കില്ല. ലൈഫ് ഭവനപദ്ധതിയിൽനിന്നു പാവങ്ങൾ പുറംതള്ളപ്പെടുന്നു. വായ്പ നൽകാൻ ബാങ്കുകൾ തയാറാകുന്നില്ല. ഇങ്ങനെ അനേകം പ്രശ്നങ്ങൾ. ഭൂമിയുടെ വില കുറയുന്നുവെന്നതു മറ്റൊരു ദുര്യോഗം. മക്കളുടെ പഠനമോ വിവാഹമോ നടത്തണമെങ്കിൽ പല കൃഷിക്കാർക്കും ഭൂമി പണയം വയ്ക്കുകയോ വിൽക്കുകയോ വേണം.അതു തടസപ്പെടുന്നതുമൂലം അവർക്കുണ്ടാകുന്ന നിസഹായത പലർക്കും മനസിലാവില്ല.
കർഷകരുടെ കൈയിൽ കാൽക്കാശില്ലാത്ത സമയമാണിത്. വിളനാശം, പ്രകൃതിക്ഷോഭം, ഉത്പന്നങ്ങളുടെ വിലയിടിവ്, പരിപാലനച്ചെലവിന്റെ വർധന തുടങ്ങി വിവിധ പ്രശ്നങ്ങളാൽ തകർന്ന കർഷകകുടുംബങ്ങൾക്കു പുതിയ നുകങ്ങൾ ചുമക്കാനുള്ള ശേഷിയില്ല. അതു സർക്കാരും രാഷ്ട്രീയക്കാരും മനസിലാക്കണം. കർഷകരും ജാഗ്രത പുലർത്തേണ്ടതുണ്ട്. വില്ലേജ് ഓഫീസുകളിൽനിന്നു ലഭിക്കുന്ന കരം അടവു രസീതുകളിൽ ഭൂമിയുടെ ഇനം രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കണം. തോട്ടമെന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ അതു തിരുത്താൻ മാർഗം തേടണം. റവന്യു രേഖകളിൽ വസ്തുവിന്റെ യഥാർഥ തരംതിരിവു പുരയിടം, നിലം എന്നു മാത്രമേയുള്ളൂ. ഇത്തരം പുരയിടങ്ങളെ എന്തിന്റെ പേരിലാണു തോട്ടമെന്ന് ഉദ്യോഗസ്ഥർ മുദ്രയടിക്കുന്നത്? ഇക്കാര്യത്തിൽ വില്ലേജ്, താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥർ കൈമലർത്തിയിട്ടു കാര്യമില്ല. ജില്ലാ അധികാരികൾ പ്രശ്നത്തിന്റെ ഗൗരവം സർക്കാരിനെ ബോധ്യപ്പെടുത്തണം. പാവപ്പെട്ട കർഷകരും കിടപ്പാടം സംരക്ഷിക്കാൻ നെട്ടോട്ടമോടുന്നവരും മനുഷ്യരാണെന്നു മനസിലാക്കണം. വൻകിടക്കാരെ തൊടാൻ ഉദ്യോഗസ്ഥർക്കു ധൈര്യമില്ല. ഇപ്പോൾ ജനരോഷമുയരുന്നതു വൻകിട തോട്ടമുടമകളെ സംരക്ഷിക്കാനാണെന്ന് ആരെങ്കിലും ചിത്രീകരിക്കുന്നുണ്ടെങ്കിൽ അതു പ്രശ്നം വഴിതെറ്റിച്ചുവിടാനുള്ള ശ്രമമാണ്.
കഴിഞ്ഞ ദിവസം പാലായിൽ നടന്ന കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം സർക്കാരിന്റെ കർഷകദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭത്തിനു തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 18ന് പാലായിൽ വൻ പ്രതിഷേധ സമ്മേളനം നടത്തും.
ഇതിനിടെ റവന്യു വകുപ്പിന്റെ മറ്റു ചില നീക്കങ്ങൾ ജനങ്ങളിൽ വലിയ ആശങ്ക പരത്തുന്നുണ്ട്. വൻകിടക്കാരെയും ക്വാറി ഉടമകളെയും അനധികൃത നിർമാതാക്കളെയും പിടികൂടാനാണു പ്രത്യക്ഷത്തിൽ ഈ നീക്കങ്ങൾ. പക്ഷേ, വന്പന്മാർ തങ്ങൾക്കെതിരേയുള്ള നടപടിയിൽനിന്നു രക്ഷപ്പെടും. നിയമം അതിന്റെ കൂർത്ത നഖങ്ങൾ പാവപ്പെട്ട കുറെ കർഷകരുടെ മുതുകത്തു കുത്തിയിറക്കും. ഇടുക്കിയിലും മറ്റു ചില ജില്ലകളിലും 1977നു മുന്പുമുതൽ കൈവശത്തിലിരിക്കുന്നതും എന്നാൽ ഇതുവരെയും പട്ടയം ലഭിക്കാത്തതുമായ ഭൂമിയുള്ള അനവധിയാളുകളുണ്ട്. പട്ടയത്തിന് അർഹതയുണ്ടായിട്ടും തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് അതു ലഭിക്കാത്തവരെ വീണ്ടും അധികൃതർ പ്രതിസന്ധിയിലാക്കുകയാണ്. സർക്കാർ സംവിധാനങ്ങളുടെ അനുമതിയോടെ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ നിയമവിരുദ്ധമാകുന്നുവെങ്കിൽ അതിനു പ്രധാന ഉത്തരവാദി സർക്കാർ തന്നെയല്ലേ? അതുകൊണ്ട് അത്തരം പ്രശ്നങ്ങൾക്കുപരിഹാരം കണ്ടെത്തേണ്ടതും സർക്കാർതന്നെ.
റീസർവേയിലെ തെറ്റു മൂലമുണ്ടായ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഉത്തരവ് ഉടനുണ്ടാകണം. ഇത് തോട്ടം മുതലാളിമാരെ സംരക്ഷിക്കാനല്ല, പതിനായിരക്കണക്കിനു കുടുംബങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും രക്ഷിക്കാൻവേണ്ടിയാണ്.