പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിലെ ക്രമക്കേട് വലിയ ചർച്ചാവിഷയമായെന്നുമാത്രം. കേരളത്തിലെ പല റോഡുകളുടെയും പാലങ്ങളുടെയും നിർമാണം ഏറെ വ്യത്യസ്തമല്ല.
കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിർമാണപ്പിഴവുകൾ സംബന്ധിച്ചു പരാതികൾ ഏറെക്കാലമായുണ്ട്. 46,000 കിലോമീറ്റർ റോഡും മൂവായിരത്തോളം പാലങ്ങളുമാണു പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ മാത്രമുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ വേറെ. ദേശീയ പാതകൾ ഒഴികെയുള്ള പ്രധാന റോഡുകളും പാലങ്ങളും പൊതുമരാമത്തു വകുപ്പിന്റെ കീഴിലാണ്. അതുകൊണ്ട്, സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചു പറയുന്പോൾ പൊതുമരാമത്തു വകുപ്പാണു പ്രതിക്കൂട്ടിലാകുന്നത്.
റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും അറ്റകുറ്റപ്പണികളും യഥാകാലം കൃത്യതയോടെയും വേഗത്തിലും നടത്തേണ്ട ചുമതല പൊതുമരാമത്തു വകുപ്പിനുണ്ട്. കരാറുകാരും കിറ്റ്കോ പോലുള്ള ഏജൻസികളും നിർമാണപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. പരാതികൾ ഉയരുന്പോൾ പങ്കാളികളെല്ലാവരും പരസ്പരം പഴിക്കുകയാണു പതിവ്. പൊതുവായ ആവശ്യത്തിനുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന കരാറുകാർക്കു സമൂഹത്തോടു പ്രതിബദ്ധത ഉണ്ടാകണം. അങ്ങനെയുള്ള കരാറുകാർ പലരുമുണ്ട്. എന്നാൽ, സത്യസന്ധമായി കരാറെടുത്തു നടത്തുന്നവർക്കു നിൽക്കക്കള്ളിയില്ലാത്ത സ്ഥിതിയാണിന്ന്. ഭീമമായ ചെലവുള്ള പണികൾ വായ്പയെടുത്തും മറ്റുമാണു പല കരാറുകാരും പൂർത്തിയാക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന വലിയ കടബാധ്യത അവരിൽ ചിലരെയെങ്കിലും ജീവനൊടുക്കുന്ന സ്ഥിതിയിലെത്തിക്കുന്നു.
അടുത്തകാലത്തു പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ വലിയ അപാകതകൾ കണ്ടെത്തിയല്ലോ. അഴിമതിനിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തു. മേൽപ്പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നു വിജിലൻസിന്റെ റിപ്പോർട്ട് പറയുന്നു. പാലത്തിന്റെ രൂപകല്പന മുതൽ ക്രമക്കേടുള്ളതായാണു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയ്ക്ക് (ആർബിഡിസികെ) യ്ക്കു നിർമാണച്ചുമതല ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി മുതലുള്ളവർ പ്രതിപ്പട്ടികയിലുണ്ട്.
ബ്രിട്ടീഷുകാരുടെ ഭരണകാലത്തും രാജഭരണകാലത്തും നിർമിച്ച പല പാലങ്ങളും റോഡുകളും ഇപ്പോഴും ഉറപ്പോടെയിരിക്കുന്നു. ഇത്തരം ചില നിർമിതികൾ കഴിഞ്ഞ വർഷത്തെ വലിയ പ്രളയത്തെയും അതിജീവിച്ചു. കുത്തൊഴുക്കിൽ കൂറ്റൻ മരങ്ങൾ വന്നിടിച്ചിട്ടും കുലുങ്ങാതെ നിന്ന ചെറുതോണിപ്പാലം നിർമിച്ചത് ഇടുക്കി അണക്കെട്ടിന്റെ നിർമാണകാലത്താണ്. എറണാകുളം-ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമായി അറിയപ്പെടുന്നതുമായ നേര്യമംഗലം പാലം രാജഭരണകാലത്തു നിർമിച്ചതാണ്. അതിന്റെ പഴക്കം ഒരു നൂറ്റാണ്ടോടടുക്കുന്നു. പ്രളയത്തെയും ഉരുൾപൊട്ടലിനെയുമൊക്കെ അതിജീവിച്ച് 214 മീറ്റർ നീളമുള്ള ഈ പാലവും നിലനിൽക്കുന്നു.
കോടികൾ മുടക്കി ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമിക്കുന്ന റോഡുകളും പാലങ്ങളും പണി പൂർത്തിയാകുന്നതിനു മുന്പുതന്നെ ദുർബലമാകുന്നതും അവയിൽ കുണ്ടും കുഴിയും നിറയുന്നതും നാം കാണുന്നു. പാലാരിവട്ടം പാലത്തിലെ നിർമാണ ക്രമക്കേട് കൂടുതൽ ചർച്ചാവിഷയമായി എന്നുമാത്രം. ഇത്തരത്തിലുള്ള മറ്റു പല നിർമാണ വൈകൃതങ്ങളും പുറത്തുവരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം പ്രത്യേകമായി ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാവില്ല. കരാറുകാരും ഉദ്യോഗസ്ഥരും ഭരണാധികാരികളും ഈ തകരാറുകൾക്ക് ഉത്തരവാദികളാണ്.
റോഡ്, പാലം തുടങ്ങിയവയുടെ നിർമാണത്തിനായി അനുവദിക്കുന്ന അടങ്കൽ തുകയുടെ നല്ലൊരു ഭാഗം നിർമാണത്തിനല്ല ഉപയോഗിക്കുന്നതെന്ന കാര്യം ഇപ്പോൾ രഹസ്യമല്ല. തുക പലയിടത്തായി അനധികൃതമായി വീതിക്കപ്പെടുന്നു. അതുകൊണ്ടാണല്ലോ പാലാരിവട്ടവും വൈറ്റിലയുമൊക്കെ ഇപ്പോൾ വാർത്തകളാവുന്നത്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പാലങ്ങൾക്കു നാലുമാസത്തിലൊരിക്കൽ പരിശോധന മാത്രമല്ല പരിപാലനവും വേണമെന്നാണു നിയമം. എത്ര പാലങ്ങളുടെ കാര്യത്തിൽ ഈ നിയമം പാലിക്കപ്പെടുന്നുണ്ട്? നാലു മാസം കൂടുന്പോൾ വേണ്ട, നാലു വർഷത്തിലൊരിക്കലെങ്കിലും പരിപാലനം നടക്കുന്നുണ്ടോ?
ഏനാത്ത് പാലം അപകടത്തിലായപ്പോഴാണു സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അവസ്ഥ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. മൂവായിരം പാലങ്ങൾ പരിശോധിച്ചതിൽ 800 എണ്ണം മാത്രമാണു സുരക്ഷിതമെന്നു കണ്ടത്. 376 പാലങ്ങളുടെ സ്ഥിതി ദയനീയമാണെന്നായിരുന്നു റിപ്പോർട്ട്. ഇവ പുതുക്കി നിർമിക്കാൻ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ധനസ്ഥിതിയിൽ ഇത് ഏതുകാലത്തു പൂർത്തിയാകുമെന്നു കണ്ടറിയണം. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ബന്ധപ്പെട്ട വകുപ്പുകളുടെ മേൽനോട്ടത്തിൽ പരിശോധന നടത്തി വേണം റോഡുകൾ വിവിധ ആവശ്യങ്ങൾക്കായി കുഴിക്കാൻ എന്നാണു നിയമം. യാതൊരു തത്ത്വദീക്ഷയുമില്ലാതെ റോഡുകൾ വെട്ടിപ്പൊളിച്ചതിലൂടെ സംസ്ഥാനത്തിനു 3000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നു പൊതുമരാമത്ത് മന്ത്രി പറഞ്ഞു. റോഡുകൾക്കും പാലങ്ങൾക്കുമായി പ്രത്യേകം ചീഫ് എൻജിനിയർമാരെ നിയോഗിക്കാൻ നീക്കമുണ്ട്. അതുകൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പില്ല. ഭരണനിർവഹണത്തിലെ പോരായ്മകൾ കുറെയൊക്കെ ഇതിലൂടെ പരിഹരിക്കാനായേക്കുമെന്നു മാത്രം.
വൈറ്റില മേൽപ്പാലത്തിന്റെ നിർമാണത്തിൽ വീഴ്ചയുണ്ടെന്നു റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്ത നടപടി വിവാദമുണ്ടാക്കി. നിർമാണത്തിലെ ക്രമക്കേടുകൾ കണ്ടെത്തി പാലാരിവട്ടം മേൽപ്പാലം അടച്ചതിനു പിന്നാലെയായിരുന്നു നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെ നിർമാണത്തിലും വീഴ്ചയുണ്ടെന്നു റിപ്പോർട്ട് നൽകപ്പെട്ടത്.
റോഡുകളുടെ ദുരവസ്ഥയും മേൽപ്പാലം നിർമാണത്തിലെ പ്രതിസന്ധിയും കൊച്ചി പോലുള്ള വൻനഗരങ്ങളിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. പോലീസുകാർ റോഡിലെ വെള്ളക്കുഴിയിൽ കല്ലിട്ടു നികത്തുന്നതുപോലുള്ള തൊടുപണികൾകൊണ്ടു യാതൊരു പ്രയോജനവുമില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തെ റോഡ് ഗതാഗതം നേരേയാകാൻ ഏറെ കാത്തിരിക്കേണ്ടിവന്നേക്കും.
കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിർമാണപ്പിഴവുകൾ സംബന്ധിച്ചു പരാതികൾ ഏറെക്കാലമായുണ്ട്. 46,000 കിലോമീറ്റർ റോഡും മൂവായിരത്തോളം പാലങ്ങളുമാണു പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ മാത്രമുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ വേറെ. ദേശീയ പാതകൾ ഒഴികെയുള്ള പ്രധാന റോഡുകളും പാലങ്ങളും പൊതുമരാമത്തു വകുപ്പിന്റെ കീഴിലാണ്. അതുകൊണ്ട്, സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചു പറയുന്പോൾ പൊതുമരാമത്തു വകുപ്പാണു പ്രതിക്കൂട്ടിലാകുന്നത്.
റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും അറ്റകുറ്റപ്പണികളും യഥാകാലം കൃത്യതയോടെയും വേഗത്തിലും നടത്തേണ്ട ചുമതല പൊതുമരാമത്തു വകുപ്പിനുണ്ട്. കരാറുകാരും കിറ്റ്കോ പോലുള്ള ഏജൻസികളും നിർമാണപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. പരാതികൾ ഉയരുന്പോൾ പങ്കാളികളെല്ലാവരും പരസ്പരം പഴിക്കുകയാണു പതിവ്. പൊതുവായ ആവശ്യത്തിനുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന കരാറുകാർക്കു സമൂഹത്തോടു പ്രതിബദ്ധത ഉണ്ടാകണം. അങ്ങനെയുള്ള കരാറുകാർ പലരുമുണ്ട്. എന്നാൽ, സത്യസന്ധമായി കരാറെടുത്തു നടത്തുന്നവർക്കു നിൽക്കക്കള്ളിയില്ലാത്ത സ്ഥിതിയാണിന്ന്. ഭീമമായ ചെലവുള്ള പണികൾ വായ്പയെടുത്തും മറ്റുമാണു പല കരാറുകാരും പൂർത്തിയാക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന വലിയ കടബാധ്യത അവരിൽ ചിലരെയെങ്കിലും ജീവനൊടുക്കുന്ന സ്ഥിതിയിലെത്തിക്കുന്നു.
അടുത്തകാലത്തു പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ വലിയ അപാകതകൾ കണ്ടെത്തിയല്ലോ. അഴിമതിനിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തു. മേൽപ്പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നു വിജിലൻസിന്റെ റിപ്പോർട്ട് പറയുന്നു. പാലത്തിന്റെ രൂപകല്പന മുതൽ ക്രമക്കേടുള്ളതായാണു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയ്ക്ക് (ആർബിഡിസികെ) യ്ക്കു നിർമാണച്ചുമതല ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി മുതലുള്ളവർ പ്രതിപ്പട്ടികയിലുണ്ട്.
ബ്രിട്ടീഷുകാരുടെ ഭരണകാലത്തും രാജഭരണകാലത്തും നിർമിച്ച പല പാലങ്ങളും റോഡുകളും ഇപ്പോഴും ഉറപ്പോടെയിരിക്കുന്നു. ഇത്തരം ചില നിർമിതികൾ കഴിഞ്ഞ വർഷത്തെ വലിയ പ്രളയത്തെയും അതിജീവിച്ചു. കുത്തൊഴുക്കിൽ കൂറ്റൻ മരങ്ങൾ വന്നിടിച്ചിട്ടും കുലുങ്ങാതെ നിന്ന ചെറുതോണിപ്പാലം നിർമിച്ചത് ഇടുക്കി അണക്കെട്ടിന്റെ നിർമാണകാലത്താണ്. എറണാകുളം-ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമായി അറിയപ്പെടുന്നതുമായ നേര്യമംഗലം പാലം രാജഭരണകാലത്തു നിർമിച്ചതാണ്. അതിന്റെ പഴക്കം ഒരു നൂറ്റാണ്ടോടടുക്കുന്നു. പ്രളയത്തെയും ഉരുൾപൊട്ടലിനെയുമൊക്കെ അതിജീവിച്ച് 214 മീറ്റർ നീളമുള്ള ഈ പാലവും നിലനിൽക്കുന്നു.
കോടികൾ മുടക്കി ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമിക്കുന്ന റോഡുകളും പാലങ്ങളും പണി പൂർത്തിയാകുന്നതിനു മുന്പുതന്നെ ദുർബലമാകുന്നതും അവയിൽ കുണ്ടും കുഴിയും നിറയുന്നതും നാം കാണുന്നു. പാലാരിവട്ടം പാലത്തിലെ നിർമാണ ക്രമക്കേട് കൂടുതൽ ചർച്ചാവിഷയമായി എന്നുമാത്രം. ഇത്തരത്തിലുള്ള മറ്റു പല നിർമാണ വൈകൃതങ്ങളും പുറത്തുവരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം പ്രത്യേകമായി ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാവില്ല. കരാറുകാരും ഉദ്യോഗസ്ഥരും ഭരണാധികാരികളും ഈ തകരാറുകൾക്ക് ഉത്തരവാദികളാണ്.
റോഡ്, പാലം തുടങ്ങിയവയുടെ നിർമാണത്തിനായി അനുവദിക്കുന്ന അടങ്കൽ തുകയുടെ നല്ലൊരു ഭാഗം നിർമാണത്തിനല്ല ഉപയോഗിക്കുന്നതെന്ന കാര്യം ഇപ്പോൾ രഹസ്യമല്ല. തുക പലയിടത്തായി അനധികൃതമായി വീതിക്കപ്പെടുന്നു. അതുകൊണ്ടാണല്ലോ പാലാരിവട്ടവും വൈറ്റിലയുമൊക്കെ ഇപ്പോൾ വാർത്തകളാവുന്നത്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പാലങ്ങൾക്കു നാലുമാസത്തിലൊരിക്കൽ പരിശോധന മാത്രമല്ല പരിപാലനവും വേണമെന്നാണു നിയമം. എത്ര പാലങ്ങളുടെ കാര്യത്തിൽ ഈ നിയമം പാലിക്കപ്പെടുന്നുണ്ട്? നാലു മാസം കൂടുന്പോൾ വേണ്ട, നാലു വർഷത്തിലൊരിക്കലെങ്കിലും പരിപാലനം നടക്കുന്നുണ്ടോ?
ഏനാത്ത് പാലം അപകടത്തിലായപ്പോഴാണു സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അവസ്ഥ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. മൂവായിരം പാലങ്ങൾ പരിശോധിച്ചതിൽ 800 എണ്ണം മാത്രമാണു സുരക്ഷിതമെന്നു കണ്ടത്. 376 പാലങ്ങളുടെ സ്ഥിതി ദയനീയമാണെന്നായിരുന്നു റിപ്പോർട്ട്. ഇവ പുതുക്കി നിർമിക്കാൻ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ധനസ്ഥിതിയിൽ ഇത് ഏതുകാലത്തു പൂർത്തിയാകുമെന്നു കണ്ടറിയണം. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ബന്ധപ്പെട്ട വകുപ്പുകളുടെ മേൽനോട്ടത്തിൽ പരിശോധന നടത്തി വേണം റോഡുകൾ വിവിധ ആവശ്യങ്ങൾക്കായി കുഴിക്കാൻ എന്നാണു നിയമം. യാതൊരു തത്ത്വദീക്ഷയുമില്ലാതെ റോഡുകൾ വെട്ടിപ്പൊളിച്ചതിലൂടെ സംസ്ഥാനത്തിനു 3000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നു പൊതുമരാമത്ത് മന്ത്രി പറഞ്ഞു. റോഡുകൾക്കും പാലങ്ങൾക്കുമായി പ്രത്യേകം ചീഫ് എൻജിനിയർമാരെ നിയോഗിക്കാൻ നീക്കമുണ്ട്. അതുകൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പില്ല. ഭരണനിർവഹണത്തിലെ പോരായ്മകൾ കുറെയൊക്കെ ഇതിലൂടെ പരിഹരിക്കാനായേക്കുമെന്നു മാത്രം.
വൈറ്റില മേൽപ്പാലത്തിന്റെ നിർമാണത്തിൽ വീഴ്ചയുണ്ടെന്നു റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്ത നടപടി വിവാദമുണ്ടാക്കി. നിർമാണത്തിലെ ക്രമക്കേടുകൾ കണ്ടെത്തി പാലാരിവട്ടം മേൽപ്പാലം അടച്ചതിനു പിന്നാലെയായിരുന്നു നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെ നിർമാണത്തിലും വീഴ്ചയുണ്ടെന്നു റിപ്പോർട്ട് നൽകപ്പെട്ടത്.
റോഡുകളുടെ ദുരവസ്ഥയും മേൽപ്പാലം നിർമാണത്തിലെ പ്രതിസന്ധിയും കൊച്ചി പോലുള്ള വൻനഗരങ്ങളിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. പോലീസുകാർ റോഡിലെ വെള്ളക്കുഴിയിൽ കല്ലിട്ടു നികത്തുന്നതുപോലുള്ള തൊടുപണികൾകൊണ്ടു യാതൊരു പ്രയോജനവുമില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തെ റോഡ് ഗതാഗതം നേരേയാകാൻ ഏറെ കാത്തിരിക്കേണ്ടിവന്നേക്കും.