ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്ഷേപിക്കാൻ തക്കംപാർത്തിരിക്കുന്നവർക്ക് ആയുധം നൽകുന്നതാണു മദ്രാസ് ഹൈക്കോടതിയുടെ പരാമർശം
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചു മദ്രാസ് ഹൈക്കോടതി വിധിയിൽ ഉണ്ടായ പരാമർശങ്ങൾ തികച്ചും അനുചിതവും അടിയന്തരമായി തിരുത്തപ്പെടേണ്ടതുമാണ്. രാജ്യത്തു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അനേകം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവയെയെല്ലാം അടച്ചാക്ഷേപിക്കുന്നതാണ് ഒരു കേസിന്റെ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന, പ്രസ്തുത കേസുമായി യാതൊരു ബന്ധവുമില്ലാത്ത വിവാദ പരാമർശങ്ങൾ. ക്രൈസ്തവ മിഷനറിമാർ മതപരിവർത്തനം നടത്തുന്നു, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ്-പെണ് മിശ്രപഠനം സുരക്ഷിതമല്ല, മികച്ച വിദ്യാഭ്യാസം കിട്ടുന്നുണ്ടെങ്കിലും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സദാചാരബോധനത്തെ സംബന്ധിച്ചു ഗുരുതരമായ സംശയങ്ങളാണ് ഉയരുന്നത് എന്നീ വിവാദ പരാമർശങ്ങളാണ് യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ വിധിന്യായത്തിൽ എഴുതിച്ചേർത്തിട്ടുള്ളത്.
182 വർഷത്തെ മഹത്തായ ചരിത്രവും പ്രൗഢമായ പാരമ്പര്യവുമുള്ള മദ്രാസ് ക്രിസ്ത്യൻ കോളജ് ഉൾപ്പെട്ട ഒരു ഹർജിയുടെ വിധിയിലാണ് കേസുമായി യാതൊരു ബന്ധമില്ലാത്തതും അടിസ്ഥാനരഹിതവുമായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.
വിനോദയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്നു 32 വിദ്യാർഥിനികൾ സുവോളജി പ്രഫസർക്കെതിരേ നൽകിയ പരാതിയിന്മേൽ, സമയബന്ധിതമായി ചട്ടപ്രകാരം സമിതിയെ നിയോഗിച്ച് അന്വേഷിച്ച് ആരോപണവിധേയനെ പിരിച്ചുവിടാൻ കാരണംകാണിക്കൽ നോട്ടീസ് നൽകിയ കോളജ് അധികാരികൾക്കെതിരേയായിരുന്നു ഹർജി. പെൺകുട്ടികളുടെ പരാതിയിന്മേൽ പ്രിൻസിപ്പൽ സ്വീകരിച്ച നടപടികളെല്ലാം നിയമപരമാണെന്നു നിരീക്ഷിച്ച് പ്രതിയുടെ ഹർജി തള്ളുന്നുവെന്നു വിധിച്ചശേഷമാണ് ഹർജിയുമായി പരോക്ഷമായിപ്പോലും ബന്ധമില്ലാത്ത കാര്യങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.
ലോകത്തുതന്നെ ഏറെ പ്രശംസനീയമായ നീതിന്യായ വ്യവസ്ഥ രാജ്യത്തു നിലനിൽക്കുന്നു എന്ന് അഭിമാനിക്കുമ്പോഴും വർഗീയചുവയുള്ളതാണ് ഇത്തരം വിധിന്യായങ്ങളെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാവില്ല. എന്നാൽ, ഇതിന്റെ പേരിൽ കോടതികളെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്താനുമാവില്ല. മതപരിവർത്തനം നടത്തുന്നതു സംബന്ധിച്ച് ക്രൈസ്തവ മിഷനറിമാർക്കെതിരേ നിരവധി കുറ്റാരോപണങ്ങൾ ഉണ്ടെന്നും കോടതി അതു പ്രകടിപ്പിക്കുകയാണെന്നും വിധിന്യായത്തിന്റെ 32-ാം ഖണ്ഡികയിലാണു പറയുന്നത്. ഇത്തരത്തിലൊരു പരാമർശത്തിന്റെ അടിസ്ഥാനമെന്താണെന്നു വിശദീകരിക്കാനുള്ള സാമാന്യ മര്യാദപോലും വിധിന്യായത്തിലില്ല. അതിനാൽത്തന്നെ തീർത്തും നിരുത്തരവാപരമായ പരാമർശങ്ങളാണു വിധിന്യായത്തിലുള്ളത് എന്നു പറയേണ്ടിവരും.
രാജ്യത്തിന്റെ പുരോഗതിയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനെ ബോധപൂർവം തമസ്കരിക്കാനും അവയെല്ലാം മതപ്രചാരണത്തിന്റെയും കച്ചവടത്തിന്റെയും താത്പര്യമാണെന്നു വരുത്തിത്തീർക്കാനുമുള്ള പരിശ്രമങ്ങൾ ചില കോണുകളിൽനിന്നു ഉയരാൻ തുടങ്ങിയിട്ടു കുറച്ചുകാലമായി. ഇത്തരം വാദങ്ങളുടെ വക്താക്കൾക്ക് ഊർജം പകരുന്നതാവുകയാണു മദ്രാസ് ഹൈക്കോടതിയുടെ വിധി.
ആദിവാസി ഊരുകളിലെ നഴ്സറി സ്കൂളുകൾ മുതൽ രാജ്യതലസ്ഥാനത്തടക്കം വൻനഗരങ്ങളിലെ എണ്ണംപറഞ്ഞ കലാലയങ്ങൾ വരെ ഏകമനസോടെയാണു ക്രൈസ്തവ സഭകൾ നടത്തുന്നത്. ജാതിയോ മതമോ പരിഗണിക്കാതെ സമർഥരായവർക്കും അർഹരായവർക്കും അഡ്മിഷൻ നൽകുന്നതിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്കാലവും മുൻനിരയിലാണെന്നു ചരിത്രം പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടും. ഇവിടങ്ങളിൽ പഠിക്കാനോ പഠിപ്പിക്കാനോ എത്തിയ ആരെയെങ്കിലും നിർബന്ധിച്ചു മതം മാറ്റിയതായോ മതപഠനത്തിനു നിർബന്ധിച്ചതായി പോലുമോ ആരോപണം ഉയർന്നിട്ടില്ല എന്നതല്ലേ യാഥാർഥ്യം?
രാജ്യം ഭരിക്കുന്ന ബിജെപിയുടേതടക്കം നിരവധി മന്ത്രിമാരും നേതാക്കളും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തിയിട്ടുള്ളവരാണ്. അവർക്കാർക്കെങ്കിലും മതംമാറ്റം സംബന്ധിച്ച അനുഭവം ഉണ്ടായതായി പരാതി ഉയർന്നിട്ടുണ്ടോ? അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾക്കു വളംവച്ചുകൊടുക്കുന്ന സമീപനം ഒരു ഉന്നത നീതിപീഠത്തിൽനിന്നുണ്ടായത് അതീവ ഗൗരവതരമാണ്.
കേരളത്തിലടക്കം കീഴ്ജാതിക്കാർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കാൻ ക്രൈസ്തവ മിഷനറിമാർ കാട്ടിയ താത്പര്യവും സഹിച്ച ത്യാഗവും ചരിത്രത്തിന്റെ ഭാഗമാണ്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ സ്മരിക്കാതെ കേരള നവോത്ഥാനത്തെക്കുറിച്ചു ചിന്തിക്കാനാവുമോ? രാജ്യത്തിന്റെ നാനാഭാഗത്തും ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസ രംഗത്തു നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ തമസ്കരിക്കാൻ എത്ര ശ്രമിച്ചാലും സാധ്യമാണോ? അക്ഷരം പഠിച്ചവരും വിദ്യ നേടിയവരും അതുവഴി ഉയരങ്ങൾ കീഴടക്കിയവരും അറിവു പകർന്നവരെ ഒരിക്കലും മറക്കുമോ?
ആണ്- പെണ് മിശ്രപഠനം സുരക്ഷിതമല്ലെന്നു നിരീക്ഷിക്കുന്നതിന്റെ പൊരുളും നിഗൂഢമാണ്. കോടതിക്കു മുന്നിലെത്തിയ ഹർജിതന്നെ വിദ്യാർഥിനികൾക്കു സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുണ്ടായതാണ്. വിദ്യാർഥിനികളെ ചൂഷണംചെയ്യാൻ തുനിഞ്ഞ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കാൻ തയാറായ കോളജ് അധികൃതരുടെ പരിശ്രമങ്ങൾക്കു പിന്തുണ നൽകുമ്പോൾത്തന്നെ മിശ്രപഠനത്തെ സംശയത്തോടെ വീക്ഷിക്കുന്നതിലെ അനൗചിത്യം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. മികച്ച കാമ്പസുകളും പഠനസൗകര്യങ്ങളും മാത്രമല്ല, സുരക്ഷിതവും നവീനവുമായ ഹോസ്റ്റലുകളും ഒരുക്കിയാണു മിക്ക ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
ക്രൈസ്തവമതത്തെയും രാജ്യത്തു നല്ല നിലയിൽ നടക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആക്ഷേപിക്കാൻ തക്കംപാർത്തിരിക്കുന്നവർക്ക് ആയുധം നൽകുന്നതാണു മദ്രാസ് ഹൈക്കോടതിയിൽനിന്നുണ്ടായ പരാമർശം എന്നതു തർക്കമറ്റ വസ്തുതയാണ്. സുപ്രീംകോടതിയിൽനിന്നു വിരമിച്ച ഉന്നത ന്യായാധിപൻ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. വസ്തുതകൾ ഉൾക്കൊണ്ട് അതീവ സഹിഷ്ണുതയോടെ രാജ്യപുരോഗതിക്കായി യത്നിക്കുന്ന ക്രൈസ്തവരെ തേജോവധം ചെയ്യാൻ അവസരമുണ്ടാക്കാതെ വിവാദ പരാമർശങ്ങൾ നീക്കുകയാണ് അഭികാമ്യം.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചു മദ്രാസ് ഹൈക്കോടതി വിധിയിൽ ഉണ്ടായ പരാമർശങ്ങൾ തികച്ചും അനുചിതവും അടിയന്തരമായി തിരുത്തപ്പെടേണ്ടതുമാണ്. രാജ്യത്തു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അനേകം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവയെയെല്ലാം അടച്ചാക്ഷേപിക്കുന്നതാണ് ഒരു കേസിന്റെ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന, പ്രസ്തുത കേസുമായി യാതൊരു ബന്ധവുമില്ലാത്ത വിവാദ പരാമർശങ്ങൾ. ക്രൈസ്തവ മിഷനറിമാർ മതപരിവർത്തനം നടത്തുന്നു, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ്-പെണ് മിശ്രപഠനം സുരക്ഷിതമല്ല, മികച്ച വിദ്യാഭ്യാസം കിട്ടുന്നുണ്ടെങ്കിലും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സദാചാരബോധനത്തെ സംബന്ധിച്ചു ഗുരുതരമായ സംശയങ്ങളാണ് ഉയരുന്നത് എന്നീ വിവാദ പരാമർശങ്ങളാണ് യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ വിധിന്യായത്തിൽ എഴുതിച്ചേർത്തിട്ടുള്ളത്.
182 വർഷത്തെ മഹത്തായ ചരിത്രവും പ്രൗഢമായ പാരമ്പര്യവുമുള്ള മദ്രാസ് ക്രിസ്ത്യൻ കോളജ് ഉൾപ്പെട്ട ഒരു ഹർജിയുടെ വിധിയിലാണ് കേസുമായി യാതൊരു ബന്ധമില്ലാത്തതും അടിസ്ഥാനരഹിതവുമായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.
വിനോദയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്നു 32 വിദ്യാർഥിനികൾ സുവോളജി പ്രഫസർക്കെതിരേ നൽകിയ പരാതിയിന്മേൽ, സമയബന്ധിതമായി ചട്ടപ്രകാരം സമിതിയെ നിയോഗിച്ച് അന്വേഷിച്ച് ആരോപണവിധേയനെ പിരിച്ചുവിടാൻ കാരണംകാണിക്കൽ നോട്ടീസ് നൽകിയ കോളജ് അധികാരികൾക്കെതിരേയായിരുന്നു ഹർജി. പെൺകുട്ടികളുടെ പരാതിയിന്മേൽ പ്രിൻസിപ്പൽ സ്വീകരിച്ച നടപടികളെല്ലാം നിയമപരമാണെന്നു നിരീക്ഷിച്ച് പ്രതിയുടെ ഹർജി തള്ളുന്നുവെന്നു വിധിച്ചശേഷമാണ് ഹർജിയുമായി പരോക്ഷമായിപ്പോലും ബന്ധമില്ലാത്ത കാര്യങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.
ലോകത്തുതന്നെ ഏറെ പ്രശംസനീയമായ നീതിന്യായ വ്യവസ്ഥ രാജ്യത്തു നിലനിൽക്കുന്നു എന്ന് അഭിമാനിക്കുമ്പോഴും വർഗീയചുവയുള്ളതാണ് ഇത്തരം വിധിന്യായങ്ങളെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാവില്ല. എന്നാൽ, ഇതിന്റെ പേരിൽ കോടതികളെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്താനുമാവില്ല. മതപരിവർത്തനം നടത്തുന്നതു സംബന്ധിച്ച് ക്രൈസ്തവ മിഷനറിമാർക്കെതിരേ നിരവധി കുറ്റാരോപണങ്ങൾ ഉണ്ടെന്നും കോടതി അതു പ്രകടിപ്പിക്കുകയാണെന്നും വിധിന്യായത്തിന്റെ 32-ാം ഖണ്ഡികയിലാണു പറയുന്നത്. ഇത്തരത്തിലൊരു പരാമർശത്തിന്റെ അടിസ്ഥാനമെന്താണെന്നു വിശദീകരിക്കാനുള്ള സാമാന്യ മര്യാദപോലും വിധിന്യായത്തിലില്ല. അതിനാൽത്തന്നെ തീർത്തും നിരുത്തരവാപരമായ പരാമർശങ്ങളാണു വിധിന്യായത്തിലുള്ളത് എന്നു പറയേണ്ടിവരും.
രാജ്യത്തിന്റെ പുരോഗതിയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനെ ബോധപൂർവം തമസ്കരിക്കാനും അവയെല്ലാം മതപ്രചാരണത്തിന്റെയും കച്ചവടത്തിന്റെയും താത്പര്യമാണെന്നു വരുത്തിത്തീർക്കാനുമുള്ള പരിശ്രമങ്ങൾ ചില കോണുകളിൽനിന്നു ഉയരാൻ തുടങ്ങിയിട്ടു കുറച്ചുകാലമായി. ഇത്തരം വാദങ്ങളുടെ വക്താക്കൾക്ക് ഊർജം പകരുന്നതാവുകയാണു മദ്രാസ് ഹൈക്കോടതിയുടെ വിധി.
ആദിവാസി ഊരുകളിലെ നഴ്സറി സ്കൂളുകൾ മുതൽ രാജ്യതലസ്ഥാനത്തടക്കം വൻനഗരങ്ങളിലെ എണ്ണംപറഞ്ഞ കലാലയങ്ങൾ വരെ ഏകമനസോടെയാണു ക്രൈസ്തവ സഭകൾ നടത്തുന്നത്. ജാതിയോ മതമോ പരിഗണിക്കാതെ സമർഥരായവർക്കും അർഹരായവർക്കും അഡ്മിഷൻ നൽകുന്നതിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്കാലവും മുൻനിരയിലാണെന്നു ചരിത്രം പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടും. ഇവിടങ്ങളിൽ പഠിക്കാനോ പഠിപ്പിക്കാനോ എത്തിയ ആരെയെങ്കിലും നിർബന്ധിച്ചു മതം മാറ്റിയതായോ മതപഠനത്തിനു നിർബന്ധിച്ചതായി പോലുമോ ആരോപണം ഉയർന്നിട്ടില്ല എന്നതല്ലേ യാഥാർഥ്യം?
രാജ്യം ഭരിക്കുന്ന ബിജെപിയുടേതടക്കം നിരവധി മന്ത്രിമാരും നേതാക്കളും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തിയിട്ടുള്ളവരാണ്. അവർക്കാർക്കെങ്കിലും മതംമാറ്റം സംബന്ധിച്ച അനുഭവം ഉണ്ടായതായി പരാതി ഉയർന്നിട്ടുണ്ടോ? അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾക്കു വളംവച്ചുകൊടുക്കുന്ന സമീപനം ഒരു ഉന്നത നീതിപീഠത്തിൽനിന്നുണ്ടായത് അതീവ ഗൗരവതരമാണ്.
കേരളത്തിലടക്കം കീഴ്ജാതിക്കാർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കാൻ ക്രൈസ്തവ മിഷനറിമാർ കാട്ടിയ താത്പര്യവും സഹിച്ച ത്യാഗവും ചരിത്രത്തിന്റെ ഭാഗമാണ്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ സ്മരിക്കാതെ കേരള നവോത്ഥാനത്തെക്കുറിച്ചു ചിന്തിക്കാനാവുമോ? രാജ്യത്തിന്റെ നാനാഭാഗത്തും ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസ രംഗത്തു നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ തമസ്കരിക്കാൻ എത്ര ശ്രമിച്ചാലും സാധ്യമാണോ? അക്ഷരം പഠിച്ചവരും വിദ്യ നേടിയവരും അതുവഴി ഉയരങ്ങൾ കീഴടക്കിയവരും അറിവു പകർന്നവരെ ഒരിക്കലും മറക്കുമോ?
ആണ്- പെണ് മിശ്രപഠനം സുരക്ഷിതമല്ലെന്നു നിരീക്ഷിക്കുന്നതിന്റെ പൊരുളും നിഗൂഢമാണ്. കോടതിക്കു മുന്നിലെത്തിയ ഹർജിതന്നെ വിദ്യാർഥിനികൾക്കു സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുണ്ടായതാണ്. വിദ്യാർഥിനികളെ ചൂഷണംചെയ്യാൻ തുനിഞ്ഞ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കാൻ തയാറായ കോളജ് അധികൃതരുടെ പരിശ്രമങ്ങൾക്കു പിന്തുണ നൽകുമ്പോൾത്തന്നെ മിശ്രപഠനത്തെ സംശയത്തോടെ വീക്ഷിക്കുന്നതിലെ അനൗചിത്യം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. മികച്ച കാമ്പസുകളും പഠനസൗകര്യങ്ങളും മാത്രമല്ല, സുരക്ഷിതവും നവീനവുമായ ഹോസ്റ്റലുകളും ഒരുക്കിയാണു മിക്ക ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
ക്രൈസ്തവമതത്തെയും രാജ്യത്തു നല്ല നിലയിൽ നടക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആക്ഷേപിക്കാൻ തക്കംപാർത്തിരിക്കുന്നവർക്ക് ആയുധം നൽകുന്നതാണു മദ്രാസ് ഹൈക്കോടതിയിൽനിന്നുണ്ടായ പരാമർശം എന്നതു തർക്കമറ്റ വസ്തുതയാണ്. സുപ്രീംകോടതിയിൽനിന്നു വിരമിച്ച ഉന്നത ന്യായാധിപൻ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. വസ്തുതകൾ ഉൾക്കൊണ്ട് അതീവ സഹിഷ്ണുതയോടെ രാജ്യപുരോഗതിക്കായി യത്നിക്കുന്ന ക്രൈസ്തവരെ തേജോവധം ചെയ്യാൻ അവസരമുണ്ടാക്കാതെ വിവാദ പരാമർശങ്ങൾ നീക്കുകയാണ് അഭികാമ്യം.