ലണ്ടൻ: സിംബാബ്വെ ക്രിക്കറ്റിന്റെ (സെഡ്സി) അംഗത്വം ഐസിസി റദ്ദാക്കി. ഇതോടെ സിംബാബ്വെ ക്രിക്കറ്റ് ടീം ഇനി ഐസിസിയുടെ ടൂർണമെന്റുകളിൽ കളിക്കില്ല. ലണ്ടനിൽ നടന്ന ഐസിസിയുടെ വാർഷിക യോഗത്തിലാണ് തീരുമാനം. ഒക്ടോബറിൽ ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഐസിസി നിർദേശിച്ചു. സർക്കാർ സസ്പെൻഡ് ചെയ്ത സെഡ്സി ഭാരവാഹികൾ ഇക്കാലയളവിനുള്ളിൽ ഭരണത്തിൽ തിരിച്ചെത്തണമെന്നും ഐസിസി നിർദേശിക്കുന്നു.
നിലവിൽ മൂന്ന് മത്സര ഏകദിന പരന്പരയ്ക്കായി സിംബാബ്വെ ക്രിക്കറ്റ് ടീം അയർലൻഡിലാണ്. വനിതാ ടീമിന് അയർലൻഡ് പര്യടനം നടത്താൻ സാധിച്ചില്ല.
ഐസിസി നടപടിയിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ അടക്കമുള്ളവർ നടുക്കം രേഖപ്പെടുത്തി. ഹൃദയഭേദകമെന്നാണ് അശ്വിൻ ഐസിസി നടപടിയെ വിശേഷിപ്പിച്ചത്. പ്രതിഷേധ സൂചകമായി സിംബാബ്വെയുടെ പാക് വംശജനായ സ്റ്റാർ ഓൾ റൗണ്ടർ സിക്കന്ദർ റാസ ക്രിക്കറ്റിനോട് വിടപറയുന്നതായി ട്വീറ്റ് ചെയ്തു. നിരവധി ആളുകളുടെ ഉപജീവനമാർഗമാണ് അവസാനിക്കുന്നതെന്നും റാസ ട്വിറ്ററിലൂടെ ആരോപിച്ചു. 12 ടെസ്റ്റും 97 ഏകദിനവും 32 ട്വന്റി-20യും സിംബാബ്വെയ്ക്കായി കളിച്ച താരമാണ് റാസ. പാക് പഞ്ചാബിലാണ് റാസയുടെ ജനനം.
ഐസിസി പറയുന്നത്
ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകരുതെന്നാണ് ഐസിസി നിലപാട്. ഇതിന്റെ ലംഘനമാണ് സിംബാബ്വെയിൽ നടന്നത്. ഇത്തരം പ്രവണകൾക്കെതിരേ കർശന നടപടിയെടുക്കും. സിംബാബ്വെയിൽ ക്രിക്കറ്റ് തുടരണമെന്നാണ് ആഗ്രഹം. അത് നിയമങ്ങൾ അനുസരിച്ചായിരിക്കണം- ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ വ്യക്തമാക്കി.
ചരിത്രത്തിൽ ആദ്യം
2015ൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആദ്യമായാണ് ഒരു അംഗരാജ്യത്തിന് ഐസിസി സന്പൂർണ വിലക്കേർപ്പെടുത്തുന്നത്. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോർഡിനുള്ള ഐസിസിയുടെ എല്ലാ സഹായവും അവസാനിക്കും. പുരുഷ, വനിതാ ട്വന്റി-20 ലോകകപ്പുകളുടെ യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാനും സിംബാബ്വെയ്ക്കു സാധിക്കില്ല.
ആശങ്കകൾ പരാതികൾ
വിലക്കേർപ്പെടുത്തിയതോടെ തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ് സിംബാബ്വെ താരങ്ങൾ. നിരവധിയാളുകൾക്ക് തൊഴിൽ നഷ്ടമാകുന്നതോടെ ഒട്ടേറെ കുടുംബങ്ങളെയും ഈ തീരുമാനം ബാധിക്കും. രാജ്യാന്തര ക്രിക്കറ്റിനോട് ഇത്തരത്തിൽ വിടപറയാനല്ല ഉദ്ദേശിച്ചിരുന്നതെന്നും റാസ വ്യക്തമാക്കി. ഹൃദയഭേദകമെന്നാണ് സിംബാബ്വെ മുൻ താരം ബ്രണ്ടൻ ടെയ്ലർ ട്വീറ്റ് ചെയ്തത്.
ഇന്ത്യക്കും ക്ഷീണം
സിംബാബ്വെ ക്രിക്കറ്റിനെ ഐസിസി സസ്പെൻഡ് ചെയ്തതോടെ ബിസിസിഐയും കുരുക്കിൽ. 2020 ജനുവരിയിൽ സിംബാബ്വെ ഇന്ത്യൻ പര്യടനം നടത്താനിരിക്കേയാണ് സസ്പെൻഷൻ. മൂന്ന് മത്സര ട്വന്റി-20 പരന്പരയാണ് ജനുവരിയിൽ നടക്കേണ്ടത്.
ഒക്ടോബറിൽ പൂർവ സ്ഥിതിയിൽ എത്തണമെന്നാണ് ഐസിസി സിംബാബ്വെ ക്രിക്കറ്റിനു നല്കിയിരിക്കുന്ന അന്ത്യശാസനം. ഒക്ടോബറിൽ ഐസിസിയുടെ ത്രൈമാസ യോഗം നടക്കും. സിംബാബ്വെ ഇന്ത്യയിൽ പര്യടനം നടത്തുമോ എന്ന് അന്നേ വ്യക്തമാകൂ.
കാരണം ഇത്
സിംബാബ്വെ ക്രിക്കറ്റ് (സെഡ്സി) ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിനു കാരണം രാജ്യത്തെ സ്പോർട്സ് ആൻഡ് റിക്രിയേഷൻ കമ്മീഷന്റെ (എസ്ആർസി) നടപടിയാണ്. കഴിഞ്ഞ മാസം എസ്ആർസി, സെഡ്സിയെ പിരിച്ചുവിട്ടു. ആക്ടിംഗ് മാനേജിംഗ് ഡയറക്ടറായിരുന്ന ഗിവ്മോർ മകോണിയടക്കമുള്ളവരെയും സസ്പെൻഡ് ചെയ്തു. തുടർന്ന് മുൻ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് എൽമാൻ ബ്രൗണ്, ഐസിസി മാച്ച് റഫറി അഹമ്മദ് ഇബ്രാഹിം അടക്കം ഏഴ് അംഗ സംഘത്തെ രാജ്യത്തെ ക്രിക്കറ്റ് നിയന്ത്രണം ഏൽപ്പിച്ചു.
സിംബാബ്വെയിലെ എല്ലാ കായിക സംഘടനകളുടെയും മേൽനോട്ടം വഹിക്കുന്ന സർക്കാർ വിഭാഗമാണ് എസ്ആർസി. ഐസിസി മുഴുവൻ സമയ അംഗത്വമുണ്ടെങ്കിലും രാജ്യത്തെ നിയമ പരിധിയിൽ പെടുന്നതല്ല സെഡ്സി എന്ന ധാരണ തെറ്റാണെന്ന ആമുഖത്തോടെയായിരുന്നു എസ്ആർസിയുടെ നടപടി. ജൂണ് 17ന് റ്റവെൻഗ്വ മുകുലാനിയെ സെഡ്സിയുടെ ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തതോടെയാണ് പ്രശ്നം തുടങ്ങിയത്.
നിലവിൽ മൂന്ന് മത്സര ഏകദിന പരന്പരയ്ക്കായി സിംബാബ്വെ ക്രിക്കറ്റ് ടീം അയർലൻഡിലാണ്. വനിതാ ടീമിന് അയർലൻഡ് പര്യടനം നടത്താൻ സാധിച്ചില്ല.
ഐസിസി നടപടിയിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ അടക്കമുള്ളവർ നടുക്കം രേഖപ്പെടുത്തി. ഹൃദയഭേദകമെന്നാണ് അശ്വിൻ ഐസിസി നടപടിയെ വിശേഷിപ്പിച്ചത്. പ്രതിഷേധ സൂചകമായി സിംബാബ്വെയുടെ പാക് വംശജനായ സ്റ്റാർ ഓൾ റൗണ്ടർ സിക്കന്ദർ റാസ ക്രിക്കറ്റിനോട് വിടപറയുന്നതായി ട്വീറ്റ് ചെയ്തു. നിരവധി ആളുകളുടെ ഉപജീവനമാർഗമാണ് അവസാനിക്കുന്നതെന്നും റാസ ട്വിറ്ററിലൂടെ ആരോപിച്ചു. 12 ടെസ്റ്റും 97 ഏകദിനവും 32 ട്വന്റി-20യും സിംബാബ്വെയ്ക്കായി കളിച്ച താരമാണ് റാസ. പാക് പഞ്ചാബിലാണ് റാസയുടെ ജനനം.
ഐസിസി പറയുന്നത്
ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകരുതെന്നാണ് ഐസിസി നിലപാട്. ഇതിന്റെ ലംഘനമാണ് സിംബാബ്വെയിൽ നടന്നത്. ഇത്തരം പ്രവണകൾക്കെതിരേ കർശന നടപടിയെടുക്കും. സിംബാബ്വെയിൽ ക്രിക്കറ്റ് തുടരണമെന്നാണ് ആഗ്രഹം. അത് നിയമങ്ങൾ അനുസരിച്ചായിരിക്കണം- ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ വ്യക്തമാക്കി.
ചരിത്രത്തിൽ ആദ്യം
2015ൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആദ്യമായാണ് ഒരു അംഗരാജ്യത്തിന് ഐസിസി സന്പൂർണ വിലക്കേർപ്പെടുത്തുന്നത്. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോർഡിനുള്ള ഐസിസിയുടെ എല്ലാ സഹായവും അവസാനിക്കും. പുരുഷ, വനിതാ ട്വന്റി-20 ലോകകപ്പുകളുടെ യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാനും സിംബാബ്വെയ്ക്കു സാധിക്കില്ല.
ആശങ്കകൾ പരാതികൾ
വിലക്കേർപ്പെടുത്തിയതോടെ തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ് സിംബാബ്വെ താരങ്ങൾ. നിരവധിയാളുകൾക്ക് തൊഴിൽ നഷ്ടമാകുന്നതോടെ ഒട്ടേറെ കുടുംബങ്ങളെയും ഈ തീരുമാനം ബാധിക്കും. രാജ്യാന്തര ക്രിക്കറ്റിനോട് ഇത്തരത്തിൽ വിടപറയാനല്ല ഉദ്ദേശിച്ചിരുന്നതെന്നും റാസ വ്യക്തമാക്കി. ഹൃദയഭേദകമെന്നാണ് സിംബാബ്വെ മുൻ താരം ബ്രണ്ടൻ ടെയ്ലർ ട്വീറ്റ് ചെയ്തത്.
ഇന്ത്യക്കും ക്ഷീണം
സിംബാബ്വെ ക്രിക്കറ്റിനെ ഐസിസി സസ്പെൻഡ് ചെയ്തതോടെ ബിസിസിഐയും കുരുക്കിൽ. 2020 ജനുവരിയിൽ സിംബാബ്വെ ഇന്ത്യൻ പര്യടനം നടത്താനിരിക്കേയാണ് സസ്പെൻഷൻ. മൂന്ന് മത്സര ട്വന്റി-20 പരന്പരയാണ് ജനുവരിയിൽ നടക്കേണ്ടത്.
ഒക്ടോബറിൽ പൂർവ സ്ഥിതിയിൽ എത്തണമെന്നാണ് ഐസിസി സിംബാബ്വെ ക്രിക്കറ്റിനു നല്കിയിരിക്കുന്ന അന്ത്യശാസനം. ഒക്ടോബറിൽ ഐസിസിയുടെ ത്രൈമാസ യോഗം നടക്കും. സിംബാബ്വെ ഇന്ത്യയിൽ പര്യടനം നടത്തുമോ എന്ന് അന്നേ വ്യക്തമാകൂ.
കാരണം ഇത്
സിംബാബ്വെ ക്രിക്കറ്റ് (സെഡ്സി) ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിനു കാരണം രാജ്യത്തെ സ്പോർട്സ് ആൻഡ് റിക്രിയേഷൻ കമ്മീഷന്റെ (എസ്ആർസി) നടപടിയാണ്. കഴിഞ്ഞ മാസം എസ്ആർസി, സെഡ്സിയെ പിരിച്ചുവിട്ടു. ആക്ടിംഗ് മാനേജിംഗ് ഡയറക്ടറായിരുന്ന ഗിവ്മോർ മകോണിയടക്കമുള്ളവരെയും സസ്പെൻഡ് ചെയ്തു. തുടർന്ന് മുൻ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് എൽമാൻ ബ്രൗണ്, ഐസിസി മാച്ച് റഫറി അഹമ്മദ് ഇബ്രാഹിം അടക്കം ഏഴ് അംഗ സംഘത്തെ രാജ്യത്തെ ക്രിക്കറ്റ് നിയന്ത്രണം ഏൽപ്പിച്ചു.
സിംബാബ്വെയിലെ എല്ലാ കായിക സംഘടനകളുടെയും മേൽനോട്ടം വഹിക്കുന്ന സർക്കാർ വിഭാഗമാണ് എസ്ആർസി. ഐസിസി മുഴുവൻ സമയ അംഗത്വമുണ്ടെങ്കിലും രാജ്യത്തെ നിയമ പരിധിയിൽ പെടുന്നതല്ല സെഡ്സി എന്ന ധാരണ തെറ്റാണെന്ന ആമുഖത്തോടെയായിരുന്നു എസ്ആർസിയുടെ നടപടി. ജൂണ് 17ന് റ്റവെൻഗ്വ മുകുലാനിയെ സെഡ്സിയുടെ ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തതോടെയാണ് പ്രശ്നം തുടങ്ങിയത്.