ക്രമസമാധാനച്ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ നമ്മുടെ പോലീസ് സേനയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അനേകംപേർക്കുള്ള ആശങ്ക ഉൾക്കൊള്ളുന്നതാണ്. കടുത്ത വിമർശനമാണ് ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി പോലീസിനെതിരേ നടത്തിയത്.
ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പോലീസ് ഉന്നതോദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തി, അവരിൽ പലരും അവധിയെടുത്ത് ഉത്തരവാദിത്വങ്ങളിൽനിന്നു മാറിനിന്നു, വിവരങ്ങൾ വർഗീയ സംഘടനകൾക്കു ചോർത്തി നൽകി തുടങ്ങിയ ആരോപണങ്ങൾ മുഖ്യമന്ത്രി തന്നെ ഉന്നയിച്ചിരിക്കേ സേനയുടെ കാര്യക്ഷമതയെക്കുറിച്ച് ആർക്കും സംശയമുണ്ടാകാം. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട പോലീസ് രാഷ്ട്രീയക്കളി കളിക്കുന്നുവെന്നല്ലേ മുഖ്യമന്ത്രി ഈ പറഞ്ഞതിന്റെ അർഥം? ചില പോലീസുകാർ ആർഎസ്എസുകാർക്കു വിവരങ്ങൾ ചോർത്തിക്കൊടുത്തതായി താൻ പറഞ്ഞുവെന്നതു ശുദ്ധ കളവാണെന്നു മുഖ്യമന്ത്രി പിന്നീടു പറഞ്ഞു. അങ്ങനെയെങ്കിൽ വിവിധ മാധ്യമങ്ങൾ എങ്ങനെ ആ വാർത്ത ഒരേ രീതിയിൽ റിപ്പോർട്ട് ചെയ്തു?
ശബരിമലയിൽ മനീതി സംഘം വന്നപ്പോൾ നാറാണത്തു ഭ്രാന്തനെപ്പോലെയായിരുന്നു ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും ഉത്തരവാദിത്വം മറന്ന പോലീസുകാർ സ്വന്തം താത്പര്യമനുസരിച്ച് ഓടി നടക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ ലക്ഷ്യം പകൽപോലെ വ്യക്തമാണെന്നു കൂട്ടിച്ചേർത്ത അദ്ദേഹം സർക്കാർ നിലപാടിനു വിരുദ്ധമായി പോലീസ് എന്തെങ്കിലും ചെയ്തെങ്കിൽ ആഭ്യന്തരവകുപ്പ് എന്തു നടപടിയാണെടുത്തതെന്നുകൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു.
പോലീസിനെതിരേയുള്ള മുഖ്യമന്ത്രിയുടെ കടുത്ത വാക്കുകൾ യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിൽ തലയിൽ മുണ്ടിട്ടു നിൽക്കുന്ന പാർട്ടി നേരിടുന്ന ദുരവസ്ഥയിൽനിന്നു മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചുവിടാനുള്ള ശ്രമമായി ചിലർ കാണുന്നു. യാതൊരുവിധത്തിലും ന്യായീകരിക്കാനാവാത്ത ഗുണ്ടായിസം നടത്തിയ എസ്എഫ്ഐ നേതാക്കൾ വധശ്രമക്കേസിൽ അറസ്റ്റിലായെങ്കിലും പോലീസ് കസ്റ്റഡിയിൽ അവർ കൂസലൊന്നുമില്ലാതെയാണു കാണപ്പെട്ടത്. ആ ആത്മവിശ്വാസത്തിൽ അധികാരവും സ്വാധീനവുമുള്ള ആരുടെയൊക്കെയോ പരോക്ഷ പിന്തുണ കാണാനാവില്ലേ? വൈദ്യപരിശോധനയ്ക്കും കോടതിയിലേക്കുമൊക്കെ ഇവരെ കൊണ്ടുപോയപ്പോൾ മറ്റു വധശ്രമക്കേസുകളിലെ പ്രതികൾക്കു ലഭിക്കാറില്ലാത്ത സ്വാതന്ത്ര്യം ഇവർക്കു ലഭിച്ചു.
അടുത്തകാലത്തു പോലീസിനെ പ്രതിക്കൂട്ടിലാക്കിയ പ്രധാന സംഭവങ്ങൾ കസ്റ്റഡി മരണങ്ങളാണ്. വരാപ്പുഴയിലെ ശ്രീജിത്തും നെടുങ്കണ്ടത്തെ രാജ്കുമാറുമൊക്കെ കൊല്ലപ്പെട്ടതു പോലീസ് ക്രൂരതയുടെ തെളിഞ്ഞ ഉദാഹരണങ്ങളാണ്. ശ്രീജിത്തിന്റെയും രാജ്കുമാറിന്റെയും വിധവകൾക്കു സർക്കാർ ജോലിയും ധനസഹായവും നൽകി. പക്ഷേ, ഈ സഹായങ്ങളൊന്നും പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും മേൽ വീണ കറ കഴുകിക്കളയാൻ പര്യാപ്തമല്ല. പോലീസ് പീഡനങ്ങളുടെ തുടർക്കഥകൾ സംസ്ഥാനത്തെ പോലീസ് സേനയ്ക്കുണ്ടാക്കിയിരിക്കുന്ന അവമതി കുറച്ചൊന്നുമല്ല.
സമർഥരായ നിരവധി പോലീസ് ഓഫീസർമാരും മാന്യമായി പെരുമാറാനറിയുന്ന ധാരാളം പോലീസുകാരുമുള്ള കേരള പോലീസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം സേനയിലെ ഒരു ന്യൂനപക്ഷമായിരിക്കാം. പക്ഷേ, ഈ ന്യൂനപക്ഷത്തിന് ഇങ്ങനെയൊക്കെ അഴിഞ്ഞാടാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിനു പൂർണമായി ഒഴിയാനാവില്ല. പ്രതികളെ മർദിക്കുന്നതു ഹരമായി ചില പോലീസുകാർ ഇപ്പോഴും കാണുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞത് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണെങ്കിലും പഴയകാല കഥകളും അദ്ദേഹത്തിനറിയാം. സ്വന്തമായ അനുഭവങ്ങളും അദ്ദേഹത്തിനുണ്ട്. അങ്ങനെയുള്ള ഒരു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്പോൾ ചില പോലീസുകാർ മൂന്നാം മുറയുമായി മുന്നോട്ടുപോകുന്നത് അദ്ഭുതംതന്നെ.
സംസ്കാരസന്പന്നരും നീതിബോധമുള്ളവരുമായ ധാരാളം പോലീസ് ഉദ്യോഗസ്ഥരുണ്ട്. അവർക്കു സ്വതന്ത്രമായും നിഷ്പക്ഷമായും ജോലി ചെയ്യാൻ കഴിയണം. ആരുടെയെങ്കിലും റിമോട്ട് കൺട്രോൾ അവരെ നിയന്ത്രിക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്തണം.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരങ്ങളും ഐഎഎസ്-ഐപിഎസ് അധികാരവടംവലിയുമൊക്കെ അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകാൻ അടുത്തിടെ ആലോചനയുണ്ടായി. ഭരണകക്ഷിയിൽനിന്നുതന്നെ അതിനു ശക്തമായ എതിർപ്പുയർന്നു. പോലീസ് സേനയിലെ അച്ചടക്കമില്ലായ്മ കണക്കിലെടുത്തു കഴിഞ്ഞവർഷം ചില ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. എന്നാൽ ആദ്യക്ലാസിൽത്തന്നെ അപശ്രുതികളുയർന്നതായി വാർത്ത വന്നു. പരിശീലനക്ലാസിൽ ഒരു മുൻ പോലീസ് മേധാവി നടത്തിയ ചില പരാമർശങ്ങൾക്കെതിരേ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ പ്രതികരണവും ചില പോലീസ് സംഘടനകളുടെ വാട്സ്ആപ്ഗ്രൂപ്പിൽ പ്രചരിച്ച അഭിപ്രായങ്ങളും അച്ചടക്കമുള്ള ഒരു സേനയ്ക്കു യോജിച്ചതായിരുന്നില്ല. ഇനി പോലീസിനു ക്ലാസെടുക്കാനില്ലെന്നു പറഞ്ഞാണത്രേ ആ മുൻ പോലീസ് മേധാവി സ്ഥലംവിട്ടത്. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിൽ പോലീസ് അസോസിയേഷൻ നേതാവു നടത്തിയ സമൂഹമാധ്യമ പ്രതികരണം അച്ചടക്കമില്ലായ്മയുടെ മറ്റൊരു ഉദാഹരണമായി.
ഏതു സാഹചര്യത്തിലും സമചിത്തതയും സഹിഷ്ണുതയും പുലർത്താനുള്ള പരിശീലനം പോലീസുകാർക്കു ലഭിക്കണം. മേലുദ്യോഗസ്ഥർക്ക് ആ ഗുണങ്ങൾ ഇല്ലെങ്കിൽ താഴേത്തട്ടിൽനിന്ന് അതു പ്രതീക്ഷിക്കേണ്ടതില്ല. ശാസ്ത്രീയമായ കുറ്റാന്വേഷണങ്ങളിലും സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിലും എത്രയോ തവണ നമ്മുടെ പോലീസ് മികവു കാട്ടിയിട്ടുണ്ട്. അതു വിസ്മരിച്ചുകൊണ്ടല്ല മുഖ്യമന്ത്രിയും പോലീസിനെ വിമർശിച്ചത്. പോലീസ് സേനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു ചില മാർഗനിർദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികൾ താഴത്തെ തലത്തിലുള്ള കേസുകൾ അന്വേഷിക്കുന്നതിനും പോലീസ് സ്റ്റേഷനുകൾ പരിശോധിക്കുന്നതിനും സമയം കണ്ടെത്തണമെന്ന അദ്ദേഹത്തിന്റെ നിർദേശം നടപ്പായാൽ നന്ന്. രാഷ്ട്രീയ പ്രശ്നങ്ങളിൽ നിഷ്പക്ഷ നിലപാടു സ്വീകരിക്കണമെന്ന് എല്ലാ ഭരണാധികാരികളും പോലീസിനെ ഉപദേശിക്കുമെങ്കിലും അതിൽ എത്രമാത്രം ആത്മാർഥതയുണ്ട്? എന്നാൽ, പോലീസ് സേനയിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാകണമെങ്കിൽ സേനയ്ക്കു നിഷ്പക്ഷതയും കാര്യക്ഷമതയും മാത്രമല്ല മാനുഷികമുഖവും ഉണ്ടായിരിക്കണം.
ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പോലീസ് ഉന്നതോദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തി, അവരിൽ പലരും അവധിയെടുത്ത് ഉത്തരവാദിത്വങ്ങളിൽനിന്നു മാറിനിന്നു, വിവരങ്ങൾ വർഗീയ സംഘടനകൾക്കു ചോർത്തി നൽകി തുടങ്ങിയ ആരോപണങ്ങൾ മുഖ്യമന്ത്രി തന്നെ ഉന്നയിച്ചിരിക്കേ സേനയുടെ കാര്യക്ഷമതയെക്കുറിച്ച് ആർക്കും സംശയമുണ്ടാകാം. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട പോലീസ് രാഷ്ട്രീയക്കളി കളിക്കുന്നുവെന്നല്ലേ മുഖ്യമന്ത്രി ഈ പറഞ്ഞതിന്റെ അർഥം? ചില പോലീസുകാർ ആർഎസ്എസുകാർക്കു വിവരങ്ങൾ ചോർത്തിക്കൊടുത്തതായി താൻ പറഞ്ഞുവെന്നതു ശുദ്ധ കളവാണെന്നു മുഖ്യമന്ത്രി പിന്നീടു പറഞ്ഞു. അങ്ങനെയെങ്കിൽ വിവിധ മാധ്യമങ്ങൾ എങ്ങനെ ആ വാർത്ത ഒരേ രീതിയിൽ റിപ്പോർട്ട് ചെയ്തു?
ശബരിമലയിൽ മനീതി സംഘം വന്നപ്പോൾ നാറാണത്തു ഭ്രാന്തനെപ്പോലെയായിരുന്നു ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും ഉത്തരവാദിത്വം മറന്ന പോലീസുകാർ സ്വന്തം താത്പര്യമനുസരിച്ച് ഓടി നടക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ ലക്ഷ്യം പകൽപോലെ വ്യക്തമാണെന്നു കൂട്ടിച്ചേർത്ത അദ്ദേഹം സർക്കാർ നിലപാടിനു വിരുദ്ധമായി പോലീസ് എന്തെങ്കിലും ചെയ്തെങ്കിൽ ആഭ്യന്തരവകുപ്പ് എന്തു നടപടിയാണെടുത്തതെന്നുകൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു.
പോലീസിനെതിരേയുള്ള മുഖ്യമന്ത്രിയുടെ കടുത്ത വാക്കുകൾ യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിൽ തലയിൽ മുണ്ടിട്ടു നിൽക്കുന്ന പാർട്ടി നേരിടുന്ന ദുരവസ്ഥയിൽനിന്നു മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചുവിടാനുള്ള ശ്രമമായി ചിലർ കാണുന്നു. യാതൊരുവിധത്തിലും ന്യായീകരിക്കാനാവാത്ത ഗുണ്ടായിസം നടത്തിയ എസ്എഫ്ഐ നേതാക്കൾ വധശ്രമക്കേസിൽ അറസ്റ്റിലായെങ്കിലും പോലീസ് കസ്റ്റഡിയിൽ അവർ കൂസലൊന്നുമില്ലാതെയാണു കാണപ്പെട്ടത്. ആ ആത്മവിശ്വാസത്തിൽ അധികാരവും സ്വാധീനവുമുള്ള ആരുടെയൊക്കെയോ പരോക്ഷ പിന്തുണ കാണാനാവില്ലേ? വൈദ്യപരിശോധനയ്ക്കും കോടതിയിലേക്കുമൊക്കെ ഇവരെ കൊണ്ടുപോയപ്പോൾ മറ്റു വധശ്രമക്കേസുകളിലെ പ്രതികൾക്കു ലഭിക്കാറില്ലാത്ത സ്വാതന്ത്ര്യം ഇവർക്കു ലഭിച്ചു.
അടുത്തകാലത്തു പോലീസിനെ പ്രതിക്കൂട്ടിലാക്കിയ പ്രധാന സംഭവങ്ങൾ കസ്റ്റഡി മരണങ്ങളാണ്. വരാപ്പുഴയിലെ ശ്രീജിത്തും നെടുങ്കണ്ടത്തെ രാജ്കുമാറുമൊക്കെ കൊല്ലപ്പെട്ടതു പോലീസ് ക്രൂരതയുടെ തെളിഞ്ഞ ഉദാഹരണങ്ങളാണ്. ശ്രീജിത്തിന്റെയും രാജ്കുമാറിന്റെയും വിധവകൾക്കു സർക്കാർ ജോലിയും ധനസഹായവും നൽകി. പക്ഷേ, ഈ സഹായങ്ങളൊന്നും പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും മേൽ വീണ കറ കഴുകിക്കളയാൻ പര്യാപ്തമല്ല. പോലീസ് പീഡനങ്ങളുടെ തുടർക്കഥകൾ സംസ്ഥാനത്തെ പോലീസ് സേനയ്ക്കുണ്ടാക്കിയിരിക്കുന്ന അവമതി കുറച്ചൊന്നുമല്ല.
സമർഥരായ നിരവധി പോലീസ് ഓഫീസർമാരും മാന്യമായി പെരുമാറാനറിയുന്ന ധാരാളം പോലീസുകാരുമുള്ള കേരള പോലീസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം സേനയിലെ ഒരു ന്യൂനപക്ഷമായിരിക്കാം. പക്ഷേ, ഈ ന്യൂനപക്ഷത്തിന് ഇങ്ങനെയൊക്കെ അഴിഞ്ഞാടാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിനു പൂർണമായി ഒഴിയാനാവില്ല. പ്രതികളെ മർദിക്കുന്നതു ഹരമായി ചില പോലീസുകാർ ഇപ്പോഴും കാണുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞത് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണെങ്കിലും പഴയകാല കഥകളും അദ്ദേഹത്തിനറിയാം. സ്വന്തമായ അനുഭവങ്ങളും അദ്ദേഹത്തിനുണ്ട്. അങ്ങനെയുള്ള ഒരു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്പോൾ ചില പോലീസുകാർ മൂന്നാം മുറയുമായി മുന്നോട്ടുപോകുന്നത് അദ്ഭുതംതന്നെ.
സംസ്കാരസന്പന്നരും നീതിബോധമുള്ളവരുമായ ധാരാളം പോലീസ് ഉദ്യോഗസ്ഥരുണ്ട്. അവർക്കു സ്വതന്ത്രമായും നിഷ്പക്ഷമായും ജോലി ചെയ്യാൻ കഴിയണം. ആരുടെയെങ്കിലും റിമോട്ട് കൺട്രോൾ അവരെ നിയന്ത്രിക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്തണം.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരങ്ങളും ഐഎഎസ്-ഐപിഎസ് അധികാരവടംവലിയുമൊക്കെ അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകാൻ അടുത്തിടെ ആലോചനയുണ്ടായി. ഭരണകക്ഷിയിൽനിന്നുതന്നെ അതിനു ശക്തമായ എതിർപ്പുയർന്നു. പോലീസ് സേനയിലെ അച്ചടക്കമില്ലായ്മ കണക്കിലെടുത്തു കഴിഞ്ഞവർഷം ചില ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. എന്നാൽ ആദ്യക്ലാസിൽത്തന്നെ അപശ്രുതികളുയർന്നതായി വാർത്ത വന്നു. പരിശീലനക്ലാസിൽ ഒരു മുൻ പോലീസ് മേധാവി നടത്തിയ ചില പരാമർശങ്ങൾക്കെതിരേ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ പ്രതികരണവും ചില പോലീസ് സംഘടനകളുടെ വാട്സ്ആപ്ഗ്രൂപ്പിൽ പ്രചരിച്ച അഭിപ്രായങ്ങളും അച്ചടക്കമുള്ള ഒരു സേനയ്ക്കു യോജിച്ചതായിരുന്നില്ല. ഇനി പോലീസിനു ക്ലാസെടുക്കാനില്ലെന്നു പറഞ്ഞാണത്രേ ആ മുൻ പോലീസ് മേധാവി സ്ഥലംവിട്ടത്. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിൽ പോലീസ് അസോസിയേഷൻ നേതാവു നടത്തിയ സമൂഹമാധ്യമ പ്രതികരണം അച്ചടക്കമില്ലായ്മയുടെ മറ്റൊരു ഉദാഹരണമായി.
ഏതു സാഹചര്യത്തിലും സമചിത്തതയും സഹിഷ്ണുതയും പുലർത്താനുള്ള പരിശീലനം പോലീസുകാർക്കു ലഭിക്കണം. മേലുദ്യോഗസ്ഥർക്ക് ആ ഗുണങ്ങൾ ഇല്ലെങ്കിൽ താഴേത്തട്ടിൽനിന്ന് അതു പ്രതീക്ഷിക്കേണ്ടതില്ല. ശാസ്ത്രീയമായ കുറ്റാന്വേഷണങ്ങളിലും സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിലും എത്രയോ തവണ നമ്മുടെ പോലീസ് മികവു കാട്ടിയിട്ടുണ്ട്. അതു വിസ്മരിച്ചുകൊണ്ടല്ല മുഖ്യമന്ത്രിയും പോലീസിനെ വിമർശിച്ചത്. പോലീസ് സേനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു ചില മാർഗനിർദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികൾ താഴത്തെ തലത്തിലുള്ള കേസുകൾ അന്വേഷിക്കുന്നതിനും പോലീസ് സ്റ്റേഷനുകൾ പരിശോധിക്കുന്നതിനും സമയം കണ്ടെത്തണമെന്ന അദ്ദേഹത്തിന്റെ നിർദേശം നടപ്പായാൽ നന്ന്. രാഷ്ട്രീയ പ്രശ്നങ്ങളിൽ നിഷ്പക്ഷ നിലപാടു സ്വീകരിക്കണമെന്ന് എല്ലാ ഭരണാധികാരികളും പോലീസിനെ ഉപദേശിക്കുമെങ്കിലും അതിൽ എത്രമാത്രം ആത്മാർഥതയുണ്ട്? എന്നാൽ, പോലീസ് സേനയിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാകണമെങ്കിൽ സേനയ്ക്കു നിഷ്പക്ഷതയും കാര്യക്ഷമതയും മാത്രമല്ല മാനുഷികമുഖവും ഉണ്ടായിരിക്കണം.