ധാർഷ്ട്യവും അഹങ്കാരവും തങ്ങൾക്ക് അർഹതപ്പെട്ടതും ഭൂഷണവുമാണെന്നു ചില ജനപ്രതിനിധികളും ഭരണാധികാരികളും കരുതുന്നുണ്ടെന്നു തോന്നുന്നു. ജനാധിപത്യ ഭരണക്രമത്തിന്റെ ഭാഗമാണു തങ്ങളെന്ന കാര്യംപോലും അവർ മറക്കുന്നു. ജനം വോട്ട് നൽകി ജയിപ്പിച്ചാൽ പിന്നെ തങ്ങൾക്കിഷ്ടമുള്ളതുപോലെ കാര്യങ്ങൾ നടത്താമെന്നാണവരുടെ വിശ്വാസം. ഇത്തരക്കാർക്കുള്ള കർശനമായ മുന്നറിയിപ്പാണു കഴിഞ്ഞ ദിവസം ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. ധാർഷ്ട്യവും പെരുമാറ്റദൂഷ്യവും കാട്ടുന്നവർ "ആരായിരുന്നാലും, ആരുടെ പുത്രനായാലും' പൊറുക്കില്ലെന്നും പാർട്ടിയിലുണ്ടാവില്ലെന്നും മോദി തറപ്പിച്ചു പറഞ്ഞു.
മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള നിയമസഭാംഗമായ ആകാശ് വിജയവർഗീയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു തല്ലിയ സംഭവമാണു പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്താൻ കാരണം. ആകാശിന്റെ പ്രവൃത്തിയെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ പിതാവ് കൈലാഷ് വിജയവർഗീയ ന്യായീകരിച്ചിരുന്നു. കൈലാഷിന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ രൂക്ഷമായ മുന്നറിയിപ്പ്. തെറ്റു ചെയ്താൽ ക്ഷമാപണം നടത്താനുള്ള മനസുണ്ടാകണമെന്നും മോദി പറഞ്ഞു. ആകാശ് ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഓടിച്ചിട്ടു തല്ലുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവം ഒച്ചപ്പാടുണ്ടാക്കിയതിനെത്തുടർന്നു പോലീസ് കേസെടുക്കുകയും ആകാശ് അറസ്റ്റിലാവുകയും ചെയ്തു. "ആദ്യം അപേക്ഷിക്കുക, പിന്നീട് ആക്രമിക്കുക' എന്നതാണു തങ്ങളുടെ നിലപാടെന്നു പരസ്യമായി പറയാനും ആകാശ് മടിച്ചില്ല. ജാമ്യത്തിലിറങ്ങിയ ആകാശിനു പിതാവും കുടുംബാംഗങ്ങളും പാർട്ടിക്കാരും ചേർന്നു വൻ വരവേല്പു നൽകിയിരുന്നു. ഇതും മോദിയെ ചൊടിപ്പിച്ചു. എത്ര വലിയ രാഷ്ട്രീയ ബന്ധമുള്ളവരായാലും പാർട്ടിയെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന് ഉറച്ചു പറയാൻ മോദി തയാറായതു സ്വാഗതാർഹം തന്നെ. അതനുസരിച്ചു നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ധാർഷ്ട്യവും അതിക്രമവും കാട്ടുന്ന ജനപ്രതിനിധികൾക്കെതിരേ നടപടി സ്വീകരിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സന്നദ്ധമായാൽ അതു ജനത്തിനു മാത്രമല്ല പാർട്ടികൾക്കും ഗുണകരമാവും.
ജനപ്രതിനിധികളും നേതാക്കളും കടുത്ത ധാർഷ്ട്യത്തോടെ പെരുമാറിയ പല സംഭവങ്ങൾ സമീപകാലത്തുണ്ടായി. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവരും ഭരണാധികാരത്തിലെത്തുന്നവരും ജനങ്ങളോടു പ്രതിബദ്ധതയുള്ളവരായിരിക്കണം. പാർട്ടിയോടെന്നതിനേക്കാൾ അവരുടെ കൂറ് ജനങ്ങളോടായിരിക്കണം. ജനങ്ങൾക്കുവേണ്ടി നിലകൊളളാൻ അവർ ബാധ്യസ്ഥരാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ സ്വന്തം സൗകര്യങ്ങളും ലാഭങ്ങളും ത്യജിക്കേണ്ടിവന്നേക്കാം. ആ ത്യാഗത്തിനു സന്നദ്ധരല്ലാത്തവർ ജനപ്രതിനിധികളാകാൻ ഇറങ്ങിപ്പുറപ്പെടരുത്.
പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട നടൻ സണ്ണി ഡിയോൾ തന്റെ അഭാവത്തിൽ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിനടത്താനും യോഗങ്ങളിൽ തന്നെ പ്രതിനിധീകരിക്കാനും മറ്റൊരാളെ ചുമതലപ്പെടുത്തിക്കൊണ്ട് ഔദ്യോഗികമായി എഴുതിയ കത്ത് നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാ താരങ്ങളും വൻ വ്യവസായികളുമൊക്കെ പാർലമെന്റിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത് അവരുടെ പ്രശസ്തികൊണ്ടോ പണത്തിന്റെ കരുത്തുകൊണ്ടോ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജനങ്ങളെ കാണാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ അവരിൽ പലർക്കും സമയമുണ്ടാവില്ല. സണ്ണി ഡിയോൾ അതിനു മറ്റൊരാളെ ചുമതലപ്പെടുത്തുകയെങ്കിലും ചെയ്തു. ചിലരാകട്ടെ അടുത്ത തെരഞ്ഞെടുപ്പുവരെ മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കുകപോലുമില്ല. എന്നാൽ, പാർട്ടിയുടെയോ പണത്തിന്റെയോ ബലത്തിൽ വീണ്ടും ജയിക്കാമെന്നാവും അവരുടെ വിശ്വാസം. സെലിബ്രിറ്റികളെയും പണക്കാരെയും ഇന്ന് ഒട്ടുമിക്ക പാർട്ടികൾക്കും ആവശ്യമാണ്. അവരിൽ പലരും തങ്ങളുടെ ജനപ്രാതിനിധ്യം സ്വന്തം ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാനും പുതിയ സംരംഭങ്ങളിലേർപ്പെടാനും വിനിയോഗിക്കുന്നു. ഇത്തവണ ലോക്സഭയിലെത്തിയവരിൽ ഭൂരിപക്ഷവും വലിയ സന്പന്നരാണ്. സംസ്ഥാന നിയമസഭകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരിലും സന്പന്നരുടെ എണ്ണം വർധിച്ചുവരുന്നു.
നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും യുക്തമായ പരിഹാര ങ്ങളുണ്ടാക്കാൻ അവരെ സഹായിക്കുകയും ചെയ്യുകയെന്ന ചുമതല ജനപ്രതിനിധികൾക്കുണ്ട്. പ്രശ്നങ്ങളുമായി തങ്ങളെ സമീപിക്കുന്നവരോടു സൗഹാർദപൂർവം പെരുമാറാൻ അവർക്കു കഴിയണം.
ഏതാനും ദിവസംമുന്പു ബ്രിട്ടനിൽ ഒരു ചടങ്ങിനിടെ പ്രതിഷേധം പ്രകടിപ്പിച്ച ഗ്രീൻപീസ് പ്രവർത്തകയെ കഴുത്തിനുപിടിച്ചു തള്ളിയ മന്ത്രിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സസ്പെൻഡ് ചെയ്തു. ഈയിടെ തെലുങ്കാനയിലെ കോമാരം ഭീം ഗ്രാമത്തിൽ വനിതാ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ ആളുകൾ സംഘം ചേർന്നു മർദിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അക്രമത്തിനു നേതൃത്വം കൊടുത്തതാകട്ടെ സ്ഥലം എംഎൽഎയുടെ സഹോദരൻ. നേതാക്കളുടെ പേരിലും അവരറിയാതെയും ഉദ്യോഗസ്ഥരെ വിരട്ടുന്നവരും ജനങ്ങളെ ചൂഷണം ചെയ്യുന്നവരുമുണ്ട്. നിസാര പ്രശ്നങ്ങളുടെ പേരിൽപോലും ജനങ്ങളെ വട്ടംകറക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ആന്തൂരിലെ നഗരസഭാധികൃതർ കെട്ടിടത്തിനു നന്പർ കൊടുക്കാൻ തയാറാകാതിരുന്നതിനെത്തുടർന്നു പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവം കേരളത്തിനു മുഴുവൻ വേദനയായല്ലോ.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ സാധാരണഗതിയിൽ നാട്ടുകാരുമായി അടുത്ത ബന്ധം പുലർത്തുന്നവരായിരിക്കും. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങളിൽ അവർ കൂടുതലായി ഇടപെടേണ്ടിവരും. പലപ്പോഴും കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണു തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഭരണാധികാരികളും. എന്നാലിപ്പോൾ വിഭാഗീയതയും പക്ഷപാതവും വർധിച്ചുവരുന്നു.
തെരഞ്ഞെടുപ്പു വിജയത്തെത്തുടർന്ന് ആദ്യമായി പാർട്ടി ആസ്ഥാനത്തു പ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യം നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. ആത്മാർഥതയുള്ള വാക്കുകളായി നമുക്കവയെ സ്വീകരിക്കാം. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ജനങ്ങളുടെ പ്രശ്നങ്ങളിൽ കക്ഷിപരിഗണനയില്ലാതെ ഇടപെടുകയും എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം. പ്രധാനമന്ത്രിയുടെ പുതിയ താക്കീത് ജനപ്രതിനിധികൾ ധാർഷ്ട്യം വെടിയാനും കൂടുതൽ ജനോന്മുഖരായി മാറാനും ഇടയാക്കട്ടെ.
മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള നിയമസഭാംഗമായ ആകാശ് വിജയവർഗീയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു തല്ലിയ സംഭവമാണു പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്താൻ കാരണം. ആകാശിന്റെ പ്രവൃത്തിയെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ പിതാവ് കൈലാഷ് വിജയവർഗീയ ന്യായീകരിച്ചിരുന്നു. കൈലാഷിന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ രൂക്ഷമായ മുന്നറിയിപ്പ്. തെറ്റു ചെയ്താൽ ക്ഷമാപണം നടത്താനുള്ള മനസുണ്ടാകണമെന്നും മോദി പറഞ്ഞു. ആകാശ് ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഓടിച്ചിട്ടു തല്ലുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവം ഒച്ചപ്പാടുണ്ടാക്കിയതിനെത്തുടർന്നു പോലീസ് കേസെടുക്കുകയും ആകാശ് അറസ്റ്റിലാവുകയും ചെയ്തു. "ആദ്യം അപേക്ഷിക്കുക, പിന്നീട് ആക്രമിക്കുക' എന്നതാണു തങ്ങളുടെ നിലപാടെന്നു പരസ്യമായി പറയാനും ആകാശ് മടിച്ചില്ല. ജാമ്യത്തിലിറങ്ങിയ ആകാശിനു പിതാവും കുടുംബാംഗങ്ങളും പാർട്ടിക്കാരും ചേർന്നു വൻ വരവേല്പു നൽകിയിരുന്നു. ഇതും മോദിയെ ചൊടിപ്പിച്ചു. എത്ര വലിയ രാഷ്ട്രീയ ബന്ധമുള്ളവരായാലും പാർട്ടിയെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന് ഉറച്ചു പറയാൻ മോദി തയാറായതു സ്വാഗതാർഹം തന്നെ. അതനുസരിച്ചു നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ധാർഷ്ട്യവും അതിക്രമവും കാട്ടുന്ന ജനപ്രതിനിധികൾക്കെതിരേ നടപടി സ്വീകരിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സന്നദ്ധമായാൽ അതു ജനത്തിനു മാത്രമല്ല പാർട്ടികൾക്കും ഗുണകരമാവും.
ജനപ്രതിനിധികളും നേതാക്കളും കടുത്ത ധാർഷ്ട്യത്തോടെ പെരുമാറിയ പല സംഭവങ്ങൾ സമീപകാലത്തുണ്ടായി. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവരും ഭരണാധികാരത്തിലെത്തുന്നവരും ജനങ്ങളോടു പ്രതിബദ്ധതയുള്ളവരായിരിക്കണം. പാർട്ടിയോടെന്നതിനേക്കാൾ അവരുടെ കൂറ് ജനങ്ങളോടായിരിക്കണം. ജനങ്ങൾക്കുവേണ്ടി നിലകൊളളാൻ അവർ ബാധ്യസ്ഥരാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ സ്വന്തം സൗകര്യങ്ങളും ലാഭങ്ങളും ത്യജിക്കേണ്ടിവന്നേക്കാം. ആ ത്യാഗത്തിനു സന്നദ്ധരല്ലാത്തവർ ജനപ്രതിനിധികളാകാൻ ഇറങ്ങിപ്പുറപ്പെടരുത്.
പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട നടൻ സണ്ണി ഡിയോൾ തന്റെ അഭാവത്തിൽ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിനടത്താനും യോഗങ്ങളിൽ തന്നെ പ്രതിനിധീകരിക്കാനും മറ്റൊരാളെ ചുമതലപ്പെടുത്തിക്കൊണ്ട് ഔദ്യോഗികമായി എഴുതിയ കത്ത് നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാ താരങ്ങളും വൻ വ്യവസായികളുമൊക്കെ പാർലമെന്റിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത് അവരുടെ പ്രശസ്തികൊണ്ടോ പണത്തിന്റെ കരുത്തുകൊണ്ടോ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജനങ്ങളെ കാണാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ അവരിൽ പലർക്കും സമയമുണ്ടാവില്ല. സണ്ണി ഡിയോൾ അതിനു മറ്റൊരാളെ ചുമതലപ്പെടുത്തുകയെങ്കിലും ചെയ്തു. ചിലരാകട്ടെ അടുത്ത തെരഞ്ഞെടുപ്പുവരെ മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കുകപോലുമില്ല. എന്നാൽ, പാർട്ടിയുടെയോ പണത്തിന്റെയോ ബലത്തിൽ വീണ്ടും ജയിക്കാമെന്നാവും അവരുടെ വിശ്വാസം. സെലിബ്രിറ്റികളെയും പണക്കാരെയും ഇന്ന് ഒട്ടുമിക്ക പാർട്ടികൾക്കും ആവശ്യമാണ്. അവരിൽ പലരും തങ്ങളുടെ ജനപ്രാതിനിധ്യം സ്വന്തം ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാനും പുതിയ സംരംഭങ്ങളിലേർപ്പെടാനും വിനിയോഗിക്കുന്നു. ഇത്തവണ ലോക്സഭയിലെത്തിയവരിൽ ഭൂരിപക്ഷവും വലിയ സന്പന്നരാണ്. സംസ്ഥാന നിയമസഭകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരിലും സന്പന്നരുടെ എണ്ണം വർധിച്ചുവരുന്നു.
നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും യുക്തമായ പരിഹാര ങ്ങളുണ്ടാക്കാൻ അവരെ സഹായിക്കുകയും ചെയ്യുകയെന്ന ചുമതല ജനപ്രതിനിധികൾക്കുണ്ട്. പ്രശ്നങ്ങളുമായി തങ്ങളെ സമീപിക്കുന്നവരോടു സൗഹാർദപൂർവം പെരുമാറാൻ അവർക്കു കഴിയണം.
ഏതാനും ദിവസംമുന്പു ബ്രിട്ടനിൽ ഒരു ചടങ്ങിനിടെ പ്രതിഷേധം പ്രകടിപ്പിച്ച ഗ്രീൻപീസ് പ്രവർത്തകയെ കഴുത്തിനുപിടിച്ചു തള്ളിയ മന്ത്രിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സസ്പെൻഡ് ചെയ്തു. ഈയിടെ തെലുങ്കാനയിലെ കോമാരം ഭീം ഗ്രാമത്തിൽ വനിതാ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ ആളുകൾ സംഘം ചേർന്നു മർദിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അക്രമത്തിനു നേതൃത്വം കൊടുത്തതാകട്ടെ സ്ഥലം എംഎൽഎയുടെ സഹോദരൻ. നേതാക്കളുടെ പേരിലും അവരറിയാതെയും ഉദ്യോഗസ്ഥരെ വിരട്ടുന്നവരും ജനങ്ങളെ ചൂഷണം ചെയ്യുന്നവരുമുണ്ട്. നിസാര പ്രശ്നങ്ങളുടെ പേരിൽപോലും ജനങ്ങളെ വട്ടംകറക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ആന്തൂരിലെ നഗരസഭാധികൃതർ കെട്ടിടത്തിനു നന്പർ കൊടുക്കാൻ തയാറാകാതിരുന്നതിനെത്തുടർന്നു പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവം കേരളത്തിനു മുഴുവൻ വേദനയായല്ലോ.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ സാധാരണഗതിയിൽ നാട്ടുകാരുമായി അടുത്ത ബന്ധം പുലർത്തുന്നവരായിരിക്കും. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങളിൽ അവർ കൂടുതലായി ഇടപെടേണ്ടിവരും. പലപ്പോഴും കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണു തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഭരണാധികാരികളും. എന്നാലിപ്പോൾ വിഭാഗീയതയും പക്ഷപാതവും വർധിച്ചുവരുന്നു.
തെരഞ്ഞെടുപ്പു വിജയത്തെത്തുടർന്ന് ആദ്യമായി പാർട്ടി ആസ്ഥാനത്തു പ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യം നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. ആത്മാർഥതയുള്ള വാക്കുകളായി നമുക്കവയെ സ്വീകരിക്കാം. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ജനങ്ങളുടെ പ്രശ്നങ്ങളിൽ കക്ഷിപരിഗണനയില്ലാതെ ഇടപെടുകയും എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം. പ്രധാനമന്ത്രിയുടെ പുതിയ താക്കീത് ജനപ്രതിനിധികൾ ധാർഷ്ട്യം വെടിയാനും കൂടുതൽ ജനോന്മുഖരായി മാറാനും ഇടയാക്കട്ടെ.