പാലക്കാട്ട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ച സംഭവം നമ്മുടെ അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ പരിമിതികളെക്കുറിച്ചും ആംബുലൻസുകൾ എത്രമാത്രം സുരക്ഷിതമെന്നതിനെക്കുറിച്ചും ചിന്തിപ്പിക്കുന്നു. ദേശീയ, സംസ്ഥാന പാതകളിലൂടെയും മറ്റു റോഡുകളിലൂടെയുമൊക്കെ ദിവസേന നിരവധി ആംബുലൻസുകളാണു സൈറൺ മുഴക്കി പായുന്നത്. അത്യാസന്നനിലയിലുള്ള രോഗികളെയും അപകടത്തിൽപ്പെട്ടവരെയും മറ്റും അടിന്തരമായി ആശുപത്രിയിലെത്തിക്കാനാണ് ഇവ പായുന്നതെന്നതുകൊണ്ട് സാധാരണഗതിയിൽ ആരും കുറ്റപ്പെടുത്താറില്ല. എങ്കിലും അവയുടെ വേഗം പലപ്പോഴും വഴിയാത്രക്കാരെയും മറ്റുള്ളവരെയും ഭയപ്പെടുത്താറുണ്ട്. ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള പാച്ചിൽ പലരുടെ ജീവനെടുക്കുന്ന സംഭവങ്ങൾ വിരളമല്ലാതാവുന്പോൾ ആംബുലൻസുകളുടെ മരണപ്പാച്ചിലിനും നിയന്ത്രണം ആവശ്യമല്ലേ എന്ന ചിന്ത ഉണരുന്നു.
കൊടുവായൂരിനു സമീപം തണ്ണിശേരിയിൽ മീൻ കയറ്റിവന്ന ലോറിയുമായി ആംബുലൻസ് കൂട്ടിയിടിച്ചു കഴിഞ്ഞ ദിവസം മരിച്ച എട്ടുപേരും ആംബുലൻസിലുള്ളവരായിരുന്നു. ഇരുവാഹനങ്ങളും നല്ല വേഗത്തിലായിരുന്നുവെന്നു പറയപ്പെടുന്നു. പട്ടാന്പിയിൽനിന്നു നെല്ലിയാന്പതിയിലേക്കു പോയ വിനോദയാത്രാ സംഘത്തിന്റെ കാർ കൊക്കയിലേക്കു മറിഞ്ഞു പരിക്കേറ്റവരായിരുന്നു ആംബുലൻസിലുണ്ടായിരുന്ന നാലുപേർ. നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ച ഇവർ മറ്റൊരു രോഗിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു പോയ ആംബുലൻസിൽ കയറിയതാണ്.
ആംബുലൻസുകൾ അപകടത്തിൽപ്പെടുന്നതും മറ്റുള്ളവർക്ക് അപകടം വരുത്തുന്നതുമായ സംഭവങ്ങൾ പലപ്പോഴുമുണ്ടാകാറുണ്ട്. അത്യാവശ്യ സൗകര്യങ്ങൾ ഇല്ലാത്ത ആംബുലൻസുകളും കാലപ്പഴക്കം ചെന്ന ആംബുലൻസുകളുമൊന്നും പാച്ചിലിൽ പിന്നോക്കമല്ല. അടിയന്തരാവശ്യത്തിനു കിട്ടുന്ന വാഹനങ്ങളുടെ പഴക്കമോ പരിമിതികളോ പരിശോധിക്കാൻ ആവശ്യക്കാർക്കു സാധിച്ചെന്നു വരില്ല.
സംസ്ഥാനത്തു സർക്കാർ വക ആംബുലൻസുകളുടെയും സ്വകാര്യ മേഖലയിലെ ആംബുലൻസുകളുടെയും ഡ്രൈവർമാർക്കു പ്രത്യേക സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ വർഷം ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ആംബുലൻസിൽ ആശുപത്രിയിലേക്കു പോകുംവഴി ഓക്സിജൻ തീർന്നതിനെത്തുടർന്നു രോഗി മരിക്കാനിടയായ സംഭവവും തലയ്ക്കു പരിക്കേറ്റ രോഗിയെ ആംബുലൻസിൽനിന്നു തലകീഴായി ഇറക്കിയ സംഭവവും ഉണ്ടാക്കിയ ഒച്ചപ്പാടുകളെത്തുടർന്നാണു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്. മോട്ടോർ വാഹനവകുപ്പ്, ആഭ്യന്തര വകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, നാറ്റ്പാക് എന്നിവയുടെ സഹായത്തോടെ ആംബുലൻസ് ഡ്രൈവർമാർക്കു പ്രത്യേക പരിശീലനവും ബോധവത്കരണവും നടത്തുന്നുണ്ടെന്നു മന്ത്രി അവകാശപ്പെട്ടു. സന്പൂർണ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി ആംബുലൻസിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഡ്രൈവർമാർക്കു പ്രത്യേക പരിശീലനം നൽകുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സഭയെ അറിയിച്ചു. അവയൊക്കെ എത്രമാത്രം നടപ്പാകുന്നുണ്ട്? ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ കയറ്റുകയും ഇറക്കുകയും ചെയ്യാൻ സ്ഥിരമായി നാലു ജീവനക്കാർ വേണമെന്നാണു ചട്ടം. നമ്മുടെ എത്ര സർക്കാർ ആശുപത്രികളിൽ ഈ ചട്ടം നടപ്പാക്കിയിട്ടുണ്ട്?
ആംബുലൻസുകളിൽ രോഗികളുമായി പോകുന്പോൾ വാഹനത്തിന്റെ ലൈറ്റ് തെളിക്കുകയും ഹോൺ മുഴക്കുകയും ചെയ്യാറുണ്ട്. അവയ്ക്കു കടന്നുപോകുന്നതിനു ട്രാഫിക് പോലീസും മറ്റും പ്രത്യേക പരിഗണന നൽകുന്നു. ഇത്തരം സന്ദർഭങ്ങളിൽ മറ്റു വാഹനങ്ങളോടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും സഹകരണം അത്യാവശ്യമാണ്. എന്നാൽ, ചിലപ്പോഴെങ്കിലും ആ സാമാന്യ മര്യാദ കാട്ടാൻ ചിലർ വിമുഖരാകുന്നു. എന്നുമാത്രമല്ല, അതിവേഗം കടന്നുപോകുന്ന ആംബുലൻസുകൾക്കു പിന്നാലെ ആ വഴിത്താരയിലൂടെ സ്വന്തം വാഹനം അതിവേഗത്തിൽ ഓടിച്ചു പോകുന്ന ചില “മിടുക്ക’’ന്മാരുണ്ട്. ആംബുലൻസുകൾക്കുവേണ്ടി സ്വന്തം വാഹനം പരമാവധി ഒതുക്കിക്കൊടുക്കുക എന്നതു നമ്മുടെ ചുമതലയാണ്. വാഹനങ്ങൾ അക്കാര്യം ചെയ്താലും വഴിമാറിക്കൊടുക്കാത്ത കാൽനടക്കാരുണ്ട്. സാമൂഹ്യബോധമില്ലാത്ത അത്തരക്കാർ അപകടങ്ങൾ വിളിച്ചുവരുത്തും.
രോഗിയുമായി പോകുന്ന ആംബുലൻസ് ഡ്രൈവറുടെ ഓരോ നിമിഷവും വിലപ്പെട്ടതാണല്ലോ. അതിനാൽ ആംബുലൻസ് ഡ്രൈവർമാരെ സാധാരണ ഗതിയിൽ പോലീസോ മോട്ടോർ വാഹനവകുപ്പോ പരിശോധിക്കാറില്ല. ആ സൗകര്യം ദുരുപയോഗിക്കുന്നവരുമുണ്ട്. ലഹരി ഉപയോഗിച്ചശേഷം ആംബുലൻസ് ഓടിച്ചതിനു ചില ഡ്രൈവർമാർ പിടിയിലായിട്ടുണ്ട്. രോഗിയുമായി പോകുന്ന അവസരത്തിലല്ലാതെ ആംബുലൻസിന്റെ ലൈറ്റ് തെളിക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യരുതെന്നു നിയമമുണ്ടെങ്കിലും ചിലർ ആംബുലൻസിന്റെ വശങ്ങളിലെ കർട്ടൻ നീക്കിയിട്ടശേഷം അമിതവേഗത്തിൽ വാഹനമോടിക്കാറുണ്ടത്രേ. വലുപ്പം തീരെ കുറഞ്ഞതും ഉറപ്പില്ലാത്തതുമായ വാഹനങ്ങൾ ആംബുലൻസുകളായി ഉപയോഗിക്കുന്നതിലെ അപകടസാധ്യത അധികൃതർ തിരിച്ചറിയണം. ഭാരം കുറഞ്ഞ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നത് അപകടകരമാണല്ലോ. സാധാരണ യാത്രാവാഹനങ്ങൾക്കുപരിയായ സൗകര്യങ്ങൾ ആംബുലൻസുകൾക്കുണ്ടാവണം.
സർക്കാർ ആശുപത്രികളുടെ കീഴിലുള്ള ചില ആംബുലൻസുകളുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. സ്വകാര്യ വ്യക്തികളും സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ ആംബുലൻസ് സർവീസുകൾ നടത്തുന്നുണ്ട്. അതു ജനങ്ങൾക്ക് ഉപകാരപ്രദംതന്നെ. എന്നാൽ, ഉത്തരവാദിത്വബോധത്തോടെയും സുരക്ഷിതമായും ആംബുലൻസുകൾ നിരത്തിലിറക്കാനും ഓടിക്കാനും ശ്രദ്ധിക്കണം. അത്യാവശ്യം വേണ്ട സജ്ജീകരണങ്ങൾ ആംബുലൻസിൽ ഉണ്ടെന്നും അതിന്റെ ഡ്രൈവർ ഉത്തരവാദിത്വബോധമുള്ളയാൾ ആണെന്നും ഉറപ്പാക്കേണ്ടതുണ്ട്. ആളുകൾക്ക് ആംബുലൻസ് സേവനം ലഭ്യമാകുന്ന നന്പർ, മറ്റു സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും ആവശ്യമാണ്.
ആംബുലൻസ് ഡ്രൈവറുടെ ജോലി വലിയ സാമൂഹ്യ ഉത്തരവാദിത്വമുള്ളതാണ്. ഒട്ടുമിക്കവരുംതന്നെ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയാണ് ആ ജോലി ചെയ്യുന്നത്. പക്ഷേ, ആരെങ്കിലും അതിനപവാദമായാൽ വലിയ പ്രശ്നങ്ങളുണ്ടാകാം.
കൊടുവായൂരിനു സമീപം തണ്ണിശേരിയിൽ മീൻ കയറ്റിവന്ന ലോറിയുമായി ആംബുലൻസ് കൂട്ടിയിടിച്ചു കഴിഞ്ഞ ദിവസം മരിച്ച എട്ടുപേരും ആംബുലൻസിലുള്ളവരായിരുന്നു. ഇരുവാഹനങ്ങളും നല്ല വേഗത്തിലായിരുന്നുവെന്നു പറയപ്പെടുന്നു. പട്ടാന്പിയിൽനിന്നു നെല്ലിയാന്പതിയിലേക്കു പോയ വിനോദയാത്രാ സംഘത്തിന്റെ കാർ കൊക്കയിലേക്കു മറിഞ്ഞു പരിക്കേറ്റവരായിരുന്നു ആംബുലൻസിലുണ്ടായിരുന്ന നാലുപേർ. നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ച ഇവർ മറ്റൊരു രോഗിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു പോയ ആംബുലൻസിൽ കയറിയതാണ്.
ആംബുലൻസുകൾ അപകടത്തിൽപ്പെടുന്നതും മറ്റുള്ളവർക്ക് അപകടം വരുത്തുന്നതുമായ സംഭവങ്ങൾ പലപ്പോഴുമുണ്ടാകാറുണ്ട്. അത്യാവശ്യ സൗകര്യങ്ങൾ ഇല്ലാത്ത ആംബുലൻസുകളും കാലപ്പഴക്കം ചെന്ന ആംബുലൻസുകളുമൊന്നും പാച്ചിലിൽ പിന്നോക്കമല്ല. അടിയന്തരാവശ്യത്തിനു കിട്ടുന്ന വാഹനങ്ങളുടെ പഴക്കമോ പരിമിതികളോ പരിശോധിക്കാൻ ആവശ്യക്കാർക്കു സാധിച്ചെന്നു വരില്ല.
സംസ്ഥാനത്തു സർക്കാർ വക ആംബുലൻസുകളുടെയും സ്വകാര്യ മേഖലയിലെ ആംബുലൻസുകളുടെയും ഡ്രൈവർമാർക്കു പ്രത്യേക സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ വർഷം ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ആംബുലൻസിൽ ആശുപത്രിയിലേക്കു പോകുംവഴി ഓക്സിജൻ തീർന്നതിനെത്തുടർന്നു രോഗി മരിക്കാനിടയായ സംഭവവും തലയ്ക്കു പരിക്കേറ്റ രോഗിയെ ആംബുലൻസിൽനിന്നു തലകീഴായി ഇറക്കിയ സംഭവവും ഉണ്ടാക്കിയ ഒച്ചപ്പാടുകളെത്തുടർന്നാണു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്. മോട്ടോർ വാഹനവകുപ്പ്, ആഭ്യന്തര വകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, നാറ്റ്പാക് എന്നിവയുടെ സഹായത്തോടെ ആംബുലൻസ് ഡ്രൈവർമാർക്കു പ്രത്യേക പരിശീലനവും ബോധവത്കരണവും നടത്തുന്നുണ്ടെന്നു മന്ത്രി അവകാശപ്പെട്ടു. സന്പൂർണ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി ആംബുലൻസിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഡ്രൈവർമാർക്കു പ്രത്യേക പരിശീലനം നൽകുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സഭയെ അറിയിച്ചു. അവയൊക്കെ എത്രമാത്രം നടപ്പാകുന്നുണ്ട്? ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ കയറ്റുകയും ഇറക്കുകയും ചെയ്യാൻ സ്ഥിരമായി നാലു ജീവനക്കാർ വേണമെന്നാണു ചട്ടം. നമ്മുടെ എത്ര സർക്കാർ ആശുപത്രികളിൽ ഈ ചട്ടം നടപ്പാക്കിയിട്ടുണ്ട്?
ആംബുലൻസുകളിൽ രോഗികളുമായി പോകുന്പോൾ വാഹനത്തിന്റെ ലൈറ്റ് തെളിക്കുകയും ഹോൺ മുഴക്കുകയും ചെയ്യാറുണ്ട്. അവയ്ക്കു കടന്നുപോകുന്നതിനു ട്രാഫിക് പോലീസും മറ്റും പ്രത്യേക പരിഗണന നൽകുന്നു. ഇത്തരം സന്ദർഭങ്ങളിൽ മറ്റു വാഹനങ്ങളോടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും സഹകരണം അത്യാവശ്യമാണ്. എന്നാൽ, ചിലപ്പോഴെങ്കിലും ആ സാമാന്യ മര്യാദ കാട്ടാൻ ചിലർ വിമുഖരാകുന്നു. എന്നുമാത്രമല്ല, അതിവേഗം കടന്നുപോകുന്ന ആംബുലൻസുകൾക്കു പിന്നാലെ ആ വഴിത്താരയിലൂടെ സ്വന്തം വാഹനം അതിവേഗത്തിൽ ഓടിച്ചു പോകുന്ന ചില “മിടുക്ക’’ന്മാരുണ്ട്. ആംബുലൻസുകൾക്കുവേണ്ടി സ്വന്തം വാഹനം പരമാവധി ഒതുക്കിക്കൊടുക്കുക എന്നതു നമ്മുടെ ചുമതലയാണ്. വാഹനങ്ങൾ അക്കാര്യം ചെയ്താലും വഴിമാറിക്കൊടുക്കാത്ത കാൽനടക്കാരുണ്ട്. സാമൂഹ്യബോധമില്ലാത്ത അത്തരക്കാർ അപകടങ്ങൾ വിളിച്ചുവരുത്തും.
രോഗിയുമായി പോകുന്ന ആംബുലൻസ് ഡ്രൈവറുടെ ഓരോ നിമിഷവും വിലപ്പെട്ടതാണല്ലോ. അതിനാൽ ആംബുലൻസ് ഡ്രൈവർമാരെ സാധാരണ ഗതിയിൽ പോലീസോ മോട്ടോർ വാഹനവകുപ്പോ പരിശോധിക്കാറില്ല. ആ സൗകര്യം ദുരുപയോഗിക്കുന്നവരുമുണ്ട്. ലഹരി ഉപയോഗിച്ചശേഷം ആംബുലൻസ് ഓടിച്ചതിനു ചില ഡ്രൈവർമാർ പിടിയിലായിട്ടുണ്ട്. രോഗിയുമായി പോകുന്ന അവസരത്തിലല്ലാതെ ആംബുലൻസിന്റെ ലൈറ്റ് തെളിക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യരുതെന്നു നിയമമുണ്ടെങ്കിലും ചിലർ ആംബുലൻസിന്റെ വശങ്ങളിലെ കർട്ടൻ നീക്കിയിട്ടശേഷം അമിതവേഗത്തിൽ വാഹനമോടിക്കാറുണ്ടത്രേ. വലുപ്പം തീരെ കുറഞ്ഞതും ഉറപ്പില്ലാത്തതുമായ വാഹനങ്ങൾ ആംബുലൻസുകളായി ഉപയോഗിക്കുന്നതിലെ അപകടസാധ്യത അധികൃതർ തിരിച്ചറിയണം. ഭാരം കുറഞ്ഞ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നത് അപകടകരമാണല്ലോ. സാധാരണ യാത്രാവാഹനങ്ങൾക്കുപരിയായ സൗകര്യങ്ങൾ ആംബുലൻസുകൾക്കുണ്ടാവണം.
സർക്കാർ ആശുപത്രികളുടെ കീഴിലുള്ള ചില ആംബുലൻസുകളുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. സ്വകാര്യ വ്യക്തികളും സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ ആംബുലൻസ് സർവീസുകൾ നടത്തുന്നുണ്ട്. അതു ജനങ്ങൾക്ക് ഉപകാരപ്രദംതന്നെ. എന്നാൽ, ഉത്തരവാദിത്വബോധത്തോടെയും സുരക്ഷിതമായും ആംബുലൻസുകൾ നിരത്തിലിറക്കാനും ഓടിക്കാനും ശ്രദ്ധിക്കണം. അത്യാവശ്യം വേണ്ട സജ്ജീകരണങ്ങൾ ആംബുലൻസിൽ ഉണ്ടെന്നും അതിന്റെ ഡ്രൈവർ ഉത്തരവാദിത്വബോധമുള്ളയാൾ ആണെന്നും ഉറപ്പാക്കേണ്ടതുണ്ട്. ആളുകൾക്ക് ആംബുലൻസ് സേവനം ലഭ്യമാകുന്ന നന്പർ, മറ്റു സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും ആവശ്യമാണ്.
ആംബുലൻസ് ഡ്രൈവറുടെ ജോലി വലിയ സാമൂഹ്യ ഉത്തരവാദിത്വമുള്ളതാണ്. ഒട്ടുമിക്കവരുംതന്നെ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയാണ് ആ ജോലി ചെയ്യുന്നത്. പക്ഷേ, ആരെങ്കിലും അതിനപവാദമായാൽ വലിയ പ്രശ്നങ്ങളുണ്ടാകാം.