സംസ്ഥാനം നിപ്പ വൈറസിനെതിരേ വലിയൊരു പ്രതിരോധയജ്ഞം തുടങ്ങിയിരിക്കുന്ന അവസരത്തിൽ, കോട്ടയത്തു ചികിത്സ കിട്ടാതെ ഒരു രോഗി മരിച്ചതും കാൻസർ ഇല്ലാത്ത ഒരാൾക്ക് ആ രോഗത്തിനു ചികിത്സ നടത്തിയതും പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് ഏറെ ദൗർഭാഗ്യകരവും ആശങ്കാജനകവുമാണ്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുവന്ന രോഗിക്ക് അവിടെയോ രണ്ടു സ്വകാര്യ ആശുപത്രികളിലോ ചികിത്സ ലഭിക്കാതെ പോയതിനാൽ രോഗി മരിച്ചുവെന്നു ബന്ധുക്കൾ പരാതിപ്പെടുന്നു. ഡോക്ടർമാരുടെ ഭാഗത്തുനിന്നു വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണു കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് നൽകിയിരിക്കുന്ന റിപ്പോർട്ട്.
അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അടിയന്തര ശൂശ്രൂഷ നൽകുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നു പരാതിയുണ്ട്. ഒന്നര വർഷം മുന്പ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മുരുകൻ എന്ന തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെത്തുടർന്നാണു സർക്കാർ ഈ ഉത്തരവിറക്കിയത്.
നമ്മുടെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളുടെയും സ്ഥിതി തികച്ചും ശോചനീയമാണ്. ചില മെഡിക്കൽ കോളജുകളിൽ പ്രഗല്ഭരായ ഡോക്ടർമാരുടെ സേവനം നിരവധി രോഗികൾക്ക് അനുഗ്രഹമാകുന്നുണ്ടെങ്കിലും ആ ഡോക്ടർമാരുടെ മികവ് ഉപയോഗിക്കത്തക്കവിധമുള്ള സംവിധാനങ്ങളും മറ്റു ഭൗതിക സാഹചര്യങ്ങളും ഈ സ്ഥാപനങ്ങളിൽ വളരെക്കുറവാണ്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിലെത്തുന്നവർക്ക് സത്വര ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം എല്ലാ പ്രധാന ആശുപത്രികളിലും ഉണ്ടാകണം. സർക്കാർ മെഡിക്കൽ കോളജുകളിൽ ഈ സൗകര്യം ഒരുക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. കട്ടപ്പനയിൽനിന്നു ദീർഘദൂരം സഞ്ചരിച്ചു സർക്കാർ മെഡിക്കൽ കോളജിൽ രോഗിയെ എത്തിക്കുന്പോൾ അവിടെ മുൻകൂറായി വേണ്ട സൗകര്യമൊരുക്കേണ്ടതുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളിൽ ആശുപത്രികൾ തമ്മിൽ ആശയവിനിമയം ഉണ്ടാകണം. ഒരു ജീവൻ നഷ്ടപ്പെടാതെ നോക്കാൻ എല്ലാ ആശുപത്രികൾക്കും കടമയുണ്ട്. ആംബുലൻസുകാർക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്.
ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി മെഡിക്കൽ കോളജിലേക്ക് എത്തുന്നതായി വിവരം ലഭ്യമായാൽ ആ രോഗിയെ ചികിത്സിക്കുന്നതിന് ഒരുക്കങ്ങൾ ചെയ്യണം. രോഗിക്ക് അടിയന്തര ചികിത്സയെങ്കിലും ഉറപ്പുവരുത്തണം. ആരോഗ്യരംഗത്തു വലിയ നേട്ടങ്ങൾ അവകാശപ്പെടുന്ന സംസ്ഥാനത്ത് ഇത്തരം കാര്യങ്ങളിൽ വീഴ്ചയുണ്ടാകുന്പോൾ പരക്കേ വിമർശനം ഉയരും.
മെഡിക്കൽ കോളജിൽനിന്നു പറഞ്ഞയച്ച രോഗിയെ സ്വീകരിച്ചില്ലെന്നാരോപിച്ച് ഇന്നലെ സ്വകാര്യ ആശുപത്രിക്കു നേരേ ചിലർ അക്രമങ്ങൾ നടത്തിയപ്പോൾ തടയാൻ പോലീസ് എത്തിയില്ല. വിരലിലെണ്ണാൻ പോലുമില്ലാത്ത പ്രതിഷേധക്കാർ കണ്ണിൽ കണ്ടതൊക്കെ എറിഞ്ഞുടച്ചു മുന്നേറിയപ്പോൾ ചാനൽ ഫോട്ടോഗ്രഫർമാർ അതു പകർത്തുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു പോലീസുകാരൻപോലും സ്ഥലത്തെത്തിയില്ല. അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയായിരുന്നോ? ഇത്തരം അക്രമങ്ങൾ ആശുപത്രിയിലെ എത്രയോ രോഗികളുടെ മാനസികാവസ്ഥയെ ബാധിക്കാം. ഒരു പ്രത്യേക ആശുപത്രിയെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിച്ചവരുടെ ഉദ്ദേശ്യം ഏതായാലും ശുദ്ധമാകാൻ വഴിയില്ല.
കോട്ടയത്തു രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിനും സ്വകാര്യ ആശുപത്രികൾക്കുമെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കും ചികിത്സാപ്പിഴവിനും കേസ് എടുത്തിട്ടുണ്ട്. ക്ലിനിക്കൽ സ്ഥാപനങ്ങളിലെ സംവിധാനങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിർണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷനും നിയന്ത്രണവും) ബിൽ സംസ്ഥാന നിയമസഭ കഴിഞ്ഞ വർഷം പാസാക്കി. കേന്ദ്ര സർക്കാർ 2010ൽ പാസാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. പല സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കാതിരുന്നത് അതിന്റെ പ്രായോഗിക പരിമിതി മൂലമായിരുന്നു. സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ ഗുണമേന്മയുള്ള പരിശോധനയും ചികിത്സയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതൊക്കെ നിയമത്തിലുണ്ടെങ്കിലും എല്ലാ നിബന്ധനകളും നിർദേശങ്ങളും പാലിച്ച് ആശുപത്രികൾ നടത്തുക പ്രയാസകരമാണ്. അതുകൊണ്ട് ചെറുകിട, ഇടത്തരം ക്ലിനിക്കുകൾ മിക്കതും അടച്ചുപൂട്ടി. അത്തരം ആശുപത്രികൾ നാട്ടിൻപുറത്തുകാരുടെ ആശ്രയമായിരുന്നു.
ഇടുക്കി ജില്ലയിലെ രോഗികളെ വിദഗ്ധ ചികിത്സ ആവശ്യമായാൽ കോട്ടയത്തോ എറണാകുളത്തോ എത്തിക്കാതെ നിർവാഹമില്ല. മണിക്കൂറുകൾ നീളുന്ന യാത്രയിൽ രോഗിയുടെ അവസ്ഥ കൂടുതൽ ഗുരുതരമാകും. അങ്ങനെയെത്തുന്ന രോഗികളെ തിരസ്കരിക്കുകകൂടി ചെയ്യുന്നതു വലിയ ക്രൂരതയാണ്.
ഹൃദയാഘാതത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കാണിക്കുന്നയാൾക്ക് അടിയന്തര ശുശ്രൂഷ പ്രധാനമാണ്. ഓക്സിജൻ സിലിണ്ടർ ലഭ്യമാകാതെ വന്നതിനാൽ രോഗി ആംബുലൻസിൽ മരിച്ച സംഭവം കഴിഞ്ഞ വർഷം തൃശൂരിലുണ്ടായി. ജില്ലാ ആശുപത്രിയിൽനിന്നു ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്പോഴായിരുന്നു സംഭവം. ആശുപത്രികളിൽ അപൂർവം ചിലയവസരങ്ങളിൽ അധികൃതർ രോഗികളോടു മോശമായി പെരുമാറാറുണ്ടെങ്കിലും അതൊരു പൊതുസ്വഭാവമായി ചിത്രീകരിക്കരുത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും ജോലിസാഹചര്യങ്ങൾ നാം കണക്കിലെടുക്കേണ്ടതുണ്ട്. അവരോടു തട്ടിക്കയറുന്നതും അപമര്യാദയായി പെരുമാറുന്നതും വർധിച്ചുവരുന്നത് ഒട്ടും ആശാസ്യമല്ല. ചികിത്സകരോടു സഹകരിച്ചെങ്കിൽ മാത്രമേ രോഗികൾക്കു ശരിയായ പരിചരണം ലഭിക്കൂ.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ ഇനിയും ഏറെ വർധിപ്പിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ല. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സർക്കാർ ആശുപത്രികൾ സജ്ജമാകണം. അവയെ ആ വിധത്തിൽ സജ്ജീകരിക്കുകയെന്നതു സർക്കാരിന്റെ ചുമതലയാണ്. ഈ ചുമതല മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാവില്ല. അടിസ്ഥാന ആരോഗ്യസംരക്ഷണം മാത്രമല്ല, കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും എല്ലാവർക്കും ഉറപ്പാക്കേണ്ടതുതന്നെ.
അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അടിയന്തര ശൂശ്രൂഷ നൽകുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നു പരാതിയുണ്ട്. ഒന്നര വർഷം മുന്പ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മുരുകൻ എന്ന തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെത്തുടർന്നാണു സർക്കാർ ഈ ഉത്തരവിറക്കിയത്.
നമ്മുടെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളുടെയും സ്ഥിതി തികച്ചും ശോചനീയമാണ്. ചില മെഡിക്കൽ കോളജുകളിൽ പ്രഗല്ഭരായ ഡോക്ടർമാരുടെ സേവനം നിരവധി രോഗികൾക്ക് അനുഗ്രഹമാകുന്നുണ്ടെങ്കിലും ആ ഡോക്ടർമാരുടെ മികവ് ഉപയോഗിക്കത്തക്കവിധമുള്ള സംവിധാനങ്ങളും മറ്റു ഭൗതിക സാഹചര്യങ്ങളും ഈ സ്ഥാപനങ്ങളിൽ വളരെക്കുറവാണ്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിലെത്തുന്നവർക്ക് സത്വര ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം എല്ലാ പ്രധാന ആശുപത്രികളിലും ഉണ്ടാകണം. സർക്കാർ മെഡിക്കൽ കോളജുകളിൽ ഈ സൗകര്യം ഒരുക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. കട്ടപ്പനയിൽനിന്നു ദീർഘദൂരം സഞ്ചരിച്ചു സർക്കാർ മെഡിക്കൽ കോളജിൽ രോഗിയെ എത്തിക്കുന്പോൾ അവിടെ മുൻകൂറായി വേണ്ട സൗകര്യമൊരുക്കേണ്ടതുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളിൽ ആശുപത്രികൾ തമ്മിൽ ആശയവിനിമയം ഉണ്ടാകണം. ഒരു ജീവൻ നഷ്ടപ്പെടാതെ നോക്കാൻ എല്ലാ ആശുപത്രികൾക്കും കടമയുണ്ട്. ആംബുലൻസുകാർക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്.
ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി മെഡിക്കൽ കോളജിലേക്ക് എത്തുന്നതായി വിവരം ലഭ്യമായാൽ ആ രോഗിയെ ചികിത്സിക്കുന്നതിന് ഒരുക്കങ്ങൾ ചെയ്യണം. രോഗിക്ക് അടിയന്തര ചികിത്സയെങ്കിലും ഉറപ്പുവരുത്തണം. ആരോഗ്യരംഗത്തു വലിയ നേട്ടങ്ങൾ അവകാശപ്പെടുന്ന സംസ്ഥാനത്ത് ഇത്തരം കാര്യങ്ങളിൽ വീഴ്ചയുണ്ടാകുന്പോൾ പരക്കേ വിമർശനം ഉയരും.
മെഡിക്കൽ കോളജിൽനിന്നു പറഞ്ഞയച്ച രോഗിയെ സ്വീകരിച്ചില്ലെന്നാരോപിച്ച് ഇന്നലെ സ്വകാര്യ ആശുപത്രിക്കു നേരേ ചിലർ അക്രമങ്ങൾ നടത്തിയപ്പോൾ തടയാൻ പോലീസ് എത്തിയില്ല. വിരലിലെണ്ണാൻ പോലുമില്ലാത്ത പ്രതിഷേധക്കാർ കണ്ണിൽ കണ്ടതൊക്കെ എറിഞ്ഞുടച്ചു മുന്നേറിയപ്പോൾ ചാനൽ ഫോട്ടോഗ്രഫർമാർ അതു പകർത്തുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു പോലീസുകാരൻപോലും സ്ഥലത്തെത്തിയില്ല. അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയായിരുന്നോ? ഇത്തരം അക്രമങ്ങൾ ആശുപത്രിയിലെ എത്രയോ രോഗികളുടെ മാനസികാവസ്ഥയെ ബാധിക്കാം. ഒരു പ്രത്യേക ആശുപത്രിയെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിച്ചവരുടെ ഉദ്ദേശ്യം ഏതായാലും ശുദ്ധമാകാൻ വഴിയില്ല.
കോട്ടയത്തു രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിനും സ്വകാര്യ ആശുപത്രികൾക്കുമെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കും ചികിത്സാപ്പിഴവിനും കേസ് എടുത്തിട്ടുണ്ട്. ക്ലിനിക്കൽ സ്ഥാപനങ്ങളിലെ സംവിധാനങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിർണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷനും നിയന്ത്രണവും) ബിൽ സംസ്ഥാന നിയമസഭ കഴിഞ്ഞ വർഷം പാസാക്കി. കേന്ദ്ര സർക്കാർ 2010ൽ പാസാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. പല സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കാതിരുന്നത് അതിന്റെ പ്രായോഗിക പരിമിതി മൂലമായിരുന്നു. സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ ഗുണമേന്മയുള്ള പരിശോധനയും ചികിത്സയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതൊക്കെ നിയമത്തിലുണ്ടെങ്കിലും എല്ലാ നിബന്ധനകളും നിർദേശങ്ങളും പാലിച്ച് ആശുപത്രികൾ നടത്തുക പ്രയാസകരമാണ്. അതുകൊണ്ട് ചെറുകിട, ഇടത്തരം ക്ലിനിക്കുകൾ മിക്കതും അടച്ചുപൂട്ടി. അത്തരം ആശുപത്രികൾ നാട്ടിൻപുറത്തുകാരുടെ ആശ്രയമായിരുന്നു.
ഇടുക്കി ജില്ലയിലെ രോഗികളെ വിദഗ്ധ ചികിത്സ ആവശ്യമായാൽ കോട്ടയത്തോ എറണാകുളത്തോ എത്തിക്കാതെ നിർവാഹമില്ല. മണിക്കൂറുകൾ നീളുന്ന യാത്രയിൽ രോഗിയുടെ അവസ്ഥ കൂടുതൽ ഗുരുതരമാകും. അങ്ങനെയെത്തുന്ന രോഗികളെ തിരസ്കരിക്കുകകൂടി ചെയ്യുന്നതു വലിയ ക്രൂരതയാണ്.
ഹൃദയാഘാതത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കാണിക്കുന്നയാൾക്ക് അടിയന്തര ശുശ്രൂഷ പ്രധാനമാണ്. ഓക്സിജൻ സിലിണ്ടർ ലഭ്യമാകാതെ വന്നതിനാൽ രോഗി ആംബുലൻസിൽ മരിച്ച സംഭവം കഴിഞ്ഞ വർഷം തൃശൂരിലുണ്ടായി. ജില്ലാ ആശുപത്രിയിൽനിന്നു ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്പോഴായിരുന്നു സംഭവം. ആശുപത്രികളിൽ അപൂർവം ചിലയവസരങ്ങളിൽ അധികൃതർ രോഗികളോടു മോശമായി പെരുമാറാറുണ്ടെങ്കിലും അതൊരു പൊതുസ്വഭാവമായി ചിത്രീകരിക്കരുത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും ജോലിസാഹചര്യങ്ങൾ നാം കണക്കിലെടുക്കേണ്ടതുണ്ട്. അവരോടു തട്ടിക്കയറുന്നതും അപമര്യാദയായി പെരുമാറുന്നതും വർധിച്ചുവരുന്നത് ഒട്ടും ആശാസ്യമല്ല. ചികിത്സകരോടു സഹകരിച്ചെങ്കിൽ മാത്രമേ രോഗികൾക്കു ശരിയായ പരിചരണം ലഭിക്കൂ.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ ഇനിയും ഏറെ വർധിപ്പിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ല. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സർക്കാർ ആശുപത്രികൾ സജ്ജമാകണം. അവയെ ആ വിധത്തിൽ സജ്ജീകരിക്കുകയെന്നതു സർക്കാരിന്റെ ചുമതലയാണ്. ഈ ചുമതല മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാവില്ല. അടിസ്ഥാന ആരോഗ്യസംരക്ഷണം മാത്രമല്ല, കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും എല്ലാവർക്കും ഉറപ്പാക്കേണ്ടതുതന്നെ.