നാളെ പുതിയൊരു സ്കൂൾ അധ്യയനവർഷം ആരംഭിക്കുകയാണ്. ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കപ്പെട്ടവരുൾപ്പെടെ ലക്ഷക്കണക്കിനു കുട്ടികളാണു പുതുവർഷത്തെ എതിരേൽക്കാൻ കാത്തിരിക്കുന്നത്. പതിവുപോലെ പ്രവേശനോത്സവവും നടക്കും. പഠനാന്തരീക്ഷം പരമാവധി മെച്ചപ്പെട്ടതാക്കാനുള്ള ശ്രമം എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. അധ്യയനവർഷത്തിലുടനീളം ആ അന്തരീക്ഷം നിലനിർത്താൻ കഴിയണം. നിപ്പ വൈറസ് ഉയർത്തുന്ന ആശങ്കയുടെ അന്തരീക്ഷത്തിലാണു സ്കൂളുകൾ തുറക്കുന്നതെങ്കിലും ആശങ്ക വേണ്ടെന്ന ഉറച്ച നിലപാടിലാണു സർക്കാർ.
നിശ്ചിത സാധ്യായ ദിവസങ്ങൾ ഉറപ്പാക്കുക പ്രധാനമാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും സമര വേലിയേറ്റങ്ങളുമെല്ലാം കുട്ടികളുടെ പഠനദിനങ്ങൾ അപഹരിക്കുക പതിവാണ്. അതെല്ലാം മറികടന്നാണു സാധ്യായ ദിവസങ്ങൾ കഷ്ടിച്ചെങ്കിലും പൂർത്തിയാക്കാറുള്ളത്.
വിദ്യാഭ്യാസ മേഖലയിൽ വലിയ പരീക്ഷണങ്ങളും പരിഷ്കാരങ്ങളും നടക്കുന്ന കാലമാണിത്. സ്കൂൾ വിദ്യാഭ്യാസത്തെ പരീക്ഷണങ്ങൾക്കു വിധേയമാക്കുന്നവർ പല കാര്യങ്ങളിലും ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാലത്തിനനുസരിച്ചു മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകണമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അവ വിദ്യാഭ്യാസ നിലവാരം ഇടിക്കുന്നതോ കുട്ടികൾക്ക് ഉൾക്കൊള്ളാവുന്നതിനപ്പുറമോ ആകരുത്. പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു കേരളം പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിട്ടു നിന്നിരുന്നു. ആ പദവി നിലനിർത്താൻ ഇന്നു നമുക്കു സാധിക്കുന്നുണ്ടോ എന്നു ചിന്തിക്കുന്നതു നല്ലതാണ്.
സംസ്ഥാന സിലബസിനു പുറമേ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാഭ്യാസ സന്പ്രദായങ്ങളും കേരളത്തിൽ സജീവമാണ്. പൊതുവിദ്യാഭ്യാസത്തെ സർക്കാർ ആവുംവിധം പ്രോത്സാഹിപ്പിക്കുന്നുണ്ട്. സർക്കാർ സ്കൂളുകളിലെ പഠന, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമവും സ്വാഗതാർഹമാണ്. ചെലവു കുറഞ്ഞ പഠനം സാധ്യമാക്കുന്ന സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും മുന്നോട്ടു കുതിക്കട്ടെ. അതോടൊപ്പം മറ്റു വിദ്യാലയങ്ങളും വിദ്യാഭ്യാസരീതികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.
പാഠ്യവിഷയങ്ങളിലും പാഠ്യേതരവിഷയങ്ങളിലും കുട്ടികൾക്കു മികവുണ്ടാക്കാനും മികവു വളർത്താനും സ്കൂളുകൾക്കു കഴിയണം. അവരുടെ ഭാവി ശോഭനമാകാൻ അത് ആവശ്യമാണ്. സ്കൂളുകൾ കക്ഷിരാഷ്ട്രീയത്തിൽനിന്ന് അകന്നിരിക്കുന്നതാണു കുട്ടികളുടെ പഠനവും കലാ-കായിക അഭിരുചികളും മെച്ചപ്പെടുവാൻ നല്ലതെന്ന കാര്യത്തിൽ സംശയമില്ല.
ഭാവിജീവിതം കരുപ്പിടിപ്പിക്കാനാവശ്യമായ അക്കഡേമിക് അടിത്തറയും മൂല്യബോധവും അച്ചടക്കബോധവും പൗരബോധവും വിദ്യാർഥികൾക്കു സ്കൂളുകളിൽനിന്നു ലഭിക്കണം. കക്ഷിരാഷ്ട്രീയം വിദ്യാർഥികളുടെ അച്ചടക്കം ഇല്ലാതാക്കുമെന്നതിൽ തർക്കമില്ല. സ്കൂളുകളിൽ പഠനത്തിന് ഒരുതരത്തിലുള്ള തടസവും ഉണ്ടാകരുത്. ആധുനികമായ സൗകര്യങ്ങൾ സ്കൂളുകൾ പരമാവധി ഉപയോഗിക്കുകയും വേണം. സ്മാർട്ട് ക്ലാസ് റൂമുകളും മറ്റും കുട്ടികൾക്കു വളരെ സഹായകമാകും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കിവരുകയാണ്.
പതിമൂവായിരത്തോളം സ്കൂളുകളാണു കേരളത്തിലുള്ളത്. ഇതിൽ പകുതിയിലേറെയും സ്വകാര്യ എയ്ഡഡ് സ്കൂളുകളാണ്. സംസ്ഥാന സിലബസ് സ്വീകരിച്ചിട്ടുള്ള അൺ എയ്ഡഡ് സ്കൂളുകൾ ആയിരത്തിലേറെ വരും. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾ പിന്തുടരുന്ന സ്കൂളുകൾ ഇതിനു പുറമേയാണ്. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതു ലഭ്യമാകുന്നതിന് അവസരമുണ്ട്. വിദ്യാഭ്യാസാവകാശ നിയമം വരുന്നതിനു മുന്പുതന്നെ കേരളം പൊതുവിദ്യാഭ്യാസരംഗത്തു പല നേട്ടങ്ങളും കൈവരിച്ചിരുന്നു. എന്നാൽ അവയുടെ തിളക്കം കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയുന്നില്ല. എന്താണിതിനു കാരണം? നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണശോഷണത്തെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. പക്ഷേ പുരോഗതി ഉണ്ടാവുന്നില്ല. പരിഷ്കാരങ്ങളൊന്നും പ്രയോജനപ്രദമായിട്ടില്ല.
സംസ്ഥാന സർക്കാരായാലും കേന്ദ്രമായാലും വിദ്യാഭ്യാസത്തിൽ അനാവശ്യമായ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. പുതിയ നയങ്ങൾ ഏറെ ആലോചിച്ചു വേണം സ്വീകരിക്കാനും നടപ്പാക്കാനും.
കുറെ ദശകങ്ങൾക്കുള്ളിൽ അധ്യാപക-വിദ്യാർഥി ബന്ധത്തിലും അധ്യാപക-രക്ഷാകർത്തൃ സമിതികളുടെ പ്രവർത്തനത്തിലുമൊക്കെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കുട്ടികളുടെ സർവതോമുഖമായ വളർച്ചയ്ക്ക് അധ്യാപകരുടെ സേവനം ഏറെ ആവശ്യമാണ്. പക്ഷേ, ഇന്ന് എത്ര സ്കൂളുകളിൽ കുട്ടികൾക്ക് വ്യക്തിപരമായ ശ്രദ്ധ അധ്യാപകരിൽനിന്നു കിട്ടുന്നുണ്ട്? എ പ്ലസിനുവേണ്ടിയുള്ള തത്രപ്പാടിൽ കാതലായ പല കാര്യങ്ങളും വിട്ടുപോകുന്നു. പഠനമികവും പരീക്ഷയിലെ ഉന്നതവിജയവും ആവശ്യംതന്നെ. പക്ഷേ ജീവിതത്തിലെ പരീക്ഷകൾ ജയിക്കാനുള്ള പരീശീലനവും കുട്ടികൾക്ക് ആവശ്യമാണ്. ഈ പരിശീലനം ഇപ്പോൾ ചുരുക്കം വിദ്യാലയങ്ങളിലേ ലഭിക്കുന്നുള്ളൂ.
ആറു വയസ് മുതലുള്ളവർക്കാണു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇതു മൂന്നാം വയസിൽ ആരംഭിക്കുകയാണ്. പ്രീസ്കൂൾ വിദ്യാഭ്യാസംകൂടി വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്പോൾ തീരെ ചെറിയ കുട്ടികളുടെ പരിശീലനത്തിനുള്ള സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ടിവരും.
അപകടരഹിതമായ യാത്ര കുട്ടികൾക്ക് ഉറപ്പുവരുത്താൻ അധികൃതർ തയാറാവണം. സ്കൂൾ ബസുകളും കുട്ടികളെ കയറ്റുന്ന ചെറുവാഹനങ്ങളും ഓടിക്കുന്നവർ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മഴക്കാലവും വരുകയാണ്. പനിക്കാലമായും ഇതു മാറാം. നിപ്പയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ആരോഗ്യസംരക്ഷണ കാര്യത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അധ്യാപക നിയമനം സംബന്ധിച്ച നിരവധിയായ പരാതികൾ പരിഹരിക്കാനും ഹയർ സെക്കൻഡറി ഏകീകരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ മേഖലയിൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമമുണ്ടാകണം. ആഹ്ലാദകരവും ആശങ്കാരഹിതവുമായൊരു നല്ല വിദ്യാഭ്യാസവർഷം എല്ലാ കുട്ടികൾക്കും ആശംസിക്കുന്നു.
നിശ്ചിത സാധ്യായ ദിവസങ്ങൾ ഉറപ്പാക്കുക പ്രധാനമാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും സമര വേലിയേറ്റങ്ങളുമെല്ലാം കുട്ടികളുടെ പഠനദിനങ്ങൾ അപഹരിക്കുക പതിവാണ്. അതെല്ലാം മറികടന്നാണു സാധ്യായ ദിവസങ്ങൾ കഷ്ടിച്ചെങ്കിലും പൂർത്തിയാക്കാറുള്ളത്.
വിദ്യാഭ്യാസ മേഖലയിൽ വലിയ പരീക്ഷണങ്ങളും പരിഷ്കാരങ്ങളും നടക്കുന്ന കാലമാണിത്. സ്കൂൾ വിദ്യാഭ്യാസത്തെ പരീക്ഷണങ്ങൾക്കു വിധേയമാക്കുന്നവർ പല കാര്യങ്ങളിലും ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാലത്തിനനുസരിച്ചു മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകണമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അവ വിദ്യാഭ്യാസ നിലവാരം ഇടിക്കുന്നതോ കുട്ടികൾക്ക് ഉൾക്കൊള്ളാവുന്നതിനപ്പുറമോ ആകരുത്. പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു കേരളം പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിട്ടു നിന്നിരുന്നു. ആ പദവി നിലനിർത്താൻ ഇന്നു നമുക്കു സാധിക്കുന്നുണ്ടോ എന്നു ചിന്തിക്കുന്നതു നല്ലതാണ്.
സംസ്ഥാന സിലബസിനു പുറമേ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാഭ്യാസ സന്പ്രദായങ്ങളും കേരളത്തിൽ സജീവമാണ്. പൊതുവിദ്യാഭ്യാസത്തെ സർക്കാർ ആവുംവിധം പ്രോത്സാഹിപ്പിക്കുന്നുണ്ട്. സർക്കാർ സ്കൂളുകളിലെ പഠന, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമവും സ്വാഗതാർഹമാണ്. ചെലവു കുറഞ്ഞ പഠനം സാധ്യമാക്കുന്ന സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും മുന്നോട്ടു കുതിക്കട്ടെ. അതോടൊപ്പം മറ്റു വിദ്യാലയങ്ങളും വിദ്യാഭ്യാസരീതികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.
പാഠ്യവിഷയങ്ങളിലും പാഠ്യേതരവിഷയങ്ങളിലും കുട്ടികൾക്കു മികവുണ്ടാക്കാനും മികവു വളർത്താനും സ്കൂളുകൾക്കു കഴിയണം. അവരുടെ ഭാവി ശോഭനമാകാൻ അത് ആവശ്യമാണ്. സ്കൂളുകൾ കക്ഷിരാഷ്ട്രീയത്തിൽനിന്ന് അകന്നിരിക്കുന്നതാണു കുട്ടികളുടെ പഠനവും കലാ-കായിക അഭിരുചികളും മെച്ചപ്പെടുവാൻ നല്ലതെന്ന കാര്യത്തിൽ സംശയമില്ല.
ഭാവിജീവിതം കരുപ്പിടിപ്പിക്കാനാവശ്യമായ അക്കഡേമിക് അടിത്തറയും മൂല്യബോധവും അച്ചടക്കബോധവും പൗരബോധവും വിദ്യാർഥികൾക്കു സ്കൂളുകളിൽനിന്നു ലഭിക്കണം. കക്ഷിരാഷ്ട്രീയം വിദ്യാർഥികളുടെ അച്ചടക്കം ഇല്ലാതാക്കുമെന്നതിൽ തർക്കമില്ല. സ്കൂളുകളിൽ പഠനത്തിന് ഒരുതരത്തിലുള്ള തടസവും ഉണ്ടാകരുത്. ആധുനികമായ സൗകര്യങ്ങൾ സ്കൂളുകൾ പരമാവധി ഉപയോഗിക്കുകയും വേണം. സ്മാർട്ട് ക്ലാസ് റൂമുകളും മറ്റും കുട്ടികൾക്കു വളരെ സഹായകമാകും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കിവരുകയാണ്.
പതിമൂവായിരത്തോളം സ്കൂളുകളാണു കേരളത്തിലുള്ളത്. ഇതിൽ പകുതിയിലേറെയും സ്വകാര്യ എയ്ഡഡ് സ്കൂളുകളാണ്. സംസ്ഥാന സിലബസ് സ്വീകരിച്ചിട്ടുള്ള അൺ എയ്ഡഡ് സ്കൂളുകൾ ആയിരത്തിലേറെ വരും. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾ പിന്തുടരുന്ന സ്കൂളുകൾ ഇതിനു പുറമേയാണ്. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതു ലഭ്യമാകുന്നതിന് അവസരമുണ്ട്. വിദ്യാഭ്യാസാവകാശ നിയമം വരുന്നതിനു മുന്പുതന്നെ കേരളം പൊതുവിദ്യാഭ്യാസരംഗത്തു പല നേട്ടങ്ങളും കൈവരിച്ചിരുന്നു. എന്നാൽ അവയുടെ തിളക്കം കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയുന്നില്ല. എന്താണിതിനു കാരണം? നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണശോഷണത്തെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. പക്ഷേ പുരോഗതി ഉണ്ടാവുന്നില്ല. പരിഷ്കാരങ്ങളൊന്നും പ്രയോജനപ്രദമായിട്ടില്ല.
സംസ്ഥാന സർക്കാരായാലും കേന്ദ്രമായാലും വിദ്യാഭ്യാസത്തിൽ അനാവശ്യമായ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. പുതിയ നയങ്ങൾ ഏറെ ആലോചിച്ചു വേണം സ്വീകരിക്കാനും നടപ്പാക്കാനും.
കുറെ ദശകങ്ങൾക്കുള്ളിൽ അധ്യാപക-വിദ്യാർഥി ബന്ധത്തിലും അധ്യാപക-രക്ഷാകർത്തൃ സമിതികളുടെ പ്രവർത്തനത്തിലുമൊക്കെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കുട്ടികളുടെ സർവതോമുഖമായ വളർച്ചയ്ക്ക് അധ്യാപകരുടെ സേവനം ഏറെ ആവശ്യമാണ്. പക്ഷേ, ഇന്ന് എത്ര സ്കൂളുകളിൽ കുട്ടികൾക്ക് വ്യക്തിപരമായ ശ്രദ്ധ അധ്യാപകരിൽനിന്നു കിട്ടുന്നുണ്ട്? എ പ്ലസിനുവേണ്ടിയുള്ള തത്രപ്പാടിൽ കാതലായ പല കാര്യങ്ങളും വിട്ടുപോകുന്നു. പഠനമികവും പരീക്ഷയിലെ ഉന്നതവിജയവും ആവശ്യംതന്നെ. പക്ഷേ ജീവിതത്തിലെ പരീക്ഷകൾ ജയിക്കാനുള്ള പരീശീലനവും കുട്ടികൾക്ക് ആവശ്യമാണ്. ഈ പരിശീലനം ഇപ്പോൾ ചുരുക്കം വിദ്യാലയങ്ങളിലേ ലഭിക്കുന്നുള്ളൂ.
ആറു വയസ് മുതലുള്ളവർക്കാണു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇതു മൂന്നാം വയസിൽ ആരംഭിക്കുകയാണ്. പ്രീസ്കൂൾ വിദ്യാഭ്യാസംകൂടി വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്പോൾ തീരെ ചെറിയ കുട്ടികളുടെ പരിശീലനത്തിനുള്ള സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ടിവരും.
അപകടരഹിതമായ യാത്ര കുട്ടികൾക്ക് ഉറപ്പുവരുത്താൻ അധികൃതർ തയാറാവണം. സ്കൂൾ ബസുകളും കുട്ടികളെ കയറ്റുന്ന ചെറുവാഹനങ്ങളും ഓടിക്കുന്നവർ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മഴക്കാലവും വരുകയാണ്. പനിക്കാലമായും ഇതു മാറാം. നിപ്പയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ആരോഗ്യസംരക്ഷണ കാര്യത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അധ്യാപക നിയമനം സംബന്ധിച്ച നിരവധിയായ പരാതികൾ പരിഹരിക്കാനും ഹയർ സെക്കൻഡറി ഏകീകരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ മേഖലയിൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമമുണ്ടാകണം. ആഹ്ലാദകരവും ആശങ്കാരഹിതവുമായൊരു നല്ല വിദ്യാഭ്യാസവർഷം എല്ലാ കുട്ടികൾക്കും ആശംസിക്കുന്നു.