തെരഞ്ഞെടുപ്പു കമ്മീഷൻ നിഷ്പക്ഷവും സുതാര്യവുമായിരിക്കേണ്ടതിന്റെ പ്രാധാന്യം ഈ പംക്തിയിൽ പലതവണ ആവർത്തിച്ചിട്ടുള്ളതാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ തെരഞ്ഞെടുപ്പു പ്രക്രിയ നടക്കുന്ന രാജ്യമാണ് ഇന്ത്യ. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പു നടപടിക്രമത്തിന്റെ പേരിൽ രാജ്യം എന്നും അഭിമാനം കൊണ്ടിരുന്നു. എന്നാലിപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷൻ ആ സൽപേര് കളഞ്ഞുകുളിക്കുമോ എന്നൊരു ആശങ്ക പരക്കെ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരേ നൽകിയ 11 പരാതികളിൽ രണ്ടെണ്ണത്തിൽ നേരത്തേ തെരഞ്ഞെടുപ്പു കമ്മീഷൻ ഇവർക്കു ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇന്നലെ മറ്റു ചില പരാതികളിലും ക്ലീൻ ചിറ്റ് ലഭിച്ചു. ഇരുനേതാക്കൾക്കുമെതിരേയുള്ള പരാതികളിൽ തീരുമാനമെടുക്കാൻ കമ്മീഷൻ ബുധനാഴ്ച വരെയെങ്കിലും സമയം ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ചയ്ക്കു മുന്പു തീരുമാനമെടുക്കണം എന്ന നിർദേശത്തിൽ സുപ്രീംകോടതി ഉറച്ചുനിന്നു. വിവാദ പ്രസംഗത്തിന്റെ പൂർണരൂപം സംഘടിപ്പിച്ച്, ആരോപിക്കപ്പെടുന്നതുപോലെ അതിൽ പെരുമാറ്റച്ചട്ടവിരുദ്ധമായ വാക്കുകളുണ്ടോ എന്നു പരിശോധിക്കാൻ സമയം ആവശ്യമാണെന്നു കമ്മീഷനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രകേഷ് ദ്വിവേദി ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും “”നിങ്ങൾക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വേണ്ടിവന്നാൽ ഞായറാഴ്ചയും ഉണ്ടല്ലോ...നിങ്ങൾക്കതു ചെയ്യാവുന്നതേയുള്ളൂ...’’’’ എന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ മറുപടി.
മോദിക്കും അമിത് ഷായ്ക്കുമെതിരേയുള്ള പരാതികളിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു നട്ടെല്ലില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇരുവർക്കുമെതിരേയുള്ള പരാതികളിൽ മേയ് ആറിനകം തീരുമാനമെടുക്കണമെന്നു സുപ്രീംകോടതി നൽകിയ നിർദേശത്തിനു വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. മോദിക്കും ഷായ്ക്കുമെതിരേയുള്ള ഒന്പതു പരാതികൾ കമ്മീഷൻ മാറ്റിവച്ചപ്പോഴും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരേ നോട്ടീസയയ്ക്കാൻ കമ്മീഷൻ അമാന്തം കാട്ടിയില്ല. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ മേനകാ ഗാന്ധിയും മായാവതിയും യോഗി ആദിത്യനാഥും ഉൾപ്പെടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കൾക്കു കമ്മീഷൻ പ്രചാരണവിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ മോദിയുടെയും ഷായുടെയും കാര്യം വരുന്പോൾ കമ്മീഷൻ “കവാത്ത് മറക്കുന്നു’’ എന്ന സംശയം ഉയരുന്നുണ്ട്.
ചിലരുടെ കാര്യത്തിൽ അതിവേഗം നടപടിയെടുക്കുന്പോൾ മറ്റു ചിലരുടെ കാര്യത്തിൽ അനങ്ങാപ്പാറനയമാണു തെരഞ്ഞെടുപ്പു കമ്മീഷന്റേത്. ഇത് കമ്മീഷനെക്കുറിച്ച് അവിശ്വാസം വളർത്താനേ സഹായിക്കൂ. തെരഞ്ഞെടുപ്പു കമ്മീഷന് ഭരണത്തിലിരിക്കുന്നവരെന്നോ പ്രതിപക്ഷത്തുള്ളവരെന്നോ വലിയ നേതാക്കളെന്നോ ചെറിയ നേതാക്കളെന്നോ ഉള്ള വ്യത്യാസം ഉണ്ടാവാൻ പാടില്ല. അവർ ഭരണഘടനാനുസൃതമായ തങ്ങളുടെ ചുമതല സ്വതന്ത്രമായും നിർഭയമായും നിർവഹിക്കുകയാണു ചെയ്യേണ്ടത്. അവർ ആരുടെയും പാദസേവകരാകേണ്ടതില്ല.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ നൽകിയിട്ടും തെരഞ്ഞെടുപ്പു കമ്മീഷൻ അതിന്മേൽ നടപടികളൊന്നും എടുത്തിട്ടില്ലെന്നു കോൺഗ്രസ് നേതാവ് സുഷ്മിത ദേവ്, അഡ്വ. സുനിൽ ഫെർണാണ്ടസ് മുഖേന സമർപ്പിച്ച 146 പേജുള്ള ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന്റെ നേട്ടങ്ങളെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവർത്തിച്ചുപയോഗിച്ചതും പൊതുസ്ഥലങ്ങളിൽ വിദ്വേഷപ്രസംഗം നടത്തിയതുമൊക്കെ എത്രയോ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണ്. ഇതു ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷൻ കണ്ണുതുറന്നു കാര്യങ്ങൾ കാണുകയും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏപ്രിൽ 25ന് ഒഡീഷയിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ചത് വൻ വിവാദമായിരുന്നു. ഒട്ടും വൈകാതെ പരിശോധന നടത്തിയ മുഹമ്മദ് മൊഹ്സിൻ എന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പു കമ്മീഷൻ സസ്പെൻഡ് ചെയ്യുകയും തെരഞ്ഞെടുപ്പു ചുമതലകളിൽനിന്നു വിലക്കുകയും ചെയ്തു. കമ്മീഷന്റെ സസ്പെൻഷൻ തീരുമാനം പിന്നീടു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(സിഎടി) സ്റ്റേ ചെയ്തു.
പ്രധാനമന്ത്രിക്കു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്ന പരാതികളിൽ പ്രസക്തമായ കാര്യങ്ങളാണു ചൂണ്ടിക്കാട്ടിയിരുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ വർഗീയമായി പരാമർശിച്ച് മഹാരാഷ്ട്രയിലെ വാർധയിൽ നടത്തിയ പ്രസംഗമായിരുന്നു അവയിലൊന്ന്. ഇതിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണു കമ്മീഷന്റെ കണ്ടെത്തൽ. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സായുധ സേനകളെ ദുരുപയോഗിക്കരുതെന്നു വ്യക്തമായ ചട്ടമുണ്ട്. എന്നാൽ പ്രധാനമന്ത്രി ഇക്കാര്യം പല തവണ പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പു പ്രചാരണകാലത്തു മോദി ബാലാക്കോട്ടിലെ വ്യോമാക്രമണത്തിന്റെ പേരിൽ വോട്ടു ചോദിച്ചതായുള്ള പരാതിയിലും കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കയാണ്. മോദിയുടെ പ്രസംഗം ചട്ടപ്രകാരമാണന്നു പറയാനാവില്ലെന്നു മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസറുടെയും ഉസ്നാമാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും റിപ്പോർട്ടുകൾ തള്ളിയാണ് കേന്ദ്ര കമ്മീഷന്റെ നിലപാടെന്നതും ശ്രദ്ധേയമാണ്.
സുപ്രീംകോടതിയുടെ കർശന ഇടപെടലുകൾ വരുന്നതിനു മുന്പുതന്നെ തെരഞ്ഞെടുപ്പു കമ്മീഷനു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. അതു ചെയ്യാതിരുന്നതു കമ്മീഷന്റെ മേൽ അവിശ്വാസമുളവാക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത കുറയുന്നതിൽ ആശങ്കയറിയിച്ച് സർവീസിൽനിന്നു വിരമിച്ച 66 ഉന്നത ഉദ്യോഗസ്ഥർ ഈയിടെ രാഷ്ട്രപതിക്കു കത്ത് നൽകിയിരുന്നു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഉന്നത പദവികളിലിരുന്നവരാണിവർ.
വിവിപാറ്റ് സാങ്കേതികവിദ്യയുപയോഗിച്ചുള്ള ആധുനിക സംവിധാനങ്ങളൊക്കെ വന്നെങ്കിലും വോട്ടിംഗിൽ തിരിമറി നടത്താമെന്നും പെരുമാറ്റച്ചട്ടം എല്ലാവരെയും ഒരുപോലെ ബാധിക്കുന്നില്ലെന്നുമൊക്കെ വരുന്നതു ജനാധിപത്യത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന തോന്നൽപോലും അപകടകരമാണ്.
മോദിക്കും അമിത് ഷായ്ക്കുമെതിരേയുള്ള പരാതികളിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു നട്ടെല്ലില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇരുവർക്കുമെതിരേയുള്ള പരാതികളിൽ മേയ് ആറിനകം തീരുമാനമെടുക്കണമെന്നു സുപ്രീംകോടതി നൽകിയ നിർദേശത്തിനു വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. മോദിക്കും ഷായ്ക്കുമെതിരേയുള്ള ഒന്പതു പരാതികൾ കമ്മീഷൻ മാറ്റിവച്ചപ്പോഴും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരേ നോട്ടീസയയ്ക്കാൻ കമ്മീഷൻ അമാന്തം കാട്ടിയില്ല. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ മേനകാ ഗാന്ധിയും മായാവതിയും യോഗി ആദിത്യനാഥും ഉൾപ്പെടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കൾക്കു കമ്മീഷൻ പ്രചാരണവിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ മോദിയുടെയും ഷായുടെയും കാര്യം വരുന്പോൾ കമ്മീഷൻ “കവാത്ത് മറക്കുന്നു’’ എന്ന സംശയം ഉയരുന്നുണ്ട്.
ചിലരുടെ കാര്യത്തിൽ അതിവേഗം നടപടിയെടുക്കുന്പോൾ മറ്റു ചിലരുടെ കാര്യത്തിൽ അനങ്ങാപ്പാറനയമാണു തെരഞ്ഞെടുപ്പു കമ്മീഷന്റേത്. ഇത് കമ്മീഷനെക്കുറിച്ച് അവിശ്വാസം വളർത്താനേ സഹായിക്കൂ. തെരഞ്ഞെടുപ്പു കമ്മീഷന് ഭരണത്തിലിരിക്കുന്നവരെന്നോ പ്രതിപക്ഷത്തുള്ളവരെന്നോ വലിയ നേതാക്കളെന്നോ ചെറിയ നേതാക്കളെന്നോ ഉള്ള വ്യത്യാസം ഉണ്ടാവാൻ പാടില്ല. അവർ ഭരണഘടനാനുസൃതമായ തങ്ങളുടെ ചുമതല സ്വതന്ത്രമായും നിർഭയമായും നിർവഹിക്കുകയാണു ചെയ്യേണ്ടത്. അവർ ആരുടെയും പാദസേവകരാകേണ്ടതില്ല.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ നൽകിയിട്ടും തെരഞ്ഞെടുപ്പു കമ്മീഷൻ അതിന്മേൽ നടപടികളൊന്നും എടുത്തിട്ടില്ലെന്നു കോൺഗ്രസ് നേതാവ് സുഷ്മിത ദേവ്, അഡ്വ. സുനിൽ ഫെർണാണ്ടസ് മുഖേന സമർപ്പിച്ച 146 പേജുള്ള ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന്റെ നേട്ടങ്ങളെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവർത്തിച്ചുപയോഗിച്ചതും പൊതുസ്ഥലങ്ങളിൽ വിദ്വേഷപ്രസംഗം നടത്തിയതുമൊക്കെ എത്രയോ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണ്. ഇതു ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷൻ കണ്ണുതുറന്നു കാര്യങ്ങൾ കാണുകയും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏപ്രിൽ 25ന് ഒഡീഷയിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ചത് വൻ വിവാദമായിരുന്നു. ഒട്ടും വൈകാതെ പരിശോധന നടത്തിയ മുഹമ്മദ് മൊഹ്സിൻ എന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പു കമ്മീഷൻ സസ്പെൻഡ് ചെയ്യുകയും തെരഞ്ഞെടുപ്പു ചുമതലകളിൽനിന്നു വിലക്കുകയും ചെയ്തു. കമ്മീഷന്റെ സസ്പെൻഷൻ തീരുമാനം പിന്നീടു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(സിഎടി) സ്റ്റേ ചെയ്തു.
പ്രധാനമന്ത്രിക്കു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്ന പരാതികളിൽ പ്രസക്തമായ കാര്യങ്ങളാണു ചൂണ്ടിക്കാട്ടിയിരുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ വർഗീയമായി പരാമർശിച്ച് മഹാരാഷ്ട്രയിലെ വാർധയിൽ നടത്തിയ പ്രസംഗമായിരുന്നു അവയിലൊന്ന്. ഇതിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണു കമ്മീഷന്റെ കണ്ടെത്തൽ. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സായുധ സേനകളെ ദുരുപയോഗിക്കരുതെന്നു വ്യക്തമായ ചട്ടമുണ്ട്. എന്നാൽ പ്രധാനമന്ത്രി ഇക്കാര്യം പല തവണ പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പു പ്രചാരണകാലത്തു മോദി ബാലാക്കോട്ടിലെ വ്യോമാക്രമണത്തിന്റെ പേരിൽ വോട്ടു ചോദിച്ചതായുള്ള പരാതിയിലും കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കയാണ്. മോദിയുടെ പ്രസംഗം ചട്ടപ്രകാരമാണന്നു പറയാനാവില്ലെന്നു മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസറുടെയും ഉസ്നാമാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും റിപ്പോർട്ടുകൾ തള്ളിയാണ് കേന്ദ്ര കമ്മീഷന്റെ നിലപാടെന്നതും ശ്രദ്ധേയമാണ്.
സുപ്രീംകോടതിയുടെ കർശന ഇടപെടലുകൾ വരുന്നതിനു മുന്പുതന്നെ തെരഞ്ഞെടുപ്പു കമ്മീഷനു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. അതു ചെയ്യാതിരുന്നതു കമ്മീഷന്റെ മേൽ അവിശ്വാസമുളവാക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത കുറയുന്നതിൽ ആശങ്കയറിയിച്ച് സർവീസിൽനിന്നു വിരമിച്ച 66 ഉന്നത ഉദ്യോഗസ്ഥർ ഈയിടെ രാഷ്ട്രപതിക്കു കത്ത് നൽകിയിരുന്നു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഉന്നത പദവികളിലിരുന്നവരാണിവർ.
വിവിപാറ്റ് സാങ്കേതികവിദ്യയുപയോഗിച്ചുള്ള ആധുനിക സംവിധാനങ്ങളൊക്കെ വന്നെങ്കിലും വോട്ടിംഗിൽ തിരിമറി നടത്താമെന്നും പെരുമാറ്റച്ചട്ടം എല്ലാവരെയും ഒരുപോലെ ബാധിക്കുന്നില്ലെന്നുമൊക്കെ വരുന്നതു ജനാധിപത്യത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന തോന്നൽപോലും അപകടകരമാണ്.