റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്തായിരുന്നാലും ആ വിധിപ്രസ്താവനയിൽ അടങ്ങിയിരിക്കുന്ന മാധ്യമസ്വാതന്ത്യപ്രഖ്യാപനം ഇന്ത്യൻ മാധ്യമരംഗത്തിനു നിർണായകമാണ്. റഫാൽ ഇടപാടിൽ പുറത്തുവന്ന ചില മാധ്യമ റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്ന രേഖകൾ വെളിപ്പെടുത്താൻ പാടില്ലാത്ത രഹസ്യരേഖകളാണെന്ന സർക്കാർ വാദം നിലനിൽപ്പില്ലാത്തതാണെന്നും ഇതിന്റെ പ്രസിദ്ധീകരണം ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് അനുസൃതമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും കടിഞ്ഞാണിടാനുള്ള ശ്രമങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു വിധി ഏറെ പ്രധാനപ്പെട്ടതാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്താണ്. ജനാധിപത്യ സംസ്കാരത്തെ സംരക്ഷിക്കേണ്ട ഭരണകൂടം ആ ഉത്തരവാദിത്വം വിസ്മരിക്കുന്പോൾ ജുഡീഷറിയാണു പലപ്പോഴും രക്ഷയ്ക്കെത്തുന്നത്.
റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതിയാരോപണം രാഷ്ട്രീയരംഗത്തു വലിയ ഒച്ചപ്പാടു സൃഷ്ടിച്ചല്ലോ. ഇടപാടു സംബന്ധിച്ചു പ്രതിരോധമന്ത്രാലയത്തിൽനിന്നു ചോർത്തിയെടുത്ത ചില രേഖകൾ ""ദ ഹിന്ദു'', ""കാരവൻ'' എന്നീ മാധ്യമങ്ങൾ പുറത്തുവിട്ടു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ റഫാൽ ക്രമക്കേട് അന്വേഷിക്കണമെന്ന ഹർജികൾ കഴിഞ്ഞ ഡിസംബർ 14നു സുപ്രീംകോടതി തള്ളി. ഇതേത്തടുർന്നു പുനഃപരിശോധനാ ഹർജി സമർപ്പിക്കപ്പെട്ടു. അഡ്വ. പ്രശാന്ത് ഭൂഷൺ, കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവരാണു പുനഃപരിശോധനാ ഹർജി നൽകിയത്. “ഹിന്ദു’’ പത്രം പ്രതിരോധ മന്ത്രാലയത്തിന്റെ അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ മോഷ്ടിച്ചുവെന്നാണു കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചത്. പത്രത്തിനെതിരേ നിയമനടപടിയെടുക്കണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിനു നിലപാടു തിരുത്തേണ്ടിവന്നു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഇന്ത്യൻ ചർച്ചാസംഘത്തിലെ അംഗങ്ങൾ തയാറാക്കിയ എട്ടു പേജുള്ള കുറിപ്പ്, ഔദ്യോഗിക നിയമപ്രകാരം രഹസ്യമെന്ന് രേഖപ്പെടുത്തിയ പ്രതിരോധമന്ത്രാലയ കുറിപ്പ് എന്നിവ ചോർത്തപ്പെട്ടിരുന്നു. മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന രേഖകൾ പരിഗണിക്കരുതെന്ന കേന്ദ്രസർക്കാരിന്റെ വാദമാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്. രേഖകൾ സ്വീകരിക്കാമോ എന്നതായിരുന്നു മൂന്നംഗ ബെഞ്ചിന്റെ മുന്നിൽ വന്ന പ്രാഥമിക വിഷയം. മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്ന രേഖകൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ചോർത്തിയെടുത്ത ഈ രേഖകൾ അടിസ്ഥാനമാക്കിയുള്ള പുനഃപരിശോധനാ ഹർജികൾ തള്ളണമെന്നുമായിരുന്നു സർക്കാരിന്റെ വാദം. അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ എങ്ങനെയാണു മാധ്യമങ്ങൾക്കു ലഭിച്ചതെന്നു ചീഫ് ജസ്റ്റീസ് ചോദിച്ചു. പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ പരിശോധിക്കപ്പെടരുതെന്നു പറയുന്നതു സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പുനഃപരിശോധനാ ഹർജിയിന്മേലുള്ള സുപ്രീംകോടതി വിധിപ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, മാധ്യമങ്ങൾ പാലിക്കേണ്ട സത്യനിഷ്ഠയും നിഷ്പക്ഷതയും സംബന്ധിച്ചു ചില അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ബിസിനസ് താത്പര്യങ്ങളാലും രാഷ്ട്രീയ പക്ഷപാതം മൂലവും മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നു മാറിപ്പോകുന്നതായി ജസ്റ്റീസ് ജോസഫിന്റെ വിധിന്യായത്തിൽ പറയുന്നു. ഒരു ജഡ്ജിക്കെന്നപോലെതന്നെ മാധ്യമപ്രവർത്തകനും പക്ഷപാതം നിഷിദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വലിയ സംഭാവനയാണു നൽകിയിട്ടുള്ളതെന്നും ജനാധിപത്യം കരുത്തോടെ നിലനിൽക്കാൻ മാധ്യമങ്ങൾക്ക് ഇനിയും നിർണായക പങ്കു വഹിക്കാനുണ്ടെന്നും ജസ്റ്റീസ് ജോസഫ് തന്റെ വിധിപ്രസ്താവനയിൽ പറഞ്ഞു. വ്യക്തികളോടോ ആശയങ്ങളോടോ മുൻവിധി പാടില്ല. പൗരന്മാർക്കു സത്യം മനസിലാക്കാൻ ഭരണഘടനയുടെ 19(1)(എ) നൽകുന്ന അവകാശം ഒരു കാരണവശാലും നിഷേധിക്കപ്പെടരുത്. ഉത്തരവാദിത്വത്തെപ്പറ്റി ആഴത്തിലുള്ള ബോധ്യമില്ലാതെയുള്ള മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തെ ദുർബലമാക്കുമെന്നും ജസ്റ്റീസ് ജോസഫ് ചൂണ്ടിക്കാട്ടി.
റഫാൽ രേഖകൾ പോലുള്ളവയുടെ പ്രസിദ്ധീകരണം തടയുന്നതു സംബന്ധിച്ച യാതൊരു നിയമനിർമാണവും പാർലമെന്റ് നടത്തിയിട്ടില്ലെന്ന കാര്യം ചീഫ് ജസ്റ്റീസ് തന്റെ വിധിന്യായത്തിൽ എടുത്തുപറയുന്നുണ്ട്. ഔദ്യോഗിക രഹസ്യ നിയമത്തേക്കാൾ പ്രധാനമാണു വിവരാവകാശ നിയമമെന്ന കോടതിയുടെ നിരീക്ഷണവും ഏറെ ശ്രദ്ധേയമാണ്. ദേശീയ സുരക്ഷയുമായോ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽപോലും വിവരങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമം സാധാരണ പൗരനുപോലും അമൂല്യമായ അവകാശമാണു നൽകിയിരിക്കുന്നതെന്നു കോടതി പറഞ്ഞു.
റഫാൽ വിധി പ്രസ്താവിച്ച ദിനം ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ സുവർണദിനമാണെന്ന് റഫാൽ ഇടപാടിലെ രഹസ്യരേഖകൾ പുറത്തുകൊണ്ടുവരുകയും ഇടപാടിലെ അഴിമതി സംബന്ധിച്ചു റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത “ദ ഹിന്ദു’’ പ്രസിദ്ധീകരണ ശൃംഖലയുടെ ചെയർമാൻ എൻ. റാം പറഞ്ഞു. അദ്ദേഹത്തിന്റെതന്നെ പേരു വച്ചാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. സ്വതന്ത്രവും അന്വേഷണാത്മകവുമായ മാധ്യമപ്രവർത്തനം കൂടുതൽ കരുത്താർജിക്കാൻ ഇതിടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണ നേതൃത്വത്തിനോ ഭരണനിർവഹണ സംവിധാനത്തിനോ ഹിതകരമല്ലാത്ത കാര്യങ്ങൾ ഒതുക്കിക്കളയാനുള്ള ശ്രമം ജനാധിപത്യത്തെ ദുർബലമാക്കും; അഴിമതിയും സ്വജനപക്ഷപാതവും വർധിക്കാനിടയാക്കും. അത്തരം കാര്യങ്ങൾ പുറത്തുകൊണ്ടുവരുകയെന്നതു മാധ്യമങ്ങളുടെ ധർമമാണ്. മാധ്യമങ്ങൾക്കു മൂക്കുകയറിട്ടും അവയെ സ്വാധീനിച്ചും വസ്തുതകൾ മൂടിവയ്ക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമങ്ങളെ മറികടക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ യഥാർഥമായ അഭിപ്രായസ്വാതന്ത്ര്യം നിലനിൽക്കൂ. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു നിരന്തരമായി ഉണ്ടാകുന്ന വെല്ലുവിളികൾക്കു തടയിടാൻ കോടതിയുടെ ഇത്തരം ഉത്തരവുകളും നിരീക്ഷണങ്ങളും സഹായിക്കും. കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധി. എന്നാൽ, ജനങ്ങൾ നൽകുന്ന വിശ്വാസത്തിനും കോടതി നൽകുന്ന പിന്തുണയ്ക്കും അനുസൃതമായി ഉത്തരവാദിത്വപൂർണമായ മാധ്യമപ്രവർത്തനത്തിനുള്ള ബാധ്യത മാധ്യമലോകം വിസ്മരിക്കരുത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം കടുത്ത ജനദ്രോഹം തന്നെയാണ്.
മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും കടിഞ്ഞാണിടാനുള്ള ശ്രമങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു വിധി ഏറെ പ്രധാനപ്പെട്ടതാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്താണ്. ജനാധിപത്യ സംസ്കാരത്തെ സംരക്ഷിക്കേണ്ട ഭരണകൂടം ആ ഉത്തരവാദിത്വം വിസ്മരിക്കുന്പോൾ ജുഡീഷറിയാണു പലപ്പോഴും രക്ഷയ്ക്കെത്തുന്നത്.
റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതിയാരോപണം രാഷ്ട്രീയരംഗത്തു വലിയ ഒച്ചപ്പാടു സൃഷ്ടിച്ചല്ലോ. ഇടപാടു സംബന്ധിച്ചു പ്രതിരോധമന്ത്രാലയത്തിൽനിന്നു ചോർത്തിയെടുത്ത ചില രേഖകൾ ""ദ ഹിന്ദു'', ""കാരവൻ'' എന്നീ മാധ്യമങ്ങൾ പുറത്തുവിട്ടു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ റഫാൽ ക്രമക്കേട് അന്വേഷിക്കണമെന്ന ഹർജികൾ കഴിഞ്ഞ ഡിസംബർ 14നു സുപ്രീംകോടതി തള്ളി. ഇതേത്തടുർന്നു പുനഃപരിശോധനാ ഹർജി സമർപ്പിക്കപ്പെട്ടു. അഡ്വ. പ്രശാന്ത് ഭൂഷൺ, കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവരാണു പുനഃപരിശോധനാ ഹർജി നൽകിയത്. “ഹിന്ദു’’ പത്രം പ്രതിരോധ മന്ത്രാലയത്തിന്റെ അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ മോഷ്ടിച്ചുവെന്നാണു കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചത്. പത്രത്തിനെതിരേ നിയമനടപടിയെടുക്കണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിനു നിലപാടു തിരുത്തേണ്ടിവന്നു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഇന്ത്യൻ ചർച്ചാസംഘത്തിലെ അംഗങ്ങൾ തയാറാക്കിയ എട്ടു പേജുള്ള കുറിപ്പ്, ഔദ്യോഗിക നിയമപ്രകാരം രഹസ്യമെന്ന് രേഖപ്പെടുത്തിയ പ്രതിരോധമന്ത്രാലയ കുറിപ്പ് എന്നിവ ചോർത്തപ്പെട്ടിരുന്നു. മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന രേഖകൾ പരിഗണിക്കരുതെന്ന കേന്ദ്രസർക്കാരിന്റെ വാദമാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്. രേഖകൾ സ്വീകരിക്കാമോ എന്നതായിരുന്നു മൂന്നംഗ ബെഞ്ചിന്റെ മുന്നിൽ വന്ന പ്രാഥമിക വിഷയം. മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്ന രേഖകൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ചോർത്തിയെടുത്ത ഈ രേഖകൾ അടിസ്ഥാനമാക്കിയുള്ള പുനഃപരിശോധനാ ഹർജികൾ തള്ളണമെന്നുമായിരുന്നു സർക്കാരിന്റെ വാദം. അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ എങ്ങനെയാണു മാധ്യമങ്ങൾക്കു ലഭിച്ചതെന്നു ചീഫ് ജസ്റ്റീസ് ചോദിച്ചു. പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ പരിശോധിക്കപ്പെടരുതെന്നു പറയുന്നതു സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പുനഃപരിശോധനാ ഹർജിയിന്മേലുള്ള സുപ്രീംകോടതി വിധിപ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, മാധ്യമങ്ങൾ പാലിക്കേണ്ട സത്യനിഷ്ഠയും നിഷ്പക്ഷതയും സംബന്ധിച്ചു ചില അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ബിസിനസ് താത്പര്യങ്ങളാലും രാഷ്ട്രീയ പക്ഷപാതം മൂലവും മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നു മാറിപ്പോകുന്നതായി ജസ്റ്റീസ് ജോസഫിന്റെ വിധിന്യായത്തിൽ പറയുന്നു. ഒരു ജഡ്ജിക്കെന്നപോലെതന്നെ മാധ്യമപ്രവർത്തകനും പക്ഷപാതം നിഷിദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വലിയ സംഭാവനയാണു നൽകിയിട്ടുള്ളതെന്നും ജനാധിപത്യം കരുത്തോടെ നിലനിൽക്കാൻ മാധ്യമങ്ങൾക്ക് ഇനിയും നിർണായക പങ്കു വഹിക്കാനുണ്ടെന്നും ജസ്റ്റീസ് ജോസഫ് തന്റെ വിധിപ്രസ്താവനയിൽ പറഞ്ഞു. വ്യക്തികളോടോ ആശയങ്ങളോടോ മുൻവിധി പാടില്ല. പൗരന്മാർക്കു സത്യം മനസിലാക്കാൻ ഭരണഘടനയുടെ 19(1)(എ) നൽകുന്ന അവകാശം ഒരു കാരണവശാലും നിഷേധിക്കപ്പെടരുത്. ഉത്തരവാദിത്വത്തെപ്പറ്റി ആഴത്തിലുള്ള ബോധ്യമില്ലാതെയുള്ള മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തെ ദുർബലമാക്കുമെന്നും ജസ്റ്റീസ് ജോസഫ് ചൂണ്ടിക്കാട്ടി.
റഫാൽ രേഖകൾ പോലുള്ളവയുടെ പ്രസിദ്ധീകരണം തടയുന്നതു സംബന്ധിച്ച യാതൊരു നിയമനിർമാണവും പാർലമെന്റ് നടത്തിയിട്ടില്ലെന്ന കാര്യം ചീഫ് ജസ്റ്റീസ് തന്റെ വിധിന്യായത്തിൽ എടുത്തുപറയുന്നുണ്ട്. ഔദ്യോഗിക രഹസ്യ നിയമത്തേക്കാൾ പ്രധാനമാണു വിവരാവകാശ നിയമമെന്ന കോടതിയുടെ നിരീക്ഷണവും ഏറെ ശ്രദ്ധേയമാണ്. ദേശീയ സുരക്ഷയുമായോ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽപോലും വിവരങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമം സാധാരണ പൗരനുപോലും അമൂല്യമായ അവകാശമാണു നൽകിയിരിക്കുന്നതെന്നു കോടതി പറഞ്ഞു.
റഫാൽ വിധി പ്രസ്താവിച്ച ദിനം ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ സുവർണദിനമാണെന്ന് റഫാൽ ഇടപാടിലെ രഹസ്യരേഖകൾ പുറത്തുകൊണ്ടുവരുകയും ഇടപാടിലെ അഴിമതി സംബന്ധിച്ചു റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത “ദ ഹിന്ദു’’ പ്രസിദ്ധീകരണ ശൃംഖലയുടെ ചെയർമാൻ എൻ. റാം പറഞ്ഞു. അദ്ദേഹത്തിന്റെതന്നെ പേരു വച്ചാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. സ്വതന്ത്രവും അന്വേഷണാത്മകവുമായ മാധ്യമപ്രവർത്തനം കൂടുതൽ കരുത്താർജിക്കാൻ ഇതിടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണ നേതൃത്വത്തിനോ ഭരണനിർവഹണ സംവിധാനത്തിനോ ഹിതകരമല്ലാത്ത കാര്യങ്ങൾ ഒതുക്കിക്കളയാനുള്ള ശ്രമം ജനാധിപത്യത്തെ ദുർബലമാക്കും; അഴിമതിയും സ്വജനപക്ഷപാതവും വർധിക്കാനിടയാക്കും. അത്തരം കാര്യങ്ങൾ പുറത്തുകൊണ്ടുവരുകയെന്നതു മാധ്യമങ്ങളുടെ ധർമമാണ്. മാധ്യമങ്ങൾക്കു മൂക്കുകയറിട്ടും അവയെ സ്വാധീനിച്ചും വസ്തുതകൾ മൂടിവയ്ക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമങ്ങളെ മറികടക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ യഥാർഥമായ അഭിപ്രായസ്വാതന്ത്ര്യം നിലനിൽക്കൂ. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു നിരന്തരമായി ഉണ്ടാകുന്ന വെല്ലുവിളികൾക്കു തടയിടാൻ കോടതിയുടെ ഇത്തരം ഉത്തരവുകളും നിരീക്ഷണങ്ങളും സഹായിക്കും. കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധി. എന്നാൽ, ജനങ്ങൾ നൽകുന്ന വിശ്വാസത്തിനും കോടതി നൽകുന്ന പിന്തുണയ്ക്കും അനുസൃതമായി ഉത്തരവാദിത്വപൂർണമായ മാധ്യമപ്രവർത്തനത്തിനുള്ള ബാധ്യത മാധ്യമലോകം വിസ്മരിക്കരുത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം കടുത്ത ജനദ്രോഹം തന്നെയാണ്.