ആ ഏഴുവയസുകാരന്റെ മരണവാർത്ത കേട്ട ഏതൊരാളുടെയും കരളിൽ അവൻ വാടിയൊരു നൊന്പരപ്പൂവായി കൊഴിയാതെ നിൽക്കും. മൃഗീയം, പൈശാചികം തുടങ്ങിയ വാക്കുകൾകൊണ്ടുപോലും വിശേഷിപ്പിക്കാനാവാത്ത പ്രവൃത്തികൾ ഒരു മനുഷ്യജീവിയിൽനിന്നുണ്ടായതിന്റെ ഫലമായി പത്തു ദിവസത്തോളം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ ആ കുട്ടി ജീവിതത്തിലേക്കു തിരിച്ചുവരണമെന്ന് ആഗ്രഹിക്കാതിരുന്നവർ ആരുമുണ്ടാകില്ല. അവസാനം ആ കുരുന്ന്, തന്നെ കഠോരമായി വേദനിപ്പിച്ച ഈ ലോകത്തിൽനിന്നു വിടപറഞ്ഞപ്പോൾ കേരളം തലകുനിച്ചു പറഞ്ഞു, കുഞ്ഞേ മാപ്പ്.
സ്വർഗവാതിൽ അവനുവേണ്ടി തുറന്നിട്ടുണ്ടാവും. പക്ഷേ, ഭൂമിയിൽ ആ കുഞ്ഞ് അനുഭവിച്ചത് അവൻ വായിച്ചിട്ടുള്ള കഥകളിലും കണ്ടിട്ടുള്ള പേടിസ്വപ്നങ്ങളിലുമൊന്നും ഉണ്ടായിട്ടില്ലാത്തത്ര കഠിനമായ അനുഭവങ്ങളാണ്. അവന്റെ ഇളംമേനിയിൽ സംഹാരതാണ്ഡവമാടിയ നരാധമന്റെ ക്രൂരകൃത്യങ്ങൾ കുഞ്ഞുങ്ങളൊന്നും കേൾക്കാതിരിക്കട്ടെ, അവർക്കു പേക്കിനാവുകൾ ഉണ്ടാക്കാതിരിക്കട്ടെ. മനുഷ്യനെന്ന് അവകാശപ്പെടുന്ന ഒരുവൻ ചെയ്ത ആ ക്രൗര്യങ്ങളിൽ മനുഷ്യരെല്ലാം ലജ്ജിക്കട്ടെ.
കുഞ്ഞേ, നിന്നെ അവസാനം പൊതിഞ്ഞ ശുഭ്രവസ്ത്രത്തിൽ ധാരാളം പേരുടെ കണ്ണീർക്കണങ്ങൾ വീണതു നീയറിഞ്ഞില്ല. പത്തു ദിവസമായി നീയൊന്നും അറിയുന്നുണ്ടായിരുന്നില്ലല്ലോ. ഒരുപക്ഷേ ഒരു കാളരാത്രി മാത്രം നിന്റെ അബോധമനസിലോ ഉപബോധമനസിലോ എരിയുന്നുണ്ടായിരുന്നിരിക്കാം. അതു നിന്നെ പൊള്ളിക്കുന്നുണ്ടായിരുന്നിരിക്കാം. ഞങ്ങളും പൊള്ളുകയാണ്; കുറ്റബോധത്താൽ. നിനക്കു സംരക്ഷണം നൽകാൻ കഴിയാതിരുന്ന ഈ സമൂഹത്തിനു നീ മാപ്പു നൽകൂ.
അവഗണിക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന, ആരും ശ്രദ്ധിക്കാനില്ലാത്ത അനേകം കുഞ്ഞുങ്ങളുടെ പ്രതിനിധിയാണ് ഏഴാം വയസിൽ തൊടുപുഴയിൽ രണ്ടാനച്ഛനാൽ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത കുട്ടി. സ്നേഹം കിട്ടേണ്ടിടത്തു ക്രൂരത ലഭിക്കുന്ന, പരിലാളനങ്ങൾക്കു പകരം പീഡനങ്ങളേൽക്കുന്ന, മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ടപ്പോൾ മർദനങ്ങളേറ്റ് ഉറങ്ങേണ്ടിവരുന്ന കുട്ടികളുടെ പ്രതിനിധി. എവിടെ ആ കുട്ടികളെന്നു പലരും ചോദിച്ചേക്കാം. നമുക്കു ചുറ്റുമുണ്ട് എന്നല്ലേ ഈ ഏഴു വയസുകാരന്റെയും അവന്റെ കുഞ്ഞനുജന്റെയും അനുഭവങ്ങൾ സൂചിപ്പിക്കുന്നത്? അതിനെക്കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കേത്തന്നെ സമാനമായ പല വാർത്തകളും നാം വായിച്ചല്ലോ.
എടപ്പാളിൽ പത്തുവയസുള്ള നാടോടിബാലികയെ മുൻ പഞ്ചായത്ത് പ്രസിഡന്റായ രാഷ്ട്രീയനേതാവു മർദിച്ചവശയാക്കിയത്രേ. തന്റെ വീട്ടിൽനിന്ന് ആക്രി സാധനങ്ങൾ പെറുക്കിയെടുത്ത കുട്ടിക്കു നാട്ടുകാരുടെ സേവകൻ നൽകിയ ശിക്ഷ. വിശന്നു വലഞ്ഞപ്പോൾ അല്പം ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടുപോയതിന്റെ പേരിൽ അട്ടപ്പാടിയിൽ ആദിവാസി യുവാവ് ആൾക്കൂട്ട മർദനത്തിനിരയായി മരിച്ചതു നാം മറന്നോ?
അനാഥരായ കുട്ടികൾക്കുവേണ്ടി എന്തുചെയ്യാനാവുമെന്നും കുട്ടികളെ ചൂഷണത്തിൽനിന്നും ക്രൂരതകളിൽനിന്നും എങ്ങനെ രക്ഷിക്കാമെന്നും ചിന്തിക്കുന്ന ചിലരെങ്കിലും ഇവിടെയുണ്ടെന്നത് ആശ്വാസംതന്നെ. തൊടുപുഴ സംഭവത്തോടുള്ള പ്രതികരണങ്ങളിൽ പ്രകടമാകുന്ന കനിവിന്റെ ചാലുകൾ വറ്റാതിരിക്കട്ടെ.
സുരക്ഷിതസ്ഥലങ്ങളിൽ കഴിയുന്ന കുട്ടികൾപോലും വെയിൽ തട്ടി വാടുമെന്നു വേവലാതിപ്പെടുന്നവർ ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നുണ്ടാവുമോ ആവോ? വർഗീയതയും നിരീശ്വരവാദവുമൊക്കെ അരങ്ങു തകർക്കുന്പോൾ മനുഷ്യനിലെ നന്മയുടെ കണികകൾ വറ്റിപ്പോവുന്നതിനെക്കുറിച്ച് എത്രപേർക്കുണ്ട് ഉത്കണ്ഠ? പെട്ടെന്നു ശ്രദ്ധ പിടിച്ചുപറ്റാവുന്നതും ആരെയെങ്കിലും പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടുള്ളതുമായ ബാലാവകാശ സംരക്ഷണ ചട്ടങ്ങൾ ആവേശത്തോടെ ഇറക്കുന്നവർ തങ്ങൾക്കു ചുറ്റും കണ്ണീരോടെ നിൽക്കുന്ന അനാഥബാലരെയും അവഗണിത ബാലരെയും കാണാതെ പോകുന്നു.
അനാഥാലയങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അടുത്തകാലത്തുണ്ടായ ചില ഉത്തരവുകൾ എത്രയോ കുട്ടികളെയാണു തീർത്തും അനാഥരാക്കിയത്. വീടുകളിലെ അരക്ഷിതത്വവും അപര്യാപ്തതകളും മൂലം അനാഥാലയങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിനു കുട്ടികൾക്കാണ് ഇതിലൂടെ ആശ്രയം നഷ്ടപ്പെട്ടത്. പഠനത്തിനും ഭക്ഷണത്തിനും ലഭിച്ചിരുന്ന സൗകര്യങ്ങൾ നഷ്ടപ്പെടുന്പോൾ അവരും ഒരുപക്ഷേ തെരുവിലാകും അഭയം തേടുക.
കുട്ടികൾക്കു സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു പറയുന്നത് ലോകമെന്പാടും ഇന്നു കുട്ടികൾ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ഉത്തമബോധ്യമുള്ളതുകൊണ്ടാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടവർ ആ ഉത്തരവാദിത്വം തെല്ലും നിറവേറ്റാതെ വരുന്പോൾ കുഞ്ഞുങ്ങളുടെ സ്ഥിതിയോർത്തു പരിതപിക്കാനേ കഴിയൂ. ഗുരുക്കന്മാരും ആത്മീയനേതാക്കളുമൊക്കെ ഇത്തരം അപചയങ്ങൾക്കു വഴിയൊരുക്കുന്നത് എത്രയോ അപലപനീയം. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ കൊല ചെയ്യപ്പെടുന്ന, ജനിക്കാതെ മരിക്കുന്ന ശിശുക്കളോടും നാം മാപ്പിരക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ ജില്ലയായി ദേശീയ ബാലാവകാശ കമ്മീഷൻ പ്രഖ്യാപിച്ച ഇടുക്കിയിൽ പോലും കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കുട്ടികൾക്കെതിരേ നാലായിരത്തോളം അതിക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വർഷം ഇതുവരെ നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തു. അതിലേറെ സംഭവങ്ങൾ പുറത്തറിയാതുണ്ടാവും.
കേരളം പോലൊരു സംസ്ഥാനത്തു കുട്ടികൾ ഇത്രയേറെ അരക്ഷിതരാണെന്ന കാര്യം കേരളീയ സമൂഹത്തിന്റെ ധാർമികബോധത്തെക്കുറിച്ചു വലിയ ചോദ്യമാണുയർത്തുന്നത്. കുടുംബബന്ധങ്ങളിലെ ശൈഥില്യമാണു കുട്ടികൾ പീഡനങ്ങൾ അനുഭവിക്കുന്നതിനുള്ള പ്രധാന കാരണം. കുട്ടികൾക്കെതിരേയുള്ള സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുകയാണ്. ചൈൽഡ് പോർണോഗ്രഫി വിറ്റഴിക്കുന്ന ഒരു സംഘത്തെ കഴിഞ്ഞദിവസം കേരളത്തിൽ പിടികൂടി. ധാർമികത നമ്മുടെ നാട്ടിൽ എത്ര ബാക്കിയുണ്ട്?
സനാഥരായ കുട്ടികൾപോലും കഠിനമായ പീഡനങ്ങൾക്ക് ഇരയാകുന്ന ഇക്കാലത്തു മാതാപിതാക്കളും അധ്യാപകരും അധികാരികളും കുട്ടികളുടെ സംരക്ഷണത്തിൽ ഏറെ ജാഗ്രത പുലർത്തണം. കുഞ്ഞുങ്ങൾക്കു സുരക്ഷിതത്വബോധത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കാൻ നമുക്കു കഴിയുന്നില്ലെങ്കിൽ നാമൊരു പരിഷ്കൃതസമൂഹം എന്നു മേനി നടിക്കുന്നതിൽ എന്തർഥം? ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരു കുഞ്ഞുപോലും വേദനിക്കാനിടയാകരുത്.
-ചീഫ് എഡിറ്റർ
സ്വർഗവാതിൽ അവനുവേണ്ടി തുറന്നിട്ടുണ്ടാവും. പക്ഷേ, ഭൂമിയിൽ ആ കുഞ്ഞ് അനുഭവിച്ചത് അവൻ വായിച്ചിട്ടുള്ള കഥകളിലും കണ്ടിട്ടുള്ള പേടിസ്വപ്നങ്ങളിലുമൊന്നും ഉണ്ടായിട്ടില്ലാത്തത്ര കഠിനമായ അനുഭവങ്ങളാണ്. അവന്റെ ഇളംമേനിയിൽ സംഹാരതാണ്ഡവമാടിയ നരാധമന്റെ ക്രൂരകൃത്യങ്ങൾ കുഞ്ഞുങ്ങളൊന്നും കേൾക്കാതിരിക്കട്ടെ, അവർക്കു പേക്കിനാവുകൾ ഉണ്ടാക്കാതിരിക്കട്ടെ. മനുഷ്യനെന്ന് അവകാശപ്പെടുന്ന ഒരുവൻ ചെയ്ത ആ ക്രൗര്യങ്ങളിൽ മനുഷ്യരെല്ലാം ലജ്ജിക്കട്ടെ.
കുഞ്ഞേ, നിന്നെ അവസാനം പൊതിഞ്ഞ ശുഭ്രവസ്ത്രത്തിൽ ധാരാളം പേരുടെ കണ്ണീർക്കണങ്ങൾ വീണതു നീയറിഞ്ഞില്ല. പത്തു ദിവസമായി നീയൊന്നും അറിയുന്നുണ്ടായിരുന്നില്ലല്ലോ. ഒരുപക്ഷേ ഒരു കാളരാത്രി മാത്രം നിന്റെ അബോധമനസിലോ ഉപബോധമനസിലോ എരിയുന്നുണ്ടായിരുന്നിരിക്കാം. അതു നിന്നെ പൊള്ളിക്കുന്നുണ്ടായിരുന്നിരിക്കാം. ഞങ്ങളും പൊള്ളുകയാണ്; കുറ്റബോധത്താൽ. നിനക്കു സംരക്ഷണം നൽകാൻ കഴിയാതിരുന്ന ഈ സമൂഹത്തിനു നീ മാപ്പു നൽകൂ.
അവഗണിക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന, ആരും ശ്രദ്ധിക്കാനില്ലാത്ത അനേകം കുഞ്ഞുങ്ങളുടെ പ്രതിനിധിയാണ് ഏഴാം വയസിൽ തൊടുപുഴയിൽ രണ്ടാനച്ഛനാൽ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത കുട്ടി. സ്നേഹം കിട്ടേണ്ടിടത്തു ക്രൂരത ലഭിക്കുന്ന, പരിലാളനങ്ങൾക്കു പകരം പീഡനങ്ങളേൽക്കുന്ന, മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ടപ്പോൾ മർദനങ്ങളേറ്റ് ഉറങ്ങേണ്ടിവരുന്ന കുട്ടികളുടെ പ്രതിനിധി. എവിടെ ആ കുട്ടികളെന്നു പലരും ചോദിച്ചേക്കാം. നമുക്കു ചുറ്റുമുണ്ട് എന്നല്ലേ ഈ ഏഴു വയസുകാരന്റെയും അവന്റെ കുഞ്ഞനുജന്റെയും അനുഭവങ്ങൾ സൂചിപ്പിക്കുന്നത്? അതിനെക്കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കേത്തന്നെ സമാനമായ പല വാർത്തകളും നാം വായിച്ചല്ലോ.
എടപ്പാളിൽ പത്തുവയസുള്ള നാടോടിബാലികയെ മുൻ പഞ്ചായത്ത് പ്രസിഡന്റായ രാഷ്ട്രീയനേതാവു മർദിച്ചവശയാക്കിയത്രേ. തന്റെ വീട്ടിൽനിന്ന് ആക്രി സാധനങ്ങൾ പെറുക്കിയെടുത്ത കുട്ടിക്കു നാട്ടുകാരുടെ സേവകൻ നൽകിയ ശിക്ഷ. വിശന്നു വലഞ്ഞപ്പോൾ അല്പം ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടുപോയതിന്റെ പേരിൽ അട്ടപ്പാടിയിൽ ആദിവാസി യുവാവ് ആൾക്കൂട്ട മർദനത്തിനിരയായി മരിച്ചതു നാം മറന്നോ?
അനാഥരായ കുട്ടികൾക്കുവേണ്ടി എന്തുചെയ്യാനാവുമെന്നും കുട്ടികളെ ചൂഷണത്തിൽനിന്നും ക്രൂരതകളിൽനിന്നും എങ്ങനെ രക്ഷിക്കാമെന്നും ചിന്തിക്കുന്ന ചിലരെങ്കിലും ഇവിടെയുണ്ടെന്നത് ആശ്വാസംതന്നെ. തൊടുപുഴ സംഭവത്തോടുള്ള പ്രതികരണങ്ങളിൽ പ്രകടമാകുന്ന കനിവിന്റെ ചാലുകൾ വറ്റാതിരിക്കട്ടെ.
സുരക്ഷിതസ്ഥലങ്ങളിൽ കഴിയുന്ന കുട്ടികൾപോലും വെയിൽ തട്ടി വാടുമെന്നു വേവലാതിപ്പെടുന്നവർ ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നുണ്ടാവുമോ ആവോ? വർഗീയതയും നിരീശ്വരവാദവുമൊക്കെ അരങ്ങു തകർക്കുന്പോൾ മനുഷ്യനിലെ നന്മയുടെ കണികകൾ വറ്റിപ്പോവുന്നതിനെക്കുറിച്ച് എത്രപേർക്കുണ്ട് ഉത്കണ്ഠ? പെട്ടെന്നു ശ്രദ്ധ പിടിച്ചുപറ്റാവുന്നതും ആരെയെങ്കിലും പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടുള്ളതുമായ ബാലാവകാശ സംരക്ഷണ ചട്ടങ്ങൾ ആവേശത്തോടെ ഇറക്കുന്നവർ തങ്ങൾക്കു ചുറ്റും കണ്ണീരോടെ നിൽക്കുന്ന അനാഥബാലരെയും അവഗണിത ബാലരെയും കാണാതെ പോകുന്നു.
അനാഥാലയങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അടുത്തകാലത്തുണ്ടായ ചില ഉത്തരവുകൾ എത്രയോ കുട്ടികളെയാണു തീർത്തും അനാഥരാക്കിയത്. വീടുകളിലെ അരക്ഷിതത്വവും അപര്യാപ്തതകളും മൂലം അനാഥാലയങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിനു കുട്ടികൾക്കാണ് ഇതിലൂടെ ആശ്രയം നഷ്ടപ്പെട്ടത്. പഠനത്തിനും ഭക്ഷണത്തിനും ലഭിച്ചിരുന്ന സൗകര്യങ്ങൾ നഷ്ടപ്പെടുന്പോൾ അവരും ഒരുപക്ഷേ തെരുവിലാകും അഭയം തേടുക.
കുട്ടികൾക്കു സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു പറയുന്നത് ലോകമെന്പാടും ഇന്നു കുട്ടികൾ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ഉത്തമബോധ്യമുള്ളതുകൊണ്ടാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടവർ ആ ഉത്തരവാദിത്വം തെല്ലും നിറവേറ്റാതെ വരുന്പോൾ കുഞ്ഞുങ്ങളുടെ സ്ഥിതിയോർത്തു പരിതപിക്കാനേ കഴിയൂ. ഗുരുക്കന്മാരും ആത്മീയനേതാക്കളുമൊക്കെ ഇത്തരം അപചയങ്ങൾക്കു വഴിയൊരുക്കുന്നത് എത്രയോ അപലപനീയം. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ കൊല ചെയ്യപ്പെടുന്ന, ജനിക്കാതെ മരിക്കുന്ന ശിശുക്കളോടും നാം മാപ്പിരക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ ജില്ലയായി ദേശീയ ബാലാവകാശ കമ്മീഷൻ പ്രഖ്യാപിച്ച ഇടുക്കിയിൽ പോലും കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കുട്ടികൾക്കെതിരേ നാലായിരത്തോളം അതിക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വർഷം ഇതുവരെ നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തു. അതിലേറെ സംഭവങ്ങൾ പുറത്തറിയാതുണ്ടാവും.
കേരളം പോലൊരു സംസ്ഥാനത്തു കുട്ടികൾ ഇത്രയേറെ അരക്ഷിതരാണെന്ന കാര്യം കേരളീയ സമൂഹത്തിന്റെ ധാർമികബോധത്തെക്കുറിച്ചു വലിയ ചോദ്യമാണുയർത്തുന്നത്. കുടുംബബന്ധങ്ങളിലെ ശൈഥില്യമാണു കുട്ടികൾ പീഡനങ്ങൾ അനുഭവിക്കുന്നതിനുള്ള പ്രധാന കാരണം. കുട്ടികൾക്കെതിരേയുള്ള സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുകയാണ്. ചൈൽഡ് പോർണോഗ്രഫി വിറ്റഴിക്കുന്ന ഒരു സംഘത്തെ കഴിഞ്ഞദിവസം കേരളത്തിൽ പിടികൂടി. ധാർമികത നമ്മുടെ നാട്ടിൽ എത്ര ബാക്കിയുണ്ട്?
സനാഥരായ കുട്ടികൾപോലും കഠിനമായ പീഡനങ്ങൾക്ക് ഇരയാകുന്ന ഇക്കാലത്തു മാതാപിതാക്കളും അധ്യാപകരും അധികാരികളും കുട്ടികളുടെ സംരക്ഷണത്തിൽ ഏറെ ജാഗ്രത പുലർത്തണം. കുഞ്ഞുങ്ങൾക്കു സുരക്ഷിതത്വബോധത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കാൻ നമുക്കു കഴിയുന്നില്ലെങ്കിൽ നാമൊരു പരിഷ്കൃതസമൂഹം എന്നു മേനി നടിക്കുന്നതിൽ എന്തർഥം? ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരു കുഞ്ഞുപോലും വേദനിക്കാനിടയാകരുത്.
-ചീഫ് എഡിറ്റർ