തെരഞ്ഞെടുപ്പുകാലത്ത് സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടു പല പരാതികളും ഉണ്ടാകാറുണ്ട്. പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിനു മുന്പുതന്നെ ഇത്തരം കാര്യങ്ങൾ തീർത്താണു പരാതികൾ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കാറുള്ളത്. എന്നാൽ രാഷ്ട്രീയ പരിഗണനകൾ സ്ഥലംമാറ്റത്തെയും നിയമനങ്ങളെയുമൊക്കെ സ്വാധീനിക്കും. അതു പരാതിക്കിടയാക്കാതിരിക്കില്ല. അതൊഴിവാക്കുന്നതാണു സർക്കാരിനു നല്ലത്. ഇത്തവണ കേരളത്തിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കുരുക്കിൽ പെട്ടിരിക്കുകയാണ്. സർക്കിൾ ഇൻസ്പെക്ടർമാരുൾപ്പെടെ നൂറിലേറെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവാണ് അവസാനനിമിഷം ഇറങ്ങിയതുമൂലം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിലായത്. ഇനി ഈ നിയമനങ്ങൾ നടപ്പാക്കണമെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക അനുമതി ലഭിക്കണം.
പോലീസിലെ ഉന്നതതലത്തിൽ ഈയിടെ എഡിജിപിയുടേത് ഉൾപ്പെടെ നിയമനങ്ങൾ നടന്നിരുന്നു. പോലീസ് മേധാവി നേരത്തേ ഇറക്കിയ ഉത്തരവു ചട്ടപ്രകാരമല്ലെന്നു കണ്ട് ഉദ്യോഗസ്ഥർ ചുമതലയേറ്റില്ല. ഇതിൽ ചില മാറ്റങ്ങൾ വരുത്തിയും സാങ്കേതിക പിഴവുകൾ തിരുത്തിയും ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. ഉയർന്ന റാങ്കിലുള്ളവരുടെ നിയമന ഉത്തരവിനുള്ള ശിപാർശ നൽകാൻ ഡിജിപിക്കു കഴിയുമെങ്കിലും ഉത്തരവിറക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. ഈ ചട്ടം ലംഘിച്ചു ഡിജിപി പെട്ടെന്നിറക്കിയ ഉത്തരവു പത്തു ദിവസം കഴിഞ്ഞിട്ടും നടപ്പായിരുന്നില്ല.
ഈയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിലുണ്ടായിരുന്ന പല വിഷയങ്ങളും പരിഗണിക്കാതെ മാറ്റിവച്ചതു പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ്. തീരുമാനമെടുത്ത വിഷയങ്ങളിൽപ്പോലും തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഉത്തരവു പുറപ്പെടുവിക്കാൻ സാധിക്കൂ. ഉന്നതോദ്യോഗസ്ഥരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളുമെല്ലാം ഇതുമൂലം മരവിപ്പിക്കേണ്ടിവന്നു. ഫെബ്രുവരി 28 നകം എല്ലാ സ്ഥലംമാറ്റങ്ങളും പൂർത്തിയാക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ജനുവരിയിൽ എല്ലാ ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകിയിരുന്നതാണ്. ബന്ധപ്പെട്ട വകുപ്പുകളിലേക്കെല്ലാം അറിയിപ്പു പോയെങ്കിലും പോലീസ് വകുപ്പിൽ സ്ഥലംമാറ്റ ലിസ്റ്റ് സമയത്തു പൂർത്തിയായില്ല. അതിനു പ്രധാന കാരണം സ്ഥലംമാറ്റങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളാണ്.
ഏതു സർക്കാരും പോലീസിനെ സ്വന്തം ചൊൽപ്പടിയിൽ നിർത്താൻ വ്യഗ്രത കാട്ടാറുണ്ട്. തങ്ങൾക്ക് അഭിമതരായവരെ നിർണായക തസ്തികകളിൽ ഇരുത്താനും അനഭിമതരെ മൂലയ്ക്കിരുത്താനുമൊക്കെ ഏറെ സാധ്യതയുള്ളതു പോലീസ് ഡിപ്പാർട്ട്മെന്റിലാണ്. രാഷ്ട്രീയക്കാർ പോലീസിനെ കൈകാര്യം ചെയ്യുന്ന കാലമാണല്ലോ ഇത്. പോലീസ് സ്റ്റേഷൻ വളയാനും പ്രതികളെ പോലീസ് പിടിയിൽനിന്ന് ഇറക്കിക്കൊണ്ടുവരാനുമൊക്കെ സംഘടനാബലവും രാഷ്ട്രീയ സ്വാധീനവുമുള്ളവർ തയാറായ സംഭവങ്ങൾ ഈയിടെ കേരളത്തിലുണ്ടായി. തിരുവനന്തപുരത്തു പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയവരെ പിടികൂടാൻ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത ഐപിഎസ് ഓഫീസർക്കുണ്ടായ അനുഭവം അധികം പഴക്കമുള്ളതല്ല. നിയമപരമായ നടപടിക്രമങ്ങളൊന്നും തെറ്റിക്കാതെയാണ് ഓഫീസർ ആ നടപടി സ്വീകരിച്ചത്. അതുകൊണ്ട് അവർക്കെതിരേ അച്ചടക്ക നടപടിയുണ്ടായില്ലെന്നു മാത്രം.
കഴിഞ്ഞ ദിവസം കടുത്തുരുത്തിയിൽ കണ്ടെയ്നർ ലോറിയിടിച്ചു വിദ്യാർഥി മരിച്ചതിനെത്തുടർന്നു സഹപാഠികൾ നാട്ടുകാർക്കും പോലീസിനും നേരേ അക്രമം അഴിച്ചുവിടുകയും പോലീസ് കസ്റ്റഡിയിലായിരുന്ന ലോറി തകർക്കുകയും ചെയ്തു. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ രംഗത്തിറക്കിയ ശേഷമാണു വിദ്യാർഥികളുടെ അഴിഞ്ഞാട്ടം നിലച്ചത്. തിരൂരിൽ സിപിഎം മാർച്ചിനിടെ എസ്ഐയുടെ കരണത്തടിച്ച കേസിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിലായി. വധശ്രമക്കേസിൽ പ്രതിയെ പിടികൂടാനെത്തിയ സിവിൽ പോലീസ് ഓഫീസറുടെ കൈ പ്രതി തല്ലിയൊടിച്ചതു കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ. രാഷ്ട്രീയ സ്വാധീനമുള്ളവരാണു പോലീസിനു നേരേ ഇത്തരം അതിക്രമങ്ങൾ നടത്താറുള്ളത്. ആ സ്വാധീനമുപയോഗിച്ച് അവർ രക്ഷപ്പെടുകയും പോലീസ് ഇളിഭ്യരാവുകയും ചെയ്യും.
പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ പ്രാദേശിക പാർട്ടി നേതൃത്വങ്ങളുടെ ഇടപെടൽ ഇവിടെ എന്നും വലിയ പ്രശ്നമാണ്. ഇതു പാർട്ടിക്കു ദോഷമേ ചെയ്യൂ. അടിയന്തരാവസ്ഥക്കാലത്ത് ഇതുപോലെ കോൺഗ്രസ് നേതാക്കളുടെ ഭരണമുണ്ടായിരുന്നു. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ചുരുക്കം ചിലർ മാത്രമേ പോലീസ് സ്റ്റേഷനുകളിലെ പാർട്ടിരാജിനെതിരേ കർശന നിലപാടു സ്വീകരിച്ചിട്ടുള്ളൂ. ശക്തന്മാർക്കു മാത്രമേ അതു സാധിക്കൂ. പോലീസിനു സ്വാതന്ത്ര്യം നൽകുമെന്നും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നുമൊക്കെ സർക്കാർ പ്രഖ്യാപിക്കുമെങ്കിലും പലപ്പോഴും കാര്യങ്ങൾ അങ്ങനെയൊന്നുമല്ല നടക്കുന്നത്.
ക്രമസമാധാനപാലനത്തിനു തടസമുണ്ടാക്കുന്നവരെയും ക്രിമിനലുകളെയും യാതൊരു വിധത്തിലും സംരക്ഷിക്കില്ലെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉറച്ച നിലപാടു സ്വീകരിക്കണം. അപ്പോൾ പോലീസിന് സ്വതന്ത്രമായും നീതിപൂർവകമായും ജോലി ചെയ്യാനാവും. എന്നാൽ രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ട്. അതതു കാലത്ത് അധികാരത്തിലിരിക്കുന്നവരെ പ്രീണിപ്പിക്കുന്ന രീതി ചില പോലീസ് സംഘടനകൾക്കുമുണ്ട്. പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും തങ്ങളുടെ അവകാശങ്ങൾ അനുവദിച്ചുകിട്ടാൻ സംഘടനയുടെ പിന്തുണയില്ലാതെതന്നെ സാധിക്കുന്ന സാഹചര്യമുണ്ടാകണം.
തെരഞ്ഞെടുപ്പുകാലത്ത് ഉദ്യോഗസ്ഥർ തികച്ചും നിഷ്പക്ഷമായ നിലപാടാണു സ്വീകരിക്കേണ്ടത്. അതു പെരുമാറ്റച്ചട്ടത്തിൽ പറയുന്നുണ്ട്. പക്ഷേ തങ്ങൾക്കു താത്പര്യമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ജോലികൾക്കു നിയോഗിക്കുന്നതിനുള്ള നീക്കങ്ങൾ ഭരണകർത്താക്കൾ നടത്തും.
ഐഎഎസ് തലത്തിലുള്ള ധാരാളം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പു നിരീക്ഷകരായി നിയോഗിക്കപ്പെട്ടിരിക്കയാണ്. അവർ ചെയ്തുകൊണ്ടിരുന്ന ജോലികൾ ഇതുമൂലം മുടങ്ങാനിടയുണ്ട്. അതിനെ മറികടക്കാനുള്ള മാർഗങ്ങൾ സർക്കാർ തേടണം.
തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമാകണമെങ്കിൽ പോലീസിന്റെ സേവനം അത്യാവശ്യമാണ്. ജനങ്ങൾക്കു നിഷ്പക്ഷമായ നിയമസംരക്ഷണം ഉറപ്പാക്കണം. പോലീസിന്റെ മേൽ അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നത് ഇന്നല്ലെങ്കിൽ നാളെ സർക്കാരിനുതന്നെ ദോഷകരമാകും. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അവസരമാണു തെരഞ്ഞെടുപ്പ്. അതു തികച്ചും ജനകീയമായി നടക്കണം.
പോലീസിലെ ഉന്നതതലത്തിൽ ഈയിടെ എഡിജിപിയുടേത് ഉൾപ്പെടെ നിയമനങ്ങൾ നടന്നിരുന്നു. പോലീസ് മേധാവി നേരത്തേ ഇറക്കിയ ഉത്തരവു ചട്ടപ്രകാരമല്ലെന്നു കണ്ട് ഉദ്യോഗസ്ഥർ ചുമതലയേറ്റില്ല. ഇതിൽ ചില മാറ്റങ്ങൾ വരുത്തിയും സാങ്കേതിക പിഴവുകൾ തിരുത്തിയും ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. ഉയർന്ന റാങ്കിലുള്ളവരുടെ നിയമന ഉത്തരവിനുള്ള ശിപാർശ നൽകാൻ ഡിജിപിക്കു കഴിയുമെങ്കിലും ഉത്തരവിറക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. ഈ ചട്ടം ലംഘിച്ചു ഡിജിപി പെട്ടെന്നിറക്കിയ ഉത്തരവു പത്തു ദിവസം കഴിഞ്ഞിട്ടും നടപ്പായിരുന്നില്ല.
ഈയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിലുണ്ടായിരുന്ന പല വിഷയങ്ങളും പരിഗണിക്കാതെ മാറ്റിവച്ചതു പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ്. തീരുമാനമെടുത്ത വിഷയങ്ങളിൽപ്പോലും തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഉത്തരവു പുറപ്പെടുവിക്കാൻ സാധിക്കൂ. ഉന്നതോദ്യോഗസ്ഥരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളുമെല്ലാം ഇതുമൂലം മരവിപ്പിക്കേണ്ടിവന്നു. ഫെബ്രുവരി 28 നകം എല്ലാ സ്ഥലംമാറ്റങ്ങളും പൂർത്തിയാക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ജനുവരിയിൽ എല്ലാ ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകിയിരുന്നതാണ്. ബന്ധപ്പെട്ട വകുപ്പുകളിലേക്കെല്ലാം അറിയിപ്പു പോയെങ്കിലും പോലീസ് വകുപ്പിൽ സ്ഥലംമാറ്റ ലിസ്റ്റ് സമയത്തു പൂർത്തിയായില്ല. അതിനു പ്രധാന കാരണം സ്ഥലംമാറ്റങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളാണ്.
ഏതു സർക്കാരും പോലീസിനെ സ്വന്തം ചൊൽപ്പടിയിൽ നിർത്താൻ വ്യഗ്രത കാട്ടാറുണ്ട്. തങ്ങൾക്ക് അഭിമതരായവരെ നിർണായക തസ്തികകളിൽ ഇരുത്താനും അനഭിമതരെ മൂലയ്ക്കിരുത്താനുമൊക്കെ ഏറെ സാധ്യതയുള്ളതു പോലീസ് ഡിപ്പാർട്ട്മെന്റിലാണ്. രാഷ്ട്രീയക്കാർ പോലീസിനെ കൈകാര്യം ചെയ്യുന്ന കാലമാണല്ലോ ഇത്. പോലീസ് സ്റ്റേഷൻ വളയാനും പ്രതികളെ പോലീസ് പിടിയിൽനിന്ന് ഇറക്കിക്കൊണ്ടുവരാനുമൊക്കെ സംഘടനാബലവും രാഷ്ട്രീയ സ്വാധീനവുമുള്ളവർ തയാറായ സംഭവങ്ങൾ ഈയിടെ കേരളത്തിലുണ്ടായി. തിരുവനന്തപുരത്തു പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയവരെ പിടികൂടാൻ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത ഐപിഎസ് ഓഫീസർക്കുണ്ടായ അനുഭവം അധികം പഴക്കമുള്ളതല്ല. നിയമപരമായ നടപടിക്രമങ്ങളൊന്നും തെറ്റിക്കാതെയാണ് ഓഫീസർ ആ നടപടി സ്വീകരിച്ചത്. അതുകൊണ്ട് അവർക്കെതിരേ അച്ചടക്ക നടപടിയുണ്ടായില്ലെന്നു മാത്രം.
കഴിഞ്ഞ ദിവസം കടുത്തുരുത്തിയിൽ കണ്ടെയ്നർ ലോറിയിടിച്ചു വിദ്യാർഥി മരിച്ചതിനെത്തുടർന്നു സഹപാഠികൾ നാട്ടുകാർക്കും പോലീസിനും നേരേ അക്രമം അഴിച്ചുവിടുകയും പോലീസ് കസ്റ്റഡിയിലായിരുന്ന ലോറി തകർക്കുകയും ചെയ്തു. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ രംഗത്തിറക്കിയ ശേഷമാണു വിദ്യാർഥികളുടെ അഴിഞ്ഞാട്ടം നിലച്ചത്. തിരൂരിൽ സിപിഎം മാർച്ചിനിടെ എസ്ഐയുടെ കരണത്തടിച്ച കേസിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിലായി. വധശ്രമക്കേസിൽ പ്രതിയെ പിടികൂടാനെത്തിയ സിവിൽ പോലീസ് ഓഫീസറുടെ കൈ പ്രതി തല്ലിയൊടിച്ചതു കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ. രാഷ്ട്രീയ സ്വാധീനമുള്ളവരാണു പോലീസിനു നേരേ ഇത്തരം അതിക്രമങ്ങൾ നടത്താറുള്ളത്. ആ സ്വാധീനമുപയോഗിച്ച് അവർ രക്ഷപ്പെടുകയും പോലീസ് ഇളിഭ്യരാവുകയും ചെയ്യും.
പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ പ്രാദേശിക പാർട്ടി നേതൃത്വങ്ങളുടെ ഇടപെടൽ ഇവിടെ എന്നും വലിയ പ്രശ്നമാണ്. ഇതു പാർട്ടിക്കു ദോഷമേ ചെയ്യൂ. അടിയന്തരാവസ്ഥക്കാലത്ത് ഇതുപോലെ കോൺഗ്രസ് നേതാക്കളുടെ ഭരണമുണ്ടായിരുന്നു. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ചുരുക്കം ചിലർ മാത്രമേ പോലീസ് സ്റ്റേഷനുകളിലെ പാർട്ടിരാജിനെതിരേ കർശന നിലപാടു സ്വീകരിച്ചിട്ടുള്ളൂ. ശക്തന്മാർക്കു മാത്രമേ അതു സാധിക്കൂ. പോലീസിനു സ്വാതന്ത്ര്യം നൽകുമെന്നും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നുമൊക്കെ സർക്കാർ പ്രഖ്യാപിക്കുമെങ്കിലും പലപ്പോഴും കാര്യങ്ങൾ അങ്ങനെയൊന്നുമല്ല നടക്കുന്നത്.
ക്രമസമാധാനപാലനത്തിനു തടസമുണ്ടാക്കുന്നവരെയും ക്രിമിനലുകളെയും യാതൊരു വിധത്തിലും സംരക്ഷിക്കില്ലെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉറച്ച നിലപാടു സ്വീകരിക്കണം. അപ്പോൾ പോലീസിന് സ്വതന്ത്രമായും നീതിപൂർവകമായും ജോലി ചെയ്യാനാവും. എന്നാൽ രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ട്. അതതു കാലത്ത് അധികാരത്തിലിരിക്കുന്നവരെ പ്രീണിപ്പിക്കുന്ന രീതി ചില പോലീസ് സംഘടനകൾക്കുമുണ്ട്. പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും തങ്ങളുടെ അവകാശങ്ങൾ അനുവദിച്ചുകിട്ടാൻ സംഘടനയുടെ പിന്തുണയില്ലാതെതന്നെ സാധിക്കുന്ന സാഹചര്യമുണ്ടാകണം.
തെരഞ്ഞെടുപ്പുകാലത്ത് ഉദ്യോഗസ്ഥർ തികച്ചും നിഷ്പക്ഷമായ നിലപാടാണു സ്വീകരിക്കേണ്ടത്. അതു പെരുമാറ്റച്ചട്ടത്തിൽ പറയുന്നുണ്ട്. പക്ഷേ തങ്ങൾക്കു താത്പര്യമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ജോലികൾക്കു നിയോഗിക്കുന്നതിനുള്ള നീക്കങ്ങൾ ഭരണകർത്താക്കൾ നടത്തും.
ഐഎഎസ് തലത്തിലുള്ള ധാരാളം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പു നിരീക്ഷകരായി നിയോഗിക്കപ്പെട്ടിരിക്കയാണ്. അവർ ചെയ്തുകൊണ്ടിരുന്ന ജോലികൾ ഇതുമൂലം മുടങ്ങാനിടയുണ്ട്. അതിനെ മറികടക്കാനുള്ള മാർഗങ്ങൾ സർക്കാർ തേടണം.
തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമാകണമെങ്കിൽ പോലീസിന്റെ സേവനം അത്യാവശ്യമാണ്. ജനങ്ങൾക്കു നിഷ്പക്ഷമായ നിയമസംരക്ഷണം ഉറപ്പാക്കണം. പോലീസിന്റെ മേൽ അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നത് ഇന്നല്ലെങ്കിൽ നാളെ സർക്കാരിനുതന്നെ ദോഷകരമാകും. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അവസരമാണു തെരഞ്ഞെടുപ്പ്. അതു തികച്ചും ജനകീയമായി നടക്കണം.