ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള പത്തു നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണെന്ന പഠന റിപ്പോർട്ട് ജീവശ്വാസത്തിനായി നാം എത്രമാത്രം കരുതലോടെ ഇരിക്കണമെന്ന കാര്യം ഓർമിപ്പിക്കുന്നു. ലോകമെന്പാടുമുള്ള നഗരങ്ങളിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം ശാസ്ത്രീയമായി വിലയിരുത്തി ഐക്യു എയർവിഷ്വലും ഗ്രീൻപീസും ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യൻ നഗരങ്ങളെക്കുറിച്ചുള്ള തീർത്തും പരിതാപകരമായ ഈ വെളിപ്പെടുത്തൽ. വായു നിലവാര സൂചിക (എക്യുഐ), ശ്വാസകോശത്തെ ബാധിക്കുന്ന പർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് എന്നിവയുടെ അടിസ്ഥാനത്തിലാണു വായു മലിനീകരണം കണക്കാക്കുന്നത്.
വായു മലിനീകരണം ഏറ്റവും കൂടുതലുള്ള ലോകത്തെ ഇരുപതു നഗരങ്ങളിൽ പതിനഞ്ചും മുപ്പതു നഗരങ്ങളിൽ ഇരുപത്തിരണ്ടും ഇന്ത്യയിലാണെന്നതു രാജ്യത്തെ ജനങ്ങൾ വലിയ അപകടത്തിലേക്കാണു നീങ്ങുന്നതെന്നു സൂചിപ്പിക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹി പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുണ്ട്. ഡൽഹിയോടു ചേർന്നുകിടക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമാണു വായുമലിനീകരണത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് ഗാസിയാബാദും. പാക്കിസ്ഥാനിലെ ഫയ്സലാബാദാണു മൂന്നാമത്. ഫരീദാബാദ്(4), ഭിവാഡി(5), നോയിഡ(6), പാറ്റ്ന(7) എന്നിവ തൊട്ടടുത്തുണ്ട്. വായുമലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശും പാക്കിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ചൈന പന്ത്രണ്ടാം സ്ഥാനത്താണ്.
ലോകത്തിൽ ഏറ്റവും നല്ല ശുദ്ധവായു ലഭ്യമാകുന്ന രാജ്യം ഐസ്ലൻഡാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചാണ് വായുമലിനീകരണത്തിന്റെ തോത് കണ്ടെത്തിയത്. ദക്ഷിണേഷ്യയിലെ 99 ശതമാനം നഗരങ്ങളും ഈ മാനദണ്ഡമനുസരിച്ച് അത്യന്തം മലിനമായിരിക്കുന്നു. 73 രാജ്യങ്ങളിലെ മൂവായിരത്തോളം ഭൗമ സെൻസറുകളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാലിന്യത്തോത് കണ്ടെത്തിയത്.
സ്വച്ഛ ഭാരതും ശുചിത്വ മിഷനുമൊക്കെയായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വലിയ പ്രചാരണങ്ങളും പദ്ധതികളും നടപ്പാക്കുന്നുണ്ട്. പക്ഷേ, മനുഷ്യനെ ശ്വാസംമുട്ടിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്ന വായു മലിനീകരണത്തിന്റെ കാര്യത്തിൽ നാം ഇപ്പോഴും വേണ്ടത്ര ഗൗരവം കാട്ടുന്നില്ല. കർശനമായ നടപടികൾ സ്വീകരിച്ചാൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. ചൈന ഇക്കാര്യം തെളിയിച്ചുകഴിഞ്ഞു. ഐക്യുഎയർ വിഷ്വൽ -ഗ്രീൻപീസ് പഠന റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വായുമലിനീകരണത്തിൽ മുൻപന്തിയിലായിരുന്നു ചൈനയിലെ പല വൻനഗരങ്ങളും.
എന്നാലിപ്പോൾ വലിയ മാറ്റമാണവിടെ ഉണ്ടായിരിക്കുന്നത്. ബെയ്ജിംഗ് വായുമലിനീകണത്തോത് കുറയ്ക്കുന്നതിൽ ഏറെ നേട്ടം കൈവരിച്ച് 122 -ാം സ്ഥാനത്തെത്തിയിരിക്കുന്നു. വായുമലിനീകരണം കൂടുതലുള്ള നഗരങ്ങളുടെ എണ്ണത്തിലും ചൈനയിൽ കുറവുണ്ടായിട്ടുണ്ട്. ആദ്യ മുപ്പതിൽ അഞ്ചു ചൈനീസ് നഗരങ്ങൾ മാത്രമാണു പുതിയ പട്ടികയിൽ ഇടംപിടിച്ചത്. കർശനമായ വായു മലിനീകരണ നിബന്ധനകൾ നടപ്പാക്കിയാണവർ ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യ ഇക്കാര്യത്തിൽ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്കാവും നാം കൂപ്പുകുത്തുക. ഇക്കഴിഞ്ഞ ശൈത്യകാലത്തിന്റെ തുടക്കത്തിൽത്തന്നെ ഡൽഹി പുകമഞ്ഞിൽ മുങ്ങിയിരുന്നു. ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ നില മരണദണ്ഡനത്തിനു തുല്യമാണെന്നു ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്രീനിവാസ് വിശ്വനാഥന്റെ വിലയിരുത്തൽ അന്നു വലിയ ചർച്ചയ്ക്കിടയാക്കി. നൂറിനു താഴെയായിരിക്കേണ്ട വായു നിലവാര സൂചിക( എയർ ക്വാളിറ്റി ഇൻഡക്സ്) കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ ഡൽഹിയിൽ പലേടത്തും 400 കവിഞ്ഞിരുന്നു. ഒരവസരത്തിൽ എക്യുഐ 571 വരെയെത്തി. വരും വർഷങ്ങളിലും സ്ഥിതി വ്യത്യസ്തമാകുമെന്നു കരുതുന്നില്ല. അല്ലെങ്കിൽ അധികൃതർ അത്രകണ്ടു കർശനമായ ചില നടപടികളിലേക്കു നീങ്ങേണ്ടിയിരിക്കുന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിനു ഡൽഹി സർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ ഡിസംബറിൽ 25 കോടി രൂപ പിഴശിക്ഷ വിധിച്ചിരുന്നു. വായു മലിനീകരണം ഉണ്ടാക്കുന്ന അരലക്ഷത്തിലേറെ അനധികൃത വ്യവസായ ശാലകൾ അടച്ചുപൂട്ടാനുള്ള ഉത്തരവു നടപ്പാക്കാതിരുന്നതിനായിരുന്നു ഈ ശിക്ഷ.
രാജ്യത്തു 2020 ഏപ്രിൽ ഒന്നിനുശേഷം ഭാരത് സ്റ്റേജ് 4(ബിഎസ്4) വാഹനങ്ങൾ വില്ക്കരുതെന്നു സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായിട്ടുണ്ട്. വാഹനങ്ങളിൽനിന്നു ബഹിർഗമിക്കന്ന മാലിന്യങ്ങളുടെ അളവു നിശ്ചയിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്. വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണത്തിൽ കേരളവും ജാഗ്രത പുലർത്തേണ്ടതുണ്ട്. സംസ്ഥാനത്തു വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. നഗര മാലിന്യങ്ങളുടെ സംസ്കരണം ശാസ്ത്രീയമായി നടത്താത്തതുമൂലമുള്ള വായുമലിനീകരണം കേരളത്തെപ്പോലെ ജനസാന്ദ്രത ഏറിയ സംസ്ഥാനത്തിനു വലിയ വെല്ലുവിളിയാണ്.
പ്ലാസ്റ്റിക് മാലിന്യം അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണുളവാക്കുന്നത്. ഇതെക്കുറിച്ചു വ്യാപകമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കാരിബാഗുകളുടെയും മറ്റും ഉപയോഗം ഇപ്പോഴും വളരെ കൂടുതലാണ്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് വിൽക്കുകയോ സൗജന്യമായി നൽകുകയോ ചെയ്യരുതെന്നു നിയമമുള്ളതാണ്. ഉത്പാദിപ്പക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും ഭൂമിയിൽ അടിഞ്ഞുകൂടുകയാണ്. ഫ്ലെക്സുകളുടെ ഉപയോഗത്തിനു കർശന നിരോധനം ഏർപ്പടുത്തി കോടതി വിധിയുണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങൾ അതു നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി.
മലിനീകരണം, അത് ഏതു വിധത്തിലുള്ളതാണെങ്കിലും ഉളവാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അതിഗുരുതരമാവുകയാണ്. ഇക്കണക്കിനുപോയാൽ മലിനീകണം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ഇന്ത്യയുടെെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 8.5 ശതമാനം നഷ്ടമാകുമെന്നു ഗ്രീൻപീസ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് പ്രതിരോധ ബജറ്റിനായി രാജ്യം ചെലവിടുന്നതിനേക്കൾ കൂടുതൽ തുക ഇതിനായി മാറ്റിവയ്ക്കേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങൾ മുതൽ ആഗോള സംഘടനകൾവരെ ആഞ്ഞുപിടിച്ചാലേ ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമാവൂ.
വായു മലിനീകരണം ഏറ്റവും കൂടുതലുള്ള ലോകത്തെ ഇരുപതു നഗരങ്ങളിൽ പതിനഞ്ചും മുപ്പതു നഗരങ്ങളിൽ ഇരുപത്തിരണ്ടും ഇന്ത്യയിലാണെന്നതു രാജ്യത്തെ ജനങ്ങൾ വലിയ അപകടത്തിലേക്കാണു നീങ്ങുന്നതെന്നു സൂചിപ്പിക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹി പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുണ്ട്. ഡൽഹിയോടു ചേർന്നുകിടക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമാണു വായുമലിനീകരണത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് ഗാസിയാബാദും. പാക്കിസ്ഥാനിലെ ഫയ്സലാബാദാണു മൂന്നാമത്. ഫരീദാബാദ്(4), ഭിവാഡി(5), നോയിഡ(6), പാറ്റ്ന(7) എന്നിവ തൊട്ടടുത്തുണ്ട്. വായുമലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശും പാക്കിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ചൈന പന്ത്രണ്ടാം സ്ഥാനത്താണ്.
ലോകത്തിൽ ഏറ്റവും നല്ല ശുദ്ധവായു ലഭ്യമാകുന്ന രാജ്യം ഐസ്ലൻഡാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചാണ് വായുമലിനീകരണത്തിന്റെ തോത് കണ്ടെത്തിയത്. ദക്ഷിണേഷ്യയിലെ 99 ശതമാനം നഗരങ്ങളും ഈ മാനദണ്ഡമനുസരിച്ച് അത്യന്തം മലിനമായിരിക്കുന്നു. 73 രാജ്യങ്ങളിലെ മൂവായിരത്തോളം ഭൗമ സെൻസറുകളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാലിന്യത്തോത് കണ്ടെത്തിയത്.
സ്വച്ഛ ഭാരതും ശുചിത്വ മിഷനുമൊക്കെയായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വലിയ പ്രചാരണങ്ങളും പദ്ധതികളും നടപ്പാക്കുന്നുണ്ട്. പക്ഷേ, മനുഷ്യനെ ശ്വാസംമുട്ടിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്ന വായു മലിനീകരണത്തിന്റെ കാര്യത്തിൽ നാം ഇപ്പോഴും വേണ്ടത്ര ഗൗരവം കാട്ടുന്നില്ല. കർശനമായ നടപടികൾ സ്വീകരിച്ചാൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. ചൈന ഇക്കാര്യം തെളിയിച്ചുകഴിഞ്ഞു. ഐക്യുഎയർ വിഷ്വൽ -ഗ്രീൻപീസ് പഠന റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വായുമലിനീകരണത്തിൽ മുൻപന്തിയിലായിരുന്നു ചൈനയിലെ പല വൻനഗരങ്ങളും.
എന്നാലിപ്പോൾ വലിയ മാറ്റമാണവിടെ ഉണ്ടായിരിക്കുന്നത്. ബെയ്ജിംഗ് വായുമലിനീകണത്തോത് കുറയ്ക്കുന്നതിൽ ഏറെ നേട്ടം കൈവരിച്ച് 122 -ാം സ്ഥാനത്തെത്തിയിരിക്കുന്നു. വായുമലിനീകരണം കൂടുതലുള്ള നഗരങ്ങളുടെ എണ്ണത്തിലും ചൈനയിൽ കുറവുണ്ടായിട്ടുണ്ട്. ആദ്യ മുപ്പതിൽ അഞ്ചു ചൈനീസ് നഗരങ്ങൾ മാത്രമാണു പുതിയ പട്ടികയിൽ ഇടംപിടിച്ചത്. കർശനമായ വായു മലിനീകരണ നിബന്ധനകൾ നടപ്പാക്കിയാണവർ ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യ ഇക്കാര്യത്തിൽ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്കാവും നാം കൂപ്പുകുത്തുക. ഇക്കഴിഞ്ഞ ശൈത്യകാലത്തിന്റെ തുടക്കത്തിൽത്തന്നെ ഡൽഹി പുകമഞ്ഞിൽ മുങ്ങിയിരുന്നു. ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ നില മരണദണ്ഡനത്തിനു തുല്യമാണെന്നു ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്രീനിവാസ് വിശ്വനാഥന്റെ വിലയിരുത്തൽ അന്നു വലിയ ചർച്ചയ്ക്കിടയാക്കി. നൂറിനു താഴെയായിരിക്കേണ്ട വായു നിലവാര സൂചിക( എയർ ക്വാളിറ്റി ഇൻഡക്സ്) കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ ഡൽഹിയിൽ പലേടത്തും 400 കവിഞ്ഞിരുന്നു. ഒരവസരത്തിൽ എക്യുഐ 571 വരെയെത്തി. വരും വർഷങ്ങളിലും സ്ഥിതി വ്യത്യസ്തമാകുമെന്നു കരുതുന്നില്ല. അല്ലെങ്കിൽ അധികൃതർ അത്രകണ്ടു കർശനമായ ചില നടപടികളിലേക്കു നീങ്ങേണ്ടിയിരിക്കുന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിനു ഡൽഹി സർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ ഡിസംബറിൽ 25 കോടി രൂപ പിഴശിക്ഷ വിധിച്ചിരുന്നു. വായു മലിനീകരണം ഉണ്ടാക്കുന്ന അരലക്ഷത്തിലേറെ അനധികൃത വ്യവസായ ശാലകൾ അടച്ചുപൂട്ടാനുള്ള ഉത്തരവു നടപ്പാക്കാതിരുന്നതിനായിരുന്നു ഈ ശിക്ഷ.
രാജ്യത്തു 2020 ഏപ്രിൽ ഒന്നിനുശേഷം ഭാരത് സ്റ്റേജ് 4(ബിഎസ്4) വാഹനങ്ങൾ വില്ക്കരുതെന്നു സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായിട്ടുണ്ട്. വാഹനങ്ങളിൽനിന്നു ബഹിർഗമിക്കന്ന മാലിന്യങ്ങളുടെ അളവു നിശ്ചയിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്. വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണത്തിൽ കേരളവും ജാഗ്രത പുലർത്തേണ്ടതുണ്ട്. സംസ്ഥാനത്തു വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. നഗര മാലിന്യങ്ങളുടെ സംസ്കരണം ശാസ്ത്രീയമായി നടത്താത്തതുമൂലമുള്ള വായുമലിനീകരണം കേരളത്തെപ്പോലെ ജനസാന്ദ്രത ഏറിയ സംസ്ഥാനത്തിനു വലിയ വെല്ലുവിളിയാണ്.
പ്ലാസ്റ്റിക് മാലിന്യം അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണുളവാക്കുന്നത്. ഇതെക്കുറിച്ചു വ്യാപകമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കാരിബാഗുകളുടെയും മറ്റും ഉപയോഗം ഇപ്പോഴും വളരെ കൂടുതലാണ്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് വിൽക്കുകയോ സൗജന്യമായി നൽകുകയോ ചെയ്യരുതെന്നു നിയമമുള്ളതാണ്. ഉത്പാദിപ്പക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും ഭൂമിയിൽ അടിഞ്ഞുകൂടുകയാണ്. ഫ്ലെക്സുകളുടെ ഉപയോഗത്തിനു കർശന നിരോധനം ഏർപ്പടുത്തി കോടതി വിധിയുണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങൾ അതു നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി.
മലിനീകരണം, അത് ഏതു വിധത്തിലുള്ളതാണെങ്കിലും ഉളവാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അതിഗുരുതരമാവുകയാണ്. ഇക്കണക്കിനുപോയാൽ മലിനീകണം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ഇന്ത്യയുടെെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 8.5 ശതമാനം നഷ്ടമാകുമെന്നു ഗ്രീൻപീസ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് പ്രതിരോധ ബജറ്റിനായി രാജ്യം ചെലവിടുന്നതിനേക്കൾ കൂടുതൽ തുക ഇതിനായി മാറ്റിവയ്ക്കേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങൾ മുതൽ ആഗോള സംഘടനകൾവരെ ആഞ്ഞുപിടിച്ചാലേ ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമാവൂ.