നാദിയാദ് (ഗുജറാത്ത്): 64-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ പെണ്കുട്ടികളുടെ വിഭാഗത്തിൽ കേരളം ചാന്പ്യന്മാർ. മൂന്ന് ദിവസമായി നാദിയാദ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ആറ് സ്വർണം, ഏഴ് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ 15 മെഡലുകളാണ് മലയാളി പെണ്കൊടികൾ സ്വന്തമാക്കിയത്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ രണ്ട് സ്വർണവും മൂന്ന് വെള്ളിയും കേരളം നേടി. 104 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 54 പോയിന്റ് മാത്രമാണുള്ളത്. ഇതാദ്യമായാണ് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വ്യത്യസ്ത സമയത്ത് മീറ്റ് സംഘടിപ്പിക്കുന്നത്.
സാന്ദ്രയ്ക്ക് ഇരട്ട സ്വർണം
ഇരട്ട സ്വർണത്തിളക്കത്തിൽ കേരളത്തിന്റെ സാന്ദ്ര ബാബു. ഇന്നലെ നടന്ന ട്രിപ്പിൾ ജംപിൽ ഒന്നാമതെത്തിയാണ് സാന്ദ്ര ഇരട്ട സ്വർണത്തിൽ മുത്തമിട്ടത്. നേരത്തേ ലോംഗ്ജംപിലും സാന്ദ്ര ഒന്നാമത് ഫിനിഷ് ചെയ്തിരുന്നു.
12.54 മീറ്റർ താണ്ടിയാണ് സാന്ദ്ര ട്രിപ്പിൾ ജംപിൽ സ്വർണത്തിൽ മുത്തമിട്ടത്. 12.02 മീറ്ററോടെ മെറിൻ ബിജു വെള്ളി കരസ്ഥമാക്കിയതോടെ ഈയിനത്തിൽ കേരളത്തിന്റെ ആധിപത്യമായി. ആദ്യദിവസം നടന്ന ഹൈജംപ് പോരാട്ടത്തിൽ മെറിൻ സ്വർണം നേടിയിരുന്നു.
ആൻസിക്ക് ഇരട്ട വെള്ളി
സുവർണപ്രതീക്ഷയുമായെത്തിയ ആൻസി സോജൻ ഇരട്ട വെള്ളിത്തിളക്കത്തിൽ. ആദ്യദിനം നടന്ന 100 മീറ്ററിൽ വെള്ളി നേടിയ ആൻസി ഇന്നലെ 200 മീറ്ററിലും വെള്ളി കരസ്ഥമാക്കി. 24.50 സെക്കൻഡിലാണ് ആൻസി 200 മീറ്റർ പൂർത്തിയാക്കിയത്. മീറ്റ് റിക്കാർഡോടെ ഡൽഹിയുടെ റിത്ക (24.14 സെക്കൻഡ്) സ്വർണം നേടി. മീറ്റ് റിക്കാർഡ് മറികടക്കുന്ന പ്രകടനമായിരുന്നു ആൻസിയും കാഴ്ചവച്ചത്.
400 മീറ്റർ ഹർഡിൽസിൽ ഡെൽന ഫിലിപ്പ് ഇന്നലത്തെ മൂന്നാം വെള്ളി കേരള അക്കൗണ്ടിലെത്തിച്ചു. 1:04.10 സെക്കൻഡിലായിരുന്നു ഡെൽന ഫിനിഷിംഗ് ലൈൻ കടന്നത്. കർണാടകയുടെ കെ. പ്രജ്ന (1:02.77 സെക്കൻഡ്) സ്വർണം കരസ്ഥമാക്കി.
റിലേ തെറ്റാതെ
4x100 മീറ്റർ റിലേയിലെ സ്വർണത്തിനുപിന്നാലെ 4x400 മീറ്ററിലും കേരളം വെന്നിക്കൊടി പാറിച്ചു. 4x400 മീറ്ററിൽ 3:55.45 സെക്കൻഡിൽ കേരളം സ്വർണത്തിലെത്തി. ടി. സൂര്യമോൾ, ജി. രേഷ്മ, റിയമോൾ ജോയ്, തെരേസ മാത്യു എന്നിവരാണ് ഇറങ്ങിയത്.
പിന്നോട്ടടിച്ച മധ്യദൂരം !
കേരളത്തിന്റെ മെഡൽ ഇവന്റുകളായിരുന്ന മധ്യദൂര പോരാട്ടങ്ങളിൽ ഇത്തവണ ലഭിച്ചത് ഒരു വെള്ളി മെഡൽ മാത്രം. 1500 മീറ്ററിൽ മിന്നു പി. റോയ് നേടിയ വെള്ളിയാണ് മധ്യദൂരങ്ങളിൽ ഇത്തവണത്തെ കേരള സന്പാദ്യം. ഈയിനത്തിൽ 2016ൽ അബിത മേരി മാനുവൽ കുറിച്ച 4:27.22 സെക്കൻഡ് എന്ന റിക്കാർഡ് തിരുത്തപ്പെട്ടില്ല.
800 മീറ്ററിൽ മിന്നു പി. റോയ്, അതുല്യ ഉദയൻ എന്നിവർ ഫൈനലിൽ മത്സരിച്ചെങ്കിലും യഥാക്രമം നാലും അഞ്ചും സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഈ ഇനത്തിലെ മീറ്റ് റിക്കാർഡും അബിത മേരി മാനുവലിന്റെ (2:08.53 സെക്കൻഡ്) പേരിലാണ്.
400 മീറ്ററിലും അബിതയുടെ (55.12 സെക്കൻഡ്) പേരിലുള്ള റിക്കാർഡ് നിലനിന്നു. ഫൈനലിൽ എത്തിയ കേരളത്തിന്റെ തെരേസ മാത്യു എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
സാന്ദ്രയ്ക്ക് ഇരട്ട സ്വർണം
ഇരട്ട സ്വർണത്തിളക്കത്തിൽ കേരളത്തിന്റെ സാന്ദ്ര ബാബു. ഇന്നലെ നടന്ന ട്രിപ്പിൾ ജംപിൽ ഒന്നാമതെത്തിയാണ് സാന്ദ്ര ഇരട്ട സ്വർണത്തിൽ മുത്തമിട്ടത്. നേരത്തേ ലോംഗ്ജംപിലും സാന്ദ്ര ഒന്നാമത് ഫിനിഷ് ചെയ്തിരുന്നു.
12.54 മീറ്റർ താണ്ടിയാണ് സാന്ദ്ര ട്രിപ്പിൾ ജംപിൽ സ്വർണത്തിൽ മുത്തമിട്ടത്. 12.02 മീറ്ററോടെ മെറിൻ ബിജു വെള്ളി കരസ്ഥമാക്കിയതോടെ ഈയിനത്തിൽ കേരളത്തിന്റെ ആധിപത്യമായി. ആദ്യദിവസം നടന്ന ഹൈജംപ് പോരാട്ടത്തിൽ മെറിൻ സ്വർണം നേടിയിരുന്നു.
ആൻസിക്ക് ഇരട്ട വെള്ളി
സുവർണപ്രതീക്ഷയുമായെത്തിയ ആൻസി സോജൻ ഇരട്ട വെള്ളിത്തിളക്കത്തിൽ. ആദ്യദിനം നടന്ന 100 മീറ്ററിൽ വെള്ളി നേടിയ ആൻസി ഇന്നലെ 200 മീറ്ററിലും വെള്ളി കരസ്ഥമാക്കി. 24.50 സെക്കൻഡിലാണ് ആൻസി 200 മീറ്റർ പൂർത്തിയാക്കിയത്. മീറ്റ് റിക്കാർഡോടെ ഡൽഹിയുടെ റിത്ക (24.14 സെക്കൻഡ്) സ്വർണം നേടി. മീറ്റ് റിക്കാർഡ് മറികടക്കുന്ന പ്രകടനമായിരുന്നു ആൻസിയും കാഴ്ചവച്ചത്.
400 മീറ്റർ ഹർഡിൽസിൽ ഡെൽന ഫിലിപ്പ് ഇന്നലത്തെ മൂന്നാം വെള്ളി കേരള അക്കൗണ്ടിലെത്തിച്ചു. 1:04.10 സെക്കൻഡിലായിരുന്നു ഡെൽന ഫിനിഷിംഗ് ലൈൻ കടന്നത്. കർണാടകയുടെ കെ. പ്രജ്ന (1:02.77 സെക്കൻഡ്) സ്വർണം കരസ്ഥമാക്കി.
റിലേ തെറ്റാതെ
4x100 മീറ്റർ റിലേയിലെ സ്വർണത്തിനുപിന്നാലെ 4x400 മീറ്ററിലും കേരളം വെന്നിക്കൊടി പാറിച്ചു. 4x400 മീറ്ററിൽ 3:55.45 സെക്കൻഡിൽ കേരളം സ്വർണത്തിലെത്തി. ടി. സൂര്യമോൾ, ജി. രേഷ്മ, റിയമോൾ ജോയ്, തെരേസ മാത്യു എന്നിവരാണ് ഇറങ്ങിയത്.
പിന്നോട്ടടിച്ച മധ്യദൂരം !
കേരളത്തിന്റെ മെഡൽ ഇവന്റുകളായിരുന്ന മധ്യദൂര പോരാട്ടങ്ങളിൽ ഇത്തവണ ലഭിച്ചത് ഒരു വെള്ളി മെഡൽ മാത്രം. 1500 മീറ്ററിൽ മിന്നു പി. റോയ് നേടിയ വെള്ളിയാണ് മധ്യദൂരങ്ങളിൽ ഇത്തവണത്തെ കേരള സന്പാദ്യം. ഈയിനത്തിൽ 2016ൽ അബിത മേരി മാനുവൽ കുറിച്ച 4:27.22 സെക്കൻഡ് എന്ന റിക്കാർഡ് തിരുത്തപ്പെട്ടില്ല.
800 മീറ്ററിൽ മിന്നു പി. റോയ്, അതുല്യ ഉദയൻ എന്നിവർ ഫൈനലിൽ മത്സരിച്ചെങ്കിലും യഥാക്രമം നാലും അഞ്ചും സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഈ ഇനത്തിലെ മീറ്റ് റിക്കാർഡും അബിത മേരി മാനുവലിന്റെ (2:08.53 സെക്കൻഡ്) പേരിലാണ്.
400 മീറ്ററിലും അബിതയുടെ (55.12 സെക്കൻഡ്) പേരിലുള്ള റിക്കാർഡ് നിലനിന്നു. ഫൈനലിൽ എത്തിയ കേരളത്തിന്റെ തെരേസ മാത്യു എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.