കൃഷ്ണഗിരി(വയനാട്): രഞ്ജി ട്രോഫി ക്രിക്കറ്റിൽ പുതിയചരിത്രം സുവർണലിപികളിൽ എഴുതിയ കേരളം സെമി ഫൈനലിൽ. രണ്ടാം ഇന്നിംഗ്സിൽ 195 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഗുജറാത്തിനെ 81 റണ്‍സിന് തകർത്തെറിഞ്ഞാണ് കേരളം രഞ്ജി ചരിത്രത്തിൽ ആദ്യമായി സെമിയിൽ കടന്നത്. അഞ്ചു വിക്കറ്റെടുത്ത ബേസിൽ തമ്പിയുടെയും നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യരുടെയും തകർപ്പൻ ബൗളിംഗാണ് കേരളത്തെ ജയത്തിന്റെ കൊടുമുടിയിലെത്തിച്ചത്. മത്സരത്തിലാകെ എട്ടു വിക്കറ്റും ആദ്യ ഇന്നിംഗ്സിൽ വിലപ്പെട്ട 37 റൺസും നേടിയ ബേസിൽ തമ്പിയാണ് കളിയിലെ താരം.
ഗുജറാത്തിന് ഒരു ഘട്ടത്തിൽപോലും നിലയുറപ്പിക്കാൻ ഇടം നൽകാതെയാണ് കേരള പേസർമാർ പന്തുകൾ തൊടുത്തത്. അവരുടെ തുടക്കംതന്നെ തകർച്ചയോടെയായിരുന്നു. ടീം ടോട്ടൽ ഒൻപതിൽ നിൽക്കെ ഓപ്പണർ കഥൻ പട്ടേലിനെ ബേസിൽ ക്ലീൻ ബൗൾഡാക്കിയതോടെയാണ് പതനം ആരംഭിച്ചത്.
ആറാം ഓവറിലെ രണ്ടാം പന്തിൽ കഥനും ആറാം പന്തിൽ പഞ്ചാലും ബേസിലിന്റെ പേസിന് മുന്നിൽ വീണു. ഓപ്പണർമാരായ കഥൻ ഡി. പട്ടേൽ അഞ്ച് റണ്ണിനും പ്രിയങ്ക് പഞ്ചാൽ മൂന്ന് റണ്ണിനും പുറത്തായതോടെ ഗുജറാത്തിന് പ്രതീക്ഷ നൽകി നായകനും മുൻ ഇന്ത്യൻ താരവുമായ പാർഥിവ് പട്ടേൽ ക്രീസിലെത്തി. എന്നാൽ റണ്‍ നേടുന്നതിന് മുമ്പുതന്നെ മികച്ച ത്രോയിലൂടെ കേരള നായകൻ സച്ചിൻ ബേബി പാർഥിവിനെ പുറത്താക്കി. ഇതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ മങ്ങിത്തുടങ്ങി. തുടർന്നെത്തിയ ആർ.എച്ച്. ഭട്ടും റണ്‍ നേടാതെ മടങ്ങി.
18 റണ്‍സെടുക്കുന്നതിനിടെ ഗുജറാത്തിന്റെ നാല് ബാറ്റ്സ്മാൻമാരെയാണ് കേരളം പവിലിയനിലേക്ക് മടക്കിയയച്ചത്. പിന്നീട് ക്രീസിലെത്തിയ ധ്രുവ് റാവൽ 17 റണ്‍സ് നേടി. മൂന്നാമനായിറങ്ങിയ രാഹുൽ ഷാ (33) ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. റാവലും രാഹുലും മാത്രമാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്നത്. റൂഷ് കലാരിയ (2), ചിന്തൻ ഗജ (1), അർസൻ നഗസ്വല (4), ഇന്ത്യൻ താരങ്ങളായ അക്ഷർ പട്ടേൽ(2), പീയൂഷ് ചൗള(4) എന്നിവർക്കും സ്കോർ ബോർഡിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ആദ്യ സെഷനിലെ 32-ാം ഓവറിൽത്തന്നെ ഗുജറാത്ത് പൂർണമായും അടിയറവ് പറഞ്ഞു.
കേരളം ആദ്യമായി സെമിയിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും ബൗളർമാർ നന്നായി പന്തെറിഞ്ഞെന്നും കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയും കൃഷ്ണഗിരിയിൽ വിജയിക്കാനായതിൽ സന്തോഷമുണ്ടെന്ന് സഞ്ജു വി. സാംസണും പറഞ്ഞു. എന്നാൽ കൃഷ്ണഗിരിയിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതായിരുന്നില്ലെന്ന് ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ അഭിപ്രായപ്പെട്ടു.
അദീപ് ബേബി
ഗുജറാത്തിന് ഒരു ഘട്ടത്തിൽപോലും നിലയുറപ്പിക്കാൻ ഇടം നൽകാതെയാണ് കേരള പേസർമാർ പന്തുകൾ തൊടുത്തത്. അവരുടെ തുടക്കംതന്നെ തകർച്ചയോടെയായിരുന്നു. ടീം ടോട്ടൽ ഒൻപതിൽ നിൽക്കെ ഓപ്പണർ കഥൻ പട്ടേലിനെ ബേസിൽ ക്ലീൻ ബൗൾഡാക്കിയതോടെയാണ് പതനം ആരംഭിച്ചത്.
ആറാം ഓവറിലെ രണ്ടാം പന്തിൽ കഥനും ആറാം പന്തിൽ പഞ്ചാലും ബേസിലിന്റെ പേസിന് മുന്നിൽ വീണു. ഓപ്പണർമാരായ കഥൻ ഡി. പട്ടേൽ അഞ്ച് റണ്ണിനും പ്രിയങ്ക് പഞ്ചാൽ മൂന്ന് റണ്ണിനും പുറത്തായതോടെ ഗുജറാത്തിന് പ്രതീക്ഷ നൽകി നായകനും മുൻ ഇന്ത്യൻ താരവുമായ പാർഥിവ് പട്ടേൽ ക്രീസിലെത്തി. എന്നാൽ റണ്‍ നേടുന്നതിന് മുമ്പുതന്നെ മികച്ച ത്രോയിലൂടെ കേരള നായകൻ സച്ചിൻ ബേബി പാർഥിവിനെ പുറത്താക്കി. ഇതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ മങ്ങിത്തുടങ്ങി. തുടർന്നെത്തിയ ആർ.എച്ച്. ഭട്ടും റണ്‍ നേടാതെ മടങ്ങി.
18 റണ്‍സെടുക്കുന്നതിനിടെ ഗുജറാത്തിന്റെ നാല് ബാറ്റ്സ്മാൻമാരെയാണ് കേരളം പവിലിയനിലേക്ക് മടക്കിയയച്ചത്. പിന്നീട് ക്രീസിലെത്തിയ ധ്രുവ് റാവൽ 17 റണ്‍സ് നേടി. മൂന്നാമനായിറങ്ങിയ രാഹുൽ ഷാ (33) ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. റാവലും രാഹുലും മാത്രമാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്നത്. റൂഷ് കലാരിയ (2), ചിന്തൻ ഗജ (1), അർസൻ നഗസ്വല (4), ഇന്ത്യൻ താരങ്ങളായ അക്ഷർ പട്ടേൽ(2), പീയൂഷ് ചൗള(4) എന്നിവർക്കും സ്കോർ ബോർഡിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ആദ്യ സെഷനിലെ 32-ാം ഓവറിൽത്തന്നെ ഗുജറാത്ത് പൂർണമായും അടിയറവ് പറഞ്ഞു.
കേരളം ആദ്യമായി സെമിയിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും ബൗളർമാർ നന്നായി പന്തെറിഞ്ഞെന്നും കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയും കൃഷ്ണഗിരിയിൽ വിജയിക്കാനായതിൽ സന്തോഷമുണ്ടെന്ന് സഞ്ജു വി. സാംസണും പറഞ്ഞു. എന്നാൽ കൃഷ്ണഗിരിയിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതായിരുന്നില്ലെന്ന് ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ അഭിപ്രായപ്പെട്ടു.
അദീപ് ബേബി