ശബരിമല യുവതീപ്രവേശന വിവാദത്തിലും അനുബന്ധ വാദകോലാഹലങ്ങളിലും കേരളം മുഴുകിനിൽക്കുന്പോൾ പ്രളയക്കെടുതിയുടെ തുടർആഘാതങ്ങളിൽപ്പെട്ടു കിടക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെ മറന്നുപോകരുത്. ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിന്റെ ദുരിതങ്ങളിൽനിന്നു കേരളം ഇനിയും കരകയറിയിട്ടില്ല. അതിനുശേഷവും ഇടയ്ക്കിടെ കനത്ത മഴ പെയ്യുന്നുണ്ട്. അതിൽത്തന്നെ കഴിഞ്ഞ വെള്ളിയാഴ്ച അപ്രതീക്ഷിതമായുണ്ടായ മഴയും കാറ്റും വലിയ നാശനഷ്ടമാണുണ്ടാക്കിയത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പലപ്പോഴും കൃത്യതയോടെ നടത്താൻ കഴിയാത്തതു മുൻകരുതലുകളെടുക്കുന്നതിനു വിഘാതമാകുന്നു. ഗജ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പെരുമഴയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ചത്. ചില സ്ഥലങ്ങളിൽ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. ഓഗസ്റ്റിലെ പ്രളയമഴയോടു കിടപിടിക്കുന്നതായിരുന്നു വെള്ളിയാഴ്ച പെയ്ത മഴ. കുറവിലങ്ങാടു കോഴാ ഭാഗത്ത് അന്ന് 29 സെന്റിമീറ്റർ മഴ പെയ്തുവെന്നു പറയുന്പോൾ മഴയുടെ ശക്തി ഊഹിക്കാനാവും. കുറവിലങ്ങാട്, കടുത്തുരുത്തി, വൈക്കം മേഖലകളിൽ വ്യാപകമായ നാശമാണുണ്ടായത്. മിക്കയിടത്തും റോഡുകൾ നിറഞ്ഞുകവിഞ്ഞു. വാഹനങ്ങൾ വെള്ളത്തിലായി. മീനച്ചിലാറിലെ ജലനിരപ്പ് ആശങ്കാജനകമായ നിലയിലേക്ക് ഉയർന്നു.
മുഹമ്മയിൽനിന്നു വേന്പനാട്ടു കായലിലൂടെ കുമരകത്തേക്കു പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് വെള്ളിയാഴ്ച വൈകിട്ട് യാത്ര പകുതിക്കുവച്ചു നിറുത്തി തിരികെപ്പോയി. പലയിടങ്ങളിലും മരംവീണ് വഴിമുടങ്ങി. വൈദ്യുതി തടസപ്പെട്ടു. ഇടുക്കിയിൽ മൂന്നിടത്താണ് ഉരുൾപൊട്ടിയത്. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ രാത്രി വൈകിയും ശമിച്ചിരുന്നില്ല. ജില്ലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കാൻ പോലീസ് നിർദേശം നൽകിയിരുന്നു. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നാർ വെള്ളത്തിൽ മുങ്ങി. വട്ടവടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇടുക്കി ജില്ലയിലെ പന്നിയാർകുട്ടിക്കു സമീപം റോഡിലേക്കു മണ്ണിടിഞ്ഞുവീണ് വാഹനങ്ങൾ അതിൽ പൂഴ്ന്നുപോയി. മാട്ടുപ്പെട്ടയിലും റോഡിലേക്കു മണ്ണിടിഞ്ഞുവീണു. രാജമലയിലേക്കുള്ള സന്ദർശകരുടെ യാത്ര തടസപ്പെട്ടു. വിനോദസഞ്ചാരികൾ പലേടത്തും ഒറ്റപ്പെട്ടു. മൂന്നാറിൽ സംസ്ഥാനാന്തര ദേശീയപാതയിലെ പാലം ഒലിച്ചുപോയി. ഓഗസ്റ്റിൽ ഒലിച്ചുപോയ പാലത്തിനു പകരമുണ്ടാക്കിയ താൽക്കാലിക പാലമാണു പോയത്.
ചേർത്തല ഭാഗത്ത് കനത്ത കാറ്റുണ്ടായി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഗജ ചുഴലിക്കാറ്റ് വ്യാപകമായ നാശം ഉണ്ടാക്കിയിരുന്നു. വേളാങ്കണ്ണി ബസിലിക്കയിലും പരിസരപ്രദേശങ്ങളിലും വലിയ നാശമാണുണ്ടായത്.
വെള്ളിയാഴ്ച പെയ്ത മഴ കേരളത്തിന്റെ ചില ഭാഗങ്ങളിലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ രൂക്ഷത അധികൃതരും ശ്രദ്ധിക്കാതെ പോയി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിച്ചുനിന്ന അന്തരീക്ഷത്തിൽ ഈ ദുരിതങ്ങൾ വേണ്ട മാധ്യമശ്രദ്ധ കിട്ടാതെ അവഗണിക്കപ്പെട്ടു. കൃഷിവകുപ്പോ മറ്റു സർക്കാർ വിഭാഗങ്ങളോ ഈ നാശത്തെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കുകയോ നാശനഷ്ടമുണ്ടായവർക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു സഹായം ലഭ്യമാക്കാനുള്ള വ്യവസ്ഥാപിതമായൊരു സംവിധാനം ഇപ്പോഴും ഇല്ല. ഇക്കാര്യത്തെക്കുറിച്ചു ഗൗരവമായ ആലോചന ഉണ്ടാവണം. പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ പ്രഖ്യാപിച്ച സഹായം ഇനിയും പലർക്കും ലഭ്യമായിട്ടില്ല. യഥാർഥത്തിൽ സഹായം ആവശ്യമായവരെ കണ്ടെത്താനും അവർക്കു യഥാസമയം സഹായം നൽകാനും സാധിക്കുന്നതിലാണു ദുരിതാശ്വാസ പ്രവർത്തനത്തിന്റെ കാര്യക്ഷമത. ഈ വർഷം ഇതിനോടകം മൂന്നുനാലു തവണ കനത്ത മഴയും തുടർച്ചയായുള്ള വെള്ളപ്പൊക്കവും കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായി. ഓഗസ്റ്റ് പകുതിയോടെ ഉണ്ടായ പ്രളയമായിരുന്നു അതിൽ ഏറ്റവും ഗുരുതരം. ജൂണിൽ ആദ്യ മഴക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്ക് ആയിരം രൂപയുടെ അടിയന്തര സഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതു കൊടുത്തുതീർക്കുന്നതിനു മുന്പുതന്നെ രണ്ടാം പ്രളയം ജൂലൈ അവസാനത്തോടെ എത്തി. അപ്പോൾ സഹായധനം 3800 രൂപയാക്കി ഉയർത്തി. രണ്ടു പ്രളയകാലത്തും നാശമുണ്ടായവർക്കാണ് 3800 രൂപ വീതം നൽകിയത്. അത് എല്ലാവർക്കും ലഭിച്ചില്ലെന്ന പരാതി ഉയരുന്പോഴാണ് ഓഗസ്റ്റിലെ രൂക്ഷമായ പ്രളയക്കെടുതി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളസമൂഹം സർവാത്മനാ സഹകരിച്ചു.
ലോകം ഏറെ കൗതുകത്തോടെ കണ്ട ഈ കൂട്ടായ്മ കേരളത്തിന്റെ, മലയാളിയുടെ അഭിമാനം ഏറെ ഉയർത്തി. ഈ പ്രളയത്തെത്തുടർന്നാണു ദുരിതാശ്വാസത്തുക പതിനായിരം രൂപയാക്കി സർക്കാർ പ്രഖ്യാപനമുണ്ടായത്. ഈ തുക വിതരണം ചെയ്യുന്നതിൽ വലിയ കാലതാമസവും നടപടിക്രമങ്ങളുടെ നൂലാമാലകളുമുണ്ടായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹോദരഭാര്യ പുന്നപ്ര പറവൂർ അശോക്ഭവനിൽ സരോജനി എന്ന വൃദ്ധയ്ക്ക് നിരവധി തവണ വില്ലേജ് ഓഫീസും ബാങ്കും കയറിയിറങ്ങേണ്ടിവന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത്തരം സംഭവങ്ങൾ പലേടത്തുമുണ്ടായതിനെത്തുടർന്നു പതിനായിരം രൂപ സഹായധന വിതരണം അല്പം ഊർജിതമായി. ദുരിതബാധിതരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരാൻ ചില വ്യാജ അപേക്ഷകരും രംഗത്തെത്തി. ധനസഹായം വാങ്ങിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതെത്തുടർന്നു മൂവായിരത്തോളം വ്യാജ അപേക്ഷകർ പണം തിരിച്ചടച്ചു. ധനസഹായം വാങ്ങിയവരുടെ പട്ടിക ജില്ലാ ഭരണകൂടങ്ങളുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നുണ്ട്. അനർഹർ ഇത്തരം സഹായങ്ങൾ വാങ്ങിയെടുക്കുന്നത് ഒഴിവാക്കാൻ കർശന നടപടികൾ അനിവാര്യമാണ്. യാഥാർഥ ഗുണഭോക്താക്കളെ കണ്ടെത്തുക എന്നത് ഏതു സഹായപദ്ധതിയുടെയും വിജയത്തിന് അനുപേക്ഷണീയമാണ്.
വീടുകളുടെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പിൽ പല പാകപ്പിഴകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറെ ശ്രമകരമായ ദൗത്യമാണിതെങ്കിലും വിദ്യാർഥികളെയും സന്നദ്ധപ്രവർത്തകരെയും ഉപയോഗിച്ചു നടത്തിയ വിവരശേഖരണത്തിൽ അപാകതകളുണ്ട്. കൃത്യമായ മാനദണ്ഡങ്ങളും നിർദേശങ്ങളും ഇല്ലാത്തതിന്റെ കുറവു പ്രകടമാണ്. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ കണക്കെടുത്തപ്പോൾ അർഹരായവർ പലരും പുറത്തായെന്നും അനർഹർ പട്ടികയിൽ കടന്നുകൂടിയെന്നും പരാതി ഉയർന്നിട്ടുണ്ട്. പട്ടിക കൂടുതൽ കൃത്യതയോടെ പുനഃപരിശോധനയ്ക്കു വിധേയമാക്കി പരാതികൾ പരിഹരിക്കണം. സംസ്ഥാനത്തു മൂന്നര ലക്ഷത്തോളം വീടുകളാണു പ്രളയത്തിൽ തകർന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി ലഭിച്ച സഹായം യഥാസമയം യഥാർഥ ഗുണഭോക്താക്കൾക്കു ലഭ്യമാക്കണം. റോഡുകളുടെ പുനർനിർമാണം ഉൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടണം. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായതുപോലെ അപ്രതീക്ഷിതമായ കാലാവസ്ഥാ ആഘാതത്തിന് ഇരയാകുന്നവരെയും മറന്നുപോകരുത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പലപ്പോഴും കൃത്യതയോടെ നടത്താൻ കഴിയാത്തതു മുൻകരുതലുകളെടുക്കുന്നതിനു വിഘാതമാകുന്നു. ഗജ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പെരുമഴയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ചത്. ചില സ്ഥലങ്ങളിൽ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. ഓഗസ്റ്റിലെ പ്രളയമഴയോടു കിടപിടിക്കുന്നതായിരുന്നു വെള്ളിയാഴ്ച പെയ്ത മഴ. കുറവിലങ്ങാടു കോഴാ ഭാഗത്ത് അന്ന് 29 സെന്റിമീറ്റർ മഴ പെയ്തുവെന്നു പറയുന്പോൾ മഴയുടെ ശക്തി ഊഹിക്കാനാവും. കുറവിലങ്ങാട്, കടുത്തുരുത്തി, വൈക്കം മേഖലകളിൽ വ്യാപകമായ നാശമാണുണ്ടായത്. മിക്കയിടത്തും റോഡുകൾ നിറഞ്ഞുകവിഞ്ഞു. വാഹനങ്ങൾ വെള്ളത്തിലായി. മീനച്ചിലാറിലെ ജലനിരപ്പ് ആശങ്കാജനകമായ നിലയിലേക്ക് ഉയർന്നു.
മുഹമ്മയിൽനിന്നു വേന്പനാട്ടു കായലിലൂടെ കുമരകത്തേക്കു പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് വെള്ളിയാഴ്ച വൈകിട്ട് യാത്ര പകുതിക്കുവച്ചു നിറുത്തി തിരികെപ്പോയി. പലയിടങ്ങളിലും മരംവീണ് വഴിമുടങ്ങി. വൈദ്യുതി തടസപ്പെട്ടു. ഇടുക്കിയിൽ മൂന്നിടത്താണ് ഉരുൾപൊട്ടിയത്. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ രാത്രി വൈകിയും ശമിച്ചിരുന്നില്ല. ജില്ലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കാൻ പോലീസ് നിർദേശം നൽകിയിരുന്നു. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നാർ വെള്ളത്തിൽ മുങ്ങി. വട്ടവടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇടുക്കി ജില്ലയിലെ പന്നിയാർകുട്ടിക്കു സമീപം റോഡിലേക്കു മണ്ണിടിഞ്ഞുവീണ് വാഹനങ്ങൾ അതിൽ പൂഴ്ന്നുപോയി. മാട്ടുപ്പെട്ടയിലും റോഡിലേക്കു മണ്ണിടിഞ്ഞുവീണു. രാജമലയിലേക്കുള്ള സന്ദർശകരുടെ യാത്ര തടസപ്പെട്ടു. വിനോദസഞ്ചാരികൾ പലേടത്തും ഒറ്റപ്പെട്ടു. മൂന്നാറിൽ സംസ്ഥാനാന്തര ദേശീയപാതയിലെ പാലം ഒലിച്ചുപോയി. ഓഗസ്റ്റിൽ ഒലിച്ചുപോയ പാലത്തിനു പകരമുണ്ടാക്കിയ താൽക്കാലിക പാലമാണു പോയത്.
ചേർത്തല ഭാഗത്ത് കനത്ത കാറ്റുണ്ടായി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഗജ ചുഴലിക്കാറ്റ് വ്യാപകമായ നാശം ഉണ്ടാക്കിയിരുന്നു. വേളാങ്കണ്ണി ബസിലിക്കയിലും പരിസരപ്രദേശങ്ങളിലും വലിയ നാശമാണുണ്ടായത്.
വെള്ളിയാഴ്ച പെയ്ത മഴ കേരളത്തിന്റെ ചില ഭാഗങ്ങളിലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ രൂക്ഷത അധികൃതരും ശ്രദ്ധിക്കാതെ പോയി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിച്ചുനിന്ന അന്തരീക്ഷത്തിൽ ഈ ദുരിതങ്ങൾ വേണ്ട മാധ്യമശ്രദ്ധ കിട്ടാതെ അവഗണിക്കപ്പെട്ടു. കൃഷിവകുപ്പോ മറ്റു സർക്കാർ വിഭാഗങ്ങളോ ഈ നാശത്തെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കുകയോ നാശനഷ്ടമുണ്ടായവർക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു സഹായം ലഭ്യമാക്കാനുള്ള വ്യവസ്ഥാപിതമായൊരു സംവിധാനം ഇപ്പോഴും ഇല്ല. ഇക്കാര്യത്തെക്കുറിച്ചു ഗൗരവമായ ആലോചന ഉണ്ടാവണം. പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ പ്രഖ്യാപിച്ച സഹായം ഇനിയും പലർക്കും ലഭ്യമായിട്ടില്ല. യഥാർഥത്തിൽ സഹായം ആവശ്യമായവരെ കണ്ടെത്താനും അവർക്കു യഥാസമയം സഹായം നൽകാനും സാധിക്കുന്നതിലാണു ദുരിതാശ്വാസ പ്രവർത്തനത്തിന്റെ കാര്യക്ഷമത. ഈ വർഷം ഇതിനോടകം മൂന്നുനാലു തവണ കനത്ത മഴയും തുടർച്ചയായുള്ള വെള്ളപ്പൊക്കവും കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായി. ഓഗസ്റ്റ് പകുതിയോടെ ഉണ്ടായ പ്രളയമായിരുന്നു അതിൽ ഏറ്റവും ഗുരുതരം. ജൂണിൽ ആദ്യ മഴക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്ക് ആയിരം രൂപയുടെ അടിയന്തര സഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതു കൊടുത്തുതീർക്കുന്നതിനു മുന്പുതന്നെ രണ്ടാം പ്രളയം ജൂലൈ അവസാനത്തോടെ എത്തി. അപ്പോൾ സഹായധനം 3800 രൂപയാക്കി ഉയർത്തി. രണ്ടു പ്രളയകാലത്തും നാശമുണ്ടായവർക്കാണ് 3800 രൂപ വീതം നൽകിയത്. അത് എല്ലാവർക്കും ലഭിച്ചില്ലെന്ന പരാതി ഉയരുന്പോഴാണ് ഓഗസ്റ്റിലെ രൂക്ഷമായ പ്രളയക്കെടുതി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളസമൂഹം സർവാത്മനാ സഹകരിച്ചു.
ലോകം ഏറെ കൗതുകത്തോടെ കണ്ട ഈ കൂട്ടായ്മ കേരളത്തിന്റെ, മലയാളിയുടെ അഭിമാനം ഏറെ ഉയർത്തി. ഈ പ്രളയത്തെത്തുടർന്നാണു ദുരിതാശ്വാസത്തുക പതിനായിരം രൂപയാക്കി സർക്കാർ പ്രഖ്യാപനമുണ്ടായത്. ഈ തുക വിതരണം ചെയ്യുന്നതിൽ വലിയ കാലതാമസവും നടപടിക്രമങ്ങളുടെ നൂലാമാലകളുമുണ്ടായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹോദരഭാര്യ പുന്നപ്ര പറവൂർ അശോക്ഭവനിൽ സരോജനി എന്ന വൃദ്ധയ്ക്ക് നിരവധി തവണ വില്ലേജ് ഓഫീസും ബാങ്കും കയറിയിറങ്ങേണ്ടിവന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത്തരം സംഭവങ്ങൾ പലേടത്തുമുണ്ടായതിനെത്തുടർന്നു പതിനായിരം രൂപ സഹായധന വിതരണം അല്പം ഊർജിതമായി. ദുരിതബാധിതരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരാൻ ചില വ്യാജ അപേക്ഷകരും രംഗത്തെത്തി. ധനസഹായം വാങ്ങിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതെത്തുടർന്നു മൂവായിരത്തോളം വ്യാജ അപേക്ഷകർ പണം തിരിച്ചടച്ചു. ധനസഹായം വാങ്ങിയവരുടെ പട്ടിക ജില്ലാ ഭരണകൂടങ്ങളുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നുണ്ട്. അനർഹർ ഇത്തരം സഹായങ്ങൾ വാങ്ങിയെടുക്കുന്നത് ഒഴിവാക്കാൻ കർശന നടപടികൾ അനിവാര്യമാണ്. യാഥാർഥ ഗുണഭോക്താക്കളെ കണ്ടെത്തുക എന്നത് ഏതു സഹായപദ്ധതിയുടെയും വിജയത്തിന് അനുപേക്ഷണീയമാണ്.
വീടുകളുടെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പിൽ പല പാകപ്പിഴകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറെ ശ്രമകരമായ ദൗത്യമാണിതെങ്കിലും വിദ്യാർഥികളെയും സന്നദ്ധപ്രവർത്തകരെയും ഉപയോഗിച്ചു നടത്തിയ വിവരശേഖരണത്തിൽ അപാകതകളുണ്ട്. കൃത്യമായ മാനദണ്ഡങ്ങളും നിർദേശങ്ങളും ഇല്ലാത്തതിന്റെ കുറവു പ്രകടമാണ്. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ കണക്കെടുത്തപ്പോൾ അർഹരായവർ പലരും പുറത്തായെന്നും അനർഹർ പട്ടികയിൽ കടന്നുകൂടിയെന്നും പരാതി ഉയർന്നിട്ടുണ്ട്. പട്ടിക കൂടുതൽ കൃത്യതയോടെ പുനഃപരിശോധനയ്ക്കു വിധേയമാക്കി പരാതികൾ പരിഹരിക്കണം. സംസ്ഥാനത്തു മൂന്നര ലക്ഷത്തോളം വീടുകളാണു പ്രളയത്തിൽ തകർന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി ലഭിച്ച സഹായം യഥാസമയം യഥാർഥ ഗുണഭോക്താക്കൾക്കു ലഭ്യമാക്കണം. റോഡുകളുടെ പുനർനിർമാണം ഉൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടണം. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായതുപോലെ അപ്രതീക്ഷിതമായ കാലാവസ്ഥാ ആഘാതത്തിന് ഇരയാകുന്നവരെയും മറന്നുപോകരുത്.