പൗരസ്വാതന്ത്ര്യവും സ്വതന്ത്ര ജനാധിപത്യത്തിലെ ഭരണഘടനാപരമായ അവകാശങ്ങളും അനുഭവിക്കുന്നവരെന്ന് അഭിമാനിക്കുന്നവരാണു നാം. പക്ഷേ, അടിസ്ഥാന പൗരാവകാശങ്ങൾപോലും പലപ്പോഴും നമുക്കു നിഷേധിക്കപ്പെടുന്നുവെന്നതാണു സത്യം. യാത്ര ചെയ്യാനുള്ള അവകാശത്തിന്റെ കാര്യമെടുക്കുക. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തെ നിഷേധിക്കുന്നതാണു വഴിതടയലും ഹർത്താലും. രാജ്യത്തിന്റെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ചു കേരളമാണ് ഈ പൗരാവകാശ നിഷേധത്തിന്റെ ഏറ്റവും വലിയ ഇര.
ഹർത്താലെന്നു കേട്ടാൽ മതി നമ്മുടെ കടകളെല്ലാം ഷട്ടറിടും; വാഹനഗതാഗതം നിലയ്ക്കും; ജനജീവിതം സ്തംഭിക്കും. പാർട്ടികളെല്ലാം മാറി മാറി ഹർത്താൽ- വഴിതടയൽ പ്രഖ്യാപനങ്ങൾ നടത്തി ജനത്തെ ആവുന്നത്ര കഷ്ടപ്പെടുത്തുന്നു. ഇതിന് അവസാനമില്ലേ?
ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ അത്യാവശ്യ യാത്രകൾക്കായി ബസ് സ്റ്റോപ്പിലേക്കും സ്റ്റാൻഡിലേക്കുമൊക്കെ തിടുക്കപ്പെട്ടെത്തിയ അനേകം പേർ അപ്പോഴാണ് അറിയുന്നത് അന്നു ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണെന്ന്. ട്രെയിനുകളിൽ വന്നിറങ്ങിയവരും പകച്ചുനിന്നു. ഹർത്താലിനു പിറ്റേദിവസം ദേശീയ പാതാ ഉപരോധം. ദേശീയപാതയിൽ കുത്തിയിരുന്നും യാത്രക്കാരെ ആക്രമിച്ചും വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തല്ലിത്തകർത്തുമാണു പ്രതിഷേധം. എല്ലാം വിശ്വാസം സംരക്ഷിക്കാനാണത്രേ. പൊതുജനത്തെ ബന്ദികളാക്കി നല്ലവരായ വിശ്വാസികളെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില കുബുദ്ധികൾ നടത്തുന്ന മിന്നൽ ഹർത്താലും വഴിതടയലുംകൊണ്ട് ആര് എന്തു നേടുന്നു? പുലർച്ചെ മീൻകുട്ടയും തലയിൽവച്ച് കച്ചവടത്തിനിറങ്ങുന്ന പാവപ്പെട്ടവനും മാവു കുഴച്ചുവച്ച ചായക്കടക്കാരും പഴം, പച്ചക്കറി വ്യാപാരികളുമൊക്കെ ആരോട് എന്തു തെറ്റാണുചെയ്തത്? വിശ്വാസവും ആചാരങ്ങളും ആദരിക്കപ്പെടുകയും ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം അംഗീകരിക്കപ്പെടുകയും വേണം എന്ന് ഈ പംക്തിയിൽ പല തവണ വ്യക്തമാക്കിയ നിലപാട് ആവർത്തിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇത്തരം ജനദ്രോഹ മിന്നൽ ഹർത്താലുകളെ അപലപിക്കാതിരിക്കാനാവില്ല.
വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ ശനിയാഴ്ച നടന്ന ഹർത്താലിന്റെ ദുരിതം അനുഭവിച്ചവരിൽ ഏറെയും വിശ്വാസികളായിരുന്നുവെന്നതാണു വിരോധാഭാസം. ശബരിമല തീർഥാടകർ അന്ന് അനുഭവിച്ച കഷ്ടപ്പാട് ഏറെയാണ്. അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയ അനേകം അയ്യപ്പഭക്തർ ഭക്ഷണംപോലും കിട്ടാതെ വിഷമിച്ചു.
ഹർത്താലിന്റെ കാര്യത്തിൽ കേരളം എന്നും റിക്കാർഡ് ഹോൾഡറാണ്. ഒരു വർഷം ശരാശരി നൂറു ഹർത്താൽ കേരളത്തിൽ അരങ്ങേറുന്നുണ്ട്. എത്ര സഹസ്രകോടി രൂപയുടെ ഉത്പാദന- വരുമാന നഷ്ടമാണിതുണ്ടാക്കുന്നത്? ബന്ദു കൊണ്ടു പൊറുതിമുട്ടിയപ്പോൾ അതിനെതിരേ കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ബന്ദ് നിരോധിച്ചുകൊണ്ടു 1997ൽ ഹൈക്കോടതി ഉത്തരവുണ്ടായി. സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്തു. ബന്ദ് കോടതി നിരോധിച്ചെങ്കിലെന്ത്, ഹർത്താലെന്ന പേരിൽ അതു വേഷം മാറി. ഹർത്താലുകൾ ബന്ദിന്റെ പ്രതീതിയാണുളവാക്കുന്നത്. ഹർത്താലിനെതിരേ കോടതിയെ സമീപിച്ചപ്പോൾ, സമാധാനപരമായ പ്രതിഷേധം എന്ന നിലയിൽ ഹർത്താലാഹ്വാനം നടത്താൻ മൗലികാവകാശമുണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ, ഹർത്താലിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും തൊഴിലിനും യാത്രയ്ക്കുമുള്ള അവകാശം നിഷേധിക്കപ്പെടാതിരിക്കാനും സംസ്ഥാന സർക്കാരുകൾക്കു കോടതി നിർദേശം നൽകി. പക്ഷേ, ഇവിടെ എന്താണു നടക്കുന്നത്? ഹർത്താൽ വാർത്ത കേട്ടാലുടൻ കടകളെല്ലാം അടച്ചിടും. നിരത്തു വിജനമാകും. ആരെങ്കിലും വാഹനവുമായി ഇറങ്ങിയാൽ ഹർത്താലുകാർ തല്ലിപ്പൊട്ടിക്കില്ലെന്ന് എന്താണുറപ്പ്? അതുകൊണ്ടു ഭാഗ്യപരീക്ഷണത്തിനു തയാറാവാതെ മിക്കവരും വീട്ടിലിരിക്കും. ഈ സാഹചര്യം സകല ഹർത്താലുകളെയും "വിജയിപ്പിക്കുന്നു’.
ഹർത്താലുകളോടു ബന്ധപ്പെട്ട അക്രമങ്ങളിലുണ്ടാകുന്ന നഷ്ടം ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്ന് ഈടാക്കണമെന്നു കോടതി നിർദേശമുണ്ടെങ്കിലും പലപ്പോഴും അതു നടപ്പാകുന്നില്ല. നിയമം അവരെ പിടികൂടുന്നില്ല. അല്ലെങ്കിൽ രാഷ്ട്രീയ സമരം എന്ന പേരിൽ ഒഴിവു നേടാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമരപരിപാടികളുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളെ ഈയിടെ വെറുതെ വിട്ടിരുന്നു. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നു പ്രോസിക്യൂഷൻ തന്നെയാണു കോടതിയിൽ ആവശ്യപ്പെട്ടത്.
ആർക്കും എവിടെയിരുന്നും പ്രഖ്യാപിക്കാവുന്ന ഒന്നായിട്ടുണ്ടു ഹർത്താൽ. ഈയിടെ ഒരു ഹർത്താൽ പ്രഖ്യാപിച്ചതു സോഷ്യൽ മീഡിയയിലൂടെയാണ്. വാർത്ത പരന്നതോടെ ജനജീവിതം സ്തംഭിക്കുകയും ചെയ്തു. ഇങ്ങനെ ഹർത്താൽ പ്രചരിപ്പിച്ചയാൾക്കു മജിസ്ട്രേറ്റ് കോടതി പിഴശിക്ഷ വിധിച്ചു. ഹർത്താൽ പ്രഖ്യാപിക്കുന്നതിനു മൂന്നു ദിവസം മുന്പെങ്കിലും അക്കാര്യം അധികൃതരെ അറിയിക്കണമെന്നതുൾപ്പെടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ബില്ലിനു കഴിഞ്ഞ സർക്കാരിന്റെ കാലത്തു രൂപംകൊടുത്തെങ്കിലും അതു മുന്നോട്ടു പോയില്ല.
കെഎസ്ആർടിസി ബസുകൾ സുഗമമായി ഓടിയാൽത്തന്നെ ജനങ്ങളുടെ ഹർത്താൽ ദുരിതം ഏറെ കുറയും. പക്ഷേ, കെഎസ്ആർടിസിക്കു വലിയ നഷ്ടം ഉണ്ടായെന്നുവരും. ഇത്തവണയും ഹർത്താലുകാർ കെഎസ്ആർടിസി ബസുകളെ വെറുതെവിട്ടില്ല. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു നഷ്ടപരിഹാരം ഈടാക്കുക മാത്രമാണു പരിഹാരം.
വർഷങ്ങൾക്കു മുന്പു നിരോധിച്ച ബന്ദിന്റെ മറ്റൊരു രൂപമാണു ഹർത്താലെന്നും ഹർത്താലിനു നശിപ്പിക്കൽ എന്നായി അർഥമെന്നും ഹൈക്കോടതി മുന്പൊരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. 2005ലെ ഇടതുമുന്നണി ഹർത്താലിനിടെയുണ്ടായ കല്ലേറിൽ കാഴ്ച നഷ്ടപ്പെട്ട ലോറി ഡ്രൈവർക്കു സർക്കാർ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ വിമർശനം. ഹർത്താൽ ആഹ്വാനംചെയ്ത സംഘടനകളിൽനിന്നു നഷ്ടപരിഹാരത്തിന്റെ 75 ശതമാനം ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഹർത്താൽ എന്ന അരാജകത്വത്തിനെതിരേ മലയാളി സമൂഹം പ്രതികരിക്കാത്തതു ഖേദകരമാണെന്നു ഹൈക്കോടതി ജഡ്ജി ദാമാ ശേഷാദ്രി നായിഡു കഴിഞ്ഞ ദിവസം കട്ടപ്പന കോടതി മന്ദിര ശിലാസ്ഥാപനച്ചടങ്ങിൽ പറഞ്ഞതു നമ്മുടെ നെഞ്ചിൽ തറയ്ക്കേണ്ടതുണ്ട്.
ഹർത്താലെന്നു കേട്ടാൽ മതി നമ്മുടെ കടകളെല്ലാം ഷട്ടറിടും; വാഹനഗതാഗതം നിലയ്ക്കും; ജനജീവിതം സ്തംഭിക്കും. പാർട്ടികളെല്ലാം മാറി മാറി ഹർത്താൽ- വഴിതടയൽ പ്രഖ്യാപനങ്ങൾ നടത്തി ജനത്തെ ആവുന്നത്ര കഷ്ടപ്പെടുത്തുന്നു. ഇതിന് അവസാനമില്ലേ?
ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ അത്യാവശ്യ യാത്രകൾക്കായി ബസ് സ്റ്റോപ്പിലേക്കും സ്റ്റാൻഡിലേക്കുമൊക്കെ തിടുക്കപ്പെട്ടെത്തിയ അനേകം പേർ അപ്പോഴാണ് അറിയുന്നത് അന്നു ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണെന്ന്. ട്രെയിനുകളിൽ വന്നിറങ്ങിയവരും പകച്ചുനിന്നു. ഹർത്താലിനു പിറ്റേദിവസം ദേശീയ പാതാ ഉപരോധം. ദേശീയപാതയിൽ കുത്തിയിരുന്നും യാത്രക്കാരെ ആക്രമിച്ചും വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തല്ലിത്തകർത്തുമാണു പ്രതിഷേധം. എല്ലാം വിശ്വാസം സംരക്ഷിക്കാനാണത്രേ. പൊതുജനത്തെ ബന്ദികളാക്കി നല്ലവരായ വിശ്വാസികളെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില കുബുദ്ധികൾ നടത്തുന്ന മിന്നൽ ഹർത്താലും വഴിതടയലുംകൊണ്ട് ആര് എന്തു നേടുന്നു? പുലർച്ചെ മീൻകുട്ടയും തലയിൽവച്ച് കച്ചവടത്തിനിറങ്ങുന്ന പാവപ്പെട്ടവനും മാവു കുഴച്ചുവച്ച ചായക്കടക്കാരും പഴം, പച്ചക്കറി വ്യാപാരികളുമൊക്കെ ആരോട് എന്തു തെറ്റാണുചെയ്തത്? വിശ്വാസവും ആചാരങ്ങളും ആദരിക്കപ്പെടുകയും ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം അംഗീകരിക്കപ്പെടുകയും വേണം എന്ന് ഈ പംക്തിയിൽ പല തവണ വ്യക്തമാക്കിയ നിലപാട് ആവർത്തിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇത്തരം ജനദ്രോഹ മിന്നൽ ഹർത്താലുകളെ അപലപിക്കാതിരിക്കാനാവില്ല.
വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ ശനിയാഴ്ച നടന്ന ഹർത്താലിന്റെ ദുരിതം അനുഭവിച്ചവരിൽ ഏറെയും വിശ്വാസികളായിരുന്നുവെന്നതാണു വിരോധാഭാസം. ശബരിമല തീർഥാടകർ അന്ന് അനുഭവിച്ച കഷ്ടപ്പാട് ഏറെയാണ്. അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയ അനേകം അയ്യപ്പഭക്തർ ഭക്ഷണംപോലും കിട്ടാതെ വിഷമിച്ചു.
ഹർത്താലിന്റെ കാര്യത്തിൽ കേരളം എന്നും റിക്കാർഡ് ഹോൾഡറാണ്. ഒരു വർഷം ശരാശരി നൂറു ഹർത്താൽ കേരളത്തിൽ അരങ്ങേറുന്നുണ്ട്. എത്ര സഹസ്രകോടി രൂപയുടെ ഉത്പാദന- വരുമാന നഷ്ടമാണിതുണ്ടാക്കുന്നത്? ബന്ദു കൊണ്ടു പൊറുതിമുട്ടിയപ്പോൾ അതിനെതിരേ കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ബന്ദ് നിരോധിച്ചുകൊണ്ടു 1997ൽ ഹൈക്കോടതി ഉത്തരവുണ്ടായി. സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്തു. ബന്ദ് കോടതി നിരോധിച്ചെങ്കിലെന്ത്, ഹർത്താലെന്ന പേരിൽ അതു വേഷം മാറി. ഹർത്താലുകൾ ബന്ദിന്റെ പ്രതീതിയാണുളവാക്കുന്നത്. ഹർത്താലിനെതിരേ കോടതിയെ സമീപിച്ചപ്പോൾ, സമാധാനപരമായ പ്രതിഷേധം എന്ന നിലയിൽ ഹർത്താലാഹ്വാനം നടത്താൻ മൗലികാവകാശമുണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ, ഹർത്താലിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും തൊഴിലിനും യാത്രയ്ക്കുമുള്ള അവകാശം നിഷേധിക്കപ്പെടാതിരിക്കാനും സംസ്ഥാന സർക്കാരുകൾക്കു കോടതി നിർദേശം നൽകി. പക്ഷേ, ഇവിടെ എന്താണു നടക്കുന്നത്? ഹർത്താൽ വാർത്ത കേട്ടാലുടൻ കടകളെല്ലാം അടച്ചിടും. നിരത്തു വിജനമാകും. ആരെങ്കിലും വാഹനവുമായി ഇറങ്ങിയാൽ ഹർത്താലുകാർ തല്ലിപ്പൊട്ടിക്കില്ലെന്ന് എന്താണുറപ്പ്? അതുകൊണ്ടു ഭാഗ്യപരീക്ഷണത്തിനു തയാറാവാതെ മിക്കവരും വീട്ടിലിരിക്കും. ഈ സാഹചര്യം സകല ഹർത്താലുകളെയും "വിജയിപ്പിക്കുന്നു’.
ഹർത്താലുകളോടു ബന്ധപ്പെട്ട അക്രമങ്ങളിലുണ്ടാകുന്ന നഷ്ടം ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്ന് ഈടാക്കണമെന്നു കോടതി നിർദേശമുണ്ടെങ്കിലും പലപ്പോഴും അതു നടപ്പാകുന്നില്ല. നിയമം അവരെ പിടികൂടുന്നില്ല. അല്ലെങ്കിൽ രാഷ്ട്രീയ സമരം എന്ന പേരിൽ ഒഴിവു നേടാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമരപരിപാടികളുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളെ ഈയിടെ വെറുതെ വിട്ടിരുന്നു. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നു പ്രോസിക്യൂഷൻ തന്നെയാണു കോടതിയിൽ ആവശ്യപ്പെട്ടത്.
ആർക്കും എവിടെയിരുന്നും പ്രഖ്യാപിക്കാവുന്ന ഒന്നായിട്ടുണ്ടു ഹർത്താൽ. ഈയിടെ ഒരു ഹർത്താൽ പ്രഖ്യാപിച്ചതു സോഷ്യൽ മീഡിയയിലൂടെയാണ്. വാർത്ത പരന്നതോടെ ജനജീവിതം സ്തംഭിക്കുകയും ചെയ്തു. ഇങ്ങനെ ഹർത്താൽ പ്രചരിപ്പിച്ചയാൾക്കു മജിസ്ട്രേറ്റ് കോടതി പിഴശിക്ഷ വിധിച്ചു. ഹർത്താൽ പ്രഖ്യാപിക്കുന്നതിനു മൂന്നു ദിവസം മുന്പെങ്കിലും അക്കാര്യം അധികൃതരെ അറിയിക്കണമെന്നതുൾപ്പെടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ബില്ലിനു കഴിഞ്ഞ സർക്കാരിന്റെ കാലത്തു രൂപംകൊടുത്തെങ്കിലും അതു മുന്നോട്ടു പോയില്ല.
കെഎസ്ആർടിസി ബസുകൾ സുഗമമായി ഓടിയാൽത്തന്നെ ജനങ്ങളുടെ ഹർത്താൽ ദുരിതം ഏറെ കുറയും. പക്ഷേ, കെഎസ്ആർടിസിക്കു വലിയ നഷ്ടം ഉണ്ടായെന്നുവരും. ഇത്തവണയും ഹർത്താലുകാർ കെഎസ്ആർടിസി ബസുകളെ വെറുതെവിട്ടില്ല. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു നഷ്ടപരിഹാരം ഈടാക്കുക മാത്രമാണു പരിഹാരം.
വർഷങ്ങൾക്കു മുന്പു നിരോധിച്ച ബന്ദിന്റെ മറ്റൊരു രൂപമാണു ഹർത്താലെന്നും ഹർത്താലിനു നശിപ്പിക്കൽ എന്നായി അർഥമെന്നും ഹൈക്കോടതി മുന്പൊരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. 2005ലെ ഇടതുമുന്നണി ഹർത്താലിനിടെയുണ്ടായ കല്ലേറിൽ കാഴ്ച നഷ്ടപ്പെട്ട ലോറി ഡ്രൈവർക്കു സർക്കാർ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ വിമർശനം. ഹർത്താൽ ആഹ്വാനംചെയ്ത സംഘടനകളിൽനിന്നു നഷ്ടപരിഹാരത്തിന്റെ 75 ശതമാനം ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഹർത്താൽ എന്ന അരാജകത്വത്തിനെതിരേ മലയാളി സമൂഹം പ്രതികരിക്കാത്തതു ഖേദകരമാണെന്നു ഹൈക്കോടതി ജഡ്ജി ദാമാ ശേഷാദ്രി നായിഡു കഴിഞ്ഞ ദിവസം കട്ടപ്പന കോടതി മന്ദിര ശിലാസ്ഥാപനച്ചടങ്ങിൽ പറഞ്ഞതു നമ്മുടെ നെഞ്ചിൽ തറയ്ക്കേണ്ടതുണ്ട്.