ശബരിമല വിഷയം ഒന്നരമാസത്തിലേറെയായി സംസ്ഥാനത്തു പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണല്ലോ. വിശ്വാസത്തോടും ആചാരങ്ങളോടും ബന്ധപ്പെട്ട ഒരു വിഷയത്തിൽ വേണ്ടത്ര സംയമനവും നയചാതുരിയും സമാധാനകാംക്ഷയും പലഭാഗങ്ങളിൽനിന്നും ഉണ്ടായില്ല. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെപ്പറ്റി സമൂഹത്തിലുള്ള ഭിന്നകാഴ്ചപ്പാടുകളും വൈകാരിക ക്ഷോഭവും മനസിലാക്കുന്നതിലും മാനിക്കുന്നതിലും പാകപ്പിഴ വന്നിട്ടുണ്ട്. ഈ വിഷയം രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളും പലഭാഗങ്ങളിൽനിന്നുമുണ്ടായി. വ്യക്തിതാത്പര്യങ്ങളും രാഷ്ട്രീയ കണക്കുകൂട്ടലുകളും "അഹം' പ്രശ്നങ്ങളും ഒക്കെ ചേർന്നപ്പോൾ സംസ്ഥാനം പലപ്പോഴും ഉദ്വേഗത്തിലും ഉത്കണ്ഠയിലുമായി.
ഈ സാഹചര്യത്തിൽ സുപ്രീംകോടതി ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയും തുടർന്നു സർവകക്ഷി ചർച്ച വിളിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനവും വളരെ ആശ്വാസകരമായ സംഭവങ്ങളാണ്. പിരിമുറുക്കം അയയ്ക്കാൻ ഈ സംഭവവികാസങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതു മുന്നോട്ടു കൊണ്ടുപോയി സമാധാനപരമായ ഒരു തീർഥാടന കാലത്തേക്ക് വഴിതുറക്കുന്നതിനെയാണു കേരളവും രാജ്യം മുഴുവനും കാത്തിരിക്കുന്നത്. കോടിക്കണക്കായ ശബരിമല തീർഥാടകർക്ക്, നാളെ മുതൽ ജനുവരി മധ്യംവരെ നീളുന്ന മണ്ഡല-മകരവിളക്ക് മഹോത്സവകാലങ്ങൾ പ്രശാന്തവും ആശങ്കാരഹിതവുമാക്കിക്കൊടുക്കേണ്ടതു കേരളത്തിന്റെ കടമയാണ്. അതിനു ഭരണ-പ്രതിപക്ഷഭേദമില്ലാതെ, ജാതി-മത വ്യത്യാസമില്ലാതെ, എല്ലാവരും പരിശ്രമിക്കേണ്ട സമയമാണിത്. സുപ്രീംകോടതിയുടെ ഉചിതവും യുക്തവുമായ തീരുമാനത്തിലൂടെ കരഗതമായ ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത്. ഇന്നു മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിരിക്കുന്ന സർവകക്ഷിയോഗം വിജയമാക്കിമാറ്റാൻ എല്ലാ പങ്കാളികളും ശ്രമിക്കുമെന്ന പ്രതീക്ഷയിലും പ്രത്യാശയിലുമാണ് കേരളം. സമാധാനകാംക്ഷികളായ, എല്ലാ മതങ്ങളെയും ആദരിക്കുന്ന മഹാഭൂരിപക്ഷം ജനതയുടെ വികാരം ഉൾക്കൊള്ളാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനു കഴിയും എന്നു പ്രത്യാശിക്കട്ടെ.
ഭരണഘടനാ തത്വങ്ങൾ മാനദണ്ഡമാക്കി സുപ്രീംകോടതി ഭരണഘടനാബെഞ്ച് സെപ്റ്റംബർ 28-ന് ഒരു ഭൂരിപക്ഷവിധിയാണു പ്രഖ്യാപിച്ചത്. ലിംഗനീതിനിഷേധം കാണുന്ന ഒരു നിയമവ്യവസ്ഥയെ സുപ്രീംകോടതി അസാധുവാക്കി. അഞ്ചംഗ ബെഞ്ചിൽ നാലുപേർ അതിനോടു യോജിച്ചു. ബെഞ്ചിലെ ഏക സ്ത്രീയായ ജസ്റ്റീസ് ഇന്ദു മൽഹോത്ര വിയോജിച്ചു. ഒരു സമുദായത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ കോടതികൾ കുറേക്കൂടി അവധാനത പുലർത്തണമെന്ന് അവർ ന്യൂനപക്ഷവിധിയിൽ എടുത്തുപറഞ്ഞു.
വിധിക്കുശേഷം സമൂഹത്തിലുണ്ടായ പ്രതികരണം വിയോജിപ്പ് എഴുതിയ ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു. ഏതായാലും അടുത്ത ജനുവരി 22-ന് സുപ്രീംകോടതി, തങ്ങളുടെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കും. ഹർജികളിൽ കാര്യമുണ്ടെന്നു കണ്ടാൽ വിപുലമായ ബെഞ്ച് രൂപവത്കരിച്ച് വിശദമായി വാദം കേൾക്കും. വിധിയെ എതിർക്കുന്നവരടക്കം ഒട്ടെല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കോടതിയുടെ അന്തിമവിധി എന്തായാലും ഇപ്പോൾ സംഘർഷ ലഘൂകരണത്തിന് ഇത് അവസരമാകുകയാണ്.
വിശ്വാസം, ആചാരം തുടങ്ങിയ വൈകാരിക വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യരുത് എന്നു പഠിപ്പിക്കുന്ന നാളുകളിലൂടെയാണു കേരളം കടന്നുപോകുന്നത്. മാനസിക പരിവർത്തനവും ഒരുക്കവും ഏറെ ആവശ്യമായതാണ് ആചാരാനുഷ്ഠാനങ്ങളിലെ മാറ്റങ്ങൾ. മുന്പ് ഇതേ പംക്തിയിൽ പറഞ്ഞിട്ടുള്ളതുപോലെ അതതു സമുദായങ്ങളാണ് അത്തരം മാറ്റങ്ങൾ കൊണ്ടുവരേണ്ടത്. അതിനുപകരം രാഷ്ട്രീയവത്കരിക്കാനും പ്രത്യയശാസ്ത്രവത്കരിക്കാനും ശ്രമിക്കുന്നത് വലിയ ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
ദിവസേന ലക്ഷക്കണക്കിനുപേരാണു മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തി മടങ്ങുന്നത്. തീർഥാടനപാതയിൽ മുന്പുണ്ടായിരുന്ന സൗകര്യങ്ങളും സംവിധാനങ്ങളുംപോലും മഹാപ്രളയംമൂലം ഇല്ലാതായിരിക്കുകയാണ്. പ്രതിമാസ പൂജയ്ക്കോ ചിത്തിര ആട്ടത്തിരുനാളിനോ വരുന്നതിന്റെ സഹസ്രമടങ്ങ് ജനമാണ് ഈ ദിനങ്ങളിൽ തീർഥാടനമേഖലയിൽ എത്തുന്നത്. അവിടെ എന്തെങ്കിലും അപസ്വരമുണ്ടായാൽ, ചെറിയൊരു സംഘർഷമുണ്ടായാൽ, പ്രശ്നങ്ങൾ കൈവിട്ടുപോയെന്നുവരും. പോലീസിന്റെ നിയന്ത്രണത്തിൽ കാര്യങ്ങൾ നിന്നെന്നു വരില്ല.
അതുകൊണ്ടാണു തർക്കവിതർക്കങ്ങൾ ഒഴിവാക്കുന്ന ഒരു തീർഥാടനകാലത്തെപ്പറ്റി സമാധാനകാംക്ഷികൾ എപ്പോഴും എടുത്തുപറയുന്നത്. ആരുടെയെങ്കിലും ശൗര്യപ്രകടനത്തിനോ പുരോഗമന പ്രതിച്ഛായ വളർത്തലിനോ ശബരിമലയും പരിസരവും ഉപയോഗിക്കരുത്. അതു വിശ്വാസികളുടെ മാത്രം മേഖലയാകട്ടെ. കഴിഞ്ഞയാഴ്ചകളിൽ നടന്ന അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
രാഷ്ട്രീയനേട്ടങ്ങളോ മറ്റെന്തെങ്കിലും നേട്ടങ്ങളോ വച്ചു ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ മുതിരുന്നവർ തീക്കൊള്ളികൊണ്ടാണു തല ചൊറിയുന്നതെന്നു വിസ്മരിക്കരുത്. ശബരിമലയെച്ചൊല്ലി ജാതീയ വിഭജനത്തിനും ചിലർ ശ്രമിക്കുന്നുണ്ട്. ശബരിമലയുടെ പേരിൽ മറ്റു പല തർക്കങ്ങളും ഉയർത്തിക്കൊണ്ടുവരാനും ശ്രമമുണ്ട്. അനാശാസ്യവും അപായകരവുമാണ് ഈ ശ്രമങ്ങൾ. ചിലതൊക്കെ സമൂഹഗാത്രത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കുന്നതുമാണ്. അത്തരം നീക്കങ്ങൾ ശബരിമലയ്ക്കുതന്നെ ദോഷകരമാകും. താൻ പിടിച്ച മുയലിനു മൂന്നു കൊന്പ് എന്ന ദുഃശാഠ്യത്തിൽനിന്നു വിവിധ കക്ഷികൾ പിന്മാറിയാലേ സമാധാനപരമായ ഒരു തീർഥാടനകാലം ഉറപ്പാകൂ. അതിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരവും സമവായ ചർച്ചയുടെ വേദിയും ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. അതാണു നാടിന്റെയും ജനങ്ങളുടെയും അഭിലാഷം. അതാണു ജനഹിതവും.
ഈ സാഹചര്യത്തിൽ സുപ്രീംകോടതി ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയും തുടർന്നു സർവകക്ഷി ചർച്ച വിളിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനവും വളരെ ആശ്വാസകരമായ സംഭവങ്ങളാണ്. പിരിമുറുക്കം അയയ്ക്കാൻ ഈ സംഭവവികാസങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതു മുന്നോട്ടു കൊണ്ടുപോയി സമാധാനപരമായ ഒരു തീർഥാടന കാലത്തേക്ക് വഴിതുറക്കുന്നതിനെയാണു കേരളവും രാജ്യം മുഴുവനും കാത്തിരിക്കുന്നത്. കോടിക്കണക്കായ ശബരിമല തീർഥാടകർക്ക്, നാളെ മുതൽ ജനുവരി മധ്യംവരെ നീളുന്ന മണ്ഡല-മകരവിളക്ക് മഹോത്സവകാലങ്ങൾ പ്രശാന്തവും ആശങ്കാരഹിതവുമാക്കിക്കൊടുക്കേണ്ടതു കേരളത്തിന്റെ കടമയാണ്. അതിനു ഭരണ-പ്രതിപക്ഷഭേദമില്ലാതെ, ജാതി-മത വ്യത്യാസമില്ലാതെ, എല്ലാവരും പരിശ്രമിക്കേണ്ട സമയമാണിത്. സുപ്രീംകോടതിയുടെ ഉചിതവും യുക്തവുമായ തീരുമാനത്തിലൂടെ കരഗതമായ ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത്. ഇന്നു മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിരിക്കുന്ന സർവകക്ഷിയോഗം വിജയമാക്കിമാറ്റാൻ എല്ലാ പങ്കാളികളും ശ്രമിക്കുമെന്ന പ്രതീക്ഷയിലും പ്രത്യാശയിലുമാണ് കേരളം. സമാധാനകാംക്ഷികളായ, എല്ലാ മതങ്ങളെയും ആദരിക്കുന്ന മഹാഭൂരിപക്ഷം ജനതയുടെ വികാരം ഉൾക്കൊള്ളാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനു കഴിയും എന്നു പ്രത്യാശിക്കട്ടെ.
ഭരണഘടനാ തത്വങ്ങൾ മാനദണ്ഡമാക്കി സുപ്രീംകോടതി ഭരണഘടനാബെഞ്ച് സെപ്റ്റംബർ 28-ന് ഒരു ഭൂരിപക്ഷവിധിയാണു പ്രഖ്യാപിച്ചത്. ലിംഗനീതിനിഷേധം കാണുന്ന ഒരു നിയമവ്യവസ്ഥയെ സുപ്രീംകോടതി അസാധുവാക്കി. അഞ്ചംഗ ബെഞ്ചിൽ നാലുപേർ അതിനോടു യോജിച്ചു. ബെഞ്ചിലെ ഏക സ്ത്രീയായ ജസ്റ്റീസ് ഇന്ദു മൽഹോത്ര വിയോജിച്ചു. ഒരു സമുദായത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ കോടതികൾ കുറേക്കൂടി അവധാനത പുലർത്തണമെന്ന് അവർ ന്യൂനപക്ഷവിധിയിൽ എടുത്തുപറഞ്ഞു.
വിധിക്കുശേഷം സമൂഹത്തിലുണ്ടായ പ്രതികരണം വിയോജിപ്പ് എഴുതിയ ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു. ഏതായാലും അടുത്ത ജനുവരി 22-ന് സുപ്രീംകോടതി, തങ്ങളുടെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കും. ഹർജികളിൽ കാര്യമുണ്ടെന്നു കണ്ടാൽ വിപുലമായ ബെഞ്ച് രൂപവത്കരിച്ച് വിശദമായി വാദം കേൾക്കും. വിധിയെ എതിർക്കുന്നവരടക്കം ഒട്ടെല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കോടതിയുടെ അന്തിമവിധി എന്തായാലും ഇപ്പോൾ സംഘർഷ ലഘൂകരണത്തിന് ഇത് അവസരമാകുകയാണ്.
വിശ്വാസം, ആചാരം തുടങ്ങിയ വൈകാരിക വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യരുത് എന്നു പഠിപ്പിക്കുന്ന നാളുകളിലൂടെയാണു കേരളം കടന്നുപോകുന്നത്. മാനസിക പരിവർത്തനവും ഒരുക്കവും ഏറെ ആവശ്യമായതാണ് ആചാരാനുഷ്ഠാനങ്ങളിലെ മാറ്റങ്ങൾ. മുന്പ് ഇതേ പംക്തിയിൽ പറഞ്ഞിട്ടുള്ളതുപോലെ അതതു സമുദായങ്ങളാണ് അത്തരം മാറ്റങ്ങൾ കൊണ്ടുവരേണ്ടത്. അതിനുപകരം രാഷ്ട്രീയവത്കരിക്കാനും പ്രത്യയശാസ്ത്രവത്കരിക്കാനും ശ്രമിക്കുന്നത് വലിയ ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
ദിവസേന ലക്ഷക്കണക്കിനുപേരാണു മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തി മടങ്ങുന്നത്. തീർഥാടനപാതയിൽ മുന്പുണ്ടായിരുന്ന സൗകര്യങ്ങളും സംവിധാനങ്ങളുംപോലും മഹാപ്രളയംമൂലം ഇല്ലാതായിരിക്കുകയാണ്. പ്രതിമാസ പൂജയ്ക്കോ ചിത്തിര ആട്ടത്തിരുനാളിനോ വരുന്നതിന്റെ സഹസ്രമടങ്ങ് ജനമാണ് ഈ ദിനങ്ങളിൽ തീർഥാടനമേഖലയിൽ എത്തുന്നത്. അവിടെ എന്തെങ്കിലും അപസ്വരമുണ്ടായാൽ, ചെറിയൊരു സംഘർഷമുണ്ടായാൽ, പ്രശ്നങ്ങൾ കൈവിട്ടുപോയെന്നുവരും. പോലീസിന്റെ നിയന്ത്രണത്തിൽ കാര്യങ്ങൾ നിന്നെന്നു വരില്ല.
അതുകൊണ്ടാണു തർക്കവിതർക്കങ്ങൾ ഒഴിവാക്കുന്ന ഒരു തീർഥാടനകാലത്തെപ്പറ്റി സമാധാനകാംക്ഷികൾ എപ്പോഴും എടുത്തുപറയുന്നത്. ആരുടെയെങ്കിലും ശൗര്യപ്രകടനത്തിനോ പുരോഗമന പ്രതിച്ഛായ വളർത്തലിനോ ശബരിമലയും പരിസരവും ഉപയോഗിക്കരുത്. അതു വിശ്വാസികളുടെ മാത്രം മേഖലയാകട്ടെ. കഴിഞ്ഞയാഴ്ചകളിൽ നടന്ന അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
രാഷ്ട്രീയനേട്ടങ്ങളോ മറ്റെന്തെങ്കിലും നേട്ടങ്ങളോ വച്ചു ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ മുതിരുന്നവർ തീക്കൊള്ളികൊണ്ടാണു തല ചൊറിയുന്നതെന്നു വിസ്മരിക്കരുത്. ശബരിമലയെച്ചൊല്ലി ജാതീയ വിഭജനത്തിനും ചിലർ ശ്രമിക്കുന്നുണ്ട്. ശബരിമലയുടെ പേരിൽ മറ്റു പല തർക്കങ്ങളും ഉയർത്തിക്കൊണ്ടുവരാനും ശ്രമമുണ്ട്. അനാശാസ്യവും അപായകരവുമാണ് ഈ ശ്രമങ്ങൾ. ചിലതൊക്കെ സമൂഹഗാത്രത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കുന്നതുമാണ്. അത്തരം നീക്കങ്ങൾ ശബരിമലയ്ക്കുതന്നെ ദോഷകരമാകും. താൻ പിടിച്ച മുയലിനു മൂന്നു കൊന്പ് എന്ന ദുഃശാഠ്യത്തിൽനിന്നു വിവിധ കക്ഷികൾ പിന്മാറിയാലേ സമാധാനപരമായ ഒരു തീർഥാടനകാലം ഉറപ്പാകൂ. അതിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരവും സമവായ ചർച്ചയുടെ വേദിയും ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. അതാണു നാടിന്റെയും ജനങ്ങളുടെയും അഭിലാഷം. അതാണു ജനഹിതവും.