മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിനു വേണ്ട പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവിഷയങ്ങൾ അംഗീകരിച്ച വിദഗ്ധസമിതി ശിപാർശ പുറത്തുവരുംമുന്പേ അതിനു തടസവുമായി തമിഴ്നാട്. യുക്തിസഹമായ ഒരു നടപടിക്കും സമ്മതിക്കില്ലെന്ന ദുർവാശി മാത്രമായേ ഇതിനെ കാണാനാവൂ. അനാവശ്യമായ പ്രാദേശികവികാരം ഉണർത്തിവിട്ടുള്ള രാഷ്ട്രീയക്കളിയാണിത്. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസങ്ങൾക്കു വഴങ്ങാതെ വിഷയത്തെ വിവേകപൂർവം സമീപിച്ചു നീതിപൂർവമായ പരിഹാരമുണ്ടാക്കാൻ കേന്ദ്രം മുന്നിട്ടിറങ്ങണം.
എന്താണു വിഷയം? 123 വർഷം മുന്പ് അന്നത്തെ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചു നിർമിച്ച ഒന്നാണു മുല്ലപ്പെരിയാർ ഡാം. നാലു ദശകം മുന്പ് അതിനു ദൗർബല്യമുള്ളതായി കണ്ടെത്തി. തുടർന്നു തമിഴ്നാടു പൊതുമരാമത്തു വകുപ്പ് ചില ബലപ്പെടുത്തൽ നടപടികൾ എടുത്തു. ഇടുക്കി ജില്ലയിൽ പലതവണ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെട്ട സാഹചര്യത്തിൽ ഒരു ദശകം മുമ്പ് അണക്കെട്ടിന്റെ ഭദ്രതയെപ്പറ്റി വീണ്ടും ആശങ്ക വളർന്നു. റിക്ടർ സ്കെയിലിൽ 6.5 ൽ കൂടുതൽ ശക്തിയുള്ള ഭൂകന്പം താങ്ങാൻ ഡാമിനു കരുത്തില്ലെന്ന ഐഐടി റൂർക്കിയുടെ പഠനവും ഇക്കാലത്തുവന്നു.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ നടന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണു സുപ്രീംകോടതി റിട്ടയേഡ് ചീഫ് ജസ്റ്റീസ് എ.എസ്. ആനന്ദ് അധ്യക്ഷനായി ഉന്നതാധികാര കമ്മിറ്റിയെ വച്ചത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ ഉൾപ്പെട്ട ആ കമ്മിറ്റി നല്കിയ റിപ്പോർട്ട് ഡാം ഭദ്രമാണെന്നായിരുന്നു. ചില അറ്റകുറ്റപ്പണികൾ നടത്തിയാൽ ജലനിരപ്പു 142 അടിവരെയാക്കാമെന്നും കമ്മിറ്റി നിർദേശിച്ചു. ഡാമിന്റെ പഴക്കം, അപ്രതീക്ഷിത ഭൂകന്പം, അവിചാരിതപ്രളയം തുടങ്ങിയ ഘടകങ്ങൾ വേണ്ടവിധം പരിഗണിച്ചതല്ല ആ റിപ്പോർട്ട് എന്ന് അന്നേ ആക്ഷേപമുയർന്നതാണ്.
ഈ കമ്മിറ്റി പ്രവർത്തനം തുടങ്ങുംമുന്പേ ഉയർന്ന നിർദേശമാണു പുതിയ ഡാം നിർമാണം. ഇപ്പോഴത്തെ ഡാമിൽനിന്നു 366 മീറ്റർ (1200 അടി) താഴെ ഇതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. ഇതിന്റെ പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവിഷയങ്ങൾ അംഗീകരിച്ചതിനോടാണ് ഇപ്പോൾ തമിഴ്നാടിന്റെ എതിർപ്പ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധസമിതിക്ക് യഥാവിധി അപേക്ഷ നല്കി ആ സമിതി യോഗനടപടികളിൽപെടുത്തി ചർച്ച ചെയ്ത് ഒരു മാസം മുൻപ് അനുമതി ശിപാർശ ചെയ്തതാണ്. അതിൽ രഹസ്യമായ ഒന്നുമില്ല. അതിന്റെ മിനിറ്റ്സ് പുറത്തുവന്നപ്പോഴാണു തമിഴ്നാട് കോലാഹലമുണ്ടാക്കുന്നത്. കേരളം എന്തോ ഗൂഢമായി നേടിയെടുത്തു എന്നാണു പ്രചാരണം. 2014 ഓഗസ്റ്റിൽ പരിസ്ഥിതി പഠനത്തിന് അനുമതി നേടിയപ്പോഴും തമിഴ്നാട് ഇതേ പ്രചാരണമാണു നടത്തിയത്. ദുഷ്പ്രചാരണത്തെത്തുടർന്ന് അന്നത്തെ അനുമതിപ്രകാരം നടപടികൾ ഉണ്ടായില്ല.
സാധാരണരീതിയിൽ ചിന്തിക്കുന്ന ഒരാളും എതിർക്കുകയില്ലാത്ത ഒന്നാണു കേരളത്തിന്റെ നിർദേശം. തമിഴ്നാടിനു നിലവിൽ നല്കുന്നതുപോലെ വെള്ളം തുടർന്നും നല്കും. നിലവിലെ ഡാമിനെപ്പറ്റി അതിന്റെ താഴ്വരയിലുള്ള ലക്ഷക്കണക്കായ ജനങ്ങൾക്കുള്ള ആശങ്കയും ഭീതിയുമകറ്റാൻ വേറൊരു ഡാം അല്പം താഴെയായി നിർമിക്കും. അതു കേരളത്തിന്റെ ചെലവിലായിരിക്കു കയും ചെയ്യും. ഇതാണു കേരളം പറയുന്നത്. തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുന്ന നിർദേശം എന്നാണു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതിനെ വിശേഷിപ്പിച്ചത്.
ഇതേപ്പറ്റി ചർച്ചയേ പറ്റില്ലെന്നതാണു തമിഴ്നാടിന്റെ പിടിവാശി. അവിടത്തെ ഭരണ-പ്രതിപക്ഷങ്ങളുടെ മത്സരിച്ചുള്ള "തമിഴ് താത്പര്യസംരക്ഷണവാദ'ത്തിന്റെ പരിണതഫലമാണ് ഈ ദുർവാശി. 1970ൽ സി. അച്യുതമേനോൻമന്ത്രിസഭയുടെ തീരുമാനപ്രകാരം 999 വർഷത്തേക്കു തമിഴ്നാടിനു ഡാമിന്റെ നിയന്ത്രണാധികാരവും ഡാമിലെ വെള്ളവും വിട്ടുകൊടുത്ത കരാറിൽ ഒരു മാറ്റത്തിനും അവർ തയാറല്ല. കരാർപ്രകാരമുള്ള ഡാം ഇല്ലാതായാൽ കരാർ ഇല്ലാതാകുമെന്ന ഭയമാണെങ്കിൽ പുതിയ കരാർ ഉണ്ടാക്കിയിട്ടുമതി ഡാം പഠനവും പണിയും എന്നു നിലപാടെടുക്കാമായിരുന്നു. ആ കരാറിൽ പഴയ കരാറിലെ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും വേണമെന്ന് അവർക്കു വാദിക്കാമായിരുന്നു. പക്ഷേ, അതല്ല തമിഴ്നാട് ചെയ്യുന്നത്. ചർച്ചയേ ഇല്ല, അതിനാൽ പഠനവും പണിയും വേണ്ട എന്ന മുട്ടാപ്പോക്കു മാത്രം.
ഇങ്ങനെ മുട്ടാപ്പോക്കു പുലർത്തുന്നവരുമായി ധാരണ ഉണ്ടാക്കിവേണം പരിസ്ഥിതി ആഘാതപഠനവും തുടർനടപടികളും എന്ന വ്യവസ്ഥയോടെയാണു കേന്ദ്ര വിദഗ്ധ കമ്മിറ്റി പഠനത്തിന്റെ പരിഗണനാവിഷയങ്ങൾക്ക് അനുമതി നല്കിയത്. ഇതു സത്യത്തിൽ നമുക്ക് അനുമതി നല്കലല്ല, നിഷേധിക്കലാണ്. തമിഴ്നാട് ഉടനെങ്ങും വഴങ്ങില്ല എന്ന് അറിയാം. അതായത്, "ധാരണയായി, ഇനി പഠിക്കട്ടെ' എന്നു പറഞ്ഞു ചെല്ലാൻ കേരളത്തിനു സാധിക്കില്ല.
മുല്ലപ്പെരിയാറിൽ വേണ്ടതു കേന്ദ്രത്തിന്റെ ശക്തമായ രാഷ്ട്രീയ തീരുമാനമാണ്. തമിഴ്നാടിന്റെ ഒരു താത്പര്യവും ഹനിക്കാത്തവിധം ഒരു സുരക്ഷിതഡാം പണിയാൻ കേരളത്തെ അനുവദിക്കാൻ കേന്ദ്രമാണു തീരുമാനമെടുക്കേണ്ടത്. അല്ലാതെ കേരളം തമിഴ്നാടുമായി ധാരണയിലെത്തിയിട്ടു ഞങ്ങളുടെ അടുത്തു വരുക എന്നു പറയുന്നതു പ്രയോഗത്തിൽ കേരളത്തിന്റെ ആവശ്യം നിഷേധിക്കലാണ്.
കേരളം ന്യായമായ കാര്യമേ ചോദിക്കുന്നുള്ളൂ. ജനങ്ങളുടെ ജീവനു സുരക്ഷ. അതു നിറവേറ്റാൻ സ്വന്തം ചെലവിൽ ഡാം നിർമിച്ചു തമിഴ്നാടിനു വെള്ളം തരാമെന്ന് ഏൽക്കുന്നു. നിലവിൽ തമിഴ്നാട്ടിലേക്കു വെളളം കൊണ്ടുപോകാനുള്ള ഒരു സംവിധാനത്തിനും കോട്ടമോ തടസമോ വരാതെയാണു പുതിയ ഡാം പണിയുക. പണിക്കു വേണ്ടിയും വെള്ളം കൊണ്ടുപോക്കു തടസപ്പെടുത്തേണ്ടതില്ല. പുതിയതു പണിതീർന്നശേഷമേ പഴയ ഡാം ഡീകമ്മീഷൻ ചെയ്യൂ. ഇതെല്ലാം കേരളം തയാറാക്കിയ പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിൽ ഉള്ളതാണ്. കേന്ദ്ര മന്ത്രാലയത്തിനു നല്കിയ ഈ റിപ്പോർട്ട് തമിഴ്നാടിനും ലഭ്യമാണ്.
ഇത്ര വ്യക്തമായ ഉറപ്പു നല്കുന്പോഴും വേറേ ഡാം പണിയാൻ അനുവദിക്കില്ല എന്ന അയൽസംസ്ഥാനത്തിന്റെ മുട്ടാപ്പോക്കു മാറ്റാൻ കേന്ദ്രം ശക്തമായി ഇടപെടുകതന്നെ വേണം. അതിനുപകരം 39 ലോക്സഭാ സീറ്റുള്ള തമിഴ്നാടിനെയും 20 സീറ്റ് മാത്രമുള്ള കേരളത്തെയും സീറ്റിന്റെ എണ്ണക്കണക്കിൽ വിലയിരുത്തിയാൽ കേരളത്തിന് ഒരിക്കലും സുരക്ഷ ലഭിക്കില്ല. കേന്ദ്രത്തെ ന്യായത്തിന്റെയും നീതിയുടെയും പക്ഷത്ത് ഉറപ്പിച്ചുനിർത്തി നമ്മുടെ കാര്യം നേടിയെടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇനി വേണ്ടത്.
എന്താണു വിഷയം? 123 വർഷം മുന്പ് അന്നത്തെ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചു നിർമിച്ച ഒന്നാണു മുല്ലപ്പെരിയാർ ഡാം. നാലു ദശകം മുന്പ് അതിനു ദൗർബല്യമുള്ളതായി കണ്ടെത്തി. തുടർന്നു തമിഴ്നാടു പൊതുമരാമത്തു വകുപ്പ് ചില ബലപ്പെടുത്തൽ നടപടികൾ എടുത്തു. ഇടുക്കി ജില്ലയിൽ പലതവണ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെട്ട സാഹചര്യത്തിൽ ഒരു ദശകം മുമ്പ് അണക്കെട്ടിന്റെ ഭദ്രതയെപ്പറ്റി വീണ്ടും ആശങ്ക വളർന്നു. റിക്ടർ സ്കെയിലിൽ 6.5 ൽ കൂടുതൽ ശക്തിയുള്ള ഭൂകന്പം താങ്ങാൻ ഡാമിനു കരുത്തില്ലെന്ന ഐഐടി റൂർക്കിയുടെ പഠനവും ഇക്കാലത്തുവന്നു.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ നടന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണു സുപ്രീംകോടതി റിട്ടയേഡ് ചീഫ് ജസ്റ്റീസ് എ.എസ്. ആനന്ദ് അധ്യക്ഷനായി ഉന്നതാധികാര കമ്മിറ്റിയെ വച്ചത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ ഉൾപ്പെട്ട ആ കമ്മിറ്റി നല്കിയ റിപ്പോർട്ട് ഡാം ഭദ്രമാണെന്നായിരുന്നു. ചില അറ്റകുറ്റപ്പണികൾ നടത്തിയാൽ ജലനിരപ്പു 142 അടിവരെയാക്കാമെന്നും കമ്മിറ്റി നിർദേശിച്ചു. ഡാമിന്റെ പഴക്കം, അപ്രതീക്ഷിത ഭൂകന്പം, അവിചാരിതപ്രളയം തുടങ്ങിയ ഘടകങ്ങൾ വേണ്ടവിധം പരിഗണിച്ചതല്ല ആ റിപ്പോർട്ട് എന്ന് അന്നേ ആക്ഷേപമുയർന്നതാണ്.
ഈ കമ്മിറ്റി പ്രവർത്തനം തുടങ്ങുംമുന്പേ ഉയർന്ന നിർദേശമാണു പുതിയ ഡാം നിർമാണം. ഇപ്പോഴത്തെ ഡാമിൽനിന്നു 366 മീറ്റർ (1200 അടി) താഴെ ഇതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. ഇതിന്റെ പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവിഷയങ്ങൾ അംഗീകരിച്ചതിനോടാണ് ഇപ്പോൾ തമിഴ്നാടിന്റെ എതിർപ്പ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധസമിതിക്ക് യഥാവിധി അപേക്ഷ നല്കി ആ സമിതി യോഗനടപടികളിൽപെടുത്തി ചർച്ച ചെയ്ത് ഒരു മാസം മുൻപ് അനുമതി ശിപാർശ ചെയ്തതാണ്. അതിൽ രഹസ്യമായ ഒന്നുമില്ല. അതിന്റെ മിനിറ്റ്സ് പുറത്തുവന്നപ്പോഴാണു തമിഴ്നാട് കോലാഹലമുണ്ടാക്കുന്നത്. കേരളം എന്തോ ഗൂഢമായി നേടിയെടുത്തു എന്നാണു പ്രചാരണം. 2014 ഓഗസ്റ്റിൽ പരിസ്ഥിതി പഠനത്തിന് അനുമതി നേടിയപ്പോഴും തമിഴ്നാട് ഇതേ പ്രചാരണമാണു നടത്തിയത്. ദുഷ്പ്രചാരണത്തെത്തുടർന്ന് അന്നത്തെ അനുമതിപ്രകാരം നടപടികൾ ഉണ്ടായില്ല.
സാധാരണരീതിയിൽ ചിന്തിക്കുന്ന ഒരാളും എതിർക്കുകയില്ലാത്ത ഒന്നാണു കേരളത്തിന്റെ നിർദേശം. തമിഴ്നാടിനു നിലവിൽ നല്കുന്നതുപോലെ വെള്ളം തുടർന്നും നല്കും. നിലവിലെ ഡാമിനെപ്പറ്റി അതിന്റെ താഴ്വരയിലുള്ള ലക്ഷക്കണക്കായ ജനങ്ങൾക്കുള്ള ആശങ്കയും ഭീതിയുമകറ്റാൻ വേറൊരു ഡാം അല്പം താഴെയായി നിർമിക്കും. അതു കേരളത്തിന്റെ ചെലവിലായിരിക്കു കയും ചെയ്യും. ഇതാണു കേരളം പറയുന്നത്. തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുന്ന നിർദേശം എന്നാണു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതിനെ വിശേഷിപ്പിച്ചത്.
ഇതേപ്പറ്റി ചർച്ചയേ പറ്റില്ലെന്നതാണു തമിഴ്നാടിന്റെ പിടിവാശി. അവിടത്തെ ഭരണ-പ്രതിപക്ഷങ്ങളുടെ മത്സരിച്ചുള്ള "തമിഴ് താത്പര്യസംരക്ഷണവാദ'ത്തിന്റെ പരിണതഫലമാണ് ഈ ദുർവാശി. 1970ൽ സി. അച്യുതമേനോൻമന്ത്രിസഭയുടെ തീരുമാനപ്രകാരം 999 വർഷത്തേക്കു തമിഴ്നാടിനു ഡാമിന്റെ നിയന്ത്രണാധികാരവും ഡാമിലെ വെള്ളവും വിട്ടുകൊടുത്ത കരാറിൽ ഒരു മാറ്റത്തിനും അവർ തയാറല്ല. കരാർപ്രകാരമുള്ള ഡാം ഇല്ലാതായാൽ കരാർ ഇല്ലാതാകുമെന്ന ഭയമാണെങ്കിൽ പുതിയ കരാർ ഉണ്ടാക്കിയിട്ടുമതി ഡാം പഠനവും പണിയും എന്നു നിലപാടെടുക്കാമായിരുന്നു. ആ കരാറിൽ പഴയ കരാറിലെ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും വേണമെന്ന് അവർക്കു വാദിക്കാമായിരുന്നു. പക്ഷേ, അതല്ല തമിഴ്നാട് ചെയ്യുന്നത്. ചർച്ചയേ ഇല്ല, അതിനാൽ പഠനവും പണിയും വേണ്ട എന്ന മുട്ടാപ്പോക്കു മാത്രം.
ഇങ്ങനെ മുട്ടാപ്പോക്കു പുലർത്തുന്നവരുമായി ധാരണ ഉണ്ടാക്കിവേണം പരിസ്ഥിതി ആഘാതപഠനവും തുടർനടപടികളും എന്ന വ്യവസ്ഥയോടെയാണു കേന്ദ്ര വിദഗ്ധ കമ്മിറ്റി പഠനത്തിന്റെ പരിഗണനാവിഷയങ്ങൾക്ക് അനുമതി നല്കിയത്. ഇതു സത്യത്തിൽ നമുക്ക് അനുമതി നല്കലല്ല, നിഷേധിക്കലാണ്. തമിഴ്നാട് ഉടനെങ്ങും വഴങ്ങില്ല എന്ന് അറിയാം. അതായത്, "ധാരണയായി, ഇനി പഠിക്കട്ടെ' എന്നു പറഞ്ഞു ചെല്ലാൻ കേരളത്തിനു സാധിക്കില്ല.
മുല്ലപ്പെരിയാറിൽ വേണ്ടതു കേന്ദ്രത്തിന്റെ ശക്തമായ രാഷ്ട്രീയ തീരുമാനമാണ്. തമിഴ്നാടിന്റെ ഒരു താത്പര്യവും ഹനിക്കാത്തവിധം ഒരു സുരക്ഷിതഡാം പണിയാൻ കേരളത്തെ അനുവദിക്കാൻ കേന്ദ്രമാണു തീരുമാനമെടുക്കേണ്ടത്. അല്ലാതെ കേരളം തമിഴ്നാടുമായി ധാരണയിലെത്തിയിട്ടു ഞങ്ങളുടെ അടുത്തു വരുക എന്നു പറയുന്നതു പ്രയോഗത്തിൽ കേരളത്തിന്റെ ആവശ്യം നിഷേധിക്കലാണ്.
കേരളം ന്യായമായ കാര്യമേ ചോദിക്കുന്നുള്ളൂ. ജനങ്ങളുടെ ജീവനു സുരക്ഷ. അതു നിറവേറ്റാൻ സ്വന്തം ചെലവിൽ ഡാം നിർമിച്ചു തമിഴ്നാടിനു വെള്ളം തരാമെന്ന് ഏൽക്കുന്നു. നിലവിൽ തമിഴ്നാട്ടിലേക്കു വെളളം കൊണ്ടുപോകാനുള്ള ഒരു സംവിധാനത്തിനും കോട്ടമോ തടസമോ വരാതെയാണു പുതിയ ഡാം പണിയുക. പണിക്കു വേണ്ടിയും വെള്ളം കൊണ്ടുപോക്കു തടസപ്പെടുത്തേണ്ടതില്ല. പുതിയതു പണിതീർന്നശേഷമേ പഴയ ഡാം ഡീകമ്മീഷൻ ചെയ്യൂ. ഇതെല്ലാം കേരളം തയാറാക്കിയ പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിൽ ഉള്ളതാണ്. കേന്ദ്ര മന്ത്രാലയത്തിനു നല്കിയ ഈ റിപ്പോർട്ട് തമിഴ്നാടിനും ലഭ്യമാണ്.
ഇത്ര വ്യക്തമായ ഉറപ്പു നല്കുന്പോഴും വേറേ ഡാം പണിയാൻ അനുവദിക്കില്ല എന്ന അയൽസംസ്ഥാനത്തിന്റെ മുട്ടാപ്പോക്കു മാറ്റാൻ കേന്ദ്രം ശക്തമായി ഇടപെടുകതന്നെ വേണം. അതിനുപകരം 39 ലോക്സഭാ സീറ്റുള്ള തമിഴ്നാടിനെയും 20 സീറ്റ് മാത്രമുള്ള കേരളത്തെയും സീറ്റിന്റെ എണ്ണക്കണക്കിൽ വിലയിരുത്തിയാൽ കേരളത്തിന് ഒരിക്കലും സുരക്ഷ ലഭിക്കില്ല. കേന്ദ്രത്തെ ന്യായത്തിന്റെയും നീതിയുടെയും പക്ഷത്ത് ഉറപ്പിച്ചുനിർത്തി നമ്മുടെ കാര്യം നേടിയെടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇനി വേണ്ടത്.