കാൽപ്പന്തുകളിയിലെ ഏറ്റവും സുന്ദരമായ കാഴ്ചയേതെന്നു ചോദിച്ചാൽ, ഫുട്ബോളിന്റെ പരമ സത്യമായ ഗോളുകളല്ലാതെ മറ്റൊന്നുമല്ലെന്നതായിരിക്കും പെട്ടെന്നുള്ള ഉത്തരം. ഇഴപൊട്ടാത്തവിധം പടുത്തുയർത്തുന്ന പ്രതിരോധ ഭിത്തിയെ ചടുല മാസ്മരിക നീക്കങ്ങളിലൂടെ മറികടന്ന്, ഗോളിയെ നിഷ്പ്രഭമാക്കി വലയിലേക്കു തൊടുക്കുന്ന വെടിയുണ്ടഗോളുകൾ ഏത് കാൽപ്പന്തു പ്രേമിയാണ് ഇഷ്ടപ്പെടാതിരിക്കുക.
പ്രതിരോധ മതിലിനു മുകളിലൂടെ പുളഞ്ഞുപറന്നു വലയുടെ മൂല കുലുക്കുന്ന തീപ്പൊരി ഫ്രീകിക്കുകൾ കാണുമ്പോൾ ഒരു നിമിഷം ശ്വാസം നിലച്ചുപോകുന്നതും സ്വാഭാവികം. പ്രിയപ്പെട്ട താരം കിക്ക് എടുക്കാൻ എത്തുന്ന നിമിഷം ഇരിപ്പിടത്തിന്റെ വക്കത്തേക്ക് അറിയാതെ നീങ്ങുന്ന കളിപ്രേമി വടിപോലെ കഴുത്തുനീട്ടി പന്തിലേക്ക് കണ്ണു കേന്ദ്രീകരിച്ച് ഇരിക്കുമ്പോൾ കളിക്കമ്പത്തിന്റെ ആഴം എത്രയെന്നു തിട്ടപ്പെടുത്താം. ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടുന്നതിന്റെ ചന്തമൊന്നു വേറെതന്നെയാണ്. കോർണറിൽനിന്നു ബോക്സിലേക്കു ചീറിവരുന്ന പന്ത് ഉയർന്നു ചാടി തലകൊണ്ടു ചെത്തി വലയിലെത്തിക്കുന്നതിനുമുണ്ട് ഏറെ ഭംഗി. ഇത്തരം കാഴ്ചകൾ മാത്രമല്ല ഫുട്ബോളിനെ ആസ്വാദ്യകരമാക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ അരങ്ങത്ത് എത്തുമ്പോൾ ക്ലബ് ഫുട്ബോളിനെ അപേക്ഷിച്ച് അത് ഏവരുടെയും മനംകവരുന്നതിന് കാരണങ്ങൾ ഒട്ടേറെയുണ്ട്. ദേശം, വർണം, ആരവം തുടങ്ങിയ ഘടകങ്ങൾ ലോകകപ്പിൽ തെളിഞ്ഞു കാണുന്നു. സ്റ്റേഡിയമൊന്നാകെ നിറങ്ങളിൽ ചാലിച്ച്, ആരവങ്ങളിൽ കുളിച്ചു നിൽക്കുന്ന കാഴ്ച വർണനാതീതമാണ്. അതിരുകളില്ലാത്ത ആനന്ദമാണ് അതു പകരുന്നത്.
കിക്കോഫിന് ഏതാനും നിമിഷങ്ങൾ ബാക്കിയിരിക്കെ, വർണാഭമായ ജഴ്സിയണിഞ്ഞു സ്റ്റേഡിയത്തിന്റെ അടിത്തട്ടിൽനിന്നു കുരുന്നുകളുടെ കൈപിടിച്ചു താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തുന്ന കാഴ്ച നയനാനന്ദകരമാണ്. തുടർന്ന് ചങ്കിൽ സ്പർശിക്കുന്ന ദേശീയഗാനം ചൊല്ലുമ്പോൾ സിരകളിൽ രക്തപ്രവാഹം ഉച്ചസ്ഥായിയിൽ. കാൽപ്പന്തുകളിയുടെ ആദ്യനിമിഷങ്ങൾ ഇതാണെങ്കിൽ കളികഴിഞ്ഞുമുണ്ട് അനർഘ നിമിഷം - ജഴ്സി കൈമാറ്റം. 90 മിനിറ്റ് നേരത്തേയ്ക്കോ അധികസമത്തേയ്ക്കോ നീളുന്ന കളിയിൽ മുഖ്യ ലക്ഷ്യം എതിരാളിയുടെ തന്ത്രങ്ങൾ തടയുകയെന്നതാണ്. അതിനിടയ്ക്കു മാരകമായ ഫൗളിനു പലരും ഇരയാകുന്നു. വാക്കേറ്റം, കയ്യാങ്കളി, ചുവപ്പുകാർഡ് തുടങ്ങിയ അഭ്യാസങ്ങൾക്കപ്പുറത്ത് അവസാന വിസിൽ മുഴങ്ങുന്നതോടെ പോരാട്ടം അവസാനിക്കുന്നു. പോരു കോഴികളെപ്പോലെ നേർക്കുനേർ പയറ്റിയവർ കൈകൊടുത്തു പിരിയുന്നു; ചിലർ കെട്ടിപ്പുണരുന്നു. ജഴ്സികൾ പരസ്പരം കൈമാറുന്നു. സുഹൃത്തുക്കളായി കളിക്കളത്തിൽനിന്നു മടക്കം. പിന്തുണ നൽകിയ കാണികളെ അഭിവാദ്യം ചെയ്തുകൊണ്ട് താരങ്ങൾ കളിക്കളം വിടുന്നതും ഫുട്ബോളിനെ സ്നേഹിക്കുന്നവരെ എല്ലാ അർഥത്തിലും ആഹ്ലാദിപ്പിക്കുന്ന ഘടകങ്ങളാണ്. ഫുട്ബോളിന്റെ സുന്ദരനിമിഷങ്ങൾ ഇവിടെ തീരുന്നില്ല.
വിവിധ ദേശക്കാരുടെ സംഗമമാണ് ഒരോ ലോകകപ്പും. നാടിന്റെ നാനാഭാഗത്തു നിന്നുള്ള കളിക്കമ്പക്കാർക്ക് മൈതാനത്ത് എത്തുന്നതു മുതൽ ആരവത്തിന്റെ, ആവേശത്തിന്റെ, ഉദ്വേഗത്തിന്റെ നിമിഷങ്ങളാണ്. മൈതാനത്തെ പോരാട്ടം മാത്രമല്ല, ലോകകപ്പ്. രാജ്യങ്ങളുടെയും മനസുകളുടെയും ഒത്തുചേരൽ കൂടിയാണത്. വ്യത്യസ്ത സംസ്കാരവും ഭാഷയും വേഷവും കളിക്കളത്തിൽ അലിഞ്ഞു ചേരുന്നു. ഇഷ്ടരാജ്യത്തിന്റെ നിറമണിഞ്ഞ് അവർ ആരവം മുഴക്കുന്നു. സ്വന്തം രാജ്യം കളിക്കാനില്ലെങ്കിലും ദേശാതിർത്തികൾ മായ്ച്ചു വർണാഭമായ പതാകകളുമേന്തി മുഖത്തു ചായം പൂശി അവർ ആനന്ദനൃത്തം ചവിട്ടുന്നു. ഇവിടെ ആരും അന്യരല്ല. ഒരേ മനസോടെ അവർ ആർപ്പുവിളിക്കുന്നു. എന്നാൽ, ശബ്ദമുഖരിതമായ സ്റ്റേഡിയങ്ങളിൽ ഉയരുന്നത് സന്തോഷത്തിന്റെ ചിത്രങ്ങൾ മാത്രമല്ല. ചിലപ്പോൾ ദുഃഖവും നിരാശയും അവിടെ കാണാം. സ്വന്തം രാജ്യത്തിന്റെയോ ഇഷ്ടടീമുകളുടെയോ തോൽവി താങ്ങാവുന്നതിലും അപ്പുറമാണ്. ബ്രസീൽ കളിക്കുമ്പോൾ മഞ്ഞക്കടൽ. ഇംഗ്ലണ്ട് കളിക്കുമ്പോൾ ചുവപ്പ് അല്ലെങ്കിൽ വെള്ള. അർജന്റീന ഇറങ്ങുമ്പോൾ ഇളംനീലയും വെള്ളയും. ഇറ്റലി എത്തിയാൽ നീലയിൽ മുങ്ങുന്ന കളിക്കളം; ഹോളണ്ട് കളിക്കുമ്പോൾ ഓറഞ്ചുപട ( ഹോളണ്ട്, ഇറ്റലി ടീമുകൾ ഇക്കുറിയില്ല ). മെക്സിക്കോയ്ക്കുള്ള പിന്തുണ സ്റ്റേഡിയത്തിലെ മെക്സിക്കൻ തിരമാലകളാണ്. ആഫ്രിക്കക്കാർ എത്തുമ്പോൾ നൈജീരിയയുടെ പച്ച നിറത്തിനാണ് അഴക്. നിറങ്ങളിൽ മുങ്ങുകയാണ് കളിക്കളങ്ങൾ. ഇതിനു പുറമെ താരങ്ങളണിയുന്ന ജഴ്സിക്കുമുണ്ട് ഭംഗിയേറെ.
വിവിധ നിറങ്ങളിലുള്ള ജഴ്സിയണിഞ്ഞു കളിക്കാർ ഗ്രൗണ്ടിലേക്കു വരുന്നതു കാണുന്നത് കളിക്കമ്പക്കാർക്കു ഹരമാണ്. അതുകൊണ്ടുതന്നെയാണ് ജഴ്സികൾക്കു പ്രിയമേറിയത്. നമ്മുടെ നാട്ടിൽ അഞ്ചുപേർ കൂടുന്നിടത്തു രണ്ടുപേരെ ബാഴ്സയുടെയും റയൽ മാഡ്രിഡിന്റെയും ജഴ്സിയിൽ കാണുന്നതിനു കാരണവും മറ്റൊന്നല്ല. ലോകകപ്പ് വരുമ്പോൾ അതു ബ്രസീലിന്റെ മഞ്ഞയിലേക്കും നീലയിലേക്കും അല്ലെങ്കിൽ അർജന്റീനയുടെ ഇളം നീലയിലേക്കും വെള്ളയിലേക്കും വഴിമാറുന്നു.
ലോകകപ്പ് ജഴ്സികൾ പുത്തൻ ആവേശത്തിന്റേതു കൂടിയാണ്. ഏറെക്കാലത്തിനുശേഷം ‘ഇറ്റാലിയ-90’ ലോകകപ്പിൽ ജർമൻ ടീം അണിഞ്ഞ ജഴ്സിക്കു ചന്തമൊന്നു വെറെയായിരുന്നു. ജർമൻ ദേശീയതയുടെ നിറം ഏവരുടെയും മനംകവരുന്നതായിരുന്നു. ലോതർ മത്തേവൂസും റൂഡി വോളറും ആ ജഴ്സിയണിഞ്ഞാണ് അർജന്റീനയെ കീഴടക്കി കിരീടമണിഞ്ഞത്. വെള്ളയിൽ ഓറഞ്ച്, ചുവപ്പ്, കറുപ്പു നിറത്തിലുള്ള വരകളോടുകൂടിയ ജർമൻ ജഴ്സിയുടെ രൂപകല്പന മനോഹരമായിരുന്നു. അതുകഴിഞ്ഞു യുഎസ് ലോകകപ്പിലും ജർമൻ ജഴ്സി മിന്നി. ജഴ്സിയുടെ കാര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ഇഷ്ടങ്ങൾ ഉണ്ടായേക്കാമെങ്കിലും ജർമൻ നിറം ഏറെ പേർ ഇഷ്ടപ്പെട്ടിരുന്നു.
ജഴ്സിയിലെ ഡിസൈനിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു താരമായിരുന്നു മെക്സിക്കോ ഗോൾകീപ്പർ ആയിരുന്ന ജോർജ് കംപോസ്. വർണങ്ങൾ വാരിവിതറിയ കളിക്കുപ്പായമിട്ടുള്ള കംപോസിന്റെ നിൽപ്പ് പലരും ഓർക്കുന്നു. ഉയരക്കുറവുള്ള കംപോസ് ധരിച്ചിരുന്നത് ഗോൾകീപ്പർക്കിണങ്ങാത്ത വേഷമാണെന്നു പലരും ആക്ഷേപിച്ചെങ്കിലും അദ്ദേഹം അതൊന്നും ചെവികൊടുത്തില്ല. അതേ, കേവലം ഒരു കളി മാത്രമല്ല ലോകകപ്പ്. അതിൽ ആവേശത്തിനൊപ്പം വർണമുണ്ട്; സംസ്കാരമുണ്ട്; ജീവിതവുമുണ്ട്.
വി. മനോജ്
പ്രതിരോധ മതിലിനു മുകളിലൂടെ പുളഞ്ഞുപറന്നു വലയുടെ മൂല കുലുക്കുന്ന തീപ്പൊരി ഫ്രീകിക്കുകൾ കാണുമ്പോൾ ഒരു നിമിഷം ശ്വാസം നിലച്ചുപോകുന്നതും സ്വാഭാവികം. പ്രിയപ്പെട്ട താരം കിക്ക് എടുക്കാൻ എത്തുന്ന നിമിഷം ഇരിപ്പിടത്തിന്റെ വക്കത്തേക്ക് അറിയാതെ നീങ്ങുന്ന കളിപ്രേമി വടിപോലെ കഴുത്തുനീട്ടി പന്തിലേക്ക് കണ്ണു കേന്ദ്രീകരിച്ച് ഇരിക്കുമ്പോൾ കളിക്കമ്പത്തിന്റെ ആഴം എത്രയെന്നു തിട്ടപ്പെടുത്താം. ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടുന്നതിന്റെ ചന്തമൊന്നു വേറെതന്നെയാണ്. കോർണറിൽനിന്നു ബോക്സിലേക്കു ചീറിവരുന്ന പന്ത് ഉയർന്നു ചാടി തലകൊണ്ടു ചെത്തി വലയിലെത്തിക്കുന്നതിനുമുണ്ട് ഏറെ ഭംഗി. ഇത്തരം കാഴ്ചകൾ മാത്രമല്ല ഫുട്ബോളിനെ ആസ്വാദ്യകരമാക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ അരങ്ങത്ത് എത്തുമ്പോൾ ക്ലബ് ഫുട്ബോളിനെ അപേക്ഷിച്ച് അത് ഏവരുടെയും മനംകവരുന്നതിന് കാരണങ്ങൾ ഒട്ടേറെയുണ്ട്. ദേശം, വർണം, ആരവം തുടങ്ങിയ ഘടകങ്ങൾ ലോകകപ്പിൽ തെളിഞ്ഞു കാണുന്നു. സ്റ്റേഡിയമൊന്നാകെ നിറങ്ങളിൽ ചാലിച്ച്, ആരവങ്ങളിൽ കുളിച്ചു നിൽക്കുന്ന കാഴ്ച വർണനാതീതമാണ്. അതിരുകളില്ലാത്ത ആനന്ദമാണ് അതു പകരുന്നത്.
കിക്കോഫിന് ഏതാനും നിമിഷങ്ങൾ ബാക്കിയിരിക്കെ, വർണാഭമായ ജഴ്സിയണിഞ്ഞു സ്റ്റേഡിയത്തിന്റെ അടിത്തട്ടിൽനിന്നു കുരുന്നുകളുടെ കൈപിടിച്ചു താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തുന്ന കാഴ്ച നയനാനന്ദകരമാണ്. തുടർന്ന് ചങ്കിൽ സ്പർശിക്കുന്ന ദേശീയഗാനം ചൊല്ലുമ്പോൾ സിരകളിൽ രക്തപ്രവാഹം ഉച്ചസ്ഥായിയിൽ. കാൽപ്പന്തുകളിയുടെ ആദ്യനിമിഷങ്ങൾ ഇതാണെങ്കിൽ കളികഴിഞ്ഞുമുണ്ട് അനർഘ നിമിഷം - ജഴ്സി കൈമാറ്റം. 90 മിനിറ്റ് നേരത്തേയ്ക്കോ അധികസമത്തേയ്ക്കോ നീളുന്ന കളിയിൽ മുഖ്യ ലക്ഷ്യം എതിരാളിയുടെ തന്ത്രങ്ങൾ തടയുകയെന്നതാണ്. അതിനിടയ്ക്കു മാരകമായ ഫൗളിനു പലരും ഇരയാകുന്നു. വാക്കേറ്റം, കയ്യാങ്കളി, ചുവപ്പുകാർഡ് തുടങ്ങിയ അഭ്യാസങ്ങൾക്കപ്പുറത്ത് അവസാന വിസിൽ മുഴങ്ങുന്നതോടെ പോരാട്ടം അവസാനിക്കുന്നു. പോരു കോഴികളെപ്പോലെ നേർക്കുനേർ പയറ്റിയവർ കൈകൊടുത്തു പിരിയുന്നു; ചിലർ കെട്ടിപ്പുണരുന്നു. ജഴ്സികൾ പരസ്പരം കൈമാറുന്നു. സുഹൃത്തുക്കളായി കളിക്കളത്തിൽനിന്നു മടക്കം. പിന്തുണ നൽകിയ കാണികളെ അഭിവാദ്യം ചെയ്തുകൊണ്ട് താരങ്ങൾ കളിക്കളം വിടുന്നതും ഫുട്ബോളിനെ സ്നേഹിക്കുന്നവരെ എല്ലാ അർഥത്തിലും ആഹ്ലാദിപ്പിക്കുന്ന ഘടകങ്ങളാണ്. ഫുട്ബോളിന്റെ സുന്ദരനിമിഷങ്ങൾ ഇവിടെ തീരുന്നില്ല.
വിവിധ ദേശക്കാരുടെ സംഗമമാണ് ഒരോ ലോകകപ്പും. നാടിന്റെ നാനാഭാഗത്തു നിന്നുള്ള കളിക്കമ്പക്കാർക്ക് മൈതാനത്ത് എത്തുന്നതു മുതൽ ആരവത്തിന്റെ, ആവേശത്തിന്റെ, ഉദ്വേഗത്തിന്റെ നിമിഷങ്ങളാണ്. മൈതാനത്തെ പോരാട്ടം മാത്രമല്ല, ലോകകപ്പ്. രാജ്യങ്ങളുടെയും മനസുകളുടെയും ഒത്തുചേരൽ കൂടിയാണത്. വ്യത്യസ്ത സംസ്കാരവും ഭാഷയും വേഷവും കളിക്കളത്തിൽ അലിഞ്ഞു ചേരുന്നു. ഇഷ്ടരാജ്യത്തിന്റെ നിറമണിഞ്ഞ് അവർ ആരവം മുഴക്കുന്നു. സ്വന്തം രാജ്യം കളിക്കാനില്ലെങ്കിലും ദേശാതിർത്തികൾ മായ്ച്ചു വർണാഭമായ പതാകകളുമേന്തി മുഖത്തു ചായം പൂശി അവർ ആനന്ദനൃത്തം ചവിട്ടുന്നു. ഇവിടെ ആരും അന്യരല്ല. ഒരേ മനസോടെ അവർ ആർപ്പുവിളിക്കുന്നു. എന്നാൽ, ശബ്ദമുഖരിതമായ സ്റ്റേഡിയങ്ങളിൽ ഉയരുന്നത് സന്തോഷത്തിന്റെ ചിത്രങ്ങൾ മാത്രമല്ല. ചിലപ്പോൾ ദുഃഖവും നിരാശയും അവിടെ കാണാം. സ്വന്തം രാജ്യത്തിന്റെയോ ഇഷ്ടടീമുകളുടെയോ തോൽവി താങ്ങാവുന്നതിലും അപ്പുറമാണ്. ബ്രസീൽ കളിക്കുമ്പോൾ മഞ്ഞക്കടൽ. ഇംഗ്ലണ്ട് കളിക്കുമ്പോൾ ചുവപ്പ് അല്ലെങ്കിൽ വെള്ള. അർജന്റീന ഇറങ്ങുമ്പോൾ ഇളംനീലയും വെള്ളയും. ഇറ്റലി എത്തിയാൽ നീലയിൽ മുങ്ങുന്ന കളിക്കളം; ഹോളണ്ട് കളിക്കുമ്പോൾ ഓറഞ്ചുപട ( ഹോളണ്ട്, ഇറ്റലി ടീമുകൾ ഇക്കുറിയില്ല ). മെക്സിക്കോയ്ക്കുള്ള പിന്തുണ സ്റ്റേഡിയത്തിലെ മെക്സിക്കൻ തിരമാലകളാണ്. ആഫ്രിക്കക്കാർ എത്തുമ്പോൾ നൈജീരിയയുടെ പച്ച നിറത്തിനാണ് അഴക്. നിറങ്ങളിൽ മുങ്ങുകയാണ് കളിക്കളങ്ങൾ. ഇതിനു പുറമെ താരങ്ങളണിയുന്ന ജഴ്സിക്കുമുണ്ട് ഭംഗിയേറെ.
വിവിധ നിറങ്ങളിലുള്ള ജഴ്സിയണിഞ്ഞു കളിക്കാർ ഗ്രൗണ്ടിലേക്കു വരുന്നതു കാണുന്നത് കളിക്കമ്പക്കാർക്കു ഹരമാണ്. അതുകൊണ്ടുതന്നെയാണ് ജഴ്സികൾക്കു പ്രിയമേറിയത്. നമ്മുടെ നാട്ടിൽ അഞ്ചുപേർ കൂടുന്നിടത്തു രണ്ടുപേരെ ബാഴ്സയുടെയും റയൽ മാഡ്രിഡിന്റെയും ജഴ്സിയിൽ കാണുന്നതിനു കാരണവും മറ്റൊന്നല്ല. ലോകകപ്പ് വരുമ്പോൾ അതു ബ്രസീലിന്റെ മഞ്ഞയിലേക്കും നീലയിലേക്കും അല്ലെങ്കിൽ അർജന്റീനയുടെ ഇളം നീലയിലേക്കും വെള്ളയിലേക്കും വഴിമാറുന്നു.
ലോകകപ്പ് ജഴ്സികൾ പുത്തൻ ആവേശത്തിന്റേതു കൂടിയാണ്. ഏറെക്കാലത്തിനുശേഷം ‘ഇറ്റാലിയ-90’ ലോകകപ്പിൽ ജർമൻ ടീം അണിഞ്ഞ ജഴ്സിക്കു ചന്തമൊന്നു വെറെയായിരുന്നു. ജർമൻ ദേശീയതയുടെ നിറം ഏവരുടെയും മനംകവരുന്നതായിരുന്നു. ലോതർ മത്തേവൂസും റൂഡി വോളറും ആ ജഴ്സിയണിഞ്ഞാണ് അർജന്റീനയെ കീഴടക്കി കിരീടമണിഞ്ഞത്. വെള്ളയിൽ ഓറഞ്ച്, ചുവപ്പ്, കറുപ്പു നിറത്തിലുള്ള വരകളോടുകൂടിയ ജർമൻ ജഴ്സിയുടെ രൂപകല്പന മനോഹരമായിരുന്നു. അതുകഴിഞ്ഞു യുഎസ് ലോകകപ്പിലും ജർമൻ ജഴ്സി മിന്നി. ജഴ്സിയുടെ കാര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ഇഷ്ടങ്ങൾ ഉണ്ടായേക്കാമെങ്കിലും ജർമൻ നിറം ഏറെ പേർ ഇഷ്ടപ്പെട്ടിരുന്നു.
ജഴ്സിയിലെ ഡിസൈനിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു താരമായിരുന്നു മെക്സിക്കോ ഗോൾകീപ്പർ ആയിരുന്ന ജോർജ് കംപോസ്. വർണങ്ങൾ വാരിവിതറിയ കളിക്കുപ്പായമിട്ടുള്ള കംപോസിന്റെ നിൽപ്പ് പലരും ഓർക്കുന്നു. ഉയരക്കുറവുള്ള കംപോസ് ധരിച്ചിരുന്നത് ഗോൾകീപ്പർക്കിണങ്ങാത്ത വേഷമാണെന്നു പലരും ആക്ഷേപിച്ചെങ്കിലും അദ്ദേഹം അതൊന്നും ചെവികൊടുത്തില്ല. അതേ, കേവലം ഒരു കളി മാത്രമല്ല ലോകകപ്പ്. അതിൽ ആവേശത്തിനൊപ്പം വർണമുണ്ട്; സംസ്കാരമുണ്ട്; ജീവിതവുമുണ്ട്.
വി. മനോജ്