സ്വന്തം ലേഖകൻ
കൊച്ചി: കേരളപ്പിറവി ദിനത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ വേദി സംബന്ധിച്ച കാര്യത്തിൽ ഇന്നലെ നടന്ന യോഗത്തിൽ അന്തിമതീരുമാനമായില്ല. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.
പുൽത്തകിടിക്ക് (ടർഫ്) പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ക്രിക്കറ്റും ഫുട്ബോളും ഒരേ ഗ്രൗണ്ടിൽ നടത്താമെന്ന നിലപാടാണു ജിസിഡിഎ മുന്നോട്ടുവച്ചത്. ക്രിക്കറ്റിനായി ടർഫ് പൊളിച്ചാൽ പ്രശ്നമാകുമോയെന്നറിയാൻ ജിസിഡിഎ വിദഗ്ധസമിതിയെ നിയോഗിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടർഫ് നിശ്ചിതസമയത്തിനുള്ളിൽ ഫുട്ബോളിനായി പാകപ്പെടുത്താൻ സാധിക്കില്ലെങ്കിൽ മാത്രമേ ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതുള്ളൂവെന്നു ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ മാധ്യമങ്ങളോടു പറഞ്ഞു.
അടുത്തദിവസംതന്നെ ജിസിഡിഎ നിയോഗിക്കുന്ന വിദഗ്ധരെത്തി ഗ്രൗണ്ട് പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കും. മത്സരം നടത്തുന്നതിൽ ചർച്ചയിൽ പങ്കെടുത്ത ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. അതേസമയം, സർക്കാർ ഇക്കാര്യത്തിൽ എന്തു തീരുമാനമെടുത്താലും പാലിക്കും. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്ബോൾ കൊച്ചിയിലും എന്ന വാദത്തോടു യോജിപ്പില്ല. രണ്ടു സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്ബോളിനും സാധ്യതയുണ്ടെങ്കിൽ നടത്തണമെന്നാണ് അഭിപ്രായമെന്നും മോഹനൻ പറഞ്ഞു.
നേരത്തെയും കൊച്ചിയിൽ ഇങ്ങനെ മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്നും ക്രിക്കറ്റ് നടത്തിയശേഷം ഫുട്ബോളിനായി സ്റ്റേഡിയം ഒരുക്കി നൽകാമെന്നും കെസിഎയും വ്യക്തമാക്കി. മത്സരം കൊച്ചിയിൽ നടക്കുമെന്ന പ്രതീക്ഷയാണു യോഗശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പങ്കുവച്ചത്.
ഗ്രൗണ്ട് ഒരുക്കാൻ നവംബർവരെ സമയമുണ്ട്. വിദഗ്ധസമിതിയുടെ പരിശോധനകൾക്കുശേഷം അടുത്ത മാസം അവസാനത്തോടെ സ്റ്റേഡിയം ലഭിച്ചാലും പിച്ചുകളുടെ നിർമാണം പൂർത്തിയാക്കാനാകും. കേരളത്തിന് അനുവദിച്ച മത്സരത്തിന്റെ വേദി തീരുമാനിക്കാനുള്ള അവകാശം കെസിഎയ്ക്കുണ്ട്. ഇരു സ്റ്റേഡിയങ്ങൾക്കും ബിസിസിഐയുടെ അംഗീകാരമുള്ളതാണ്. കെസിഎയുടെ തീരുമാനം ബിസിസിഐയെ അറിയിച്ചാൽ മാത്രം മതിയെന്നും ജയേഷ് പറഞ്ഞു.
ക്രിക്കറ്റും ഫു്ടബോളും നടക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നായിരുന്നു കെഎഫ്എയുടെയും നിലപാട്. വിവാദമുണ്ടാക്കി കളി നടത്തില്ലെന്ന് ഇന്നലെ രാവിലെ കെസിഎ വ്യക്തമാക്കിയിരുന്നു. ഇതോടെ വേദി തിരുവനന്തപുരമാകുമെന്ന് ഏകദേശം ഉറപ്പായതുമാണ്. എന്നാൽ, യോഗത്തിൽ വലിയ എതിർപ്പുകൾ ഉയരാത്തതിനാൽ കെസിഎയ്ക്കു കാര്യങ്ങൾ എളുപ്പമായി. ജിസിഡിഎയ്ക്കു ബ്ലാസ്റ്റേഴ്സുമായുള്ള കരാർ മാർച്ച് 31ന് അവസാനിക്കും.
അടുത്ത സീസണിലെ ഐഎസ്എൽ മത്സരം എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നതായാണ് ടീം പ്രതിനിധികൾ നൽകുന്ന സൂചനയെന്നും സി.എൻ. മോഹനൻ പറഞ്ഞു. ഇനി സംസ്ഥാന സർക്കാരിന്റെ നിലപാടാകും ഇക്കാര്യത്തിൽ നിർണായകമാകുക.
മത്സരം തിരുവനന്തപുരത്തേക്കു മാറ്റാൻ കായിക മന്ത്രി എ.സി. മൊയ്തീൻ നിർദേശം വച്ചിരുന്നെങ്കിലും ഇന്നലത്തെ യോഗത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നിലപാട് വീണ്ടും അറിയേണ്ടതുണ്ട്. മത്സരം കൊച്ചിയിൽ വേണ്ടെന്നു സർക്കാർ പറഞ്ഞാൽ വേദി മാറ്റുമെന്നു ജിസിഡിഎയും കെസിഎയും വ്യക്തമാക്കി.
കൊച്ചി: കേരളപ്പിറവി ദിനത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ വേദി സംബന്ധിച്ച കാര്യത്തിൽ ഇന്നലെ നടന്ന യോഗത്തിൽ അന്തിമതീരുമാനമായില്ല. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.
പുൽത്തകിടിക്ക് (ടർഫ്) പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ക്രിക്കറ്റും ഫുട്ബോളും ഒരേ ഗ്രൗണ്ടിൽ നടത്താമെന്ന നിലപാടാണു ജിസിഡിഎ മുന്നോട്ടുവച്ചത്. ക്രിക്കറ്റിനായി ടർഫ് പൊളിച്ചാൽ പ്രശ്നമാകുമോയെന്നറിയാൻ ജിസിഡിഎ വിദഗ്ധസമിതിയെ നിയോഗിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടർഫ് നിശ്ചിതസമയത്തിനുള്ളിൽ ഫുട്ബോളിനായി പാകപ്പെടുത്താൻ സാധിക്കില്ലെങ്കിൽ മാത്രമേ ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതുള്ളൂവെന്നു ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ മാധ്യമങ്ങളോടു പറഞ്ഞു.
അടുത്തദിവസംതന്നെ ജിസിഡിഎ നിയോഗിക്കുന്ന വിദഗ്ധരെത്തി ഗ്രൗണ്ട് പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കും. മത്സരം നടത്തുന്നതിൽ ചർച്ചയിൽ പങ്കെടുത്ത ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. അതേസമയം, സർക്കാർ ഇക്കാര്യത്തിൽ എന്തു തീരുമാനമെടുത്താലും പാലിക്കും. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്ബോൾ കൊച്ചിയിലും എന്ന വാദത്തോടു യോജിപ്പില്ല. രണ്ടു സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്ബോളിനും സാധ്യതയുണ്ടെങ്കിൽ നടത്തണമെന്നാണ് അഭിപ്രായമെന്നും മോഹനൻ പറഞ്ഞു.
നേരത്തെയും കൊച്ചിയിൽ ഇങ്ങനെ മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്നും ക്രിക്കറ്റ് നടത്തിയശേഷം ഫുട്ബോളിനായി സ്റ്റേഡിയം ഒരുക്കി നൽകാമെന്നും കെസിഎയും വ്യക്തമാക്കി. മത്സരം കൊച്ചിയിൽ നടക്കുമെന്ന പ്രതീക്ഷയാണു യോഗശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പങ്കുവച്ചത്.
ഗ്രൗണ്ട് ഒരുക്കാൻ നവംബർവരെ സമയമുണ്ട്. വിദഗ്ധസമിതിയുടെ പരിശോധനകൾക്കുശേഷം അടുത്ത മാസം അവസാനത്തോടെ സ്റ്റേഡിയം ലഭിച്ചാലും പിച്ചുകളുടെ നിർമാണം പൂർത്തിയാക്കാനാകും. കേരളത്തിന് അനുവദിച്ച മത്സരത്തിന്റെ വേദി തീരുമാനിക്കാനുള്ള അവകാശം കെസിഎയ്ക്കുണ്ട്. ഇരു സ്റ്റേഡിയങ്ങൾക്കും ബിസിസിഐയുടെ അംഗീകാരമുള്ളതാണ്. കെസിഎയുടെ തീരുമാനം ബിസിസിഐയെ അറിയിച്ചാൽ മാത്രം മതിയെന്നും ജയേഷ് പറഞ്ഞു.
ക്രിക്കറ്റും ഫു്ടബോളും നടക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നായിരുന്നു കെഎഫ്എയുടെയും നിലപാട്. വിവാദമുണ്ടാക്കി കളി നടത്തില്ലെന്ന് ഇന്നലെ രാവിലെ കെസിഎ വ്യക്തമാക്കിയിരുന്നു. ഇതോടെ വേദി തിരുവനന്തപുരമാകുമെന്ന് ഏകദേശം ഉറപ്പായതുമാണ്. എന്നാൽ, യോഗത്തിൽ വലിയ എതിർപ്പുകൾ ഉയരാത്തതിനാൽ കെസിഎയ്ക്കു കാര്യങ്ങൾ എളുപ്പമായി. ജിസിഡിഎയ്ക്കു ബ്ലാസ്റ്റേഴ്സുമായുള്ള കരാർ മാർച്ച് 31ന് അവസാനിക്കും.
അടുത്ത സീസണിലെ ഐഎസ്എൽ മത്സരം എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നതായാണ് ടീം പ്രതിനിധികൾ നൽകുന്ന സൂചനയെന്നും സി.എൻ. മോഹനൻ പറഞ്ഞു. ഇനി സംസ്ഥാന സർക്കാരിന്റെ നിലപാടാകും ഇക്കാര്യത്തിൽ നിർണായകമാകുക.
മത്സരം തിരുവനന്തപുരത്തേക്കു മാറ്റാൻ കായിക മന്ത്രി എ.സി. മൊയ്തീൻ നിർദേശം വച്ചിരുന്നെങ്കിലും ഇന്നലത്തെ യോഗത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നിലപാട് വീണ്ടും അറിയേണ്ടതുണ്ട്. മത്സരം കൊച്ചിയിൽ വേണ്ടെന്നു സർക്കാർ പറഞ്ഞാൽ വേദി മാറ്റുമെന്നു ജിസിഡിഎയും കെസിഎയും വ്യക്തമാക്കി.