കൊച്ചി: നാട്ടിൽ നടക്കുന്ന കോലാഹലങ്ങളുടെ ഒരു ഭാരവും പേറാതെ ഉത്തര കൊറിയക്കു മേൽ സ്പാനിഷ് വിപ്ലവം. സ്പെയിനിൽ വിഭജന പ്രശ്നങ്ങൾ കത്തിപ്പടരുന്പോൾ അതിന്റെ സമ്മർദങ്ങൾ തെല്ലുമില്ലാതെ സ്പെയിൻ പ്രീ ക്വാർട്ടറിലേക്കു മുന്നേറി, രാജകീയമായിത്തന്നെ. ഇതാണോ സ്പെയിൻ എന്നു കഴിഞ്ഞ ദിവസങ്ങളിൽ കളി കണ്ടവർ ചോദിച്ചതിനുള്ള എല്ലാ മറുപടിയും അടങ്ങുന്ന അർഹിക്കുന്ന വിജയം നേടി സ്പാനിഷ് ടീം കൊച്ചിയോടു വിട പറഞ്ഞു. സ്വന്തം പ്രതിഭയുടെ അടുത്തു പോലുമെത്താതെ കളിച്ച ഉത്തര കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു സ്പെയിൻ പരാജയപ്പെടുത്തിയത്.
സ്പാനിഷ് നിരയ്ക്കായി സെസാർ ഗെലാബർട്ട് ഒരു ഗോളിന് വഴിയൊരുക്കുകയും ഒരെണ്ണം നേടുകയും ചെയ്ത് തിളങ്ങി. ഗ്രൂപ്പ് ഡിയിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ മൂന്നു വിജയവുമായി ബ്രസീലും രണ്ടു വിജയവും ഒരു തോൽവിയുമായി സ്പെയിനും അടുത്ത ഘട്ടത്തിലേക്കു മുന്നേറി.
നൈജറിനെ പരാജയപ്പെടുത്തിയ അതേടീമിനെ നിലനിർത്തിയാണ് സ്പെയിൻ തുടങ്ങിയത്. ജയം അനിവാര്യമായതിനാൽ തുടക്കത്തിലേ ആക്രമണങ്ങൾ മെനയാൻ സ്പാനിഷ് പട ആരംഭിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ സെസാർ ഗെലാബർട്ടിലൂടെ ഉത്തര കൊറിയൻ ഡിഫൻസിനെ സ്പെയിൻ പരീക്ഷിച്ചു. നേരിയ വ്യത്യാസത്തിൽ ഷോട്ട് പുറത്തേക്കു പോയതോടെ ഒന്ന് ആശ്വസിച്ച കൊറിയയെ ഞെട്ടിച്ചു നാലാം മിനിറ്റിൽ സ്പെയിൻ ആദ്യഗോൾ കുറിച്ചു.
കൃത്യവും ചടുലവുമായ സ്പാനിഷ് തന്ത്രത്തിന്റെ മികവാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്. നായകൻ ആബൽ റൂയിസിന്റെ പാസ് സ്വീകരിച്ച സെസാർ ഗെലാബർട്ടിന്റെ സ്കില്ലിന്റെ ചാരുതയിൽ അന്പരന്ന ഉത്തര കൊറിയൻ പ്രതിരോധ നിരയുടെ അങ്കലാപ്പു മുതലെടുത്ത് ഓടിക്കയറിയ റയൽ മാഡ്രിഡ് താരം മുഹമ്മദ് മൗക്ലിസ് വലകുലുക്കി.
ബ്രസീലിനെതിരേ തകർക്കാനാകാത്ത വിധം പ്രതിരോധ കോട്ട കെട്ടിയ കൊറിയയുടെ നിഴൽ മാത്രമായിരുന്നു പിന്നീടു കളത്തിൽ.ഒരു ഗോൾ നേടിയെങ്കിലും വിശ്രമിക്കാൻ ആബൽ റൂയിസും സംഘവും ശ്രമിച്ചില്ല. സെർജിയോ ഗോമസിന്റെ ഉശിരൻ മുന്നേറ്റത്തിനൊടുവിൽ റൂയിസിനു ഷോട്ട് ഉതിർക്കാൻ അവസരം ലഭിച്ചെങ്കിലും ബോക്സിൽ കൊറിയൻ നിര തടഞ്ഞു.
തൊട്ടു പിന്നാലെ ഗെലാബർട്ടിനും അവസരം ലഭിച്ചെങ്കിലും ഭാഗ്യം കൊറിയയെ കടാക്ഷിച്ചു. കുറിയ പാസുകൾ കൊണ്ടു കളിക്കളം അടക്കി വാഴുന്ന സ്പാനിഷ് തന്ത്രമായിരുന്നില്ല സാന്റിയാഗോ ഡിനിയ ഇന്നലെ പ്രയോഗിച്ചത്. പ്രതിരോധത്തിലെ കൊറിയൻ ശക്തി തിരിച്ചറിഞ്ഞു ലോംഗ് പാസുകളും ത്രൂ ബോളുകളും മൈതാന മധ്യത്തുനിന്നു സ്പാനിഷ് മുന്നേറ്റ നിര ലക്ഷ്യമാക്കി എത്തി. 18-ാം മിനിറ്റിൽ വീണ്ടും മൗക്ലിസ് ഗോളിനു തൊട്ടടുത്തു വരെയെത്തി. ഗെലാബർട്ടിനെ വീഴ്ത്തിയതിന് ഇടതു വിംഗിൽ ബോക്സിനു പുറത്തു ലഭിച്ച ഫ്രികിക്ക് സെർജിയോ ഗോമസ് ബോക്സിലേക്കു തൊടുക്കാതെ പുറത്തുനിന്ന മൗക്ലിസിനു നൽകി. പന്തിനെ നിയന്ത്രിച്ചു കരുത്തുറ്റ ഷോട്ട് മൗക്ലിസ് പായിച്ചെങ്കിലും ഗോൾ പോസ്റ്റിനെ മുട്ടിയുരുമ്മിയെന്നു തോന്നിക്കും വിധം മുകളിലൂടെ പറന്നു.
സ്പെയിനിന്റെ നിരന്തര ആക്രമണങ്ങൾക്കു മുന്നിൽ മറുപടിയില്ലാത്ത വിധം കൊറിയ തകർന്നു. 27-ാം മിനിറ്റിൽ ഗോമസിന്റെ കോർണറിൽ മിറാണ്ട തലവച്ചെങ്കിലും ഗോൾപോസ്റ്റിൽ തട്ടിയകന്നു. പിന്നീടു വന്ന റൂയിസിന്റെ ലോംഗ് റേഞ്ചർ ഒരു വിധം കൊറിയൻ ഗോൾ കീപ്പർ സിൻ ടൈ സോംഗ് കുത്തിയകറ്റി. 34-ാം മിനിറ്റിൽ യൂറോപ്യൻ ഫുട്ബോളിന്റെ സൗന്ദര്യം ഏഷ്യൻ പട കണ്ടു. ത്രോയിൽനിന്നു ലഭിച്ച പന്തു പുറങ്കാലു കൊണ്ടൊന്നു തലോടി റൂയിസ് ഗെലാബർട്ടിനു മറിച്ചു നൽകി. ഒന്നു വെട്ടിയൊഴിഞ്ഞു കാലിൽ പന്തു കോർത്തു ഗെലാബർട്ട് ഷോട്ടെടുത്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. ആദ്യ പകുതിയിൽ പിന്നീടും സ്പെയിൻ അവസരങ്ങൾ ഒരുക്കിയെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്തു ഫെറാൻ ടോറസിന്റെ വളഞ്ഞു പുളഞ്ഞെത്തിയ ഇടങ്കാലൻ ഷോട്ടിനു മുന്നിലും ഗോൾ പോസ്റ്റ് വില്ലനായി. ഒന്നും ഗോളിൽ കലാശിക്കാത്തതു കൊറിയയുടെ ഭാഗ്യം മാത്രമായിരുന്നു. നായകൻ റൂയിസ് മധ്യനിരയിൽ അൽപം ഇറങ്ങി കളിച്ചപ്പോൾ മുന്നേറ്റ നിരയിൽ ഗെലാബർട്ടായിരുന്നു ഇന്നലത്തെ താരം.
കളിയുടെ ഒഴുക്കിന് അൽപം കുറവു വന്നതൊഴിച്ചാൽ രണ്ടാം പകുതിയിലും കാര്യങ്ങൾക്കു വലിയ മാറ്റമുണ്ടായില്ല. കൊറിയയുടെ അത്രയും നേരത്തേ മികച്ചതെന്നു പറയാനാകുന്ന ഷോട്ടു പിറന്നതു 47-ാം മിനിറ്റിലാണ്. ബോക്സിനു പുറത്തുനിന്നു ഹാൻ യോംഗ് ഹുന്നിന്റെ ഷോട്ടു മുകളിലൂടെ പറന്നു. 58-ാം മിനിറ്റിൽ യുവാൻ മിറാണ്ടയുടെ മറ്റൊരു ഗോൾ ശ്രമം കൂടി പോസ്റ്റിൽ തട്ടിത്തെറിച്ചു. 68-ാം മിനിറ്റിൽ ഇടതു വിംഗിൽ സെർജിയോ ഗോമസിന്റെ അളന്നു മുറിച്ചുള്ള ക്രോസ് നായകൻ റൂയിസ് ഹെഡ് ചെയ്തെങ്കിലും ഗോൾ പിറന്നില്ല.
മികച്ച കളി പുറത്തെടുത്താൽ ഗോളുകൾ താനെ പിറക്കുമെന്ന ഓർമിപ്പിക്കലായിരുന്നു സ്പാനിഷ് പടയുടെ രണ്ടാം ഗോൾ. വലതു വിംഗിൽ പകരക്കാരനായിറങ്ങിയ ഹോസെ ലാറയുടെ ക്രോസ് കൊറിയൻ പ്രതിരോധവും ഗോൾ കീപ്പർ ടൈ സോംഗും ചേർന്നു തടഞ്ഞെങ്കിലും പന്തെത്തിയത് ഗെലാബർട്ടിന്റെ കാലുകളിൽ. നിറയൊഴിക്കണ്ട ചുമതല മാത്രമേ ഗെലാബർട്ടിനുണ്ടായിരുന്നുള്ളൂ.
ഇതോടെ ഉത്തര കൊറിയയുടെ ചെറുത്തുനിൽപ്പുകൾ ഏകദേശം അവസാനിച്ചു. മോശം പെരുമാറ്റത്തിനു 84-ാം മിനിറ്റിൽ പേക്ക് വാംഗ് മിന്നിനു ചുവപ്പു കാർഡു ലഭിച്ചതു കൊറിയൻ പതനത്തിന്റെ ആക്കം കൂട്ടി. തുടർന്നു ബാക്കി ചടങ്ങുകൾ ഭംഗിയായി തീർക്കേണ്ട ദൗത്യം മാത്രമേ റൂയിസിനും സംഘത്തിനും ഉണ്ടായിരുന്നുള്ളൂ.
ബിബിൻ ബാബു
സ്പാനിഷ് നിരയ്ക്കായി സെസാർ ഗെലാബർട്ട് ഒരു ഗോളിന് വഴിയൊരുക്കുകയും ഒരെണ്ണം നേടുകയും ചെയ്ത് തിളങ്ങി. ഗ്രൂപ്പ് ഡിയിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ മൂന്നു വിജയവുമായി ബ്രസീലും രണ്ടു വിജയവും ഒരു തോൽവിയുമായി സ്പെയിനും അടുത്ത ഘട്ടത്തിലേക്കു മുന്നേറി.
നൈജറിനെ പരാജയപ്പെടുത്തിയ അതേടീമിനെ നിലനിർത്തിയാണ് സ്പെയിൻ തുടങ്ങിയത്. ജയം അനിവാര്യമായതിനാൽ തുടക്കത്തിലേ ആക്രമണങ്ങൾ മെനയാൻ സ്പാനിഷ് പട ആരംഭിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ സെസാർ ഗെലാബർട്ടിലൂടെ ഉത്തര കൊറിയൻ ഡിഫൻസിനെ സ്പെയിൻ പരീക്ഷിച്ചു. നേരിയ വ്യത്യാസത്തിൽ ഷോട്ട് പുറത്തേക്കു പോയതോടെ ഒന്ന് ആശ്വസിച്ച കൊറിയയെ ഞെട്ടിച്ചു നാലാം മിനിറ്റിൽ സ്പെയിൻ ആദ്യഗോൾ കുറിച്ചു.
കൃത്യവും ചടുലവുമായ സ്പാനിഷ് തന്ത്രത്തിന്റെ മികവാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്. നായകൻ ആബൽ റൂയിസിന്റെ പാസ് സ്വീകരിച്ച സെസാർ ഗെലാബർട്ടിന്റെ സ്കില്ലിന്റെ ചാരുതയിൽ അന്പരന്ന ഉത്തര കൊറിയൻ പ്രതിരോധ നിരയുടെ അങ്കലാപ്പു മുതലെടുത്ത് ഓടിക്കയറിയ റയൽ മാഡ്രിഡ് താരം മുഹമ്മദ് മൗക്ലിസ് വലകുലുക്കി.
ബ്രസീലിനെതിരേ തകർക്കാനാകാത്ത വിധം പ്രതിരോധ കോട്ട കെട്ടിയ കൊറിയയുടെ നിഴൽ മാത്രമായിരുന്നു പിന്നീടു കളത്തിൽ.ഒരു ഗോൾ നേടിയെങ്കിലും വിശ്രമിക്കാൻ ആബൽ റൂയിസും സംഘവും ശ്രമിച്ചില്ല. സെർജിയോ ഗോമസിന്റെ ഉശിരൻ മുന്നേറ്റത്തിനൊടുവിൽ റൂയിസിനു ഷോട്ട് ഉതിർക്കാൻ അവസരം ലഭിച്ചെങ്കിലും ബോക്സിൽ കൊറിയൻ നിര തടഞ്ഞു.
തൊട്ടു പിന്നാലെ ഗെലാബർട്ടിനും അവസരം ലഭിച്ചെങ്കിലും ഭാഗ്യം കൊറിയയെ കടാക്ഷിച്ചു. കുറിയ പാസുകൾ കൊണ്ടു കളിക്കളം അടക്കി വാഴുന്ന സ്പാനിഷ് തന്ത്രമായിരുന്നില്ല സാന്റിയാഗോ ഡിനിയ ഇന്നലെ പ്രയോഗിച്ചത്. പ്രതിരോധത്തിലെ കൊറിയൻ ശക്തി തിരിച്ചറിഞ്ഞു ലോംഗ് പാസുകളും ത്രൂ ബോളുകളും മൈതാന മധ്യത്തുനിന്നു സ്പാനിഷ് മുന്നേറ്റ നിര ലക്ഷ്യമാക്കി എത്തി. 18-ാം മിനിറ്റിൽ വീണ്ടും മൗക്ലിസ് ഗോളിനു തൊട്ടടുത്തു വരെയെത്തി. ഗെലാബർട്ടിനെ വീഴ്ത്തിയതിന് ഇടതു വിംഗിൽ ബോക്സിനു പുറത്തു ലഭിച്ച ഫ്രികിക്ക് സെർജിയോ ഗോമസ് ബോക്സിലേക്കു തൊടുക്കാതെ പുറത്തുനിന്ന മൗക്ലിസിനു നൽകി. പന്തിനെ നിയന്ത്രിച്ചു കരുത്തുറ്റ ഷോട്ട് മൗക്ലിസ് പായിച്ചെങ്കിലും ഗോൾ പോസ്റ്റിനെ മുട്ടിയുരുമ്മിയെന്നു തോന്നിക്കും വിധം മുകളിലൂടെ പറന്നു.
സ്പെയിനിന്റെ നിരന്തര ആക്രമണങ്ങൾക്കു മുന്നിൽ മറുപടിയില്ലാത്ത വിധം കൊറിയ തകർന്നു. 27-ാം മിനിറ്റിൽ ഗോമസിന്റെ കോർണറിൽ മിറാണ്ട തലവച്ചെങ്കിലും ഗോൾപോസ്റ്റിൽ തട്ടിയകന്നു. പിന്നീടു വന്ന റൂയിസിന്റെ ലോംഗ് റേഞ്ചർ ഒരു വിധം കൊറിയൻ ഗോൾ കീപ്പർ സിൻ ടൈ സോംഗ് കുത്തിയകറ്റി. 34-ാം മിനിറ്റിൽ യൂറോപ്യൻ ഫുട്ബോളിന്റെ സൗന്ദര്യം ഏഷ്യൻ പട കണ്ടു. ത്രോയിൽനിന്നു ലഭിച്ച പന്തു പുറങ്കാലു കൊണ്ടൊന്നു തലോടി റൂയിസ് ഗെലാബർട്ടിനു മറിച്ചു നൽകി. ഒന്നു വെട്ടിയൊഴിഞ്ഞു കാലിൽ പന്തു കോർത്തു ഗെലാബർട്ട് ഷോട്ടെടുത്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. ആദ്യ പകുതിയിൽ പിന്നീടും സ്പെയിൻ അവസരങ്ങൾ ഒരുക്കിയെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്തു ഫെറാൻ ടോറസിന്റെ വളഞ്ഞു പുളഞ്ഞെത്തിയ ഇടങ്കാലൻ ഷോട്ടിനു മുന്നിലും ഗോൾ പോസ്റ്റ് വില്ലനായി. ഒന്നും ഗോളിൽ കലാശിക്കാത്തതു കൊറിയയുടെ ഭാഗ്യം മാത്രമായിരുന്നു. നായകൻ റൂയിസ് മധ്യനിരയിൽ അൽപം ഇറങ്ങി കളിച്ചപ്പോൾ മുന്നേറ്റ നിരയിൽ ഗെലാബർട്ടായിരുന്നു ഇന്നലത്തെ താരം.
കളിയുടെ ഒഴുക്കിന് അൽപം കുറവു വന്നതൊഴിച്ചാൽ രണ്ടാം പകുതിയിലും കാര്യങ്ങൾക്കു വലിയ മാറ്റമുണ്ടായില്ല. കൊറിയയുടെ അത്രയും നേരത്തേ മികച്ചതെന്നു പറയാനാകുന്ന ഷോട്ടു പിറന്നതു 47-ാം മിനിറ്റിലാണ്. ബോക്സിനു പുറത്തുനിന്നു ഹാൻ യോംഗ് ഹുന്നിന്റെ ഷോട്ടു മുകളിലൂടെ പറന്നു. 58-ാം മിനിറ്റിൽ യുവാൻ മിറാണ്ടയുടെ മറ്റൊരു ഗോൾ ശ്രമം കൂടി പോസ്റ്റിൽ തട്ടിത്തെറിച്ചു. 68-ാം മിനിറ്റിൽ ഇടതു വിംഗിൽ സെർജിയോ ഗോമസിന്റെ അളന്നു മുറിച്ചുള്ള ക്രോസ് നായകൻ റൂയിസ് ഹെഡ് ചെയ്തെങ്കിലും ഗോൾ പിറന്നില്ല.
മികച്ച കളി പുറത്തെടുത്താൽ ഗോളുകൾ താനെ പിറക്കുമെന്ന ഓർമിപ്പിക്കലായിരുന്നു സ്പാനിഷ് പടയുടെ രണ്ടാം ഗോൾ. വലതു വിംഗിൽ പകരക്കാരനായിറങ്ങിയ ഹോസെ ലാറയുടെ ക്രോസ് കൊറിയൻ പ്രതിരോധവും ഗോൾ കീപ്പർ ടൈ സോംഗും ചേർന്നു തടഞ്ഞെങ്കിലും പന്തെത്തിയത് ഗെലാബർട്ടിന്റെ കാലുകളിൽ. നിറയൊഴിക്കണ്ട ചുമതല മാത്രമേ ഗെലാബർട്ടിനുണ്ടായിരുന്നുള്ളൂ.
ഇതോടെ ഉത്തര കൊറിയയുടെ ചെറുത്തുനിൽപ്പുകൾ ഏകദേശം അവസാനിച്ചു. മോശം പെരുമാറ്റത്തിനു 84-ാം മിനിറ്റിൽ പേക്ക് വാംഗ് മിന്നിനു ചുവപ്പു കാർഡു ലഭിച്ചതു കൊറിയൻ പതനത്തിന്റെ ആക്കം കൂട്ടി. തുടർന്നു ബാക്കി ചടങ്ങുകൾ ഭംഗിയായി തീർക്കേണ്ട ദൗത്യം മാത്രമേ റൂയിസിനും സംഘത്തിനും ഉണ്ടായിരുന്നുള്ളൂ.
ബിബിൻ ബാബു