കോഴിക്കോട്: സംസ്ഥാന ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരും നിലവിലെ റണ്ണറപ്പുമായ കോഴിക്കോട് ജില്ല ജേതാക്കൾ. ഇന്നലെ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിന്റെ നിശ്ചിതസമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്നു ഷൂട്ടൗട്ടിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് കോഴിക്കോട് മലപ്പുറത്തെ തോൽപ്പിച്ചത്. കോഴിക്കോടിനു വേണ്ടി എൻ.കെ. അഷ്മലും ശ്യാംജിത്ത് ലാലും മുഹമ്മദ് ഇനായത്തുമാണു ഗോളുകൾ നേടിയത്. മലപ്പുറത്തിനു വേണ്ടി മുഹമ്മദ് സജാദും പി.കെ. ഫസീനും ഗോളടിച്ചു. കളിച്ച നാലു കളികളിലും തോൽവിയറിയാതെയാണു സ്വന്തം തട്ടകത്തിൽ കോഴിക്കോട് കിരീടം നേടിയത്. ജില്ലാ ജൂണിയർ ഫുട്ബാൾ ചാന്പ്യൻഷിപ്പ് നടത്തുകയും ഇതിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടവർക്കു നടത്തിയ 40 ദിവസത്തെ ക്യാമ്പിൽ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. എ.വി. മുഹമ്മദ് ലാമിസായിരുന്നു ടീമിന്റെ നായകൻ, രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ ആലപ്പുഴ എതിരില്ലാത്ത രണ്ട് ഗോളിനു തൃശൂരിനെ പരാജയപ്പെടുത്തി.