ശരീരബന്ധിയായ ലോകത്തിന്റെ കാമനകളിൽ നല്ല ഭക്ഷണത്തിനും ശുദ്ധ പാനീയത്തിനുമുള്ള ആഗ്രഹം എന്നും മുന്നിൽ തന്നെ വരുന്നുണ്ട്. തട്ടുതകർപ്പൻ ടേസ്റ്റുള്ളതായി പരസ്യബോർഡുകളിൽ അവതരിപ്പിക്കപ്പെടുന്ന ഭോജ്യവിഭവങ്ങൾ വീണ്ടും വിശപ്പിനെയും ദാഹത്തേയും ഉദ്ദീപിപ്പിക്കുന്നു.
ഒരു പടികൂടി കടന്ന് ചിന്തിക്കുന്പോൾ പൊതുനന്മയ്ക്കും ജനനീതിക്കും വേണ്ടിയുള്ള ദാഹവും അധ്വാനവും ഏറെ പേരിലുണ്ട്. അതിനുമപ്പുറം ഉയർന്ന് ദൈവത്തെപ്രതി ദൈവികനീതിക്കായുള്ള വിശപ്പും ദാഹവും അനുഭവിക്കുന്നവരുമുണ്ട്.
നമ്മിലെല്ലാം ദൈവം നിക്ഷേപിക്കുന്ന ഒരു ശൂന്യതയെപ്പറ്റി ചിന്തകനായ ബ്ലെയ്സ് പാസ്കൽ പറയുന്നുണ്ട്. പണപ്പെട്ടിയുടെ ഭാരം വർധിക്കുന്പോഴും സ്ഥാനമാനങ്ങളുടെ ഉയരങ്ങളിൽ രമിക്കുന്പോഴും കിനിഞ്ഞിറങ്ങുന്ന ശൂന്യത മനുഷ്യന്റെ നിത്യാനുഭവമാണ്.
ആ ശൂന്യത മനുഷ്യനെ യഥാർഥ ദാഹത്തിലേക്കും വിശപ്പിലേക്കും നയിക്കും. അത്തരം മനുഷ്യരെ നോക്കി ഏശയ്യാ പ്രവാചകൻ പ്രഖ്യാപിക്കുന്നു. “ദാഹാർത്തരേ, ജലാശയത്തിലേക്ക് വരുവിൻ. നിർധനൻ വന്നു വാങ്ങി ഭക്ഷിക്കട്ടെ... എന്റെ അടുക്കൽ വന്ന് എന്റെ വാക്കു കേൾക്കുവിൻ. നിങ്ങൾ ജീവിക്കും” (55, 1-3).
ദൈവത്തിന്റെ വചനം വിശപ്പോടും ദാഹത്തോടും കൂടെ അന്വേഷിക്കുകയും കണ്ടെ ത്തുകയും ചെയ്യുന്നതല്ലേ ഏറ്റം വലിയ സൗഭാഗ്യം? മനുഷ്യൻ ആഗ്രഹിക്കുന്നതും മാനുഷിക വ്യവസ്ഥിതികൾക്കനുസരിച്ച് നീങ്ങുന്നതുമായ നീതിക്രമത്തിനായി ദാഹിക്കാനല്ല ഈശോ നമ്മോടു പറയുന്നത്. മറിച്ച് “ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും ആദ്യം അന്വേഷിക്കുക” എന്നാണ് (മത്താ. 6:33). ഈ അന്വേഷണം യഥാർഥ ഉപവാസം തന്നെയാണ്.
ഫ്രത്തെല്ലി തൂത്തി (നാമെല്ലാം സോദരർ) എന്ന ചാക്രിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ ഉപയോഗിക്കുന്ന ഒരു പദമാണ് രാഷ്ട്രീയ ഉപവി. എല്ലാവരേയും കേൾക്കാനും മാനിക്കാനും പൊതുനന്മയ്ക്കായി പ്രവർത്തിക്കാനും നമ്മെ പ്രാപ്തരാക്കുന്ന ഗുണമാണത്. രാഷ്ട്രീയ നേതാക്കന്മാർക്കും രാഷ്ട്രനേതാക്കന്മാർക്കും ഈ സുകൃതം ഉണ്ടാകണമെന്ന് പാപ്പാ തീക്ഷ്ണമായി ആഗ്രഹിക്കുന്നു. ദൈവം നടപ്പാക്കാൻ ആഗ്രഹിക്കുന്ന നീതിയുടെ പ്രതിഫലനം തന്നെയാണ് രാഷ്ട്രീയ ഉപവി.
ദൈവത്തിന്റെ നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന സ്റ്റാൻസ്വാമിമാരെ ഭാരതത്തിന് ഇന്നാവശ്യമുണ്ട്. സാധാരണ നീതി പോലും സാധാരണക്കാരനു നഷ്ടപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്പോൾ ഈ പ്രവാചക നിരയെ ഭാരതമനഃസാക്ഷി ഉറ്റുനോക്കുന്നു.
ഡോ. പോൾ പുളിക്കൻ
(തൃശൂർ മേരിമാതാ മേജർ സെമിനാരി പ്രഫസറാണു ലേഖകൻ)
നീതിക്കായി വിശപ്പും ദാഹവും
01:44 PM Mar 20, 2021 | Deepika.com